ഓട്ടവ: ലിബറൽ സർക്കാർ കൊണ്ടുവന്ന പുതിയ സുരക്ഷാ ബില്ലായ ‘ബിൽ സി-22’യുമായി ബന്ധപ്പെട്ട് പോരാട്ടം മുറുക്കി യു.എസും കനേഡിയൻ സർക്കാരും. ഡിജിറ്റൽ ലോകത്തെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പെലീസിനും രഹസ്യാന്വേഷണ ഏജൻസികൾക്കും കൂടുതൽ അധികാരം നൽകുന്നതാണ് ഈ ബിൽ. എന്നാൽ ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് യു.എസിലെ പ്രമുഖ സാങ്കേതികവിദ്യ കമ്പനികളും രണ്ട് കോൺഗ്രസ് കമ്മിറ്റികളും കടുത്ത എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. പൊലീസിനും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിനും (CSIS) ഡിജിറ്റൽ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ടെലികോം, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ കമ്പനികൾ ഉപഭോക്താക്കളുടെ മെറ്റാഡാറ്റ (ആരൊക്കെ തമ്മിൽ ബന്ധപ്പെട്ടു, എവിടെയൊക്കെ യാത്ര ചെയ്തു തുടങ്ങിയ വിവരങ്ങൾ) ഒരു വർഷം വരെ സൂക്ഷിച്ചുവെക്കണം.
കോടതി വാറന്റോടെ പൊലീസിന് ഈ വിവരങ്ങൾ പരിശോധിക്കാൻ കമ്പനികൾ സൗകര്യമൊരുക്കണം. കാനഡയിലെ പ്രമുഖ ഇന്റർനെറ്റ് നിയമവിദഗ്ദ്ധനായ പ്രൊഫ. മൈക്കൽ ഗീസ്റ്റ് ഇതിനെ വിശേഷിപ്പിച്ചത് ഒരു വലിയ നിരീക്ഷണ ഭൂപടം എന്നാണ്. ഈ ഡാറ്റാബേസ് ഹാക്കർമാർക്കും ശത്രുരാജ്യങ്ങൾക്കും ചോർത്താൻ എളുപ്പമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനതയുടെ സുരക്ഷയെയും വിവരങ്ങളുടെ സ്വകാര്യതയെയും ഈ നിയമം ദോഷകരമായി ബാധിക്കുമെന്ന് യു.എസ്. ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജിം ജോർദാൻ, ഫോറിൻ അഫയേഴ്സ് കമ്മിറ്റി തലവൻ ബ്രയാൻ മാസ്റ്റ് എന്നിവർ കനേഡിയൻ പബ്ലിക് സേഫ്റ്റി മന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
കാനഡയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ ഒന്നുകിൽ തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും അല്ലെങ്കിൽ കനേഡിയൻ വിപണിയിൽ നിന്ന് പിന്മാറേണ്ടി വരുമെന്നും ഇത് യു.എസിന്റെ സാമ്പത്തിക-ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും യു.എസ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. മാത്രമല്ല, ഉപഭോക്താക്കളുടെ ചാറ്റുകൾ പൂർണ്ണമായും സുരക്ഷിതമാക്കുന്ന ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ തകർക്കാൻ ഈ ബിൽ കാരണമാകുമെന്ന് ‘മെറ്റാ’ പ്രതിനിധി റേച്ചൽ കുറൻ ആശങ്ക പ്രകടിപ്പിച്ചു. ബിൽ നിലവിൽ വന്നാൽ കാനഡയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രമുഖ മെസ്സേജിങ് ആപ്പായ ‘സിഗ്നലും തങ്ങളുടെ സ്വകാര്യതാ ഫീച്ചറുകൾ പിൻവലിക്കുമെന്ന് ആപ്പിളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യങ്ങൾ തടയുന്നതിന് ഡിജിറ്റൽ തെളിവുകൾ അത്യന്താപേക്ഷിതമാണെന്ന് കനേഡിയൻ പോലീസ് മേധാവിമാരും ചൈൽഡ് പ്രൊട്ടക്ഷൻ സംഘടനകളും വാദിക്കുന്നു. ഇന്റർനെറ്റ് കമ്പനികൾ പലപ്പോഴും സഹകരിക്കാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് കമ്മീഷണർ തോമസ് കാരിക് പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, മനുഷ്യക്കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയവ അന്വേഷിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്ന പല കേസുകളിലും തെളിവുകളുടെ അഭാവം മൂലം കുറ്റവാളികൾ രക്ഷപ്പെടുകയാണെന്നും കാനഡ ഒരു പരമാധികാര രാജ്യമെന്ന നിലയിൽ സ്വന്തം ജനങ്ങളുടെ സുരക്ഷയ്ക്കായി ഈ നിയമം നടപ്പിലാക്കണമെന്നും കനേഡിയൻ സെന്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ ജനറൽ കൗൺസിൽ മോണിക് സെന്റ് ജെർമെയ്ൻ വ്യക്തമാക്കി. ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ കമ്പനികളുടെ തെറ്റിദ്ധാരണ മൂലമാണെന്ന് കനേഡിയൻ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി അനന്തസംഗരി അറിയിച്ചു. ഈ നിയമം വഴി ആരുടെയും എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും, അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് ‘ഫൈവ് ഐസ്’ രാജ്യങ്ങളിലും സമാനമായ സുരക്ഷാ നിയമങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യു.എസ്. കോൺഗ്രസ് പ്രതിനിധികളെയും പൊതുജനങ്ങളെയും ബില്ലിലെ യഥാർത്ഥ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
എഡ്മിന്റൻ: കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന പ്രമേയത്തിന്മേൽ പൊതുജനാഭിപ്രായ വോട്ടെടുപ്പ് നടത്താൻ അനുമതി നൽകിയ ചീഫ് ഇലക്ടറൽ ഓഫീസറുടെ തീരുമാനം കോടതി റദ്ദാക്കി. ഇതോടെ, ആവശ്യമുന്നയിച്ച് ലക്ഷക്കണക്കിന് ആളുകൾ ഒപ്പിട്ട ഹർജി രേഖകൾ ഇലക്ഷൻസ് ആൽബർട്ടയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തത്ക്കാലം ഈ ഒപ്പുകൾ എണ്ണുകയോ പരിശോധിക്കുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമത്തെ പ്രതിരോധിക്കാൻ ജസ്റ്റിസ് ഷൈന ലിയോനാർഡിന്റെ ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആൽബർട്ട പ്രവിശ്യാ സർക്കാർ അറിയിച്ചിട്ടുണ്ട്.
‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടന ജനുവരി മുതൽ മെയ് വരെ നടത്തിയ ഒപ്പുശേഖരണത്തിലൂടെ ഏകദേശം 3,02,000 പേരുടെ പിന്തുണയാണ് ഈ വേർപിരിയൽ വോട്ടെടുപ്പിനായി നേടിയത്. എന്നാൽ ഇതിനെതിരെ കാനഡയിലെ ഫസ്റ്റ് നേഷൻ വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. കാനഡയിൽ നിന്ന് ആൽബർട്ട വേർപിരിയുന്നത് തങ്ങളുടെ പരമ്പരാഗതമായ ഉടമ്പടി അവകാശങ്ങളെ ബാധിക്കുമെന്ന് ഗോത്രവിഭാഗങ്ങൾ വാദിച്ചു. ഇത്തരമൊരു വോട്ടെടുപ്പിന് അനുമതി നൽകുന്നതിന് മുൻപ് ബാധിതരായ ഗോത്രവിഭാഗങ്ങളുമായി സർക്കാർ ചർച്ച നടത്തിയില്ലെന്ന് കോടതി കണ്ടെത്തി. ചർച്ച നടത്താനുള്ള ഭരണഘടനാപരമായ ബാധ്യതസർക്കാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജഡ്ജി ഈ ഹർജി പ്രക്രിയ റദ്ദാക്കിയത്.
