ഇറാൻ-ഇസ്രയേൽ സംഘർഷം മിഡിൽ ഈസ്റ്റിൽ അതീവ ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ സൈനിക-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യത്തിൽ കാനഡയുടെ സൈനിക ഇടപെടൽ തള്ളിക്കളയാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സഖ്യകക്ഷികൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും, കാനഡയുടെയും സഖ്യകക്ഷികളുടെയും സുരക്ഷ കണക്കിലെടുത്ത് ഉചിതമായ സമയത്ത് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയം പ്രതിരോധവും സൈനിക നടപടികളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും, കാനഡയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ രാജ്യം സജ്ജമാണെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.
ഇസ്രയേലിനും മറ്റ് യുഎസ് സഖ്യകക്ഷികൾക്കും നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഇറാനിൽ മാത്രം മരണസംഖ്യ 1,045 കടന്നതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
വൈദ്യുതി സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി ഏകീകൃത എനർജി ഗ്രിഡ് രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ എട്ട് കനേഡിയൻ പ്രവിശ്യകളും രണ്ട് ടെറിറ്ററികളും ഒപ്പുവെച്ചു. ഒൻ്റാരിയോയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ടൊറൻ്റോയിൽ നടന്ന ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സസ്ക്കച്ചെവൻ , മാനിറ്റോബ, ഒൻ്റാരിയോ, ന്യൂ ബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവ സ്കോഷ്യ എന്നീ പ്രവിശ്യകളും യൂക്കോൺ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നീ മേഖലകളുമാണ് പദ്ധതിയുടെ ഭാഗമാകും. നിലവിൽ 13 വ്യത്യസ്ത ഗ്രിഡുകളായി പ്രവർത്തിക്കുന്ന കാനഡയുടെ വൈദ്യുതി മേഖലയെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
പുതിയ ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതി പദ്ധതികളും നിർമ്മിച്ച് രാജ്യത്തുടനീളം ഒറ്റ ശൃംഖലയായി മാറ്റാനാണ് തീരുമാനം. നിലവിൽ ഒൻ്റാരിയോ ഉൾപ്പെടെയുള്ള പ്രവിശ്യകൾ അയൽ രാജ്യമായ അമേരിക്കയിലേക്ക് വൈദ്യുതി വിൽക്കുമ്പോൾ മറ്റ് പ്രവിശ്യകൾ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഈ നീക്കം സഹായിക്കും. എന്നാൽ പദ്ധതിയുടെ പൂർത്തീകരണത്തിനായുള്ള കൃത്യമായ സമയപരിധിയോ പ്രതീക്ഷിക്കുന്ന ചെലവോ നിലവിൽ പുറത്തുവിട്ടിട്ടില്ല.
ആഗോള രാഷ്ട്രീയത്തിലെ വൻശക്തികളുടെ മത്സരങ്ങൾക്കിടയിൽ ‘മിഡിൽ പവർ’ എന്ന നിലയിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക ധാതുക്കളിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഓസ്ട്രേലിയയും കാനഡയും. ഓസ്ട്രേലിയൻ പാർലമെന്റിൽ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് ഉയർന്നത്.
2007-ന് ശേഷം ആദ്യമായാണ് ഒരു കനേഡിയൻ പ്രധാനമന്ത്രി ഓസ്ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. വൻശക്തികൾ തമ്മിലുള്ള പോരാട്ടം നിലനിൽക്കുന്ന ലോകത്ത്, അവർക്ക് മുന്നിൽ ആനുകൂല്യങ്ങൾക്കായി മത്സരിക്കണോ അതോ കരുത്തിനായി ഒന്നുചേരണോ എന്നതാണ് മിഡിൽ പവർ രാജ്യങ്ങൾക്ക് മുന്നിലുള്ള ചോദ്യമെന്ന് കാർണി എംപിമാരോട് പറഞ്ഞു. ഏഷ്യാ പസഫിക് മേഖലയിലെ ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന തന്റെ വിപുലമായ പര്യടനത്തിന്റെ ഭാഗമായാണ് മാർക്ക് കാർണി ഓസ്ട്രേലിയയിലെത്തിയത്.
