ഒട്ടാവ: റഷ്യയുമായുള്ള യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ കാനഡയിൽ അഭയം തേടിയെത്തിയ യുക്രൈൻ പൗരന്മാർ തങ്ങളുടെ ഭാവി സംബന്ധിച്ച ആശങ്കയിൽ. ‘കാനഡ-യുക്രൈൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ’ (CUAET) എന്ന അടിയന്തര വിസ പദ്ധതി പ്രകാരം എത്തിയ മൂന്ന് ലക്ഷത്തോളം പേർക്ക് സ്ഥിരതാമസത്തിന് (Permanent Residency) പ്രത്യേക പദ്ധതിയൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവിൽ മൂന്ന് വർഷത്തെ താൽക്കാലിക വർക്ക്/സ്റ്റഡി പെർമിറ്റിലാണ് ഇവർ രാജ്യത്ത് കഴിയുന്നത്.
യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ, കാനഡയിൽ ജോലിയും ജീവിതവും കണ്ടെത്തിയ പലർക്കും തിരിച്ചുപോകുക അസാധ്യമാണ്. എന്നാൽ, കാനഡയുടെ നിലവിലെ ഇമിഗ്രേഷൻ നിയമങ്ങളിലെ കടുത്ത നിബന്ധനകൾ ഇവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് തടസ്സമാകുന്നു. പ്രായപരിധി, ഭാഷാ പരീക്ഷകളിലെ ഉയർന്ന മാർക്ക്, യുദ്ധമേഖലയിൽ നിന്നും പലായനം ചെയ്തതിനാൽ സമർപ്പിക്കാൻ കഴിയാത്ത രേഖകൾ എന്നിവയാണ് പ്രധാന വെല്ലുവിളികൾ. നികുതി അടച്ച് കാനഡയുടെ സമ്പദ്വ്യവസ്ഥയുടെ ഭാഗമായി മാറിയ തങ്ങളെ ഇനിയും താൽക്കാലിക താമസക്കാരായി കാണുന്നത് നീതിയല്ലെന്ന് യുക്രൈൻ പൗരന്മാർ പറയുന്നു.
വിഷയത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ‘യുണൈറ്റഡ് യുക്രൈനിയൻസ് ഫോർ കാനഡ ഫൗണ്ടേഷൻ’ അടക്കമുള്ള സംഘടനകൾ ജനപ്രതിനിധികൾക്ക് കത്തയക്കുന്ന ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. ഇതിനകം 25,000-ത്തിലധികം കത്തുകൾ എം.പിമാർക്ക് അയച്ചതായി സംഘടന പ്രതിനിധി റോക്സലാന കൃഷ്ണനോവിച്ച് അറിയിച്ചു. യുക്രൈൻ അഭയാർത്ഥികൾക്കായി പ്രത്യേക സ്ഥിരതാമസ പാത ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ 45,000-ത്തിലധികം ആളുകൾ ഒപ്പിട്ടിട്ടുണ്ട്. പ്രശ്നം ഗൗരവകരമാണെന്നും ശാശ്വത പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഇമിഗ്രേഷൻ മന്ത്രി ലെന ദിയാബ് വ്യക്തമാക്കി.
ഒട്ടാവ: ചികിത്സാ സംബന്ധമായ സംശയങ്ങൾക്കും ഉപദേശങ്ങൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്ഫോമുകളെ അമിതമായി ആശ്രയിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ (CMA). ചിക്കിത്സ തേടി എത്തുന്ന രോഗികൾ പലപ്പോഴും ചാറ്റ് ജിപിടി (ChatGPT) പോലുള്ള സംവിധാനങ്ങൾ നൽകുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നത് ഡോക്ടർമാരെ ആശങ്കയിലാക്കുന്നു. ശരിയായ ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം വിവരങ്ങൾ പിന്തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
കനേഡിയൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പുതിയ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സർവേയിൽ പങ്കെടുത്തവരിൽ 38 ശതമാനം ആളുകളും രോഗചികിത്സയ്ക്കായി എഐയുടെ സഹായം തേടുന്നുണ്ട്. എഐ നൽകുന്ന വിവരങ്ങൾ വിശ്വസിച്ച് സ്വയം ചികിത്സ നടത്തിയവർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് സർവേ വ്യക്തമാക്കുന്നു. രോഗിയുടെ കൃത്യമായ ആരോഗ്യ ചരിത്രമോ ശാരീരിക അവസ്ഥയോ പരിഗണിക്കാതെ നൽകുന്ന പൊതുവായ ഉപദേശങ്ങൾ പലപ്പോഴും തെറ്റായ നിഗമനങ്ങളിലേക്കാണ് നയിക്കുന്നത്.
