വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക, വ്യാവസായിക ഉപകരണങ്ങളുടെ അധിക ഇറക്കുമതി തീരുവയില്‍ 10 ശതമാനം കുറവ് വരുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക പ്രഖ്യാപനം നടത്തി. ഇതനുസരിച്ച് കംബൈനുകള്‍, കൊയ്ത്തുയന്ത്രങ്ങള്‍ തുടങ്ങിയ വന്‍കിട കാര്‍ഷിക ഉപകരണങ്ങളുടെ താരിഫ് നിലവിലുണ്ടായിരുന്ന 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയും. യുഎസ് കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും വലിയ സാമ്പത്തിക ആശ്വാസം നല്കുന്ന ഈ താരിഫ് ഇളവുകള്‍ 2027 ഡിസംബര്‍ 31 വരെ നിലനില്‍ക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അമേരിക്കന്‍ കര്‍ഷകരുടെയും നിര്‍മ്മാതാക്കളുടെയും പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും ആഭ്യന്തര കാര്‍ഷിക മേഖലയിലെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് റിപ്പബ്ലിക്കന്‍ ഭരണകൂടം ഈ തീരുമാനമെടുത്തത്. പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ധന, വളം വിലകള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ഈ നടപടി യുഎസ് കര്‍ഷകര്‍ക്ക് വലിയ ഉത്തേജനമാകും. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഈ ഇളവ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാര്‍ഷിക മേഖലയ്ക്ക് പുറമെ വ്യാവസായിക ഉപകരണങ്ങള്‍ക്കും ഈ താരിഫ് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. അമേരിക്കയുമായി വ്യാപാര കരാറുകളുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബുള്‍ഡോസറുകള്‍, ഫോര്ക്ക്ലിഫ്റ്റുകള് തുടങ്ങിയ മൊബൈല്‍ വ്യാവസായിക യന്ത്രങ്ങള്‍ക്കും ഇനി മുതല്‍ 15 ശതമാനം എന്ന കുറഞ്ഞ നിരക്കായിരിക്കും ബാധകമാകുക. വ്യാവസായിക മേഖലയിലെ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഈ ഘടന വലിയ രീതിയില്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം അമേരിക്കന്‍ നിര്‍മ്മിത ഇരുമ്പും അലുമിനിയവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രത്യേക ആനുകൂല്യവും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളില്‍ ഭാരത്തിന്റെ 85 ശതമാനവും യുഎസില്‍ ഉരുക്കിയെടുത്ത (US-sourced) ഇരുമ്പോ അലുമിനിയമോ ആണ് ഉപയോഗിക്കുന്നതെങ്കില്‍, അത്തരം ഉപകരണങ്ങള്‍ക്ക് തീരുവ വീണ്ടും കുറച്ച് 10 ശതമാനം മാത്രമാക്കും. രാജ്യത്തിന്റെ വ്യവസായ അടിത്തറ ശക്തമാക്കാനും ആഭ്യന്തര വിപണിക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയങ്ങളുടെ ഭാഗമാണ് ഈ പുതിയ പ്രഖ്യാപനങ്ങള്‍.
തായ്പേ: തെക്കന്‍ തായ്വാനിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ വിമാനാപകടത്തില്‍ രണ്ട് വ്യോമസേന പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച (ജൂണ്‍ 2) രാവിലെ കാവോസിയുങ്ങിലെ ഗാങ്ഷാന്‍ വ്യോമതാവളത്തിന് സമീപമാണ് രാജ്യാന്തര സമൂഹത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. എഞ്ചിന് തകരാര്‍ കൃത്രിമമായി സൃഷ്ടിച്ചുള്ള (സിമുലേറ്റഡ് എഞ്ചിന് പരാജയം) പരിശീലന പ്രകടനത്തിനിടെ തായ്വാന് വ്യോമസേനയുടെ ടി-34 (T-34) പരിശീലന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ തായ്വാന് വ്യോമസേന അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തായ്വാന് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ചൊവ്വാഴ്ച രാവിലെ 8:08-നാണ് അപകടമുണ്ടായത്. ഗാങ്ഷാന്‍ എയര്‍ ബേസിലെ റണ്‍വേയുടെ വടക്കേ അറ്റത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ലു, ഗുവോ എന്നീ രണ്ട് വ്യോമസേന ലെഫ്റ്റനന്റ് കേണല്‍മാരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ട് പൈലറ്റുമാരും രണ്ടായിരത്തിലധികം മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പന്നരായ ഇന്‍സ്ട്രക്ടര്‍മാരായിരുന്നു. തായ്വാന് പ്രസിഡന്റ് വില്യം ലായ് ചിങ്-ടെ പൈലറ്റുമാരുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ ത്യാഗത്തെ അനുസ്മരിക്കുകയും ചെയ്തു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി വ്യോമസേന പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മറ്റ് ബാഹ്യഘടകങ്ങളാണോ അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 1985 മുതല്‍ തായ്വാന് വ്യോമസേനയുടെ പ്രാഥമിക പരിശീലനത്തിനായി ഉപയോഗിക്കുന്ന യുഎസ് നിര്‍മ്മിത ടി-34 വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ചും പഴക്കത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഈ അപകടം വീണ്ടും വഴിവെച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
തായ്വാന് സൈന്യത്തെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വ്യോമയാന ദുരന്തമാണിത്. ഈ വര്‍ഷം ജനുവരി 6-ന് പതിവ് രാത്രി പരിശീലന ജോലിക്കിടെ തായ്വാന്റെ കിഴക്കന്‍ തീരത്തുനിന്നും ഒരു എഫ്-16വി (F-16V) യുദ്ധവിമാനം കടലില്‍ തകര്‍ന്നുവീണിരുന്നു. പറന്നുയര്‍ന്ന് 70 മിനിറ്റിനകം അപ്രത്യക്ഷമായ ഈ സിംഗിള്‍ സീറ്റ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പിന്നീട് കണ്ടെത്തിയെങ്കിലും കടലിലേക്ക് തെറിച്ചുവീണ പൈലറ്റിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടുമൊരു വ്യോമ ദുരന്തം തായ്വാനെ പിടിച്ചുകുലുക്കിയിരിക്കുന്നത്.
ദുബായ്: ഭരണപരമായ ബാധ്യതകളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് ക്രിക്കറ്റ് കാനഡയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച ദുബായിലെ ഐസിസി ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. ക്രിക്കറ്റ് കാനഡയുടെ ആഭ്യന്തര ഭരണത്തിൽ ഐസിസി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക വിവരം.
ദേശീയ ക്രിക്കറ്റ് ബോർഡിനെതിരെ നടപടിയെടുക്കുമ്പോഴും കനേഡിയൻ ക്രിക്കറ്റ് താരങ്ങളുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഭരണസമിതിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം കളിക്കാരുടെ കരിയറിന് യാതൊരുവിധ കോട്ടവും സംഭവിക്കരുതെന്ന കാര്യത്തിൽ കൗൺസിലിന് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ, സസ്പെൻഷൻ നിലനിൽക്കുന്ന സാഹചര്യത്തിലും കാനഡയിലെ കളിക്കാർക്ക് ഐസിസി അംഗീകൃത അന്താരാഷ്ട്ര മത്സരങ്ങളിലും വിവിധ ടൂർണമെന്റുകളിലും പങ്കെടുക്കാനുള്ള അനുമതി തുടരുമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ക്രിക്കറ്റ് ഭരണരംഗത്ത് അടുത്തകാലത്തുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഐസിസിയുടെ ഈ ഇടപെടൽ. ക്രിക്കറ്റ് കാനഡയുടെ സസ്പെൻഷൻ ഒഴിവാക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനുമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഐസിസി കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിബന്ധനകൾ പാലിച്ച് ഭരണസംവിധാനം കുറ്റമറ്റതാക്കിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തുടർനടപടികളും വരും ദിവസങ്ങളിൽ ഐസിസി വ്യക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാങ്കേതിക തകരാർ മൂലംകാനഡയിൽ എൺപതിനായിരത്തിലധികം വാഹനങ്ങൾ ഹ്യുണ്ടായ് കമ്പനി തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിലെ ഫ്രണ്ട് ക്യാമറയിലുള്ള സോഫ്റ്റ്വെയർ തകരാർ കാരണം ‘ഫോർവേഡ് കൊളീഷൻ അവോയ്ഡൻസ്’ (FCA) സംവിധാനം പെട്ടെന്ന് ബ്രേക്ക് പ്രയോഗിക്കാൻ കാരണമാകുമെന്ന് ട്രാൻസ്പോർട്ട് കാനഡ പറയുന്നു. വാഹനം ഇത്തരത്തിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.
