ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാലസ്–ഫോർട്ട് വർത്തിന്റെ (KCADFW) ഈ വർഷത്തെ ഓണാഘോഷം നാളെ (സെപ്റ്റംബർ 12 ശനിയാഴ്ച) ഫാർമേഴ്സ് ബ്രാഞ്ചിലെ ക്നായി തോമൻ ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും. “Together in Faith, Family & Tradition” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ആഘോഷത്തിൽ സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. KCADFW പ്രസിഡൻ്റ് ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വൈസ് പ്രസിഡൻ്റ് ജോബി പഴുക്കയിൽ, സെക്രട്ടറി ബിനോയ് പുത്തൻ മഠത്തിൽ, ജോയിൻ്റ് സെക്രട്ടറി അജീഷ് മുളവിനാൽ, ട്രഷറർ ഷോൺ ഏലൂർ, ഡോ. സ്റ്റീഫൻ പോട്ടൂർ, സിൽവെസ്റ്റർ കോടുനിനാംകുന്നേൽ, സേവ്യർ ചിറയിൽ, തങ്കച്ചൻ കിഴെക്കെപുറത്തു, ജിജി കുന്നശ്ശേരിൽ, കെവിൻ പല്ലാട്ടുമഠം, ലൂസി തറയിൽ, ബിബിൻ വില്ലൂത്തറ, സുജിത് വിശാഖംതറ, ലിബി എരിക്കാട്ടുപറമ്പിൽ, ഫെബിൻ പല്ലാട്ടുമഠം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 വരെ ടാലൻ്റ് ഫെസ്റ്റ് നടക്കും. 400 ഓളം മത്സരാർത്ഥികൾ 35-ലധികം ഇനങ്ങളിൽ മാറ്റുരയ്ക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി വിവിധ കലാ ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ടാലൻ്റ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. വൈകുന്നേരം 6 മണിക്ക് മഹാബലി എഴുന്നള്ളിപ്പോടെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിനു ശേഷം പരമ്പരാഗത ഓണസദ്യ ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രശസ്ത കോമഡി കലാകാരനും നടനുമായ ജോബി പാല മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുക്കും. കേരള അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡൻ്റ് ഷിജു അബ്രഹാമും പ്രത്യേക അതിഥിയായി പങ്കെടുക്കും. ഓണസദ്യയ്ക്ക് ശേഷം കേരളത്തിന്റെ തനതായ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിപുലമായ സാംസ്കാരിക പരിപാടികൾ അരങ്ങേറും. വിവിധ കലാപരിപാടികൾ, നൃത്തം, സംഗീതം, ചെണ്ടമേളം എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകരും. സാംസ്കാരിക പരിപാടികൾ രാത്രി 10 മണി വരെ തുടരും.
കനത്ത തീരുവയ്ക്ക് പിന്നാലെ യുഎസ്-കാനഡ അതിര്‍ത്തി വഴിയുള്ള ചരക്കുനീക്കത്തില്‍ കര്‍ശന പരിശോധനയും കസ്റ്റംസ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ കര്‍ശന നടപടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരു വശത്തുനിന്നും പുതിയ തീരുവകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
അതിർത്തിയിൽ കസ്റ്റംസ് പരിശോധനകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കസ്റ്റംസ് ബ്രോക്കേഴ്സിലെ യുഎസ് ഓപ്പറേഷന്‍സ് തലവന്‍ ബ്രിയാന ലൈനിംങർ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പന്നങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ആവശ്യങ്ങള്‍ പത്തിരട്ടിയായി വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം നടത്തുന്ന പരിശോധനകളുടെയും ഓഡിറ്റുകളുടെയും എണ്ണം 2024-നെ അപേക്ഷിച്ച് 26 ശതമാനം വരെ വര്‍ധിക്കാനാണ് സാധ്യത.
നഗരത്തിലെ വീടുകളുടെ വിൽപ്പന വീണ്ടും കുത്തനെ ഇടിഞ്ഞതായി പുതിയ റിപ്പോർട്ട്. വീടുകളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ 16% ഇടിഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. ആകെ 1,660 വീടുകളാണ് ഓഗസ്റ്റിൽ വിറ്റത്. വിപണിയിലേക്ക് പുതുതായി എത്തുന്ന വീടുകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവും ഉണ്ടായിട്ടുണ്ട്.
കൂടാതെ ഓഗസ്റ്റിൽ വീടുകളുടെ ശരാശരി വില 5,69,000 ഡോളർ ആയി കുറഞ്ഞു. സിറ്റി സെൻ്റർ, വെസ്റ്റ് കാൽഗറി തുടങ്ങിയ മേഖലകളിൽ വീടുകളുടെ വിലയിൽ നേരിയ വർധന ഉണ്ടായിട്ടുണ്ടെങ്കിലും നോർത്ത് ഈസ്റ്റ് മേഖലകളിൽ വില കുത്തനെ ഇടിഞ്ഞു. നോർത്ത് ഈസ്റ്റ് മേഖലയിൽ പ്രൈവറ്റ് വീടുകളുടെ വിലയിൽ 6.4 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. ഉയർന്ന പലിശനിരക്കുകൾ കാരണം വാങ്ങുന്നവർ പുലർത്തുന്ന ജാഗ്രതയാണ് ഈ മാന്ദ്യത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
റഫറണ്ടത്തിന് മുന്നോടിയായി കാനഡയ്ക്ക് ഒപ്പമെന്ന പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് ആൽബർട്ട സർക്കാർ. കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ജനഹിതപരിശോധന നടക്കാനിരിക്കെയാണ് പ്രവിശ്യാ സർക്കാർ നാല് മില്യൺ ഡോളറിൻ്റെ പരസ്യ പ്രചാരണത്തിന് തുടക്കമിട്ടത്. ഓൺലൈൻ മാധ്യമങ്ങൾ, ടെലിവിഷൻ, റേഡിയോ, ബിൽബോർഡുകൾ എന്നിവ വഴിയാണ് പരസ്യങ്ങൾ വന്നുതുടങ്ങിയത്. ഒക്ടോബർ 19-ന് നടക്കുന്ന വോട്ടെടുപ്പിൻ്റെ പ്രാധാന്യവും കാനഡയിൽ തുടരുന്നതിൻ്റെ ആവശ്യകതയും പൗരന്മാരെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് പ്രീമിയറുടെ ഓഫീസ് വ്യക്തമാക്കി.
റഫറണ്ടത്തിൽ പത്ത് പ്രധാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഒമ്പതെണ്ണവും കുടിയേറ്റം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, കാനഡയുടെ ഭാഗമായി തുടരണമോ അതോ വേർപിരിയൽ നടപടികളിലേക്ക് കടക്കാൻ രണ്ടാമതൊരു നിർണായക റഫറണ്ടം നടത്തണമോ എന്ന അവസാനത്തെ ചോദ്യമാണ് ചർച്ചാവിഷയമായിരിക്കുന്നത്.
അതേസമയം രാജ്യത്തിൻ്റെ ഐക്യം നിലനിർത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും വേർപിരിയൽ ചർച്ചകൾക്ക് എന്നെന്നേക്കുമായി വിരാമമിടാൻ ആൽബർട്ടയിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികം വെള്ളിയാഴ്ച ന്യൂയോര്‍ക്ക് അനുസ്മരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് ലോവര്‍ മാന്‍ഹട്ടനിലെ ഗ്രൗണ്ട് സീറോയിലാണ് അനുസ്മരണച്ചടങ്ങ് നടക്കുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ല. ആക്രമണസമയത്ത് അധികാരത്തിലുണ്ടായിരുന്ന മുന്‍ പ്രസിഡൻ്റ് ജോര്‍ജ് ഡബ്ല്യു. ബുഷ്, മുന്‍ പ്രസിഡൻ്റുമാരായ ജോ ബൈഡന്, ബറാക് ഒബാമ, ബില്‍ ക്ലിന്റണ് എന്നിവരും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുസ്മരണ ചടങ്ങില്‍ ഔദ്യോഗിക പ്രസംഗങ്ങള്‍ ഉണ്ടാകില്ല. പകരം കൊല്ലപ്പെട്ടവരുടെ പേരുകള്‍ ബന്ധുക്കള്‍ വായിക്കുകയും ആക്രമണത്തിലെ പ്രധാന നിമിഷങ്ങളെ അനുസ്മരിച്ച് മണി മുഴക്കുകയും ചെയ്യും. ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യ മുസ്ലിം മേയറായ ഡെമോക്രാറ്റിക് മേയര്‍ സോഹ്രാന്‍ മംദാനിയുടെ ചടങ്ങിലെ സാന്നിധ്യം വലതുപക്ഷത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിലേക്ക് വന്‍ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷ. 9/11 മെമ്മോറിയലിനും മ്യൂസിയത്തിനും ചുറ്റും യുഎസ് സീക്രട്ട് സര്‍വീസ് ശക്തമായ സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ആൻ്റി-ഡ്രോണ്‍ സംഘത്തെയും വിന്യസിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ഖാഇദ അന്തരിച്ച നേതാവ് ഒസാമ ബിന്‍ ലാദന്റെയും മകന് ഹംസയുടെയും ദൃശ്യങ്ങളടങ്ങിയ വിഡിയോ പുറത്തുവിട്ടു. 2019ല്‍ ഹംസയും കൊല്ലപ്പെട്ടതായി ട്രംപ് വ്യക്തമാക്കിയിരുന്നു.