ഫാമിലി ഡോക്ടർമാരെ ലഭിക്കാനുള്ള പ്രയാസമാണ് പലരെയും ഇത്തരം എളുപ്പവഴികൾ തേടാൻ പ്രേരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ വഴിയും എഐ പ്ലാറ്റ്ഫോമുകൾ വഴിയും പ്രചരിക്കുന്ന വ്യാജ ആരോഗ്യ വിവരങ്ങൾ തടയാൻ സർക്കാരും സാങ്കേതിക കമ്പനികളും അടിയന്തരമായി ഇടപെടണമെന്ന് സിഎംഎ പ്രസിഡന്റ് ഡോ. മാർഗരറ്റ് ബർണൽ ആവശ്യപ്പെട്ടു. അമേരിക്കയിൽ നിന്ന് വ്യാപകമായി പ്രചരിക്കുന്ന വാക്സിൻ വിരുദ്ധ പ്രചാരണങ്ങളും ശാസ്ത്രീയമല്ലാത്ത ആരോഗ്യ ഉപദേശങ്ങളും കാനഡയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പരിശോധനയ്ക്കും വിദഗ്ധ ഉപദേശത്തിനുമായി അംഗീകൃത ഡോക്ടർമാരെ തന്നെ സമീപിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാൽഗറി: കാനഡയിലെ എണ്ണ-വാതക മേഖലയിൽ വൻകിട കമ്പനികൾ തമ്മിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും (Mergers and Acquisitions) വരും വർഷങ്ങളിലും സജീവമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ഇടപാടുകൾക്ക് പിന്നാലെ, വിപണിയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ കമ്പനികൾ ഒന്നിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എണ്ണവില ബാരലിന് 60 ഡോളറിൽ താഴെ നിൽക്കുന്ന സാഹചര്യത്തിൽ, പുതിയ കിണറുകൾ ഖനനം ചെയ്യുന്നതിനേക്കാൾ ലാഭകരമായ രീതിയിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഇത്തരം ലയനങ്ങൾ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം സെനോവസും (Cenovus) വൈറ്റ്ക്യാപ്പും (Whitecap) അടക്കമുള്ള കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് നടത്തിയത്. ചെലവ് കുറയ്ക്കാനും നിക്ഷേപകർക്ക് കൂടുതൽ ലാഭവിഹിതം നൽകാനും ഇത്തരം നീക്കങ്ങൾ കമ്പനികളെ സഹായിക്കുന്നു.
നിലവിൽ ഇത് ഒരു ‘ബയേഴ്സ് മാർക്കറ്റ്’ (Buyer’s Market) ആണെന്ന് സായർ എനർജി അഡൈ്വസേഴ്സ് പ്രസിഡന്റ് ടോം പവിക് പറഞ്ഞു. ചെലവ് കുറഞ്ഞ രീതിയിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നതിനാലാണ് ലയനങ്ങൾ വർദ്ധിക്കുന്നത്. എന്നാൽ, കാനഡയിലെ കർശനമായ നിയന്ത്രണങ്ങളും പശ്ചാത്തല സൗകര്യങ്ങളുടെ പോരായ്മയും വിദേശ നിക്ഷേപകരെ ആഭ്യന്തര എണ്ണമേഖലയിൽ നിക്ഷേപിക്കുന്നതിൽ നിന്ന് അല്പം പിന്നോട്ട് വലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കൻ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പുകൾ കനേഡിയൻ എണ്ണ ആസ്തികളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വരും മാസങ്ങളിൽ ഈ മേഖലയിൽ ചെറിയ തോതിലുള്ള നിരവധി ഏറ്റെടുക്കലുകൾ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.
എഡ്മന്റൺ: ഇന്റർനാഷണൽ വർക്ക് പെർമിറ്റുള്ള വിദേശ തൊഴിലാളികൾക്ക് നൽകിവന്നിരുന്ന സർക്കാർ ആരോഗ്യ പരിരക്ഷ (Health Care Coverage) നിർത്തലാക്കാനുള്ള വിവാദ തീരുമാനം ആൽബർട്ട സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ജനുവരി 7-ന് നിലവിൽ വന്ന ഈ പുതിയ പരിഷ്കാരം വൻ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പിൻവാങ്ങൽ. നയം പുനഃപരിശോധിക്കുമെന്നും അതുവരെ നിലവിലുള്ള ആനുകൂല്യങ്ങൾ തുടരുമെന്നും സർക്കാർ വക്താവ് അറിയിച്ചു.
