അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ലേക്ക് ഒൻ്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക രേഖകളിലും മാപ്പുകളിലും പുതിയ പേര് ഉപയോഗിക്കാനാണ് ഉത്തരവ്. അമേരിക്ക-കാനഡ വ്യാപാരയുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ നടപടി. ഇതിനിടെ, ഭാവിയില്‍ അറ്റ്ലാൻ്റിക്, പസഫിക് സമുദ്രങ്ങളുടെ പേരിലും മാറ്റം വരുത്തിയേക്കുമെന്ന സൂചന ട്രംപ് നല്കി. ”ഇനി നമുക്ക് ഒരു സമുദ്രം കൂടി വേണം” എന്നായിരുന്നു ഓവല്‍ ഓഫീസിലെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മെക്സിക്കോ ഉള്‍ക്കടലിന്റെ പേര് ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റിയതിന് പിന്നാലെയാണ് ട്രംപ് വീണ്ടും വലിയൊരു ഭൂമിശാസ്ത്രപരമായ പേരുമാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലേക്ക് ഒൻ്റാരിയോയുടെ പേരുമാറ്റം അമേരിക്കയിലെ ഫെഡറല്‍ ഉപയോഗത്തിന് മാത്രമാണ് ബാധകമാകുക. കാനഡയോ അന്താരാഷ്ട്ര സ്ഥാപനങ്ങളോ മറ്റ് രാജ്യങ്ങളോ തടാകത്തെ ‘ലേക്ക് അമേരിക്ക’ എന്ന് വിളിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. അമേരിക്കന്‍ ആഭ്യന്തര രേഖകളിലെ പേര് മാറ്റുന്നതിനായി 30 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര വകുപ്പിനും യുഎസ് ബോര്‍ഡ് ഓണ്‍ ജിയോഗ്രാഫിക് നെയിംസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്ക-കാനഡ വ്യാപാര തര്‍ക്കമാണ് പേരുമാറ്റത്തിന് പിന്നിലെ പ്രധാന കാരണം. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയതിനു പിന്നാലെ കാനഡയും തിരിച്ചടി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സംഘര്‍ഷം കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് ട്രംപ് തടാകത്തിന്റെ പേരും മാറ്റിയത്. അതേസമയം ട്രംപിന്റെ നടപടിയെ കാനഡ തള്ളി. കാനഡയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തടാകം ‘ലേക്ക് ഒൻ്റാരിയോ’ എന്നുതന്നെ അറിയപ്പെടുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുലും പുതിയ പേര് ഉപയോഗിക്കില്ലെന്ന് അറിയിച്ചു. 400 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ‘ലേക്ക് ഒൻ്റാരിയോ’ എന്ന പേര്.
കാനഡയിലുടനീളം വിറ്റഴിച്ച പതിനായിരക്കണക്കിന് പവർ ബാങ്കുകൾ തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ഹോംസെൻസ്, വിന്നേഴ്സ് ആൻഡ് മാർഷൽസ് എന്നിവിടങ്ങളിൽ വിറ്റ 30,000 യൂണിറ്റ് XO പോപ്പി 5000 mAH മാഗ്സേഫ് പവർബാങ്കുകൾക്കാണ് മുന്നറിയിപ്പ് ബാധകമാവുക. ഈ പവർ ബാങ്കുകൾ വിവിധ നിറങ്ങളിലും പ്രിൻ്റുകളിലുമുള്ളവയാണ്. കൂടാതെ അതിൽ ഒരു USB-C ചാർജിങ് കേബിളും ഉൾപ്പെടുന്നുണ്ട്.
പവർ ബാങ്കിന്റെ ലിഥിയം-അയൺ ബാറ്ററി ചാർജ് ചെയ്യുമ്പോൾ അമിതമായി ചൂടാകുകയും ഉരുകുകയും തീപിടുത്തത്തിനും പൊള്ളലിനും കാരണമാകുകയും ചെയ്തേക്കാമെന്ന് ഹെൽത്ത് കാനഡ പറയുന്നു. 2024 മെയ് മുതൽ 2026 മാർച്ച് വരെ കാനഡയിൽ വിറ്റ ഈ ഉൽപ്പന്നങ്ങൾ യഥാർത്ഥത്തിൽ വിയറ്റ്നാമിലാണ് നിർമ്മിച്ചത്. ഓഗസ്റ്റ് 11 വരെ, കാനഡയിൽ ഈ പവർ ബാങ്കുകളുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
ഉപയോക്താക്കൾ ഉടൻ തിരിച്ചുവിളിച്ച പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിർത്തണം. റീഫണ്ടിനായി ഏതെങ്കിലും ഹോംസെൻസ്, വിന്നേഴ്സ് ആൻഡ് മാർഷൽസ് സ്റ്റോറിൽ തിരികെ നൽകണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ TJX കാനഡയുടെ ടോൾ ഫ്രീ നമ്പറായ 1-800-646-9466-ൽ ബന്ധപ്പെടാം.
