ടെക്സസിലെ പൊതുവിദ്യാലയങ്ങളിൽ H-1B വീസയിലുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് പൂർണമായി നിരോധിക്കണമെന്ന് ഗവർണർ ഗ്രെഗ് അബോട്ട് ആവശ്യപ്പെട്ടു. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായവും സാമ്പത്തിക ഇടപാടുകളും തടയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാനത്തെ സ്കൂൾ ക്ലാസ് മുറികളിൽ വിദേശ സ്വാധീനം ഇല്ലാതാക്കുന്നതിനുള്ള വിപുലമായ നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. വിദ്യാർത്ഥികളുടെ ചിന്താഗതിയെ അവർ സ്കൂളുകളിൽ നേടുന്ന ആശയങ്ങളും സ്വാധീനങ്ങളും രൂപപ്പെടുത്തുന്നുണ്ടെന്നും, അത് സംസ്ഥാന നിയമനിർമ്മാതാക്കൾ അംഗീകരിച്ച നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അബോട്ട് പറഞ്ഞു. പൊതുവിദ്യാലയങ്ങൾ വിദേശ സ്രോതസ്സുകളിൽ നിന്ന് പണമോ സമ്മാനങ്ങളോ സ്വത്തുക്കളോ സ്വീകരിക്കുന്നതും വിദേശ സ്ഥാപനങ്ങളുമായി സാമ്പത്തിക കരാറുകളിലോ പങ്കാളിത്തങ്ങളിലോ ഏർപ്പെടുന്നതും തടയുന്ന നിയമം കൊണ്ടുവരാൻ നിയമസഭയോട് ആവശ്യപ്പെടുമെന്നും ഗവർണർ അറിയിച്ചു.
ഓസ്റ്റിൻ ഇൻഡിപെൻഡൻ്റ് സ്കൂൾ ഡിസ്ട്രിക്ട് അറബി ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി ഖത്തറിൽ നിന്നുള്ള ലക്ഷക്കണക്കിന് ഡോളർ സ്വീകരിച്ചതായും, ചൈനീസ് സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളുമായി ബന്ധമുള്ള ‘കൺഫ്യൂഷ്യസ് ക്ലാസ്റൂം’ പദ്ധതികളിൽ ചില സ്കൂൾ ജില്ലകൾ പങ്കെടുത്തതായും അബോട്ട് ചൂണ്ടിക്കാട്ടി.
ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ (Senior Ministry) ആഭിമുഖ്യത്തിൽ ഓണം വിപുലവുമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 19-ന് രാവിലെ 9:00 മണിക്ക് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സീനിയർ മിനിസ്ട്രി അംഗങ്ങൾതന്നെ തയ്യാറാക്കിയ കേരളീയ തനിമയാർന്ന വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റജി SJC, ബിബി തെക്കനാട്ട് എന്നിവരും സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.
സൗത്ത് കാരൊലൈനയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് പ്രൈമറി തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ നിക്കി ഹേലി. ട്രംപ് പിന്തുണയ്ക്കുന്ന ഡാർലിൻ ഗ്രഹാമിനെതിരെ റാൽഫ് നോർമാനെയാണ് നിക്കി ഹേലി പിന്തുണയ്ക്കുന്നത്.
അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരിയാണ് ഡാർലിൻ. ഓഗസ്റ്റ് 18-ന് നടന്ന ടെലിവിഷൻ സംവാദത്തിൽ, ദേശീയ സുരക്ഷയെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്ന് ഡാർലിൻ ഗ്രഹാം തുറന്നു പറഞ്ഞിരുന്നു. ഈ പരാമർശത്തെ രൂക്ഷമായി വിമർശിച്ച നിക്കി ഹേലി, സെനറ്റിൽ ദേശീയ സുരക്ഷാ പ്രധാനമാണെന്നും അത് പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ലെന്നും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നിലപാടുകളിലെ വ്യക്തത മുൻനിർത്തിയാണ് താൻ നോർമാനെ പിന്തുണയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷം പ്രൗഡഗംഭീരമായി. ഡസ്പ്ളയിന്‍സിലുള്ള പ്രിയറി ലേക്ക് കമ്യൂണിറ്റി സെന്ററിൽ നടന്ന ഓണാഘോഷത്തിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ വിശിഷ്ടാതിഥികളേയും മഹാബലി തമ്പുരാനേയും ആനയിച്ചു.