പ്രധാനമായും ‘ടൈപ്പ് 58’ വിഭാഗത്തിൽപ്പെട്ട ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) വർക്ക് പെർമിറ്റുള്ളവരെയാണ് ഈ നയം ബാധിച്ചിരുന്നത്. വിനോദസഞ്ചാര മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് യുവാക്കളെയും സീസണൽ തൊഴിലാളികളെയും ഇത് പ്രതിസന്ധിയിലാക്കിയിരുന്നു. ഈ വിഭാഗത്തിലുള്ളവർക്ക് സ്വകാര്യ ഇൻഷുറൻസ് നിർബന്ധമാണെന്നും അതിനാൽ സർക്കാർ പരിരക്ഷ ആവശ്യമില്ലെന്നുമായിരുന്നു ആദ്യത്തെ വാദം. എന്നാൽ, നികുതി അടച്ച് ജോലി ചെയ്യുന്ന തങ്ങളെ പൊതുജനാരോഗ്യ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ബാഫ്, ലേക്ക് ലൂയിസ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലെ ബിസിനസ് ഉടമകളും സർക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ഇല്ലാതാകുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയെയും തൊഴിൽ മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. തീരുമാനം മരവിപ്പിച്ചതിനെ ഇമിഗ്രേഷൻ ഗ്രൂപ്പുകൾ സ്വാഗതം ചെയ്തെങ്കിലും, വരാനിരിക്കുന്ന സീസണിലെ നിയമനങ്ങളെക്കുറിച്ച് വ്യക്തത വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ നയത്തിൽ അന്തിമ മാറ്റം വരുത്തുകയുള്ളൂവെന്ന് പ്രൈമറി ആൻഡ് പ്രിവന്റീവ് ഹെൽത്ത് മന്ത്രാലയം വ്യക്തമാക്കി.
ഒട്ടാവ: കാനഡയിലെ ഗതാഗത സുരക്ഷാ സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ട്രാൻസ്പോർട്ട് കാനഡയിൽ (Transport Canada) നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം പൊതുസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകി. ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഏകദേശം 500-ഓളം തൊഴിലവസരങ്ങൾ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. ഇത് വിമാന, കപ്പൽ, റെയിൽ ഗതാഗത മേഖലകളിലെ സുരക്ഷാ പരിശോധനകളെ താറുമാറാക്കുമെന്ന് യൂണിയൻ ഓഫ് കനേഡിയൻ ട്രാൻസ്പോർട്ട് എംപ്ലോയീസ് (UCTE) വ്യക്തമാക്കി.
സുരക്ഷാ ഇൻസ്പെക്ടർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരടക്കമുള്ള തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നത്. നിർണ്ണായകമായ സുരക്ഷാ പരിശോധനകൾ നടത്തുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുമെന്ന് യൂണിയൻ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് കാർ പറഞ്ഞു. രാജ്യത്തെ ഗതാഗത ശൃംഖലയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ ഈ ജീവനക്കാർക്ക് വലിയ പങ്കുണ്ട്. നിലവിൽ തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാതെ വകുപ്പ് ബുദ്ധിമുട്ടുമ്പോഴാണ് പുതിയ വെട്ടിക്കുറയ്ക്കൽ കൂടി വരുന്നത്.
എന്നാൽ, സേവനങ്ങളെ ബാധിക്കാത്ത രീതിയിലുള്ള പുനഃക്രമീകരണമാണ് നടക്കുന്നതെന്നാണ് ട്രാൻസ്പോർട്ട് കാനഡയുടെ വിശദീകരണം. ബജറ്റിലെ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി ചില തസ്തികകൾ ഒഴിവാക്കേണ്ടി വരുമെന്നും എന്നാൽ സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു. സർക്കാരിന്റെ ഈ നിലപാട് ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ളതല്ലെന്നും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപിച്ച് വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂണിയന്റെ തീരുമാനം.
