ഇന്ത്യൻ പൗരനും ലോറൻസ് ബിഷ്ണോയ് ഗ്യാങ് അംഗവുമായ അഭിജീത് കിംഗ്രയെ നാടുകടത്താൻ കാനഡ റഫ്യൂജി ബോർഡ് ഉത്തരവിട്ടു. പ്രശസ്ത പഞ്ചാബി ഗായകൻ എ.പി. ധില്ലൻ്റെ ബ്രിട്ടിഷ് കൊളംബിയയിലെ വീടിന് നേരെ ആക്രമണം നടത്തിയ കേസിൽ സ്റ്റുഡൻ്റ് വിസയിൽ കാനഡയിലെത്തിയ കിംഗ്ര നിലവിൽ ആറ് വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ്. ക്രിമിനൽ സംഘവുമായുള്ള ബന്ധം വ്യക്തമായതോടെയാണ് ഇയാളെ കാനഡയിൽ തുടരാൻ അനുവദിക്കേണ്ടെന്ന് ഇമിഗ്രേഷൻ വിഭാഗം തീരുമാനിച്ചത്.
എ.പി. ധില്ലൻ്റെ വീടിന് നേരെ 2024 സെപ്റ്റംബറിലാണ് അഭിജീത് കിംഗ്രയും കൂട്ടാളിയും ചേർന്ന് ആക്രമണം നടത്തിയത്. കിംഗ്ര വീടിന് നേരെ 14 തവണ വെടിയുതിർത്തപ്പോൾ, കൂടെയുണ്ടായിരുന്നയാൾ വീടിന് മുന്നിൽ കിടന്ന വാഹനങ്ങൾക്ക് തീയിട്ടു. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ബിഷ്ണോയ് സംഘം ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
കാനഡയിലെ സൗത്ത് ഏഷ്യൻ വംശജരെ ലക്ഷ്യമിട്ട് വൻതോതിൽ പണം തട്ടലും വെടിവെപ്പും തീവെപ്പും നടത്തുന്നതിന് പിന്നിൽ ബിഷ്ണോയ് സംഘമാണെന്ന് കനേഡിയൻ അധികൃതർ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടിയാണ് കാനഡ അതിർത്തി സുരക്ഷാ ഏജൻസി സ്വീകരിക്കുന്നത്. ഇതിനോടകം 400-ലധികം അന്വേഷണങ്ങളും 55 നാടുകടത്തലുകളും നടന്നിട്ടുണ്ട്. സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിലും ഈ സംഘത്തിന് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ധന നികുതി താൽക്കാലികമായി നിർത്തലാക്കുകയോ കുറയ്ക്കുകയോ എന്നതിൽ ആൽബർട്ട സർക്കാർ ഈ ആഴ്ച തീരുമാനമെടുക്കും. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 80 യു.എസ് ഡോളറിന് മുകളിൽ തുടരുന്ന പശ്ചാത്തലത്തിലാണ് നികുതിയിളവ് നൽകാൻ സർക്കാർ ആലോചിക്കുന്നത്. ജൂലൈ ഒന്നു മുതലായിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
നിലവിൽ ആൽബർട്ടയിൽ സാധാരണ പെട്രോളിന് ലിറ്ററിന് 13 സെൻ്റാണ് ഇന്ധന നികുതി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് അസംസ്കൃത എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ് ഇളവുകൾ നിശ്ചയിക്കുന്നത്. എണ്ണവില ബാരലിന് 80 മുതൽ 89.99 ഡോളർ വരെയാണെങ്കിൽ ലിറ്ററിന് 4.5 മുതൽ 9 സെൻ്റ് വരെ നികുതി കുറച്ചേക്കും. വില 90 ഡോളറോ അതിൽ കൂടുതലോ ആയാൽ നികുതി പൂർണ്ണമായും ഒഴിവാക്കും. കഴിഞ്ഞ 20 ദിവസത്തെ ശരാശരി വില കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. 2023-ലും ആൽബർട്ട സർക്കാർ സമാനമായ രീതിയിൽ ആറ് മാസത്തേക്ക് ഇന്ധന നികുതി ഒഴിവാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ 20 രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം നിലനിർത്തി കാനഡ. 2026-ലെ ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കാനഡ പതിനാലാം സ്ഥാനത്താണ്. 