ഉയരുന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവിനും ഇടയിൽ അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ. ഈ വർഷത്തെ അഞ്ചാമത്തെ പലിശ നിരക്ക് പ്രഖ്യാപനമാണ് സെൻട്രൽ ബാങ്ക് ഇന്ന് നടത്തിയത്. ഇറാൻ യുദ്ധത്തെത്തുടർന്ന് വസന്തകാലത്ത് പെട്രോൾ വില കുതിച്ചുയർന്നതിനാൽ സമീപ മാസങ്ങളിൽ പണപ്പെരുപ്പം മൂന്ന് ശതമാനത്തിന് മുകളിൽ ഉയർന്നിരുന്നു. തുടർച്ചായി ആറാം തവണയാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് നിലനിർത്തുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും കാനഡ പോസ്റ്റിലെ എക്സിക്യൂട്ടീവുമാർക്കും മാനേജർമാർക്കും കോടികൾ ബോണസായി നൽകിയതായി റിപ്പോർട്ട്. 2025-ൽ 1.57 ശതകോടി കനേഡിയൻ ഡോളറിൻ്റെ റെക്കോർഡ് നഷ്ടമാണ് കാനഡ പോസ്റ്റ് നേരിട്ടത്. എന്നാൽ, ദേശീയ തപാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബോണസ് തുകയായി 30.8 മില്യൺ കനേഡിയൻ ഡോളർ അനുവദിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കാനഡ പോസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ ഫെഡറൽ സർക്കാർ കോടികൾ മുടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് വൻതുക ബോണസായി വിതരണം ചെയ്തത്.
തപാൽ വകുപ്പ് കനത്ത നഷ്ടം നേരിടുമ്പോൾ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് നീതികരിക്കാനാകില്ലെന്ന് കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ്റെ ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ ടെറാസാനോ പറഞ്ഞു. അതേസമയം, സ്ഥാപനത്തിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനും കാനഡ പോസ്റ്റിനെ നവീകരിക്കാനും യോഗ്യരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ബോണസ് വിതരണത്തെ ന്യായീകരിച്ച് കാനഡ പോസ്റ്റ് വക്താവ് രംഗത്ത് എത്തി. ബോണസ് തുക കണ്ടെത്തിയത് കാനഡ പോസ്റ്റിന്റെ വരുമാനത്തിൽ നിന്നാണെന്നും ഫെഡറൽ സർക്കാർ അനുവദിച്ച സാമ്പത്തിക സഹായത്തിൽ നിന്നല്ലെന്നും ഏജൻസി പറയുന്നു.
ഡ്രൈവർ-പാസഞ്ചർ ഫ്രണ്ട്-പവർ സീറ്റ് മോട്ടോറുകളെ ബാധിക്കുന്ന തകരാറിനെ തുടർന്ന് കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും ആയിരക്കണക്കിന് എസ്യുവികൾ തിരിച്ചുവിളിച്ചതായി കിയ അറിയിച്ചു. വാഹനം ഓഫാക്കിയാലും ഈ വാഹനങ്ങളുടെ പവർ സീറ്റ് മോട്ടോറുകൾക്ക് തീപിടിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി പറയുന്നു. 2020 മുതൽ 2024 മോഡൽ ടെല്ലുറൈഡ് എസ്യുവികളാണ് ബാധിത വാഹനങ്ങൾ.
കാനഡയിൽ 20,563 വാഹനങ്ങളും യുഎസിൽ 463,000 വാഹനങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ ഉടമകളെ മെയിൽ വഴി വിവരം അറിയിക്കും. തുടർന്ന് ഡ്രൈവർ-പാസഞ്ചർ ഫ്രണ്ട്-പവർ സീറ്റ് മോട്ടോർ അറ്റകുറ്റപ്പണികൾക്കായി കിയ ഡീലറുടെ അടുത്ത് എത്തിക്കണമെന്ന് നിർദ്ദേശിക്കും. കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾക്ക് 1-877-542-2886 എന്ന നമ്പറിൽ വിളിക്കാം.
