എബോള ഭീതിയെത്തുടർന്ന് നടപ്പിലാക്കിയ അതിർത്തി വിലക്കുകളും യാത്രാ നിയന്ത്രണങ്ങളും 30 ദിവസത്തേക്ക് കൂടി നീട്ടിയതായി കാനഡ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്ക് തുടരുന്നത്. ഇതോടെ സെപ്റ്റംബർ 28 വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസ പ്രോസസ്സിങ് നീട്ടിവെക്കും. നിലവിൽ സാധുവായ വീസ കൈവശമുള്ള ഈ രാജ്യങ്ങളിലെ പൗരന്മാർക്കും കാനഡയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. രാജ്യത്ത് എബോള ഭീഷണി വളരെ കുറവാണെങ്കിലും രോഗതീവ്രത കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടിയെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.
അതേസമയം ദക്ഷിണ സുഡാനിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. കൂടാതെ ഉഗാണ്ടയിൽ എബോള വ്യാപനം അവസാനിച്ചതായി പ്രഖ്യാപനമുണ്ടായതോടു കൂടി രാജ്യങ്ങൾ അതിർത്തി വിലക്കുകളും യാത്ര നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം കാനഡ തള്ളിയിരിക്കുകയാണ്.
അതിർത്തി നിയന്ത്രണം നീട്ടിയതോടെ കുടിയേറ്റ അപേക്ഷ നൽകിയ ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കനേഡിയൻ പൗരന്മാരായ പങ്കാളികളുടെ അടുത്തെത്താൻ സാധിക്കാതെ നിരവധിയാളുകളാണ് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കനേഡിയൻ പൗരന്മാർക്ക് ക്വാറന്റൈൻ വ്യവസ്ഥകളോടെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നിരിക്കെ, വിദേശ പൗരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നത് വിവേചനമാണെന്ന് ഇരയായവർ ആരോപിക്കുന്നു.
‘കാനഡ സ്ട്രോങ് പാസ്’ പദ്ധതിയുടെ കാലാവധി അവസാനിക്കാൻ രണ്ട് ആഴ്ച മാത്രം ശേഷിക്കെ, കനേഡിയൻ പൗരന്മാരും വിനോദസഞ്ചാരികളും ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. സെപ്റ്റംബർ 7-ന് കാനഡ സ്ട്രോങ് പാസ് കാലാവധി അവസാനിക്കും. യുഎസുമായുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പിൽ വന്നതോടെ രാജ്യത്തിനുള്ളിൽ തന്നെ യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 7-ന് ഈ പദ്ധതി അവസാനിക്കുമെങ്കിലും, വരാനിരിക്കുന്ന ശൈത്യകാലത്തും (ഡിസംബർ-ജനുവരി) സമാനമായ ആനുകൂല്യങ്ങളോടെ ‘കാനഡ സ്ട്രോങ് പാസ്’ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാർക്സ് കാനഡയുടെ കീഴിലുള്ള ദേശീയോദ്യാനങ്ങളിലും ചരിത്ര സ്മാരകങ്ങളിലും സൗജന്യ പ്രവേശനം. ക്യാമ്പിങ് ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾക്ക് 25% ഇളവ് എന്നിവയാണ് പാസിൻ്റെ പ്രധാന ആനുകൂല്യങ്ങൾ. മ്യൂസിയങ്ങളിലും ഗാലറികളിലും 17 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ പ്രവേശനവും 18 മുതൽ 24 വയസ്സ് വരെയുള്ളവർക്ക് 50% ഇളവും ലഭിക്കും. വിയാ റെയിൽ (Via Rail) വഴി യാത്ര ചെയ്യുന്ന 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും , 18-24 പ്രായക്കാർക്ക് 25% ടിക്കറ്റ് ഇളവും ലഭിക്കും.
