വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു ‘വിശാല യുഎസ് ഭൂപടം’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പുറത്തുവിട്ടു. കാനഡ, മെക്സിക്കോ, ഗ്രീൻലാൻഡ്, ക്യൂബ തുടങ്ങി ഒട്ടനവധി പ്രദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഭൂപടത്തിൽ, യുഎസിന്റെ പതാക പതിപ്പിച്ച ഒരു എഐ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്മേൽ ഔദ്യോഗിക വിശദീകരണങ്ങളോ നയപ്രഖ്യാപനങ്ങളോ വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഈ ഭൂപടത്തിൽ വടക്കേ അമേരിക്കയിലെ 23 പരമാധികാര രാഷ്ട്രങ്ങളും ഗ്രീൻലാൻഡും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അറുബ തുടങ്ങിയ ചില കരീബിയൻ രാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനത്തിനും, ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള നീക്കങ്ങൾക്കും പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ നടപടി. കൂടാതെ, മെക്സിക്കോയും ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാകുന്നതിനിടയിൽ ന്യൂ മെക്സിക്കോയെ ‘ന്യൂ അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യവും ട്രംപ് ഉന്നയിച്ചിട്ടുണ്ട്.
നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് (Midterm Elections) മുന്നോടിയായി അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ കാനഡയുമായുള്ള വ്യാപാര യുദ്ധം പ്രധാന ചര്‍ച്ചാവിഷയമാകുന്നു. കാനഡ കളിമണ്ണോ ശത്രുരാജ്യമോ അല്ലെന്നും അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് മെയ്ൻ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന് കോളിന്‍സ് പറഞ്ഞു. ട്രംപിന്റെ കാനഡ വിരുദ്ധ നികുതി നയങ്ങള്‍ (Tariffs) മെയ്നിലെ സമ്പദ്വ്യവസ്ഥയെയും തടിയുല്‍പ്പന്നങ്ങള്‍, കടല്‍വിഭവങ്ങള്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നയങ്ങള്‍ കാരണം പ്രതിസന്ധിയിലായ ഏക സംസ്ഥാനമല്ല മെയ്ന്‍. അലാസ്ക, അയോവ, മിഷിഗണ്‍, ഒഹായോ തുടങ്ങിയ പ്രധാന പോരാട്ട മേഖലകളിലും കാനഡയുമായുള്ള വ്യാപാര തര്‍ക്കം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. ട്രംപ് ഭരണകൂടം കാനഡയ്ക്ക് മേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയും ലേക്ക് ഒൻ്റാരിയോയുടെ പേര് ‘ലേക് അമേരിക്ക’ (Lake America) എന്ന് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയായി ചൊവ്വാഴ്ച കാനഡയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്.
മധ്യ-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഈ വ്യാപാര യുദ്ധത്തിന് വലിയ പിന്തുണ ലഭിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ഇപ്സോസ്/റോയിട്ടേഴ്സ് (Ipsos/Reuters) സര്‍വേ പ്രകാരം 20 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് കാനഡയ്ക്കെതിരായ ഉയര്‍ന്ന താരിഫുകളെ പിന്തുണയ്ക്കുന്നത്. ലേക്ക് ഒൻ്റാരിയോയുടെ പേര് മാറ്റിയ നടപടിയെ മൂന്നില്‍ രണ്ട് അമേരിക്കക്കാരും എതിര്‍ത്തു.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രഖ്യാപിച്ച പ്രതികാര തീരുവ പ്രാബല്യത്തിൽ വന്നു. സെപ്റ്റംബർ 8 പുലർച്ചെ 12:01 മുതൽ തിരഞ്ഞെടുത്ത യു.എസ് ഉൽപ്പന്നങ്ങൾക്ക് 15%, 25%, 50% എന്നിങ്ങനെ കാനഡ തീരുവ ചുമത്തും.