2025-ൽ നിർമ്മിച്ച ഹ്യുണ്ടായ് സാന്താ ക്രൂസ് (Hyundai Santa Cruz) മോഡലുകളും, 2025, 2026 വർഷങ്ങളിൽ നിർമ്മിച്ച ഹ്യുണ്ടായ് ട്യൂസൺ (Hyundai Tucson) മോഡലുകളുമാണ് തിരിച്ചുവിളിക്കുന്നത്. ഹ്യുണ്ടായ് ട്യൂസണിന്റെ 2026 മോഡലുകളിലെ ഗ്യാസ്, ഹൈബ്രിഡ് (HEV), പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) പതിപ്പുകളെല്ലാം തിരിച്ചുവിളിച്ചിട്ടുണ്ട്. തകരാർ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ കമ്പനി വിവരമറിയിക്കുമെന്നും, ഫ്രണ്ട് ക്യാമറ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിനായി വാഹനങ്ങൾ ഡീലർഷിപ്പുകളിൽ എത്തിക്കാൻ നിർദ്ദേശിക്കുമെന്നും ഹ്യുണ്ടായ് വ്യക്തമാക്കി.
അയോവ : യുഎസിലെ അയോവയില്‍ കുടുംബത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടുു. കൊലപാതകത്തിനു ശേഷം പ്രതി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച അയോവയിലെ മസ്കറ്റയി നഗരത്തിലെ രണ്ട് വീടുകളിലും ഒരു വ്യാപാര സ്ഥാപനത്തിലുമായാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 12:12-ഓടെ ഒരു വീടിനുള്ളിൽ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതായി പോലീസ് പറയുന്നു. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളിൽ നാല് പേരെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റൊരു വീട്ടിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലുമായി രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ റയന്‍ വില്ലീസ് മക്ഫാര്ലന്ഡ് രക്ഷപെട്ടു. പിന്നീട് ഇയാളെ മിസിസിപ്പി റിവറിനു സമീപത്തുവെച്ച് പോലീസ് കണ്ടെത്തി. പോലീയ് ഇയാളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കെ ഇയാള്‍ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഈ വെടിവെപ്പുകള്‍ കുടുംബവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തെ തുടര്‍ന്നാണെന്ന സൂചന ലഭിച്ചതായി മുസ്കറ്റൈന് പോലീസ് വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. മരിച്ച എല്ലാ ഇരകളും പ്രതിയുടെ കുടുംബാംഗങ്ങളാണ്. ഇരകളുടെ പേരുകളോ പ്രായമോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരെ മുന്‍പ് ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു. എന്നാല്‍ അതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
കാൽഗറിയിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ 100 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മഴ വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ബോ, എൽബോ നദികളിലെ ജലനിരപ്പ് ഉയരുന്നതായും ഒഴുക്ക് ശക്തമാകുന്നതായും കാൽഗറി ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നദികളിൽ വള്ളം ഇറക്കുന്നതിനും നീന്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ ഒഴുക്ക് കാരണം നദീതീരങ്ങൾ ഇടിയാനും താഴ്ന്ന പ്രദേശങ്ങളിലെ നടപ്പാതകൾ വെള്ളത്തിനടിയിലാകാനും സാധ്യതയുണ്ട്. അതിനാൽ നദീതീരങ്ങളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കണം.