കാനഡയിൽ രജിസ്റ്റേർഡ് നഴ്സിങ് ലൈസൻസ് നേടുന്നതിനുള്ള നിർബന്ധിത യോഗ്യതാ പരീക്ഷയായ ‘നാഷണൽ കൗൺസിൽ ലൈസൻഷർ എക്സാമിനേഷൻ’ (NCLEX-RN) ഫീസ് നാഷണൽ കൗൺസിൽ ഓഫ് സ്റ്റേറ്റ് ബോർഡ്സ് ഓഫ് നഴ്സിങ് (NSBN) കുത്തനെ വർധിപ്പിച്ചു. നിലവിൽ 360 കനേഡിയൻ ഡോളറായിരുന്ന പരീക്ഷാ ഫീസ് 58% വർധിപ്പിച്ച് 570 ഡോളറായാണ് ഉയർത്തിയത്. പുതുക്കിയ പരീക്ഷാ നിരക്കുകൾ 2027 ഫെബ്രുവരി 1 മുതലായിരിക്കും പ്രാബല്യത്തിൽ വരും. പരീക്ഷാ നടത്തിപ്പ്, സൈബർ സുരക്ഷ, ഡാറ്റാ സംരക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾ ഉയർന്നതും കഴിഞ്ഞ 25 വർഷത്തെ പണപ്പെരുപ്പവുമാണ് ഫീസ് വർധനയ്ക്ക് കാരണമായി NSBN ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ട്യൂഷൻ ഫീസിലെ വർധന, ലൈസൻസിങ് ചെലവുകൾ എന്നിവയ്ക്ക് പുറമെ ഉണ്ടായ ഈ ഫീസ് വർധന നേഴ്സിങ് മേഖലയിലേക്ക് പ്രവേശിക്കാനിരിക്കുന്ന തുടക്കക്കാർക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് കനേഡിയൻ നഴ്സിങ് സ്റ്റുഡന്റസ് അസോസിയേഷൻ പറയുന്നു. 2000-ത്തിന് ശേഷമുള്ള ആദ്യത്തെ ഫീസ് വർധനവാണിതെങ്കിലും, ഇത്രയും ഉയർന്ന വർധന ഒറ്റയടിക്ക് നടപ്പാക്കിയത് ഉചിതമായില്ലെന്ന് അസോസിയേഷൻ പ്രസിഡൻ്റ് സ്കാർലറ്റ് മോണ്ട്സെറാറ്റ് പറഞ്ഞു. രാജ്യത്ത് ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പ്രൊഫഷണൽ സംഘടനകൾ ആവശ്യപ്പെട്ടു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള ട്രക്ക് ടെർമിനൽ പ്രദേശത്ത് കുന്നുകൂട്ടിയ മണ്ണ് ശക്തമായ മഴയിൽ ഒഴുകിയിറങ്ങി സമീപ പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാക്കി. മുക്കോല തലയ്ക്കോട് ഭാഗത്തെ ബൈപാസ് സർവീസ് റോഡും അടിപ്പാതയും പൂർണമായി ചെളിയിലാണ്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വീടുകളിലേക്ക് ചെളിവെള്ളം കയറുകയും കിണറുകളിലെ കുടിവെള്ളം പൂർണ്ണമായും മലിനമാകുകയും ചെയ്തതോടെ പ്രദേശവാസികളുടെ ദൈനംദിന ജീവിതം ദുസ്സഹമായിരിക്കുകയാണ്.
രണ്ട് ദിവസമായി പെയ്ത കനത്ത മഴയിലാണ് ഉയർന്ന പ്രദേശത്ത് സൂക്ഷിച്ചിരുന്ന മണ്ണ് താഴേക്ക് ഒഴുകിയെത്തിയത്. തിരുവോണ നാൾ മുതൽ വൻതോതിൽ ചെളിവെള്ളം വീടുകളിലേക്കും കിണറുകളിലേക്കും എത്തിയതോടെ കുളിക്കാനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. വീടുകൾക്ക് തകർച്ചാ ഭീഷണിയുയർത്തുന്ന വിധത്തിൽ മണ്ണ് ഒഴുകിയെത്തിയതോടെ രോഷാകുലരായ പ്രദേശവാസികൾ സ്ഥലത്ത് വലിയ പ്രതിഷേധം ഉയർത്തി.
തുറമുഖത്തെ ബങ്കറിങ് സ്റ്റേഷൻ നിർമ്മാണത്തിനായി മുല്ലൂർ ഭാഗത്ത് നിന്ന് വെട്ടിയെടുത്ത മണ്ണാണ് വീടുകൾക്ക് മുകളിലായി ട്രക്ക് ടെർമിനലിൽ തള്ളിയിരുന്നത്. പ്രദേശത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തിയുടെ ബലക്കുറവും ഇതിലെ വിടവുകളുമാണ് മണ്ണും വെള്ളവും ഒലിച്ചിറങ്ങാൻ കാരണമായത്. സംഭവം നടന്നതിനെ തുടർന്ന് എം.വിൻസന്റ് എം.എൽ.എ, കൗൺസിലർ എസ്.ലതിക കുമാരി എന്നിവർ സ്ഥലം സന്ദർശിച്ചു. അവിടെ മണ്ണ് നിക്ഷേപിക്കുന്നത് ഉടനടി നിർത്തിവെക്കാനും അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാനും എം.എൽ.എ തുറമുഖ അധികൃതർക്ക് നിർദ്ദേശം നൽകി.
