“നമ്മുടെ നാടിന്റെ സ്നേഹം, നമ്മുടെ കൂട്ടായ്മ, നമ്മുടെ സൗഹൃദം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കാനഡയിലെ തൃശൂർ ജില്ലക്കാർ മിൽട്ടൺ സ്പോർട്സ് സെന്റർ കമ്മ്യൂണിറ്റി പാർക്കിൽ ഒത്തുചേർന്നു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തൃശൂർ സ്വദേശികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026 സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി. കാനഡയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ഗഡീസ് ഇൻ കാനഡയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
2024-ൽ ആരംഭിച്ച തൃശൂർ ഗഡീസിന്റെ ആദ്യ പിക്ക്നിക്കിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് ഇത്തവണയും സംഗമം സംഘടിപ്പിച്ചത്. ചെണ്ടമേളം, വടംവലി, കുടുംബ മത്സരങ്ങൾ, കുട്ടികൾക്കായുള്ള ഗെയിമുകൾ, നൃത്തം തുടങ്ങിയ വിവിധ പരിപാടികൾ പിക്ക്നിക്കിന് ആവേശം പകർന്നു. തൃശൂരിന്റെ തനത് ആഘോഷാന്തരീക്ഷം ഓർമിപ്പിച്ച ചെണ്ടമേളവും വടംവലി മത്സരവും പ്രധാന ആകർഷണങ്ങളായി. കൂടാതെ നാടൻ രുചിയും ഗൃഹാതുരത്വവും പകരുന്ന വിഭവങ്ങളോടെയുള്ള ഭക്ഷണവിരുന്നും ഒരുക്കിയിരുന്നു.
തൃശൂരിന്റെ സാംസ്കാരിക പൈതൃകവും നാടിന്റെ സ്നേഹവും സൗഹൃദവും സാഹോദര്യവും കാനഡയിലെ പുതിയ തലമുറയിലേക്കും പകരുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തൃശൂർ ഗഡീസ്, വരും വർഷങ്ങളിലും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു.
കാനഡ യൂറോപ്യന്‍ യൂണിയനില്‍ (EU) അംഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ടൊറൻ്റോ ഫിലിം ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ ശ്രമിക്കുന്നില്ല. പകരം കാനഡയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സവിശേഷമായ ഒരു സഖ്യം രൂപീകരിക്കുന്നതിനായുള്ള ചര്‍ച്ച ആരംഭിക്കാനാണ് താല്പര്യപ്പെടുന്നത്,’ മാര്‍ക്ക് കാര്‍ണി അറിയിച്ചു.
യൂറോപ്യന്‍ പാര്‍ലമെൻ്റിനെ അഭിസംബോധന ചെയ്യുന്നതിനായി കാര്‍ണി ഈ ആഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലേക്ക് തിരിക്കും. കൂടാതെ സെൻ്റ് പിയറി ആന്‍ഡ് മിക്വെലോണില് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മക്രോണുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ അവസാനത്തോടെ കാനഡ-ഇയു ഉച്ചകോടിയും നിശ്ചയിച്ചിട്ടുണ്ട്.
ഓഗസ്റ്റിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ഇന്ധനവില വർധന കുറഞ്ഞെങ്കിലും വാടകയിലും യാത്രാച്ചെലവിലുമുണ്ടായ വർധന ആ കുറവിനെ നികത്തിയതോടെയാണ് പണപ്പെരുപ്പ നിരക്കിനെ പിടിച്ചു നിർത്തിയത്.
മധ്യേഷ്യയിലെ സംഘർഷം ഇന്ധനവിലയെ ബാധിക്കുന്നത് തുടരുന്നതിനാൽ ഓഗസ്റ്റിലും പെട്രോൾ വിലയിൽ വർധനയുണ്ടായെങ്കിലും മുൻമാസത്തെ അപേക്ഷിച്ച് കുറവായിരുന്നു. മുൻമാസത്തെ 25.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ വില വർധന 22.8 ശതമാനമായി കുറഞ്ഞതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. പെട്രോൾ വില ഒഴികെയുള്ള ഉപഭോക്തൃ വിലകളിൽ കഴിഞ്ഞ മാസം 2.4% വർധനയുണ്ടായി. രണ്ടു വർഷത്തിന് ശേഷം ഇതാദ്യമായി മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്കിനേക്കാൾ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില വർധന കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇവയുടെ വിലയിൽ 2.8% വർധനവാണുണ്ടായത്.