അമേരിക്കയിൽ നിന്നുള്ള ഏകദേശം 2,760 കോടി കനേഡിയൻ ഡോളറിന്റെ (C$27.6 billion) ഇറക്കുമതിയെ ഈ നടപടി ബാധിക്കും. സ്റ്റീൽ, ക്ഷീരോൽപ്പന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, പൾപ്പ് & പേപ്പർ തുടങ്ങി വിവിധ മേഖലകളിലെ നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഈ പ്രതികാര തീരുവയ്ക്ക് കീഴിൽ വരും. കാനഡയിലേക്ക് ബാധിത ഉൽപ്പന്നങ്ങൾ കൊണ്ടുവരുമ്പോൾ ഇറക്കുമതിക്കാർ ഈ തീരുവ ഒടുക്കേണ്ടി വരും. അതേസമയം കാനഡയിലെ വിപണിയെ ഇത് എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഹവായിയില്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. ലൊവല്‍ ചുഴലിക്കാറ്റ് കാവായ്, നിഹാവു ദ്വീപുകള്‍ക്ക് സമീപത്തുകൂടി കടന്നുപോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ താമസക്കാരോടും സന്ദര്‍ശകരോടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. തിങ്കളാഴ്ച വൈകുന്നേരം വരെ കാറ്റഗറി രണ്ട് ചുഴലിക്കാറ്റായി ദുര്‍ബലമായ ലൊവല്‍, തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ഹവായിയിലെ പ്രധാന ദ്വീപുകളുടെ പടിഞ്ഞാറന്‍ ഭാഗത്തിന് സമീപത്തുകൂടി നീങ്ങുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ പാത കിഴക്കോട്ട് മാറിയതോടെ കാവായ് ഉള്‍പ്പെടുന്ന കാവായ് കൗണ്ടിയില്‍ ശക്തമായ മഴയ്ക്കും പ്രളയത്തിനുമുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. കാവായ്, നിഹാവു ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൊനലുലു ഉള്‍പ്പെടുന്ന ഓഹുവില്‍ ട്രോപ്പിക്കല്‍ സ്റ്റോം മുന്നറിയിപ്പും നിലവിലുണ്ട്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ചൊവ്വാഴ്ച രാവിലെ വരെയാണ് ഏറ്റവും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നത്.
കാവായ്, നിഹാവു, ഓഹു ദ്വീപുകളുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലെ തീരങ്ങളില്‍ അതിശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ഹവായ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. കാവായ്, നിഹാവു മേഖലകളില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മുതല്‍ രാത്രിവരെ ചിലയിടങ്ങളില്‍ ചുഴലിക്കാറ്റിനൊപ്പം ടൊര്‍ണാഡോകള്‍ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഒഴിപ്പിക്കലിന് തയ്യാറായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ബഹാമസ് തീരത്ത് ചെറുവിമാനം തകര്‍ന്നുവീണ് അമേരിക്കന്‍ കുടുംബത്തിലെ നാല് പേരെ കാണാതായി. രണ്ട് മുത്തശ്ശിമാരും രണ്ട് കൊച്ചുമക്കളുമാണ് വിമാനത്തിലുണ്ടായിരുന്നതായി കുടുംബം അറിയിച്ചു. മരിയോ ലാമര്‍ സീനിയര്‍ (80), ലിലി ലാമര്‍ (79), സോഫി സോസ (28), ക്രിസ്റ്റ്യന്‍ സോസ (22) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. യുഎസ് കോസ്റ്റ് ഗാര്‍ഡും ബഹാമസ് അധികൃതരും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു.
ബഹാമസിലെ ആന്‍ഡ്രോസ് ദ്വീപില്‍ നിന്ന് ഏകദേശം 15 മൈല്‍ അകലെയാണ് വിമാനം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ റോയല്‍ ബഹാമിയന്‍ ഡിഫന്‍സ് ഫോഴ്സ് സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചിലില്‍ പങ്കാളിയായത്. നോര്‍ത്ത് ആന്ഡ്രോസിലെ റെഡ് ബേയ്സിന് സമീപം വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയിക്കുന്നതായി ബഹാമസ് പൊലീസ് അറിയിച്ചു.