കനത്ത പ്രളയമുണ്ടായ 2013ന് സമാനമായ ഗുരുതര സാഹചര്യമല്ല നിലവിലുള്ളതെങ്കിലും, ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രവിശ്യാ ഭരണകൂടം തയ്യാറാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ബാൻഫ്, കാൻമോർ തുടങ്ങിയ സമീപ പ്രദേശങ്ങളിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംയുക്തമായി ഡ്രോണുകൾ നിർമ്മിക്കാനുള്ള പുതിയ കരാറിൽ കാനഡയും യുക്രെയ്നും ഒപ്പുവെച്ചു. കനേഡിയൻ തലസ്ഥാനമായ ഓട്ടവയിൽ നടന്ന പ്രതിരോധ പ്രദർശനമായ ‘കാൻസെക്’ വേദിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യുക്രെയ്നും കാനഡയും തമ്മിൽ വർദ്ധിച്ച് വരുന്ന സൈനിക സഹകരണത്തിന് അടിവരയിടുന്നതാണ് ഈ നീക്കം. കാനഡ ഇതിനകം തന്നെ യുക്രെയ്ന് ആയുധങ്ങളും സൈനിക പരിശീലനവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിവരുന്നുണ്ട്. പുതിയ ഡ്രോൺ നിർമ്മാണ കരാറോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാവുകയാണ്. കാനഡയിൽ നിർമ്മിക്കുന്ന ഡ്രോണുകൾ ഉടൻ തന്നെ യുദ്ധമുഖത്ത് എത്തിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
യുക്രെയ്നിയൻ കമ്പനിയായ ‘എയർലോജിക്സ്’, ഹാമിൽട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കനേഡിയൻ കമ്പനിയായ ‘സെൻ്റിനൽ ആർ ആൻഡ് ഡി’ എന്നിവർ ചേർന്നാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. കാനഡയിൽ വച്ച് നിർമ്മിക്കുന്ന ഈ അത്യാധുനിക ഡ്രോൺ സംവിധാനങ്ങൾ ഉടനടി യുക്രെയ്ൻ സൈന്യത്തിന് കൈമാറും. പ്രതിരോധ സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിൻ്റെ തുടർച്ചയായാണ് ഈ പുതിയ കരാർ.
കാനഡയിലെയും യുക്രെയ്നിലെയും പ്രമുഖ പ്രതിരോധ കമ്പനികൾ ചേർന്നാണ് ഡ്രോണുകൾ വികസിപ്പിക്കുന്നത്. യുക്രെയ്ന് അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനൊപ്പം കാനഡയുടെ പ്രതിരോധ മേഖലയ്ക്ക് ഈ കരാർ വലിയ ഉത്തേജനമാകും. നിലവിലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോണുകളാണ് ഏറ്റവും നിർണ്ണായക പങ്കുവഹിക്കുന്നത്. യുദ്ധത്തിലെ ഭൂരിഭാഗം നാശനഷ്ടങ്ങൾക്കും കാരണം ഡ്രോൺ ആക്രമണങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
തുടർച്ചയായ രണ്ട് പാദങ്ങളിൽ രാജ്യം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതോടെ സാങ്കേതികമായി കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പാർലമെൻ്റിൽ അടിയന്തര ചർച്ച വേണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഉത്തരവാദിയെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം കാനഡയുടെ സാമ്പത്തിക ഭാവിയെച്ചൊല്ലി രാഷ്ട്രീയ പോരാട്ടം മുറുകുമ്പോൾ, പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളോട് മാർക്ക് കാർണി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജി7 രാജ്യങ്ങളിൽ വച്ച് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി കാനഡയെ മാറ്റുമെന്ന് വാഗ്ദാനം നൽകിയ കാർണി, ഒടുവിൽ രാജ്യത്തെ എത്തിച്ചത് സാമ്പത്തിക മാന്ദ്യത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു. ആഗോളതലത്തിലെ കസ്റ്റംസ് നികുതി പ്രശ്നങ്ങളോ ഇറാൻ യുദ്ധമോ ഇതിന് കാരണമായി പറയാനാകില്ലെന്നും, സമാനമായ വെല്ലുവിളികൾ നേരിട്ടിട്ടും മറ്റ് ജി7 രാജ്യങ്ങളൊന്നും മാന്ദ്യത്തിലേക്ക് വീണിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണയായി തുടർച്ചയായ രണ്ട് പാദങ്ങളിൽ ജിഡിപി താഴോട്ട് പോകുന്നത് സാമ്പത്തിക മാന്ദ്യത്തിൻ്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. എന്നാൽ, സാമ്പത്തിക വിദഗ്ധർക്കിടയിൽ ഇതിനെച്ചൊല്ലി ഭിന്നാഭിപ്രായമുണ്ട്. ജിഡിപിയിലെ ഇടിവ് വളരെ നേരിയതായതിനാൽ ഇതിനെ ഒരു പൂർണ്ണമായ സാമ്പത്തിക മാന്ദ്യമായി കാണാനാകില്ലെന്നാണ് ചിലരുടെ വാദം. കനേഡിയൻ സമ്പദ്വ്യവസ്ഥ വളർച്ചയ്ക്കായി ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ഇതിനെ ‘മാന്ദ്യം’ എന്ന് വിളിക്കാനാകുമോ എന്ന് ചില സാമ്പത്തിക വിദഗ്ധർ സംശയം പ്രകടിപ്പിച്ചു.