സാങ്കേതിക തകരാറിനെത്തുടർന്ന് ക്യൂബയുടെ ഭൂരിഭാഗം പ്രദേശങ്ങളും പൂർണ്ണമായും ഇരുട്ടിലായി. തലസ്ഥാനമായ ഹവാന ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ബുധനാഴ്ച മുതൽ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രധാന ഊർജ്ജ നിലയമായ ‘അന്റോണിയോ ഗ്വിറ്ററസിലുണ്ടായ’ അപ്രതീക്ഷിത തകരാറാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് യൂണിയൻ ഇലക്ട്രിക്ക (UNE) അറിയിച്ചു. നിലവിലെ തകരാർ പരിഹരിക്കാൻ കുറഞ്ഞത് 3 മുതൽ 4 ദിവസം വരെ സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്റോണിയോ ഗ്വിറ്ററസ് പ്ലാന്റിലെ ബോയിലറിനുണ്ടായ ചോർച്ചയും സൂപ്പർഹീറ്ററിലെ തകരാറുമാണ് പെട്ടെന്നുള്ള ബ്ലാക്കൗട്ടിന് കാരണം.
അമേരിക്കൻ ഉപരോധത്തെത്തുടർന്ന് വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ ഊർജ്ജ മേഖലയെ സാരമായി ബാധിച്ചു. യുഎസ് ഭീഷണിയെത്തുടർന്ന് ക്യൂബയിലേക്കുള്ള എണ്ണ വിതരണം നിർത്താൻ മെക്സിക്കോ തീരുമാനിച്ചതും സ്ഥിതിഗതികൾ വഷളാക്കി. വൈദ്യുതി നിലച്ചതോടെ രാജ്യത്തെ വാർത്താ വിതരണ സംവിധാനങ്ങളും ഗതാഗതവും താറുമാറായി. വൈദ്യുതി തകരാർ മൂലം ക്യൂബൻ സ്റ്റേറ്റ് ടെലിവിഷന്റെ സംപ്രേക്ഷണവും തടസ്സപ്പെട്ടു. ഉച്ചകഴിഞ്ഞുള്ള വാർത്താ ബുള്ളറ്റിനുകൾ നിശ്ചിതസമയത്തിന് ഏറെ വൈകിയാണ് സംപ്രേക്ഷണം ചെയ്തത്. മിക്കയിടങ്ങളിലും ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായി. സോളാർ പാനലുകളും ജനറേറ്ററുകളും ഉള്ള ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ മാലിന്യ നിർമ്മാർജ്ജനം, പൊതുഗതാഗതം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പതിറ്റാണ്ടുകളായി തുടരുന്ന യു.എസ് സാമ്പത്തിക ഉപരോധമാണ് ഊർജ്ജ മേഖലയിലെ നിക്ഷേപമില്ലായ്മയ്ക്കും ഇപ്പോഴത്തെ തകർച്ചയ്ക്കും കാരണമെന്നാണ് ക്യൂബൻ സർക്കാരിൻ്റെ ആരോപണം. നിലവിൽ കിഴക്കൻ പ്രവിശ്യയായ ഹോൾഗിനിലെ (Holguin) ഫെൽട്ടൺ 1 പ്ലാന്റ് മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്.
കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായി നടത്തിയ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 5,500 പേർക്ക് അപേക്ഷിക്കാൻ ക്ഷണം ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്കോറായ 397 ആണ് ഇത്തവണത്തെ നറുക്കെടുപ്പിന്റെ പ്രത്യേകത.