ലിബറൽ എം.പി സൽമ സഹിദിന്റെ സ്കാർബറോയിലെ വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ ടൊറൻ്റോ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം മനഃപൂർവമുള്ള തീവയ്പ്പ് (suspected arson) ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ടൊറൻ്റോ മേയർ ഒലിവിയ ചൗ തുടങ്ങിയവർ അപലപിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ബെല്ലമി റോഡ് നോർത്തിനും ലോറൻസ് അവന്യൂ ഈസ്റ്റിനും സമീപമാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ടൊറൻ്റോ പോലീസും ഫയർ സർവീസും സ്ഥലത്തെത്തി തീയണച്ചു. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തന്റെ കാറിനും മറ്റൊരു വാഹനത്തിനും തീയിട്ടതായി സ്കാർബറോ സെന്റർ—ഡോൺ വാലി ഈസ്റ്റ് റൈഡിങിനെ പ്രതിനിധീകരിക്കുന്ന സൽമ സഹിദ് അറിയിച്ചു. തീ കണ്ട മകനും അയൽവാസികളും 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും പൂർണമായി നശിച്ചെങ്കിലും വീടിന് കേടുപാടുകളില്ലെന്നും കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്നും സഹിദ് വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. നിലവിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയുമാണ്. അന്വേഷണം പുരോഗമിക്കുന്നു.
കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിൽ നിര്യാതയായി മലയാളി യുവതി ജിഷ ജൂട്ടുവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിഷ ഓഗസ്റ്റ് 26 ന് രാത്രി 9:30 ഓടെയാണ് അന്തരിച്ചത്. ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജുട്ടു ജോർജ്ജിന്റെ ഭാര്യയാണ് പരേത. മക്കൾ: ഷെറിൻ, ഷാരോൺ, ജോഷ്വാ.
ശവസംസ്കാരച്ചെലവുകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കുമായാണ് ഫണ്ട് സമാഹരണം നടത്തുന്നത്. ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷന്റെ (LOMA) നേതൃത്വത്തിലാണ് ഗോഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്.
തൃശ്ശൂർ ചേലക്കോട്ടെ വഴിയോര ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. തിരുവോണ നാളിൽ രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്. പെട്രോൾ ടാങ്കർ ഡ്രൈവറായ മണ്ണാർക്കാട് സ്വദേശി ജോസഫ്, പഴയന്നൂരിലേക്ക് പോകുകയായിരുന്ന കല്ലേപ്പാടം സ്വദേശി ഷമീർ എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
തന്റെ വാഹനം വഴിയരികിൽ നിർത്തിയിട്ട ശേഷം ചായ കുടിക്കാനിറങ്ങിയ ജോസഫും, ആ സമയത്ത് അവിടെയെത്തിയ ഷമീറും കടയ്ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് അമിതവേഗതയിലെത്തിയ മിൽമ ടാങ്കർ ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയും മാനസികാരോഗ്യവും അപകടത്തിലാക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് അമേരിക്കയിലെ 29 സംസ്ഥാനങ്ങൾ നൽകിയ നിയമപോരാട്ടത്തിൽ ഒത്തുതീർപ്പിന് തയാറായി സോഷ്യൽ മീഡിയ ഭീമനായ മെറ്റ. കുട്ടികളുടെ ഡാറ്റ അനുമതിയില്ലാതെ ശേഖരിച്ചുവെന്നും, ഇൻസ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരിൽ വിഷാദവും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്ന സ്വന്തം പഠനങ്ങൾ മറച്ചുവെച്ചുവെന്നുമായിരുന്നു മെറ്റയ്ക്കെതിരെയുള്ള പ്രധാന പരാതി. ഓക്ലാന്റ് കോടതിയിൽ വിചാരണ അഞ്ച് ദിവസത്തിനുള്ളിൽ അവസാനിച്ചതോടെ, വമ്പൻ തിരിച്ചടികളും കോടിക്കണക്കിന് ഡോളറിന്റെ പിഴയും ഒഴിവാക്കാൻ 10 വർഷത്തിനിടെ 18 ബില്യൺ ഡോളർ നൽകി കേസ് അവസാനിപ്പിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
ഈ ഒത്തുതീർപ്പിന്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പ്രവർത്തനം പൂർണ്ണമായും മാറ്റിയെഴുതുകയാണ്. കുട്ടികൾക്ക് ദിവസേന രണ്ട് മണിക്കൂർ മാത്രമായിരിക്കും ഡിഫോൾട്ട് സമയപരിധി. അർദ്ധരാത്രി മുതൽ രാവിലെ 6 മണി വരെ ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ലെന്നും, സ്കൂൾ സമയങ്ങളിൽ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, തുടർച്ചയായ സ്ക്രോളിങ്ങിന് ഇടവേള നൽകുന്ന ഓർമ്മപ്പെടുത്തലുകൾ, ലൈക്ക് കൗണ്ടുകൾ മറയ്ക്കൽ, എക്സ്ട്രീം മേക്കപ്പ് ഫിൽട്ടറുകൾക്കുള്ള വിലക്ക്, പ്രായപരിധി പരിശോധന ശക്തമാക്കൽ തുടങ്ങിയ വലിയ മാറ്റങ്ങളും ഇനി നിലവിൽ വരും.
ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നു വീണ് ഇൻസ്ട്രക്ടറും ട്രെയിനി പൈലറ്റും ദാരുണമായി മരണപ്പെട്ടു. ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. വ്യാഴാഴ്ച രാവിലെ 11:30 ഓടെ ഗാർഗ് ഏവിയേഷൻ ട്രെയിനിങ് സെന്ററിൽ നിന്ന് പറന്നുയർന്ന നാല് സീറ്റുള്ള ഇരട്ട എഞ്ചിൻ വിമാനം, 11:50-ഓടെ തിരികെ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗംഗാ ബാരേജിനടുത്തുള്ള പാടശേഖരത്തിലേക്ക് പതിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 2023-ൽ കാൺപൂരിലെ പരിശീലന കേന്ദ്രത്തിൽ എത്തിച്ചതായിരുന്നു ഈ വിമാനം. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പൈലറ്റുമാരുടെ വേർപാടിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.
അമേരിക്കയിലെ മോണ്ടാനയിൽ ഒരു കുടുംബത്തിലെ അത്താഴ വിരുന്നിനിടയുണ്ടായ ദാരുണമായ ആക്രമണത്തിൽ നാല് കുട്ടികൾ അടക്കം എട്ടുപേർ കൊല്ലപ്പെട്ടു. അലൻ മൈക്കൽ സ്മിത്ത് (44) എന്നയാളാണ് സ്വന്തം കുടുംബാംഗങ്ങൾക്ക് നേരെ വെടിയുതിർത്ത ശേഷം വീടിന് തീയിട്ടത്. തുടർന്ന് ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. ഓഗസ്റ്റ് 23-നാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.
ആക്രമണത്തിനിടയിലും ഭയന്നു പിന്മാറാതെ 911-ൽ വിളിച്ച് അടിയന്തര സഹായം അഭ്യർത്ഥിക്കുകയും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ധീരമായി ശ്രമിക്കുകയും ചെയ്ത 12 വയസ്സുകാരി ഷാർലറ്റിന്റെ പ്രവൃത്തിയെ അധികാരികളും നാട്ടുകാരും വാനോളം പ്രശംസിച്ചു.
2026 ഓഗസ്റ്റ് 27-28 തീയതികളിൽ ഒരു ആഴത്തിലുള്ള ഭാഗിക ചന്ദ്രഗ്രഹണം നടക്കും. ഈ സമയത്ത് ചന്ദ്രൻ ഭൂമിയുടെ ഏറ്റവും ഇരുണ്ട നിഴലിലൂടെ പൂർണ്ണമായും എന്നപോലെ കടന്നുപോകും. നാസയുടെ (NASA) കണക്കുപ്രകാരം, ഗ്രഹണത്തിന്റെ ഉച്ചഘട്ടത്തിൽ ചന്ദ്രന്റെ 96.3 ശതമാനം ഭാഗവും ഭൂമിയുടെ ഉമ്പ്ര (umbra – ഏറ്റവും ഇരുണ്ട നിഴൽ) പ്രദേശത്തായിരിക്കും.