എന്നാൽ, ഇന്ധന സർചാർജുകളിലുണ്ടായ വർധനവും, 2025-ൽ കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ കുറവിനനുസരിച്ച് വിമാനക്കമ്പനികൾ നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളും കാരണം യാത്രയ്ക്കായി ഉപയോക്താക്കൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നതായി ഫെഡറൽ ഏജൻസി ചൂണ്ടിക്കാട്ടി. കൂടാതെ ജൂലൈയിൽ 2.5 ശതമാനമായിരുന്ന വാടക നിരക്ക് ഓഗസ്റ്റിൽ 2.8 ശതമാനമായി വർധിച്ചതായും റിപ്പോർട്ട് പറയുന്നു.
കാനഡയിലെ സസ്കച്ചവാൻ ഇമ്മിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (SINP) 2026-ലെ അവസാനത്തെ ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ മേഖലകളിലായി സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് സമയക്രമത്തിലാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. സെപ്റ്റംബർ 14-ന് രാവിലെ 9:30-ന് ട്രക്കിംഗ്, റീട്ടെയിൽ മേഖലകൾക്കും, അതേദിവസം ഉച്ചയ്ക്ക് 1:30-ന് അക്കോമഡേഷൻ വിഭാഗത്തിനും ഇൻടേക്ക് തുറക്കും. തുടർന്ന് സെപ്റ്റംബർ 15-ന് ഉച്ചയ്ക്ക് 1:30-ന് ഫുഡ് സർവീസസ് വിഭാഗത്തിനുമുള്ള അപേക്ഷകൾ സ്വീകരിക്കും. പിന്നീട് നടത്താൻ നിശ്ചയിച്ചിരുന്ന ഇൻടേക്കുകൾക്കായി മുൻപ് മാറ്റിവെച്ചിരുന്ന നോമിനേഷൻ സ്പേസുകൾ കൂടി ഉൾപ്പെടുത്തിയാണ് ഈ സെപ്റ്റംബർ ഇൻടേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓരോ മൂന്ന് മാസത്തിലൊരിക്കലും എസ്.ഐ.എൻ.പി തങ്ങളുടെ പ്രോസസ്സിംഗ് സമയങ്ങൾ പുതുക്കാറുണ്ട്. തീരുമാനമായ അപേക്ഷകളെ (നോമിനേറ്റ് ചെയ്യപ്പെട്ടവ, തിരിച്ചയച്ചവ, അല്ലെങ്കിൽ അനർഹമായവ) മാത്രം അടിസ്ഥാനമാക്കിയാണ് ഈ പ്രോസസ്സിംഗ് സമയം കണക്കാക്കുന്നത്. ഏറ്റവും വേഗതയേറിയതും ഏറ്റവും വൈകിയതുമായ 10 ശതമാനം അപേക്ഷകൾ ഒഴിവാക്കി, 80 ശതമാനം പൂർണ്ണമായ അപേക്ഷകൾ തീർപ്പുകൽപ്പിക്കുന്ന സമയമാണ് ഇതിൽ വ്യക്തമാക്കിയിട്ടുള്ളത്.