രാവിലെ 11.12ഓടെ ഗ്രേറ്റ് ഹാര്‍ബര്‍ കെയില്‍ നിന്ന് പുറപ്പെട്ട N212ML എന്ന PA-34 പൈപ്പര്‍ അഞ്ച് സീറ്റര്‍ വിമാനമാണ് കാണാതായത്. ആന്‍ഡ്രോസ് ദ്വീപിന് ഏകദേശം 13 മൈല്‍ പടിഞ്ഞാറ് ഭാഗത്ത് എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വൈകിയതായും ബഹാമസ് പൊലീസ് വ്യക്തമാക്കി.
കനേഡിയൻ പാർലമെൻ്റ് അംഗവും ലിബറൽ പാർട്ടി നേതാവുമായ സൽമ സാഹിദിൻ്റെ വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ 24 വയസ്സുള്ള യുവാവിനെ ടൊറൻ്റോ പോലീസ് അറസ്റ്റ് ചെയ്തു. റോഷ്വിൻ ക്രോഫ്റ്റൺ എന്നയാളെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എംപിയുടെ വസതിയുടെ ഡ്രൈവ്വേയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇന്ധനമൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് വാഹനങ്ങൾ പൂർണ്ണമായും കത്തിനശിക്കുകയും മൂന്നാമതൊരു വാഹനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ലഭ്യമായ ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ജീവനും സ്വത്തിനും നാശനഷ്ടം വരുത്താൻ ശ്രമിക്കൽ, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, മുൻകൂർ ജാമ്യവ്യവസ്ഥകളുടെ ലംഘനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി ടൊറൻ്റോ പോലീസ് വക്താവ് അറിയിച്ചു.
ആൽബർട്ടയിലെ എഡ്മിന്റനിൽ ആംബുലൻസ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകിയതോടെ ചികിത്സ കിട്ടാതെ ഡോക്ടറുടെ ഭാര്യ മരിച്ചു. കുടുംബാരോഗ്യ ഡോക്ടറായ ഗൈ ബ്ലെയ്സിൻ്റെ ഭാര്യ എലെയ്ൻ വാറൻ-ബ്ലെയ്സ് (65) ആണ് മരിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഭാര്യയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, ആരോഗ്യ മേഖലയിലെ വീഴ്ചകൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഡോ. ബ്ലെയ്സും കുടുംബവും രംഗത്തെത്തി. ജൂലൈ 24-ന് പുലർച്ചെയാണ് വീടിനുള്ളിൽ വെച്ച് എലെയ്ൻ കുഴഞ്ഞുവീണത്. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 4:52-ന് തന്നെ ഡോ. ബ്ലെയ്സ് 911-ൽ വിളിച്ച് ആംബുലൻസ് സഹായം തേടി. എന്നാൽ ആദ്യ ഫോൺ കോൾ ചെയ്ത് ഏകദേശം ഒരു മണിക്കൂറും 24 മിനിറ്റും കഴിഞ്ഞ ശേഷമാണ് ആംബുലൻസ് സ്ഥലത്തെത്തിയത്.
ഈ നീണ്ട കാത്തിരിപ്പിനിടയിൽ എലെൻ്റെ ആരോഗ്യനില ഗുരുതരമാകുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ആംബുലൻസിലെത്തിയ പാരാമെഡിക്കൽ ജീവനക്കാർ സി.പി.ആർ നൽകി യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവും, രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിലെ കാലതാമസം കാരണം ആംബുലൻസുകൾ മണിക്കൂറുകളോളം കെട്ടിക്കിടക്കുന്നതുമാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആൽബർട്ട ഹെൽത്ത് സർവീസസിന് പരാതി നൽകിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എമർജൻസി ഹെൽത്ത് സർവീസസ് അധികൃതർ വ്യക്തമാക്കി.
കാൽഗറിയിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ഉൾപ്പെട്ട കേസുകളിലെ പ്രതികളുടെ ചിത്രങ്ങൾ കാൽഗറി പോലീസ് സർവീസ് (CPS) പുറത്തുവിട്ടു. ആക്രമണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട 15 പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ നഗരങ്ങളിലും ഗ്രേറ്റർ ടൊറൻ്റോ എന്നിവിടങ്ങളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം 2025 ഏപ്രിൽ മുതൽ കാൽഗറിയിൽ മാത്രം 49 പണം തട്ടൽ കേസുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 19 വെടിവെപ്പുകൾ ഉൾപ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് ആകെ 16 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം ഒരാളെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികൾ എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്നും ഇവർ സ്റ്റുഡൻ്റ്-വർക്ക് വീസയിൽ കാനഡയിൽ എത്തിയവരാണെന്നും പോലീസ് വെളിപ്പെടുത്തി.
കാനഡയിലെ സാമൂഹിക സുരക്ഷാ ശൃംഖലയുടെ കേന്ദ്രമായ സർവീസ് കാനഡ, പ്രതിമാസ പെൻഷൻ പേയ്മെന്റുകൾ, ഡിസെബിലിറ്റി ഇൻകം സപ്പോർട്ട്, എംപ്ലോയ്മെന്റ് ഇൻഷുറൻസ് നിക്ഷേപങ്ങൾ എന്നിവയിലൂടെ എല്ലാ പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും താമസക്കാർക്ക് കോടിക്കണക്കിന് ഡോളറാണ് നൽകുന്നത്. കാനഡയിൽ പുതിയതായി എത്തുന്നവർക്ക് ഈ പ്രോഗ്രാമുകളെക്കുറിച്ച് നേരത്തെ മനസ്സിലാക്കുന്നത് ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്ക് ഏറെ സഹായിക്കും.
സെപ്റ്റംബർ 2026-ൽ കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (CDB), കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS), ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റ് (GIS), അലവൻസ്, എംപ്ലോയ്മെന്റ് ഇൻഷുറൻസ് (EI) ഉൾപ്പെടെയുള്ള പ്രധാന സർവീസ് കാനഡ ബെനിഫിറ്റ് പ്രോഗ്രാമുകൾ വഴിയുള്ള പുതിയ തുകകൾ ലഭ്യമാകുന്നു. ഈ പ്രോഗ്രാമുകളിൽ പലതും പണപ്പെരുപ്പത്തിനനുസരിച്ചുള്ള പുതുക്കിയ തുകകളാണ് നൽകുന്നത്.
കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (CDB): 18നും 64നും ഇടയിൽ പ്രായമുള്ള, കാനഡ റെവന്യൂ ഏജൻസിയുടെ (CRA) സാധുവായ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് (DTC) സർട്ടിഫിക്കറ്റുള്ള ജോലിക്കാർക്കുള്ള പ്രതിമാസ വരുമാന സഹായമാണിത്. പരമാവധി പ്രതിമാസ തുക $204.20 ആണ്. സെപ്റ്റംബർ 17-നാണ് ഈ മാസത്തെ ആദ്യ സി.ഡി.ബി തുക ലഭിക്കുന്നത്.
കാനഡ പെൻഷൻ പ്ലാൻ (CPP): 18 വയസ്സിന് മുകളിലുള്ളവരും നിശ്ചിത തുകയ്ക്ക് മുകളിൽ സമ്പാദിക്കുന്നവരുമായ തൊഴിലാളികൾക്കായി നൽകുന്ന വിരമിക്കൽ പെൻഷൻ, ഡിസെബിലിറ്റി ബെനിഫിറ്റുകൾ, സർവൈവർ പെൻഷനുകൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണിത്. 2026-ൽ 65 വയസ്സിൽ ആരംഭിക്കുന്ന ഒരാൾക്കുള്ള പരമാവധി സി.പി.പി റിട്ടയർമെന്റ് പെൻഷൻ പ്രതിമാസം $1,507.65 ആണ്. സെപ്റ്റംബർ 25-നാണ് സി.പി.പി പേയ്മെന്റ് തീയതി.
