യുഎസിലെ അരിസോനയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവ് ജർമ്മനിയിൽ അറസ്റ്റിലായി. അരിസോനയിലെ ടൂസണിൽ താമസിച്ചിരുന്ന ജുലിസ റൂബി സലസാർ (19) എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് വരുൺ ബച്ചിഗാരി (20) എന്ന ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം, മകളെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ജുലിസയുടെ കുടുംബം ആവശ്യപ്പെട്ട വെൽഫെയർ പരിശോധനയിലാണ് ടൂസണിലെ അപ്പാർട്ട്മെൻ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും യുവതി സംഭവസ്ഥലത്തുവെച്ച് മരിച്ചതായി സ്ഥിരീകരിച്ചു. കഴുത്തുഞെരിച്ചാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
അന്വേഷണത്തിൽ ജുലിസയുടെ കാമുകനായ വരുൺ ബച്ചിഗാരിയിലേക്ക് സംശയം നീണ്ടു. യുവതിയുടെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും ഇയാൾ കൈവശപ്പെടുത്തിയ ശേഷം, യുവതി ജീവനോടെയെന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിൽ അമ്മയ്ക്ക് സന്ദേശങ്ങൾ അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകശേഷം വരുൺ ടൂസൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹ്യൂസ്റ്റണിലേക്കും തുടർന്ന് ജർമ്മനിയിലെ ബെർലിനിലേക്കും യാത്ര ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. അവിടെ നിന്ന് ഇന്ത്യയിലേക്ക് പോകാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് അധികൃതർ വെളിപ്പെടുത്തി. അമേരിക്കൻ ഫെഡറൽ ഏജൻസികളും അന്താരാഷ്ട്ര നിയമനടപടി സംവിധാനങ്ങളും ചേർന്നുള്ള നീക്കത്തിൽ ജർമ്മനിയിൽ എത്തിയ ഉടൻ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജർമ്മനിയിൽ കസ്റ്റഡിയിൽ കഴിയുന്ന വരുൺ ബച്ചിഗാരിയെ ഉടൻ അമേരിക്കയിലേക്ക് കൈമാറുന്നതിനുള്ള (Extradition) നടപടികൾ പുരോഗമിക്കുകയാണ്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) വടക്കേ അമേരിക്കന്‍ റീജിയന്റെ കീഴില്‍ ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സ് രൂപീകരിച്ചു. അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക സൂം യോഗത്തിലാണ് പുതിയ പ്രൊവിന്‍സ് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രൊവിന്‍സ് രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്ത WMC ഗ്ലോബല്‍ OCI ഫോറം ചെയര്മാന് സാജു തുറുത്തലിനെയും അമേരിക്ക റീജിയന് പ്രസിഡൻ്റ് ബ്ലെസണ്‍ മണ്ണിലിനെയും WMC ഗ്ലോബല്‍ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിച്ചു.
യോഗത്തില്‍ WMC ഗ്ലോബല്‍ ചെയര്മാന് തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡൻ്റ് (അഡ്മിനിസ്ട്രേഷന്) ജെയിംസ് കൂടല്‍, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വേല്യത്ത്, ഗ്ലോബല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ അമേരിക്കന്‍ റീജിയന് വൈസ് പ്രസിഡൻ്റ് ഡോ. തങ്കം അരവിന്ദ്, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡൻ്റ് ഷീല റെജി, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡൻ്റ് രേഷ്മ റെജി, ഗ്ലോബല്‍ OCI ഫോറം ചെയര്മാന് സാജു തുറുത്തേല് എന്നിവര്‍ പങ്കെടുത്തു.
ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സ് ഭാരവാഹികള്‍
- ഷാജി പീറ്റര്‍ – ചെയര്മാന്
- എല്‍ഡോ പോള്‍ – പ്രസിഡൻ്റ്
- സിബി ജേക്കബ് – സെക്രട്ടറി
- ഷിബി വര്‍ഗീസ് – ട്രഷറര്‍
- ലീലമ്മ ജോസ്മാനി – വൈസ് പ്രസിഡൻ്റ് (അഡ്മിന്)
- ഗ്രേസി ജോസഫ് – വൈസ് പ്രസിഡന്റ് (ഓര്ഗനൈസേഷന്)
- രാജിത് കാക്കുന്നത്ത് – വൈസ് ചെയര്‍
- പീറ്റര്‍ കോരത്ത് – ആര്‍ട്സ് & കള്‍ച്ചറല്‍ ഫോറം
- രഞ്ജിത് ഗോപാലന് – ജോയിൻ്റ് ട്രഷറര്‍
- ബോബി ജോണ്‍ – ജോയിൻ്റ് സെക്രട്ടറി
- സീന ടോമി – വിമന്‍സ് ഫോറം ചെയര്‍
- ടാഷ പോള്‍ – യൂത്ത് ഫോറം
- അന്നു ജോസ് – IT & മീഡിയ ഫോറം
- ആഗ്നസ് ജേക്കബ് – യൂത്ത് ഫോറം
- ജോര്‍ജ് മണി – കൗണ്‍സില്‍ എക്സിക്യൂട്ടീവ്
- ജോര്‍ജ് ജോസഫ് – കൗണ്‍സില്‍ എക്സിക്യൂട്ടീവ്
- ലാല്സന് ജോണ്‍ – കൗണ്‍സില്‍ എക്സിക്യൂട്ടീവ്
- പ്രിയ വര്‍ഗീസ് – വിമന്‍സ് ഫോറം സെക്രട്ടറി
ബ്രിട്ടീഷ് കൊളംബിയ സമ്മർലാൻഡിലെ ബാൾഡ് റേഞ്ചിലുണ്ടായ തീപിടുത്തത്തിൽ 80 വയസ്സുള്ള വയോധിക കൊല്ലപ്പെട്ടതായി ആർസിഎംപി അറിയിച്ചു. മെഡോ വാലി പ്രദേശത്തെ സ്വന്തം വീട്ടിൽ നിന്ന് കുടുംബാംഗത്തോടൊപ്പം ഒഴിഞ്ഞുപോകുന്നതിനിടെയാണ് വയോധിക മരിച്ചതെന്ന് പെൻ്റിക്റ്റൺ ആർസിഎംപി റിപ്പോർട്ട് ചെയ്തു. കാട്ടുതീയുമായി ബന്ധപ്പെട്ട മറ്റ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൗണ്ടീസ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെയാണ് തീപിടുത്തം കണ്ടെത്തിയത്. അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീ ഒകനാഗൻ തടാകത്തിലും ഫോൾഡർ, മെഡോ വാലി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത നാശനഷ്ടം സൃഷ്ടിച്ചു. കൂടാതെ ബാൾഡ് റേഞ്ച് തീപിടുത്തം കാരണം സമ്മർലാൻഡിലും പരിസരത്തുമുള്ള 20,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
വിദേശ പൗരന്മാർക്ക് കാനഡയിൽ അക്കാദമിക് എക്സാമിനർമാരായി വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നതിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പുറത്തിറക്കി ഫെഡറൽ സർക്കാർ. ജൂലൈ 31-ന് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങളിലാണ് പുതിയ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിന്റെ (IMP) ഭാഗമായാണ് സർക്കാർ ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. വിദേശ പൗരന്മാരായ അപേക്ഷകർ അതാത് മേഖലയിൽ പ്രവൃത്തിപരിചയമുള്ള സീനിയർ അക്കാദമിക് വിദഗ്ദ്ധനോ അല്ലെങ്കിൽ ഇൻഡസ്ട്രി പ്രൊഫഷണലോ ആയിരിക്കണം. കൂടാതെ അക്കാദമിക് എക്സാമിനർമാരാകുന്നതിന് കനേഡിയൻ സർവ്വകലാശാല നൽകുന്ന ഔദ്യോഗിക ‘ഇൻവിറ്റേഷൻ ലെറ്റർ’ അപേക്ഷകർ നിർബന്ധമായും ഹാജരാക്കണം.
മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉള്ളവർക്കായിരിക്കും അക്കാദമിക് എക്സാമിനർമാരായി വർക്ക് പെർമിറ്റ് നൽകുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ഗവേഷണ തീസിസുകൾ അല്ലെങ്കിൽ പ്രബന്ധങ്ങൾ അസസ്സ് ചെയ്യുന്ന തീസിസ് എക്സാമിനർമാർ ആണ് ഇതിൽ ആദ്യ വിഭാഗം. വിവിധ വിഷയങ്ങളിൽ സമർപ്പിക്കപ്പെടുന്ന ഗവേഷണങ്ങളും നിർദ്ദേശങ്ങളുടെയും മൂല്യനിർണ്ണയം നടത്തുന്ന റിസർച്ച് പ്രൊപ്പോസൽ ഇവാലുവേറ്റർമാർ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു. സർവകലാശാലകളിലെ പുതിയ പഠന പദ്ധതികൾ, അക്കാദമിക് പ്രോഗ്രാമുകൾ, ഗവേഷണം എന്നിവയുടെ നിലവാരവും പുരോഗതിയും വിലയിരുത്തുന്ന പ്രോഗ്രാം അല്ലെങ്കിൽ യൂണിവേഴ്സിറ്റി പ്രോജക്ട് ഇവാലുവേറ്റർമാർ ആണ് മൂന്നാമത്തെ വിഭാഗത്തിൽ വരുന്നത്. കൂടാതെ വർക്ക് പെർമിറ്റ് ഇളവ് പൊതുവായി ബാധകമായ മൂന്ന് സ്റ്റാൻഡേർഡ് നിബന്ധനകളും പുതുക്കിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്ക് പെർമിറ്റില്ലാതെ കാനഡയിൽ നിർവ്വഹിക്കുന്ന ഇത്തരം ജോലികളുടെ ആകെ ദൈർഘ്യം ആറു മാസത്തിൽ കുറവായിരിക്കണം എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ഇത്തരത്തിൽ എത്തുന്ന വിദേശ വിദഗ്ദ്ധർക്ക് തങ്ങളുടെ സേവനത്തിനുള്ള പ്രതിഫലമോ ശമ്പളമോ കാനഡയ്ക്കകത്തുള്ള സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിക്കാൻ പാടില്ല. ഇവരുടെ സാമ്പത്തിക സ്രോതസ്സ് പൂർണ്ണമായും കാനഡയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളുടേതായിരിക്കണം. വിദേശ പൗരന്മാർക്ക് നൽകുന്ന ഈ പെർമിറ്റ്-ഇളവുള്ള ജോലിക്ക് ആവശ്യമെങ്കിൽ നിശ്ചിത പരിധികളോ നിബന്ധനകളോ ഏർപ്പെടുത്താൻ കനേഡിയൻ ഇമിഗ്രേഷൻ ഓഫീസർമാർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. വർക്ക് പെർമിറ്റ് ഇളവ് ലഭിച്ച് കാനഡയിലെത്തുന്ന വിദേശ പൗരന്മാർക്ക് അവരുടെ പ്രവർത്തനങ്ങളുടെ നിബന്ധനകൾ രേഖപ്പെടുത്തിയ ‘വിസിറ്റർ റെക്കോർഡ്’ ഇമിഗ്രേഷൻ ഓഫീസർമാർക്ക് നൽകാവുന്നതാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഉയരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിനായി എല്ലാ മേഖലകളിലുമുള്ള കനേഡിയൻ പൗരന്മാരെ സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ വിവിധ ആനുകൂല്യ പേയ്മെൻ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഒൻ്റാരിയോ നിവാസികൾക്കായുള്ള, നികുതി, ഊർജ്ജ ബില്ലുകൾ, ഭവന നികുതികൾ തുടങ്ങിയ പതിവ് ചെലവുകളെ മറികടക്കാൻ സഹായിക്കുന്ന പുതിയ ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്മെൻ്റ് ഓഗസ്റ്റ് 10 തിങ്കളാഴ്ച വിതരണം ചെയ്യും.
ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ മൂന്ന് ക്രെഡിറ്റുകൾ കൂട്ടിച്ചേരുന്നതാണ് OTB. ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. 026–27 ആനുകൂല്യ വർഷത്തിൽ, യോഗ്യരായ ഓരോ വ്യക്തിക്കും പരമാവധി 378 ഡോളർ ലഭിക്കും. 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 378 ഡോളറും അക്കൗണ്ടിലെത്തും. എന്നാൽ, വാർഷിക ആനുകൂല്യം 500 ഡോളറോ അതിൽ കുറവോ ഉള്ളവർക്ക് മുഴുവൻ തുകയും ജൂലൈയിൽ ഒറ്റത്തവണയായി നൽകിയിട്ടുള്ളതിനാൽ അവർക്ക് ഓഗസ്റ്റിൽ തുക ലഭിക്കില്ല.
ഒൻ്റാരിയോയിലെ വോണിലുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. സംഭവത്തിൽ പഞ്ചാബിൽ നിന്നുള്ള 19 വയസ്സുള്ള ജുഗാദ് ധാമി എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ നിലവിൽ ബ്രാംപ്ടണിലാണ് താമസിക്കുന്നതെന്ന് യോർക്ക് റീജനൽ പോലീസ് അറിയിച്ചു. മെയ് 25-നായിരുന്നു സംഭവം.