വരുന്ന ഒക്ടോബർ 19-ന് ആൽബർട്ടയിൽ കുടിയേറ്റം, ഫെഡറലിസം തുടങ്ങിയ വിഷയങ്ങളിൽ പ്രവിശ്യാ റഫറണ്ടം നടക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഈ വേർപിരിയൽ ചോദ്യം കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. കോടതി വിധി വന്നതോടെ ഒക്ടോബറിന് മുൻപ് നിയമപോരാട്ടം അവസാനിക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്. കാനഡയിൽ തന്നെ തുടരുന്നതിനെ അനുകൂലിക്കുന്ന ‘ഫോറെവർ കനേഡിയൻ’എന്ന മറ്റൊരു ഹർജിയിൽ 4,56,000 ഒപ്പുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ആൽബർട്ട കാനഡയുടെ ഭാഗമായി തുടരുന്നതാണ് നല്ലതെന്ന പക്ഷക്കാരിയാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത്. എങ്കിലും, കോടതി വിധി ജനാധിപത്യവിരുദ്ധമാണെന്നും പൗരന്മാർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് സർക്കാർ അപ്പീലിന് ഒരുങ്ങുന്നത്. കോടതി വിധി തങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഗോത്രവിഭാഗങ്ങൾ സ്വാഗതം ചെയ്തപ്പോൾ, മാസങ്ങളോളം കഷ്ടപ്പെട്ട് ഒപ്പുശേഖരണം നടത്തിയ ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനമാണിതെന്ന് വേർപിരിയൽ അനുകൂലികളും ആരോപിക്കുന്നു.
ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഇന്ന് കാൽഗറിയിൽ കൂടിക്കാഴ്ച നടത്തും. പ്രവിശ്യയിലെ വ്യവസായ കാർബൺ മലിനീകരണ നികുതിയുടെ ഭാവി സംബന്ധിച്ച ഒരു പുതിയ കരാർ ഇരുവരും ചേർന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഈ പുതിയ പദ്ധതി പ്രകാരം ആൽബർട്ടയിലെ കാർബൺ നികുതി 2040-ഓടെ ടണ്ണിന് 130 ഡോളറായി ഉയർത്തും. കഴിഞ്ഞ വർഷം ആൽബർട്ട ഈ നികുതി ടണ്ണിന് 95 ഡോളറായി മരവിപ്പിച്ചിരുന്നു. പടിഞ്ഞാറൻ തീരത്തേക്ക് ഒരു പുതിയ എണ്ണ പൈപ്പ്ലൈൻ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഇരു സർക്കാരുകളും ഈ കരാറിലെത്തിയത്.
പുതിയ കരാർ അനുസരിച്ച് കാർബൺ വില ഘട്ടംഘട്ടമായി ഉയർത്താനാണ് തീരുമാനം. ഇത് പ്രകാരം 2027-ഓടെ വില 100 ഡോളറിലും, 2035-ഓടെ 130 ഡോളറിലും എത്തും. കാർബൺ നികുതി വർദ്ധിപ്പിക്കുന്നത് തങ്ങളുടെ ബിസിനസ്സ് മത്സരശേഷിയെ ബാധിക്കുമെന്ന് എണ്ണ-വാതക കമ്പനികൾ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ, ശക്തമായ കാർബൺ നിയമങ്ങളെ സ്വാഗതം ചെയ്യുന്നതായും ഭാവിയിൽ ഇത് പുതിയ അവസരങ്ങൾ നൽകുമെന്നും ചില വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടു.
അതേസമയം, കാനഡയുടെ മുൻ പരിസ്ഥിതി മന്ത്രി കാതറിൻ മക്കെന്ന ഈ നീക്കത്തെ ശക്തമായി വിമർശിച്ചു. ആൽബർട്ട പ്രീമിയറുടെ ആവശ്യങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ കാലാവസ്ഥാ പദ്ധതികൾ തകിടം മറിയുകയാണെന്ന് അവർ ആരോപിച്ചു. വൻകിട കമ്പനികൾക്ക് മലിനീകരണം നടത്താൻ കുറഞ്ഞ ചിലവിൽ അനുവാദം നൽകുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ആൽബർട്ടയിലെ വിഘടനവാദ ചിന്താഗതികൾ ഇല്ലാതാക്കാനും പ്രവിശ്യയെ രാജ്യത്തോട് ചേർത്തു നിർത്താനും ഈ കരാർ ആവശ്യമാണെന്നാണ് സ്മിത്തും കാർണിയും പറയുന്നത്.