കാട്ടുതീ പടർന്നു പിടിച്ച സാഹചര്യത്തിൽ വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലെ നിരവധി കമ്മ്യൂണിറ്റികളിലെ താമസക്കാർ ഒഴിഞ്ഞു പോകണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ആംസ്ട്രോങ്, ലാക് ലാ ക്രോയിക്സ് ഫസ്റ്റ് നേഷൻ, കോളിൻസ് ഫസ്റ്റ് നേഷൻ, വൈറ്റ്സാൻഡ് ഫസ്റ്റ് നേഷൻ, ലാക് ഡെസ് മില്ലെ ലാക്സ് ഫസ്റ്റ് നേഷൻ എന്നീ കമ്മ്യൂണിറ്റികളിലാണ് ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിരിക്കുന്നതെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു. അതേസമയം, ഇഗ്നേസ്, ക്രിസ്റ്റൽ ലേക്ക്, ഹൈവേ 633 പ്രദേശങ്ങളിലുള്ളവർ ഒഴിപ്പിക്കലുകൾക്ക് തയ്യാറാകണമെന്ന് ഒപിപി പറഞ്ഞു.
ഈ കമ്മ്യൂണിറ്റികൾ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾക്ക് കീഴിലാണെന്നും പ്രദേശത്തെ നിരവധി ഹൈവേകളുടെ ചില ഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. റെയ്നി റിവർ ഡിസ്ട്രിക്റ്റ്, ഗൾ ബേ ഫസ്റ്റ് നേഷൻ എന്നറിയപ്പെടുന്ന കിയാഷ്കെ സാഗിംഗ് അനിഷിനാബെക്ക് എന്നിവയുൾപ്പെടെ പ്രദേശത്തെ മറ്റ് കമ്മ്യൂണിറ്റികളും കാട്ടുതീ ഭീതിയിലാണ്. അതിശക്തമായ കാട്ടുതീയും ഒഴിപ്പിക്കൽ ഉത്തരവുകളും കാരണം ജൂലൈ 20 വരെ വാബാകിമി പ്രൊവിൻഷ്യൽ പാർക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
പ്രവിശ്യയിലുടനീളം നിലവിൽ 160 കാട്ടുതീകൾ സജീവമായി തുടരുന്നുണ്ടെന്ന് ഒൻ്റാരിയോ വനം അഗ്നിശമന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇതിൽ 53 എണ്ണം നിയന്ത്രണവിധേയമായിട്ടില്ല. എട്ട് തീപിടുത്തങ്ങൾ നിയന്ത്രണവിധേയമാണ്, നാല് തീപിടുത്തങ്ങൾ നിയന്ത്രണത്തിലാണ്, 63 തീപിടുത്തങ്ങൾ നിരീക്ഷണത്തിലുമാണ്, ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ബാങ്ക് ഓഫ് കാനഡയുടെ ഈ വർഷത്തെ അഞ്ചാമത്തെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന് നടക്കും. ഉയരുന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവിനും ഇടയിൽ സെൻട്രൽ ബാങ്ക് നിരക്ക് 2.25 ശതമാനത്തിൽ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. ഇറാൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില വർധന കാരണം സമീപ മാസങ്ങളിൽ പണപ്പെരുപ്പം മൂന്ന് ശതമാനത്തിന് മുകളിൽ ഉയർന്നിട്ടുണ്ട്.
അതേസമയം യുദ്ധത്തിന്റെ ആഘാതത്തിനപ്പുറം പണപ്പെരുപ്പം വ്യാപിക്കുന്നതിന്റെ സൂചനകൾ ഉണ്ടെങ്കിൽ പലിശനിരക്ക് വർധിപ്പിക്കാൻ തയ്യാറാണെന്നും ബാങ്ക് ഓഫ് കാനഡയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ദുർബലമായ ആദ്യ പാദത്തിൽ നിന്ന് സമ്പദ്വ്യവസ്ഥ മിതമായി തിരിച്ചുവരികയാണെന്ന് തൊഴിൽ വിപണിയെക്കുറിച്ചുള്ള സമീപകാല ഡാറ്റ സൂചിപ്പിക്കുന്നു.
