തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക സിപിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നിലവിലെ പിണറായി സർക്കാരിലെ നാല് സിപിഐ മന്ത്രിമാരും ഇത്തവണ മത്സരരംഗത്തുണ്ട്. റവന്യൂ മന്ത്രി കെ. രാജൻ ഒല്ലൂരിലും, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നെടുമങ്ങാടും, കൃഷി മന്ത്രി പി. പ്രസാദ് ചേർത്തലയിലും, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്തും ജനവിധി തേടും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പറവൂരിൽ കയ്പമംഗലം സിറ്റിങ് എംഎൽഎ ഇ.ടി. ടൈസനെയാണ് സിപിഐ നിയോഗിച്ചിരിക്കുന്നത്. തൃശൂരിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ടി.ടി. ജിസ്മോനാണ് മത്സരാനിറങ്ങുന്നത്. പട്ടികയിൽ 17 പേർ പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, നാട്ടികയിലെ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദനെ ഇത്തവണ പട്ടികയിൽ നിന്ന് ഒഴിവാക്കി; പകരം ഗീതാ ഗോപിയാണ് നാട്ടികയിൽ മത്സരിക്കുക.
മറ്റു പ്രധാന സ്ഥാനാർഥികൾ:
കാഞ്ഞങ്ങാട്: അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
നാദാപുരം: അഡ്വ. പി. വസന്തം
ഏറനാട്: അഡ്വ. ഷെഫീർ കിഴിശ്ശേരി
മഞ്ചേരി: വി.എം. മുസ്തഫ (സ്വതന്ത്രൻ)
തിരൂരങ്ങാടി: അജിത് കൊളാടി
പട്ടാമ്പി: മുഹമ്മദ് മുഹ്സിൻ
കൊടുങ്ങല്ലൂർ: വി.ആർ. സുനിൽകുമാർ
മൂവാറ്റുപുഴ: എൻ. അരുൺ
വൈക്കം: പി. പ്രദീപ്
പുനലൂർ: അജയപ്രസാദ്
സ്ഥാനാർഥി പ്രഖ്യാപനത്തിൽ എൽഡിഎഫ് ഒരു മുഴം മുൻപേ എറിഞ്ഞതായും മൂന്നാം തുടർഭരണം ഉറപ്പാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഏപ്രിൽ 9-നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 81 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ ആറ് പേർ സ്വതന്ത്രസ്ഥാനാർഥികളാണ്. അഞ്ചിടത്ത് കൂടി സ്വതന്ത്ര സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കൊടുവള്ളി, കോട്ടയ്ക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് അടുത്ത ദിവസം പ്രഖ്യാപിക്കും. മാഹിയിലെ സ്ഥാനാർഥിയെയും സിപിഐ എം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും പട്ടികയിലുണ്ട്. പൊളിറ്റ്ബ്യൂറോ അംഗവും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും സ്ഥാനാർഥികളാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജുൾപ്പെടെ വിദ്യാർഥി– യുവജന നേതാക്കൾ ജനവധി തേടുന്നു. സ്ഥാനാർഥികളിൽ ഒമ്പത് പേർ വനിതകളാണ്.
പിണറായി വിജയനാണ് മത്സരിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗം. കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്ണൻ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളുമാണ് മത്സരിക്കുന്നത്.
മുഖ്യമന്ത്രിയെ കൂടാതെ ഒ ആർ കേളു, പി എ മുഹമ്മദ് റിയാസ്, വി അബ്ദുൾ റഹ്മാൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വീണാ ജോർജ്, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി എന്നിവരാണ് മത്സരിക്കുന്ന സിപിഐ എം മന്ത്രിമാർ. കെ കെ ശൈലജ, പി കെ ശ്യാമള, കെ ശാന്തകുമാരി, ആർ ബിന്ദു, അഡ്വ. എം ബി ഷൈനി, അഡ്വ. പുഷ്പ ദാസ്, ദലീമ ജോജോ, യു പ്രതിഭ, വീണ ജോർജ്, ഒ എസ് അംബിക എന്നിവരാണ് മത്സരിക്കുന്ന വനിതകൾ.