1.525 പീസ് സ്കോറാണ് കാനഡയ്ക്ക് ഉള്ളത്. എന്നാൽ 2025-ൽ രാജ്യത്തിൻ്റെ സ്കോർ 1.491 ആയിരുന്നു. രാജ്യത്തെ വ്യക്തിഗത സുരക്ഷിതത്വവും സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കാനഡയിൽ അക്രമസ്വഭാവമുള്ള പ്രതിഷേധങ്ങളും പ്രകടനങ്ങളും വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആഭ്യന്തര സംഘർഷങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച് വഷളായിട്ടുണ്ട്. എന്നാൽ ആഗോളതലത്തിൽ ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്ലാൻഡ് ഒന്നാം സ്ഥാനം നിലനിർത്തി. ന്യൂസിലാൻഡ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. സമാധാന അന്തരീക്ഷം ഏറ്റവും കുറഞ്ഞ രാജ്യമായി 163-ാം സ്ഥാനത്ത് റഷ്യ തുടരുന്നു.
അതേസമയം ആഗോള സമാധാന സൂചികയിൽ വൻ തിരിച്ചടിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 128-ാം സ്ഥാനത്തായിരുന്ന അമേരിക്ക ഈ വർഷം 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ 2.535 പീസ് സ്കോറാണ് അമേരിക്ക രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമാധാന അന്തരീക്ഷം മാത്രമുള്ള രാജ്യമായാണ് ഇപ്പോൾ അമേരിക്കയെ ഈ ആഗോള സൂചികയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
കാനഡ-ഇന്ത്യാ ബന്ധം ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് മോദിയെ കാനഡയിലേക്ക് ക്ഷണിച്ചത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെ നേരിടാൻ ശക്തമായ ബന്ധം ഉറപ്പാക്കാൻ കാനഡ ഒരുങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൂടിക്കാഴ്ചയിൽ രഹസ്യ പ്രതിരോധ, സുരക്ഷാ വിവരങ്ങളുടെ കൈമാറ്റം ശക്തിപ്പെടുത്തുന്ന ഒരു പൊതു സുരക്ഷാ വിവര കരാറിൽ ചർച്ച ആരംഭിക്കാൻ കാർണിയും മോദിയും സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ ആഴ്ച ആദ്യം ഫ്രാൻസുമായി സമാനമായ ഒരു കരാറിൽ കാർണി ഒപ്പുവച്ചിരുന്നു. ഈ വർഷാദ്യം കാർണി ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ ഇന്ത്യാ-കാനഡ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടുകയും പുതിയ ഊർജ്ജ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ നടന്ന കനേഡിയൻ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ഫെഡറൽ സർക്കാർ ആരോപിച്ചതിനെത്തുടർന്ന് 2023-ൽ ഒട്ടാവ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചിരുന്നു.
രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പുതിയ ബിൽ പാസ്സാക്കി കാനഡ സർക്കാർ. ജൂൺ 15-ന് അംഗീകാരം ലഭിച്ച ‘ബിൽ സി-14’ (Bail and Sentencing Reform Act) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ക്രിമിനൽ കോഡ്, യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് (YCJA), നാഷണൽ ഡിഫൻസ് ആക്ട് എന്നിവയിൽ മാറ്റം വരുമെന്നും നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ പറഞ്ഞു.
