കൊൽക്കത്ത : സുവേന്ദു അധികാരി ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകും. ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായു ടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗം സുവേന്ദുവിനെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഗവർണർ ആർ.എൻ.രവിയെ കണ്ട് സുവേന്ദു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
ഒരുകാലത്ത് മമത ബാനർജിയുടെ ഉറ്റ അനുയായി ആയിരുന്ന സുവേന്ദു കഴിഞ്ഞ സർക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു. നന്ദിഗ്രാമിലും ഭവാനിപുരിലും ജയിച്ച സുവേന്ദു ഒരു സീറ്റ് രാജിവയ്ക്കും. ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജിയെയാണ് തോൽപിച്ചത്. സത്യപ്ര തിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ബിജെപി നേതാക്കൾ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും.
തൃണമൂലിൽ വളർന്നു; എല്ലാം തൃണമാക്കി സുവേന്ദു
രണ്ടാം മൻമോഹൻ സിങ് സർക്കാരിൽ സഹമന്ത്രിയായിരുന്ന സിസിർ അധികാരിയുടെ മകൻ. മമതയുടെ തൃണമൂൽ സർക്കാരിൽ മന്ത്രി. ഒരു ഭരണകാലം ഇരുട്ടിവെളുത്തപ്പോൾ ബിജെപിയുടെ മുഖ്യമന്ത്രിക്കസേരയിൽ – കൊൽക്കത്ത ‘ അധികാരം എല്ലാക്കാലത്തും സുവേന്ദുവെന്ന പേരിന്റെ ഭാഗമായിരുന്നു. മൻമോഹൻസിങ് സർക്കാരിലെ സഹമന്ത്രി സിസിർ അധികാരി യുടെ മകൻ. 2016 മുതൽ 2020 വരെ മമത സർക്കാരിൽ ഗതാ ഗത, ജലസേചന മന്ത്രി. നന്ദി ഗ്രാമിലും സിംഗൂരിലും വൻ മുന്നേറ്റമുണ്ടാക്കി 34 വർഷത്തെ സിപിഎം ഭരണത്തിന്റെ അടിവേര് മാന്തിയ മമതയുടെ കുതിപ്പിന് തുടക്കമിട്ടയാൾ. അതേ മമതയെ തോൽപ്പിച്ച് ഇപ്പോൾ ബിജെപി യുടെ മുഖ്യമന്ത്രിക്കസേരയിൽ. ബംഗാളിൽ 15 വർഷം ഭരിച്ച മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും തകർക്കാൻ ബിജെപിയുടെ മുൻനിര പോരാളിയായി മാറിയ സുവേന്ദു ഒരുകാലത്ത് മമതയുടെ ഏറ്റവും വലിയ വിശ്വസ്തനായിരുന്നു. താഴെത്തട്ടിൽ തന്ത്രങ്ങളുടെ ആശാനായിരുന്നു അദ്ദേഹം.
രബീന്ദ്രഭാരതി സർവകലാശാ ലയിൽനിന്ന് ബിരുദാനന്തരബിരുദം നേടിയ സുവേന്ദു (55) ബം ഗാളിലെ പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് വരുന്നത്. ഹാൽദിയ തുറമുഖവും വ്യവസായ മേഖലയും ഉൾപ്പെടുന്ന പൂർബ മെദിനിപ്പുരാണ് തട്ടകം.
1998 ലാണു കോൺഗ്രസിൽ നിന്നു തൃണമൂലിൽ ചേരുന്നത്. കാന്തി നിയമസഭാ മണ്ഡലത്തിൽ തൃണമൂലിൻ്റെ എംഎൽ എയായി, 2009 മുതൽ 2014 വരെ താലൂക്കിൽ നിന്നുള്ള എം പിയായിരുന്നു. തൃണമൂലിൽ ചേരും മുൻപ് കാന്തി മുൻസിപ്പാലിറ്റിയിൽ കോൺഗ്രസിന്റെ നഗരസഭാംഗം.
നന്ദിഗ്രാമിൽ സിപിഎം സർക്കാർ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചതാണു സ്വന്തം നാട്ടിൽ സുവേന്ദുവിൻ്റെ ഉയർച്ചയ്ക്കു കാരണം. സിപിഎമ്മിനെ തിരേയുള്ള സമരത്തെ താഴെത്തട്ടിൽ നയിച്ചത് ഭൂമി ഉഛദ് പ്രതിരോധ് സമിതിയുടെ നേതൃത്വം വഹിച്ച സുവേന്ദുവായിരുന്നു. സർക്കാരിനെതിരേ കലാപം നയിക്കാൻ സുവേന്ദു മാവോയിസ്റ്റുകൾക്ക് ആയുധങ്ങൾ വിതരണം ചെയ്തുവെന്ന് സിപിഎം പൊലീസ് റിപ്പോർട്ട് ചെയ്തു.
തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി പിടി മുറുക്കിയതോടെ സുവേന്ദു പാർട്ടിവിട്ടു. എന്നാൽ, ശാരദ ചിട്ടിക്കേസിൽ സിബിഐ ചോദ്യം ചെയ്തതിനെത്തുടർന്ന് ഭയം കാരണമാണ് സുവേന്ദു പാർട്ടിവിട്ടതെന്ന് തൃണമൂൽ പരിഹസിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപാണു ബിജെപിയിൽ ചേരുന്നത്.
തിരഞ്ഞെടുപ്പിൽ സുവേന്ദുവിനെ തോൽപ്പിക്കാൻ മമത നന്ദി ഗ്രാമിലെത്തിയെങ്കിലും പരാജയ പ്പെട്ടു. ബിജെപിയിൽ പുതുമുഖമായിരുന്നെങ്കിലും മമതയെ തോൽപ്പിച്ച് ഹീറോയായ സുവേന്ദുവിനെ പ്രതിപക്ഷ നേതാവാക്കി. 3 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 77 സീറ്റിലേക്ക് കുതിച്ചത് ആ തിരഞ്ഞെടുപ്പിലായിരുന്നു. 5 വർഷത്തിനിപ്പുറം സുവേന്ദുവിന്റെ നേതൃത്വത്തിൽ ബിജെപി 207 സീറ്റിലേക്കും സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ ഉൾപ്പെടെ പഴയ ബിജെപിക്കാരെ പിന്തള്ളി സുവേന്ദു മുഖ്യമന്ത്രിക്കസേരയിലേക്കും കുതിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാസംഘങ്ങൾക്കെതിരേ ചെറുത്തുനിന്നായിരുന്നു സുവേന്ദുവിൻ്റെ രാഷ്ട്രീയപ്രവർത്തനം. യാത്ര ചെയ്യാൻ ബുള്ളറ്റ്പ്രൂഫ് കാർ. സംസ്ഥാന സർക്കാരിലെ മന്ത്രിമാരേക്കാൾ കൂടിയ സെഡ് പ്ലസ് സുരക്ഷ കേന്ദ്രം നൽകി.
ജയ് ബംഗ്ല വിളിക്കുന്ന തൃണമൂലിന്റെ പ്രവർത്തകർക്കു നേരെ ജയ് ശ്രീരാം വിളിച്ച് കൊമ്പു കോർത്തു നന്ദിഗ്രാമിൽ മുസ്ലിംകൾ തനിക്കു വോട്ടുചെയ്യാത്തതിനാൽ ഹിന്ദുക്കൾക്കു വേണ്ടി മാത്രമായിരിക്കും പ്രവർത്തിക്കുകയെന്നു പച്ചയ്ക്കു പറഞ്ഞു. ബിജെപിയുടെ തീവ്ര ആശയങ്ങളുടെ പ്രതിനിധിയായാണ് സുവേന്ദു അധികാരത്തിലെത്തുന്നത്.
തമിഴ്നാട്ടിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ശനിയാഴ്ച രാവിലെയും തുടരുകയാണ്. വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) വി.സി.കെ പിന്തുണ നൽകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും, വി.സി.കെ അധ്യക്ഷൻ തോൽ. തിരുമാവളവൻ ഔദ്യോഗിക പിന്തുണ നൽകാതെ വിട്ടുനിൽക്കുന്നത് അദ്ദേഹത്തെ ഈ രാഷ്ട്രീയ നാടകത്തിലെ നിർണായക വ്യക്തിത്വമാക്കി മാറ്റിയിരിക്കുന്നു.
വെള്ളിയാഴ്ച രാത്രി മുഴുവൻ തിരുമാവളവനെ കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ ചർച്ചകൾ. ടി.വി.കെ നേതൃത്വം നൽകുന്ന സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനമോ, അതല്ലെങ്കിൽ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ പൊതുസമ്മതനായ മുഖ്യമന്ത്രി സ്ഥാനമോ അദ്ദേഹത്തിന് ലഭിച്ചേക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ പടർന്നു.
ശനിയാഴ്ച രാവിലെ തിരുമാവളവൻ തന്റെ നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനിടെ, ‘കുതിരക്കച്ചവടം’ സംബന്ധിച്ച ഗുരുതരമായ ആരോപണം ടി.വി.കെയെ പ്രതിരോധത്തിലാക്കി. എ.എം.എം.കെ എം.എൽ.എയുടെ പിന്തുണക്കത്ത് സംബന്ധിച്ച തർക്കമാണ് വിജയ്യുടെ പാർട്ടി ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുന്നിൽ സമർപ്പിച്ച അംഗബലത്തെ ചോദ്യം ചെയ്തത്.