സ്ഥാനാർത്ഥി പട്ടിക
- മഞ്ചേശ്വരം- കെ ആർ ജയാനന്ദ
- ഉദുമ- അഡ്വ. സി എച്ച് കുഞ്ഞമ്പു
- തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്തഫ
- പയ്യന്നൂർ- ടി ഐ മധുസൂദനൻ
- തളിപ്പറമ്പ്- പി കെ ശ്യാമള
- അഴീക്കോട്- കെ വി സുമേഷ്
- കല്ല്യാശ്ശേരി- എം വിജിൻ
- ധർമ്മടം- പിണറായി വിജയൻ
- മട്ടന്നൂർ- വി കെ സനോജ്
- പേരാവൂർ- കെ കെ ശൈലജ
- തലശ്ശേരി- കാരായി രാജൻ
- മാനന്തവാടി- ഒ ആർ കേളു
- സുൽത്താൻബത്തേരി- എം എസ് വിശ്വനാഥൻ
- കുറ്റിയാടി- കെ പി കുഞ്ഞമ്മദ് കുട്ടി
- പേരാമ്പ്ര- ടി പി രാമകൃഷ്ണൻ
- ബാലുശ്ശേരി- അഡ്വ. കെ എം സച്ചിൻദേവ്
- കൊയിലാണ്ടി- കെ ദാസൻ
- കോഴിക്കോട് നോർത്ത്- തോട്ടത്തിൽ രവീന്ദ്രൻ
- ബേപ്പൂർ- പി എ മുഹമ്മദ് റിയാസ്
- തിരുവമ്പാടി- ലിന്റോ ജോസഫ്
- പൊന്നാനി- അഡ്വ. എം കെ സക്കീർ
- വണ്ടൂർ- ഡോ. കെ കെ ദാമോദരൻ മാസ്റ്റർ
- പെരിന്തൽമണ്ണ- വി പി മുഹമ്മദ് ഹനീഫ
- മങ്കട- എം പി അലവി
- തൃത്താല- എം ബി രാജേഷ്
- തരൂർ- പി പി സുമോദ്
- ആലത്തൂർ- ടി എം ശശി
- നെന്മാറ- കെ പ്രേമൻ
- ഷൊർണ്ണൂർ- പി മമ്മിക്കുട്ടി
- ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാർ
- കോങ്ങാട്- അഡ്വ. കെ ശാന്തകുമാരി
- മലമ്പുഴ- എ പ്രഭാകരൻ
- കുന്നംകുളം- എ സി മൊയ്തീൻ
- ചേലക്കര- യു ആർ പ്രദീപ്
- മണലൂർ- പ്രൊഫ. സി രവീന്ദ്രനാഥ്
- ഗുരുവായൂർ- എൻ കെ അക്ബർ
- പുതുക്കാട്- കെ കെ രാമചന്ദ്രൻ
- ഇരിങ്ങാലക്കുട- ഡോ. ആർ ബിന്ദു
- വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
- അങ്കമാലി- അഡ്വ. സാജു പോൾ
- ആലുവ- അഡ്വ. എ എം ആരിഫ്
- കുന്നത്തുനാട്- പി വി ശ്രീനിജിൻ
- വൈപ്പിൻ- അഡ്വ. എം ബി ഷൈനി
- കളമശ്ശേരി- പി രാജീവ്
- തൃക്കാക്കര- അഡ്വ. പുഷ്പാദാസ്
- കൊച്ചി- കെ ജെ മാക്സി
- തൃപ്പൂണിത്തുറ- കെ എൻ ഉണ്ണികൃഷ്ണൻ
- കോതമംഗലം- ആന്റണി ജോൺ
- ഉടുമ്പൻചോല- കെ കെ ജയചന്ദ്രൻ
- ദേവികുളം- അഡ്വ. എ രാജ
- ഏറ്റുമാനൂർ- വി എൻ വാസവൻ
- കോട്ടയം- അഡ്വ. കെ അനിൽകുമാർ
- പുതുപ്പള്ളി- കെ എം രാധാകൃഷ്ണൻ
- അരൂർ- ദലീമ ജോജോ
- ആലപ്പുഴ- പി പി ചിത്തരഞ്ജൻ
- അമ്പലപ്പുഴ- എച്ച് സലാം
- കായംകുളം- അഡ്വ. യു പ്രതിഭ
- ചെങ്ങന്നൂർ- സജി ചെറിയാൻ
- മാവേലിക്കര- എം എസ് അരുൺ കുമാർ
- ആറന്മുള- വീണാ ജോർജ്ജ്
- കോന്നി- അഡ്വ. കെ യു ജനീഷ്കുമാർ
- കൊട്ടാരക്കര- കെ എൻ ബാലഗോപാൽ
- കുണ്ടറ- എസ് എൽ സജികുമാർ
- ഇരവിപുരം- എം നൗഷാദ്
- കൊല്ലം- എസ് ജയമോഹൻ
- വർക്കല- അഡ്വ. വി ജോയി
- ആറ്റിങ്ങൽ- ഒ എസ് അംബിക
- വാമനപുരം- അഡ്വ. ഡി കെ മുരളി
- കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
- വട്ടിയൂർക്കാവ്- അഡ്വ. വി കെ പ്രശാന്ത്
- നേമം- വി ശിവൻകുട്ടി
- കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്
- അരുവിക്കര- അഡ്വ. ജി സ്റ്റീഫൻ
- നെയ്യാറ്റിൻകര- കെ ആൻസലൻ
- പാറശ്ശാല- സി കെ ഹരീന്ദ്രൻ
സ്വതന്ത്രർ
- കുന്നമംഗലം – പി ടി എ റഹീം
- താനൂർ – വി അബ്ദുറഹ്മാൻ
- വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
