യു എസിൽ വീസ കാലാവധി നീട്ടുന്നതിനും തൊഴിൽ അനുമതിക്കുമുള്ള പ്രധാനപ്പെട്ട രണ്ട് കുടിയേറ്റ ഫോമുകൾ യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് (USCIS) പരിഷ്കരിക്കുന്നു. സെപ്റ്റംബർ 15 മുതൽ പുതിയ പതിപ്പിലുള്ള ഫോമുകൾ മാത്രമായിരിക്കും അധികൃതർ ഔദ്യോഗികമായി സ്വീകരിക്കുക.
പഴയ പതിപ്പുകൾ ഉപയോഗിച്ച് സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തള്ളിക്കളയാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എച്ച്-1ബി (H-1B) വീസ ഉടമകളുടെ കുടുംബാംഗങ്ങൾ, രാജ്യാന്തര വിദ്യാർത്ഥികൾ, എക്സ്ചേഞ്ച് വിസിറ്റർമാർ തുടങ്ങി യു എസിലെ നോൺ-ഇമ്മിഗ്രൻ്റ് വീസകളിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകളെയാണ് ഈ പുതിയ തീരുമാനം നേരിട്ട് ബാധിക്കുന്നത്. യു.എസിൽ ജോലി ചെയ്യുന്നതിനായി എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് (EAD) അഥവാ വർക്ക് പെർമിറ്റ് നേടാൻ ഉപയോഗിക്കുന്ന പ്രധാന രേഖയാണ് ‘ഫോം ഐ-765’ (Form I-765). സെപ്റ്റംബർ 15 ഓടുകൂടി തികച്ചും പുതിയ പതിപ്പാണ് USCIS അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 15ന് മുമ്പ് സമർപ്പിക്കുകയോ പോസ്റ്റ്മാർക്ക് ചെയ്യുകയോ ചെയ്യുന്ന പഴയ ഫോമുകൾ സ്വീകരിക്കും. എന്നാൽ ആ തിയതിക്ക് ശേഷം അപേക്ഷിക്കുന്നവർ നിർബന്ധമായും പുതിയ പതിപ്പ് തന്നെ ഉപയോഗിക്കണം. പഴയ ‘ഫോം ഐ-765’ ഉപയോഗിക്കുന്നവർക്ക് യാതൊരുവിധ ഗ്രേസ് പിരീഡും (ഇളവ് കാലയളവ്) അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യു.എസിൽ നിലവിൽ കഴിയുന്ന നോൺ-ഇമ്മിഗ്രൻ്റ് വിഭാഗങ്ങൾക്ക് തങ്ങളുടെ വീസ കാലാവധി നീട്ടുന്നതിനോ അല്ലെങ്കിൽ വീസ പദവി മാറ്റുന്നതിനോ സഹായിക്കുന്നതാണ് ‘ഫോം ഐ-539’ (Form I-539). എച്ച്-1ബി വീസക്കാരുടെ കുടുംബാംഗങ്ങളായ എച്ച്-4 (H-4) ജീവിതപങ്കാളികൾക്കും കുട്ടികൾക്കും ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തങ്ങളുടെ ഡിപൻഡൻ്റ് പദവി നീട്ടുന്നതിനോ മാറ്റുന്നതിനോ ഇവർ ഈ ഫോം ഉപയോഗിക്കേണ്ടതുണ്ട്. മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അപേക്ഷകർക്ക് മുൻകൂട്ടി മനസ്സിലാക്കുന്നതിനായി USCIS ഇതിനോടകം തന്നെ പുതിയ ഫോമുകളുടെ പ്രിവ്യൂ കോപ്പികൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സേവന സംഘടന ആയ അസറ്റ് (അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂളിലേക്ക് 2026-2027 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഓഗസ്റ്റ് 20 വരെ അപേക്ഷകൾ സ്വീകരിക്കും. കേരള സർക്കാരിൻ്റെ മലയാളം മിഷൻ പാഠ്യപദ്ധതി അനുവർത്തിക്കുന്ന മലയാളം സ്കൂളിൽ ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം.
എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ട് ഓൺലൈൻ ആയി ആണ് ക്ലാസുകൾ. കൂടാതെ ഇടക്കിടെ നേരിട്ടുള്ള ക്ലാസുകളും ഉണ്ടാകും. കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് മലയാളം മിഷൻ്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകും. രജിസ്റ്റർ ചെയ്യാൻ assetalberta@gmail.com ലേക്ക് ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ അമ്പിളിയെ ബന്ധപ്പെടുക. Ph.587-983-3941.
മലയാളത്തിന്റെ ഗൃഹാതുരതയും ഓര്‍മ്മകളുടെ പൂക്കാലവും, ഒരുമയുടെയും സൗഹൃദത്തിന്റെയും സന്ദേശവുമായി പകര്‍ന്നു നല്കി ഈ വർഷത്തെ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സീനിയര്‍ അംഗം ഫിലിപ്പ് പുത്തന്‍പുര, പ്രിന്‍സ് ഈപ്പന് എന്നിവര്‍ ആഘോഷങ്ങൾക്ക് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ ആവേശപൂര്‍വ്വം അണിനിരന്നു.
കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എം.എല്‍.എമാരായ അഡ്വ. വി. പി. സജീന്ദ്രന്, അഡ്വ. എം. ജെ. സെബാസ്റ്റ്യന്‍, ഫൊക്കാന, ഫോമാ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍
ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന് ജനറല്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ജോസ് മണക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷന് ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡൻ്റ് ലൂക്ക് ചിറയില്‍, ജോയിൻ്റ് സെക്രട്ടറി സാറ അനില്‍, ജോയിൻ്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്, ഫോമാ നാഷണല്‍ ജോയിൻ്റ് ട്രഷറര്‍ ജോണ്സണ് കണ്ണൂക്കാടന്‍, ഫൊക്കാന മുന്‍ പ്രസിഡൻ്റ് പോള്‍ കറുകപ്പള്ളില്‍, വ്യവസായ പ്രമുഖന് കോശി സാമുവല്‍, ഓണാഘോഷത്തിന്റെ മുഖ്യ സ്പോണ്‍സര്‍മാരായ ഹുസൈന് മിര്‍സ, സാറ മിര്‍സ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഡോ. സൂസന് ചാക്കോ പുരസ്കാര വിതരണത്തിന് നേതൃത്വം നല്കി.
ചിങ്ങമാസപ്പിറവിയോടെ നാടെങ്ങും ഓണാഘോഷങ്ങൾക്ക് തുടക്കമായതോടെ പൂവിപണി സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴ പൂക്കളുടെ വില ഉയരാൻ കാരണമായിട്ടുണ്ട്. പരമ്പരാഗതമായി വൻതോതിൽ പൂക്കൾ എത്തിച്ചിരുന്ന ഗുണ്ടൽപേട്ടിൽ മഴക്കുറവ് കാരണം കൃഷി കുറഞ്ഞപ്പോൾ, ഇത്തവണ കർണാടകയിലെ ചിക്കമഗളൂരിൽ നിന്നാണ് കോഴിക്കോട് വിപണിയിലേക്ക് പൂക്കൾ കൂടുതലായും എത്തുന്നത്. കൂടാതെ ബെംഗളൂരു, കണ്ണൂർ വിപണികളിലേക്കും ചിക്കമഗളൂരിൽ നിന്നാണ് വിതരണം നടക്കുന്നത്.
ഇത്തവണത്തെ ഓണപ്പൂവിപണിയിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തുന്നത് അരളിക്കാണ്. കിലോയ്ക്ക് ശരാശരി 600 രൂപ വരെയാണ് വിപണിയിൽ അരളിയുടെ നിരക്ക്.
മറ്റു പൂക്കളുടെ വിലയിലും വർധനയുണ്ട്. ചെണ്ടുമല്ലി ഇനങ്ങളിൽ ഓറഞ്ച് നിറത്തിലുള്ളവയ്ക്ക് കിലോയ്ക്ക് ₹80 വരെയും മഞ്ഞനിറത്തിലുള്ളവയ്ക്ക് ₹100 മുതൽ ₹160 വരെയുമാണ് ശരാശരി വില വരുന്നത്.