ടി.വി.കെ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, എ.എം.എം.കെയുടെ ഏക എം.എൽ.എയുടെ പിന്തുണ ഉറപ്പാക്കിയതോടെ തങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചുവെന്നാണ് വെള്ളിയാഴ്ച രാത്രി വൈകി പാർട്ടി നേതാക്കൾ വിശ്വസിച്ചിരുന്നത്. എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ താമസിച്ചിരുന്ന പുതുച്ചേരിയിലെ റിസോർട്ടിലായിരുന്നു ഈ എം.എൽ.എയും ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ റിസോർട്ടിന് പുറത്തേക്ക് വിളിച്ചുവരുത്തി, കാറിനുള്ളിൽ വെച്ച് പിന്തുണക്കത്ത് ഒപ്പിടുവിച്ചതായാണ് റിപ്പോർട്ടുകൾ. ഭാവി ടി.വി.കെ സർക്കാരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ഇത് നേടിയതെന്നാണ് ആരോപണം.
ഈ കത്തിന്റെ ചിത്രം ഉടനടി വാട്സാപ്പ് വഴി ചെന്നൈയിലേക്ക് അയക്കുകയും ഗവർണർക്ക് മുന്നിൽ തെളിവായി ഹാജരാക്കുകയും ചെയ്തു. എന്നാൽ രാത്രിയിലെ തിരക്കിനിടയിൽ കത്തിന്റെ ഒറിജിനൽ പകർപ്പ് എം.എൽ.എയുടെ കൈവശം തന്നെ ഇരുന്ന കാര്യം നേതാക്കൾ ശ്രദ്ധിച്ചില്ല. പിന്നീട് രാജഭവൻ ഔദ്യോഗിക സ്ഥിരീകരണത്തിനായി എ.എം.എം.കെ ലെറ്റർഹെഡിലുള്ള കത്ത് ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.
എൻ.ഡി.എ സഖ്യകക്ഷിയായ എ.എം.എം.കെ അധ്യക്ഷൻ ടി.ടി.വി. ദിനകരൻ ടി.വി.കെയ്ക്കുള്ള പിന്തുണ നിഷേധിക്കുകയും എടപ്പാടി പളനിസാമിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രാത്രിയിൽ കാണാതായ എം.എൽ.എയെ അർധരാത്രിയോടെ ഗവർണർക്ക് മുന്നിൽ ഹാജരാക്കി. ഇതോടെ ടി.വി.കെയുടെ നീക്കം പാളുകയും അതൊരു ‘കുതിരക്കച്ചവട’ ആരോപണമായി മാറുകയും ചെയ്തു. ഈ സംഭവം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് ടി.വി.കെയിലെ മുതിർന്ന നേതാക്കൾ തന്നെ സ്വകാര്യമായി സമ്മതിക്കുന്നു. ചർച്ചകൾ കൈകാര്യം ചെയ്തതിൽ പാർട്ടി ക്യാമ്പയിൻ മാനേജർ ആദവ് അർജുനയ്ക്ക് സംഭവിച്ച പിഴവാണ് ഇതിന് കാരണമെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ വിമർശനം.
കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് അടിയന്തര ഇടപെടൽ ആരംഭിച്ചു. സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്ന വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഹൈക്കമാൻഡിന്റെ വിളിയനുസരിച്ച് ഇന്നലെ അർധരാത്രിയോടെ ഡൽഹിയിലെത്തി. മൂന്ന് നേതാക്കളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് കേന്ദ്ര നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. തീരുമാനം നീണ്ടുപോകുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷകർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചതോടെയാണ് നീക്കങ്ങൾ വേഗത്തിലായത്. ഇന്ന് വൈകിട്ടോ നാളെയോ ആയി ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളം ഉറ്റുനോക്കുന്ന ഈ നിർണായക ചർച്ചകൾക്ക് ഡൽഹി ഇപ്പോൾ വേദിയാവുകയാണ്.
നിരീക്ഷകരായ മുകൂൾ വാസിക്കും അജയ് മാക്കനും എം എൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു തയാറാക്കിയ റിപ്പോർട്ട് ഖർഗെയ്ക്കു കൈമാറിയിട്ടുണ്ട്. നിയമസ ഭാകക്ഷിയിലെ പിന്തുണ കെ.സി. വേണുഗോപാലിനും ഘടകകക്ഷി കളുടെ പിന്തുണ വി.ഡി. സതീശനും അനുകൂലമാണ്. സീനിയോറി റ്റിയാണ് രമേശിന് അനുകൂലമാകുന്ന ഘടകം. സതീശനു വേണ്ടി കേരളത്തിലുയരുന്ന പൊതുവികാരവും പ്രകടനങ്ങളും സ്ഥിതി ദുഷ്കരമാക്കുകയാണെന്നും എത്രയും പെട്ടെന്നു തീരുമാനം എടുക്കണമെന്നുമാണ് നിരീക്ഷകർ ഖർഗെയോടു സൂചിപ്പിച്ചത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാൽ ഘടകകക്ഷികളുടെ അഭിപ്രായം റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്നു അജയ് മാക്കൻ പറഞ്ഞു. അപ്പോഴും മുസ്ലീം ലീഗിന്റെ അടക്കം അഭിപ്രായം ഖർഗെയെ ധരിപ്പിച്ചിട്ടുണ്ട്. നേതാക്കളുമായുള്ള കൂടി ക്കാഴ്ചയ്ക്കു ശേഷം, ഖർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടും, അതിനു ശേഷമേ പ്രഖ്യാപനമുണ്ടാകു. ഇന്നലെ ഖർഗെയുടെ വസതിയിൽ നിരീക്ഷകരുമായി നടന്ന കൂടിയാലോചനയിൽ രാഹുൽ പങ്കാളിയായിരുന്നില്ല.