കൊച്ചി: ഓണക്കാലത്ത് മലയാള സിനിമാ പ്രേക്ഷകർക്ക് പുതിയ OTT റിലീസുകളുടെ വിരുന്ന്. ഓഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ ശ്രദ്ധേയമായ നിരവധി മലയാള ചിത്രങ്ങളാണ് വിവിധ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ എത്തുന്നത്.
പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഐ, നോബഡി’ ആണ് ഈ ആഴ്ചയിലെ പ്രധാന റിലീസുകളിലൊന്ന്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 25 മുതൽ JioHotstar-ൽ സ്ട്രീമിംഗ് ആരംഭിച്ചു. ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിൽ ഒരാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.
നീരജ് മാധവ് നായകനാകുന്ന ‘പ്ലൂട്ടോ’യും OTTയിലെത്തി. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രത്തിൽ അൽത്താഫ് സലീം അന്യഗ്രഹജീവിയുടെ വേഷത്തിലാണ്. ചിത്രം Saina Playയിൽ സ്ട്രീം ചെയ്യുന്നു.
ഇതിന് പുറമെ ‘അങ്കം അട്ടഹാസം’ എന്ന മലയാള ചിത്രവും ഓഗസ്റ്റ് 28ന് Sun NXT-ൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രതികാരവും ഗ്യാങ് സംഘർഷങ്ങളും സസ്പെൻസും നിറഞ്ഞ ചിത്രമായാണ് ഇത് അവതരിപ്പിക്കുന്നത്.
അതേസമയം, കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന ‘ഉന്മാദം’ ഈ ആഴ്ചയിലെ റിലീസ് പട്ടികയിൽ ഉൾപ്പെടുന്നില്ല. ചിത്രം സെപ്റ്റംബർ 6ന് SonyLIV-ൽ സ്ട്രീമിംഗ് ആരംഭിക്കും.
ഓണക്കാലത്ത് വീട്ടിലിരുന്ന് പുതിയ മലയാള സിനിമകൾ ആസ്വദിക്കാൻ OTT പ്ലാറ്റ്ഫോമുകളിൽ നിരവധി ഓപ്ഷനുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനിടെ ഓട്ടിസം ബാധിതരുടെ എണ്ണത്തിലുണ്ടായ വലിയ വർദ്ധനവിന് കാരണം ഡോക്ടർമാർ ഈ അവസ്ഥയുടെ വ്യാപ്തിയും നിർവ്വചനവും വിപുലീകരിച്ചതാണ് എന്നും, അതേസമയം ഗുരുതരമായ വൈകല്യമുള്ള ഓട്ടിസം ബാധിതരുടെ എണ്ണത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും പുതിയ പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ വ്യക്തമാക്കുന്നു.
സ്വീഡനിലെ ഓട്ടിസം രോഗനിർണ്ണയങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, ആകെ രോഗനിർണ്ണയം ഏകദേശം 800% ഉയർന്നപ്പോഴും ബുദ്ധിവികാസത്തിൽ തടസ്സമുള്ള (intellectual disability) രോഗികളുടെ എണ്ണത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് കണ്ടെത്തി.
സ്വീഡനിലെ ഗോട്ടെൻബർഗ് സർവകലാശാല ജൂണിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, 2001 മുതൽ 2020 വരെയുള്ള കാലയളവിൽ, ബുദ്ധിവികാസത്തിൽ കുറവുള്ള (IQ 70-ൽ താഴെയുള്ള) ഓട്ടിസം ബാധിതരുടെ അനുപാതം പകുതിയിലധികത്തിൽ നിന്ന് (55.8%) കേവലം 6.7% ആയി കുറഞ്ഞു. 2020-ൽ ബുദ്ധിവികാസത്തിൽ തടസ്സമുള്ള കുട്ടികളിലെ ഓട്ടിസം നിരക്ക് 1,00,000 ജനനങ്ങളിൽ ഏകദേശം 5.5 കേസ് എന്ന തോതിൽ വലിയ മാറ്റമില്ലാതെ തുടരുകയും ചെയ്തു.
