യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേല്‍ ഒബാമയെയും അധിക്ഷേപിച്ച് പങ്കുവെച്ച് വിഡിയോ പിന്‍വലിച്ച് ട്രംപ്. ട്രംപിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഡിയോ പിന്‍വലിച്ചത്. ഓബാമയുടെയും, മിഷേലിന്റെയും മുഖങ്ങള്‍ കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവച്ചുള്ള വിഡിയോ തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് ട്രംപ് പോസ്റ്റ് ചെയ്ത്.
ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന ദൃശ്യങ്ങളുള്ളത്. ‘ലയണ്‍ കിംഗ്’ സിനിമയിലെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ വീഡിയോയില്‍ ട്രംപിനെ കാട്ടിലെ രാജാവായ സിംഹമായും, പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളെ വിവിധ മൃഗങ്ങളായും ചിത്രീകരിച്ചിരിക്കുന്നു. ഇതില്‍ ഒബാമയെയും മിഷേലിനെയും കുരങ്ങുകളായി ചിത്രീകരിച്ചത് കടുത്ത വംശീയ അധിക്ഷേപമാണെന്ന് ഡെമോക്രാറ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കുറ്റപ്പെടുത്തി. 2020-ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന വ്യാജാരോപണങ്ങളും വീഡിയോയില്‍ ആവര്‍ത്തിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിച്ചെങ്കിലും, മാപ്പ് പറയാന്‍ ട്രംപ് തയ്യാറായില്ല. വീഡിയോയുടെ തുടക്കം മാത്രമാണ് താന്‍ കണ്ടതെന്നും വോട്ടെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഭാഗം ശരിയായതുകൊണ്ടാണ് അത് പങ്കുവെക്കാന്‍ സ്റ്റാഫിന് നല്‍കിയതെന്നും ട്രംപ് പറഞ്ഞു. ‘അതൊരു വലിയ തെറ്റായി ഞാന്‍ കാണുന്നില്ല. വീഡിയോയുടെ തുടക്കം ഞാന്‍ കണ്ടിരുന്നു, അത് കുഴപ്പമില്ലായിരുന്നു. എന്നാല്‍ അവസാന ഭാഗത്തെ ചിത്രങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.’ – എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് നല്കിയ മറുപടി ഇതായിരുന്നു.
ട്രംപിന്റെ നടപടി ‘അങ്ങേയറ്റം അറപ്പുളവാക്കുന്നത്’ എന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം വിശേഷിപ്പിച്ചത്. എല്ലാ റിപ്പബ്ലിക്കന്‍ നേതാക്കളും ഈ നടപടിയെ തള്ളിപ്പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒബാമയുടെ മുന്‍ ഉപദേഷ്ടാവ് ബെന്‍ റോഡ്സും ട്രംപിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഭാവി തലമുറ ഒബാമയെ സ്നേഹത്തോടെ സ്മരിക്കുമ്പോള്‍ ട്രംപ് ചരിത്രത്തിലെ ഒരു കറയായി അവശേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍ ടിം സ്കോട്ട് ഉള്‍പ്പെടെയുള്ളവരും ഈ വംശീയ ചിത്രീകരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ട്രംപ് തന്റെ രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ചുള്ള വ്യാജ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനുമുന്‍പ് ഒബാമ ജയിലില്‍ കിടക്കുന്ന ചിത്രവും, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസിനെ പരിഹസിക്കുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന് ലീവിറ്റ് ആദ്യം ഈ വീഡിയോയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സ്റ്റാഫിന് പറ്റിയ പിഴവാണെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു.
കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി എക്സ്പ്രസ് എൻട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ നറുക്കെടുപ്പ് ഫലം ഇമിഗ്രേഷൻ വിഭാഗം (IRCC) പുറത്തുവിട്ടു. 2026 ഫെബ്രുവരി 6-ന് നടന്ന നറുക്കെടുപ്പിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം (French Language Proficiency) ഉള്ള 8,500 ഉദ്യോഗാർത്ഥികൾക്കാണ് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ക്ഷണം (ITA) ലഭിച്ചത്.