- നിലമ്പൂർ – യു ഷറഫലി
- തവനൂർ – കെ ടി ജലീൽ
- ചവറ – ഡോ. സുജിത് വിജയൻ
മാഹി
അഡ്വ. ടി അശോക് കുമാർ (സ്വതന്ത്രൻ)
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക തകർച്ചയും പരിഹരിക്കാൻ അസാധാരണ നടപടികളുമായി പാക്കിസ്ഥാൻ സർക്കാർ. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെയും (SOEs) സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ 5 മുതൽ 30 ശതമാനം വരെ കുറവ് വരുത്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അനുമതി നൽകി. ശനിയാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇത്തരത്തിൽ ലാഭിക്കുന്ന തുക പൊതുജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുള്ള പദ്ധതികൾക്കായി ഉപയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു.
മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുകയും ചെയ്തതോടെ പാക്കിസ്ഥാൻ വലിയ ഇന്ധന പ്രതിസന്ധിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം പെട്രോളിന് ലിറ്ററിന് 55 രൂപയാണ് വർദ്ധിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കാബിനറ്റ് അംഗങ്ങൾ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ എന്നിവരുടെ അടുത്ത രണ്ട് മാസത്തെ ശമ്പളവും പൊതുജനക്ഷേമത്തിനായി നീക്കിവെച്ചു. കൂടാതെ, സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വിദേശ യാത്രകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത മേഖലയിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ വാഹനങ്ങളുടെ ഇന്ധന വിഹിതം 50 ശതമാനമായി കുറച്ചു. 60 ശതമാനം സർക്കാർ വാഹനങ്ങളും നിരത്തിൽ നിന്ന് പിൻവലിക്കാനാണ് നിർദ്ദേശം. ഇതിന് പുറമെ, ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ മാത്രമായി ചുരുക്കുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തിട്ടുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും മറ്റ് സർക്കാർ സംഭരണങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ഐഎംഎഫ് വായ്പാ നിബന്ധനകൾ പാലിക്കേണ്ടതും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതും പാക്കിസ്ഥാൻ സമ്പദ്വ്യവസ്ഥയെ തകർച്ചയുടെ അരികിലെത്തിച്ചിരിക്കുകയാണ്. വരും മാസങ്ങളിൽ പണപ്പെരുപ്പം ഇനിയും വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടർമാരായുള്ളത്. ഇനിയും വോട്ടർപട്ടികയിൽ പേരുചേർക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.
കേരളത്തിൽ മൂന്നാം തുടർ ഭരണം എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്. തമിഴ്നാട്ടിലാകട്ടെ സ്റ്റാലിൻറെ നേതൃത്വത്തിൽ ഡിഎംകെ സർക്കാരും തുടർ ഭരണമാണ് ലക്ഷ്യമിടുന്നത്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ ഭരണത്തിൽ തിരിച്ചെത്താമെന്ന സ്വപ്നം കാണുമ്പോൾ നടൻ വിജയ് നയിക്കുന്ന ടിവികെയുടേത് അത്ഭുത വിജയമെന്ന സ്വപ്നമാണ്.