ടൊറന്റോ: കാനഡയുടെ ഒളിമ്പിക് താരം അലക്സാണ്ട്ര പോളിന്റെ (31) മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ സുഖ്വീന്ദർ സിദ്ദുവിനെ (31) കോടതി ശിക്ഷിച്ചു. രണ്ടര വർഷം തടവിനും ഡ്രൈവിംഗിൽ നിന്നുള്ള വിലക്കിനുമാണ് കോടതി ശിക്ഷ വിധിച്ചത്. തന്റെ പ്രവൃത്തിയിലുണ്ടായ തീരാനഷ്ടത്തിൽ സുഖ്വീന്ദർ സിദ്ദു കോടതിയിൽ മാപ്പപേക്ഷിച്ചു.
2023 ഓഗസ്റ്റ് 22-ന് ഒന്റാറിയോയിലെ മെലാങ്ക്തണിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കൺസ്ട്രക്ഷൻ ജോലികൾ നടന്നിരുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഏഴോളം വാഹനങ്ങളിലേക്ക് അമിതവേഗതയിൽ വന്ന സുഖ്വീന്ദറിന്റെ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അലക്സാണ്ട്ര പോളും അവരുടെ പത്ത് മാസം പ്രായമുള്ള മകനും സഞ്ചരിച്ചിരുന്ന കാറും ഈ വാഹനങ്ങളിൽ ഉൾപ്പെട്ടിരുന്നു. അപകടത്തിൽ അലക്സാണ്ട്ര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റ് മൂന്ന് പേർക്കും അപകടത്തിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
തുർച്ചയായി 16 മണിക്കൂർ വാഹനമോടിച്ച സിദ്ദു, ക്ഷീണിതനായിരുന്നിട്ടും വണ്ടി നിർത്താതെ നിശ്ചിത വേഗപരിധി ലംഘിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. 2014-ലെ സോച്ചി വിന്റർ ഒളിമ്പിക്സിൽ കാനഡയ്ക്കായി ഫിഗർ സ്കേറ്റിംഗിൽ തിളങ്ങിയ താരമാണ് അലക്സാണ്ട്ര പോൾ. മരണസമയത്ത് അവർ നിയമപഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കാനഡയിൽ അടുത്ത കാലത്തായി ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങൾ വർധിക്കുന്നത് പ്രാദേശികമായി വലിയ ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്.
വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് അതിർത്തി കടന്ന് നിയമവിരുദ്ധമായി തോക്കുകൾ കടത്തുന്ന വൻ സംഘത്തെ യുഎസ് സുരക്ഷാ ഏജൻസികൾ പിടികൂടി. ന്യൂ ഹാംഷെയർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ ശൃംഖലയിലെ 13 പേർക്കെതിരെ ഫെഡറൽ അധികൃതർ കേസെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി അതിർത്തിയിലെ ഭൂപ്രകൃതിയും തദ്ദേശീയ റിസർവേഷൻ ഇടനാഴികളും ദുരുപയോഗം ചെയ്താണ് ഇവർ ആയുധങ്ങൾ കടത്തിയിരുന്നതെന്ന് യുഎസ് അറ്റോർണി ഇറിൻ ക്രീഗൻ അറിയിച്ചു.
2021 മുതൽ 2024 വരെയുള്ള കാലയളവിൽ അൻപതിലധികം അത്യാധുനിക തോക്കുകൾ ഈ സംഘം കാനഡയിലെ ക്രിമിനൽ ഗ്രൂപ്പുകൾക്ക് കൈമാറിയതായാണ് കണ്ടെത്തൽ. ‘സ്ട്രോ പർച്ചേസിംഗ്’ (Straw Purchasing) എന്ന രീതിയിലൂടെയാണ് ഇവർ ആയുധങ്ങൾ ശേഖരിച്ചിരുന്നത്. അതായത്, തോക്ക് വാങ്ങാൻ നിയമപരമായ അനുമതിയുള്ള വ്യക്തികളെ ഉപയോഗിച്ച് ആയുധങ്ങൾ വാങ്ങുകയും, തുടർന്ന് അവ രഹസ്യമായി അതിർത്തി കടത്തി കാനഡയിലെത്തിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി.
ഇത്തരത്തിൽ കടത്തിയ ആയുധങ്ങൾ കാനഡയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ചതായി അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ആയുധക്കടത്ത് തടയുന്നതിനായി യുഎസ്-കാനഡ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഈ വൻ സംഘം പിടിയിലായത്.