ക്യുബെക്കിന് പുറത്തുള്ള കനേഡിയൻ പ്രവിശ്യകളിൽ ഫ്രഞ്ച് സംസാരിക്കുന്നവരുടെ സാന്നിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് IRCC ഈ പ്രത്യേക നറുക്കെടുപ്പ് നടത്തിയത്. വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി 2023 മുതൽ ആരംഭിച്ച കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പുകൾക്ക് (Category-based draws) നിലവിൽ വലിയ പ്രാധാന്യമാണ് കാനഡ നൽകുന്നത്. ഇതിൽ മൊത്തത്തിലുള്ള സി.ആർ.എസ് സ്കോറിനേക്കാൾ ഉപരിയായി ഭാഷാ വൈദഗ്ധ്യം, പ്രവൃത്തിപരിചയം തുടങ്ങിയ ഘടകങ്ങൾക്കാണ് മുൻഗണന ലഭിക്കുന്നത്.
ആൽബർട്ടയിലെ ആരോഗ്യ ഇൻഷുറൻസ് മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം വിദേശ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. വർക്കിങ് ഹോളിഡേ വീസ ഉൾപ്പെടെയുള്ള ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC – Type 58) വീസയിൽ എത്തിയവർക്ക് ഇനി മുതൽ ആൽബർട്ടയിലെ പൊതുജനാരോഗ്യ സേവനങ്ങൾക്ക് അർഹതയുണ്ടാവില്ല. ജനുവരി 7 മുതൽ നിലവിൽ വന്ന ഈ മാറ്റം ഔദ്യോഗികമായി മുൻകൂട്ടി അറിയിക്കാതിരുന്നത് നൂറുകണക്കിന് തൊഴിലാളികളെയാണ് വലയ്ക്കുന്നത്. ഫെഡറൽ നിയമപ്രകാരം ഇവർക്ക് സ്വകാര്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ സർക്കാർ പരിരക്ഷ നൽകുന്നത് നിർത്തലാക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ മാത്രം പരിരക്ഷ നൽകുന്ന സ്വകാര്യ ഇൻഷുറൻസ്, സാധാരണ ചികിത്സകൾക്കോ രോഗനിർണ്ണയത്തിനോ ഉപകരിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നികുതി അടച്ച് ജോലി ചെയ്യുന്ന തങ്ങളെ പൊതു സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നത് അനീതിയാണെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. ടൂറിസം മേഖലയെ ഏറെ ആശ്രയിക്കുന്ന ബാൻഫ് പോലുള്ള നഗരങ്ങളിൽ ഈ തീരുമാനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിലവിൽ ബ്രിട്ടിഷ് കൊളംബിയ, സസ്കാച്വാൻ തുടങ്ങിയ അയൽ പ്രവിശ്യകളിൽ ഇത്തരം വീസ ഉടമകൾക്ക് സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാണ്. ആൽബർട്ടയിലെ ഈ നയമാറ്റം വിദേശ തൊഴിലാളികൾ മറ്റ് പ്രവിശ്യകളിലേക്ക് ചേക്കേറുന്നതിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിക്ക് മറുപടിയുമായി കാനഡ രംഗത്ത്. ഗ്രീൻലൻഡിലെ തങ്ങളുടെ ആദ്യത്തെ നയതന്ത്ര കാര്യാലയം ഔദ്യോഗികമായി തുറന്നുകൊണ്ടാണ് കാനഡ നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ച ഗ്രീൻലൻഡ് തലസ്ഥാനമായ നൂക്കിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കാനഡയുടെ ഗവർണർ ജനറൽ മേരി സൈമൺ, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുത്തു. കാനഡയ്ക്ക് പിന്നാലെ ഫ്രാൻസും തങ്ങളുടെ കോൺസുലേറ്റ് ഓഫീസ് ഗ്രീൻലൻഡിൽ തുറന്നിട്ടുണ്ട്. നേരത്തെ ഐസ്ലൻഡും അമേരിക്കയും മാത്രമായിരുന്നു ഇവിടെ സജീവമായി ഉണ്ടായിരുന്നത്.
തങ്ങളുടെ അയൽപക്കത്തെ സുരക്ഷ ഉറപ്പാക്കുന്നത് കാനഡയുടെ മുൻഗണനയാണെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം, പ്രതിരോധം, ഇൻയൂട്ട് വിഭാഗക്കാരുടെ അവകാശങ്ങൾ എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുകയാണ് പുതിയ മിഷന്റെ പ്രധാന ലക്ഷ്യം. മേഖലയിലെ അമേരിക്കൻ ഇടപെടലുകളെ പ്രതിരോധിക്കാനും ആർട്ടിക് പ്രദേശത്തെ തദ്ദേശവാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കാനഡയുടെ ഈ സാന്നിധ്യം വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകളും നടന്നു.