കാനഡയിലെ ഭവന വിപണിയിൽ ആവശ്യക്കാർ ഏറിയതോടെ ഈ വർഷം വീടുകളുടെ വില വീണ്ടും വർധിക്കുമെന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയായ റോയൽ ലെപേജ് റിപ്പോർട്ട്. 2026-ൻ്റെ അവസാന പകുതിയോടെ കാനഡയിലെ വീടുകളുടെ ശരാശരി വില മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വർധിച്ച് 8,23,344 ഡോളറിലെത്തുമെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നേരത്തെ ഒരു ശതമാനം വർധനവാണ് പ്രവചിച്ചിരുന്നത്.
കാനഡയിലെ പ്രധാന നഗരങ്ങളിൽ വീടുകളുടെ വിലയിൽ വ്യത്യാസമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ക്യൂബെക് സിറ്റിയിലാണ് വീടുകളുടെ വില ഏറ്റവും കൂടുതൽ വർധിക്കാൻ സാധ്യത. ഏകദേശം എട്ടു ശതമാനം വില വർധനയാണ് പ്രവചനത്തിലുള്ളത്. മോൺട്രിയൽ, വിന്നിപെഗ് എന്നീ നഗരങ്ങളിൽ അഞ്ച് ശതമാനവും ഹാലിഫാക്സ്, എഡ്മിന്റൻ, റജീന എന്നിവിടങ്ങളിൽ 4 ശതമാനം വർധനവിനും സാധ്യതയുണ്ട്. എന്നാൽ കാനഡയിലെ ഏറ്റവും വലിയ ഭവന വിപണിയായ വാൻകൂവർ, ടൊറൻ്റോ എന്നിവിടങ്ങളിൽ യഥാക്രമം മൂന്നര ശതമാനവും രണ്ട് ശതമാനവും വില കുറയാൻ സാധ്യതയുണ്ട്.
വർഷത്തിൻ്റെ തുടക്കത്തിൽ ഭവന വിപണിയിൽ മന്ദഗതിയായിരുന്നെങ്കിലും മേയ്, ജൂൺ മാസങ്ങളിൽ വിപണി സജീവമായി. വരും മാസങ്ങളിലും ഈ മുന്നേറ്റം തുടരുമെന്ന് റോയൽ ലെപേജ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, പണപ്പെരുപ്പവും അമേരിക്കയുമായുള്ള വ്യാപാര കരാറിലെ (CUSMA) അനിശ്ചിതത്വങ്ങളും കാരണം വീടുകൾ വാങ്ങുന്നത് അടക്കം വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ കാനഡക്കാർ ഇപ്പോഴും മടിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ നഗരങ്ങളിൽ വില അല്പം കുറയുന്നത് പുതുതായി വീട് വാങ്ങാൻ ഒരുങ്ങുന്നവർക്ക് സഹായകരമാകുമ്പോൾ, മറ്റ് ചെറുകിട നഗരങ്ങളിൽ വില സ്ഥിരമായി ഉയരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ടോക്കിയോ: കഴിഞ്ഞ മാസം അമേരിക്കയിലെ പണപ്പെരുപ്പം (Inflation) സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചത്ര മോശമായിരുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വാൾസ്ട്രീറ്റിലുണ്ടായ വൻ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഏഷ്യൻ ഓഹരി വിപണികളും ബുധനാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെമികണ്ടക്ടർ ഓഹരികളിൽ അടുത്തിടെയുണ്ടായ വൻ ഇടിവിൽ നിന്നുള്ള ശക്തമായ തിരിച്ചുവരവോടെ ദക്ഷിണ കൊറിയൻ സൂചികയായ കോസ്പി (Kospi) 6.2% ഉയർന്ന് 7,284.41 എന്ന നിലയിലെത്തി. പ്രമുഖ കമ്പ്യൂട്ടർ ചിപ്പ് നിർമ്മാതാക്കളായ എസ്കെ ഹൈനിക്സിന്റെ (SK Hynix) ഓഹരികൾ 9.4 ശതമാനവും സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികൾ 6.1 ശതമാനവും നേട്ടമുണ്ടാക്കി. ജപ്പാന്റെ ബെഞ്ച്മാർക്ക് സൂചികയായ നിക്കി 225 (Nikkei 225) 1.3% ഉയർന്ന് 68,613.89 ലും, ഓസ്ട്രേലിയയുടെ എസ് ആൻഡ് പി/എഎസ്എക്സ് 200 (S&P/ASX 200) 0.4% നേട്ടത്തോടെ 8,841.10 ലും വ്യാപാരം അവസാനിപ്പിച്ചു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് (Hang Seng) സൂചിക 1.5% ഉയർന്ന് 24,701.10 ൽ എത്തിയപ്പോൾ ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.2% ഇടിഞ്ഞ് 3,957.79 ആയി കുറഞ്ഞു. ഏപ്രിൽ-ജൂൺ പാദത്തിൽ ചൈനയുടെ സമ്പദ്വ്യവസ്ഥയുടെ വാർഷിക വളർച്ച മുൻ പാദത്തിലെ 5 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുത്തനെ ഇടിഞ്ഞെന്ന ഔദ്യോഗിക റിപ്പോർട്ടാണ് ചൈനീസ് വിപണിയെ ബാധിച്ചത്.