ഓൾഡ് ഏജ് സെക്യൂരിറ്റി (OAS): 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള, നിശ്ചിത താമസവ്യവസ്ഥകൾ പാലിക്കുന്ന കനേഡിയൻ പൗരന്മാർക്ക് ജോലി പരിചയത്തോ സംഭാവനകളോ ഇല്ലാതെ ലഭിക്കുന്ന പെൻഷനാണിത്. 65-74 പ്രായമുള്ളവർക്ക് ജൂലൈ-സെപ്റ്റംബർ കാലയളവിൽ പരമാവധി തുക $751.97 ഉം 75 വയസ്സിനു മുകളിലുള്ളവർക്ക് $827.17 ഉം ആണ്. സി.പി.പിയ്ക്കൊപ്പം സെപ്റ്റംബർ 25-നാണ് ഒ.എ.എസ് തുകയും ലഭിക്കുന്നത്.
ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റ് (GIS): കുറഞ്ഞ വരുമാനമുള്ള ഒ.എ.എസ് (OAS) സ്വീകർത്താക്കൾക്ക് അടിസ്ഥാന ജീവിതനിലവാരം ഉറപ്പാക്കുന്നതിനായി നൽകുന്ന അധിക നികുതി രഹിത പ്രതിമാസ വരുമാനമാണിത്. ഒറ്റയ്ക്ക് കഴിയുന്ന ഒരാൾക്ക് പരമാവധി പ്രതിമാസ ജി.ഐ.എസ് തുക $1,123.17 ആണ്. ഒ.എ.എസ് പേയ്മെന്റ് തീയതികളിൽ തന്നെയാണ് ഇതും ലഭിക്കുന്നത്.
അലവൻസും സർവൈവർ അലവൻസും: ഒ.എ.എസും ജി.ഐ.എസും ലഭിക്കുന്നവരുടെ 60നും 64നും ഇടയിൽ പ്രായമുള്ള പങ്കാളികൾക്കായി നൽകുന്ന പ്രതിമാസ ആനുകൂല്യമാണിത്. പങ്കാളി മരണപ്പെട്ട 60-64 പ്രായമുള്ളവർക്കായി ‘അലവൻസ് ഫോർ ദി സർവൈവർ’ എന്ന പദ്ധതിയും നിലവിലുണ്ട്.
എംപ്ലോയ്മെന്റ് ഇൻഷുറൻസ് (EI): തൊഴിൽ നഷ്ടപ്പെടുകയോ അല്ലെങ്കിൽ അസുഖം, ഗർഭധാരണം തുടങ്ങിയ വിവിധ വ്യക്തിഗത ആവശ്യങ്ങൾക്കായി ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരികയോ ചെയ്യുന്ന കാനഡക്കാർക്ക് താൽക്കാലിക വരുമാന പിന്തുണ നൽകുന്ന പദ്ധതിയാണിത്. ശരാശരി ഇൻഷൂർ ചെയ്ത പ്രതിവാര വരുഡത്തിന്റെ 55% ആണ് ആനുകൂല്യ നിരക്ക്; പരമാവധി പ്രതിവാര ആനുകൂല്യം $729 ആണ്.