ഈ നിയമം നടപ്പിലാകുന്നതോടെ അക്രമാസക്തരായ കുറ്റവാളികൾക്കും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും ജാമ്യം ലഭിക്കുന്നത് കൂടുതൽ ദുഷ്കരമാകും. കൂടാതെ ഇത്തരം കുറ്റവാളികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇനി പ്രതികൾ തന്നെ തങ്ങൾക്ക് ജാമ്യം നൽകണമെന്ന് കോടതിയിൽ തെളിയിക്കേണ്ടി വരും. മോഷണം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് ചെയ്യുന്നവർക്ക് അതികഠിനമായ ശിക്ഷ ലഭിക്കും. ഒപ്പം ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി ‘ഹൗസ് അറസ്റ്റ്’ അഥവാ വീട്ടുതടങ്കൽ അനുവദിക്കില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ വിവരങ്ങൾ പൊതുജന സുരക്ഷ മുൻനിർത്തി പുറത്തുവിടാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കും അവരുടെ ജീവിതപങ്കാളികൾക്കും ബാധകമാകുന്ന പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). PNP അപേക്ഷകർ തങ്ങളുടെ പെർമനൻ്റ് റെസിഡൻസി (PR) അപേക്ഷ സ്ഥിരീകരണത്തിനായി (AOR) മാസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. AOR ലഭിക്കാതെ തന്നെ വർക്ക് പെർമിറ്റ് നേടാൻ പുതിയ നടപടികൾ സഹായിക്കും. ജൂൺ 9 മുതൽ നിലവിൽ വന്ന ഈ മാറ്റം ഡിസംബർ 31 വരെ പ്രാബല്യത്തിൽ തുടരും.
പുതിയ നിയമ പ്രകാരം, AOR നു പകരം, അപേക്ഷകർക്ക് ഓൺലൈൻ പോർട്ടൽ വഴി അവരുടെ PR അപേക്ഷ സമർപ്പിച്ചതായി സ്ഥിരീകരിക്കുന്ന ഇമെയിലിന്റെ പകർപ്പ്, ഫീസ് അടച്ചതിന്റെ തെളിവ് എന്നിവ സമർപ്പിക്കണം. സ്ഥിര താമസത്തിനുള്ള അപേക്ഷയ്ക്ക് AOR ലഭിക്കാത്ത വർക്ക് പെർമിറ്റ് അപേക്ഷകർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ഒരു അപേക്ഷകന് AOR ലഭിച്ചിട്ടുണ്ടെങ്കിൽ, അവർ AOR സമർപ്പിക്കണം. കൂടാതെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിലുള്ള ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകർ, നോമിനേഷൻ കാലാവധി കഴിഞ്ഞവർ, അപേക്ഷകരുടെ ജീവിതപങ്കാളികൾ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കൂടിക്കാണുന്നത്. കൂടിക്കാഴ്ചയിൽ ആക്രമണവും താരിഫ് തര്‍ക്കവും ചര്‍ച്ചയായേക്കും.
കൂടാതെ കൂടിക്കാഴ്ചയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചാ വിഷയമായേക്കും. ഒമാന്‍ തീരത്തെ യുഎസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ മോദി ട്രംപിനെ അറിയിക്കും. പ്രതിരോധം, ഇന്‍ഡോ-പസഫിക് സുരക്ഷ, ചൈന, പശ്ചിമേഷ്യ വിഷയങ്ങളും ചര്‍ച്ചയാകും.
ന്യൂജേഴ്സിയിൽ സ്കൂട്ടറിലെത്തിയ (Moped) രണ്ട് അക്രമികൾ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വഴിയരികിൽ നിന്നിരുന്ന ഒരു സംഘം ആളുകൾക്ക് നേരെ സ്കൂട്ടറിൽ പാഞ്ഞു വന്ന പ്രതികൾ ആസിഡ് പോലുള്ള ദ്രാവകം ഒഴിക്കുകയായിരുന്നുവെന്ന് ജേഴ്സി സിറ്റി പോലീസ് അറിയിച്ചു. ഇത് വ്യക്തിപരമായ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരിൽ മൂന്ന് പേർ കൗമാരക്കാരാണ്. ആക്രമണത്തിൽ മുഖത്തും തലയോട്ടിയിലും ഗുരുതരമായി പൊള്ളലേറ്റ (സെക്കൻഡ് ഡിഗ്രി ബേൺസ്) 21 വയസ്സുള്ള ഒരു യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രാദേശിക ബേൺസ് യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് അഞ്ച് പേരുടെ നില തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി. ഒരു റെസിഡൻഷ്യൽ മേഖലയായ വിൽക്കിൻസൺ അവന്യൂവിന് പുറത്ത് അഞ്ച് സ്ത്രീകൾ നിൽക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് ഉപയോഗിച്ചത് ‘സൾഫ്യൂരിക് ആസിഡ്’ ആണെന്നാണ് പോലീസ് കരുതുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരുൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഈ ക്രൂരമായ ആക്രമണത്തെ അപലപിച്ച ജേഴ്സി സിറ്റി മേയർ ജെയിംസ് സോളമൻ, പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.