ഒളിംപിക്സ് ആവേശം ചോരാതെ മുന്നോട്ടു പോകാൻ ആരാധകർക്കൊരു സന്തോഷവാർത്ത! ഇറ്റലിയിൽ നടക്കുന്ന മിലാനോ കോർട്ടീന 2026 വിന്റർ ഒളിംപിക്സ് ആസ്വദിക്കാൻ ഇനി സസ്കാച്ചെവനിൽ ബാറുകൾ പുലർച്ചെ മുതൽ തുറക്കും. ഒളിംപിക്സിനോടനുബന്ധിച്ച് പുലർച്ചെ 5 മണി മുതൽ മദ്യം വിതരണം ചെയ്യാൻ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും അനുമതി നൽകുമെന്ന് സസ്കാച്ചെവൻ സർക്കാർ പ്രഖ്യാപിച്ചു.
സാധാരണഗതിയിൽ രാവിലെ 9:30 മുതൽ രാത്രി 2:30 വരെയാണ് ഇവിടെ മദ്യം വിളമ്പാൻ അനുമതിയുള്ളത്. എന്നാൽ ഒളിംപിക്സ് കാണാൻ എത്തുന്നവർക്കായി ഈ സമയക്രമത്തിൽ വലിയ ഇളവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയും ഇറ്റലിയും തമ്മിലുള്ള സമയവ്യത്യാസം കാരണം പ്രധാന മത്സരങ്ങളെല്ലാം കാനഡയിൽ പുലർച്ചെ സമയത്താണ് നടക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീം കാനഡയെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്കായി ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സസ്കാച്ചെവൻ ലിക്വർ ആൻഡ് ഗെയിമിംഗ് അതോറിറ്റി വ്യക്തമാക്കി.
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ പോലീസ് സേനയ്ക്കുള്ളിലെ അഴിമതിയെക്കുറിച്ച് നടക്കുന്ന വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പീൽ റീജിയണൽ പോലീസ് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തു. മാസങ്ങളായി തുടരുന്ന ഈ അഴിമതി അന്വേഷണത്തിൽ ഈ ആഴ്ച ആദ്യം ഏഴ് ടൊറന്റോ പോലീസ് ഉദ്യോഗസ്ഥരെയും ഒരു റിട്ടയേർഡ് കോൺസ്റ്റബിളിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പീൽ റീജിയണൽ പോലീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായത്.
യോർക്ക് റീജിയണൽ പോലീസ് നേതൃത്വം നൽകുന്ന ഈ അന്വേഷണത്തിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് നടപടിയായാണ് നിലവിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് പീൽ പോലീസ് വക്താവ് അറിയിച്ചു. ടൊറന്റോയിലെ ടോ-ട്രക്കിംഗ് മേഖലയുമായി ബന്ധപ്പെട്ട അഴിമതിയും സംഘടിത കുറ്റകൃത്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ചില പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ സംഘങ്ങൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതായും, ഈ വിവരങ്ങൾ ഉപയോഗിച്ച് കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, വെടിവെപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നിട്ടുള്ളതായും അന്വേഷണ സംഘം ആരോപിക്കുന്നു. പോലീസ് സേനയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ച ഈ അഴിമതി കേസ് കാനഡയിലെ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥർ ഉൾപ്പെട്ട കൊലപാതക ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണമാണ് ഒടുവിൽ വലിയൊരു അഴിമതി ശൃംഖലയെ പുറത്തുകൊണ്ടുവന്നത്.
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച നിലയിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോസ്റ്റ് പിൻവലിക്കാൻ വൈറ്റ് ഹൗസ് നിർബന്ധിതരായി. മറ്റൊരു ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ട് വഴി റീപോസ്റ്റ് ചെയ്യുകയായിരുന്നു. ട്രംപിനെ ‘കാട്ടിലെ രാജാവ്’ (King of the Jungle) ആയി ചിത്രീകരിക്കുന്ന വീഡിയോയിൽ 2020-ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ട്രംപിന്റെ നടപടി വംശീയവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ഭാവിയുടെ ചരിത്രത്തിൽ ഒബാമ ദമ്പതികൾ പ്രിയപ്പെട്ടവരായി ഓർമ്മിക്കപ്പെടുമ്പോൾ, ട്രംപ് അമേരിക്കൻ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുമെന്ന് മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ബെൻ റോഡ്സ് പ്രതികരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വംശീയമായ പോസ്റ്റാണിതെന്നും ഇത് ഉടനടി നീക്കം ചെയ്യണമെന്നും സൗത്ത് കരോലിനയിലെ സെനറ്റർ ടിം സ്കോട്ട് തുറന്നടിച്ചു.