34 വർഷത്തെ സിപിഎം ഭരണത്തിന് അറുതിവരുത്തി 2011ൽ അധികാരത്തിലേറിയ മമതയുടെ തൃണമൂൽ ബംഗാളിൽ തുടർച്ചയായ നാലാം ഭരണകാലത്തിനായുള്ള പോരാട്ടത്തിലാണ്. ശക്തമായ വെല്ലുവിളിയുയർത്തുന്ന ബി ജെ പി, ബംഗാൾ ജനതയും ഡബിൾ എഞ്ചിൻ സർക്കാരിനെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്. അധികാര വഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ സി പി എമ്മും കോൺഗ്രസും പങ്കുവയ്ക്കുന്നുണ്ട്. അസമിൽ ബി ജെ പി അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. പുതുച്ചേരിയിലും സമാനമാണ് അവസ്ഥ.
വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ തദ്ദേശീയ വിഭാഗമായ മസ്ക്വീം ഫസ്റ്റ് നേഷന്റെ സ്വയംഭരണാധികാരവും ഭൂമിയിലുള്ള അവകാശങ്ങളും ഔദ്യോഗികമായി അംഗീകരിച്ച് പ്രവിശ്യാ സർക്കാർ ചരിത്രപരമായ കരാറിൽ ഒപ്പിട്ടു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും അറുതി വരുത്തിക്കൊണ്ട്, മസ്ക്വീം ജനതയുടെ പൈതൃക ഭൂമിയിലുള്ള അവകാശത്തെ ബി.സി സർക്കാർ ആദ്യമായാണ് ഒരു കരാറിലൂടെ അംഗീകരിക്കുന്നത്. വാൻകൂവർ നഗരത്തിന് ചുറ്റുമുള്ള വലിയൊരു ഭാഗം ഭൂമി മസ്ക്വീം ജനതയുടെ പരമ്പരാഗത അധികാര പരിധിയിലാണെന്ന് പ്രവിശ്യാ സർക്കാർ ഇതോടെ സമ്മതിച്ചു.
ഈ കരാർ പ്രകാരം, മസ്ക്വീം ജനതയ്ക്ക് അവരുടെ ഭൂമിയിലെ വിഭവങ്ങളുടെ മേൽ കൂടുതൽ നിയന്ത്രണം ലഭിക്കും. പ്രവിശ്യയിലെ മറ്റ് മേഖലകളിലെ ഭൂമി ഇടപാടുകളിലും വികസന പദ്ധതികളിലും മസ്ക്വീം ഭരണകൂടത്തിന്റെ അനുമതിയും പങ്കാളിത്തവും ഇനി മുതൽ നിർണ്ണായകമാകും. തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം പ്രായോഗികമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ബി.സി പ്രീമിയർ ഡേവിഡ് ഈബി പറഞ്ഞു. തദ്ദേശീയ സമൂഹങ്ങളും സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ കരാർ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഈ കരാർ നിലവിലുള്ള സ്വകാര്യ ഭൂമികളുടെ ഉടമസ്ഥാവകാശത്തെയോ മുനിസിപ്പൽ സേവനങ്ങളെയോ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. മസ്ക്വീം ജനതയുടെ സാമ്പത്തിക വളർച്ചയ്ക്കും സാംസ്കാരിക സംരക്ഷണത്തിനും ഈ അംഗീകാരം വലിയ കരുത്ത് നൽകും. വാൻകൂവർ ഐലൻഡിലെ ഹൈഡ ഗവായ് കരാറിന് സമാനമായ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വരും തലമുറകൾക്ക് അവരുടെ ഭൂമിയിലും അവകാശങ്ങളിലും അഭിമാനിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്ന് മസ്ക്വീം ചീഫ് വെയ്ൻ സ്പാരോ പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിലെ മറ്റ് തദ്ദേശീയ വിഭാഗങ്ങളും സമാനമായ കരാറുകൾക്കായി സർക്കാരിനെ സമീപിക്കാൻ ഇത് പ്രേരണയാകും.
