ബ്രിട്ടിഷ് കൊളംബിയയിലെ മേപ്പിൾ റിഡ്ജ് മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി ആർസിഎംപി മുന്നറിയിപ്പ് നൽകി. പ്രാദേശിക വ്യപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് കള്ളനോട്ടുകൾ വിതരണം ചെയ്യുന്ന സംഘം പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കള്ളനോട്ടുകൾ നിരവധി പരാതികൾ ലഭിച്ചതായും പോലീസ് അറിയിച്ചു. പ്രധാനമായും 20, 50, 100 കനേഡിയൻ ഡോളറിന്റെ വ്യാജ നോട്ടുകളാണ് പ്രചരിക്കുന്നത്.
നോട്ടുകളിലെ സുരക്ഷാ സവിശേഷതകളും ഹോളോഗ്രാമുകളും കൃത്യമായി പരിശോധിച്ച് മാത്രം പണമിടപാടുകൾ നടത്തണം. കൂടാതെ വ്യാജ നോട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ നിദ്ദേശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മേപ്പിൾ റിഡ്ജ് ആർസിഎംപി അറിയിച്ചു.
ഒൻ്റാരിയോയിലെ യോർക്ക്, പീൽ മേഖലകളിൽ മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് കൊതുകുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ മേഖലയിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
പ്രധാനമായും രോഗബാധിതമായ കൊതുകുകളുടെ കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. വൈറസ് ബാധിക്കുന്ന ഭൂരിഭാഗം ആളുകളിലും ലക്ഷണങ്ങൾ പ്രകടമാകാറില്ലെങ്കിലും, ഏകദേശം 20 ശതമാനം ആളുകളിൽ പനി, കടുത്ത തലവേദന, ശരീരവേദന, ഛർദ്ദി, ചർമ്മത്തിൽ തടിപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. അപൂർവം ചിലരിൽ ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിച്ച് മസ്തിഷ്ക വീക്കം (Encephalitis), മെനിഞ്ചൈറ്റിസ് (Meningitis) തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
രോഗവ്യാപനം തടയുന്നതിനായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ഒൻ്റാരിയോ പബ്ലിക് ഹെൽത്ത് ഏജൻസി ആവശ്യപ്പെട്ടു. പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, ഡി.ഇ.ഇ.ടി (DEET) അടങ്ങിയ കൊതുക് നിവാരണ ലേപനങ്ങൾ ഉപയോഗിക്കുക, വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. കൊതുകുകളുടെ സാന്നിധ്യം കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനാരോഗ്യ വിഭാഗം അഭ്യർത്ഥിച്ചു.
ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന യുഎസ് ഡോണൾഡ് ട്രംപിന്റെ പുതിയ ഉത്തരവ് ഫെഡറൽ കോടതി സ്റ്റേ ചെയ്തു. ‘ബർത്ത് ടൂറിസം’ തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് കൊണ്ടുവന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനാണ് മേരിലാൻഡ് ഗ്രീൻബെൽറ്റിലെ യു.എസ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ തടയിട്ടത്. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾ ജനനത്താൽ തന്നെ പൗരന്മാരാണെന്ന സുപ്രീം കോടതി വിധി ജഡ്ജി ഡെബോറ ബോർഡ്മാൻ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വർഷം ട്രംപ് നടപ്പാക്കിയ ആദ്യ ഉത്തരവിനെതിരെ കുടിയേറ്റ അവകാശ സംഘടനകൾ നൽകിയ ഹർജിയിൽ ജഡ്ജി ബോർഡ്മാൻ സ്റ്റേ നൽകിയിരുന്നു. തുടർന്ന്, അമേരിക്കയിൽ കുട്ടികളെ പ്രസവിക്കാനായി മാത്രം വിദേശത്തുനിന്ന് സ്ത്രീകൾ എത്തുന്ന ‘ബർത്ത് ടൂറിസം’ തടയുക ലക്ഷ്യമിട്ട് ട്രംപ് ഓഗസ്റ്റ് ആറിന് പുതിയ ഉത്തരവുകളിൽ ഒപ്പുവെച്ചു. വിദേശ സർക്കാരുകൾക്കായി അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെയോ, പൗരത്വത്തിനായി തട്ടിപ്പ് നടത്തുന്നവരുടെയോ, ‘ഏലിയൻ എനിമീസ്’ ആയി പ്രഖ്യാപിക്കപ്പെട്ടവരുടെയോ കുട്ടികൾക്ക് പൗരത്വം നിഷേധിക്കുന്നതായിരുന്നു പുതിയ ഉത്തരവ്.
ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ 229 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 198 കോപ്രെഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ ഉള്ള കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഡോക്ടർമാരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
2026-ലെ 52-ാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഓഗസ്റ്റ് മൂന്നിന് നടന്നത്. നിലവിൽ ഇതുവരെ ഈ വർഷം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ആകെ 117,656 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ഓട്ടവ — കനേഡിയൻ ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026–27 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തിക കമ്മി വൻതോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.28 ബില്യൺ കനേഡിയൻ ഡോളറായിരുന്ന കമ്മി ഇത്തവണ 370 മില്യൺ ഡോളറായിട്ടാണ് ചുരുങ്ങിയത്.
2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിവരങ്ങൾ അടങ്ങിയ ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക വിലയിരുത്തൽ അനുസരിച്ച്, കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് സർക്കാരിന്റെ സാമ്പത്തിക ഭദ്രതയിൽ വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യ മൂന്ന് മാസങ്ങളിൽ സർക്കാരിന്റെ മൊത്തം വരുമാനം 132.64 ബില്യൺ കനേഡിയൻ ഡോളറിലെത്തി. കഴിഞ്ഞ വർഷത്തെ 120.84 ബില്യൺ ഡോളറിനേക്കാൾ 11.8 ബില്യൺ ഡോളറിന്റെ (9.8%) വർദ്ധനവാണിത്. വ്യക്തിഗത-കോർപ്പറേറ്റ് ആദായനികുതി, ജിഎസ്ടി പിരിവ്, മറ്റ് സർക്കാർ വരുമാനങ്ങൾ എന്നിവയിലുണ്ടായ ഉയർന്ന വളർച്ചയാണ് വരുമാന വർദ്ധനവിന് പ്രധാന കാരണമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സർക്കാരിന്റെ മൊത്തം ചെലവുകളിൽ കുറവുണ്ടായിട്ടല്ല ഈ സാമ്പത്തിക പുരോഗതി കൈവരിച്ചത്.
സർക്കാറിന്റെ പദ്ധതി ചെലവുകൾ (Program expenses) 4.3% വർധിച്ച് 117.16 ബില്യൺ കനേഡിയൻ ഡോളറിലെത്തി. കൂടാതെ, ഉയർന്ന പലിശനിരക്ക് കാരണം കടത്തിൻമേലുള്ള പലിശ തിരിച്ചടവും (Public debt charges) 6.1% വർധിച്ച് 14.61 ബില്യൺ ഡോളറായി. ചെലവുകൾ ഉയർന്നുവെങ്കിലും, വരുമാനത്തിലുണ്ടായ വൻ വർദ്ധനവ് കമ്മി വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചു. ആക്ചൂറിയൽ നഷ്ടങ്ങൾ (net actuarial losses) കണക്കാക്കുന്നതിന് മുമ്പ് ഏപ്രിൽ-ജൂൺ കാലയളവിൽ 875 മില്യൺ ഡോളറിന്റെ മിച്ചം (Surplus) രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 5.27 ബില്യൺ ഡോളറിന്റെ കമ്മിയായിരുന്നു. ആക്ചൂറിയൽ നഷ്ടം കൂടി ഉൾപ്പെടുത്തിയപ്പോഴാണ് അന്തിമ കമ്മി 370 മില്യൺ ഡോളറായത്.
ജൂൺ മാസത്തിൽ മാത്രം 989 മില്യൺ കനേഡിയൻ ഡോളറിന്റെ ബജറ്റ് മിച്ചം കൈവരിക്കാൻ ഓട്ടാവയ്ക്ക് സാധിച്ചു. എന്നാൽ 2025 ജൂണിലെ 3.63 ബില്യൺ ഡോളർ മിച്ചവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാരിന് ആദ്യപാദ ഫലങ്ങൾ ആശ്വാസം നൽകുന്നതാണെങ്കിലും, ഇത് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ മാത്രമായതിനാൽ കാനഡയുടെ സാമ്പത്തിക കമ്മി പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്ന് പറയാനാവില്ല.
2026–27 സാമ്പത്തിക വർഷത്തിൽ മൊത്തത്തിൽ 65.3 ബില്യൺ ഡോളറിന്റെ കമ്മി ഉണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇത് ഘട്ടങ്ങളായി കുറഞ്ഞ് 2030–31 ഓടെ 53.2 ബില്യൺ ഡോളറായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ദൈനംദിന പ്രവർത്തന ചെലവുകൾ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്താനും, മൂലധന നിക്ഷേപങ്ങൾക്കായി മാത്രം വായ്പകൾ ഉപയോഗിക്കാനുമാണ് സർക്കാരിന്റെ തീരുമാനം.