കാല്‍ഗറി നഗരത്തിന്റെ പേരിൽ തയ്യാറാക്കിയിട്ടുള്ള നഗരാസൂത്രണ രേഖ (‘കാല്‍ഗറി പ്ലാൻ’) നടപ്പിലാക്കുന്നത് വീണ്ടും നീട്ടിവെക്കും. പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് പോലും ചില കൗൺസിലർമാർ ആവശ്യപ്പെടുന്നുണ്ട്. ജൂൺ 16-ന് നടന്ന കൗൺസിലിന്റെ തന്ത്രപ്രധാനമായ യോഗത്തിൽ, ഈ പദ്ധതിയുടെ പുനഃപരിശോധന അടുത്ത വർഷം ആദ്യത്തിലേക്ക് മാറ്റിവെക്കാൻ കൗൺസിലർമാർ വോട്ട് ചെയ്തു. കാല്‍ഗറി നിവാസികളും കൗൺസിലും ഈ ആസൂത്രണ രേഖയിൽ നിന്ന് യഥാർത്ഥത്തിൽ എന്താണോ ആഗ്രഹിക്കുന്നത്, അത് ഉൾക്കൊള്ളാൻ ഇനിയും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനം.
കാല്‍ഗറി നഗരത്തിന്റെ ദീർഘകാല വളർച്ചയ്ക്ക് വഴികാട്ടിയാകുന്ന മുൻപത്തെ ‘മുനിസിപ്പൽ ഡെവലപ്മെന്റ് പ്ലാൻ’ (MDP) പരിഷ്കരിച്ച രൂപമാണ് ‘കാല്‍ഗറി പ്ലാൻ’. പഴയ എം.ഡി.പിയും മൂന്ന് ഗൈഡ്ബുക്ക് രേഖകളും (പുതിയ കമ്മ്യൂണിറ്റി, സെന്റർ സിറ്റി, വികസിത പ്രദേശങ്ങൾ എന്നിവ സംബന്ധിച്ചുള്ളവ) ഒപ്പം ‘കാല്‍ഗറി ട്രാൻസ്പോർട്ടേഷൻ പ്ലാനും’ (CTP) കൂട്ടിച്ചേർത്താണ് ഈ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
മുൻപ് ഈ രേഖകളെല്ലാം കൂടിച്ചേർന്ന് 300-ലധികം പേജുകൾ ഉണ്ടായിരുന്നുവെങ്കിൽ, പുതിയ കാല്‍ഗറി പ്ലാൻ വെറും 100 പേജിൽ താഴെ മാത്രമുള്ള വളരെ ലളിതമാക്കിയ ഒരു രൂപമാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഈ പുതിയ പതിപ്പ് തയ്യാറാക്കുമ്പോൾ മുൻപത്തെ രേഖകളിലെ ആവർത്തനങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ടെന്ന് ഒ2 പ്ലാനിംഗ് ആൻഡ് ഡിസൈനിലെ (O2 Planning and Design) റാഷെൽ ഡില്ലൺ പറഞ്ഞു. നഗര നിർമ്മാണവുമായി ബന്ധപ്പെട്ട ലളിതമായ വിഭാഗങ്ങളായി ഇതിനെ തരംതിരിച്ചതാണ് പേജുകൾ കുറയ്ക്കാൻ സഹായിച്ച പ്രധാന വഴിയെന്ന് അവർ വ്യക്തമാക്കി. ഉദാഹരണത്തിന്, പാർക്കുകൾ, വിനോദങ്ങൾ, നഗര വളർച്ച എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളെല്ലാം വെവ്വേറെ ഒരൊറ്റ സ്ഥലത്ത് തന്നെ ക്രോഡീകരിച്ചതിലൂടെ ആവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചു. പഴയ മുനിസിപ്പൽ ഡെവലപ്മെന്റ് പ്ലാനിൽ പല തന്ത്രപ്രധാന നിർദ്ദേശങ്ങളും പരസ്പരം ഒന്നിന്മേൽ ഒന്നായി ആവർത്തിച്ചു വന്നിരുന്നു.