ഓട്ടിസം രോഗനിർണ്ണയത്തിലുണ്ടായ ഈ വൻ വർദ്ധനവിന് കാരണം ബുദ്ധിവികാസത്തിൽ തടസ്സങ്ങളില്ലാത്ത പുതിയ രോഗികളുടെ എണ്ണം 1,800% ആയി ഉയർന്നതാണ്.
“മുമ്പത്തേതിനേക്കാൾ വളരെ കുറഞ്ഞ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഓട്ടിസം നിർണ്ണയിക്കുന്നത്,” പഠനത്തിന്റെ പ്രധാന രചയിതാക്കളിൽ ഒരാളായ സൈക്കോളജിസ്റ്റ് സെബാസ്റ്റ്യൻ ലണ്ട്സ്ട്രോം പറഞ്ഞു. “രോഗനിർണ്ണയ നിരക്ക് വർദ്ധിക്കുന്നുണ്ടെങ്കിലും, സാധാരണ ജനങ്ങളിൽ ഓട്ടിസത്തിന് കാരണമാകുന്ന ലക്ഷണങ്ങൾ വർദ്ധിക്കുന്നില്ലെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“20-30 വർഷം മുമ്പുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമായ രോഗലക്ഷണങ്ങളാണ് ഇന്ന് കാണുന്നത്. ‘റെയിൻ മാൻ’ സിനിമയിലെ ഡസ്റ്റിൻ ഹോഫ്മാന്റെ കഥാപാത്രമായിരുന്നു പൗരാണിക സങ്കൽപ്പത്തിലുള്ള ഓട്ടിസത്തിന്റെ ഉദാഹരണം,” ലണ്ട്സ്ട്രോം പറഞ്ഞു.
7 വയസ്സിന് മുമ്പ് ഓട്ടിസം നിർണ്ണയിക്കപ്പെട്ട കുട്ടികളിൽ ബുദ്ധിവികാസക്കുറവുള്ളവരുടെ അനുപാതം 68.3%-ൽ നിന്ന് 15.2%- ആയി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ഓട്ടിസത്തെക്കുറിച്ചുള്ള വൈദ്യശാസ്ത്രപരമായ കാഴ്ചപ്പാടിലും പൊതുജനങ്ങളുടെ ധാരണയിലും എത്രത്തോളം മാറ്റമുണ്ടായിട്ടുണ്ടെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നുവെന്ന് ലണ്ട്സ്ട്രോം പറഞ്ഞു. “10 അല്ലെങ്കിൽ 15 വർഷം മുമ്പ് ഓട്ടിസമുണ്ടെന്ന് കണ്ടെത്തുമായിരുന്നില്ലാത്ത നിരവധി ആളുകൾക്ക് ഇന്ന് രോഗനിർണ്ണയം നടക്കുന്നുണ്ട്. ഒരുകാലത്ത് ഓട്ടിസത്തിന്റെ സ്വാഭാവിക ലക്ഷണമായി കരുതിയിരുന്ന കാര്യങ്ങൾ ഇന്ന് വളരെ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വൈകല്യമായി കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടുണ്ടാകാം,” അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങൾക്കും പുതിയ ഓട്ടിസം രോഗികളുടെ ഈ വലിയ എണ്ണത്തെ നേരിടാനുള്ള സകര്യങ്ങളില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. “ഈ രോഗാവസ്ഥയിലേക്ക് എത്തുന്ന വലിയൊരു വിഭാഗം ആളുകളെ പിന്തുണയ്ക്കാൻ ആവശ്യമായ വിഭവങ്ങൾ നമ്മുടെ പക്കലില്ല,” അദ്ദേഹം പറഞ്ഞു.
രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതോടെ ഇവർക്ക് ആവശ്യമായ പിന്തുണയിലും വലിയ വ്യത്യാസങ്ങളുണ്ട്. ചില ഓട്ടിസം ബാധിതർക്ക് ആശയവിനിമയത്തിനും ദൈനംദിന ജീവിതത്തിനും ജീവിതകാലം മുഴുവൻ തീവ്രമായ സഹായം ആവശ്യമാണെങ്കിലും, വളർന്നുവരുന്ന വലിയൊരു വിഭാഗത്തിന് ഇന്ദ്രിയാനുഭവങ്ങൾ, മാനസികാരോഗ്യം, സാമൂഹിക-വിദ്യാഭ്യാസപരമായ കാര്യങ്ങൾ എന്നിവ സമർത്ഥമായി കൈകാര്യം ചെയ്യാനുള്ള പിന്തുണയാണ് ആവശ്യമെന്ന് പഠനത്തിൽ പറയുന്നു.