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ, ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഭൂമിയുടെ ഇരുണ്ട നിഴലിലേക്ക് പ്രവേശിക്കുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഈ മൂന്ന് ഗോളങ്ങളും പൂർണ്ണമായി ഒരു നേർരേഖയിൽ വരാത്തതിനാൽ, ചന്ദ്രന്റെ ഒരു ഭാഗത്ത് നേരിട്ട് സൂര്യപ്രകാശം പതിക്കുകയും ബാക്കി ഭാഗം ഇരുണ്ട് കാണപ്പെടുകയും ചെയ്യുന്നു.
ഗ്രഹണം തീവ്രമാകുമ്പോൾ, ഭൂമിയുടെ നിഴലിലുള്ള ചന്ദ്രന്റെ ഭാഗം ആകർഷകമായ ചെമ്പ്-ചുവപ്പ് നിറത്തിൽ ദൃശ്യമായേക്കാം. ഈ ആകാശവിസ്മയം അമേരിക്കൻ വൻകരകളിലും പടിഞ്ഞാറൻ യൂറോപ്പ്, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിലും ദൃശ്യമാകും. മറ്റു പ്രദേശങ്ങളിലുള്ളവർക്ക് ഇത് ഓൺലൈനായി കാണാവുന്നതാണ്.
ന്യൂയോർക്ക് സ്റ്റേറ്റിലെ റിട്ടയേർഡ് ഫിനാൻഷ്യൽ ഓഫീസറും മൂവാറ്റുപുഴ കടവൂർ സ്വദേശിയുമായ ഇല്ലിപ്പറമ്പിൽ ചാക്കോ ജോസഫ് (78) ഫിലാഡൽഫിയയിൽ നിര്യാതനായി. മൂവാറ്റുപുഴ നിർമല കോളജ് പൂർവവിദ്യാർഥിയായ അദ്ദേഹം കെ.എസ്.സി., കേരള കോൺഗ്രസ് എന്നിവയിലൂടെ രാഷ്ട്രീയത്തിലും തുടർന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ അടക്കമുള്ള നിരവധി സന്നദ്ധ സംഘടനകളിലും സജീവമായി പ്രവർത്തിച്ചിരുന്നു. 1986-ൽ ലോങ് ഐലൻഡിലേക്ക് കുടിയേറിയ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ശേഷമാണ് ഫിലാഡൽഫിയയിലേക്ക് താമസം മാറിയത്. പരേതരായ കടവൂർ ഐ.ജെ. ചാക്കോയുടെയും സിസിലിയുടെയും ജ്യേഷ്ഠപുത്രനാണ്. ഭാര്യ: ലിസമ്മ. ഡോ. ലിജോ, ലെവിൻ എന്നിവർ മക്കളും ഡോ. കെയ്ലിൻ മരുമകളും വിരാലിൻ കൊച്ചുമകളുമാണ്. കഴിഞ്ഞ ഓഗസ്റ്റ് 9-ന് അന്തരിച്ച ക്ലാരമ്മ ബേബി, പരേതരായ മറിയാമ്മ, ക്ലാരമ്മ എന്നിവരും വർഗീസ്, വത്സമ്മ, ഗ്രേസമ്മ, സിസ്റ്റർ റോസ്, തൊമ്മച്ചൻ, ഫ്ലവർ, ആനി, സോഫി എന്നിവരും സഹോദരങ്ങളാണ്.
അന്ത്യോപചാര ചടങ്ങുകൾ ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതൽ 7:30 വരെ പെൻസിൽവേനിയ ഹണ്ടിങ്ഡൺ വാലിയിലെ ലാംബ് ഫ്യൂണറൽ ഹോമിൽ (101 Byberry Road, Huntingdon Valley, PA 19006) നടക്കും. ബൈബെറി റോഡിലെ കുന്നിൻമുകളിലുള്ള പ്രവേശനകവാടം വഴി ആളുകൾക്ക് പ്രവേശിക്കാവുന്നതാണ്. തുടർന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ റൈഡലിലുള്ള സെന്റ് ഹിലരി ഓഫ് പോയറ്റിയേഴ്സ് ചർച്ചിൽ (820 Susquehanna Road, Rydal, PA 19046) രണ്ടാം പൊതുദർശനവും 11 മണിക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. ഉച്ചയ്ക്ക് 12:30-ന് ഫിലാഡൽഫിയയിലെ ഹോളി സെപൽക്കർ സെമിത്തേരിയിലാണ് (3301 W. Cheltenham Avenue, Philadelphia, PA 19150) മൃതദേഹം അടക്കം ചെയ്യുന്നത്.