ഒക്ലഹോമയില്‍ 15 വയസ്സുള്ള സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് വയസ്സുള്ള പെൺകുട്ടി അറസ്റ്റിൽ. ഒക്ലഹോമയിലെ എഡ്മണ്ടിലാണ് സംഭവം. പെണ്‍കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി എഡ്മണ്ട് പൊലീസ് ഡിപ്പാര്‍ട്ട്മെൻ്റ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വെടിവെപ്പ് നടന്ന സമയത്ത് സ്ഥലത്തില്ലായിരുന്ന അമ്മയെയാണ് മകള്‍ ഫോണില്‍ ബന്ധപ്പെട്ടതെന്ന് പൊലീസ് വ്യകതമാക്കി. ആരോ സഹോദരനെ വെടിവെച്ചുവെന്ന് മകള്‍ ഫോണില്‍ അറിയിച്ചതായാണ് അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വെടിയേറ്റ കുട്ടിയുടെ തലയിലാണ് ഗുരുതര പരുക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. അന്വേഷണം തുടരുന്നു.
എച്ച് വണ്‍ ബി ഉള്‍പ്പെടെയുള്ള തൊഴില്‍ വീസകളിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അമേരിക്കയില്‍ തുടരാനും പുതിയ തൊഴില്‍ദാതാവിനെ കണ്ടെത്താനും അനുവദിക്കുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശമനുസരിച്ച്, തൊഴില്‍ അവസാനിക്കുന്നതോടെ എച്ച് വണ്‍ ബി വീസ ഉള്‍പ്പെടെയുള്ള ചില വീസകളിലുള്ളവര്‍ക്ക് രാജ്യം വിടേണ്ടിവരും. നിര്‍ദേശം നടപ്പായാല്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കന്‍ ഐടി കമ്പനികള്‍ക്ക് ഇത് വലിയ തിരിച്ചടിയായേക്കും. രണ്ടാം വട്ടം അധികാരത്തില്‍ എത്തിയതിനു നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. നിയമഭേദഗതി നിലവില്‍ വന്നാല്‍ അന്താരാഷ്ട്ര വ്യാപാരി വീസ കൊമേഴ്സ്യല്‍ വെഹിക്കിള്‍ ഓപ്പറേറ്റര്‍ വീസ, അന്താരാഷ്ട്ര കമ്പനികളിലെ എക്സിക്യൂട്ടീവുകള്‍ക്കും മാനേജര്‍മാര്‍ക്കുമുള്ള വീസ, ശാസ്ത്രം, കായികം, കല തുടങ്ങിയ മേഖലകളില്‍ അസാധാരണ കഴിവുള്ളവര്‍ക്കുള്ള വീസ, പ്രൊഫഷണല്‍ വര്‍ക്കര്‍ വീസ എന്നിവയെയും ബാധിക്കും.
പുതിയ നിയമമാറ്റം ചില കമ്പനികളില്‍ തൊഴില്‍പരമായ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന്ഡിഎച്ച്എസ് നിര്‍ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഒഴിവാകുന്ന ജോലികള്‍ക്ക് പകരം യോഗ്യതയുള്ള അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. ചില സാഹചര്യങ്ങളില്‍, വിദേശ ജീവനക്കാരന് രാജ്യം വിട്ടശേഷം തൊഴിലുടമ വീണ്ടും അപേക്ഷ നല്കിയാല് അവര്‍ക്ക് തിരിച്ചെത്താനും സാധിച്ചേക്കും. ആവശ്യമായ തൊഴിലാളികളെ നിയമിക്കുന്നതിനനുസരിച്ച് തുല്യ യോഗ്യതയുള്ള യുഎസ് തൊഴിലാളികളെ നിയമിക്കുകയോ പെറ്റീഷന് നടപടിക്രമത്തിലൂടെ മുന്നോട്ടുപോകുകയോ ചെയ്യുമെന്നാണ് ഡിഎച്ച്എസ് വ്യക്തമാക്കുന്നത്.