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, തങ്ങളുടെ അന്താരാഷ്ട്ര ബിസിനസ് വിഭാഗം മേധാവിയായ പെയ്മാൻ കർഗറിനെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിച്ചു. 2008 മുതൽ ഈ പദവി വഹിക്കുന്ന കെ.എൻ. രാധാകൃഷ്ണന് പകരക്കാരനായാണ് കർഗർ എത്തുന്നത്.
കർഗറിന്റെ നിയമനം 2027 ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരുമെന്നും അതുവരെ രാധാകൃഷ്ണൻ തന്നെ ടിവിഎസിന്റെ തലപ്പത്ത് തുടരുമെന്നും കമ്പനി വ്യക്തമാക്കി. കടുത്ത മത്സരമുള്ള വിപണിയിൽ പ്രീമിയം മോട്ടോർസൈക്കിളുകൾ, ഇവി വിഭാഗം എന്നിവയിലെ കരുത്തും അന്താരാഷ്ട്ര വ്യാപനവും വഴി കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു പോരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ മാറ്റം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:19 ലെ കണക്കുപ്രകാരം കമ്പനിയുടെ ഓഹരികൾ 4.4% ഇടിഞ്ഞ് 4,218 രൂപയിലെത്തി. എന്നാൽ ഓഹരി വിപണിയിലുണ്ടായ ഈ ഇടിവ് ലാഭമെടുക്കൽ (profit-booking) കാരണമാണെന്ന് അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. ഈ വർഷം ഇതുവരെ ടിവിഎസ് ഓഹരികൾ 13% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്; ഇത് ഓട്ടോ സൂചികയുടെ (NIFTYAUTO) 1.9% വളർച്ചയേക്കാൾ വളരെ ഉയർന്നതാണ്.
“വിപണിയിൽ പൊതുവെ ലാഭമെടുക്കൽ നടന്നതിനാലാണ് ഓഹരികളിൽ ഇടിവുണ്ടായത്, ഇതിനെ പുതിയ വാ വാർത്തയുമായി നേരിട്ട് ബന്ധപ്പെടുത്താനാവില്ല,” എന്ന് വെൽത്ത് മിൽസ് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടർ ക്രാന്തി ഭതിനി പറഞ്ഞു. കമ്പനിയുടെ സംസ്കാരത്തെക്കുറിച്ചും ബിസിനസ് രീതികളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളതിനാൽ, കമ്പനിക്കുള്ളിൽ നിന്നുതന്നെയൊരാളെ തലപ്പത്തേക്ക് കൊണ്ടുവരുന്നത് അനുകൂലമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മാർച്ചിലാണ് കർഗർ ദുബായ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ബിസിനസ് മേധാവിയായി ടിവിഎസ് മോട്ടോറിൽ ചേരുന്നത്. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വാഹന മേഖലയിൽ മുപ്പത് വർഷത്തിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹം നിസാന്റെ ആഡംബര ബ്രാൻഡായ ഇൻഫിനിറ്റി, ഡാറ്റ്സൻ എന്നിവയിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
“ഇതൊരു പോസിറ്റീവ് വാർത്ത തന്നെയാണ്, എന്നാൽ വിപണിയിൽ ഇതിനകം തന്നെ ഇതിന്റെ സ്വാധീനം പ്രതിഫലിച്ചതിനാൽ ഓഹരി വിലയിൽ മാറ്റം പ്രകടമാകുന്നില്ല. മറ്റ് രണ്ടുചക്ര വാഹന കമ്പനികളുടെ പി.ഇ (PE) അനുപാതം 20 മുതൽ 38 വരെയുള്ള പരിധിയിൽ നിൽക്കുമ്പോൾ ടിവിഎസ് മോട്ടോഴ്സിന്റേത് 58 നടുത്താണ്. അതിനാൽ ഇടിവ് ലാഭമെടുക്കൽ മാത്രമാണ്,” എന്ന് ഇക്വിനോമിക്സ് റിസർച്ച് സ്ഥാപകനും റിസർച്ച് മേധാവിയുമായ ജി. ചൊക്കലിംഗം വ്യക്തമാക്കി.