അമേരിക്കയും ഇറാനും തമ്മിൽ സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഓഹരി വിപണിയിലെ മൊത്തത്തിലുള്ള നേട്ടം മിതമായിരുന്നു. ഈ രാഷ്ട്രീയ സംഘർഷം ആഗോള വിപണിയിൽ എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന കമ്പനികളുടെ വസന്തകാല പാദവാർഷിക വരുമാന റിപ്പോർട്ടുകൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) എണ്ണ, വാതക ഗതാഗതത്തിന് പുതിയ ആക്രമണങ്ങൾ വലിയ ഭീഷണിയുയർത്തുന്നുണ്ട്. ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതം അപകടത്തിലായതോടെ ചരക്കുനീക്കം വീണ്ടും കുറയുകയാണെന്ന് കെസിഎം ട്രേഡിന്റെ ചീഫ് മാർക്കറ്റ് അനലിസ്റ്റ് ടിം വാട്ടറർ ചൂണ്ടിക്കാട്ടി. ഇതിനിടെ ഊർജ്ജ വിപണിയിൽ യുഎസ് അസംസ്കൃത എണ്ണവില 30 സെന്റ് ഉയർന്ന് ബാരലിന് 79.64 ഡോളറിലെത്തി. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില 62 സെന്റ് വർദ്ധിച്ച് ബാരലിന് 85.35 ഡോളറായി.
അമേരിക്കൻ വിപണിയായ വാൾസ്ട്രീറ്റിൽ എസ് ആൻഡ് പി 500 (S&P 500) സൂചിക 0.4% നേട്ടത്തോടെ 7,543.59 ലും, നാസ്ഡാക് (Nasdaq) 0.9% ഉയർന്ന് 26,107.01 ലും വ്യാപാരം അവസാനിപ്പിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് നേരിയ ഉയർച്ചയോടെ (0.1 ശതമാനത്തിൽ താഴെ) 52,508.27 ൽ എത്തി. അമേരിക്കയിലെ ഇന്ധനം, ഭക്ഷണം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.5% മാത്രമാണ് ഉയർന്നതെന്ന പണപ്പെരുപ്പ റിപ്പോർട്ട് ബോണ്ട് വിപണിയിലെ യീൽഡ് (ആദായം) കുറയാൻ സഹായിച്ചു, ഇത് ഓഹരി വിപണിക്ക് കരുത്തായി.
പണപ്പെരുപ്പം കുറയുന്നത് പലിശനിരക്ക് ഉയർത്താനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ മേലുള്ള സമ്മർദ്ദം കുറയ്ക്കും. നിലവിലെ സാഹചര്യത്തിൽ അടുത്ത ആഴ്ചകളിൽ നടക്കാനിരിക്കുന്ന യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ 17 ശതമാനത്തിൽ താഴെ മാത്രമേ സാധ്യതയുള്ളൂവെന്ന് വ്യാപാരികൾ വിലയിരുത്തുന്നു. വൻകിട ടെക് ഓഹരികളായ മൈക്രോൺ ടെക്നോളജി (4.9%), എൻവിഡിയ (4.1%) എന്നിവയുടെ തിരിച്ചുവരവും വിപണിയെ സ്ഥിരതപ്പെടുത്താൻ സഹായിച്ചു. കറൻസി വിപണിയിൽ യുഎസ് ഡോളർ ജാപ്പനീസ് യെന്നിനെതിരെ 162.15 എന്ന നിലയിലേക്ക് നേരിയ തോതിൽ താഴ്ന്നപ്പോൾ യൂറോയുടെ മൂല്യം 1.1446 ഡോളറായി ഉയർന്നു.
