വർധിച്ചു വരുന്ന ജീവിതച്ചെലവും ഇന്ധന-വൈദ്യുതി നിരക്കുകളും കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമായി ആൽബർട്ട സർക്കാർ. വീടുകളിലെ വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ ഇളവ് നൽകുന്ന ‘എനർജി റിബേറ്റ്’ പദ്ധതി പ്രഖ്യാപിച്ചു. ജൂലൈ മാസം മുതൽ ഈ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രത്യേകമായി അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഉപയോക്താക്കളുടെ ബില്ലുകളിൽ റിബേറ്റ് ലഭിക്കും. ഓരോ കുടുംബത്തിൻ്റെയും ഇന്ധന ഉപയോഗവും നിരക്കുകളും കണക്കാക്കിയാകും ധനസഹായം നിശ്ചയിക്കുക.
ഉയർന്ന ജീവിതച്ചെലവ് നേരിടാൻ ‘എനർജി റിബേറ്റ്’ പദ്ധതി സഹായകമാകുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. ഊർജ്ജ മേഖലയിലെ ഉയർന്ന നിരക്കുകളിൽ നിന്നും ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി താൽക്കാലികമായി നടപ്പിലാക്കുന്നതെന്ന് ഊർജ്ജ മന്ത്രി ബ്രയാൻ ജീൻ വ്യക്തമാക്കി. അതേസമയം, ഇതൊരു താൽക്കാലിക പരിഹാരം മാത്രമാണെന്നും സാധാരണ ജനങ്ങൾക്ക് കൂടുതൽ സ്ഥിരതയുള്ള ആശ്വാസ പദ്ധതികൾ വേണമെന്നും പ്രതിപക്ഷ നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു.
ഹെപ്പറ്റൈറ്റിസ് എ അണുബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കാനഡയിലെ മാനിറ്റോബയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം പുതിയ കേസുകൾ മാനിറ്റോബയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 2025 ഏപ്രിൽ മുതൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 780 കടന്നു. പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗ് പോലുള്ള നഗരങ്ങളിലെ ഭവനരഹിതർ, അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർ, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന വടക്കൻ ഗോത്രവർഗ്ഗ മേഖലകൾ എന്നിവടങ്ങളിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്. രോഗബാധയെത്തുടർന്ന് ഇതുവരെ 165 പേരെ ആശുപത്രിയിലും എട്ട് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ലെവൽ 1’ മുന്നറിയിപ്പായതിനാൽ മാനിറ്റോബയിലേക്കുള്ള യാത്രകൾ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്ന് യു എസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ അറിയിച്ചു. ആളുകൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കരളിനെ ബാധിക്കുന്ന ഈ വൈറസ് രോഗം തടയാൻ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പുകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നവർ വ്യക്തിശുചിത്വം പാലിക്കണമെന്നും വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിച്ചു.
ഈ വേനൽക്കാലത്ത് എഡ്മിന്റൻ നിവാസികൾക്ക് ജാസ്പറിലേക്ക് എത്താൻ പുതിയൊരു ബസ് സർവീസ് കൂടി ഒരുക്കി ഫ്ലിക്സ്ബസ്. ഈ വ്യാഴാഴ്ച സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. എഡ്മിന്റൻ സൗത്ത്ഗേറ്റ് ട്രാൻസിറ്റ് സെന്ററിൽ നിന്നും വ്യാഴാഴ്ചയും തിരിച്ച് ജാസ്പർ അവന്യൂവിൽ നിന്നും തിങ്കളാഴ്ചയുമായിരിക്കും സർവീസ് നടത്തുക. ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്ക് നിലവിൽ 60 ഡോളറാണ് (വൺവേ).
അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഡ്യുലോക്സെറ്റിൻ’ (Duloxetine) എന്ന വിഷാദരോഗ മരുന്ന് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ‘എൻ-നൈട്രോസോ-ഡ്യുലോക്സെറ്റിൻ’ (N-nitroso-duloxetine) എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘തോവ’ ഉത്പാദിപ്പിച്ച 3,70,000-ത്തോളം ബോട്ടിലാണ് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. ‘സിംബാൽറ്റ’ (Cymbalta) എന്ന ബ്രാൻഡിലുള്ള ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് നടപടി. അതേസമയം ഡോക്ടറുടെ നിർദ്ദേശമില്ലാതെ രോഗികൾ ഈ മരുന്ന് കഴിക്കുന്നത് പെട്ടെന്ന് നിർത്തരുതെന്നും, പകരം സംവിധാനങ്ങൾക്കായി ഫാർമസിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലയാളികളുടെ അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഫാമിലി പിക്നിക് സംഘടിപ്പിക്കുന്നു. ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഈസ്റ്റ് മെഡോയിലുള്ള ഏയ്സൺ ഹോവർ പാർക്കിലെ മൂന്നാം നമ്പർ ഫീൽഡിൽ സമാജം അംഗങ്ങൾ ഒത്തുചേരും. പിക്നിക്കിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയതായി സമാജം പ്രസിഡൻ്റ് ഹേമചന്ദ്രൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ എന്നിവർ അറിയിച്ചു.