കാല്‍ഗറി പ്ലാനിലൂടെ വിപുലമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് ചില കൗൺസിലർമാർ ചർച്ച ചെയ്തെങ്കിലും, യഥാർത്ഥത്തിൽ ഇതിൽ വളരെ കുറച്ചു പ്രധാന മാറ്റങ്ങൾ മാത്രമാണുള്ളത്; കൂടാതെ സോണിങ് (Zoning) നിയമങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല.
വരുത്തിയിട്ടുള്ള ചില പ്രധാന മാറ്റങ്ങൾ ഇവയാണ്: ഉയർന്ന പ്രവർത്തന മേഖലകളിലെ ജനസാന്ദ്രതയുടെ പരിധി (intensity threshold) ഒരു ഹെക്ടറിന് 200 ആളുകളും ജോലികളും എന്നതിൽ നിന്നും 150 ആയി കുറച്ചു, ട്രാൻസിറ്റ് അധിഷ്ഠിത വികസനത്തിനായി (transit-oriented development) പ്രത്യേക സെക്ഷൻ ഒഴിവാക്കി, വിപണി നിരക്കിലല്ലാത്ത ഭവന നിർമ്മാണത്തിനായി (non-market housing) കൃത്യമായ ലക്ഷ്യം നിശ്ചയിച്ചു, ഗ്രീൻഫീൽഡ് (പുതിയ പ്രദേശങ്ങൾ) – വികസിത പ്രദേശങ്ങൾ എന്നിവ തമ്മിലുള്ള വികസന അനുപാതം 50 വർഷത്തിനുള്ളിൽ കൈവരിക്കുന്നതിന് പകരം ഇനി മുതൽ പ്രതിവർഷം 50/50 എന്ന നിരക്കിലാക്കി, ഒപ്പം 2050-ഓടെ പൂജ്യം കാർബൺ ഉദ്വമനം (net-zero emissions) കൈവരിക്കുക എന്ന ലക്ഷ്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മേയ് 3-ന് നടന്ന നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സഹകരിക്കാത്തതിനാലും, ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കൈവശമുണ്ടെന്ന രീതിയിലുള്ള വ്യാജ അവകാശവാദങ്ങൾ തടയുന്നതിനുമായി കേന്ദ്രസർക്കാർ ജൂൺ 22 വരെ ടെലിഗ്രാം നിരോധിച്ചിരുന്നു. അന്വേഷണങ്ങളോട് പ്ലാറ്റ്ഫോം “പ്രതികരിക്കുന്നില്ല” എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി. ഇതിനെതിരെ തങ്ങൾക്ക് ആശ്വാസം നൽകണമെന്ന് ആവശ്യപ്പെട്ട് മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച് ഈ വിഷയം ഇന്ന് പരിഗണിക്കും.
ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള പേഴ്സണൽ മെസ്സേജിങ് ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം. ഏകദേശം 15 കോടി (150 ദശലക്ഷം) ഉപഭോക്താക്കളുള്ള ടെലിഗ്രാം, 50 കോടിയിലധികം (500 ദശലക്ഷം) ഉപഭോക്താക്കളുള്ള മെറ്റായുടെ വാട്സാപ്പിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണുള്ളത്.




























