സിറ്റി ഹാളിന് മുന്നിലും സെലിബ്രേഷൻ സ്ക്വയറിലും കാനഡയുടേതല്ലാത്ത മറ്റ് രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത് മിസിസാഗ സിറ്റി നിരോധിച്ചു. മേയർ കരോലിൻ പാരിഷ് അവതരിപ്പിച്ച പ്രമേയം സിറ്റി കൗൺസിൽ അംഗീകരിക്കുകയായിരുന്നു. പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വന്നു.
പതാക ഉയർത്തലുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ തർക്കങ്ങളും വിവാദങ്ങളും സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നതായി മേയർ ചൂണ്ടിക്കാട്ടി. ഇത്തരം അപേക്ഷകൾ പരിഗണിക്കുന്നത് നഗരസഭാ ജീവനക്കാരുടെ ജോലിസമയത്തെ ബാധിക്കുന്നുണ്ടെന്നും നിയമപരമായ ചിലവുകൾ വർദ്ധിപ്പിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പലസ്തീൻ പതാക ഉയർത്തിയതിനെതിരെ ജൂത സംഘടനകൾ പ്രതിഷേധിച്ചതും, ഇസ്രായേൽ പതാക ഉയർത്താനുള്ള നീക്കം പലസ്തീൻ അനുകൂല സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന് റദ്ദാക്കിയതും പതാക നയത്തിൽ മാറ്റം വരുത്താൻ കാരണമായി.
നേരത്തെ അനുമതി നൽകിയിരുന്നതോ ഷെഡ്യൂൾ ചെയ്തിരുന്നതോ ആയ പതാക ഉയർത്തൽ ചടങ്ങുകളും ഇനി നടക്കില്ല. സിവിക് സെന്ററിലെ ക്ലോക്ക് ടവറിൽ കാനഡയുടെ നിറങ്ങളല്ലാതെ മറ്റ് രാജ്യങ്ങളുടെ ദേശീയ നിറങ്ങളിലുള്ള വെളിച്ചം പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. രജിസ്റ്റർ ചെയ്ത ചാരിറ്റികൾക്കും ലാഭേച്ഛയില്ലാത്ത സംഘടനകൾക്കും കമ്മ്യൂണിറ്റി റെക്കഗ്നിഷൻ പ്രോഗ്രാമിന്റെ ഭാഗമായി പതാകകൾ ഉയർത്താൻ ഇപ്പോഴും അനുമതിയുണ്ട്.
കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേർപിരിയണം എന്നാവശ്യപ്പെട്ട് നടക്കുന്ന ഒപ്പുശേഖരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ. ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കൽ എഡ്മിന്റനിലെ കോടതിയിൽ ഇന്ന് ആരംഭിക്കും. ഫസ്റ്റ് നേഷൻസിന്റെ അനുമതിയില്ലാതെ ഇത്തരം രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നാണ് ഇവരുടെ പ്രധാന വാദം.
ആൽബർട്ട പ്രവിശ്യയും കാനഡ ഗവൺമെന്റും തങ്ങളുടെ ഉടമ്പടി അവകാശങ്ങൾ ലംഘിച്ചുവെന്നാണ് ഫസ്റ്റ് നേഷൻസ് ആരോപിക്കുന്നത്. കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്താനായി ‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടന നിലവിൽ ഒപ്പുശേഖരണം നടത്തിവരികയാണ്. ഈ നീക്കം ഭരണഘടനാപരമായ തങ്ങളുടെ പ്രത്യേക അവകാശങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഫസ്റ്റ് നേഷൻ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
മതിയായ എണ്ണം ആളുകൾ ഒപ്പിട്ടാൽ വിഷയം വോട്ടിനിടുമെന്ന് പ്രവിശ്യാ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഹിതപരിശോധനയ്ക്ക് ആവശ്യമായ ഒരു ലക്ഷത്തി എഴുപത്തിയെണ്ണായിരത്തിലധികം ഒപ്പുകൾ ഇതിനോടകം തന്നെ ശേഖരിച്ചുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഒപ്പുകൾ സമർപ്പിക്കാൻ ഇനിയും ഒരു മാസം ബാക്കിയുണ്ടെന്നിരിക്കെ, കോടതിയുടെ ഇടപെടൽ ഈ പ്രക്രിയയിൽ നിർണ്ണായകമാകും.
