പണം നൽകി പ്ലാസ്മ ശേഖരിക്കുന്ന നടപടി നിരോധിക്കാനൊരുങ്ങി മാനിറ്റോബ സർക്കാർ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിനിപെഗിലെ ഗ്രിഫോൾ പ്ലാസ്മ ശേഖരണ കേന്ദ്രത്തിൽ രണ്ട് മരണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നതെന്ന് മാനിറ്റോബ ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലും, ഈ വർഷം ജനുവരി 30-നുമാണ് പ്ലാസ്മ സ്വീകരിക്കുന്നതിനിടെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ റോഡിയത്ത് അലബെദെ എന്ന യുവതി പ്ലാസ്മ നൽകുന്നതിനിടെ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. രക്തസ്രാവം, കരൾ രോഗങ്ങൾ, കാൻസർ തുടങ്ങിയവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ദ്രാവകമാണ് പ്ലാസ്മ.
പൊതുജന സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, ഹെൽത്ത് കാനഡയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നിരോധനം ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പാനിഷ് കമ്പനിയായ ഗ്രിഫോൾസ് നടത്തുന്ന കേന്ദ്രങ്ങളിലാണ് മരണം നടന്നത്. 2022 മുതൽ വിന്നിപെഗിൽ പ്രവർത്തിക്കുന്ന ഈ സ്വകാര്യ കമ്പനി, പ്ലാസ്മ നൽകുന്നവർക്ക് പണം നൽകാറുണ്ട്. നിലവിൽ ഈ കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. എന്നാൽ ഈ മരണങ്ങളും പ്ലാസ്മ ശേഖരണവും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെയും ഹെൽത്ത് കാനഡയുടെയും പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ജനജീവിതം കൂടുതൽ ദുസ്സഹമാക്കി കാനഡയിൽ ഇന്ധനവില വർധന തുടർക്കഥയാകുന്നു. ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാരാന്ത്യത്തിൽ പെട്രോൾ വില ലിറ്ററിന് 1.91 ഡോളർ വരെ ഉയരുമെന്ന് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ് അറിയിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം ലോകത്തെ എണ്ണ വിതരണത്തെ ബാധിച്ചതോടെ സംഘർഷം ആരംഭിച്ചതിനുശേഷം പെട്രോൾ വില വില ലിറ്ററിന് 20 മുതൽ 24 സെൻ്റ് വരെ വർധിച്ചിട്ടുണ്ട്. കൂടാതെ ഡീസൽ വില ലിറ്ററിന് ഏകദേശം 50 സെൻ്റ് വർധനയും രേഖപ്പെടുത്തി.
അതേസമയം ഇന്ധനവില വർധനയുടെ ആഘാതം ഭക്ഷ്യവിലയിൽ അടക്കം ജനങ്ങൾ നേരിടേണ്ടിവരുമെന്ന് പറയുന്നു. ഞായറാഴ്ചയോടെ ഇന്ധനവിലയിൽ 10 മുതൽ 15% വരെ വർധന ഇനിയും ഉണ്ടായേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇന്ധനവില ട്രക്കിങ് മേഖലയെ ബാധിക്കുന്നതോടെ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കും. ഒപ്പം ഉൽപ്പാദന മേഖലയിലും കാർഷിക മേഖലയിലും ഇന്ധനവില വർധന നേരിട്ട് ബാധിക്കുമെന്നും ഡാൻ മക്ടീഗ് മുന്നറിയിപ്പ് നൽകി.
ആൽബർട്ടയിൽ പനി ബാധിച്ച് ഒരു വയസ്സിന് താഴെയുള്ള കുട്ടി മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല. ഈ പനി സീസണിൽ പ്രവിശ്യയിൽ 20 വയസ്സിന് താഴെയുള്ളവരിലെ ആദ്യ മരണമാണിത്. ഓഗസ്റ്റ് മധ്യം മുതൽ, ഈ സീസണിൽ 258 ആൽബർട്ടക്കാർ പനി ബാധിച്ച് മരിച്ചതായി പ്രവിശ്യാ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഈ സീസണിൽ പ്രവിശ്യയിലുടനീളം പതിനാറായിരത്തിലധികം ആളുകൾക്ക് പനി ബാധിച്ചിട്ടുണ്ട്. കൂടാതെ ഇൻഫ്ലുവൻസ ബാധിച്ച് മൂവായിരത്തി അഞ്ഞൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ രോഗികളിൽ ഏകദേശം 300 പേർക്ക് തീവ്രപരിചരണം ആവശ്യമായി വന്നിട്ടുണ്ട്.