വിപണിയിലെ മറ്റ് പ്രധാന പൂക്കളായ ജാസ്മിനും (മുല്ല) പനിനീപ്പൂവിനും (റോസ്) കിലോയ്ക്ക് ₹200 മുതൽ ₹400 വരെ നിരക്ക് ഈടാക്കുന്നുണ്ട്. കൂടാതെ, വാടാമല്ലി കിലോയ്ക്ക് ശരാശരി ₹160 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾക്കൊപ്പം നാടൻ പൂക്കളും ഇത്തവണ വിപണിയിൽ മുന്നിലുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 322 വാർഡുകളിലായി ആകെ 9.35 ഏക്കറിലാണ് പൂകൃഷി നടത്തിയിട്ടുള്ളത്. ഇതുകൂടാതെ തിരക്കഥകൾക്കിടയിൽ പൂക്കളമൊരുക്കാൻ ബുദ്ധിമുട്ടുന്നവർക്കായി 500 രൂപ മുതൽ 1500 രൂപ വരെ വിലയുള്ള റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിൽ ലഭ്യമാണ്.
കാനഡയിലെ ഫെഡറൽ എക്സൈസ് നികുതി ഇളവ് തുടരണമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. ഉയർന്ന ജീവിതച്ചെലവിനും ഇന്ധനവില വർധനയ്ക്കുമെതിരെ ഏർപ്പെടുത്തിയ നികുതി ഇളവ് സെപ്റ്റംബർ ഏഴിന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു ആവശ്യവുമായി പ്രതിപക്ഷനേതാവ് കൂടിയായ പിയേർ പൊളിയേവ് രംഗത്ത് എത്തിയത്. 2027-ലെ കാനഡ ഡേ വരെയെങ്കിലും നികുതി ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിൽ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. പിയേർ പൊളിയേവിന് പിന്നാലെ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും നികുതി ഇളവ് തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കാരണം ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ നികുതി വീണ്ടും ഏർപ്പെടുത്തുന്നത് പെട്രോൾ വില മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വില വർധിക്കാൻ ഇടയാക്കുമെന്ന് പിയേർ ചൂണ്ടിക്കാട്ടി. ഏപ്രിൽ മാസം മുതൽ നടപ്പിലാക്കിയ നികുതി ഇളവ് മൂലം ലിറ്ററിന് 10 സെൻ്റ് വരെ ഇന്ധനവിലയിൽ ആശ്വാസം ലഭിച്ചിരുന്നു. നിലവിൽ കാനഡയിലെ ശരാശരി പെട്രോൾ വില ലിറ്ററിന് 1.67 കനേഡിയൻ ഡോളറിലേക്ക് ഉയർന്നു.
കൊല്ലം ജില്ലയിലെ ചിതറ സ്വദേശിയായ പുന്നവിള വീട്ടിൽ എൻ. തങ്കപ്പന് പ്രായം നൂറ്റിയൊന്ന് കഴിഞ്ഞെങ്കിലും കൃഷിയോടുള്ള താല്പര്യത്തിന് ഇപ്പോഴും ഇരുപതിന്റെ ചുറുചുറുക്കാണ്. 1925-ൽ ജനിച്ച അദ്ദേഹം ഈ വാർധക്യത്തിലും യാതൊരു മടിയുമില്ലാതെ പണിയായുധങ്ങളുമേന്തി സ്വന്തം കൃഷിയിടത്തിൽ സജീവമാണ്. ചുട്ടുപൊള്ളുന്ന വെയിലത്തും ഒറ്റയ്ക്ക് മണ്ണിൽ കിളയ്ക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന തങ്കപ്പന്റെ പ്രായം വിശ്വസിക്കാത്തവരെ അദ്ദേഹം തന്റെ തിരിച്ചറിയൽ രേഖകൾ കാണിച്ചാണ് ബോധ്യപ്പെടുത്തുന്നത്.
