കാനഡയിലെ മനോഹരമായ ദേശീയ പാർക്കുകളും ചരിത്രപ്രധാനമായ സ്ഥലങ്ങളും സൗജന്യമായി സന്ദർശിക്കാൻ വിദേശികൾക്കും സ്വദേശികൾക്കും വീണ്ടുമൊരു സുവർണ്ണാവസരം ഒരുങ്ങുന്നു. കഴിഞ്ഞ വർഷത്തെ വൻ വിജയത്തിന് ശേഷം ഈ വേനൽക്കാലത്തും ‘കാനഡ സ്ട്രോങ്ങ് പാസ്’ തിരിച്ചെത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. 2026 ജൂൺ 19 മുതൽ സെപ്റ്റംബർ 7 വരെയുള്ള കാലയളവിലാണ് ഈ അപൂർവ്വ ആനുകൂല്യം ലഭ്യമാകുന്നത്. കാനഡയിലെ സ്വദേശികൾക്കും വിദേശത്തുനിന്നും എത്തുന്ന വിനോദസഞ്ചാരികൾക്കും ഒരുപോലെ ഈ സൗജന്യ ഓഫറുകൾ പ്രയോജനപ്പെടുത്താം.
‘കാനഡ സ്ട്രോങ്ങ് പാസ്’ ഉപയോഗിച്ച് ബാൻഫ്, ജാസ്പർ ഉൾപ്പെടെ കാനഡയിലുടനിയളമുള്ള ഇരുനൂറിലധികം നാഷണൽ പാർക്കുകൾ, ചരിത്ര സ്മാരകങ്ങൾ, മറൈൻ കൺസർവേഷൻ ഏരിയകൾ എന്നിവടങ്ങളിലേക്ക് സൗജന്യമായി പ്രവേശിക്കാം. ഇതിന് പുറമെ പാർക്സ് കാനഡയ്ക്ക് കീഴിലുള്ള ക്യാംപിംഗ് സൈറ്റുകൾ, ലോഗ് കാബിനുകൾ, യർട്ടുകൾ എന്നിവയിലെ താമസത്തിന് 25 ശതമാനം ഇളവും ലഭിക്കും. കൂടാതെ മുതിർന്നവർക്കൊപ്പം യാത്ര ചെയ്യുന്ന 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ‘വിയാ റെയിൽ’ വഴി കാനഡയിലുടനീളം സൗജന്യ യാത്ര ചെയ്യാനുള്ള അവസരവും സർക്കാർ ഒരുക്കിയിട്ടുണ്ട്. 18 മുതൽ 24 വയസ്സു വരെയുള്ള യുവാക്കൾക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് ലഭിക്കും. 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദേശീയ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനവും, 18-24 പ്രായക്കാർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ഈ കാലയളവിൽ ലഭ്യമാണ്.
ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പ്രത്യേകം അപേക്ഷിക്കുകയോ, കാർഡുകൾ കൈവശം വെക്കുകയോ, ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുകയോ ചെയ്യേണ്ടതില്ല. നിശ്ചിത തീയതികളിൽ ഈ സ്ഥലങ്ങളിൽ നേരിട്ടെത്തിയാൽ മാത്രം മതിയാകും. എന്നാൽ ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ കുട്ടികൾക്കായി CANADAFAM എന്ന കോഡും, യുവാക്കൾക്കായി CANADA1824 എന്ന കോഡും ഉപയോഗിക്കണം. ഇതിനകം ‘ഡിസ്കവറി പാസ്’ എടുത്തവർക്ക് തുക നഷ്ടമാകില്ലെന്നും അവരുടെ പാസിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ഫിഫ ലോകകപ്പ് അടുത്തതോടെ എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). അണുബാധ രാജ്യത്ത് വ്യാപിക്കാനുള്ള സാധ്യത കുറയ്ക്കാൻ ഈ മുൻകരുതൽ അനിവാര്യമാണെന്ന് ഏജൻസി വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) നിർദ്ദേശത്തെ മറികടന്നാണ് കാനഡയുടെ ഈ നടപടി. ജൂൺ, ജൂലൈ മാസങ്ങളിൽ ലോകകപ്പ് മത്സരങ്ങൾക്കായി ലക്ഷക്കണക്കിന് ആളുകൾ ടൊറൻ്റോയിലും വാൻകൂവറിലും എത്താനിരിക്കെ, കനേഡിയൻ പൗരന്മാരുടെയും മറ്റു സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് യാത്രാ മാനദണ്ഡങ്ങൾ ക്രമീകരിച്ചിരിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിർദ്ദേശപ്രകാരം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസ, ഇമിഗ്രേഷൻ അപേക്ഷകൾ എന്നിവ സ്വീകരിക്കുന്നത് ബുധനാഴ്ച മുതൽ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു. കൂടാതെ, ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ നിയമപ്രകാരം ശനിയാഴ്ച മുതൽ ആഗസ്റ്റ് 29 വരെ 21 ദിവസത്തെ നിർബന്ധിത സ്വയം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിആർസിയിൽ പടരുന്ന അതീവ മാരകവും നിലവിൽ വാക്സിനോ ചികിത്സയോ ഇല്ലാത്തതുമായ ‘Bundibugyo’ എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഉഗാണ്ടയിൽ ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവർ അതിർത്തി അടച്ചിരുന്നു. ദക്ഷിണ സുഡാനിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മറ്റ് രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ജനീവ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആദ്യ എബോള രോഗമുക്തി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ മെയ് 27 ന് സുഖം പ്രാപിച്ചുവെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. രണ്ട് തവണ വൈറസ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഓഫീസർ അനൈസ് ലെഗാൻഡ് പറഞ്ഞു. നിലവിലെ എബോള രോഗ വ്യാപനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യത്തെ രോഗമുക്തിയാണിതെന്നും ലെഗാൻഡ് പറഞ്ഞു. അതേസമയം ലബോറട്ടറി സ്ഥിരീകരിക്കാത്ത സംശയിക്കപ്പെടുന്ന കേസുകളിൽ കൂടുതൽ രോഗമുക്തി നേടിയിട്ടുണ്ടാകാമെന്നും അവർ കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടനയുടെ ഡാറ്റ പ്രകാരം, മെയ് 15 ന് രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതുവരെ 17 സ്ഥിരീകരിച്ച മരണങ്ങളും 223 സംശയാസ്പദ മരണങ്ങളും ഉണ്ടായിട്ടുണ്ട്. ആരോഗ്യ അധികൃതർ 125 സ്ഥിരീകരിച്ച എബോള കേസുകളും 900 ലധികം സംശയാസ്പദമായ അണുബാധകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പകർച്ചവ്യാധിക്ക് കാരണം എബോളയുടെ ബുണ്ടിബുഗ്യോ സ്ട്രെയിനാണ്, ഇതിന് വാക്സിനോ പ്രത്യേക ചികിത്സയോ നിലവിൽ ലഭ്യമല്ല.
വാഷിംഗ്ടൺ : 2026-ലെ സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീ കിരീടം കാലിഫോർണിയയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി ശ്രേയ് പരീഖ് സ്വന്തമാക്കി. 18 റൗണ്ടുകൾ നീണ്ട കടുത്ത മത്സരത്തിൽ ന്യൂജേഴ്സിയിൽ നിന്നുള്ള ഇഷാൻ ഗുപ്തയെ 90 സെക്കൻഡ് സ്പെൽ-ഓഫിൽ തോൽപ്പിച്ചാണ് ശ്രേയ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ജോർജിയ ടക്കറിലെ പീച്ച്ട്രീ ചാർട്ടർ മിഡിൽ സ്കൂളിലെ പന്ത്രണ്ടു വയസ്സുള്ള സർവ് ധരവാനെ മൂന്നാം സ്ഥാനം നേടി.
അതേസമയം മുൻനിര സ്ഥാനങ്ങളിലുടനീളം ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ ശക്തമായ സാന്നിധ്യം വീണ്ടും ശ്രദ്ധേയമായി.