കൊച്ചു കുട്ടികളിലും ശിശുക്കളിലും ഇൻഫ്ലുവൻസ പെട്ടെന്ന് സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്. ഇത് ന്യൂമോണിയ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഈ സീസണിൽ ആൽബർട്ടയിൽ പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ന്യൂ ബ്രൺസ്വിക് ആരോഗ്യ മേഖലയിൽ സേവന സജ്ജരായി വിദേശപരിശീലനം ലഭിച്ച കൂടുതൽ ഡോക്ടർമാർ എത്തുന്നു. വിദേശ ഡോക്ടർമാരുടെ വൈദഗ്ധ്യവും സന്നദ്ധതയും പരിശോധിക്കുന്ന 12 ആഴ്ച നീളുന്ന ‘പ്രാക്ടീസ് റെഡി അസസ്മെന്റ് ന്യൂ ബ്രൺസ്വിക്’ (PRANB) പദ്ധതിയുടെ രണ്ടാം ബാച്ച് ഈ മാസം പൂർത്തിയാകുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രവിശ്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കും.
പരിശീലനം പൂർത്തിയാക്കുന്ന ഡോക്ടർമാർ ന്യൂ ബ്രൺസ്വിക് ആരോഗ്യ വകുപ്പുമായി മൂന്ന് വർഷത്തെ സേവന കരാറിൽ ഏർപ്പെടേണ്ടതുണ്ട്. 2025 മാർച്ചിൽ 10 ഡോക്ടർമാർ ഉൾപ്പെട്ട ആദ്യ ബാച്ച് പദ്ധതി വിജയകരമായി പൂർത്തിയാക്കി നിലവിൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചു വരികയാണെന്ന് സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. രണ്ടാമത്തെ ഗ്രൂപ്പ് ഈ മാസം പുറത്തിറങ്ങുന്നതിനൊപ്പം അടുത്ത ബാച്ചിനായുള്ള ഓറിയന്റേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ശരത്കാലത്തും അതിനുശേഷവും കൂടുതൽ ബാച്ചുകൾ പദ്ധതിയുടെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചു.
പീൽ മേഖലയിൽ പ്രതിരോധ കുത്തിവയ്പ്പ് രേഖകൾ കൃത്യമായി സമർപ്പിക്കാത്ത 15,841 വിദ്യാർത്ഥികൾക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പീൽ പബ്ലിക് ഹെൽത്ത് (PPH) അറിയിച്ചു. മാർച്ച് 9-ലെ കണക്കുകൾ പ്രകാരം ഇത്രയും വിദ്യാർത്ഥികളുടെ ഇമ്മ്യൂണൈസേഷൻ റെക്കോർഡുകൾ അപൂർണ്ണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച സസ്പെൻഷൻ ഉത്തരവുകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി അയച്ചുതുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ഇവരുടെ കുടുംബാംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പീൽ റീജിയൺ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ഹേതൽ പട്ടേൽ പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ ഗുരുതരമായ രോഗങ്ങൾ പടരുന്നത് തടയാനാണ് ‘ഇമ്മ്യൂണൈസേഷൻ ഓഫ് സ്കൂൾ പ്യൂപ്പിൾസ് ആക്ട്’ (ISPA) നടപ്പിലാക്കുന്നതെന്നും സസ്പെൻഷൻ എന്നത് അവസാന നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രേഖകൾ സമർപ്പിക്കാൻ രക്ഷിതാക്കൾക്ക് രണ്ട് തവണ അറിയിപ്പ് നൽകിയിരുന്നു.