തന്റെ 1.60 ഏക്കർ വരുന്ന ഭൂമിയിൽ ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി, വാഴ, മരച്ചീനി തുടങ്ങി വിവിധയിനം വിളകളാണ് അദ്ദേഹം നട്ടുവളർത്തുന്നത്. കൃഷിയിടം ഒരുക്കുന്നതും കാടുവെട്ടുന്നതും വിളവെടുക്കുന്നതുമുൾപ്പെടെയുള്ള സകല ജോലികളും മറ്റാരുടെയും സഹായമില്ലാതെ അദ്ദേഹം തന്നെയാണ് ചെയ്യുന്നത്. കൂടാതെ, കൃഷിക്കാവാശ്യമായ നല്ല ജൈവവളം ലഭ്യമാക്കുന്നതിനായി ഒരു പശുവിനെയും അദ്ദേഹം സ്വന്തമായി പരിപാലിക്കുന്നുണ്ട്.
അഞ്ചാം ക്ലാസ് വരെ പഠിച്ച അദ്ദേഹത്തിന് അക്കാലത്ത് ഒരു സർക്കാർ ജോലി ലഭിക്കാൻ എളുപ്പമായിരുന്നെങ്കിലും, മണ്ണിലിറങ്ങിയുള്ള ജീവിതം മതിയെന്നായിരുന്നു ഉറച്ച തീരുമാനം. സ്വന്തം മുത്തശ്ശനിൽ നിന്ന് കൃഷിയുടെ പാഠങ്ങൾ ഉൾക്കൊണ്ട് സ്വന്തമായി വാങ്ങിയ നിലത്തിൽ തുടങ്ങിയ ആ യാത്ര പിന്നീട് ഒരിക്കലും അദ്ദേഹം അവസാനിപ്പിച്ചില്ല. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളൊന്നും അലട്ടാത്ത ഈ കർഷകനെ ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ മികച്ച മുതിർന്ന കർഷകനായി തിരഞ്ഞെടുത്ത് ആദരിച്ചിരുന്നു. പരേതയായ സരസ്വതിയാണ് ഭാര്യ. ഗീത, അനിൽകുമാർ എന്നിവരാണ് മക്കൾ. അച്ഛന്റെ മികച്ച മാതൃക പിന്തുടർന്ന് മക്കളും കൃഷിയിൽ സജീവമാണ്.
എൻ.ബി.സിയുടെ പ്രശസ്ത ശാസ്ത്രസാങ്കേതിക പരമ്പരയായ ‘ഹീറോസ്’ (Heroes)-ലെ ക്ലെയർ ബെന്നറ്റ്, ‘നാഷ്വില്ലെ’ (Nashville)-ലെ കൺട്രി ഗായിക ജൂലിയറ്റ് ബാർൺസ് എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ ഹോളിവുഡ് നടി ഹെയ്ഡൻ പാനറ്റിയർ അന്തരിച്ചു. 36 വയസ്സായിരുന്നു. ഹെയ്ഡൻ്റെ പിതാവ് സ്കിപ്പ് പാനറ്റിയർ എ.ബി.സി ന്യൂസിന് നൽകിയ പ്രസ്താവനയിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട ഹെയ്ഡൻ്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും, തങ്ങളെ അറിഞ്ഞവർക്കും പ്രേക്ഷകർക്കും ഒരുപോലെ സ്നേഹവും സന്തോഷവും പകർന്നുനൽകിയ ഒരു വലിയ പ്രതിഭയായിരുന്നു അവളെന്നും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ മരണകാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തൻ്റെ ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളെയും അനുഭവങ്ങളെയും കുറിച്ച് തുറന്നെഴുതിയ “ദിസ് ഈസ് മി: എ റെക്കണിംഗ്” എന്ന ആത്മകഥ പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ ദാരുണമായ വേർപാട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായതും, പ്രസവാനന്തര വിഷാദരോഗം, ഗാർഹിക പീഡനം, ചെറുപ്പകാലത്ത് തന്നെ ഹോളിവുഡിൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ നേരിട്ട മാനസിക സമ്മർദ്ദങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ അവർ തുറന്നെഴുതിയിരുന്നു.