വർഷത്തിൽ രണ്ടുതവണ ക്ലോക്ക് മുന്നോട്ടും പിന്നോട്ടും മാറ്റുന്ന രീതിക്ക് വിരാമമിടാൻ നീക്കവുമായി യുഎസ്. ഡേലൈറ്റ് സേവിങ് ടൈം (Daylight Saving Time) സ്ഥിരമാക്കുന്ന ‘Sunshine Protection Act’ ബിൽ യു എസ് പ്രതിനിധി സഭ (House of Representatives) പാസാക്കി. ബിൽ 308-117 എന്ന വോട്ടിനാണ് അംഗീകാരം നേടിയത്. ബിൽ ഇനി യുഎസ് സെനറ്റിന്റെ പരിഗണനയ്ക്ക് അയയ്ക്കും. തുടർന്ന് സെനറ്റും ബില്ലിന് അംഗീകാരം നൽകുകയും തുടർന്ന് പ്രസിഡൻ്റിന്റെ ഒപ്പും ലഭിക്കുന്നതോടെ അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ ഡേലൈറ്റ് സേവിങ് ടൈമിനു അറുതിയാകും.
നിലവിൽ എല്ലാ വർഷവും മാർച്ചിൽ ഒരു മണിക്കൂർ മുന്നോട്ടും (Spring Forward), നവംബറിൽ ഒരു മണിക്കൂർ പിന്നോട്ടും (Fall Back) ക്ലോക്ക് മാറ്റുന്ന രീതിയാണ് അമേരിക്കയിൽ തുടരുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഈ സമയം മാറ്റം അവസാനിക്കുകയും ഡേലൈറ്റ് സേവിങ് ടൈം സ്ഥിരമായി തുടരുകയും ചെയ്യും. വൈകുന്നേരങ്ങളിൽ കൂടുതൽ പ്രകാശം ലഭിക്കുക, സമയംമാറ്റം മൂലമുള്ള ആരോഗ്യ-ഉറക്ക പ്രശ്നങ്ങൾ കുറയുക, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുക എന്നിവയാണ് ബില്ലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ. അതേസമയം, ശൈത്യകാലത്ത് രാവിലെ കൂടുതൽ നേരം ഇരുട്ടായിരിക്കുമെന്ന ആശങ്കയും വിമർശകർ ഉയർത്തുന്നുണ്ട്.
അമേരിക്കയിലെ സജീവമായ മലയാളി സമൂഹത്തിന്റെ സാന്നിധ്യം കാരണം എല്ലാ വർഷവും അവിടെ വളരെ വിപുലമായ രീതിയിലാണ് ഓണാഘോഷങ്ങൾ നടക്കാറുള്ളത്. ബാത്തുക്കമ്മ, ദുർഗ്ഗാ പൂജ, ദീപാവലി, ഹോളി, ഈദ് എന്നിവ പോലെ തന്നെ അമേരിക്കയുടെ സാംസ്കാരിക വൈവിധ്യത്തെ ഓണസദ്യയും പൂക്കളവുമടങ്ങുന്ന ഓണത്തിന്റെ പാരമ്പര്യവും ചടങ്ങുകളും കൂടുതൽ സമ്പന്നമാക്കുന്നു. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്, ഫെഡ്എക്സ് സി.ഇ.ഓ രാജ് സുബ്രഹ്മണ്യം, ചലച്ചിത്ര സംവിധായകൻ എം. നൈറ്റ് ശ്യാമളൻ, രാഷ്ട്രീയ പ്രവർത്തക പ്രമീള ജയപാൽ, നെറ്റ്ആപ്പ് സി.ഇ.ഓ ജോർജ്ജ് കുര്യൻ, പ്രശസ്ത എഴുത്തുകാരൻ എബ്രഹാം വർഗീസ് തുടങ്ങിയ പ്രമുഖർ അമേരിക്കയിലെ മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളാണ്.