എന്തായാലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശക്തമായ വരുമാന വളർച്ചയോടെ ചെറിയ സാമ്പത്തിക കമ്മിയുമായി പുതിയ സാമ്പത്തിക വർഷം ആരംഭിക്കാൻ കഴിഞ്ഞത് ഫെഡറൽ സർക്കാരിന് വലിയ നേട്ടമാണ്.
കാനഡ — ശ്വാസകോശ സംബന്ധമായ വൈറസ് രോഗങ്ങൾ കനത്ത ഭീഷണിയാകാൻ സാധ്യതയുള്ളതിനാൽ, ശക്തമായ മറ്റൊരു പനി സീസണിനെ (Cold and flu season) നേരിടാൻ കനേഡിയൻ ജനത തയ്യാറെടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തെ ആരോഗ്യ പരിചരണ സംവിധാനങ്ങൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
തണുപ്പുകാലം അടുത്തുവരുന്ന സാഹചര്യത്തിൽ, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യസമയത്ത് എടുക്കാനും, രോഗലക്ഷണങ്ങളുള്ളപ്പോൾ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാനും വിദഗ്ദ്ധർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഇൻഫ്ലുവൻസ, കോവിഡ്-19, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ വ്യാപനം ആശുപത്രിക്കേസുകൾ വർദ്ധിപ്പിക്കാനും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരുടെ ആരോഗ്യത്തെ സങ്കീർണ്ണമാക്കാനും കാരണമാകും.
പതിവായി കൈകൾ കഴുകുക, വീടുകളിലും ഓഫീസുകളിലും വായുസഞ്ചാരം ഉറപ്പാക്കുക, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽത്തന്നെ കഴിയുക തുടങ്ങിയ ലളിതമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
രോഗങ്ങൾ അതിവേഗം പടരാൻ സാധ്യതയുള്ള പുതിയ സീസണിനെ നേരിടാൻ ഇത്തരം മുൻകരുതലുകളും പ്രതിരോധ നടപടികളുമാണ് ഏറ്റവും മികച്ച പ്രതിരോധമെന്നും അധികൃതർ വ്യക്തമാക്കുന്നു.
കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനും വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, വിസിറ്റർ വിസ, പെർമനന്റ് റസിഡന്റ് (PR) കാർഡുകൾ എന്നിവയ്ക്കുമായി അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് (IRCC) പുറത്തുവിട്ടു.
ക്യുബെക്കിന് പുറത്തുള്ള പങ്കാളികൾക്കോ ദമ്പതികൾക്കോ വേണ്ടിയുള്ള സ്പോൺസർഷിപ്പിൽ, കാനഡയ്ക്കുള്ളിൽ കഴിയുന്ന പങ്കാളിയെ സ്പോൺസർ ചെയ്യാൻ 27 മാസത്തെ കാത്തിരിപ്പും, കാനഡയ്ക്ക് പുറത്തുനിന്നുള്ള പങ്കാളികൾക്ക് 17 മാസത്തെ പ്രോസസ്സിംഗ് സമയവുമാണ് കണക്കാക്കുന്നത്. ഐആർസിസിയുടെ ഈ മാസത്തെ കണക്കുകളിലും ഈ സമയപരിധിയിൽ മാറ്റമൊന്നുമില്ല. എന്നാൽ ക്യുബെക്കിൽ അപേക്ഷിക്കുന്നവർക്ക് കാത്തിരിപ്പ് സമയപരിധി കൂടുതലാണ്. കാനഡയ്ക്കകത്തുള്ള പങ്കാളികൾക്ക് 32 മാസവും പുറത്തുള്ളവർക്ക് 33 മാസവുമാണ് ഇവിടെ പ്രോസസ്സിംഗ് സമയം.
താൽക്കാലിക താമസത്തിനായുള്ള (Temporary Residence) അപേക്ഷകളിൽ, കാനഡയ്ക്കുള്ളിൽ നിന്ന് സമർപ്പിച്ച വർക്ക് പെർമിറ്റ് അപേക്ഷകൾക്കും കാലാവധി നീട്ടുന്നതിനുമായി (Extensions) നേരത്തെ പ്രതീക്ഷിച്ചിരുന്ന 117 ദിവസത്തിൽ നിന്ന് 115 ദിവസമായി സമയം കുറഞ്ഞിട്ടുണ്ട്.