ന്യൂയോർക്കിലെ പാലിസേഡ്സിൽ ജനിച്ച ഹെയ്ഡൻ, കേവലം 11 മാസം പ്രായമുള്ളപ്പോൾ പരസ്യചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഒമ്പതാം വയസ്സിൽ ‘എ ബഗ്സ് ലൈഫ്’ എന്ന അനിമേഷൻ ചിത്രത്തിലെ പ്രിൻസസ് ഡോട്ടിന് ശബ്ദം നൽകിയതിലൂടെ ഗ്രാമി നാമനിർദ്ദേശം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളായി അവർ മാറി. തുടർന്ന് ‘റിമംബർ ദി ടൈറ്റൻസ്’, ‘ഐസ് പ്രിൻസസ്’, ‘ബ്രിംഗ് ഇറ്റ് ഓൺ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ അവർ 2006-ൽ ‘ഹീറോസ്’ പരമ്പരയിലെ പ്രകടനത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടി. ‘നാഷ്വില്ലെ’ എന്ന പരമ്പരയിലെ അഭിനയത്തിന് 2013-ലും 2014-ലും മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ലഭിച്ചു.
കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോഴും വ്യക്തിജീവിതത്തിൽ ഹെയ്ഡൻ വലിയ പ്രതിസന്ധികളെ നേരിടുകയായിരുന്നു. 2014-ൽ മകൾ കായയുടെ ജനനശേഷം അനുഭവപ്പെട്ട പ്രസവാനന്തര വിഷാദരോഗവും മദ്യപാനവും അവരുടെ ജീവിതത്തെ സാരമായി ബാധിച്ചു. തുടർന്ന് മകളുടെ പൂർണ്ണ അവകാശം മുൻ ബോക്സിംഗ് ചാമ്പ്യനായ മുൻ കാമുകൻ വ്ലാഡിമിർ ക്ലിറ്റ്ഷ്കോയ്ക്ക് നൽകേണ്ടിവന്നു. 2015-ൽ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയ അവർ, കഠിനമായ ശ്രമങ്ങൾക്കൊടുവിൽ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. തൻ്റെ മുൻ കാമുകനായ ബ്രയാൻ ഹിക്കേഴ്സണിൽ നിന്ന് നേരിടേണ്ടി വന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ചും അവർ പരസ്യമായി സംസാരിച്ചിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ അനിയൻ ജാൻസൻ്റെ അപ്രതീക്ഷിത മരണം ഹെയ്ഡനെ വീണ്ടും മാനസികമായി തകർത്തു. എന്നാൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ൽ പുറത്തിറങ്ങിയ ‘സ്ക്രീം VI’ (Scream VI), 2024-ലെ ‘ആംബർ അലേർട്ട്’ എന്നീ ചിത്രങ്ങളിലൂടെ അവർ ശക്തമായ തിരിച്ചുവരവ് നടത്തി. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ ഇൻസ്റ്റാഗ്രാമിൽ തൻ്റെ സുഹൃത്തിനൊപ്പമുള്ള സന്തോഷകരമായ ചിത്രം അവർ പങ്കുവെച്ചിരുന്നു. ഹെയ്ഡൻ പാനറ്റിയറുടെ വേർപാടിൽ ചലച്ചിത്ര ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) മുപ്പതാമത് വാർഷിക ഗ്ലോബൽ അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 21 മുതൽ 24 വരെ ടെക്സസിലുള്ള ഡാലസിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈവിധ്യമാർന്ന സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഗ്ലോബൽ ചെയർമാൻ: ഗോപാലപിള്ള (യു.എസ്.എ), ഗ്ലോബൽ പ്രസിഡൻ്റ്: ജോൺ മത്തായി (യു.എ.ഇ), ജനറൽ സെക്രട്ടറി: ക്രിസ്റ്റഫർ വർഗീസ് (യു.എ.ഇ), ഗ്ലോബൽ ട്രഷറർ: ശശികുമാർ നായർ (ഇന്ത്യ) , ജോൺസൻ തലച്ചെല്ലൂർ ജനറൽ കൺവീനർ (യു.എസ്.എ) എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ കോർഡിനേറ്ററുന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തനം ആരംഭിച്ചു. നൈനാൻ മത്തായി (ഫിലാഡൽഫിയ), പ്രൊഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്), ജോളി പടിയാറ്റിൽ (ജർമ്മനി), ബാബു തളങ്ങത്തിൽ (ബഹ്റൈൻ), അഡ്വ. എം. ജി. ശ്രീജിത്ത് (ഇന്ത്യ), അനീഷ് ജെയിംസ് (അമേരിക്ക) എന്നിവർ ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.