ആൽബർട്ടയിലെ എഡ്മിന്റൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ ‘പെരിയാർതീരം അസോസിയേഷൻ’ പത്താം വാർഷികം ആഘോഷിച്ചു. ജനുവരി 2, 3 തീയതികളിൽ എഡ്മിന്റനിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ പ്രമുഖ മലയാള ചലച്ചിത്ര താരം, നിർമ്മാതാവും സവോയ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ സജയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോസ്മോ ഓട്ടോ സർവീസസ് ജോമി ജോർജ് വാർഷിക ഡയറക്ടറി പ്രകാശനം നിർവ്വഹിച്ചു. കേരളത്തിൽ പുതുതായി നിർമ്മിച്ച വീടിന്റെ ഡിജിറ്റൽ കീ കൈമാറലും നാല് മാസത്തെ നിർമ്മാണ പുരോഗതിയും സുനിൽ പൗലോസ് അവതരിപ്പിച്ചു. ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യൽ വർക്ക് സംഘടനയുടെ പുരസ്കാരം ലഭിച്ച ഡോ. ബൈജു പി വി-യെ അസോസിയേഷൻ ആദരിച്ചു. ജനറൽ കൺവീനർ സുനിൽ തെക്കേക്കര സ്വാഗതവും പ്രസിഡൻ്റ് ജോസ് തോമസ് അധ്യക്ഷതയും വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ വിൻസൺ കോണുകുടി നന്ദി രേഖപ്പെടുത്തി.

വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ കലാപരിപാടികൾ കാണികളെ ആവേശത്തിലാഴ്ത്തി. പെരിയാർതീരത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതുന്ന പത്താം വാർഷിക തീം സോങ് അംഗങ്ങൾ ഒത്തുചേർന്ന് പാടിയത് പരിപാടിയുടെ ഹൃദ്യമായ തുടക്കമായി. കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ നടന്ന സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലക്കി ഡ്രോയിലൂടെ 1500 ഡോളറിലധികം മൂല്യമുള്ള ആകർഷകമായ സമ്മാനങ്ങളാണ് വിവിധ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. കൂടാതെ കേരളത്തിന്റെ നാടൻ രുചികളും കനേഡിയൻ സ്റ്റൈൽ വിഭവങ്ങളും സമന്വയിപ്പിച്ച വിഭവസമൃദ്ധമായ ‘ഫ്യൂഷൻ ഡിന്നർ’ ഒരുക്കിയിരുന്നു.
അങ്കമാലി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങി പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും എഡ്മിന്റനിലേക്ക് കുടിയേറിയ കുടുംബങ്ങളുടെ ഈ കൂട്ടായ്മ, പ്രവാസലോകത്ത് കേരളീയ തനിമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.
ഒൻ്റാരിയോയിലെ ഇൻഗേഴ്സോളിൽ ജോലി നഷ്ടപ്പെട്ട ജനറൽ മോട്ടോഴ്സ് (GM) തൊഴിലാളികൾക്ക് ലഭിക്കുന്ന സെവറൻസ് പാക്കേജുകളിലെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി കൺസർവേറ്റീവ് പാർട്ടി. പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ, ലേബർ വിമർശകൻ കൈൽ സീബാക്ക്, പ്രാദേശിക എംപി അർപ്പൺ ഖന്ന എന്നിവർ ചേർന്ന് ധനകാര്യ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്നിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിൽ സെവറൻസ് തുകയിൽ നിന്ന് ഈടാക്കുന്ന ഉയർന്ന വിഥ്ഹോൾഡിംഗ് നികുതി ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം.
ഒറ്റത്തവണയായി ലഭിക്കുന്ന ഈ തുകയിൽ നിന്ന് വലിയൊരു ഭാഗം നികുതിയായി ഈടാക്കുന്നത് തൊഴിലാളികൾക്ക് 19,000 ഡോളർ വരെ നഷ്ടമുണ്ടാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ചൂണ്ടിക്കാട്ടുന്നു. ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ മാസതവണകൾ അടയ്ക്കുന്നതിനും നിത്യച്ചെലവുകൾക്കും പ്രയാസപ്പെടുന്ന ഇവർക്ക് നികുതി റീഫണ്ടിനായി അടുത്ത വർഷം വരെ കാത്തിരിക്കാനാവില്ലെന്ന് കത്തിൽ പറയുന്നു. ഈ തൊഴിലാളികളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കൺസർവേറ്റീവ് നേതാക്കൾ ഓർമ്മിപ്പിച്ചു.