ഫിലിപ്പീൻസിൽ നിന്നും സമർപ്പിക്കുന്ന അപേക്ഷകളുടെ ഇപ്പോഴത്തെ തോത് അനുസരിച്ചുള്ള പ്രോസസ്സിംഗ് സമയപരിധി താഴെ പറയുന്നവയാണ്:
- വർക്ക് പെർമിറ്റ്: 5 ആഴ്ച
- സ്റ്റഡി പെർമിറ്റ്: 4 ആഴ്ച
- വിസിറ്റർ വിസ: 20 ദിവസം
- സൂപ്പർ വിസ: 104 ദിവസം
കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് പുതിയ സ്റ്റഡി പെർമിറ്റിനായി ഏഴ് ആഴ്ചയും, നിലവിലുള്ളതിന്റെ കാലാവധി നീട്ടുന്നതിനായി 64 ദിവസത്തോളവും കാത്തിരിക്കേണ്ടിവരും. ആഭ്യന്തരമായി സമർപ്പിക്കുന്ന വിസിറ്റർ വിസകൾക്ക് 12 ദിവസമാണ് നിലവിലെ പ്രോസസ്സിംഗ് സമയം. അതേസമയം, പുതിയ പെർമനന്റ് റസിഡന്റ് കാർഡുകൾക്കും പിആർ കാർഡ് പുതുക്കുന്നതിനും 40 ദിവസം പ്രോസസ്സിംഗ് സമയം കണക്കാക്കുന്നു.
അതേസമയം, പുറത്തുവിട്ടിരിക്കുന്ന പ്രോസസ്സിംഗ് സമയങ്ങൾ ഒരു ഏകദേശ കണക്ക് മാത്രമാണെന്നും അത് ഉറപ്പ് നൽകുന്നില്ലെന്നും ഐആർസിസി വ്യക്തമാക്കുന്നു. അപേക്ഷകളുടെ വിവരങ്ങൾ പൂർണ്ണമാണോ എന്നതിനെയും, ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തെയും, കൂടുതൽ വിവരങ്ങളോ പരിശോധനകളോ ആവശ്യമുണ്ടോ എന്നതിനെയും ആശ്രയിച്ച് യഥാർത്ഥ കാത്തിരിപ്പ് സമയത്തിൽ മാറ്റങ്ങൾ വരാം.
തണ്ടർ ബേ — കനേഡിയൻ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് വടക്കൻ ഒന്റാറിയോയിലേക്ക് യാത്രതിരിക്കും.
തണ്ടർ ബേയിൽ വെച്ച് നടത്തുന്ന ഈ പ്രഖ്യാപനത്തിൽ മേഖലയ്ക്കായുള്ള ഒരു “ചരിത്രപരമായ നിക്ഷേപം” ഉൾപ്പെടുമെന്ന് കാർണിയുടെ ഔദ്യോഗിക യാത്രാവിവരപ്പട്ടിക വ്യക്തമാക്കുന്നു. ഇതിനുശേഷം അദ്ദേഹം ല കാട്ടുതീ നിയന്ത്രണ കേന്ദ്രം സന്ദർശിക്കുകയും ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്. കാനഡയ്ക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ തീരുവകൾ ചുമത്തിയതിനെ തുടർന്ന്, അടുത്ത ആഴ്ച മുതൽ ഒരു കൂട്ടം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ചുമത്താൻ കാനഡയും തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ മാസം വാഷിംഗ്ടണിൽ നടന്ന വ്യാപാര ചർച്ചകൾ പരാജയപ്പെട്ടിരുന്നു. വാഹന നിർമ്മാണ മേഖല ഉൾപ്പെടെയുള്ള കാനഡയുടെ പ്രധാന മേഖലകളെ തകർക്കുന്ന രീതിയിലുള്ള വിട്ടുവീഴ്ചകൾക്കാണ് അമേരിക്കൻ ചർച്ചാ പ്രതിനിധികൾ ശ്രമിച്ചതെന്ന് കാർണി വെളിപ്പെടുത്തിയിരുന്നു.
അതേസമയം, അമേരിക്കയുമായി ധൃതിപിടിച്ച് വീണ്ടും ചർച്ചകൾക്ക് മുതിരരുതെന്ന് യൂണിയൻ, വ്യവസായ നേതാക്കൾ ഓട്ടാവയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലെ നിർമ്മാണ മേഖലയ്ക്ക് സുസ്ഥിരമായ ഭാവി ഉറപ്പുനൽകുന്ന ഒരു കരാറിനായി ഫെഡറൽ സർക്കാർ കാത്തിരിക്കണമെന്നാണ് ഇവരുടെ നിലപാട്.