കേരള കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ, നേതൃത്വത്തിന്റെ കർശന നിർദ്ദേശം തള്ളി അണികൾ തെരുവിലിറങ്ങുന്നു. നേതാക്കൾക്കായി പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ പാടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ ഔദ്യോഗിക വിലക്ക് നിലനിൽക്കെയാണ് വി.ഡി. സതീശനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പ്രകടനങ്ങൾ നടത്തിയത്.
നേതാക്കൾക്കിടയിലെ ചേരിതിരിവ് പരസ്യമാകുന്ന രീതിയിലുള്ള പ്രകടനങ്ങളിൽ നിന്നും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ നിന്നും പ്രവർത്തകർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇത് പാർട്ടിക്കും മുന്നണിക്കും ഒരുപോലെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമാണെന്നും, എന്നാൽ പ്രസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നീക്കവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, കെപിസിസി പ്രസിഡന്റിന്റെ കർശന നിർദ്ദേശങ്ങൾ അവഗണിച്ച് അണികൾ തെരുവിലിറങ്ങുന്നത് കോൺഗ്രസിൽ വലിയ അച്ചടക്ക പ്രതിസന്ധിക്ക് കാരണമാകുന്നു. നേതാക്കൾക്കായി പ്രകടനങ്ങൾ പാടില്ലെന്ന വിലക്ക് നിലനിൽക്കെ തന്നെ, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വി.ഡി. സതീശനായി മുദ്രാവാക്യങ്ങൾ ഉയർന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അണികളോട് ശാന്തരാകാൻ സതീശൻ തന്നെ നേരിട്ട് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും, പ്രവർത്തകരുടെ ആവേശം നിയന്ത്രിക്കാനാവാതെ പാർട്ടി നേതൃത്വം പാടുപെടുകയാണ്. മുഖ്യമന്ത്രി പദത്തിനായുള്ള പോര് അണികൾ ഏറ്റെടുത്തതോടെ, പാർട്ടിക്കുള്ളിൽ പ്രകടമാകുന്ന ഈ പരസ്യമായ അച്ചടക്കലംഘനം ഹൈക്കമാൻഡിനും വലിയ തലവേദനയായി മാറിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ, ഏകദേശം 100 വർഷത്തിന് ശേഷം ആദ്യമായി യുഎസ് പോസ്റ്റൽ സർവീസ് (USPS) വഴി കൈത്തോക്കുകൾ (Handguns) അയക്കാൻ സാധിക്കും. എന്നാൽ, രണ്ട് ഡസനോളം സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് അറ്റോർണി ജനറൽമാർ ഈ നീക്കത്തെ എതിർത്ത് കത്തയച്ചു.
കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി 1927-ലാണ് യുഎസ് കോൺഗ്രസ് ലൈസൻസുള്ള ഡീലർമാർക്കല്ലാതെ തപാൽ വഴി മറച്ചുവെക്കാവുന്ന തോക്കുകൾ അയക്കുന്നത് നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയത്. എന്നാൽ, ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരുടെ ആയുധം കൈവശം വെക്കാനുള്ള അവകാശത്തെ (Second Amendment) ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നിയമത്തിൽ മാറ്റം വരുത്താൻ പോസ്റ്റൽ സർവീസിനോട് ആവശ്യപ്പെടുകയായിരുന്നു.
യുഎസ് തപാൽ നിയമങ്ങളിൽ കൊണ്ടുവരുന്ന പുതിയ പരിഷ്കാരങ്ങൾ പ്രകാരം, നിലവിൽ നിലനിൽക്കുന്ന ആയുധക്കൈമാറ്റ രീതികളിൽ വലിയ മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് റൈഫിളുകൾ പോലെയുള്ള വലിയ തോക്കുകൾ ഉണ്ടയില്ലാതെ സുരക്ഷിതമായി പാക്ക് ചെയ്ത് അയക്കാൻ അനുമതിയുണ്ടെങ്കിലും കൈത്തോക്കുകൾക്ക് കർശന നിരോധനമുണ്ട്. എന്നാൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ പിസ്റ്റളുകൾ, റിവോൾവറുകൾ തുടങ്ങിയവയും തപാൽ വഴി അയക്കാൻ സാധിക്കും. ഒരു സംസ്ഥാനത്തിനകത്തുള്ള കൈമാറ്റങ്ങൾക്ക് ഇളവുകൾ ഉണ്ടാകുമെങ്കിലും, മറ്റൊരു സംസ്ഥാനത്തേക്ക് തോക്കുകൾ അയക്കുമ്പോൾ അതീവ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
നെവാഡ അറ്റോർണി ജനറൽ ആരോൺ ഫോർഡ് ഉൾപ്പെടെയുള്ളവർ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ കുറയ്ക്കാൻ സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങളെ ഇത് തകർക്കുമെന്ന് അവർ വാദിക്കുന്നു.