ആദ്യം വിമർശനങ്ങളെ തള്ളിക്കളഞ്ഞ വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ്, ഇതൊരു ഇന്റർനെറ്റ് മീം (Meme) മാത്രമാണെന്നും ഇതിൽ പ്രകോപിതരാകേണ്ടതില്ലെന്നും പ്രതികരിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകൾക്ക് ശേഷം ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പോസ്റ്റ് നീക്കം ചെയ്തതായി അറിയിച്ചു. ഒരു സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഇതിനെതിരെ നിയമനടപടികൾ ആവശ്യപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. മുൻപും ഒബാമയുടെ ജന്മസ്ഥലത്തെക്കുറിച്ച് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങൾ വലിയ വംശീയ ചർച്ചകൾക്ക് വഴിമാറിയിരുന്നു.
കാൽഗറി: കൗമാരക്കാരുടെ സ്വകാര്യ ആരോഗ്യവിവരങ്ങൾ ഓൺലൈനായി കാണാൻ രക്ഷിതാക്കളെ അനുവദിക്കുന്ന ആൽബർട്ട സർക്കാരിന്റെ പുതിയ തീരുമാനം കാനഡയിൽ വലിയ ചർച്ചയാകുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ മാത്രം ലഭ്യമായിരുന്ന ‘മൈ ഹെൽത്ത് റെക്കോർഡ്സ്’ പോർട്ടലിലൂടെ ഇനി മുതൽ 18 വയസ്സ് വരെയുള്ളവരുടെ മെഡിക്കൽ റെക്കോർഡുകൾ രക്ഷിതാക്കൾക്ക് പരിശോധിക്കാനാകും. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് പ്രകാരം ലാബ് റിപ്പോർട്ടുകൾ, മരുന്നുകളുടെ വിവരങ്ങൾ, വാക്സിനേഷൻ രേഖകൾ എന്നിവയെല്ലാം രക്ഷിതാക്കൾക്ക് നേരിട്ട് അറിയാൻ സാധിക്കും.
കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ കൃത്യമായ തീരുമാനമെടുക്കാൻ രക്ഷിതാക്കളെ ശാക്തീകരിക്കുകയാണ് പുതിയ നീക്കമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും കടുത്ത ആശങ്കയിലാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധർ. ഈ മാറ്റം കൗമാരക്കാരുടെ സ്വകാര്യതയെ ബാധിക്കുമെന്നും അവരെ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പീഡിയാട്രിക്സ് വിഭാഗം പ്രസിഡന്റ് ഡോ. സാം വോംഗ് മുന്നറിയിപ്പ് നൽകുന്നു. ലൈംഗികാരോഗ്യം, ഗർഭനിരോധനം, മാനസികാരോഗ്യം തുടങ്ങിയ സെൻസിറ്റീവായ വിഷയങ്ങളിൽ ഡോക്ടർമാരുമായി തുറന്ന് സംസാരിക്കാൻ വിവരങ്ങൾ വീട്ടിലറിയുമെന്ന ഭയം കൗമാരക്കാരെ പ്രേരിപ്പിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൗമാരക്കാർക്കും ചികിത്സാ കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് (Mature Minor Principle) നിയമവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. രക്ഷിതാക്കളുമായുള്ള ബന്ധം മോശമായ കുട്ടികളെ ഈ തീരുമാനം കൂടുതൽ അപകടത്തിലാക്കും. എന്നാൽ, 16 വയസ്സിന് മുകളിലുള്ളവർക്ക് തങ്ങളുടെ വിവരങ്ങൾ രക്ഷിതാക്കൾക്ക് ലഭ്യമാകുന്നത് തടയാൻ ഡോക്ടർ മുഖേന പ്രത്യേക അപേക്ഷ നൽകാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ബ്രിട്ടീഷ് കൊളംബിയ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളിൽ കൗമാരക്കാരുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നിയമങ്ങൾ നിലനിൽക്കെ ആൽബർട്ടയുടെ ഈ നീക്കം വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചേക്കാം.