രണ്ടാം പാദത്തിലെ (ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ) കണക്കുകൾ പ്രകാരം, ഇന്റർനാഷണൽ സ്കിൽഡ് വർക്കർ വിഭാഗത്തിലെ എംപ്ലോയ്മെന്റ് ഓഫർ, ഇന്നൊവേഷൻ ആൻഡ് ടെക് ടാലന്റ് പാത്ത്വേ, അഗ്രികൾച്ചർ ടാലന്റ് പാത്ത്വേ, ഹെൽത്ത് ടാലന്റ് പാത്ത്വേ എന്നിവയുടെയെല്ലാം പ്രോസസ്സിംഗ് സമയം വെറും 2 ആഴ്ചയാണ്. അതുപോലെ സസ്കച്ചവാൻ എക്സ്പീരിയൻസ് വിഭാഗത്തിൽ വരുന്ന നിലവിലുള്ള വർക്ക് പെർമിറ്റ് ഉടമകൾക്കും ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കുമുള്ള അപേക്ഷകളും 2 ആഴ്ചയ്ക്കുള്ളിൽ പ്രോസസ്സ് ചെയ്ത് തീർപ്പാക്കാൻ സാധിച്ചിട്ടുണ്ട്.
രണ്ടാം അവലോകനങ്ങളുടെ (Second Reviews) കാര്യത്തിൽ, ജോബ് ഓഫറുള്ള അപേക്ഷകരുടെ പരിശോധന 1 ആഴ്ചകൊണ്ട് പൂർത്തിയായപ്പോൾ, എംപ്ലോയർ പൊസിഷൻ അസസ്മെന്റുകൾ (EPA) പൂർത്തിയാക്കാൻ 3 ആഴ്ചയാണ് എടുത്തത്. പൂർണ്ണമായ അപേക്ഷകളും ആവശ്യമായ എല്ലാ രേഖകളും ലഭിക്കുകയാണെങ്കിൽ എല്ലാ ഇന്റർനാഷണൽ സ്കിൽഡ് വർക്കർ, സസ്കച്ചവാൻ എക്സ്പീരിയൻസ് അപേക്ഷകളും 16 ആഴ്ചയ്ക്കുള്ളിൽ പ്രോസസ്സ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പ്രോസസ്സിംഗ് സമയങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഇവ ഭാവിയിലെ അപേക്ഷകളുടെ സമയം മുൻകൂട്ടി കാണാൻ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.
കാൽഗറി-ഷോ (Calgary-Shaw) ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൈക്ക് ഡെറി (UCP), കൈൽ ക്യാമ്പ്ബെൽ (NDP), കൈൽ ജോസഫ് (പ്രോഗ്രസ് ടോറി പാർട്ടി), ജോൺ റോഗ്വീഡ് (ലിബറൽ പാർട്ടി), റോളി ആഷ്ഡൗൺ (സ്വതന്ത്ര) എന്നിവരാണ് സ്ഥാനാർത്ഥികൾ. യുസിപി എംഎൽഎ റെബേക്ക ഷുൾസ് ജനുവരി 2-ന് രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വോട്ടിങ് രാത്രി എട്ടിന് അവസാനിക്കും. വോട്ട് ചെയ്യുന്നതിന്, വോട്ടർമാർ തിരിച്ചറിയൽ രേഖയും നിലവിലെ വിലാസവും തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
ടൊറന്റോ ● യുഎസിലേക്ക് ഫാക്ടറികളും നിക്ഷേപങ്ങളും എത്തിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുമ്പോൾ, കോടിക്കണക്കിന് ഡോളർ കാനഡയിലേക്ക് ആകർഷിക്കാനാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ശ്രമം. ലോകത്തിലെ ഏറ്റവും വലിയ ചില നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറോളം സിഇഒമാരും മുതിർന്ന എക്സിക്യൂട്ടീവുകളും ടൊറന്റോയിലെ യോർക്ക്വില്ലെയിലുള്ള ഫോർ സീസൺസിൽ നടക്കുന്ന കാർണിയുടെ കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടിക്കായി എത്തുന്നു.