കുതിച്ചുയരുന്ന ഇന്ധനവില കാനഡയിലുടനീളമുള്ള കർഷകരെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. വർധിച്ചുവരുന്ന പെട്രോൾ-ഡീസൽ വില വർധന ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒപ്പം നിലവിലെ പ്രതിസന്ധി കാനഡയിലെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്ന് കർഷകർ പറയുന്നു.
കൃഷിക്ക് ആവശ്യമായ എല്ലാ യന്ത്രങ്ങളും ഡീസലിൽ പ്രവർത്തിക്കുന്നതിനാൽ മറ്റൊരു മാർഗവുമില്ലെന്ന് കർഷകർ പറയുന്നു. ശൈത്യകാലത്ത് തയ്യാറാക്കിയ ബജറ്റുകളെല്ലാം ഇന്ധനവില വർധനയോടെ താളംതെറ്റിയിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇതിന് പുറമെ ഇറാനിലെ യുദ്ധസാഹചര്യങ്ങൾ വളത്തിന്റെ വിലയെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമോണിയ അല്ലെങ്കിൽ നൈട്രജൻ അധിഷ്ഠിത വളങ്ങളുടെ നിർമ്മാണത്തിന് വലിയ തോതിൽ ഊർജ്ജം ആവശ്യമാണെന്നും യുദ്ധം കാരണം ഇവയുടെ ഇൻപുട്ട് ചെലവ് വർധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് ഇറാനെതിരെ കടുത്ത പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇന്ന് രാത്രിയോടെ ഇറാൻ എന്ന രാജ്യം ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം നശിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തിന് അന്ത്യമായെന്നും പുതിയൊരു ചരിത്രത്തിന് തുടക്കമാകുമെന്നും അദ്ദേഹം കുറിച്ചു.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യവും നിലനിൽക്കെ ട്രംപിന്റെ ഈ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇറാനിലെ ഇസ്ലാമിക് ഭരണകൂടം പതനത്തിന്റെ വക്കിലാണെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.
യു.എസിൽ മെഡിക്കൽ രംഗത്ത് വൻ ക്രമക്കേട് നടത്തിയ ഇന്ത്യൻ വംശജനായ ഡോക്ടർ ജിതേഷ് പട്ടേൽ 116 കോടി പിഴയടക്കണം. അനാവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തുകയും ചെയ്യാത്ത ചികിത്സകൾക്ക് വ്യാജ ബില്ലുകൾ നൽകി ഫെഡറൽ ഫണ്ട് തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. മെഡികെയർ മെഡിെയ്ഡ് തുടങ്ങിയ സർക്കാർ ആരോഗ്യ പദ്ധതികളിൽ നിന്ന് പണം തട്ടിയെടുക്കാനായി രോഗികൾക്ക് ആവശ്യമില്ലാത്ത പരിശോധനകൾ ഡോക്ടർ പട്ടേൽ നിർദ്ദേശിച്ചു. ഇതിൽ അനസ്തേഷ്യ നൽകി നടത്തേണ്ട പരിശോധനകൾ വരെ ഉൾപ്പെടുന്നു. ഡോക്ടറുടെ ക്ലിനിക്കിൽ എത്തുന്ന ഓരോ പുതിയ രോഗിക്കും ആവശ്യമില്ലെങ്കിലും അൾട്രാസൗണ്ട് ടെസ്റ്റുകൾ നിർബന്ധമാക്കിയിരുന്നു. കൂടാതെ, രോഗികൾക്ക് ഗുണകരമല്ലാത്ത ഉപകരണങ്ങൾ ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ ഘടിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ക്ലിനിക്കിലെ മുൻ ജീവനക്കാരും ഒരു ഡോക്ടറുമാണ് ഈ തട്ടിപ്പ് പുറംലോകത്തെ അറിയിച്ചത്. ഈ കേസിലെ ഒത്തുതീർപ്പ് തുകയിൽ നിന്ന് ഏകദേശം 24 കോടി രൂപ ഇവർക്ക് പ്രതിഫലമായി ലഭിക്കും.