കർഗറിന്റെ നേതൃത്വത്തിന് കീഴിൽ, കമ്പനിയുടെ ആഗോള വിപണി വിപുലീകരണത്തിൽ അന്താരാഷ്ട്ര ബിസിനസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്; ഇത് നിലവിൽ ടിവിഎസിന്റെ മൊത്തം വിൽപ്പനയുടെ 29 ശതമാനത്തോളം വരും.
“അന്താരാഷ്ട്ര ബിസിനസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നമ്മുടെ പ്രകടനത്തിന് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ടിവിഎസ് മോട്ടോറിനെ നയിക്കാനും ലോകത്തിലെ മുൻനിര മൊബിലിറ്റി കമ്പനികൾക്കിടയിൽ നമ്മുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും അനുയോജ്യനായ വ്യക്തി തന്നെയാണ് അദ്ദേഹമെന്ന് എനിക്ക് പൂർണ്ണ ഉറപ്പുണ്ട്,” ടിവിഎസ് ചെയർമാൻ സുദർശൻ വേണു പ്രസ്താവനയിൽ പറഞ്ഞു.
സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ശതകോടി കനേഡിയൻ ഡോളറിലേക്ക് (ഏകദേശം 4.65 ലക്ഷം കോടി രൂപ) ഉയർത്താനും ലക്ഷ്യമിട്ട്, കാനഡയുമായി ഉഭയകക്ഷി നിക്ഷേപ കരാറിൽ (Bilateral Investment Treaty) എത്രയും വേഗം ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു.
ധനമന്ത്രി നിർമല സീതാരാമൻ കനേഡിയൻ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ് ഷാമ്പെയ്നുമായി (Francois-Philippe Champagne) നടത്തിയ ആദ്യ കാനഡ-ഇന്ത്യ ധനമന്ത്രിമാരുടെ സാമ്പത്തിക-ധനകാര്യ ചർച്ചയിലാണ് (Economic and Financial Dialogue) ഈ നിർദേശം ഉയർന്നുവന്നത്.
നിക്ഷേപ കരാർ ചർച്ചകൾക്ക് ഇന്ത്യ സന്നദ്ധം
വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുമന്ത്രിമാരും ചർച്ച ചെയ്യുകയും സാമ്പത്തിക സഹകരണത്തിന്റെ വിവിധ മേഖലകളിൽ ധാരണയിലെത്തുകയും ചെയ്തു.
“എത്രയും വേഗം ഉഭയകക്ഷി നിക്ഷേപ കരാറിൽ ചർച്ചകൾ ആരംഭിക്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചു,” യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് കൂടുതൽ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഉടമ്പടിയാണ് ഉഭയകക്ഷി നിക്ഷേപ കരാർ.
സാമ്പത്തിക-ധനകാര്യ സഹകരണം മെച്ചപ്പെടുത്തുന്നതിനായി 2026 മാർച്ച് മാസം ന്യൂഡൽഹിയിൽ വെച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ യോഗം നടന്നത്.
2026 അവസാനത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (Comprehensive Economic Partnership Agreement) ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിർത്തിവെക്കപ്പെടാൻ ഫ്രഞ്ച് ഭാഷാ നിബന്ധനകൾ ഒരു തടസ്സമല്ലെന്ന യു.എസ് പ്രസ്താവനയെ കനേഡിയൻ മന്ത്രി വ്യാഴാഴ്ച അനുകൂലിച്ചു. ഫ്രഞ്ച് ഭാഷയും കനേഡിയൻ സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കെതിരെ ഭാവിയിൽ യു.എസ് വ്യാപാര നടപടികൾ ഉണ്ടാവില്ലെന്ന ഉറപ്പും, ലേബലിങ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിലപാടുകൾ പിൻവലിക്കാനുള്ള നീക്കവും സ്വാഗതാർഹമാണെന്ന് കാനഡയുടെ യു.എസ് വ്യാപാര ചുമതലയുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് എക്സിലൂടെ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുന്ന തരത്തിൽ മറ്റ് തർക്കവിഷയങ്ങളിലും യു.എസ് വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് 20 ശതകോടി ഡോളറിന്റെ കനേഡിയൻ ഇറക്കുമതി ഉൽപന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 50 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. കാനഡയുടെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിനും ഫ്രഞ്ചിനും നൽകുന്ന പരിഗണനകളെയും, പ്രത്യേകിച്ച് ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങളിൽ ഫ്രഞ്ച് ഭാഷാ ഉള്ളടക്കങ്ങൾക്ക് നൽകുന്ന മുൻഗണനകളെയും യു.