ഇന്ത്യയിലെപ്പോലെ തന്നെ 2026-ൽ അമേരിക്കയിലും ഓഗസ്റ്റ് 16 മുതൽ 26 വരെയാണ് ഓണക്കാലം വരുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ വിളവെടുപ്പ് ഉത്സവം ഓഗസ്റ്റ് 16-ന് അത്തത്തോടെ ആരംഭിച്ച്, ഏറ്റവും പ്രധാനപ്പെട്ട ദിവസമായ തിരുവോണം ഓഗസ്റ്റ് 26-ന് വരുന്നു. അമേരിക്കയിൽ ഓണം ഔദ്യോഗിക പൊതുഅവധി അല്ലാത്തതിനാൽ, അവിടുത്തെ മലയാളി സംഘടനകൾ തിരുവോണത്തിന് മുൻപോ പിൻപോ വരുന്ന വാരാന്ത്യങ്ങളിലാണ് പ്രധാനമായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ വാർഷിക സാംസ്കാരിക ഉത്സവങ്ങളിലൊന്നായി മാറാൻ കാരണമാകുന്നു.
അമേരിക്കയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നാണ് കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (KANJ) സംഘടിപ്പിക്കുന്ന കാഞ്ച് മെഗാ ഓണം. 1979-ൽ സ്ഥാപിതമായ ഈ സംഘടനയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ന്യൂ ജേഴ്സി, ന്യൂ യോർക്ക് എന്നിവിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് മലയാളികളാണ് എത്താറുള്ളത്. വാഴയിലയിൽ വിളമ്പുന്ന ആധികാരികമായ ഓണസദ്യ, ചെണ്ടമേളം, പൂക്കള മത്സരങ്ങൾ, കേരള സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിയ പരമ്പരാഗത നൃത്തങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയെല്ലാം ഉൾപ്പെടുത്തി 2026 സെപ്റ്റംബർ 12-ന് ന്യൂ ജേഴ്സിയിലാണ് ഈ മെഗാ ഇവന്റ് അരങ്ങേറുന്നത്.
കാലിഫോർണിയയിലും വിപുലമായ രീതിയിലുള്ള ആഘോഷങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 22-ന് ഹേവാർഡിലുള്ള ഷാബോട്ട് കോളേജിൽ വെച്ച് നടക്കും. ഓണസദ്യയും സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്ന ഈ കമ്മ്യൂണിറ്റി ഒത്തുചേരൽ ഒരു ടിക്കറ്റഡ് ഇവന്റ് ആണ്. കൂടാതെ, വേൾഡ് മലയാളി കൗൺസിൽ (WMC) കാലിഫോർണിയ ചാപ്റ്റർ ഓഗസ്റ്റ് 15-ന് കാംബെല്ലിലുള്ള ഓർച്ചാർഡ് സിറ്റി ബാങ്ക്വറ്റ് ഹാളിൽ വെച്ച് മറ്റൊരു വലിയ ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഈ ഓണാഘോഷം ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടൊപ്പമാണ് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബേ ഏരിയയിലെ മലയാളി പ്രവാസികൾക്ക് പുറമെ സിലിക്കൺ വാലിയിലെ മറ്റ് ഇന്ത്യൻ സമൂഹങ്ങളും ഇതിൽ പങ്കുചേരും.
ന്യൂ ഇംഗ്ലണ്ട് മേഖലയിലെ മസാച്യുസെറ്റ്സിൽ ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ (NEMA) ഒരുക്കുന്ന ‘നേമ മഹോത്സവം 2026’ സെപ്റ്റംബർ 12-ന് ആൻഡോവർ ഹൈസ്കൂളിൽ വെച്ച് നടക്കും. പരമ്പരാഗത ഓണസദ്യ, സാംസ്കാരിക പരിപാടികൾ, മെഗാ തിരുവാതിര, പൂക്കളം എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് അടുത്ത തലമുറയ്ക്ക് കേരളത്തിന്റെ പൈതൃകം പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വലിയ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്. ബോസ്റ്റണിലുള്ള ഡോർചെസ്റ്റർ മലയാളി കമ്മ്യൂണിറ്റി (DMC) ഓഗസ്റ്റ് 29-ന് ഗ്രേറ്റർ ബോസ്റ്റൺ ഏരിയയിലെ മലയാളികൾക്കായി ഓണാഘോഷം ഒരുക്കുന്നുണ്ട്. പ്രാദേശിക കൂട്ടായ്മകളെ ശക്തിപ്പെടുത്താനും കേരളത്തിന്റെ തനിമ അനുഭവിക്കാനും ഈ പരിപാടി സഹായിക്കും.