ചരിത്രത്തിലേക്ക് ചുവടുവെച്ച് കാൽഗറി പൊലീസ് സർവീസ്. ജൂൺ ഒന്ന് മുതൽ കാൽഗറിയിലെ പൊലീസ് ഉദ്യോഗസ്ഥർ ധരിക്കുന്ന ബോഡി ക്യാമറകളിൽ എഐ അധിഷ്ഠിതമായ തത്സമയ പരിഭാഷാ സംവിധാനം ഏർപ്പെടുത്തും. ഉദ്യോഗസ്ഥർ സംസാരിക്കുന്നത് അപ്പോൾ തന്നെ അറുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. കാനഡയിൽ ഈ സംവിധാനം പൂർണ്ണമായി നടപ്പിലാക്കുന്ന ആദ്യ പോലീസ് സേനയാണ് കാൽഗറി. ആൽബർട്ടയിൽ എല്ലാ മുൻസിപ്പൽ പോലീസ് ഉദ്യോഗസ്ഥർക്കും നിലവിൽ ബോഡി ക്യാമറകൾ നിർബന്ധമാണ്.
ഭാഷാപരമായ തടസ്സങ്ങൾ നീക്കാനും, അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം ഇടപെടാനും, വിവിധ ഭാഷകൾ സംസാരിക്കുന്ന പ്രവാസികളുമായി നല്ല ബന്ധം സ്ഥാപിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ക്യാമറയിലെ ഒരു ബട്ടൺ അമർത്തിയാൽ ഈ സംവിധാനം പ്രവർത്തിച്ചു തുടങ്ങും. ഈ വിവർത്തനങ്ങൾ വീഡിയോയോടൊപ്പം തന്നെ റെക്കോർഡ് ചെയ്യപ്പെടും.
വരും വർഷങ്ങളിൽ കാനഡയിലെ കൂടുതൽ പോലീസ് സേനകൾ ഈ സാങ്കേതികവിദ്യ സ്വീകരിക്കുമെന്നാണ് കരുതുന്നത്. നിലവിൽ തെളിവുകൾ പരിശോധിക്കുന്നതിനും ഫയലുകൾ ക്രമീകരിക്കുന്നതിനും കാൽഗറി പോലീസ് എ.ഐ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ വൻ സാമ്പത്തിക ലാഭവും സമയലാഭവുമാണ് സേനയ്ക്കുണ്ടായിട്ടുള്ളത്.
ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) യാഥാർത്ഥ്യമാക്കുന്നതിനായി, ഇരുരാജ്യങ്ങൾക്കും വിയോജിപ്പുള്ളതും തർക്കങ്ങൾക്കിടയാക്കിയേക്കാവുന്നതുമായ മേഖലകളെ ചർച്ചയിൽ നിന്ന് തത്കാലം ഒഴിവാക്കാൻ തീരുമാനം. ഇരുരാജ്യങ്ങൾക്കും എളുപ്പത്തിൽ യോജിപ്പിലെത്താൻ സാധിക്കുന്ന മേഖലകൾക്ക് മുൻഗണന നൽകി ചർച്ച വേഗത്തിലാക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. നിലവിൽ കരാറുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇന്ത്യക്ക് കൃഷി, ഡയറി ഫാം തുടങ്ങിയ മേഖലകളിൽ വിദേശ വിപണിക്ക് അനുമതി നൽകുന്നതിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട്. അതുപോലെ കാനഡയ്ക്കും വിയോജിപ്പുള്ള പ്രത്യേക മേഖലകൾ ഉണ്ടാകാം. ഇത്തരം തർക്കവിഷയങ്ങളിൽ പരസ്പരം നിർബന്ധം പിടിക്കാതെ, യോജിക്കാൻ കഴിയുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. വർഷാവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള 17 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ 50 ബില്യൺ ഡോളറായി ഉയർത്തുകയാണ് പ്രധാന ലക്ഷ്യം.
കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം ഈ വർഷവും രാജ്യത്ത് ശക്തമായ കാട്ടുതീയ്ക്ക് സാധ്യതയുണ്ടെന്ന് നാച്ചുറൽ റിസോഴ്സസ് കാനഡ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ പ്രവചനം.
2023, 2025 വർഷങ്ങളിലെ അത്രയും തീവ്രമാകില്ലെങ്കിലും, സാധാരണ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീയുടെ ആഘാതം വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കാനഡയിലുടനീളം 65 ഇടങ്ങളിൽ കാട്ടുതീ സജീവമാണ്. ഇതിൽ ആറെണ്ണം പൂർണ്ണമായും നിയന്ത്രണാതീതവുമാണ്. കഴിഞ്ഞ വർഷം കാട്ടുതീയിൽ 90,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമിയാണ് കത്തിക്കരിഞ്ഞത്.