ടൊറന്റോ: ഒന്റാറിയോയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കാറുള്ള അൽ-ഖുദ്സ് ദിന (Al-Quds Day) പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. വിദ്വേഷം പടർത്തുന്നതും വിഭജനമുണ്ടാക്കുന്നതുമായ ഇത്തരം റാലികൾ പ്രവിശ്യയിൽ അനുവദിക്കില്ലെന്ന് ഒന്റാറിയോ സർക്കാർ വ്യക്തമാക്കി. ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതും ചില സംഘടനകൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രീതിയിൽ പെരുമാറുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ സുപ്രധാന നീക്കം. പൊതുസ്ഥലങ്ങളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് തടയാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്ന കാര്യവും പരിഗണനയിലാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടൊറന്റോയിൽ നടക്കുന്ന അൽ-ഖുദ്സ് റാലികൾ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ പ്രകടനങ്ങൾ ജൂത സമൂഹത്തിന് ഭീഷണിയുണ്ടാക്കുന്നുവെന്നും നഗരത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്നുവെന്നുമാണ് സർക്കാർ നിലപാട്. ഇത്തരം റാലികൾക്ക് അനുമതി നൽകുന്നതിനെതിരെ കമ്മ്യൂണിറ്റി നേതാക്കൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. മതപരമായ ഐക്യം നിലനിർത്തുന്നതിനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം വിദ്വേഷം നിറഞ്ഞ ഒത്തുചേരലുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു.
അതേസമയം, സർക്കാരിന്റെ ഈ നീക്കം പ്രകടന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചില സംഘടനകൾ വാദിക്കുന്നുണ്ട്. എന്നാൽ, നിയമവിരുദ്ധമായ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ റാലികളിൽ ഉപയോഗിച്ചാൽ കർശനമായ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന അൽ-ഖുദ്സ് ദിനത്തോടനുബന്ധിച്ച് ടൊറന്റോയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ പൊതു ഇടങ്ങൾ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിൽ മാറ്റങ്ങൾ വരുത്താനും ഒന്റാറിയോ സർക്കാർ ആലോചിക്കുന്നു.
വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ വർഷത്തിൽ രണ്ടുതവണ ക്ലോക്കുകളിലെ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടാൻ സർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് പ്രവിശ്യാ വ്യാപകമായി ഒരു സർവ്വേ നടത്തുമെന്ന് പ്രീമിയർ വാബ് കിന്യൂ ശനിയാഴ്ച പ്രഖ്യാപിച്ചു. വസന്തകാലത്ത് സമയം ഒരു മണിക്കൂർ മുന്നോട്ട് നീക്കുന്നതും ശരത്കാലത്ത് പിന്നോട്ട് മാറ്റുന്നതും ജനങ്ങളുടെ ആരോഗ്യത്തെയും ദിനചര്യയെയും ബാധിക്കുന്നുവെന്ന പരാതികൾക്കിടയിലാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. ഈ മാറ്റം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യം പ്രവിശ്യയിൽ ദീർഘകാലമായി നിലനിൽക്കുന്നുണ്ട്.
മാനിറ്റോബയിലെ ജനങ്ങൾക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളതെന്ന് അറിയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കിന്യൂ പറഞ്ഞു. സമയമാറ്റം നിർത്തലാക്കുന്നത് വഴി ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഈ നീക്കത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. എന്നാൽ, മാനിറ്റോബയുടെ അയൽ പ്രവിശ്യകളായ ഒന്റാറിയോ, സാസ്കാച്ചവൻ എന്നിവയും അമേരിക്കൻ അതിർത്തി സംസ്ഥാനങ്ങളും എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ഈ തീരുമാനത്തിൽ നിർണ്ണായകമാകും. വ്യാപാര-വാണിജ്യ മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മറ്റ് മേഖലകളുമായി ഏകോപനം ആവശ്യമാണെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.
സമയമാറ്റവുമായി ബന്ധപ്പെട്ട സർവ്വേ വരും ആഴ്ചകളിൽ ഓൺലൈനായി ലഭ്യമാകും. ഇതിൽ ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും നിയമസഭയിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുക. നിലവിൽ സാസ്കാച്ചവനിൽ വർഷം മുഴുവൻ ഒരേ സമയമാണ് പിന്തുടരുന്നത്. ബിസി, ഒന്റാറിയോ തുടങ്ങിയ പ്രവിശ്യകളും സമയമാറ്റം അവസാനിപ്പിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അയൽ രാജ്യമായ അമേരിക്കയിലെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. മാനിറ്റോബ സ്വന്തമായി ഒരു തീരുമാനമെടുക്കുമോ അതോ മറ്റ് പ്രവിശ്യകൾക്കൊപ്പം ചേരുമോ എന്നത് സർവ്വേ ഫലത്തിന് ശേഷം വ്യക്തമാകും.