പുതിയ നിയമപരിഷ്കാരം നടപ്പിലാക്കുന്നത് രാജ്യത്ത് ഗൗരവകരമായ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എതിർക്കുന്നവർ വാദിക്കുന്നു. ക്രിമിനലുകൾക്കും ഗാർഹിക പീഡനക്കേസുകളിൽ ഉൾപ്പെട്ടവർക്കും തോക്കുകൾ വളരെ എളുപ്പത്തിൽ കൈക്കലാക്കാൻ ഈ നീക്കം കാരണമാകുമെന്നാണ് പ്രധാന ആശങ്ക. വിവിധ സംസ്ഥാനങ്ങൾ നിലവിൽ നടപ്പിലാക്കിവരുന്ന പശ്ചാത്തല പരിശോധനകളും (Background checks) സുരക്ഷാ മാനദണ്ഡങ്ങളും അട്ടിമറിക്കാൻ ഇത് വഴിയൊരുക്കും. കൂടാതെ, തപാൽ വഴി ആയുധങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും പോലീസിന് വലിയ തടസ്സമുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നാഷണൽ റൈഫിൾ അസോസിയേഷൻ (NRA) പോലുള്ള സംഘടനകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. നിയമം അനുസരിക്കുന്ന തോക്ക് ഉടമകൾക്ക് ലഭിച്ച വലിയ വിജയമാണിതെന്ന് അവർ വിശേഷിപ്പിച്ചു. എന്നാൽ ‘എവരി ടൗൺ ഫോർ ഗൺ സേഫ്റ്റി’ പോലുള്ള സംഘടനകൾ ഇതിനെതിരെ മുന്നറിയിപ്പ് നൽകി. തപാൽ വകുപ്പിനെ നിയമവിരുദ്ധ ആയുധക്കടത്തിന്റെ ഇടനാഴിയാക്കി ഈ തീരുമാനം മാറ്റുമെന്ന് അവർ ആരോപിച്ചു.
നിലവിൽ ഈ നിർദ്ദേശത്തിന്മേൽ ലഭിച്ച പൊതുജനാഭിപ്രായങ്ങൾ തപാൽ വകുപ്പ് പരിശോധിച്ചു വരികയാണ്.
ടൊറന്റോ: ഹാൻ്റാവൈറസ് ബാധയെത്തുടർന്ന് പ്രതിസന്ധിയിലായ ‘എംവി ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലിലെ കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കാനഡ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. കപ്പലിലുള്ള നാല് കനേഡിയൻ പൗരന്മാരെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കനേഡിയൻ കോൺസുലർ ഉദ്യോഗസ്ഥർ കാനറി ദ്വീപുകളിലേക്ക് തിരിച്ചു. സ്പെയിനിലെ ടെനറിഫെ തുറമുഖത്ത് ഈ വാരാന്ത്യം കപ്പൽ അടുപ്പിക്കാനാണ് നിലവിലെ തീരുമാനം.
കപ്പലിൽ രോഗലക്ഷണങ്ങളില്ലാത്ത നൂറ്റിനാൽപ്പതോളം യാത്രക്കാരെയും ജീവനക്കാരെയും സ്വീകരിക്കാൻ സ്പാനിഷ് അധികൃതർ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കപ്പലുമായി ബന്ധമുള്ള മൂന്ന് പേർ നിലവിൽ കാനഡയിലെ ഒന്റാരിയോ, കെബെക്ക് എന്നിവിടങ്ങളിൽ വീടുകളിൽ നിരീക്ഷണത്തിലാണ്. എന്നാൽ ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഇവരുടെ ആരോഗ്യനില പൊതുജനാരോഗ്യ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഫെഡറൽ സർക്കാർ അറിയിച്ചു.
എലികളിലൂടെ പകരുന്ന ‘ആൻഡീസ് വൈറസ്’ (Andes virus) ആണ് കപ്പലിൽ പടർന്നതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെങ്കിലും, ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇതൊരു വലിയ പകർച്ചവ്യാധിയായി മാറാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പോലീസിംഗിനൊപ്പം അക്കാദമിക് മികവിലും ശ്രദ്ധേയനായിരുന്ന 1961 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ ഡോ. പി.ജെ. അലക്സാണ്ടർ, ക്രമസമാധാന പരിപാലനത്തിലും നിയമപാലനത്തിലും ഡോക്ടറേറ്റ് നേടിയിരുന്നു.