ടെക്സാസിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം (കേരള ഹിന്ദു സൊസൈറ്റി) സംഘടിപ്പിക്കുന്ന ‘ഹൂസ്റ്റണം 2026’ (HOUSTONAM 2026) അമേരിക്കയിലെ ഏറ്റവും വലിയ പരമ്പരാഗത ഓണാഘോഷമായിട്ടാണ് അറിയപ്പെടുന്നത്. ടെക്സാസിലുടനീളമുള്ള മലയാളി പ്രവാസികൾ ഒത്തുചേരുന്ന ഈ വലിയ സദ്യയും സാംസ്കാരിക വിരുന്നും ഓഗസ്റ്റ് 23-ന് എപിക് ഇവന്റ് സെന്ററിൽ വെച്ചാണ് നടക്കുക. ചിക്കാഗോയിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോ (MAGC) ഓഗസ്റ്റ് 8-ന് നോർത്ത്ഫീൽഡിലുള്ള ക്രിസ്ത്യൻ ഹെറിറ്റേജ് അക്കാദമിയിൽ വെച്ച് വൻകിട സാംസ്കാരിക ഉത്സവം ഒരുക്കുന്നുണ്ട്. പുതിയ വാഴയിലയിൽ വിളമ്പുന്ന ആധികാരികമായ ‘അമ്പിസ്വാമി ഓണസദ്യ’യാണ് ചിക്കാഗോയിലെ ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണം.
അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും വിഴുങ്ങിക്കൊണ്ട് പുതിയൊരു കനത്ത ഉഷ്ണതരംഗം (Heat wave) കൂടി ശക്തിപ്രാപിക്കുകയാണ്. മുൻവർഷങ്ങളിലെ എല്ലാ റെക്കോർഡുകളെയും കാറ്റിൽപ്പറത്തുന്ന തരത്തിലുള്ള അതികഠിനമായ ചൂടാണ് പലയിടങ്ങളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) വെതർ പ്രെഡിക്ഷൻ സെന്റർ നൽകുന്ന വിവരങ്ങൾ പ്രകാരം, ജൂലൈ 10 വെള്ളിയാഴ്ചയോടെ തന്നെ രാജ്യം ഈ കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാകും.
വാരാന്ത്യത്തിൽ ചൂട് കടുക്കും; പുതിയ റെക്കോർഡുകൾ പിറന്നേക്കാം
വരും ദിവസങ്ങളിൽ ചൂട് കൂടുതൽ മാരകമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്റർമൗണ്ടൻ വെസ്റ്റ് മുതൽ വടക്കൻ പ്ലെയിൻസ് വരെയുള്ള പ്രദേശങ്ങളിലാണ് ഇതിന്റെ ആഘാതം വൻതോതിൽ ദൃശ്യമാകുക. കൂടാതെ, ഡീപ് സൗത്ത് മേഖലകളിൽ അസഹനീയമായ ചൂടിനൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവും (Humidity) വർദ്ധിക്കും. ജൂലൈ 11 ശനിയാഴ്ചയോടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ താപനില മൂന്നക്ക സംഖ്യയും (ഫാരൻഹീറ്റിൽ 100 ഡിഗ്രിക്ക് മുകളിൽ) കടന്ന് കുതിക്കുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.
ഞായറാഴ്ചയാകുന്നതോടെ ചില നഗരങ്ങളിൽ താപനില 110 ഡിഗ്രി ഫാരൻഹീറ്റിലേക്ക് (ഏകദേശം 43.3 ഡിഗ്രി സെൽഷ്യസ്) ഉയർന്നേക്കാം. ഇത് ആ ദിവസത്തെയോ ആ മാസത്തെയോ മാത്രമല്ല, ആ പ്രദേശങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയായി മാറിയേക്കുമെന്നും ആശങ്കയുണ്ട്. നിലവിൽ നോർത്ത് ഡക്കോട്ട, മൊണ്ടാന, വയോമിങ്, യൂട്ടാ, സതേൺ കാലിഫോർണിയ, കൊളറാഡോ, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം (Extreme Heat Warnings) പുറപ്പെടുവിച്ചിട്ടുണ്ട്.