അമേരിക്കൻ നീതിന്യായ വകുപ്പ്, എഫ്.ബി.ഐ, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് എന്നിവ സംയുക്തമായാണ് ഈ കേസ് അന്വേഷിച്ചത്. രോഗികളെ ചൂഷണം ചെയ്യുന്നതും സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതും കർശനമായി നേരിടുമെന്ന് യുഎസ് അറ്റോർണി തിയോഡോർ എസ്. ഹെർട്സ്ബെർഗ് വ്യക്തമാക്കി. അഡ്വാൻസ്ഡ് യൂറോളജി എന്ന സ്ഥാപനത്തിന്റെ ഉടമയായ ജിതേഷ് പട്ടേൽ, ഈ തുക നൽകി കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറായെങ്കിലും നിയമപരമായി കുറ്റം സമ്മതിച്ചിട്ടില്ല. എങ്കിലും സിവിലിയൻ നിയമപ്രകാരമുള്ള വലിയൊരു പിഴയായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ന്യൂയോർക്ക്: സാംസങ് സ്മാർട്ട്ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ (Samsung Messages) നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചു. ജൂലൈ മാസത്തോടെ ഈ സേവനം പൂർണ്ണമായും അവസാനിക്കുമെന്നാണ് ടെക് ഭീമനായ സാംസങ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചത്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ കൂടുതൽ ഏകീകൃതവും ആധുനികവുമായ അനുഭവം ലഭ്യമാക്കുന്നതിനായി ‘ഗൂഗിൾ മെസേജസിലേക്ക്’ മാറാൻ ഉപയോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എല്ലാ ഗാലക്സി ഫോണുകളും പ്രവർത്തിക്കുന്നത് എന്നതിനാലാണ് ഈ നീക്കം.
ഗൂഗിൾ മെസേജസിലേക്ക് മാറുന്നതിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഗൂഗിൾ ജെമിനിയുടെ (Google Gemini) പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. സംഭാഷണങ്ങൾക്കിടയിൽ ചിത്രങ്ങൾ സൃഷ്ടിക്കാനുള്ള ‘റിമിക്സ്’ (Remix), എഐയുടെ സഹായത്തോടെ മറുപടികൾ നൽകുന്ന സ്മാർട്ട് റിപ്ലൈ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ഐഫോണുകളിലേക്ക് (Apple iOS) ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും അയക്കാൻ സഹായിക്കുന്ന ആർ.സി.എസ് (RCS) സേവനവും ഗൂഗിൾ മെസേജസിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും.
ആൻഡ്രോയിഡ് 11-നോ അതിന് മുൻപുള്ള പഴയ പതിപ്പുകൾക്കോ ഈ മാറ്റം ബാധകമല്ലെന്ന് സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ ഗാലക്സി 26 (Galaxy 26) പരമ്പരയിലുള്ള ഫോണുകളിൽ സാംസങ് മെസേജസ് ആപ്പ് ഇനി മുതൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. നിലവിൽ സാംസങ് മെസേജസ് ഉപയോഗിക്കുന്നവർക്ക് ആപ്പിനുള്ളിൽ തന്നെ ഗൂഗിൾ മെസേജസിലേക്ക് മാറുന്നതിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ‘ഡിഫോൾട്ട്’ മെസേജിംഗ് ആപ്പായി സെറ്റ് ചെയ്യാനാണ് നിർദ്ദേശം.
ജൂലൈയിൽ സേവനം അവസാനിക്കുന്നതോടെ സാംസങ് ഗാലക്സി സ്റ്റോറിൽ നിന്ന് ഈ ആപ്പ് അപ്രത്യക്ഷമാകും. യു.എസിന് പുറത്തുള്ള രാജ്യങ്ങളിൽ ഈ മാറ്റം എപ്പോൾ നിലവിൽ വരുമെന്ന കാര്യത്തിൽ സാംസങ് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ആഗോളതലത്തിൽ ഗൂഗിൾ മെസേജസിനെ പ്രോത്സാഹിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. വരും മാസങ്ങളിൽ കൂടുതൽ സാംസങ് ഫോണുകളിൽ ഗൂഗിൾ മെസേജസ് പ്രീ-ഇൻസ്റ്റാൾഡ് ആയി ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷയും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ മാറ്റം നടപ്പിലാക്കുക.