ചടങ്ങിൽ പ്രസിഡൻ്റ് വിജി നായര്‍ സ്വാഗതം ആശംസിച്ചു. എം.ജെ സെബാസ്റ്റ്യന്‍ എംഎല്‍എ മുഖ്യാതിഥി ആയിരുന്നു. പ്രസന്ന അവതരിപ്പിച്ച സോപാന സംഗീതം, മോഹിനിയാട്ടം, ദിയാ നിതിന്റെ ഓണപ്പാട്ട്, സെറാഫിന്റെ ഡാന്‍സ്, ടീം ഡാഫോഡില്‍സിന്റെ ഡാന്‍സ്, അന്‍ജു ശ്രീകാന്ത്, ഗ്രീഷ്മ സുമേഷ് മ്യൂസിക്കല്‍ ഐറ്റം, ഓംകാരം ഷിക്കാഗോയുടെ ചെണ്ടമേളം, സൗപര്‍ണിക കലാക്ഷേത്രയുടെ ഡാന്‍സ്, രാഗാപൂക്ക് ബാന്‍ഡ്, തൃശൂര്‍ പൂരത്തിന്റെ അവതരണം എന്നിവ ഓണാഘോഷത്തിന് പകിട്ടുകൂട്ടി.
വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിളള. എംസിആര്‍ പിള്ള, സുരേഷ് ബാലചന്ദ്രന്, ജിതേന്ദ്ര കൈമള്‍, പ്രസന്നന് പിളള, രഘുനാഥന് നായര്‍, രാധാകൃഷ്ണന് നായര്‍, രാജഗോപാലന്‍ നായര്‍, വിജയപിള്ള, ചന്ദ്രന്‍പിള്ള, ദീപക് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മഹേഷ് കൃഷ്ണന് നന്ദി രേഖപ്പെടുത്തി. ബിന്ധ്യാ നായര്‍ ചടങ്ങില്‍ എം.സി ആയിരുന്നു.
കഴിഞ്ഞ വസന്തകാലത്ത് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ടെക്സസിലേക്ക് സർക്കാർ ചിലവിൽ നടത്തിയ യാത്ര വിവാദമാകുന്നു. വിവരാവകാശ രേഖകൾ പ്രകാരം ടെക്സസ് യാത്രയ്ക്കായി 93,179 ഡോളർ ചിലവായതായി കണ്ടെത്തിയിട്ടുണ്ട്. ഹ്യൂസ്റ്റൺ, ഡാലസ്, ഓസ്റ്റിൻ എന്നീ നഗരങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെയും പ്രാഥമിക ഒരുക്കങ്ങളുടെയും തുകയാണിത്. യാത്രയ്ക്കിടെ ഫോർഡ് പ്രധാനമായും വിവിധ ബിസിനസ് മേധാവികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഫോർഡിന്റെ യാത്ര അനാവശ്യമായി പണം പാഴാക്കലായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. യാത്ര കൊണ്ട് നാട്ടിലേക്ക് പുതിയ നിക്ഷേപങ്ങളൊന്നും വന്നിട്ടില്ലെന്ന് എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് ചൂണ്ടിക്കാട്ടി. കൂടാതെ, നികുതിപ്പണം അനാവശ്യമായി ചെലവാക്കുന്നതിൽ സുതാര്യത വേണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം ടെക്സസും ഒൻ്റാരിയോയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാനുമാണ് ഈ യാത്ര നടത്തിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. കൂടാതെ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടുമായി കാണാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നിരുന്നില്ല.
ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച് യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്ത് കനേഡിയൻ പോലീസ്. ബ്രാംപ്ടൺ സ്വദേശികളായ ഹർവിന്ദർ സിങ് (35), റിയ റിയ (23) എന്നിവരെയാണ് പീൽ റീജനൽ പോലീസ് അറസ്റ്റ് ചെയ്തത്. 6,000 കനേഡിയൻ ഡോളറാണ് ഇവർ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.
കഴിഞ്ഞ ജൂലൈയിലാണ് ‘മനീഷ ശർമ്മ’ എന്ന വ്യാജ പേരിൽ ഇവർ മെസേജിങ് ആപ്പ് വഴി യുവാവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പ്രണയം നടിച്ച് ഓഗസ്റ്റിൽ നേരിട്ട് കാണാമെന്ന് വിശ്വസിപ്പിച്ച് ബ്രാംപ്ടണിലെ ഒരു ബേസ്മെൻ്റ് അപാർട്ട്മെൻ്റിലേക്ക് യുവാവിനെ വിളിച്ചുവരുത്തി. യുവാവ് അപാർട്ട്മെൻ്റിൽ എത്തിയതിന് പിന്നാലെ ഹർവിന്ദർ സിങ് മുറിയിലേക്ക് കടന്നുവരികയും, തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി 6,000 ഡോളർ തട്ടിയെടുക്കുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് 12-ന് പ്രതികളെ പിടികൂടി. അനധികൃതമായി തടഞ്ഞുവെക്കൽ, കവർച്ച, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ എന്നീ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഡേറ്റിങ് ആപ്പുകൾ വഴി കൂടുതൽ പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സമാന അനുഭവങ്ങൾ ഉണ്ടായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പോലീസ് അഭ്യർത്ഥിച്ചു.
1994-ൽ കാനഡയിലെ വാൻകൂവറിൽ നിന്ന് കാണാതായ വ്യക്തിയെ മുപ്പത് വർഷങ്ങൾക്ക് ശേഷം നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന. 2023-ൽ ആംസ്റ്റർഡാം തെരുവിൽ ബോധരഹിതനായി വീണ “ലക്കി” എന്നറിയപ്പെടുന്ന വയോധികൻ, കാണാതായ കനേഡിയൻ പൗരൻ ജോൺ റസ്സൽ കെന്നി തന്നെയാണോ എന്ന് തിരിച്ചറിയാൻ വാൻകൂവർ പോലീസും ഡച്ച് പോലീസും ഇന്റർപോളും സംയുക്തമായി അന്വേഷണം ആരംഭിച്ചു.
തലച്ചോറിലെ സ്ട്രോക്കിനെയോ രക്തസ്രാവത്തെയോ തുടർന്ന് സംസാരിക്കാനുള്ള ശേഷി (അഫാസിയ) പൂർണ്ണമായി നഷ്ടപ്പെട്ട നിലയിലാണ് ലക്കി ഇപ്പോൾ ഒരു ഡച്ച് നഴ്സിംഗ് ഹോമിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ കൈവശം തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ തെരുവുകളിൽ “ക്രിസ് ദി കനേഡിയൻ” എന്ന് അറിയപ്പെട്ടിരുന്ന ഇയാളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ്, 1994-ൽ 34-ാം വയസ്സിൽ വാൻകൂവറിൽ നിന്ന് കാണാതായ ജോൺ റസ്സൽ കെന്നിയുമായി സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയത്.
നിലവിൽ 67 വയസ്സ് പ്രായം പ്രതീക്ഷിക്കുന്ന കെന്നിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് വാൻകൂവർ പോലീസ് അറിയിച്ചു. ആംസ്റ്റർഡാം പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇയാൾ അവിടുത്തെ ഒരു ബുദ്ധമത സമൂഹത്തിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലൂടെ വ്യക്തിത്വം സ്ഥിരീകരിച്ച ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും മാസ് ഘടകങ്ങളും സമന്വയിപ്പിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന മികച്ചൊരു എന്റർടെയ്നറാണ് ‘ഖലീഫ’. വൈശാഖിന്റെ മികച്ച സംവിധാനത്തിലും ജിനു എബ്രഹാമിന്റെ മൂർച്ചയുള്ള തിരക്കഥയിലും ഒരുങ്ങിയ ചിത്രം തുടക്കം മുതൽ ഒടുക്കം വരെ തിയേറ്ററുകളിൽ ആവേശം നിലനിർത്തുന്നു. കോഴിക്കോട് കൊടുവള്ളിയിലെ സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ, ചതിയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം ആമിർ അലി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ഉയർച്ചതാഴ്ചകളിലൂടെയാണ് സഞ്ചരിക്കുന്നത്.