അനുദിനം കുതിച്ചുയരുന്ന ജീവിതച്ചെലവും ഭക്ഷ്യവിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസവുമായി കാർണി സർക്കാർ. നിലവിലുള്ള ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റ് സംവിധാനത്തിന് പകരമായി ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) എന്ന പേരിൽ പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറൽ സർക്കാർ. കുറഞ്ഞ വരുമാനമുള്ള 1.2 കോടിയിലധികം ജനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ജൂൺ 5 മുതൽ ഒറ്റത്തവണയായി പ്രത്യേക ടോപ്പ്-അപ്പ് തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാകും.
പദ്ധതി പ്രകാരം ജൂലൈ മാസം മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ത്രൈമാസ പേയ്മെൻ്റുകളിൽ 25 ശതമാനം വർധന ലഭിക്കും. ജൂണിൽ ലഭിക്കുന്ന ഒറ്റത്തവണ സഹായവും തുടർന്ന് ലഭിക്കുന്ന വർദ്ധനവും ഉൾപ്പെടെ ഒരു സാധാരണ നാലംഗ കുടുംബത്തിന് 2026-ൽ 1,890 ഡോളർ വരെയും, ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിക്ക് 950 ഡോളർ വരെയും ധനസഹായം ലഭിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി വ്യക്തമാക്കി. 2024-ലെ നികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കുകയും ജി.എസ്.ടി ആനുകൂല്യങ്ങൾക്ക് അർഹത നേടുകയും ചെയ്തവർക്ക് ഈ തുക നേരിട്ട് ലഭ്യമാകും. അക്കൗണ്ടുകളിൽ ഈ തുക ജി.എസ്.ടി ക്രെഡിറ്റ് എന്ന പേരിൽ തന്നെയാണ് ലഭിക്കുക.
കാനഡയിൽ ഫെഡറൽ ആരോഗ്യ സംരക്ഷണ പദ്ധതികൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. സാധാരണക്കാരായ കനേഡിയൻ പൗരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷയുള്ള പല ആരോഗ്യ സേവനങ്ങളും സർക്കാർ വെട്ടിക്കുറയ്ക്കുമ്പോൾ, അഭയാർത്ഥി പദവി ലഭിക്കാത്തവർക്ക് ഉയർന്ന ആനുകൂല്യങ്ങൾ അടങ്ങിയ ഹെൽത്ത് പാക്കേജുകൾ ലഭ്യമാകുന്നതായായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ നികുതിദായകരുടെ പണം അർഹതയില്ലാത്ത രീതിയിൽ വിനിയോഗിക്കപ്പെടുന്നത് കാനഡയിലെ ആരോഗ്യ മേഖലയിൽ വലിയ രീതിയിലുള്ള അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ, ഫെഡറൽ ഭരണകൂടത്തിൻ്റെ ഇത്തരം വിവേചനപരമായ നയങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് ഇത്തരത്തിലുള്ള ദുരുപയോഗങ്ങൾക്ക് ഫണ്ട് നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആരോഗ്യ സംവിധാനങ്ങളിലെ ഈ വിടവുകൾ നികത്താൻ സർക്കാർ കർശനമായ പരിശോധനകളും മാനദണ്ഡങ്ങളും ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കാനഡയിലെ മാറിയ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളിൽ നികുതിദായകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഫെഡറൽ സർക്കാർ കൂടുതൽ സുതാര്യത പുലർത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.