ഒട്ടാവ: കനേഡിയൻ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ് തന്റെ പതിവ് ആക്രമണാത്മക ശൈലി കൈവിട്ട് കൂടുതൽ സൗമ്യവും മിതവുമായ ഭാവത്തിലേക്ക് മാറുന്നു. ചൊവ്വാഴ്ച മുതൽ രാജ്യത്തുടനീളം സംപ്രേക്ഷണം ആരംഭിക്കുന്ന പുതിയ പരസ്യപ്രചാരണത്തിലാണ് പൊയിലീവ് ഈ മാറ്റം പ്രകടമാക്കുന്നത്. ജീവിതച്ചെലവ് വർദ്ധിക്കുന്നതും ദേശീയ പരമാധികാരവുമാണ് പുതിയ പരസ്യങ്ങളുടെ പ്രധാന പ്രമേയം. സാധാരണയായി ലിബറൽ സർക്കാരിനെതിരെ അതിരൂക്ഷമായ ഭാഷ ഉപയോഗിക്കാറുള്ള പൊയിലീവ്, ഇത്തവണ കൂടുതൽ ക്രിയാത്മകമായ നയരൂപീകരണ ചർച്ചകളിലേക്കും കുടുംബമൂല്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 2015-ന് ശേഷം കാനഡയിലെ ജീവിതം ദുസ്സഹമാക്കിയെന്ന് പരസ്യങ്ങൾ ആരോപിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളുടെ വിലവർദ്ധനവ് സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്നത് പരസ്യത്തിൽ എടുത്തുപറയുന്നുണ്ട്. “Affordable, safe, strong here at home” (അഭിവൃദ്ധിയുള്ള, സുരക്ഷിതമായ, ശക്തമായ കാനഡ) എന്നതാണ് ഈ കാമ്പയിന്റെ പ്രധാന മുദ്രാവാക്യം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് പരാമർശിക്കാതെ തന്നെ, കാനഡ സ്വന്തം കാലിൽ നിൽക്കുന്ന രാജ്യമായിരിക്കണമെന്നും മറ്റൊരു രാജ്യത്തിന് മുന്നിലും തലകുനിക്കില്ലെന്നും പൊയിലീവ് പരസ്യത്തിൽ വ്യക്തമാക്കുന്നു.
പൊയിലീവിന്റെ ഈ ശൈലീമാറ്റം വോട്ടർമാർക്കിടയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. ഇതുവരെ ഒരു ‘അറ്റാക്ക് ഡോഗ്’ പ്രതിച്ഛായയുണ്ടായിരുന്ന നേതാവ് പെട്ടെന്ന് സൗമ്യനാകുന്നത് ജനങ്ങൾ എത്രത്തോളം വിശ്വസിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പൊയിലീവിന്റെ കുട്ടിക്കാലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വ്യക്തിപരമായ കാര്യങ്ങൾ ഉൾപ്പെടുത്തി അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് കൺസർവേറ്റീവ് പാർട്ടി ശ്രമിക്കുന്നത്. സ്ത്രീകൾക്കിടയിലും മുതിർന്ന പൗരന്മാർക്കിടയിലും സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.
ലിബറൽ പാർട്ടി ഇതിനകം തന്നെ പൊയിലീവിനെതിരെ ‘വിഭജനത്തിന്റെ രാഷ്ട്രീയം’ കളിക്കുന്ന വ്യക്തിയെന്നാരോപിച്ച് ആക്രമണ പരസ്യങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് മറുപടിയെന്നോണം തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് പൊയിലീവ് ശ്രമിക്കുന്നത്. പാർലമെന്റിൽ സർക്കാരിനെ ചോദ്യം ചെയ്യുന്നതിൽ അദ്ദേഹം മികവ് പുലർത്തുന്നുണ്ടെങ്കിലും, ഒരു പ്രധാനമന്ത്രി എന്ന നിലയിൽ കൂടുതൽ വിവേകവും പക്വതയും കാണിക്കേണ്ടതുണ്ടെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുയർന്നിരുന്നു. പുതിയ പരസ്യങ്ങൾ പുറത്തുവരുന്നതോടെ കാനഡയിലെ രാഷ്ട്രീയപ്പോര് കൂടുതൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ പുതിയ ‘സൗമ്യ പൊയിലീവ്’ തരംഗം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് അണികൾ.
മോൺട്രിയൽ: ലോകപ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ മോൺട്രിയലിലെ ബെൽ സെന്ററിൽ നടക്കാനിരുന്ന തന്റെ സംഗീത പരിപാടി അവസാന നിമിഷം റദ്ദാക്കി. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്നാണ് താരം പരിപാടിയിൽ നിന്ന് പിന്മാറിയത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഗാഗ ഈ വിവരം ആരാധകരെ അറിയിച്ചത്. പരിപാടി റദ്ദാക്കേണ്ടി വന്നതിൽ താൻ അങ്ങേയറ്റം ദുഃഖിതയാണെന്നും എന്നാൽ ഡോക്ടർമാരുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും താരം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അണുബാധയുമായി മല്ലിടുകയാണെന്നും വിശ്രമത്തിലൂടെ സുഖം പ്രാപിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നുവെന്നും ഗാഗ പറഞ്ഞു. “നിങ്ങൾ അർഹിക്കുന്ന ഗുണനിലവാരമുള്ള ഒരു പ്രകടനം കാഴ്ചവെക്കാൻ നിലവിലെ സാഹചര്യത്തിൽ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” എന്ന് ഗാഗ കുറിച്ചു. ഏപ്രിൽ 2, 3 തീയതികളിൽ ഇതേ വേദിയിൽ ഗാഗയുടെ ‘ദി മെയ്ഹെം ബോൾ’ ടൂറിന്റെ ഭാഗമായി നടന്ന പരിപാടികൾ വൻ വിജയമായിരുന്നു.