2026-ൽ ഇതുവരെ നടന്ന പതിമൂന്ന് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിന് ലഭിക്കുന്ന രണ്ടാമത്തെ അവസരമാണിത്. ഈ വർഷം ഇതുവരെ ആകെ 39,112 അപേക്ഷകർക്ക് IRCC ഇൻവിറ്റേഷൻ (ITA) നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ചത് കാനഡയിൽ തന്നെ പ്രവൃത്തിപരിചയമുള്ളവർക്കാണ് (24,000 പേർ). തൊട്ടുപിന്നാലെ 14,000 പേർക്ക് ക്ഷണം ലഭിച്ച ഫ്രഞ്ച് ഭാഷാ വിഭാഗമാണ് കുടിയേറ്റത്തിനായി ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നത്. ആരോഗ്യ മേഖലയിലുള്ളവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ഉള്ളവർക്കുമാണ് മറ്റ് പ്രധാന മുൻഗണനകൾ ലഭിക്കുന്നത്.
ഒട്ടാവ: കാനഡയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അൽഗോൺക്വിൻ കോളേജ് 30 അക്കാദമിക് പ്രോഗ്രാമുകൾ നിർത്തലാക്കാൻ തീരുമാനിച്ചു. കോളേജ് ബോർഡ് ഓഫ് ഗവർണേഴ്സ് തിങ്കളാഴ്ച നടന്ന പ്രത്യേക ഓൺലൈൻ മീറ്റിംഗിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. പ്രവിശ്യാ ഗവൺമെന്റിൽ നിന്നുള്ള ഫണ്ടിംഗിലെ കുറവും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്ന ഇടിവും മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു നീക്കത്തിന് കോളേജ് അധികൃതരെ പ്രേരിപ്പിച്ചത്. ജേണലിസം, പാരാലീഗൽ, മ്യൂസിക് ഇൻഡസ്ട്രി ആർട്സ്, ഹോർട്ടികൾച്ചർ തുടങ്ങിയ പ്രമുഖ കോഴ്സുകൾ ഉൾപ്പെടെയാണ് റദ്ദാക്കുന്നത്. 2026 ശരത്കാലം മുതൽ ഈ കോഴ്സുകളിലേക്ക് പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ല.
കോളേജിന്റെ ഈ തീരുമാനം നിലവിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പല പ്രോഗ്രാമുകളും മുന്നറിയിപ്പില്ലാതെയാണ് നിർത്തലാക്കിയതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു. എന്നാൽ, നിലവിൽ ഈ കോഴ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും 2026 സ്പ്രിംഗ് സീസണിൽ പ്രവേശനം ലഭിച്ചവർക്കും തങ്ങളുടെ പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കോളേജ് അറിയിച്ചു. ഇതിനായി പ്രത്യേക ‘ടീച്ച്-ഔട്ട്’ പദ്ധതികൾ തയ്യാറാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആർട്സ്, മീഡിയ വിഭാഗങ്ങളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചവയിൽ അധികവും. അതേസമയം ഹെൽത്ത് കെയർ, സ്കിൽഡ് ട്രേഡ്സ് തുടങ്ങിയ മുൻഗണനാ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോളേജ് ലക്ഷ്യമിടുന്നത്.
ഒട്ടാവയുടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് സിറ്റി കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകി. ഫെഡറൽ ഗവൺമെന്റ് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പെർമിറ്റുകളിൽ കൊണ്ടുവന്ന കർശന നിയന്ത്രണങ്ങൾ മൂലം കോളേജിന് കോടിക്കണക്കിന് ഡോളറിന്റെ വരുമാന നഷ്ടമാണ് ഈ വർഷം ഉണ്ടായത്. ട്യൂഷൻ ഫീസിലെ വർദ്ധനവ് കൊണ്ട് മാത്രം ഈ വിടവ് നികത്താൻ കഴിയില്ലെന്നാണ് കോളേജ് പ്രസിഡന്റ് ക്ലോഡ് ബ്രൂലെ വിശദീകരിക്കുന്നത്. കഴിഞ്ഞ വർഷം 37 കോഴ്സുകൾ നിർത്തലാക്കുകയും പെർത്ത് കാമ്പസ് അടച്ചുപൂട്ടുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വലിയ തോതിലുള്ള വെട്ടിക്കുറയ്ക്കൽ നടന്നിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്ഥാപനത്തിന്റെ ദീർഘകാല നിലനിൽപ്പിനും ഇത്തരം കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്നാണ് കോളേജ് മാനേജ്മെന്റിന്റെ വാദം.
കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണസംഖ്യ റെക്കോർഡ് ഉയരത്തിലെത്തിയതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സീസണിൽ ഇതുവരെ 250 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് മരണമടഞ്ഞത്. 2009-ൽ പ്രവിശ്യ ഇൻഫ്ലുവൻസ കേസുകൾ പരസ്യമായി ട്രാക്ക് ചെയ്യാൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കഴിഞ്ഞ നാല് വർഷമായി ആൽബർട്ടയിൽ ഫ്ലൂ മരണങ്ങൾ തുടർച്ചയായി വർദ്ധിച്ചുവരികയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ സ്നൈഡർ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്രെയ്ഗ് ജെന്നെ പറഞ്ഞു. ഈ സ്ഥിതിവിവരക്കണക്കുകൾ വെറും അക്കങ്ങളല്ലെന്നും മറിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളുടെ വേദനയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സാധാരണയായി മുതിർന്നവരിലാണ് ഇൻഫ്ലുവൻസ ഗുരുതരമാകാറുള്ളതെങ്കിലും, ഇത്തവണ 20-നും 49-നും ഇടയിൽ പ്രായമുള്ള 12 പേർ മരണപ്പെട്ടത് ആരോഗ്യ വിദഗ്ധരെ ഞെട്ടിച്ചിട്ടുണ്ട്. ആരോഗ്യവാനായിരുന്ന ഒരു യുവാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് എട്ട് മണിക്കൂറിനുള്ളിൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യം എഡ്മന്റണിലെ റോയൽ അലക്സാണ്ട്ര ആശുപത്രിയിലെ ഡോക്ടർ ലൂയിസ് ഫ്രാൻസെസ്കുട്ടി പങ്കുവെച്ചു. ഈ വർഷം പടരുന്ന വൈറസ് സ്ട്രെയിൻ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, ഡിസംബർ പകുതിയോടെയാണ് ഈ സീസണിലെ രോഗബാധ അതിന്റെ പരമാവധിയിൽ എത്തിയത്.
രോഗവ്യാപനം ഇത്രയും രൂക്ഷമായിട്ടും വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തവണ വെറും 20 ശതമാനം ആൽബർട്ടക്കാർ മാത്രമാണ് ഫ്ലൂ വാക്സിൻ സ്വീകരിച്ചത്. ഇത് കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വാക്സിൻ സ്വീകരിക്കുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും വന്നാൽത്തന്നെ അതിന്റെ തീവ്രത കുറയ്ക്കുമെന്നും ഡോക്ടർമാർ ആവർത്തിക്കുന്നു. ആരോഗ്യ സംവിധാനത്തിന് മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും വാക്സിനേഷനും വ്യക്തിഗത ശുചിത്വവും അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രി മാറ്റ് ജോൺസും വ്യക്തമാക്കി. വരും വർഷങ്ങളിൽ ഇത്തരം ഭീകരമായ സാഹചര്യം ഒഴിവാക്കാൻ ഇപ്പോഴേ തയ്യാറെടുപ്പുകൾ നടത്തണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാൽഗറി: നോർത്ത് ഈസ്റ്റ് കാൽഗറിയിലെ പ്രമുഖ കമ്മ്യൂണിറ്റി കേന്ദ്രമായ ജെനസിസ് സെന്ററിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായതെങ്കിലും ബുധനാഴ്ച രാവിലെയാണ് പോലീസ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. വെടിയേറ്റ നിലയിൽ ഒരാളെ പീറ്റർ ലൗഗീഡ് ആശുപത്രിയിൽ എത്തിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വെടിവെയ്പ്പ് നടന്നത് ഫാൽക്കൺബ്രിഡ്ജ് ബൊളിവാർഡിലുള്ള ജെനസിസ് സെന്ററിന് മുന്നിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ വ്യക്തിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഫൂട്ട്ഹിൽസ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഇയാളുടെ നില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്ത് വെച്ച് മോഷ്ടിച്ചതെന്ന് സംശയിക്കുന്ന ഒരു വാഹനത്തിൽ എത്തിയ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പോലീസ് കരുതുന്നു. പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ വാഹനം ഉപേക്ഷിച്ച് കാൽനടയായി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ സ്ഥലത്തുനിന്നും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. പ്രതികൾക്കായി കോർണർസ്റ്റോൺ മേഖലയുൾപ്പെടെയുള്ള ഇടങ്ങളിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. ജെനസിസ് സെന്റർ പോലെയുള്ള തിരക്കേറിയ സ്ഥലത്തിന് മുന്നിൽ വെടിവെയ്പ്പ് ഉണ്ടായത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വെടിവെയ്പ്പ് നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇതൊരു ലക്ഷ്യം വെച്ചുള്ള ആക്രമണമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. കാൽഗറിയിൽ അടുത്ത കാലത്തായി തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ കേസിനെ കാണുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് വഴിയോ പോലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു. മാർച്ച് നാലാം തീയതി രാവിലെ തന്നെ എഡ്മന്റണിലും സമാനമായ വെടിവെയ്പ്പ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.