ഫാമിലി പിക്നിക്കിനോടനുബന്ധിച്ച് വോളീബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ചീട്ട് കളി, കസേര കളി, വടം വലി, സ്പൂൺ ആൻഡ് ലെമൺ ഓട്ടം തുടങ്ങിയ വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരവിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിക്കും. പിക്നിക്കിന്റെ സുഗമമായ നടത്തിപ്പിനായി പ്രസിഡൻ്റ് ഹേമചന്ദ്രന്റെയും ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫിന്റെയും നേതൃത്വത്തിൽ വൈസ് പ്രസിഡൻ്റ് ഷാജി വർഗ്ഗീസ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ജോയിൻ്റ് സെക്രട്ടറി ജോസ്സി സ്കറിയ, ട്രഷറർ വിനോദ് കെആർക്കേ, ജോയിൻ്റ് ട്രഷറർ മാമ്മൻ എബ്രഹാം, കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീര, ഏലിയാമ്മ അപ്പുക്കുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം, ഓഡിറ്റർമാരായ ദീപു പോൾ, തോമസ് സക്കറിയ എന്നിവർ പ്രവർത്തിക്കുന്നു.
കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ഭീഷണിയുയർത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണായകമായ കാനഡ-യുഎസ്-മെക്സിക്കോ കരാറിൽ (CUSMA) തനിക്ക് താല്പര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ ഭീഷണി കാനഡയിലും മെക്സിക്കോയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
നിലവിലെ വ്യവസ്ഥകൾ പ്രകാരം 2026 ജൂലൈ ഒന്നിനകം കരാർ പുതുക്കേണ്ടതുണ്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള സൂചനകൾ പ്രകാരം അമേരിക്ക ഈ സമയപരിധി പാലിക്കാൻ സാധ്യതയില്ല. ജൂലൈ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ, കരാർ അടുത്ത പത്ത് വർഷത്തേക്ക് വാർഷിക പുനരവലോകനത്തിന് വിധേയമാകും. ഈ പത്തു വർഷത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ കരാർ പൂർണ്ണമായും റദ്ദാക്കപ്പെടും. എന്നാൽ ഈ അനിശ്ചിതത്വം ഒഴിവാക്കാൻ കരാർ 16 വർഷത്തേക്ക് കൂടി നീട്ടണമെന്നാണ് കാനഡയും മെക്സിക്കോയും ആവശ്യപ്പെടുന്നത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ചെറുകിട-വലിയ ബിസിനസുകളെയും ഉത്പാദന മേഖലകളെയും നേരിട്ട് ബാധിക്കുന്നതാണ് ഈ കരാറിന്റെ ഭാവി. ജൂലൈ ഒന്നിലെ സമയപരിധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സ്വീകരിക്കുന്ന നിലപാട് ആഗോള വിപണിയിലും പ്രതിഫലിക്കും.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ നിർണ്ണായക മത്സരത്തിൽ ഇന്ന് ആതിഥേയരായ കാനഡ ഖത്തറിനെ നേരിടും. വാൻകൂവറിൽ നടക്കുന്ന മത്സരത്തിൽ കാനഡ ടീം ക്യാപ്റ്റൻ അൽഫോൻസോ ഡേവിസ് കളിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് മാസത്തിൽ ബയേൺ മ്യൂണിക്കിനായി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പരുക്കേറ്റ ശേഷം താരം ഇതാദ്യമായാണ് കളിക്കളത്തിലിറങ്ങുന്നത്.
ഗ്രൂപ്പിലെ നാല് ടീമുകൾക്കും നിലവിൽ ഓരോ പോയിൻ്റ് വീതമുള്ളതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണ്ണായകമാണ്. ടൊറൻ്റോയിൽ നടന്ന ആദ്യ മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിനയുമായുള്ള മത്സരത്തിൽ കാനഡ 1-1 എന്ന സ്കോറിന് സമനില വഴങ്ങിയിരുന്നു.
കാനഡയിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ വർദ്ധിച്ചതോടെ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ രാജ്യത്തെ ഭവന ഇൻഷുറൻസ് തുകയിൽ 45 ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം നിരക്കിൽ 23.9% വർധനയും ഉണ്ടായി.
2024-ൽ മാത്രം പ്രകൃതിദുരന്തങ്ങൾ മൂലമുള്ള ഇൻഷുറൻസ് ക്ലെയിമുകൾ 8.6 ബില്യൺ ഡോളറിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. വെറും മുപ്പത് ദിവസത്തിനുള്ളിൽ നാല് വൻ പ്രകൃതിദുരന്തങ്ങളാണ് 2024-ൻ്റെ മൂന്നാം പാദത്തിൽ കാനഡയിലുടനീളം ഉണ്ടായത്. കാൽഗറിയിലുണ്ടായ ശക്തമായ ആലിപ്പഴ വർഷം മാത്രം ഇൻഷുറൻസ് കമ്പനികൾക്ക് മൂന്ന് ബില്യൺ ഡോളറിൻ്റെ നഷ്ടം വരുത്തിവെച്ചു. ജാസ്പറിലുണ്ടായ കാട്ടുതീയും ക്യൂബെക്കിലും ഒൻ്റാരിയോയിലുമുണ്ടായ വലിയ പ്രളയങ്ങളും ഇൻഷുറൻസ് ക്ലെയിമുകൾ വൻതോതിൽ ഉയരാൻ കാരണമായി. ഇതേത്തുടർന്ന് ഇൻഷുറൻസ് കമ്പനികൾക്ക് മൊത്തത്തിൽ 23 ബില്യൺ ഡോളറിലധികം തുക ക്ലെയിമുകളായി നൽകേണ്ടി വന്നതായി റിപ്പോർട്ടിൽ പറയുന്നു. വാഹന ഇൻഷുറൻസിനെ അപേക്ഷിച്ച് ഭവന ഇൻഷുറൻസ് മേഖലയെയാണ് പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത്.