മാമ്പരയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് തികച്ചും സ്റ്റൈലിഷ് ലുക്കിലും ഗംഭീര പ്രകടനത്തിലുമാണ് എത്തുന്നത്. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങളും, ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും, ജോമോൻ ടി. ജോണിന്റെ മികച്ച ഛായാഗ്രഹണവും ചിത്രത്തിന് വന്യമായ ഒരു അന്തരീക്ഷം സമ്മാനിക്കുന്നു. സഞ്ജു ശിവറാം, നീൽ നിതിൻ മുകേഷ്, ഷമ്മി തിലകൻ ഉൾപ്പെടെയുള്ള വൻ താരനിരയുടെ സാന്നിധ്യവും അവസാന നിമിഷങ്ങളിലെ സസ്പെൻസ് നിറഞ്ഞ കാമിയോ രംഗവും ചിത്രത്തിന്റെ പ്രേക്ഷകാനുഭവം ഇരട്ടിയാക്കുന്നു.
ഓട്ടവ: ഇറാന്റെ മുൻ കിരീടാവകാശിയും, രാജ്യത്തെ ജനാധിപത്യ പാതയിലേക്ക് നയിക്കാൻ താനാണ് ഏറ്റവും അനുയോജ്യനെന്ന് അവകാശപ്പെടുകയും ചെയ്യുന്ന റെസ പഹ്ലവിയെ കാനഡ സന്ദർശിക്കാൻ ക്ഷണിച്ച് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറെ പൊയ്ലീവ്.
ശനിയാഴ്ച ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന ചടങ്ങിലാണ് പൊയ്ലീവ് ഈ വിവരം അറിയിച്ചത്. പഹ്ലവിയെ കാനഡയിലേക്ക് ക്ഷണിച്ചതിന് പുറമെ, അദ്ദേഹവുമായി ഉടൻ തന്നെ ഒരു വെർച്വൽ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 1979-ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് നാടുകടത്തപ്പെട്ട ഷാ രാജാവിന്റെ മകനാണ് റെസ പഹ്ലവി.
നോർത്ത് വാൻകൂവർ-കാപ്പിലാനോയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കൺസർവേറ്റീവ് സ്ഥാനാർത്ഥി സംഘടിപ്പിച്ച “പേർഷ്യൻ ടൗൺ ഹാൾ” പരിപാടിയിലാണ് പൊയ്ലീവ് സംസാരിച്ചത്. എന്നാൽ, പഹ്ലവിയെ പിന്തുണയ്ക്കുന്നതായി താൻ വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ ജനതയുടെ ജനാധിപത്യത്തെക്കുറിച്ചും, കാനഡയിലുള്ള ഇറാനിയൻ വംശജരുടെ സുരക്ഷയെക്കുറിച്ചും ചർച്ച ചെയ്യാനാണ് ഈ അവസരം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇറാൻ ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കാനഡയോ മറ്റ് വിദേശ രാജ്യങ്ങളോ അല്ല. എന്നാൽ ഇറാനിയൻ ജനതയുടെ കൈകളിൽ ഭരണമുള്ള ഒരു സ്വതന്ത്ര ജനാധിപത്യ ഇറാൻ നിലവിൽ വരണം,” ഓഗസ്റ്റ് 15-ന് നടന്ന പരിപാടിയിൽ പൊയ്ലീവ് പറഞ്ഞു.