കാൽഗറി: 2028-ൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് ഓഫ് ഹോക്കിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക താല്പര്യപത്രം കാൽഗറി സമർപ്പിച്ചു. ടൂറിസം കാൽഗറിയുടെ സീനിയർ കമ്മ്യൂണിക്കേഷൻസ് മാനേജർ വലേരി ബാൾ ആണ് ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള പ്രധാന കായിക മാമാങ്കങ്ങൾ സംഘടിപ്പിച്ചു പാരമ്പര്യമുള്ള കാൽഗറിക്ക്, ഹോക്കി കായിക ഇനത്തോടുള്ള നഗരത്തിന്റെ അഭിനിവേശം ഈ ബിഡിലൂടെ ഒരിക്കൽ കൂടി തെളിയിക്കാനാവുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനു മുന്നോടിയായി എൻഎച്ച്എൽ കമ്മീഷണർ ഗാരി ബെറ്റ്മാൻ കഴിഞ്ഞ ദിവസം കാൽഗറിയിലെ സ്കോട്ടിയാബാങ്ക് സാഡിൽഡോമിൽ സന്ദർശനം നടത്തിയിരുന്നു.
ബിഡ് സമർപ്പിച്ച കാര്യം സ്ഥിരീകരിച്ചെങ്കിലും, ഇത് എഡ്മന്റണുമായി ചേർന്നുള്ള സംയുക്ത ബിഡ് ആണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത നൽകാൻ കമ്മീഷണർ തയ്യാറായില്ല. എങ്കിലും ഇതൊരു “മികച്ച ബിഡ്” ആണെന്നും ഇതിൽ ആൽബർട്ട പ്രവിശ്യയ്ക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 2028 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ ലോകത്തിലെ ഏറ്റവും മികച്ച എട്ട് ഹോക്കി ടീമുകൾ മാറ്റുരയ്ക്കും. കാൽഗറിയിലെ നിർമ്മാണത്തിലിരിക്കുന്ന 800 മില്യൺ ഡോളർ ചെലവ് വരുന്ന പുതിയ സ്റ്റേഡിയമായ ‘സ്കോട്ടിയ പ്ലേസ്’ 2027-ൽ പൂർത്തിയാകുമെന്നിരിക്കെ, ഈ അന്താരാഷ്ട്ര ടൂർണമെന്റ് പുതിയ വേദിക്ക് വലിയ തുടക്കം നൽകുമെന്നാണ് കരുതുന്നത്.
ആൽബർട്ട ഗവൺമെന്റ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനായി 15 മില്യൺ ഡോളർ വരെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കാൽഗറി മേയർ ജെറോമി ഫാർക്കസും ഈ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലോകകപ്പ് ഹോക്കി പോലുള്ള വലിയ ഇവന്റുകൾ നഗരത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ടൂറിസം മേഖലയ്ക്കും വലിയ ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി വിവിധ നഗരങ്ങളെയാണ് ആതിഥേയത്വത്തിനായി പരിഗണിക്കുന്നത്. വരും ആഴ്ചകളിൽ തന്നെ എൻഎച്ച്എൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2016-ന് ശേഷം ആദ്യമായാണ് ഈ ടൂർണമെന്റ് വീണ്ടും സംഘടിപ്പിക്കപ്പെടുന്നത്.