ആൽബർട്ടയിലെ സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ജനകീയ ഹർജിയിലെ ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ആൽബർട്ട ഫണ്ട്സ് പബ്ലിക് സ്കൂൾസ്’ എന്ന ഈ ക്യാംപെയ്നിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. നിലവിൽ 91000-ത്തിൽ അധികം ആളുകൾ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ പ്രവിശ്യയിൽ റഫറണ്ടം നടത്താൻ ഏകദേശം 1,77,732 ഒപ്പുകൾ ആവശ്യമാണ്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സ്വകാര്യ മേഖലയ്ക്കുള്ള ഫണ്ട് അടിയന്തരമായി മാറ്റണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.
അതേസമയം, ഈ നീക്കത്തിനെതിരെ ആൽബർട്ട അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് സ്കൂൾസ് രംഗത്തെത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും മറ്റുമായി നിരവധി സ്കൂളുകൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ധനസഹായം നിർത്തുന്നത് ഇവരെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വർഷം ഏകദേശം 29.4 കോടി ഡോളറാണ് പ്രവിശ്യയിലെ സ്വകാര്യ സ്കൂളുകൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് ഒപ്പുകൾ ലഭിച്ചില്ലെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി തുടർന്നും പോരാടുമെന്ന് ക്യാംപെയ്ൻ വക്താക്കൾ അറിയിച്ചു.
പ്രധാന വിമാനത്താവളങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ക്യൂബയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ കാനഡ അടക്കമുള്ള കാനഡയിലെ പ്രമുഖ വിമാനക്കമ്പനികൾ. വെസ്റ്റ് ജെറ്റ്, സൺവിങ് തുടങ്ങിയ കമ്പനികൾ ക്യൂബയിലേക്കുള്ള യാത്രക്കാർക്കായി റീബുക്കിങ്, ക്യാൻസലേഷൻ സൗകര്യങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹവാനയിലെ ജോസ് മാർട്ടി വിമാനത്താവളത്തിൽ ചൊവ്വാഴ്ച മുതൽ ഇന്ധനം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെനിസ്വേലയിൽ നിന്നുള്ള ഇന്ധന വരവ് നിലച്ചതും രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
ഇന്ധനക്ഷാമത്തിനൊപ്പം വൈദ്യുതി തടസ്സവും ഭഷ്യലഭ്യതയിലെ കുറവും കാരണം ക്യൂബയിലെ വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിലാണ്. പല പ്രമുഖ റിസോർട്ടുകളും താൽക്കാലികമായി അടച്ചുപൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെങ്കിലും, ഇന്ധനം നിറയ്ക്കുന്നതിലെ തടസ്സങ്ങൾ സർവീസുകളെ ബാധിച്ചേക്കാം. കാനഡ സർക്കാർ നേരത്തെ തന്നെ ക്യൂബയിലേക്കുള്ള യാത്രക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
പ്രവിശ്യാ സ്വയംഭരണത്തെച്ചൊല്ലിയുള്ള ചർച്ച ശക്തമാകുന്നതിനിടെ ഭൂരിഭാഗം ആൽബർട്ട ജനതയും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രവിശ്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നടത്തിയ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സർവേയിലാണ് വേർപിരിയൽ വാദത്തേക്കാൾ ഐക്യത്തിനാണ് മുൻഗണനയെന്ന കണ്ടെത്തൽ. നിലവിൽ ഒരു ഹിതപരിശോധന നടക്കുകയാണെങ്കിൽ സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും കാനഡയിൽ തുടരാൻ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോൾ, 29 ശതമാനം പേർ മാത്രമാണ് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടിനെ പിന്തുണച്ചത്.
സാമ്പത്തികവും പ്രായോഗികവുമായ കാരണങ്ങളാണ് കാനഡയ്ക്കൊപ്പം നിൽക്കാൻ ആൽബർട്ടക്കാരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഫെഡറൽ സർക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി മൂലം വേർപിരിയലിനെ അനുകൂലിക്കുന്നവർ പ്രവിശ്യയിലെ വിഭവങ്ങളിൽ പൂർണ്ണ നിയന്ത്രണം വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയാൽ പകുതിയിലധികം പേരും പ്രവിശ്യ വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു. കൂടാതെ, ഭാവിയിൽ അമേരിക്കയുമായി ലയിക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക സമ്മർദ്ദമുണ്ടാകുമെന്ന ഭയവും ജനങ്ങൾക്കിടയിലുണ്ട്.


