ഫീനിക്സിനെ മറികടന്ന് ബില്ലിങ്സ്; ഹൈക്കിങ് പാതകൾ അടച്ചു
സതേൺ കാലിഫോർണിയയിലാണ് ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്, ഇവിടെ ചൂട് 117 ഡിഗ്രി ഫാരൻഹീറ്റ് വരെയെത്താം. അരിസോണയിലെ ഫീനിക്സ് നഗരത്തിലും സ്ഥിതി സങ്കീർണ്ണമാണ്. വരും ആഴ്ചകളിൽ ഇവിടെ താപനില 110 ഡിഗ്രിക്ക് താഴേക്ക് വരാൻ സാധ്യതയില്ലെന്നും, കടുത്ത ചൂട് കാരണം ഫീനിക്സിലെ പല ഹൈക്കിങ് പാതകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ സംസ്ഥാനങ്ങളായ മൊണ്ടാന, ഐഡഹോ എന്നിവടങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ ചൂട് അനുഭവപ്പെടും. മൊണ്ടാനയിലെ ബില്ലിങ്സ് നഗരത്തിൽ താപനില അതിന്റെ എക്കാലത്തെയും വലിയ റെക്കോർഡുകളെ ഭേദിച്ചേക്കുമെന്നും, ചിലപ്പോൾ ഫീനിക്സിനേക്കാൾ കൂടുതൽ ചൂട് ബില്ലിങ്സിൽ രേഖപ്പെടുത്തിയേക്കാമെന്നും ദ വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കുന്നു. തിങ്കളാഴ്ചയോടെ ഈ ആപൽക്കരമായ താപതരംഗം ദക്ഷിണ ഡക്കോട്ടയിലെ റാപ്പിഡ് സിറ്റിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കും വ്യാപിക്കും.
ആരോഗ്യത്തിന് കനത്ത ഭീഷണി; ചിലയിടങ്ങളിൽ ആശ്വാസ മഴ
“പകൽ സമയത്തെ കടുത്ത ചൂടും രാത്രിയിലും തുടരുന്ന അസാധാരണമായ ഉഷ്ണവും ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും (Heat stress),” എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ എയർ കണ്ടീഷനിങ് സൗകര്യങ്ങളോ ആവശ്യത്തിന് വെള്ളമോ ലഭിക്കാത്തവർക്ക് ഈ കാലാവസ്ഥ ജീവന് തന്നെ അപകടമുണ്ടാക്കിയേക്കാം.
എന്നാൽ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും സ്ഥിതി ഒരുപോലെയല്ല. ഫ്ലോറിഡയിലും തെക്കുകിഴക്കൻ മേഖലകളിലും വെള്ളിയാഴ്ച കടുത്ത ചൂട് അനുഭവപ്പെടുമെങ്കിലും, വാരാന്ത്യത്തോടെ ആകാശത്ത് മേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുള്ളതിനാൽ താപനില ക്രമേണ കുറയും. അതുപോലെ, കഴിഞ്ഞ വലിപ്പമുള്ള ഉഷ്ണതരംഗത്തിന്റെ കേന്ദ്രമായിരുന്ന സെൻട്രൽ പ്ലെയിൻസ് മുതൽ മിഡ്-അറ്റ്ലാന്റിക് വരെയുള്ള പ്രദേശങ്ങളിൽ ഇത്തവണ മേഘാവൃതമായ അന്തരീക്ഷവും മഴയും കാരണം ചൂട് സാധാരണയേക്കാൾ കുറവായിരിക്കും. മിസിസിപ്പി, ഒഹായോ വാലി എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുന്നതോടെ ചൂട് മാറി താപനില സാധാരണ നിലയിലേക്ക് (80 ഡിഗ്രി ഫാരൻഹീറ്റിന്റെ മധ്യത്തിലേക്ക്) മടങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.