കാനഡയിൽ ജനിച്ചവരിൽ വീട് സ്വന്തമാക്കുന്നവരെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്ക് കുത്തനെ വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. ഒൻ്റാരിയോയിൽ അഞ്ച് വർഷമായി താമസിക്കുന്ന പുതിയ കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്ക് 2018-ൽ 35.7 ശതമാനമായിരുന്നത് 2021-ൽ 40.2 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ കാനഡയിൽ ജനിച്ചവരുടെ നിരക്ക് 50.7 ശതമാനത്തിൽ നിന്ന് 47.8 ശതമാനമായി താഴ്ന്നു. ദക്ഷിണേഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ പ്രവിശ്യകളിൽ വീട് വാങ്ങുന്നതിൽ മുന്നിൽ നിൽക്കുന്നത്.
വർക്ക് അല്ലെങ്കിൽ സ്റ്റഡി പെർമിറ്റുകളിലോ അഭയാർത്ഥികളായോ കാനഡയിൽ എത്തിയ കുടിയേറ്റക്കാരിൽ 85 ശതമാനത്തിലധികവും ആദ്യ വർഷം തന്നെ വീട് സ്വന്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. കാനഡയിൽ ജനിച്ചവർ അപേക്ഷിച്ച് വരുമാനം കുറവാണെങ്കിലും വിലകൂടിയ വീടുകൾ വാങ്ങാനും വലിയ തുക മോർഗേജ് വായ്പകളായി എടുക്കാനും കുടിയേറ്റക്കാർ തയ്യാറാകുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. രജിസ്റ്റേർഡ് റിട്ടയർമെൻ്റ് സേവിങ്സ് പ്ലാനുകളിൽ നിക്ഷേപിക്കുന്നതിനേക്കാൾ, സ്വന്തമായി ഒരു വീട് വാങ്ങുന്നതിലൂടെയുള്ള ഇക്വിറ്റി കെട്ടിപ്പടുക്കുന്നതിനാണ് ഇവർ മുൻഗണന നൽകുന്നത്. ഇതിനാൽ തന്നെ ഉയർന്ന പ്രതിമാസ മോർഗേജ് തിരിച്ചടവുകൾ ഉള്ളതിനാൽ വിപണിയിലെ മാറ്റങ്ങൾ ഇവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.
ലോകത്തെ ഏറ്റവും ചെലവേറിയതും സാധാരണക്കാർക്ക് താങ്ങാനാകാത്തതുമായ ഭവന വിപണികളിലൊന്നായി കാനഡ മാറിയതായി പഠന റിപ്പോർട്ട്. എട്ട് പ്രമുഖ രാജ്യങ്ങളിലെ 96 പ്രധാന നഗരങ്ങളിലെ ഭവന വിപണികളെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡെമോഗ്രാഫിയ ഇൻ്റർനാഷണൽ ഹൗസിങ് അഫോർഡബിലിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്. കനേഡിയൻ ജനതയുടെ വരുമാനവും വീടുകളുടെ വിലയും തമ്മിലുള്ള അന്തരമാണ് ഇതിന് പ്രധാന കാരണം.
കാനഡയിലെ ആറ് പ്രധാന നഗരങ്ങളിൽ നാലും സാധാരണക്കാർക്ക് വീട് വാങ്ങാൻ ഒട്ടും അനുയോജ്യമല്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കാനഡയിലെ എഡ്മൻ്റൻ നഗരം ആഗോളതലത്തിൽ തന്നെ വീട് വാങ്ങാൻ ഏറ്റവും എളുപ്പമുള്ള മൂന്നാമത്തെ മികച്ച വിപണിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം വാൻകൂവർ 92-ആം സ്ഥാനത്തും ടൊറൻ്റോ 81-ആം സ്ഥാനത്തുമാണ്. ടൊറൻ്റോ നഗരത്തിൽ വീടുകളുടെ വില കുത്തനെ ഉയർന്നതോടെ ജനങ്ങൾ കിച്ചനർ, ബ്രാൻഡ്ഫോർഡ്, ലണ്ടൻ ഒൻ്റാരിയോ, ഗ്വൽഫ് തുടങ്ങിയ ചെറു നഗരങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. ഇതോടെ ഈ നഗരങ്ങളിലെ വീടുകളുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.





