പ്രവിശ്യയിൽ നിലവിൽ പ്രവർത്തിക്കുന്ന സൂപ്പർവൈസ്ഡ് കൺസംപ്ഷൻ സൈറ്റുകൾക്കുള്ള (ലഹരി ഉപയോഗ മേൽനോട്ട കേന്ദ്രങ്ങൾ) ഫണ്ട് നിർത്തലാക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. ലഹരി വിമുക്തിക്കും പുനരധിവാസത്തിനുമുള്ള ദീർഘകാല പദ്ധതിക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രവിശ്യാ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 13 മുതൽ ഈ സൈറ്റുകൾക്കുള്ള ഫണ്ട് വിതരണം അവസാനിക്കും. ടൊറൻ്റോയിലെ രണ്ട് സൈറ്റുകൾക്ക് പുറമെ ഒട്ടാവ, ലണ്ടൻ ഒൻ്റാരിയോ, കിംഗ്സ്റ്റൺ, പീറ്റർബറോ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയും ഈ തീരുമാനം ബാധിക്കും.
ടംബ്ലർ റിഡ്ജ് (ബി.സി): ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പ് സംഭവത്തിന് പിന്നാലെ, രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗവും പൗരന്മാരുടെ സ്വകാര്യതാ സുരക്ഷയും സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണങ്ങൾക്കും എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഗുണകരമാണെങ്കിലും, ഇത് സാധാരണക്കാരുടെ സ്വകാര്യതയെ ഹനിക്കുന്നുണ്ടോ എന്ന ആശങ്കയാണ് നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ഉയർത്തുന്നത്. ടംബ്ലർ റിഡ്ജ് സംഭവത്തിൽ പ്രതികളെ തിരിച്ചറിയുന്നതിനും നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ സഹായിച്ചിരുന്നു.
കാനഡയിൽ നിലവിൽ എ.ഐ സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നതിന് വ്യക്തമായ നിയമ ചട്ടക്കൂടുകൾ നിലവിലില്ല. ഫെഡറൽ ഗവൺമെന്റ് അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ ആക്റ്റ് പാർലമെന്റിന്റെ പരിഗണനയിലാണെങ്കിലും, അത് എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ടംബ്ലർ റിഡ്ജ് വെടിവെപ്പ് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പോലീസ് എ.ഐ ഉപയോഗിക്കുമ്പോൾ, ശേഖരിക്കപ്പെടുന്ന വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം പ്രസക്തമാണ്. പൊതുസ്ഥലങ്ങളിലെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ളവയുടെ ദുരുപയോഗം തടയാൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് പ്രവിശ്യാ സ്വകാര്യതാ കമ്മീഷണർമാർ ആവശ്യപ്പെടുന്നു.
സാങ്കേതികവിദ്യയുടെ വളർച്ചയും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാണ്. കുറ്റവാളികളെ പിടികൂടാൻ എ.ഐ സഹായിക്കുമെന്നതിൽ തർക്കമില്ലെങ്കിലും, നിരപരാധികളായ പൗരന്മാരുടെ വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കപ്പെടുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. വരും ദിവസങ്ങളിൽ പാർലമെന്റിൽ ഈ വിഷയം കൂടുതൽ ഗൗരവകരമായി ചർച്ച ചെയ്യപ്പെടുമെന്നാണ് സൂചന. സാങ്കേതിക കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്ന രീതിയിലുള്ള നിയമനിർമ്മാണത്തിനായിരിക്കും കാനഡ മുൻഗണന നൽകുക. ടംബ്ലർ റിഡ്ജ് സംഭവം ഈയൊരു സുരക്ഷാ ചർച്ചയ്ക്ക് പുതിയ വേഗത നൽകിയിരിക്കുകയാണ്.
ഒട്ടാവ: കാനഡയിലെ തൊഴിൽ വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതായി സൂചിപ്പിക്കുന്ന പുതിയ കണക്കുകൾ പുറത്തുവന്നു. 2026 ഫെബ്രുവരിയിലെ ഔദ്യോഗിക തൊഴിൽ റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി വർദ്ധിച്ചു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരി മാസത്തെ അപേക്ഷിച്ച് തൊഴിൽ വിപണിയിൽ ഗണ്യമായ മന്ദഗതിയാണ് അനുഭവപ്പെടുന്നത്. ജനസംഖ്യാ വർദ്ധനവിന് അനുസൃതമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കാത്തതാണ് ഈ വർദ്ധനവിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വവും ഉയർന്ന പലിശ നിരക്കും വ്യവസായ മേഖലയെ ബാധിച്ചിട്ടുണ്ട്.