സെപ്റ്റംബർ 2026-ൽ പുതുക്കിയ ആനുകൂല്യ തുകകൾ ലഭ്യമാകുന്നതിനാൽ, നിങ്ങളുടെ ‘മൈ സർവീസ് കാനഡ അക്കൗണ്ട്’ (My Service Canada Account) വഴി പേയ്മെന്റ് വിവരങ്ങളും ഡയറക്ട് ഡെപ്പോസിറ്റ് വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
പുതിയ സ്കൂൾ വിദ്യാഭ്യാസ നിയമങ്ങൾ: 2026-27 അധ്യയന വർഷം മുതൽ സെക്കൻഡറി സ്കൂളുകളിൽ മൂല്യനിർണ്ണയ രീതികൾ പരിഷ്കരിച്ചു. 9, 10 ക്ലാസുകളിൽ ക്ലാസ്സ് വർക്കിന് 65%, ഫൈനൽ മൂല്യനിർണ്ണയത്തിന് 20%, ഹാജറിനും പങ്കാളിത്തത്തിനും 15% എന്നിങ്ങനെയാണ് ഗ്രേഡിംഗ്. 11, 12 ക്ലാസുകളിൽ ഇത് യഥാക്രമം 65%, 25%, 10% എന്നിങ്ങനെയാണ്. കണക്ക്, ഇംഗ്ലീഷ്, സയൻസ് തുടങ്ങിയ വിഷയങ്ങളിൽ എഴുത്തുപരീക്ഷ ഫൈനൽ മൂല്യനിർണ്ണയത്തിന്റെ മുഴുവൻ ശതമാനവും ഉൾക്കൊള്ളുന്നു. ഒൻപതാം ക്ലാസ് മാത്സ് വിലയിരുത്തൽ ഫൈനൽ പരീക്ഷയായി കണക്കാക്കും. കൂടാതെ, ധനകാര്യ സാക്ഷരതാ മൊഡ്യൂളുകളിൽ 70% മാർക്ക് നേടുന്നത് പുതിയ ബിരുദദാന ആവശ്യകതയാണ്.
ട്യൂഷനും ഒസാപ് (OSAP) നിയമങ്ങളും: ഒന്റാറിയോയിലെ ആഭ്യന്തര ട്യൂഷൻ ഫീസ് മരവിപ്പിക്കൽ അവസാനിപ്പിച്ചു. പൊതു കോളേജുകൾക്കും സർവ്വകലാശാലകൾക്കും അടുത്ത മൂന്ന് വർഷത്തേക്ക് പ്രതിവർഷം 2% വരെ ഫീസ് ഉയർത്താം. ഒസാപ് (OSAP) ഫണ്ടിംഗിന്റെ പരമാവധി 25% മാത്രമായി ഗ്രാന്റുകൾ പരിമിതപ്പെടുത്തി; കുറഞ്ഞത് 75% തുകയും തിരിച്ചടയ്ക്കേണ്ട വായ്പകളായി നൽകും.
ഭൂവുടമ-കുടിയാൻ നിയമങ്ങൾ: സെപ്റ്റംബർ 21 മുതൽ റെസിഡൻഷ്യൽ ടെനൻസീ നിയമങ്ങളിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. പ്രതിമാസ, വാർഷിക വാടകകളിൽ വാടക നൽകാത്ത പക്ഷം നോട്ടീസ് കാലാവധി (N4) 14 ദിവസത്തിൽ നിന്ന് 7 ദിവസമായി കുറച്ചു. സ്ഥിരമായി വാടക വൈകി നൽകുന്നതിനെതിരെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. നവീകരണവുമായി ബന്ധപ്പെട്ട N13 നോട്ടീസുകളിലും വാടക നിയമങ്ങളിലും കർശനമായ സമയപരിധികളും വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്.
കുടുംബ ഡോക്ടർമാരുടെ പദ്ധതി: ഏകദേശം 78 പ്രൈമറി കെയർ ടീമുകൾ രൂപീകരിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുക വഴി 600,000 ആളുകളെക്കൂടി കുടുംബ ഡോക്ടർമാരുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒന്റാറിയോ പുതിയ പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രവിശ്യയുടെ 3.4 ബില്യൺ ഡോളറിന്റെ പ്രൈമറി കെയർ ആക്ഷൻ പ്ലാനിന്റെ ഭാഗമാണിത്.