ലോകത്താകമാനമുള്ള മലയാളികളുടെ ഉന്നമനത്തിനും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിനും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ഡാലസ് ഗ്ലോബൽ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഗോപാലപിള്ള – +1 214-684-3449, ജോൺ മത്തായി – +971-50-481-1206, ക്രിസ്റ്റഫർ വർഗീസ് – +971-50-281-2583.
കനത്ത മഴയിലും കൊടുങ്കാറ്റിലും ഇന്‍ഡ്യാനയില്‍ വ്യാപക നാശനഷ്ടം. വെള്ളപ്പൊക്കത്തില്‍ ഏഴ് പേര് മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഹാമില്ട്ടണ് കൗണ്ടിയിലാണ് ഏറ്റവും വലിയ നാശം റിപ്പോര്‍ട്ട് ചെയ്തത്. ഓഗസ്റ്റ് 11 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയും വെള്ളപ്പൊക്കവും ആരംഭിച്ചതിന് പിന്നാലെ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ഏഴ് മരണങ്ങള് സ്ഥിരീകരിച്ചതായി ഇന്ത്യാന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. മരിച്ചവരില്‍ തെക്കുകിഴക്കന്‍ ഇന്ത്യാനയിലെ ജെന്നിങ്സ് കൗണ്ടിയില്‍ വീടിന് മുകളില്‍ മരം വീണ് മരിച്ച നാലു വയസ്സുകാരനും ഉള്‍പ്പെടുന്നു. ഡെലവെയര്‍ കൗണ്ടിയില്‍ 19 വയസുള്ള യുവാവും 58 വയസുള്ള സ്ത്രീയും, പോര്‍ട്ടര്‍ കൗണ്ടിയില്‍ 86 കാരിയായ സ്ത്രീയും 32 വയസ്സുള്ള പുരുഷനും, ലേക്ക് കൗണ്ടിയില്‍ 58 വയസ്സുള്ള സ്ത്രീയും ഹെന്റി കൗണ്ടിയില്‍ 31 വയസ്സുള്ള പുരുഷനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തകര്‍ നിരവധി പേരെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയ്ക്കിടെ ഹാമില്ട്ടണ് കൗണ്ടിയിലെ വൈറ്റ് റിവറിൽ ജലനിരപ്പ് ഉയരുന്നതായിരുന്നു പ്രധാന ആശങ്ക. ശനിയാഴ്ച നദിയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 1913-ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡായ 23.8 അടി മറികടന്ന് 24.6 അടിയിലാണ് ജലനിരപ്പ് ഉയര്‍ന്നതെന്ന് ഹാമില്ട്ടണ് കൗണ്ടി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ജലനിരപ്പ് 21 അടിയായി കുറഞ്ഞത് വലിയ ആശ്വാസമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അപകടസാധ്യത പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും നദിക്ക് കുറുകെയുള്ള ഒരു പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഹാമില്ട്ടണ് കൗണ്ടിയിലെ കാര്‍മല്‍ നഗരത്തില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ കുറഞ്ഞത് 215 കെട്ടിടങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. 