2026-ലെ നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷ ജൂൺ 21-ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന ചില പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പരീക്ഷാർത്ഥികൾ കൂടുതൽ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരമായി സന്ദർശിക്കേണ്ടതാണ്.
കോഴിക്കോട്: പത്ത് ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക ഉത്സവമായ ‘കേരള പെരുമ-മൈത്രി മഹോത്സവം’ മെയ് 15 മുതൽ 24 വരെ തിരുനാവായയിൽ നടക്കും. പ്രശസ്ത കവി കെ. സച്ചിദാനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ജനുവരിയിൽ നടന്ന ‘മഹാമഘ മഹോത്സവത്തിന്’ ഒരു ബദലായാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ജനങ്ങൾക്കിടയിലെ ഐക്യവും പരസ്പര സൗഹൃദവും തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനാണ് ഇത്തരമൊരു സംരംഭമെന്ന് സംഘാടകർ പറഞ്ഞു. മഹാമഘ മഹോത്സവത്തിന്റെ സംഘാടകർ ആ പരിപാടിയെ രാഷ്ട്രീയ ലാഭത്തിനും വർഗീയ ചേരിതിരിവിനുമായി ഉപയോഗിക്കാൻ ശ്രമിച്ചതായും ഇവർ ആരോപിക്കുന്നു.
“ഇതിനുള്ള മറുപടിയായി, കേരളത്തിലെ വിവിധ ജനാധിപത്യ-മതേതര സംഘടനകൾ ഒത്തുചേർന്ന് സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യവും നവോത്ഥാന മൂല്യങ്ങളും മതേതര പാരമ്പര്യവും സംരക്ഷിക്കുന്നതിനായി മുന്നോട്ടുവന്നിരിക്കുകയാണ്,” സംഘാടകർ വ്യക്തമാക്കി.
കലപ്രദർശനങ്ങൾ, ചിത്രരചനാ ശില്പശാലകൾ, കലാപരിപാടികൾ, ദൃശ്യാവിഷ്കാരങ്ങൾ, സെമിനാറുകൾ, ചരിത്ര ക്ലാസുകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങി വിപുലമായ പരിപാടികൾ മൈത്രി മഹോത്സവത്തിന്റെ ഭാഗമായി നടക്കും. പ്രമുഖ സാംസ്കാരിക നായകർ, കവികൾ, കലാകാരന്മാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും.
മലപ്പുറം സാംസ്കാരിക കൂട്ടായ്മ, വേക്ക് അപ്പ് കേരളം, എം.എൻ. വിജയൻ സാംസ്കാരിക കേന്ദ്രം, ബാനർ സാംസ്കാരിക സമിതി എന്നിവരും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ടെക്സസിലെ ഫ്രിസ്കോ നഗരത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനെതിരെ ഉയരുന്ന വംശീയ വിദ്വേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറുകയാണ്. ഇന്ത്യൻ വംശജരായ വോട്ടർമാരെ പാർട്ടിയോട് അടുപ്പിക്കാൻ വർഷങ്ങളോളം ശ്രമിച്ച റിപ്പബ്ലിക്കൻ നേതാക്കളെ പ്രതിസന്ധിയിലാക്കിക്കൊണ്ട്, പാർട്ടിക്കുള്ളിലെ തന്നെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ കുടിയേറ്റ വിരുദ്ധ നിലപാടുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ വംശജനായ സിറ്റി കൗൺസിൽ അംഗം ബർട്ട് താക്കൂറിന് നേരെ പോലും സ്വന്തം പാർട്ടി അനുഭാവികളിൽ നിന്ന് വംശീയ അധിക്ഷേപങ്ങൾ ഉണ്ടാകുന്നത് ഈ സംഘർഷത്തിന്റെ ആഴം വ്യക്തമാക്കുന്നു.