ജൂൺ മാസത്തിൽ ഒൻ്റാരിയോ, ക്യൂബെക്ക് പ്രവിശ്യകളിലും ജൂലൈ മാസത്തോടെ ബ്രിട്ടീഷ് കൊളംബിയയിലും കാട്ടുതീ ഭീഷണിയാകും. ഇതിനുപുറമേ കാനഡയുടെ വടക്കൻ, മധ്യ, കിഴക്കൻ മേഖലകളിലും മുൻകരുതൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാൽ ജനങ്ങൾ ഏറ്റവും മോശം സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് ഫെഡറൽ മന്ത്രി എലീനർ ഓൾഷെവ്സ്കി നിർദ്ദേശിച്ചു.
കനേഡിയൻ ഡെൻ്റൽ കെയർ പ്ലാനിൻ്റെ അടുത്ത വർഷത്തേക്കുള്ള (2026-2027) പുതിയ അപേക്ഷകൾ ജൂൺ 2 മുതൽ സ്വീകരിക്കും. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരും വാർഷിക കുടുംബ വരുമാനം 90,000 ഡോളറിൽ താഴെയുമുള്ള കനേഡിയൻ പൗരന്മാർ ഈ ആനുകൂല്യത്തിന് അർഹരാണ്. ജൂൺ രണ്ട് ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ഓൺലൈനായും ഫോൺ വഴിയും യോഗ്യരായ പൗരന്മാർക്ക് അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ ഈ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവർ പരിരക്ഷ തുടരുന്നതിനായി ജൂൺ ഒന്നിനകം തങ്ങളുടെ അക്കൗണ്ടുകൾ പുതുക്കണമെന്നും ഹെൽത്ത് കാനഡ അധികൃതർ ഓർമ്മിപ്പിച്ചു.
പുതിയ അപേക്ഷകർ കാനഡയിലെ നികുതി റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചവരും സോഷ്യൽ ഇൻഷുറൻസ് നമ്പറോടു കൂടിയ വ്യക്തിഗത വിവരങ്ങൾ ഉള്ളവരുമായിരിക്കണം. കാനഡയിലുടനീളമുള്ള 28,000-ത്തിലധികം ദന്തചികിത്സാ വിദഗ്ധർ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. അതേസമയം, പദ്ധതിയുടെ പേരിൽ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ട് വൻതോതിൽ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്നും, അപേക്ഷ സമർപ്പിക്കുന്നതിനോ പുതുക്കുന്നതിനോ സർക്കാർ യാതൊരുവിധ പണവും ഈടാക്കില്ലെന്നും അധികൃതർ ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്ണോയി സംഘം കാനഡയ്ക്ക് ഭീഷിണിയാകുന്നു. കാനഡയിൽ വ്യാപകമാകുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിഷ്ണോയി സംഘത്തിന് കീഴിൽ ആയിരത്തോളം ഷൂട്ടർമാർ സജ്ജരാണെന്ന് വെളിപ്പെടുത്തിയ കത്ത് പുറത്തുവന്നു. 2025 ഓഗസ്റ്റിൽ അബോട്ട്സ്ഫോർഡ് പൊലീസിനാണ് സംഘം കത്തയച്ചത്. ഒരു ഗുണ്ടാസംഘാംഗത്തിൻ്റെ നാടുകടത്തലുമായി ബന്ധപ്പെട്ട ഹിയറിംഗിനിടെയാണ് കനേഡിയൻ പൊലീസ് ഓഫീസർ ഈ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
ലോറൻസ് ബിഷ്ണോയി സംഘം കാനഡയിൽ പ്രാദേശികമായി യുവാക്കളെ റിക്രൂട്ട് ചെയ്താണ് വിവിധ പ്രവിശ്യകളിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത്. കാനഡയിലെ ബിസിനസുകാർ തങ്ങൾക്ക് കൃത്യമായി ‘നികുതി’ നൽകണമെന്നും, അല്ലാത്തപക്ഷം വെടിയുതിർക്കുമെന്നുമാണ് കത്തിലെ ഭീഷണി. ‘ഓപ്പറേഷൻ കമ്മ്യൂണിറ്റി ഷീൽഡ്’ പദ്ധതിയുടെ ഭാഗമായി ഈ കത്തിൻ്റെ വിശദാംശങ്ങൾ മറ്റ് സുരക്ഷാ ഏജൻസികൾക്ക് കൈമാറിയതായി അബോട്ട്സ്ഫോർഡ് പൊലീസ് സ്ഥിരീകരിച്ചു. പ്രധാനമായും ദക്ഷിണേഷ്യൻ വംശജരായ ബിസിനസുകാരെ വാട്സ്ആപ്പ് വഴിയാണ് ഇവർ ഭീഷണിപ്പെടുത്തുന്നത്. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിയുതിർക്കും. ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നിവരുടെ പേരുകളിലാണ് ഭീഷണി.