ഈ നിക്ഷേപകർ സംയുക്തമായി 120 ട്രില്യൺ ഡോളറിലധികം ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. കാനഡയിലേയ്ക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും യുഎസിനെ മാത്രമുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കുന്നതിനുമായി കാർണി ലക്ഷ്യമിടുന്ന മൂലധനത്തിന്റെ വ്യാപ്തിയാണ് ഇത് വ്യക്തമാക്കുന്നത്. അമേരിക്കയുടെ തൊട്ടടുത്തുള്ള രാജ്യം എന്നതിലുപരി കാനഡയ്ക്ക് വലിയ പ്രത്യേകതകളുണ്ടെന്നും ലോകത്തിന് ആവശ്യമുള്ളതെല്ലാം തങ്ങളുടെ പക്കലുണ്ടെന്നും കാർണി പറഞ്ഞു. കാനഡയുടെ ഊർജ-ഖനന വിഭവങ്ങൾ, വിദ്യാസമ്പന്നരായ തൊഴിലാളികൾ, ലോകമെമ്പാടുമുള്ള ഏകദേശം 1.5 ബില്യൺ ഉപഭോക്താക്കളിലേക്ക് ബിസിനസുകൾക്ക് പ്രവേശനം നൽകുന്ന വ്യാപാര കരാറുകൾ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
കാനഡയുടെ പ്രത്യേകതകൾ കൊണ്ടുതന്നെയാണ് നിക്ഷേപകർ എത്തുന്നതെന്നും അവർക്ക് അമേരിക്കയിലേക്കാണ് പോകേണ്ടതെങ്കിൽ അവർ അവിടേക്ക് പോകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയുടെയും ഇംഗ്ലണ്ടിന്റെയും സെൻട്രൽ ബാങ്കുകൾ നയിച്ചിട്ടുള്ളയാളും ഗോൾഡ്മാൻ സാച്ചസിൽ 13 വർഷം പ്രവർത്തിച്ചിട്ടുള്ളയാളുമാണ് കാർണി. കാനഡയിൽ ഇതുവരെ assembling ചെയ്തിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ നിക്ഷേപക തീരുമാനമെടുക്കുന്നവരുടെ സംഗമമായാണ് ഉച്ചകോടിയെ ഒരു കനേഡിയൻ ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. എന്നാൽ ഈ ഉച്ചകോടിയിൽ പെട്ടെന്ന് വലിയ കരാറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങൾ അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ പുറത്തുവരുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഔദ്യോഗികമായി സംസാരിക്കാൻ അനുവാദമില്ലാത്തതിനാൽ ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഓഗസ്റ്റിൽ കാനഡയിലെ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി മാറ്റമില്ലാതെ തുടരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഇന്ന് രാവിലെ ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിടും. ജൂലൈയിലെ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ‘എൽഎസ്ഇജി (LSEG) ഡാറ്റ & അനലിറ്റിക്സ്’ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് കാനഡ തങ്ങളുടെ പലിശനിരക്ക് 2.25 ശതമാനമായി മാറ്റമില്ലാതെ നിലനിർത്തിയതിന് പിന്നാലെയാണ് ഓഗസ്റ്റ് മാസത്തെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരുന്നത്.
അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഊർജ്ജ വിലയിൽ ഏകദേശം 23 ശതമാനത്തോളം വർധനയുണ്ടായതാണ് കാനഡയിലെ പണപ്പെരുപ്പ സമ്മർദ്ദത്തിന് പ്രധാന കാരണമെന്ന് ആർബിസി (RBC) സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ, വേനൽക്കാലത്തിന്റെ തുടക്കത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു.