റിപ്പോർട്ട് പ്രകാരം, പാർട്ട് ടൈം തൊഴിലുകളിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും ഫുൾ ടൈം ജോലികളുടെ എണ്ണത്തിൽ കുറവുണ്ടായി. നിർമ്മാണ മേഖലയിലും ഹോസ്പിറ്റാലിറ്റി രംഗത്തുമാണ് ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം രേഖപ്പെടുത്തിയത്. അതേസമയം, പൊതുഭരണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ പുതിയ നിയമനങ്ങൾ നടന്നിട്ടുണ്ട്. തൊഴിലില്ലായ്മ വർദ്ധിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ശരാശരി വേതനത്തിൽ പ്രതിവർഷം 4.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഇത് പണപ്പെരുപ്പത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വിപണി ഉറ്റുനോക്കുകയാണ്.
പ്രവിശ്യകൾ തിരിച്ചുള്ള കണക്കുകളിൽ ഒന്റാറിയോയിലും ബ്രിട്ടീഷ് കൊളംബിയയിലുമാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതൽ ബാധിച്ചിരിക്കുന്നത്. യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്കും വർദ്ധിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ ഉപഭോക്തൃ ചിലവുകളെ ബാധിക്കാനിടയുണ്ട്. കാനഡയിലേക്ക് പുതുതായി എത്തുന്ന കുടിയേറ്റക്കാർക്ക് തൊഴിൽ കണ്ടെത്തുന്നത് മുൻപത്തെക്കാൾ വെല്ലുവിളിയായി മാറുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് മന്ദഗതിയിലാണെന്നതിന്റെ സൂചനയാണ് ഈ പുതിയ റിപ്പോർട്ടെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. വരും മാസങ്ങളിൽ വിപണി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വൃത്തങ്ങൾ.
കാൽഗറി: കാൽഗറി നഗരത്തിലെ ജലവിതരണ ശൃംഖലയിലുണ്ടായ തുടർച്ചയായ തകരാറുകളും നഗരസഭയുടെ കൈകാര്യം ചെയ്യലിലെ വീഴ്ചകളും പരിശോധിക്കാൻ അൽബെർട്ട പ്രവിശ്യാ സർക്കാർ ഔദ്യോഗിക പരിശോധന പ്രഖ്യാപിച്ചു. മുനിസിപ്പൽ അഫയേഴ്സ് മന്ത്രി ഡാൻ വില്യംസ് ആണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. 18 മാസത്തിനിടെ ‘ബിയർസ്പാവ് സൗത്ത് ഫീഡർ മെയിനിൽ’ രണ്ട് തവണയുണ്ടായ വലിയ തകർച്ചകൾ നഗരത്തിലെ 1.6 ദശലക്ഷം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. അൽബെർട്ട എനർജി റെഗുലേറ്ററുടെ മുൻ ചെയർമാൻ ഡേവിഡ് ഗോൾഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
വെള്ളം ലഭിക്കാനുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശത്തിന് മേലുണ്ടായ ഈ വിള്ളലിനെ ഒരു പ്രതിസന്ധിയായാണ് സർക്കാർ കാണുന്നത്. നഗരസഭ എങ്ങനെയാണ് ജല അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതെന്നും, തീരുമാനങ്ങൾ എടുക്കുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും എവിടെയാണ് വീഴ്ച സംഭവിച്ചതെന്നും അന്വേഷണ സംഘം പരിശോധിക്കും. ഇതിനായി കഴിഞ്ഞ 20 വർഷത്തെ പതിനായിരക്കണക്കിന് രേഖകൾ ഹാജരാക്കാൻ പ്രവിശ്യാ സർക്കാർ കാൽഗറി സിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ വിളിപ്പിക്കാനും സത്യപ്രതിജ്ഞയോടെ മൊഴിയെടുക്കാനുമുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനായ ഡേവിഡ് ഗോൾഡിക്ക് ഉണ്ടായിരിക്കും. 