ടൊറന്റോ/ഒട്ടാവ: ആഗോള സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ ധനകാര്യ വിപണിയുടെ അസ്ഥിരാവസ്ഥയിലേക്ക് നയിക്കരുതെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം മുന്നറിയിപ്പ് നൽകി. ടൊറന്റോയിൽ ഗ്ലോബൽ റിസ്ക് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾ ഊർജ്ജ-സാമ്പത്തിക വിപണികളിൽ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ആഗോള വിപണികളെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് പുറമെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും വ്യാപാര അനിശ്ചിതത്വങ്ങളും പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് കൃത്യമായ നിരീക്ഷണത്തിന് വിധേയമല്ലാത്ത ‘നോൺ-ബാങ്ക്’ സ്ഥാപനങ്ങളുടെ കടന്നുകയറ്റമാണ് മാക്ലെം തന്റെ പ്രസംഗത്തിൽ പ്രധാനമായും എടുത്തുപറഞ്ഞത്. ഹെഡ്ജ് ഫണ്ടുകളും സ്വകാര്യ വായ്പാ സ്ഥാപനങ്ങളും ആഗോള കടപ്പത്ര വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കാനഡ ഗവൺമെന്റ് പുറത്തിറക്കുന്ന ബോണ്ടുകളുടെ പകുതിയോളം വാങ്ങുന്നത് ഇപ്പോൾ ഇത്തരം ഹെഡ്ജ് ഫണ്ടുകളാണ്. സാധാരണ സമയങ്ങളിൽ ഈ സ്ഥാപനങ്ങൾ വിപണിക്ക് ഗുണകരമാണെങ്കിലും, സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ഇവ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിൽ പരീക്ഷണങ്ങൾ നടന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ബാങ്കുകൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ വന്നുവെങ്കിലും ബാങ്കിതര സ്ഥാപനങ്ങൾക്ക് അത്തരം റിപ്പോർട്ടിംഗ് ബാധ്യതകളില്ലാത്തത് ആശങ്കാജനകമാണ്.
വിപണിയിലെ ഈ മാറ്റങ്ങൾ മനസ്സിലാക്കാനും പ്രതിരോധിക്കാനുമുള്ള നമ്മുടെ ശേഷിയേക്കാൾ വേഗത്തിലാണ് അപകടസാധ്യതകൾ വളരുന്നത്. നിലവിൽ തന്നെ സാമ്പത്തിക അനിശ്ചിതത്വം വളരെ ഉയർന്ന നിലയിലാണ്. ഇതിലേക്ക് ഒരു ധനകാര്യ തകർച്ച കൂടി ചേർക്കാൻ നമുക്ക് കഴിയില്ലെന്ന് മാക്ലെം വ്യക്തമാക്കി. വിപണിയിലെ പുതിയ കളിക്കാരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഡാറ്റാ ശേഖരണവും ആശയവിനിമയവും ശക്തമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഓഹരി വിപണിയിലെ പെട്ടെന്നുള്ള തകർച്ചകൾ ഒഴിവാക്കാൻ സ്വകാര്യ മേഖലയും സർക്കാരും ചേർന്ന് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും ബാങ്ക് ഓഫ് കാനഡ ഗവർണർ നിർദ്ദേശിച്ചു. സംഘർഷം തുടരുന്നത് എണ്ണവില വർദ്ധിക്കുന്നതിനും അതുവഴി പണപ്പെരുപ്പം കൂടുന്നതിനും കാരണമായേക്കാമെന്ന ഭീതിയും അദ്ദേഹം പങ്കുവെച്ചു.


