അക്രമികളിൽ ഭൂരിഭാഗവും കനേഡിയൻ പൗരന്മാരല്ലാത്തതിനാൽ ഇവരെ നാടുകടത്തുക എന്നതാണ് പൊലീസ് ഇപ്പോൾ സ്വീകരിക്കുന്ന പ്രധാന മാർഗ്ഗം. മേയ് 7 വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 446 അന്വേഷണങ്ങൾ ആരംഭിക്കുകയും, 118 പേർക്ക് നാടുകടത്തൽ ഉത്തരവ് നൽകുകയും, 55 പ്രതികളെ ഇതിനകം നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
ഭാരക്കുറവിനും പ്രമേഹ നിയന്ത്രണത്തിനും ഉപയോഗിക്കുന്ന ‘ഓസെംപിക്’ ജനറിക് പതിപ്പുകൾ കനേഡിയൻ വിപണിയിലെത്തി. ഒരാഴ്ച മുൻപ് മാത്രം വിപണിയിലെത്തിയ ജനറിക് സെമാഗ്ലൂട്ടൈഡ് മരുന്നുകൾക്ക് 100 ഡോളർ മാത്രമാണ് വില വരുന്നത്. മുമ്പ് ബ്രാൻഡഡ് മരുന്നിനായി 400 ഡോളറോളം മുടക്കേണ്ടി വന്നിരുന്ന സാധാരണക്കാർക്ക് ഇത് ആശ്വാസമായി മാറിയിരിക്കുകയാണ്. കാനഡയിലെ പ്രമുഖ ഫാർമസികളായ റെക്സാൽ, ഷോപ്പേഴ്സ് ഡ്രഗ് മാർട്ട് എന്നിവിടങ്ങളിൽ പുതിയ ജനറിക് മരുന്നുകൾ ലഭ്യമായിത്തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ വില 75 ഡോളറിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് ഫാർമസി ഉടമകൾ വ്യക്തമാക്കുന്നു.
ടൊറൻ്റോ ആസ്ഥാനമായുള്ള അപോടെക്സ്, ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ ജനറിക് പതിപ്പുകൾക്കാണ് കാനഡയിൽ നിലവിൽ അനുമതിയുള്ളത്. വിപണിയിൽ എത്തിയതോടെ മരുന്നുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പല ഫാർമസികളിലും സ്റ്റോക്ക് എത്തിയ മണിക്കൂറുകൾക്കകം തന്നെ മരുന്നുകൾ വിറ്റുതീർന്നതായും, ഡോ. റെഡ്ഡീസിന്റെ മരുന്നുകൾക്കായി നിലവിൽ വലിയ ബുക്കിംഗ് ഉണ്ടെന്നും ഫാർമസിസ്റ്റുകൾ പറയുന്നു. ബ്രാൻഡഡ് മരുന്നും ജനറിക് മരുന്നും നിർമ്മിക്കുന്ന പ്രക്രിയയിൽ വ്യത്യാസമുണ്ടെങ്കിലും, ശരീരത്തിൽ ഇവ രണ്ടും ഒരേ ഫലമാണ് നൽകുകയെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കി.






























രൂപത്തെച്ചൊല്ലിയുള്ള പരിഹാസം; കരിയർ തകർച്ചയുടെ വക്കിൽ നിന്നും ചരിത്രനേട്ടത്തിലേക്ക് കുതിച്ച ഗുരീന്ദർവീറിന്റെ കഥ