നിലവിൽ വാഷിംഗ്ടണിൽ താമസിക്കുന്ന 65-കാരനായ പഹ്ലവി, ഇറാന്റെ നിലവിലെ ഭരണകൂടത്തെ മാറ്റി ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കാൻ താനാണ് ഏറ്റവും അനുയോജ്യനായ വ്യക്തി എന്ന് വാദിക്കുന്നയാളാണ്. ഒന്റാറിയോ മുൻ എം.പി.പി ഗോൾഡി ഗമാരി ഉൾപ്പെടെയുള്ളവർ പഹ്ലവിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, പഹ്ലവിക്ക് ശക്തമായ വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. അദ്ദേഹത്തിന്റെ പിതാവ് പാശ്ചാത്യ പിന്തുണയോടെയുള്ള ഏകാധിപത്യ ഭരണമാണ് നടത്തിയിരുന്നതെന്നും, നാടുകടത്തപ്പെട്ട വർഷങ്ങളിൽ കൃത്യമായൊരു ഭരണ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ പഹ്ലവിക്ക് സാധിച്ചിട്ടില്ലെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. വംശീയവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ പഹ്ലവിയുടെ പ്രസ്ഥാനത്തിന് കഴിയുന്നില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ കാവെ ഷാറൂസ് അഭിപ്രായപ്പെട്ടു.
അതേസമയം, ഈ വിഷയത്തിൽ കാനഡയുടെ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ ഏതെങ്കിലും പ്രത്യേക പ്രതിപക്ഷ നേതാവിനെ കാനഡ പിന്തുണയ്ക്കുന്നില്ലെന്നും, ഇറാന്റെ ഭാവി അവിടുത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും വിദേശകാര്യ സഹമന്ത്രി റോബ് ഒലിഫന്റ് പാർലമെന്റിൽ വ്യക്തമാക്കി.
ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നതിലും, കാനഡയിലുള്ള ഇറാനിയൻ വംശജരെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തുന്നതിലും കനേഡിയൻ ഇറാനിയൻ സമൂഹം വലിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 2012-ൽ കാനഡ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. രാജ്യത്ത് വിദേശ ഇടപെടലുകൾ നടത്തുന്നതിലും ഇറാനിയൻ ഭരണകൂടം മുന്നിലാണെന്ന് കണ്ടെത്തലുകളുണ്ട്.
വടകരയിൽ ലക്ഷങ്ങളുടെ എംഡിഎംഎ (MDMA) കടത്തിയ കേസിൽ അറസ്റ്റിലായ മുൻ അധ്യാപികമാരെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെ രണ്ടു ദിവസത്തേക്ക് അന്വേഷണസംഘത്തിന് കൈമാറാൻ വടകര എൻഡിപിഎസ് കോടതി ഉത്തരവിട്ടു. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി രണ്ടു ദിവസത്തെ സമയമാണ് അനുവദിച്ചത്.
അതിനിടെ, കേസിൽ താൻ നിരപരാധിയാണെന്നും അറിയാതെ കുടുങ്ങിപ്പോയതാണെന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒന്നാം പ്രതി കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കീർത്തന നൽകിയ മൊഴികൾ പൂർണ്ണമായും അസത്യമാണെന്നും അത് വിശ്വസിക്കരുതെന്നും അവർ വ്യക്തമാക്കി. മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമടക്കം അഞ്ച് പേരാണ് നിലവിൽ ഈ ലഹരിക്കേസിൽ അറസ്റ്റിലായിരിക്കുന്നത്.
പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായിരുന്നു അറസ്റ്റിലായ മൂന്നുപേരും. ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇവരെ സർവീസിൽ നിന്ന് നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് ഇവർ ലഹരി മാഫിയയുമായി ഇടപാടുകൾ നടത്തിയിരുന്നത്. നേരിട്ട് കാണാതെ അക്കൗണ്ടുകൾ വഴി മാത്രം ആശയവിനിമയം നടത്തി ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് വിൽപ്പനയാണ് ഇവർ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.






