H-1B വിസ ദുരുപയോഗം ചെയ്ത് ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നു എന്നതാണ് പ്രധാന ആരോപണം. ഇതിന്റെ ഭാഗമായി ഗവർണർ ഗ്രെഗ് ആബട്ട് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിദ്വേഷ പ്രചാരണങ്ങൾക്ക് കൂടുതൽ കരുത്തേകി. പൗരത്വം നേടിയ ഇന്ത്യൻ വംശജരെപ്പോലും ‘അധിനിവേശക്കാർ’ എന്ന് മുദ്രകുത്തുന്ന രീതിയിലുള്ള വംശീയ അധിക്ഷേപങ്ങൾ സിറ്റി കൗൺസിൽ യോഗങ്ങളിലും സമൂഹമാധ്യമങ്ങളിലും പതിവായി മാറിയിരിക്കുകയാണ്. ഇന്ത്യൻ കുട്ടികൾ അമേരിക്കൻ പ്രതിജ്ഞ (Pledge of Allegiance) ചൊല്ലുന്ന ദൃശ്യങ്ങൾ പോലും വംശീയ പരിഹാസങ്ങൾക്ക് ഇരയാകുന്നത് സമൂഹത്തിനിടയിൽ വലിയ ഭീതി സൃഷ്ടിക്കുന്നു.
സാമ്പത്തിക നയങ്ങളിലും കുടുംബ മൂല്യങ്ങളിലും കൺസർവേറ്റീവ് നിലപാടുള്ള ഇന്ത്യൻ വംശജർക്കിടയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിപ്പബ്ലിക്കൻ പാർട്ടിയോട് ആഭിമുഖ്യം വർദ്ധിച്ചിരുന്നു. എന്നാൽ നിലവിലെ വംശീയ വിദ്വേഷം ഈ വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തങ്ങളെ പിണക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്നും, വിദ്വേഷം പടർത്തുന്നവരെ തള്ളിക്കളയാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും ഇന്ത്യൻ വംശജരായ കൺസർവേറ്റീവ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
ഡാളസ് കൗണ്ടിയിൽ മെയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ട് സുപ്രധാന തിരഞ്ഞെടുപ്പുകളെക്കുറിച്ച് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മെയ് 2 ശനിയാഴ്ച നടക്കുന്നത് ഡാളസ് കൗണ്ടി മുനിസിപ്പാലിറ്റികൾക്കായുള്ള സംയുക്ത-പ്രത്യേക തിരഞ്ഞെടുപ്പാണ്. ഡാളസ് ഐ.എസ്.ഡി (ISD) പരിധിയിൽ താമസിക്കുന്നവർ 6.2 ബില്യൺ ഡോളറിന്റെ സ്കൂൾ ബോണ്ട് പദ്ധതികളിലും, തിരഞ്ഞെടുക്കപ്പെട്ട ചില ഡിസ്ട്രിക്റ്റുകളിൽ ബോർഡ് മെമ്പർമാരെ കണ്ടെത്തുന്നതിനുമാണ് വോട്ട് ചെയ്യേണ്ടത്. എന്നാൽ ഡാളസിന് പുറത്തുള്ള പ്രദേശങ്ങളിൽ താമസമിക്കുന്നവർക്ക് ഡാർട്ട് (DART) ട്രാൻസിറ്റ് സേവനങ്ങൾ തുടരണമോ എന്ന കാര്യത്തിലാണ് വോട്ടവകാശം വിനിയോഗിക്കേണ്ടി വരിക.
രണ്ടാമത്തെ തിരഞ്ഞെടുപ്പ് മെയ് 26 ചൊവ്വാഴ്ചയാണ് നടക്കുന്നത്. ഇത് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുടെ പ്രൈമറി റൺ ഓഫ് (Runoff) തിരഞ്ഞെടുപ്പാണ്. വരാനിരിക്കുന്ന നവംബർ 3-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട കൗണ്ടി, സ്റ്റേറ്റ്, ഫെഡറൽ തലത്തിലുള്ള സ്ഥാനാർത്ഥികളെ അന്തിമമായി തിരഞ്ഞെടുക്കുന്നതിനായാണ് ഈ വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. രണ്ട് വോട്ടെടുപ്പുകളും വ്യത്യസ്ത വിഷയങ്ങൾക്കും സ്ഥാനാർത്ഥികൾക്കും വേണ്ടിയുള്ളതായതിനാൽ, വോട്ടർമാർക്ക് ഒരേസമയം എല്ലാ വോട്ടുകളും രേഖപ്പെടുത്താൻ സാധിക്കില്ല എന്നത് ശ്രദ്ധേയമാണ്. വോട്ടിംഗ് കേന്ദ്രങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന നിയമപരമായ തർക്കങ്ങൾ വോട്ടർമാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കൗണ്ടിയിലെ ഏത് കേന്ദ്രത്തിലും വോട്ട് ചെയ്യാമെന്ന മുൻ ധാരണയിൽ മാറ്റം വരുത്താൻ റിപ്പബ്ലിക്കൻ പാർട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രൈമറി തിരഞ്ഞെടുപ്പിൽ പതിനായിരക്കണക്കിന് ആളുകൾ തെറ്റായ പോളിംഗ് സ്റ്റേഷനുകളിൽ എത്തിയതുമൂലം ഉണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാൻ വേണ്ടിയാണ് ഈ നിയമപോരാട്ടം നടക്കുന്നത്. ഇക്കാര്യത്തിൽ ടെക്സസ് അഞ്ചാം ഡിസ്ട്രിക്റ്റ് കോടതിയുടെ വിധി അനുസരിച്ചായിരിക്കും വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ നിശ്ചയത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
ന്യൂയോർക്ക് സിറ്റിയിൽ താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ നിർമ്മാണവും വിതരണവും ത്വരിതപ്പെടുത്തുന്നതിനായി മേയർ സോഹ്റാൻ ക്വാമേ മംദാനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ‘സ്പീഡ്’ (SPEED) റിപ്പോർട്ട് പുറത്തിറക്കി. നഗരത്തിലെ ഭവന നിർമ്മാണ മേഖല നേരിടുന്ന കടുത്ത ഉദ്യോഗസ്ഥതല തടസ്സങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഈ സമഗ്ര പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. പുതിയ പദ്ധതിയിലൂടെ എല്ലാ അഫോർഡബിൾ ഹൗസിംഗ് പ്രോജക്റ്റുകളുടെയും നിർമ്മാണ കാലാവധിയിൽ എട്ട് മാസത്തെ കുറവുണ്ടാകും. സോണിംഗ് മാറ്റങ്ങൾ ആവശ്യമായ വലിയ പദ്ധതികളിൽ രണ്ട് വർഷം വരെയുള്ള കാലതാമസം ഒഴിവാക്കാൻ ഈ പരിഷ്കാരങ്ങൾ സഹായിക്കും.
ഭവന നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളായ പരിസ്ഥിതി ആഘാത പഠനം, സാമ്പത്തിക സഹായം ഉറപ്പാക്കൽ, പെർമിറ്റുകൾ ലഭ്യമാക്കൽ എന്നിവയിൽ വലിയ മാറ്റങ്ങളാണ് സ്പീഡ് ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിരിക്കുന്നത്. സോണിംഗ് മാറ്റങ്ങൾക്കായുള്ള മുൻകൂർ അനുമതി തേടുന്ന പ്രക്രിയ രണ്ട് വർഷത്തിൽ നിന്നും ആറ് മാസമായി കുറയ്ക്കും. വീടുകൾ നിർമ്മിക്കുന്നത് മാത്രമല്ല, അവ അർഹരായവർക്ക് വേഗത്തിൽ കൈമാറുന്നതിനായി നിലവിലുള്ള ഹൗസിംഗ് ലോട്ടറി സംവിധാനവും ഭരണകൂടം പരിഷ്കരിക്കും. നിർമ്മാണം പൂർത്തിയായ ശേഷം കുടുംബങ്ങൾക്ക് താക്കോൽ ലഭിക്കുന്നതിനുള്ള സമയം 210 ദിവസത്തിൽ നിന്നും 100 ദിവസത്തിൽ താഴെയായി ചുരുങ്ങും.
ന്യൂയോർക്ക് നേരിടുന്ന രൂക്ഷമായ ഭവന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് മേയർ മംദാനി വ്യക്തമാക്കി. നൂറിലധികം വിദഗ്ധരുടെ ശുപാർശകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ പദ്ധതിക്ക് സിറ്റി കൗൺസിൽ അംഗങ്ങളുടെയും വിവിധ ഭവന നിർമ്മാണ സംഘടനകളുടെയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അനാവശ്യമായ ചുവപ്പുനാടകൾ ഒഴിവാക്കുന്നതിലൂടെ നിർമ്മാണച്ചെലവ് കുറയ്ക്കാനും കൂടുതൽ കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം വേഗത്തിൽ ഉറപ്പാക്കാനും സാധിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.






