കൂടുതൽ ഹൈവേകളിൽ വേഗത പരിധി 110 കിലോമീറ്റർ/മണിക്കൂറായി ഉയർത്തി: സെപ്റ്റംബർ അവസാനത്തോടെ ഒന്റാറിയോയിലെ പ്രവിശ്യാ ഹൈവേ നെറ്റ്വർക്കിന്റെ 89% ഭാഗത്തും വേഗപരിധി 100 കിലോമീറ്ററിൽ നിന്ന് 110 കിലോമീറ്റർ/മണിക്കൂറായി ഉയർത്തും. അധികമായി 938 കിലോമീറ്റർ ഹൈവേകളിൽ കൂടി ഈ വേഗപരിധി ബാധകമാകും.
മെഡിക്കൽ സീറ്റുകൾ ഒന്റാറിയോ താമസക്കാർക്കായി മാറ്റിവെച്ചു: 2026 ശീതകാല പ്രവേശനം മുതൽ, ഒന്റാറിയോയിലെ എല്ലാ മെഡിക്കൽ സ്കൂളുകളും തങ്ങളുടെ അണ്ടർഗ്രാഡുവേറ്റ് സീറ്റുകളുടെ കുറഞ്ഞത് 95% എണ്ണവും ഒന്റാറിയോയിലെ താമസക്കാർക്കായി മാത്രം മാറ്റിവെക്കണം.
സ്ഥിരമായ ഫ്ലാഷിംഗ് സ്കൂൾ-സോൺ മുന്നറിയിപ്പ് അടയാളങ്ങൾ: സ്കൂൾ സോണുകളിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്സ്മെന്റ് ക്യാമറകൾക്ക് പകരമായി, സെപ്റ്റംബർ 2026-ഓടെ വലിയ ഫ്ലാഷിംഗ് ലൈറ്റുകളോടുകൂടിയ സ്ഥിരമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് മുനിസിപ്പാലിറ്റികൾക്ക് നിർദ്ദേശം നൽകി.
ഗോ ട്രെയിൻ, ബസ് ഷെഡ്യൂൾ മാറ്റങ്ങൾ: സെപ്റ്റംബർ 5, 8, 12 തീയതികളിൽ മെട്രോലിൻക്സ് ഗോ ട്രെയിൻ ലൈനുകളിൽ (Lakeshore East, Lakeshore West, Barrie, Stouffville) സേവന സമയത്തിലും ആവൃത്തിയിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാരാന്ത്യങ്ങളിലും തിരക്കില്ലാത്ത സമയങ്ങളിലും ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നു.
ടി.ടി.സി (TTC) പുതിയ യാത്രാനിരക്ക് പരിധി (Fare-Capping): സെപ്റ്റംബർ 1, 2026 മുതൽ ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ ഇലക്ട്രോണിക് രീതിയിൽ പണം നൽകുന്ന എല്ലാ യാത്രക്കാർക്കും പ്രതിമാസ യാത്രാനിരക്ക് പരിധി (Fare-Capping) ഏർപ്പെടുത്തി. ഒരു മാസത്തിൽ 47 പണമടച്ച യാത്രകൾ പൂർത്തിയാക്കുന്നവർക്ക് തുടർന്ന് ആ മാസം സൗജന്യമായി യാത്ര ചെയ്യാം.
ഗോ ട്രാൻസിറ്റിലെയും യു.പി എക്സ്പ്രസിലെയും പിഴകൾ വർധിപ്പിച്ചു: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴ സെപ്റ്റംബർ 8, 2026 മുതൽ കുത്തനെ കൂട്ടി. ആദ്യ കുറ്റത്തിന് മുൻപ് ഉണ്ടായിരുന്ന 35 ഡോളർ പിഴ ഇപ്പോൾ 200 ഡോളറായി ഉയർത്തി. ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് പിഴ തുകയും കോടതി സമൻസും ഗണ്യമായി വർദ്ധിക്കും.