അഭിമുഖത്തിന് വൈകിയെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന കഥകൾ പതിവാണ് എന്നാൽ അഭിമുഖം നടത്തേണ്ട സിഇഒ തന്നെ മണിക്കൂറുകളോളം വൈകിയാലോ? അത്തരത്തിൽ ഒരു മണിക്കൂറിലധികം വൈകിയെത്തിയ സിഇഒയുടെ അഭിമുഖം പൂർത്തിയാക്കിയ ശേഷം ആ ജോലി നിരസിച്ച ഒരു ഉദ്യോഗാർഥിയുടെ അനുഭവം ഇപ്പോൾ കോർപറേറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മോഹൻ എന്നയാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഈ കുറിപ്പ് കോർപറേറ്റ് തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള പുതിയ സംവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
‘ജോലി നിരസിക്കാനുള്ള കാരണം’ എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന ഇമെയിൽ സ്ക്രീൻഷോട്ടിലാണ് ഈ സംഭവമുള്ളത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിശ്ചയിച്ച അഭിമുഖത്തിനായി അരമണിക്കൂർ മുൻപ് തന്നെ ഉദ്യോഗാർഥി എത്തിയിരുന്നുവെങ്കിലും, ഒരു മണിക്കൂറിലധികം വൈകി 3:10നാണ് സിഇഒ എത്തിയത്. എന്നാൽ വൈകിയതിന് മാപ്പ് പറയുകയോ കൃത്യമായ കാരണം വ്യക്തമാക്കുകയോ ചെയ്യാതെ സിഇഒ അഭിമുഖം നടത്തുകയാണ് ചെയ്തത്. ഇന്റർവ്യൂ തുടങ്ങിയ ഉടനെ തന്നെ ഈ ജോലി സ്വീകരിക്കുന്നില്ലെന്ന് ഉദ്യോഗാർഥി തീരുമാനിച്ചിരുന്നു. മറ്റുള്ളവരുടെ സമയത്തെ മാനിക്കാത്ത ഇത്തരം കമ്പനികളിൽ ജോലിക്ക് ചേർന്നാൽ ഭാവിയിൽ അവസ്ഥ എന്താകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ എന്നും ഈ സംസ്കാരമുള്ള കമ്പനികളിൽ ജോലി ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നുമാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
അതേസമയം, ഈ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. ഉദ്യോഗാർഥിയുടെ സമയം വിലമതിക്കേണ്ടതാണെന്നും അഭിമുഖം വൈകിയാൽ മുൻകൂട്ടി അറിയിക്കാനുള്ള സുതാര്യത കമ്പനികൾ കാണിക്കണമെന്നും പറഞ്ഞ് ഉദ്യോഗാർഥിയെ അനുകൂലിക്കുന്നവരുണ്ട്. എന്നാൽ സിഇഒമാരെപ്പോലെയുള്ള ഉയർന്ന പദവികളിൽ ഇരിക്കുന്നവർക്ക് അടിയന്തര തിരക്കുകൾ ഉണ്ടാകാമെന്നും അത് മനസ്സിലാക്കി ഉദ്യോഗാർഥി കാത്തിരിക്കുകയല്ലേ വേണ്ടിയിരുന്നതെന്നുമാണ് മറുവിഭാഗം വാദിക്കുന്നത്.
ഓക്ലഹോമയിലെ എഡ്മണ്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരിയായ സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന് വെടിയേറ്റുവെന്ന് പെൺകുട്ടി ഫോൺ വിളിച്ച് അമ്മയെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ഈ കൃത്യം ചെയ്തത് പെൺകുട്ടി തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ ഈ കുട്ടികൾ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. പെൺകുട്ടിക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ കേസ് ജുവനൈൽ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികൾക്ക് എങ്ങനെ തോക്ക് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പൊലീസ് തുടരുന്നുണ്ട്.
അമേരിക്കയിലേക്ക് കുടിയേറുന്നതിനായി യുഎസ് കോൺഗ്രസ് അംഗമായ ഇൽഹാൻ ഒമർ സ്വന്തം സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണത്തിൽ ഫെഡറൽ അന്വേഷണം പുരോഗമിക്കുന്നു. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിൽ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർകൊയ്ൻ മുല്ലിൻ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വിവാഹമെന്നും ഇതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൽഹാൻ ഒമറിന്റെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമച്ചെന്ന ആരോപണവുമാണ് അന്വേഷണ സംഘം പ്രധാനമായി പരിശോധിക്കുന്നത്. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവുകൾ ലഭിച്ചാൽ, അമേരിക്കൻ പൗരത്വം റദ്ദാക്കി നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കാമെന്ന് അധികൃതർ സൂചിപ്പിക്കുന്നു. എന്നാൽ രാഷ്ട്രീയ പ്രേരണയല്ല, നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണമെന്ന് മുല്ലിൻ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ഇൽഹാൻ ഒമർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം അമേരിക്കൻ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.




