മോൺട്രിയലിലെ ആദ്യ രണ്ട് ദിവസങ്ങളിലെ പ്രകടനം തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും അവിടുത്തെ ആരാധകരുടെ സ്നേഹം മറക്കാനാവില്ലെന്നും താരം ഓർമ്മിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തെ ഷോ കാണാനായി ടിക്കറ്റെടുത്ത ആയിരക്കണക്കിന് ആരാധകരാണ് ഈ തീരുമാനത്തോടെ നിരാശരായത്. പലരും ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ മോൺട്രിയലിൽ എത്തിയിരുന്നു. ടിക്കറ്റ് തുക തിരികെ നൽകുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉടൻ തന്നെ സംഘാടകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലേഡി ഗാഗയുടെ പര്യടനത്തിന്റെ ബാക്കി തീയതികളിൽ മാറ്റമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി സോഷ്യൽ മീഡിയയിൽ ആരാധകർ സജീവമാണ്. നിലവിൽ ഗാഗ പൂർണ്ണ വിശ്രമത്തിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമേ അടുത്ത പരിപാടികളെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും ബാൻഡുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. കാനഡയിലെ മറ്റ് നഗരങ്ങളിലെ ആരാധകരും ഗാഗയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാന് നേരെ കടുത്ത സൈനിക നീക്കത്തിന് ഉത്തരവിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട ഇറാൻ നടപടിക്ക് പകരമായി ടെഹ്റാനിലെ പ്രധാന കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ ട്രംപ്, രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ ഇറാന്റെ സൈനിക ശേഷി തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേർഷ്യൻ ഗൾഫിൽ തകർന്നു വീണ അമേരിക്കൻ എ-10 (A-10) വിമാനത്തിലെ പൈലറ്റിനെ യുഎസ് നേവി സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ രൂക്ഷമായ പ്രതികരണം. എന്നാൽ മറ്റൊരു എഫ്-15ഇ (F-15E) വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ലാത്തത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. “നമ്മുടെ പൈലറ്റുമാരെ ഉപദ്രവിക്കാൻ അവർക്ക് അവകാശമില്ല. അവർ നമ്മുടെ ആളുകളെ കൊലപ്പെടുത്തുമ്പോൾ നമ്മൾ നിയമപുസ്തകം നോക്കിയിരിക്കണോ?” എന്ന് ട്രംപ് മാധ്യമങ്ങളോട് ചോദിച്ചു. സാംസ്കാരിക കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്നും അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു.
ഈ പ്രസ്താവനയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സാംസ്കാരിക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകളും യുഎൻ പ്രതിനിധികളും ഓർമ്മിപ്പിച്ചു. എന്നാൽ, തന്റെ മുൻപിൽ എല്ലാ ഓപ്ഷനുകളും തുറന്നിരിക്കുകയാണെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനിയുണ്ടാകുന്ന ചെറിയ നീക്കത്തിന് പോലും വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് ആവർത്തിച്ചു. പൈലറ്റിനെ രക്ഷപ്പെടുത്തിയ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. പൈലറ്റിനെ കണ്ടെത്താൻ ഇറാനിയൻ സേനയും ശ്രമിച്ചിരുന്നെങ്കിലും അമേരിക്കൻ ഹെലിക്കോപ്റ്ററുകൾ കൃത്യസമയത്ത് ഇടപെട്ട് അദ്ദേഹത്തെ കപ്പലിലെത്തിക്കുകയായിരുന്നു.