2017 മുതല്‍ നിലവിലുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് വിദേശ തൊഴിലാളികള്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിനും അമേരിക്ക വിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമുള്ള സമയമാണ് നല്‍കുന്നത്.1990ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന എച്ച് വണ്‍ ബി വീസ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ നിയമിക്കുന്ന ടെക് കമ്പനികള്‍ക്ക് ഏറെ നിര്‍ണായകമാണ്.
കാല്‍ഗറിയില്‍ അടുത്ത ആഴ്ച പകുതി വരെ തണുത്ത കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച കാല്‍ഗറിയില്‍ നേരിയ മഴ പെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കും. ഞായറാഴ്ച വൈകിട്ടോടെ വീണ്ടും മഴ പെയ്യും. നഗരത്തിൽ ഈ സമയത്ത് പകൽ താപനില 18 ഡിഗ്രി സെൽഷ്യസായിരിക്കും.
ടൊറൻ്റോയിൽ ലിഥിയം-അയോൺ ബാറ്ററികൾ മൂലമുണ്ടാകുന്ന അപകടകരമായ തീപിടിത്തങ്ങളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ ലിഥിയം-അയോൺ ബാറ്ററിയുമായി ബന്ധപ്പെട്ട് 97 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി ടൊറൻ്റോ ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു. മുൻവർഷം രേഖപ്പെടുത്തിയ 91 കേസുകൾ എന്ന റെക്കോർഡ് ഇതോടെ മറികടന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇത്തരം അപകടങ്ങളിൽ 200 ശതമാനത്തിലധികം വർധന ഉണ്ടായിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. ഈ വർഷം മാത്രം ഇത്തരം അപകടങ്ങളിൽപ്പെട്ട് 14 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പ്രധാനമായും ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ, മറ്റ് ഇലക്ട്രിക് ഗാഡ്ജറ്റുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബാറ്ററികളാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. വ്യാജ ചാർജറുകളുടെ ഉപയോഗം, അമിതമായ ചാർജിങ്, കേടുപാടുകൾ സംഭവിച്ച ബാറ്ററികളുടെ തുടർ ഉപയോഗം എന്നിവ അപകട സാധ്യത വർധിപ്പിക്കുന്നു. ലിഥിയം-അയേൺ ബാറ്ററികൾക്ക് തീപിടിക്കുമ്പോൾ അതിവേഗം പടർന്നുപിടിക്കുകയും മാരകമായ വിഷവാതകങ്ങൾ വൻതോതിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്നതിനാൽ ഇവ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ഉപകരണങ്ങളുടെയും ബാറ്ററികളുടെയും ഇറക്കുമതിയും വിൽപ്പനയും പൂർണമായി നിയന്ത്രിക്കണമെന്ന് ടൊറൻ്റോ സിറ്റി ആവശ്യപ്പെട്ടു. വിശ്വസനീയവും സാക്ഷ്യപ്പെടുത്തിയതുമായ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനും, അടച്ചിട്ട മുറികളിലോ ഉറങ്ങുന്ന സമയത്തോ ഇവ ചാർജ് ചെയ്യരുതെന്നും ഫയർ സർവീസ് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.
പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ കാബിനറ്റ് യോഗം ആൽബർട്ടയിൽ ആരംഭിച്ചു. യുഎസുമായുള്ള വ്യാപാരയുദ്ധവും ആൽബർട്ട റഫറണ്ടവും ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് കാബിനറ്റ് യോഗം ചേരുന്നത്. ഈ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഭാവി പദ്ധതികൾ തയ്യാറാക്കുകയാണ് രണ്ടു ദിവസത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഉയർന്ന ജീവിതച്ചെലവും തൊഴിൽ സുരക്ഷിതത്വവും മുൻനിർത്തിയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ യോഗത്തിൽ ചർച്ചയാകും.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% തീരുവ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കാനഡ 27 ബില്യൺ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ നടപ്പിലാക്കിയിട്ടുണ്ട്. അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കാനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര പങ്കാളിത്തം വർധിപ്പിക്കാനും കാർണി സർക്കാർ പദ്ധതിയിടുന്നു.

