ചരക്കുലോറികൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് Corridor സ്ഥാപിക്കാൻ കേരളം ഒരുങ്ങുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ലെ 622 കിലോമീറ്റർ ദൂരത്തിലാണ് ഈ അത്യാധുനിക ചാർജിങ് ശൃംഖല നിർമ്മിക്കുന്നത്. കെഎസ്ഇബിയും അന്താരാഷ്ട്ര സംഘടനയായ ഐസിസിടിയും (ICCT) ചേർന്ന് നടത്തിയ പഠനമനുസരിച്ച്, 12.5 മെഗാവാട്ട് ശേഷിയുള്ള 90 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ 19 കോടി രൂപ മാത്രമാണ് പ്രാഥമിക ചെലവ് പ്രതീക്ഷിക്കുന്നത്. പിഎം ഇ-ഡ്രൈവ് പദ്ധതിയിൽ നിന്നോ കേരളത്തിന് ഇതിനകം അനുവദിച്ച 63.12 കോടി രൂപയുടെ ഫണ്ടിൽ നിന്നോ ഇതിനുള്ള തുക വിനിയോഗിക്കാനാകും. കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവ ഈ പദ്ധതിയുടെ പ്രധാന ഹബ്ബുകളായി മാറും.
2030-ഓടെ ഒന്നാം ഘട്ടം പൂർത്തിയാക്കാനും, 2050-ഓടെ ₹338 കോടി നിക്ഷേപത്തിൽ ചാർജറുകളുടെ എണ്ണം 1,939 ആയി ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഫാസ്ടാഗ് ഡാറ്റയും 13,000-ത്തിലധികം ട്രക്കുകളിൽ നിന്നുള്ള ജിപിഎസ് വിവരങ്ങളും വിശകലനം ചെയ്ത് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ പഠനമാണിത്. ഇ-ട്രക്കുകൾ നിരത്തിലിറങ്ങുന്നതിന് മുൻപ് തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഐസിസിടി വ്യക്തമാക്കുമ്പോൾ, ആവശ്യാനുസരണം വിതരണ ശൃംഖല വിപുലീകരിക്കാൻ തങ്ങൾ സജ്ജമാണെന്ന് കെഎസ്ഇബിയും വ്യക്തമാക്കുന്നു.
ഡൽഹിയിലെ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം ധനസഹായം നൽകുന്ന ‘ലക്ഷ്മി യോജന’ പദ്ധതിക്ക് തുടക്കമായി. സെപ്റ്റംബർ 1 മുതൽ വിതരണം ആരംഭിച്ച ഈ തുകയിൽ 1,000 രൂപ നേരിട്ട് ഡിജിറ്റൽ വാലറ്റിലേക്കും, ബാക്കി 1,500 രൂപ 3 വർഷത്തെ ലോക്ക്-ഇൻ കാലാവധിയുള്ള റെക്കറിംഗ് ഡെപ്പോസിറ്റായുമാണ് നൽകുന്നത്. ആർബിഐയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അധിഷ്ഠിത വാലറ്റിലൂടെ നൽകുന്ന 1,000 രൂപ ചെലവഴിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. മദ്യം, പുകയില ഉൽപ്പന്നങ്ങൾ, മയക്കുമരുന്ന്, ലോട്ടറി, ചൂതാട്ടം, വാതുവെയ്പ്പ് തുടങ്ങിയവയ്ക്കായി ഈ പണം ഉപയോഗിക്കാൻ പാടില്ല. വ്യവസ്ഥകൾ ലംഘിക്കുന്നവരെ പദ്ധതിയിൽ നിന്ന് അയോഗ്യരാക്കും.
ഏകദേശം 17 ലക്ഷം വനിതകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളാണുള്ളത്. 21-നും 60-നും ഇടയിൽ പ്രായമുള്ള, കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതകൾക്കാണ് അപേക്ഷിക്കാൻ അർഹത. അപേക്ഷകയോ കുടുംബമോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാരും അവിടെ വോട്ടവകാശമുള്ളവരുമായിരിക്കണം. കൂടാതെ, കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയരുത്, പ്രതിവർഷ വൈദ്യുതി ഉപയോഗം 2,400 യൂണിറ്റിൽ താഴെയായിരിക്കണം. നാലുചക്ര വാഹനമുള്ളവർ, മൂന്നിൽ കൂടുതൽ കുട്ടികളുള്ളവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ, ആദായനികുതി/ജിഎസ്റ്റി ദായകർ, സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാർ എന്നിവർ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടും.