40 പേര്‍ക്ക് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു. സമീപ നഗരമായ നോബിള്സ്വില്ലില് കഴിഞ്ഞ 72 മണിക്കൂറിനിടെ 170 പേരെ ഒഴിപ്പിച്ചതായി മേയര്‍ ക്രിസ് ജെന്സന് പറഞ്ഞു. നിരവധി ആളുകള്‍ വളര്‍ത്തുമൃഗങ്ങളുമായാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ ‘ടെമ്പററി റൂറൽ/റിമോട്ട് ഹെൽത്ത് സപ്പോർട്ട് ഇനിഷ്യേറ്റീവ്’ (TRHSI) രജിസ്ട്രേഷൻ തീയതി ഒക്ടോബർ 7 അർദ്ധരാത്രി വരെ നീട്ടി. പ്രവിശ്യയിലെ ഹെൽത്ത് അതോറിറ്റികളിൽ ക്ലീനിംഗ്, സെക്യൂരിറ്റി വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള താൽക്കാലിക പാത്ത് വേയാണ് TRHSI. TRHSI യുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 31-ന് അവസാനിക്കാനിരിക്കെയാണ് ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ പുതിയ തീരുമാനം. പ്രവിശ്യയിലുണ്ടായ കാട്ടുതീ മൂലം മേഖലയിലുണ്ടായ പ്രതിസന്ധികളും തടസ്സങ്ങളും കണക്കിലെടുത്താണ് ഈ ആശ്വാസ നടപടി.
TRHSI- പ്രോഗ്രാമിലൂടെ യോഗ്യരായ 250 ജീവനക്കാരെയാണ് ബി.സി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) വഴി ഇൻവിറ്റേഷൻ ലഭിക്കുക. ജൂൺ 15-ന് ആരംഭിച്ച രജിസ്ട്രേഷൻ വഴി ഇതുവരെ ജാനിറ്റേഴ്സ്, കെയർടേക്കർമാർ, ലൈറ്റ് & ഹെവി ഡ്യൂട്ടി ക്ലീനർമാർ, സെക്യൂരിറ്റി ഗാർഡുകൾ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന 60 പേർക്ക് പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിച്ചു. മെട്രോ വാൻകൂവർ, സെൻട്രൽ ഒക്കനാഗൻ, ക്യാപിറ്റൽ റീജിയണൽ ഡിസ്ട്രിക്റ്റ് (ഗാലിയാനോ, മേയ്ൻ, പെൻഡർ, സാൾട്ട് സ്പ്രിംഗ്, സാറ്റുർണ എന്നീ ദ്വീപുകളിലെ ഒഴിവുകൾ ഒഴികെ) ഒഴികെയുള്ള ഗ്രാമീണ അല്ലെങ്കിൽ വിദൂര പ്രദേശങ്ങളിലെ ഹെൽത്ത് അതോറിറ്റികളിലെ ജീവനക്കാർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകർ ബി.സിയിലെ എട്ട് പൊതുജനാരോഗ്യ അതോറിറ്റികളിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് ഒൻപത് മാസത്തെ ഫുൾടൈം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഹൈസ്കൂൾ ഡിപ്ലോമ, നിശ്ചിത കുറഞ്ഞ വരുമാന പരിധി, സ്കിൽഡ് ഇമിഗ്രേഷന്റെ മറ്റ് ജനറൽ യോഗ്യതകൾ എന്നിവയും പൂർത്തിയാക്കേണ്ടതുണ്ട്. ഫ്രേസർ ഹെൽത്ത്, ഇൻ്റീരിയർ ഹെൽത്ത്, നോർത്തേൺ ഹെൽത്ത് ഉൾപ്പെടെയുള്ള അതോറിറ്റികളുടെ പിന്തുണയോടെ നോമിനേഷൻ ലഭിക്കുന്നവർക്ക് പിന്നീട് ഫെഡറൽ സർക്കാർ വഴി പി.ആറിനായി അപേക്ഷിക്കാം.






