തിരുവനന്തപുരം: മുൻ കേരള പോലീസ് മേധാവി (DGP) പി.ജെ. അലക്സാണ്ടർ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച (2026 മെയ് 8) ആയിരുന്നു അന്ത്യം.
1961 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. അലക്സാണ്ടർ കൊട്ടാരക്കര സ്വദേശിയാണ്. തിരുവനന്തപുരം കവടിയാറിലായിരുന്നു താമസം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KSIDC) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സേവനമനുഷ്ഠിക്കവെ 1994-ലാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ഐപിഎസ് നേടുന്നതിന് മുൻപ് കേരള സർവ്വകലാശാലയിൽ അധ്യാപകനായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചിരുന്നു.
കോഴിക്കോട് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (ASP) ആയിട്ടായിരുന്നു പോലീസിലെ ആദ്യ നിയമനം. തുടർന്ന് പാലക്കാട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ സൂപ്രണ്ട് ഓഫ് പോലീസ് (SP) ആയി സേവനമനുഷ്ഠിച്ചു. 1975-ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (DIG) ആയി സ്ഥാനക്കയറ്റം ലഭിച്ചു. റവന്യൂ ബോർഡ് ജോയിന്റ് കമ്മീഷണർ, ഇക്കണോമിക് ഒഫൻസ് ആൻഡ് സെക്യൂരിറ്റി ഇന്റലിജൻസ് ഡിഐജി തുടങ്ങി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്, ട്രാവൻകൂർ സിമന്റ്സ്, കെ.എസ്.ആർ.ടി.സി (KSRTC) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1983-ൽ ഇൻസ്പെക്ടർ ജനറൽ (IG) പദവിയിലെത്തിയ അദ്ദേഹം ക്രൈം ഐജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (IMG) ഡയറക്ടർ എന്നീ ചുമതലകളും നിർവഹിച്ചു. മികച്ച ഔദ്യോഗിക ജീവിതത്തോടൊപ്പം അക്കാദമിക് രംഗത്തും അദ്ദേഹം തിളങ്ങിയിരുന്നു. ക്രമസമാധാന പരിപാലനത്തെക്കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
ഭരണപരമായ നേട്ടങ്ങൾക്കുപുറമെ നാല് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. കേരള പോലീസിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാനമായ പല പരിഷ്കാരങ്ങളും ശുപാർശ ചെയ്തത് ഡോ. അലക്സാണ്ടർ ആയിരുന്നു.
ഓട്ടവ: ഹാൻ്റാ വൈറസ് പടർന്നുപിടിച്ച ‘എംവി ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലുമായി ബന്ധപ്പെട്ട് മൂന്ന് കാനഡക്കാർ നിരീക്ഷണത്തിലാണെന്ന് ഫെഡറൽ അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് മുൻപേ ഇറങ്ങിയവരും അവരുമായി വിമാനത്തിൽ സമ്പർക്കമുണ്ടായ ആളുമാണ് ഇപ്പോൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്. ഒന്റാരിയോയിൽ നിന്നുള്ള രണ്ട് പേരും കെബെക്കിൽ നിന്നുള്ള ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങൾ കാണിച്ച കാനഡക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കൗൺസിലർ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി.
കപ്പലിൽ ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേ സമയം ഹാൻ്റാവൈറസ് കോവിഡ്-19 പോലെ പടരുന്ന ഒന്നല്ലെന്നും അതിനാൽ മറ്റൊരു മഹാമാരിയെ ഭയപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധർ വ്യക്തമാക്കി. ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്ന ‘ആൻഡീസ് വൈറസ്’ ആണ് ഈ ഔട്ട്ബ്രേക്കിന് കാരണം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെങ്കിലും, വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് സംഭവിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി, നിലവിൽ കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്. അവിടെ കപ്പൽ അടുക്കുന്നതോടെ യാത്രക്കാരെ കർശനമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. കപ്പലിൽ നാല് കനേഡിയൻമാർ ഉള്ളതായാണ് വിവരം. ഇവരുമായി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമയിൽ നിന്ന് ഭരണത്തിലേറുന്ന പ്രമുഖരുടെ പട്ടികയിലേക്ക് നടൻ വിജയ്യും ഇടംപിടിക്കുന്നു. തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സൂപ്പർതാരം വിജയ് സത്യപ്രതിജ്ഞ ചെയ്യും. നാല് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വിജയ്യുടെ ചെന്നൈയിലെ വീടിന് മുന്നിൽ ‘ടി.വി.കെ’ ആവേശമുയർന്നു. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം വിജയ് ഉറപ്പാക്കിയതായാണ് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം 6 മണിയോടെ അദ്ദേഹം ഗവർണർ ആർ.വി. അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും.
കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്യുടെ തമിഴക വെട്രി കഴകം (TVK) 234-ൽ 108 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 62 വർഷമായി തമിഴ്നാട് ഭരിക്കുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിനാണ് ടി.വി.കെ ഇളക്കം തട്ടിയത്. എന്നാൽ, ഭൂരിപക്ഷം തെളിയിക്കാതെ വിജയ്യെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ 108 സീറ്റുകൾ മാത്രമുള്ള വിജയ്യോട് പിന്തുണ നൽകുന്ന എം.എൽ.എമാരുടെ കത്തുകൾ ഹാജരാക്കാൻ ഗവർണർ ആവശ്യപ്പെട്ടു.
വിജയ്യുടെ വിജയതന്ത്രം: ഡി.എം.കെ സഖ്യം വിട്ടെത്തിയ കോൺഗ്രസ് അഞ്ച് സീറ്റുകളുമായി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പി ഉൾപ്പെടുന്ന വർഗീയ പാർട്ടികളുമായി സഖ്യമുണ്ടാക്കരുത് എന്ന നിബന്ധനയോടെയായിരുന്നു ഇത്. തുടർന്ന് വിടുതലൈ ചിരുതൈഗൾ കക്ഷി (VCK), സി.പി.ഐ (എം), സി.പി.ഐ എന്നീ കക്ഷികളുമായി ടി.വി.കെ ചർച്ച നടത്തി. വെള്ളിയാഴ്ച ഉച്ചയോടെ ഈ മൂന്ന് പാർട്ടികളും വിജയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. ഇവർക്ക് രണ്ട് വീതം എം.എൽ.എമാരാണുള്ളത് (ആകെ 6 പേർ). ഇതിനു പുറമെ ഐ.യു.എം.എല്ലിലെ ഒരു എം.എൽ.എയും ടി.ടി.വി. ദിനകരന്റെ എ.എം.എം.കെയിലെ ഏക എം.എൽ.എയും വിജയ്ക്ക് പിന്തുണ നൽകിയതോടെ അദ്ദേഹത്തിന്റെ ബലം 121 ആയി ഉയർന്നു.
പുതിയ മന്ത്രിസഭയിൽ വി.സി.കെ, സി.പി.ഐ(എം), സി.പി.ഐ എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കുമെന്നാണ് സൂചന. കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ ‘അവിശുദ്ധ’ സഖ്യ അഭ്യൂഹങ്ങൾ: വിജയ്യുടെ പടയോട്ടം തടയാൻ ബദ്ധവൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൈകോർക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇരുപാർട്ടികളിലെയും അണികളിൽ നിന്നും ആശയവാദിതകളിൽ നിന്നും ശക്തമായ എതിർപ്പുയർന്നതോടെ ഈ ‘അവിശുദ്ധ’ സഖ്യനീക്കം ചർച്ചകളിൽ മാത്രമായി ഒതുങ്ങി. വിജയ് മുഖ്യമന്ത്രിയാകുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രം കുറിക്കപ്പെടുകയാണ്.
ടി.വി.കെയും ഗവർണർ അർലേക്കറും തമ്മിലുള്ള തർക്കത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ബിജെപി വ്യക്തമാക്കി. “ഇതൊരു തൂക്കുസഭയാണ്… ടി.വി.കെയ്ക്ക് ഭൂരിപക്ഷമില്ല. അദ്ദേഹം (വിജയ്) ഭൂരിപക്ഷം തെളിയിച്ചാൽ ഗവർണർ അത് ഭരണഘടനാപരമായി അംഗീകരിക്കും. ഇതിൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല,” ബിജെപി സംസ്ഥാന വക്താവ് നാരായണൻ തിരുപ്പതി വാർത്താ ഏജൻസിയായ പിടിഐയോട് (PTI) പറഞ്ഞു. വിജയ്യെ തടയാൻ ബിജെപി ഗവർണർക്ക് നിർദ്ദേശം നൽകി എന്ന ആരോപണങ്ങൾ തിരുപ്പതി തള്ളി.
“ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ തിരഞ്ഞെടുപ്പുകൾ നടക്കുന്നത് ജനാധിപത്യപരമായ രീതിയിലാണ്. ടി.വി.കെയ്ക്ക് കൂടുതൽ സീറ്റുകളുണ്ട്. എല്ലാം ജനാധിപത്യപരമായി തന്നെ സംഭവിക്കും. എങ്ങനെയാണ് ഒരാളെ സമ്മർദ്ദത്തിലാക്കാൻ കഴിയുക? ഇതൊക്കെ രാഷ്ട്രീയമായ ആരോപണങ്ങൾ മാത്രമാണ്. അത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കാൻ ബിജെപി സംസ്ഥാന ഘടകം വെള്ളിയാഴ്ച തീരുമാനിച്ചു. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിനായി ബിജെപി കേന്ദ്ര നിരീക്ഷകനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാവിലെ കൊൽക്കത്തയിലെത്തിയിരുന്നു. നഗരത്തിലിറങ്ങിയ ഉടൻ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് ബിജെപി നേതാക്കളുടെ യോഗം നടക്കുന്ന നോവോട്ടൽ ഹോട്ടലിലേക്ക് അദ്ദേഹം എത്തിയത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടി ബിജെപി വൻ വിജയം കൈവരിച്ചതിനെത്തുടർന്ന്, ഗവർണർ ആർ.എൻ. രവി വ്യാഴാഴ്ച നിയമസഭ പിരിച്ചുവിട്ടിരുന്നു. ഇതോടെ മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യമാവുകയും ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്നും ഭയപ്പെടുത്തിയും അന്യായമായ മാർഗങ്ങളിലൂടെയുമാണ് ബിജെപി ജയിച്ചതെന്നും ആരോപിച്ച് മമത ബാനർജി രാജിവെക്കാൻ വിസമ്മതിച്ചു. തൃണമൂൽ കോൺഗ്രസിന്റെ 1,500-ലധികം ഓഫീസുകൾ ബിജെപി കൈക്കലാക്കിയെന്നും തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമാന്തരീക്ഷത്തിൽ താൻ അപമാനിക്കപ്പെട്ടെന്നും മമത ആരോപിച്ചു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥ് വടക്കൻ 24 പർഗാനാസിലെ മധ്യഗ്രാമിൽ വെടിയേറ്റ് മരിച്ചതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. കൊലപാതകികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ഗവർണർക്ക് കത്തെഴുതുകയും ചെയ്തു. പ്രൊഫഷണൽ കൊലയാളികൾ നടത്തിയ “ആസൂത്രിതമായ സംഘടിത കുറ്റകൃത്യം” എന്നാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. മെയ് 9-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുന്നതോടെ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണ്.
വിജയിയുടെ തമിഴക വെട്രി കഴകത്തെ (TVK) ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ ഒരു ധാരണയുണ്ടാക്കുക എന്ന പദ്ധതി ഏറെ വലിയ ലക്ഷ്യങ്ങളോടു കൂടിയതായിരുന്നു. എഐഎഡിഎംകെയിലെ ഒരു വിഭാഗം ഇത് അത്യാവശ്യമാണെന്ന് വിശ്വസിച്ചപ്പോൾ, ഡിഎംകെ നേതൃത്വത്തിലെ ചിലരും ഇതിനെക്കുറിച്ച് ചിന്തിക്കാൻ തയ്യാറായി. എന്നാൽ വെള്ളിയാഴ്ചയോടെ, ഇത്തരമൊരു ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ വിപരീതഫലമാണ് ഉണ്ടാക്കിയത്; ഇത് ചെറുകക്ഷികളെ വിജയിയുടെ പാർട്ടിയോട് കൂടുതൽ അടുപ്പിച്ചു.
രണ്ട് സീറ്റുകൾ വീതം നേടിയ സിപിഐ, സിപിഎം, വിടുതലൈ ചിരുതൈകൾ കക്ഷി (VCK) എന്നിവർ തങ്ങളുടെ അടുത്ത നീക്കം തീരുമാനിക്കാൻ വെള്ളിയാഴ്ച ആഭ്യന്തര യോഗങ്ങൾ ചേർന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നിയമസഭയിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെക്ക്, ഈ പാർട്ടികളുടെ പിന്തുണ ലഭിച്ചാൽ കേവല ഭൂരിപക്ഷമായ 118 കടക്കാനും വിജയിക്ക് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാനും സാധിക്കും.
ഇടതുപക്ഷ പാർട്ടികളുടെ യോഗം തുടരുന്നതിനിടെ, തങ്ങളുടെ തീരുമാനം ശനിയാഴ്ച രാവിലെ അറിയിക്കുമെന്ന് വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ പറഞ്ഞു. ടിവികെയ്ക്കുള്ളിൽ നേതാക്കൾ വലിയ ശുഭാപ്തിവിശ്വാസത്തിലാണ്.
എഐഎഡിഎംകെയെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ നീക്കം രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് ഒരു മുതിർന്ന ഇടത് നേതാവ് അഭിപ്രായപ്പെട്ടു. രണ്ട് ദ്രാവിഡ പാർട്ടികൾക്കും കൂടി നിലവിൽ 106 സീറ്റുകളാണുള്ളത് (ഡിഎംകെ-59, എഐഎഡിഎംകെ-47). “ഇവിടെ ജനവിധി എന്താണ്? ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് ആവശ്യമായ എണ്ണമുണ്ടെന്നും അതിനാൽ അവർക്കാണ് ജനവിധിയെന്നും ചിലർ വാദിക്കുന്നു. എന്നാൽ ആ വാദം ആര് അംഗീകരിക്കും? മതേതര ജനവിധി തകരാതെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.