ഒട്ടാവ: യുവ ഹോക്കി താരം ഗാവിൻ മക്കെന്നയ്ക്കെതിരെ ചുമത്തിയിരുന്ന മാരകമായ ആക്രമണക്കുറ്റം (Aggravated Assault) പ്രോസിക്യൂഷൻ പിൻവലിച്ചു. പെൻസിൽവേനിയയിലെ സ്റ്റേറ്റ് കോളേജ് പരിസരത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് താരത്തിന് ആശ്വാസകരമായ നടപടി ഉണ്ടായത്. സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കുറ്റം നിലനിൽക്കില്ലെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞ മാസം പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വെച്ച് 21-കാരനായ യുവാവിനെ മക്കെന്ന ക്രൂരമായി മർദ്ദിച്ചുവെന്നായിരുന്നു പരാതി. ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയ ആവശ്യമായി വന്നതോടെയാണ് മക്കെന്നയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
എന്നാൽ കേസ് കോടതി പരിഗണിച്ചപ്പോൾ, ഹാജരാക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ മക്കെന്നയ്ക്ക് തുണയായി. മാരകമായി പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല താരം പ്രവർത്തിച്ചതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണെന്ന് പ്രോസിക്യൂഷൻ ബോധ്യപ്പെട്ടു. കൂടാതെ, ഇരയുടെ പരിക്കുകളെക്കുറിച്ച് പോലീസ് നൽകിയ ആദ്യ റിപ്പോർട്ടിലെ ചില വസ്തുതാപരമായ പിശകുകളും തിരിച്ചടിയായി. ഇതേത്തുടർന്നാണ് ഗുരുതരമായ ക്രിമിനൽ വകുപ്പുകൾ ഒഴിവാക്കാൻ പ്രോസിക്യൂട്ടർമാർ തീരുമാനിച്ചത്.
മാരകമായ ആക്രമണക്കുറ്റം ഒഴിവാക്കിയെങ്കിലും, സംഘർഷവുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ലഘുവായ കുറ്റങ്ങൾ (Simple assault, Harassment, Disorderly conduct) മക്കെന്നയ്ക്കെതിരെ നിലനിൽക്കും. എൻ.എച്ച്.എൽ (NHL) ഡ്രാഫ്റ്റിൽ വലിയ പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന താരമാണ് മക്കെന്ന. നിലവിൽ പെൻ സ്റ്റേറ്റ് നിറ്റാനി ലയൺസിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. കേസിലെ പുതിയ വഴിത്തിരിവ് മക്കെന്നയുടെ കരിയറിന് വലിയ ആശ്വാസമാകുമെന്നാണ് കായിക ലോകം വിലയിരുത്തുന്നത്.
കാനഡയിൽ ഓരോ ഏഴ് മിനിറ്റിലും ഒരാൾ ഹൃദ്രോഗം മൂലമോ പക്ഷാഘാതം മൂലമോ മരണപ്പെടുന്നുണ്ടെന്ന് ‘ഹാർട്ട് ആൻഡ് സ്ട്രോക്ക്’ സംഘടന പുറത്തുവിട്ട വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ആറ് ദശലക്ഷത്തിലധികം കനേഡിയൻ പൗരന്മാർ ഇത്തരം രോഗബാധകളുമായി കഴിയുന്നതായാണ് കണക്ക്. രാജ്യത്തെ ആകെ മരണനിരക്കിൻ്റെ അഞ്ചിലൊന്ന് ഭാഗവും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടതാണെങ്കിലും, കൃത്യമായ ജീവിതശൈലീ മാറ്റങ്ങളിലൂടെയും മെഡിക്കൽ റിസ്ക് ഘടകങ്ങളുടെ കൃത്യമായ മാനേജ്മെൻ്റിലൂടെയും 80 ശതമാനം അകാലമരണങ്ങളും തടയാനാകുമെന്ന് റിപ്പോർട്ട് പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദം , പ്രമേഹം എന്നിവയുടെ നിയന്ത്രണം അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ജീവിതത്തിലെ അടിസ്ഥാനപരമായ ആരോഗ്യശീലങ്ങളിൽ കാനഡക്കാർ വരുത്തുന്ന വീഴ്ചയാണ് രോഗസാധ്യത വർദ്ധിപ്പിക്കുന്നത്. പുകവലി നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പത്തിൽ എട്ട് പേരും ആവശ്യമായ അളവിൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നില്ല എന്നത് ആശങ്കാജനകമാണ്.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പോഷകാഹാര ലഭ്യതയ്ക്ക് തടസ്സമാകുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, ചെലവ് കുറഞ്ഞ രീതിയിൽ ശരിയായ ഭക്ഷണക്രമം നിലനിർത്താൻ ഫ്രോസൺ പച്ചക്കറികളും മറ്റും പ്രയോജനപ്പെടുത്താമെന്ന് ഡയറ്റീഷ്യൻമാർ നിർദ്ദേശിക്കുന്നു. ശാരീരിക വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കൽ, ലളിതമായ ഭക്ഷണരീതികൾ എന്നിവയിലേക്ക് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

