1.2 ദശലക്ഷം ഡോളർ ചിലവ് വരുന്ന ഈ അന്വേഷണ റിപ്പോർട്ട് ഒക്ടോബർ മാസത്തോടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ കാൽഗറി സിറ്റി നിയോഗിച്ച സ്വതന്ത്ര സമിതിയുടെ റിപ്പോർട്ടിൽ, ദശകങ്ങളായി അറ്റകുറ്റപ്പണികൾക്കായി വേണ്ടത്ര പണം ചിലവഴിക്കാത്തതാണ് പൈപ്പ് തകരാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പ്രവിശ്യാ സർക്കാർ നടത്തുന്ന ഈ പുതിയ പരിശോധനയിൽ ഭരണപരമായ വീഴ്ചകൾക്ക് കൂടുതൽ മുൻഗണന നൽകും. നിലവിലെ മേയർ ജെറോമി ഫാർക്കസ് ഈ അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, മുൻ മേയറും നിലവിലെ എൻഡിപി നേതാവുമായ നഹീദ് നൻഷിയെ രാഷ്ട്രീയമായി ലക്ഷ്യം വെച്ചുള്ളതാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിലവിൽ നഗരത്തിൽ നാലാം ഘട്ട ജല നിയന്ത്രണങ്ങൾ തുടരുകയാണ്. ജലവിതരണം പൂർണ്ണമായും സാധാരണ നിലയിലാക്കാൻ ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ടൊറന്റോ: വിമാനയാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി തങ്ങളുടെ ആഡംബര ബസ് സർവീസ് വ്യാപിപ്പിക്കാൻ എയർ കാനഡ തീരുമാനിച്ചു. ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തെയും മസ്കോക്ക എയർപോർട്ടിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ലാൻഡ്ലൈൻ ട്രാവൽ സൊല്യൂഷൻസുമായി ചേർന്നാണ് എയർ കാനഡ ഈ സേവനം ലഭ്യമാക്കുന്നത്. ഇതോടെ വടക്കൻ ഒന്റാറിയോ മേഖലയിലുള്ളവർക്ക് ടൊറന്റോ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ കൂടുതൽ സുഗമമാകും.
യാത്രക്കാർക്ക് അവരുടെ വിമാന ടിക്കറ്റിനൊപ്പം തന്നെ ഈ ബസ് സർവീസും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വിമാനയാത്രയ്ക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും ഈ ബസ് യാത്രയിലും ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത്, മസ്കോക്കയിൽ നിന്ന് ബസ് കയറുന്ന യാത്രക്കാരുടെ ലഗേജുകൾ നേരിട്ട് അവരുടെ ലക്ഷ്യസ്ഥാനത്തുള്ള വിമാനത്താവളത്തിലേക്ക് എത്തിക്കും. കൂടാതെ, ബസ് യാത്രക്കാർക്ക് എയർ കാനഡയുടെ എയറോപ്ലാൻ പോയിന്റുകളും മറ്റ് അംഗത്വ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ ബസ്സുകളിൽ വൈഫൈ, വിശാലമായ സീറ്റുകൾ, പവർ ഔട്ട്ലെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
നേരത്തെ ബാരി, കിച്ചനർ-വാട്ടർലൂ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതി വൻ വിജയമായതിനെത്തുടർന്നാണ് ഇപ്പോൾ മസ്കോക്കയിലേക്കും വ്യാപിപ്പിക്കുന്നത്. വിമാന സർവീസുകൾ കുറഞ്ഞ പ്രാദേശിക വിമാനത്താവളങ്ങളെ പ്രധാന ഹബ്ബുകളുമായി ബന്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കും. ചെറുകിട വിമാനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ പരിസ്ഥിതി സൗഹൃദവും ലാഭകരവുമാണ് ഇത്തരം ബസ് സർവീസുകളെന്ന് എയർ കാനഡ അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയ്ക്കും ഈ പുതിയ സർവീസ് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

