മേഖലയിലെ സംഘർഷം ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ. ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണശുദ്ധീകരണ ശാലകളും സൈനിക താവളങ്ങളും അമേരിക്കൻ മിസൈലുകളുടെ പരിധിയിലാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ നയതന്ത്രജ്ഞരും സൈനികരും അതീവ ജാഗ്രതയിലാണ്. അതേസമയം, സമാധാന ചർച്ചകൾക്ക് വഴിതേടണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ട്രംപ് തന്റെ കർക്കശമായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. വരും മണിക്കൂറുകൾ മിഡിൽ ഈസ്റ്റിന്റെ ഭാവിയിൽ നിർണ്ണായകമാകും.
ടൊറന്റോ: ഒന്റാറിയോയിലെ പ്രമുഖ ന്യൂറോ സർജൻ ഡോ. സ്റ്റീഫൻ ജോസഫ് കൊനാസിയേവിച്ചിന് ആറ് മാസത്തെ ലൈസൻസ് സസ്പെൻഷൻ ഏർപ്പെടുത്തി. ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നട്ടെല്ലുമായി ബന്ധപ്പെട്ട കുത്തിവെപ്പിനെത്തുടർന്ന് 70 വയസ്സുള്ള ഒരു രോഗി മരിക്കാനിടയായ സംഭവത്തിലാണ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാറിയോ ഈ കർശന നടപടിയെടുത്തത്. ടൊറന്റോ, ഹാമിൽട്ടൺ, ന്യൂമാർക്കറ്റ് എന്നിവിടങ്ങളിൽ ക്ലിനിക്കുകൾ നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം.
രോഗിയുടെ കഴുത്തിലെയും തോളിലെയും വേദനയ്ക്കായി നടത്തിയ കുത്തിവെപ്പിനിടെ മരുന്ന് നട്ടെല്ലിനുള്ളിലെ സ്പൈനൽ കനാലിലേക്ക് അബദ്ധത്തിൽ കുത്തിവെച്ചതാണ് മരണകാരണമെന്ന് ചീഫ് കോറോണറുടെ റിപ്പോർട്ടിൽ പറയുന്നു. ശരിയായ രീതിയിലല്ല ഡോക്ടർ സൂചി ഉപയോഗിച്ചതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അന്വേഷണ പാനൽ കണ്ടെത്തി. കൂടാതെ, കുത്തിവെപ്പുകൾ നടത്തുന്നത് താൽക്കാലികമായി നിർത്താൻ മുമ്പ് നിർദ്ദേശം നൽകിയിരുന്നിട്ടും അത് ലംഘിച്ച് ഡോക്ടർ ചികിത്സ തുടർന്നതായും റിപ്പോർട്ടിലുണ്ട്. മുമ്പ് 2022-ലും സമാനമായ പ്രൊഫഷണൽ വീഴ്ചകളുടെ പേരിൽ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു.
15 രോഗികളുടെ ചികിത്സാ രേഖകൾ പരിശോധിച്ചപ്പോൾ 12 എണ്ണത്തിലും ശരിയായ രീതിയിലല്ല അദ്ദേഹം ചികിത്സ നടത്തിയതെന്ന് സി.പി.എസ്.ഒ കണ്ടെത്തി. ഫലപ്രദമല്ലാത്ത കുത്തിവെപ്പുകൾ ആവർത്തിച്ച് നൽകുന്നതും ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ കുത്തിവെപ്പുകൾ നിർദ്ദേശിക്കുന്നതും ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവുകളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “അറിവില്ലായ്മയോ അല്ലെങ്കിൽ തെറ്റായ തീരുമാനങ്ങളോ ആണ് ഈ ദുരന്തത്തിന് കാരണമായത്,” എന്ന് അഞ്ചംഗ പാനൽ നിരീക്ഷിച്ചു. സസ്പെൻഷൻ കാലാവധിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ 12 മാസത്തേക്ക് മറ്റൊരു ക്ലിനിക്കൽ സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ മാത്രമേ ഇദ്ദേഹത്തിന് പ്രവർത്തിക്കാൻ അനുവാദമുള്ളൂ.
സസ്പെൻഷന് പുറമെ, അന്വേഷണ പാനലിന് മുന്നിൽ നേരിട്ട് ഹാജരായി ഡോക്ടർ വിശദീകരണം നൽകേണ്ടതുണ്ട്. സ്വന്തം ചിലവിൽ പുതിയൊരു സൂപ്പർവൈസറെ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ സി.പി.എസ്.ഒ നൽകുന്നത്. രോഗിയുടെ മരണത്തിൽ ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഒന്റാറിയോയിലെ ആരോഗ്യ മേഖലയിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.