ഒസ്ലോ: കാനഡയും നോർവേയും ആഗോളതലത്തിൽ ഏറ്റവും വിശ്വസനീയവും അപകടസാധ്യത കുറഞ്ഞതുമായ ഊർജ്ജ ഉൽപാദകരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറും പ്രഖ്യാപിച്ചു. നോർവേ സന്ദർശനത്തിനിടെ ഒസ്ലോയിൽ വെച്ച് നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇരു നേതാക്കളും ഇക്കാര്യം വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം ആഗോള എണ്ണ വിതരണ ശൃംഖലയിലുണ്ടായ അനിശ്ചിതത്വം ചർച്ചയുടെ പ്രധാന വിഷയമായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ വിപണിയിലെ ലഭ്യത ഉറപ്പാക്കാൻ കാനഡ എണ്ണ ഉൽപാദനം 23.6 ദശലക്ഷം ബാരൽ വർദ്ധിപ്പിക്കുമെന്നും കാർണി അറിയിച്ചു.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ അടിയന്തര എണ്ണ വിതരണ പദ്ധതിയുടെ ഭാഗമായാണ് കാനഡയുടെ ഈ നീക്കം. കാനഡയും നോർവേയും അറ്റ എണ്ണ കയറ്റുമതി രാജ്യങ്ങളായതിനാൽ, ഇറക്കുമതി രാജ്യങ്ങളെപ്പോലെ എണ്ണശേഖരം സൂക്ഷിക്കേണ്ടതില്ലെന്നും പകരം ഉൽപാദനം വർദ്ധിപ്പിക്കുകയാണ് തങ്ങളുടെ കടമയെന്നും കാർണി പറഞ്ഞു. കുറഞ്ഞ ചെലവിലും കുറഞ്ഞ കാർബൺ പുറന്തള്ളലിലും എണ്ണ ഉൽപാദിപ്പിക്കുന്നതിൽ കാനഡ മുൻപന്തിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ന്യൂഫൗണ്ട്ലാൻഡ് തീരത്തെ 14 ബില്യൺ ഡോളറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയുമായി ബന്ധപ്പെട്ട് നോർവീജിയൻ കമ്പനിയായ ഇക്വിനോറുമായും അദ്ദേഹം ചർച്ച നടത്തി.
യാത്രയ്ക്കിടയിൽ കാനഡയിലെ തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള വാർത്തകളോടും പ്രധാനമന്ത്രി പ്രതികരിച്ചു. ഫെബ്രുവരിയിൽ 84,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടത് കുടുംബങ്ങളെ ബാധിക്കുമെന്നും എന്നാൽ സമ്പദ്വ്യവസ്ഥയെ വളർത്താൻ നികുതിയിളവുകളും ജിഎസ്ടി ക്രെഡിറ്റ് വർദ്ധനവും സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, ആർട്ടിക് സുരക്ഷ, ബഹിരാകാശം, നിർണ്ണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. കൂടാതെ, റഷ്യയുമായുള്ള യുദ്ധത്തിൽ ഉക്രെയ്നെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ടൊറന്റോയിൽ സെപ്റ്റംബറിൽ ഒരു പ്രത്യേക മന്ത്രിതല സമ്മേളനം നടത്താനും തീരുമാനമായി. കാനഡയെ ഒരു ‘ഓണററി നോർഡിക്’ രാജ്യമെന്നാണ് നോർവേ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഒട്ടാവ: ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന്റെ വില വർദ്ധിക്കുന്നത് വരാനിരിക്കുന്ന വേനൽക്കാലത്തെ വിമാനയാത്രാ നിരക്കുകൾ ഉയരാൻ കാരണമാകുമെന്ന് റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവാണ് വിമാന ഇന്ധനവിലയെയും ബാധിച്ചത്. ഇതോടെ, കാനഡയിലെ പ്രധാന വിമാനക്കമ്പനികൾ തങ്ങളുടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ ആലോചിക്കുന്നതായി സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിനോദയാത്രകൾക്കായി തയ്യാറെടുക്കുന്ന ആയിരക്കണക്കിന് കാനഡക്കാർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും.