എസ് എതിർത്തതാണ് ചർച്ചകൾ തടസ്സപ്പെടാൻ പ്രധാന കാരണമായതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാട്ടിയിരുന്നു. 2026-ലെ നാഷണൽ ട്രേഡ് എസ്റ്റിമേറ്റ് റിപ്പോർട്ടിലും യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് ഈ നിബന്ധനകളെ വ്യാപാര തടസ്സമായി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, ഫ്രഞ്ച് ഭാഷാ നിബന്ധനകൾ വ്യാപാര കരാറിന് ഒരു അവസാന തടസ്സമല്ലെന്ന് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ സി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ യു.എസ് വഴക്കം കാണിക്കാൻ തയ്യാറാണെന്നും, ഇതുകാരണം ഒരു നല്ല കരാർ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ആശയവിനിമയങ്ങൾ പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ, യു.എസ് നടപടിക്ക് തിരിച്ചടിയായി 20 ശതകോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് സെപ്റ്റംബർ 8 മുതൽ കാനഡയും തിരിച്ചടി തീരുവ ചുമത്തിയിട്ടുണ്ട്.
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ, തപാൽ വഴി അയക്കുന്ന ബാലറ്റുകളുടെ സാധുതയുമായി ബന്ധപ്പെട്ട കേസ് നടപടികൾ വൈകുന്നത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. വോട്ടെടുപ്പിന് ഇനി കേവലം എഴുപതോളം ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിവിധ കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ അന്തിമാനുമതി ലഭ്യമാകുമോ എന്നതിൽ സംശയം തുടരുകയാണ്.
മെയിൽ-ഇൻ ബാലറ്റുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയ മുൻ നിലപാടിൽ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ഇന്ദിര തൽവാനി അയവു വരുത്തിയത് ട്രംപ് അനുകൂലികൾക്ക് വലിയ ആശ്വാസമായി. സുപ്രീം കോടതിയിലെ യാഥാസ്ഥിതിക ജഡ്ജിമാരുടെ മുൻവിധികളുടെ പശ്ചാത്തലത്തിൽ, സ്വന്തം വിധി മാറ്റിയെഴുതാൻ തൽവാനി നിർബന്ധിതയാവുകയായിരുന്നു. ഇതേത്തുടർന്ന്, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന ഇരുപത്തഞ്ചോളം സംസ്ഥാനങ്ങൾ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകി രംഗത്തുവന്നിട്ടുണ്ട്.
നിലവിലെ വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന പോസ്റ്റൽ സർവീസ് നിയമങ്ങളുമായി ഫെഡറൽ ഭരണകൂടത്തിന് മുന്നോട്ടു പോകാവുന്നതാണ്. ഇതിൻപ്രകാരം ഏകീകൃത മാതൃകയിലുള്ള കവറുകൾ ഉപയോഗിക്കാനും യോഗ്യരായ വോട്ടർമാരുടെ പട്ടിക കൈമാറാനും സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ട്. അതേസമയം, വരുന്ന ആഴ്ചയോടെ പോസ്റ്റൽ ബാലറ്റുകൾ വോട്ടർമാർക്ക് അയച്ചു തുടങ്ങുന്നതിനാൽ, പുതിയ അപ്പീലുകളിലെ തീരുമാനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ നേരിട്ട് ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്ന വേളയിൽ വോട്ടർമാരുടെ അവകാശങ്ങൾ കവരാൻ യു.എസ് പോസ്റ്റൽ സർവീസിന് അധികാരമില്ലെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് വ്യക്തമാക്കി. മുൻപ് ഫയൽ ചെയ്ത ചില കേസുകൾ തള്ളിയിട്ടുണ്ടെങ്കിലും, തപാൽ വോട്ടിങ് സുരക്ഷിതമാക്കാനാണ് ഇത്തരം മുൻകരുതലുകളെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. എന്നിരുന്നാലും, ബാലറ്റുകൾ അയക്കുന്നത് മുതൽ എണ്ണുന്നത് വരെയുള്ള ഘട്ടങ്ങളിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
