സാധാരണയായി വിമാനക്കമ്പനികളുടെ ആകെ പ്രവർത്തന ചിലവിന്റെ വലിയൊരു ശതമാനം ഇന്ധനത്തിനായാണ് നീക്കിവെക്കുന്നത്. ഇന്ധനവിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ടിക്കറ്റ് നിരക്കിനെ നേരിട്ട് ബാധിക്കും. വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണം വർദ്ധിക്കാനിരിക്കെ ഇന്ധനവില ഉയരുന്നത് കമ്പനികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരതയാർന്നു നിന്നിരുന്ന വിമാന ടിക്കറ്റ് നിരക്കുകൾ, നിലവിലെ സാഹചര്യത്തിൽ 10 മുതൽ 20 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് ആഭ്യന്തര യാത്രകളെക്കാൾ ഉപരി അന്താരാഷ്ട്ര യാത്രകളെയാകും കൂടുതൽ ബാധിക്കുക.
ഇന്ധനവില വർദ്ധനവ് നേരിടാൻ പല കമ്പനികളും ‘ഫ്യൂവൽ സർചാർജ്’ വീണ്ടും ഏർപ്പെടുത്തിയേക്കാം. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്ന ചെറുകിട വിമാനക്കമ്പനികളെയാകും ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. യാത്രക്കാർ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് വഴി ഒരു പരിധിവരെ ഈ അധിക ചിലവ് ഒഴിവാക്കാൻ സാധിക്കുമെങ്കിലും, വരും ആഴ്ചകളിൽ നിരക്കുകൾ കുത്തനെ ഉയരാൻ തന്നെയാണ് സാധ്യത. കാനഡയിലെ ടൂറിസം മേഖലയെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചേക്കുമെന്ന് സിറ്റി ന്യൂസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒട്ടാവ: മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രായേലും തമ്മിൽ രൂക്ഷമാകുന്ന സംഘർഷം കാനഡയുടെ സാമ്പത്തിക നയരൂപീകരണത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ബാങ്ക് ഓഫ് കാനഡ സ്വീകരിച്ചു വരുന്ന നിലപാടുകളെ ഈ യുദ്ധം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. പലിശ നിരക്കുകൾ എന്നുമുതൽ കുറച്ചു തുടങ്ങാം എന്ന കാര്യത്തിൽ ബാങ്കിന് കൃത്യമായ ഒരു തീരുമാനത്തിലെത്താൻ സാധിക്കാത്ത വിധം ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. യുദ്ധം കാരണം ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നത് പണപ്പെരുപ്പം വീണ്ടും ഉയരാൻ കാരണമായേക്കുമെന്നതാണ് പ്രധാന ആശങ്ക.
ഇന്ധനവിലയിലുണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്തെ സാധനസാമഗ്രികളുടെ വിലയെയും സേവനങ്ങളെയും നേരിട്ട് ബാധിക്കും. പണപ്പെരുപ്പം രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ബാങ്ക് ഓഫ് കാനഡയ്ക്ക്, യുദ്ധം സൃഷ്ടിക്കുന്ന ഈ പുതിയ സാഹചര്യം വലിയ തിരിച്ചടിയാണ്. പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ച് നിൽക്കുന്ന വിപണിക്ക് ഈ അനിശ്ചിതത്വം നിരാശ പകരുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങളും കാനഡയുടെ ആഭ്യന്തര സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. നിലവിൽ ബാങ്കിന്റെ പക്കലുള്ള സാമ്പത്തിക വിവരങ്ങൾ യുദ്ധം മൂലം അപൂർണ്ണമോ അവ്യക്തമോ ആയേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
വരും മാസങ്ങളിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്ന ബാങ്കിന് ഇപ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടി വരും. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധനവിലയിലെ കുതിച്ചുചാട്ടം പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇത് സാധാരണക്കാരുടെ ജീവിതച്ചിലവിനെ ബാധിക്കുമെന്നതിനാലാണ് ബാങ്ക് ഓഫ് കാനഡ തങ്ങളുടെ തീരുമാനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നത്. മിഡിൽ ഈസ്റ്റിലെ ഓരോ നീക്കവും കാനഡയുടെ പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.


