അമ്യൂസ്മെൻ്റ് പാർക്കിലെ റൈഡിൽ കയറുന്നതിനിടെയാണ് യുവതി ലൈംഗികാതിക്രമം നേരിട്ടത്. റൈഡ് ഓപ്പറേറ്ററായ ജുഗാദ് ധാമി സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പെൺകുട്ടിയോട് അതിക്രമം കാണിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ ലൈംഗികാതിക്രമം , കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പ്രതി കൂടുതൽ ആളുകളെ സമാനമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇതിന്റെ ഭാഗമായി പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ (മികച്ച നവാഗത അധ്യാപിക) പുരസ്കാരം നേടിയ ഇൻഡ്യാനയിലെ അധ്യാപികയും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു. സൗത്ത് ബെൻഡിലെ ജോൺ ആഡംസ് ഹൈസ്കൂളിലെ ലൈഫ് സ്കിൽസ് അധ്യാപികയായ ഹന്ന സ്വെയ്ഗ് (21), അനുജൻ ജോസഫ് (18) എന്നിവരാണ് കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്.
മാനസിക വളർച്ച കുറഞ്ഞ അനുജനായ ജോസഫിനെയും വിദ്യാർത്ഥികളെയും ചേർത്തുപിടിച്ച ഹന്നയുടെ വേർപാടിൽ സ്കൂൾ അധികൃതരും നാട്ടുകാരും കടുത്ത ദുഃഖത്തിലാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ വർഷം ഒൻ്റാരിയോയിലെ ടൊറൻ്റോയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. ടൊറൻ്റോ സ്വദേശി അബ്ദുൾ ഗഫൂരി (32) ആണ് അറസ്റ്റിലായത്. 30 വയസ്സുള്ള ഹിമാൻഷി ഖുറാനയാണ് കൊല്ലപ്പെട്ടത്. ഇവരെ 2025 ഡിസംബർ 20 മുതൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സ്ട്രാച്ചൻ അവന്യൂവിനും വെല്ലിംഗ്ടൺ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള ക്വീൻ വെസ്റ്റ് മേഖലയിലെ വീടിനുള്ളിൽ ഹിമാൻഷി ഖുറാനയെ മരിച്ചനിലയിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഹിമാൻഷിയും പ്രതിയുംഅടുപ്പത്തിലായിരുന്നുവെന്ന് ടൊറൻ്റോ പോലീസ് പറയുന്നു. കൊലപാതകശേഷം രാജ്യം വിട്ട പ്രതി അബ്ദുൾ ഗഫൂരിക്കായി രാജ്യത്തുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് 7 ന് ഗഫൂരിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക്കുറ്റം ചുമത്തി. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. അന്വേഷണം തുടരുന്നു.
രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും വിദേശ പ്രതിഭകളെ കാനഡയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇതിനായി 2027-ൽ പുതിയ കാറ്റഗറികൾ നിശ്ചയിക്കുന്നതിനായി പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് ഐആർസിസി. 2026 ഓഗസ്റ്റ് 4-ന് ആരംഭിച്ച കൺസൾട്ടേഷൻ സെപ്റ്റംബർ 1 വരെ തുടരും.
2027-ലെ ഇമിഗ്രേഷൻ നയം പ്രകാരം ആഗോള തലത്തിലെ പ്രൊഫഷണലുകളെ ആകർഷിക്കാൻ പുതിയ കാറ്റഗറികൾ ആരംഭിക്കാനാണ് ഐആർസിസി ലക്ഷ്യമിടുന്നത്. ഇതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലെ വിദഗ്ദ്ധർക്കായി ഗ്ലോബൽ ടാലൻ്റ് സ്ട്രീം, ശാസ്ത്ര ഗവേഷകരെ ആകർഷിക്കുന്നതിനായി ഗ്ലോബൽ റിസേർച്ചേഴ്സ് സ്ട്രീം, ഉയർന്ന സാങ്കേതികവിദ്യ, ആരോഗ്യം, ട്രേഡ്സ് എന്നിവയിലെ ഇന്റർനാഷണൽ ടാലൻ്റ് സ്ട്രാറ്റജി, കൂടാതെ അമേരിക്കയിൽ ജോലി ചെയ്യുന്ന H-1B വിസയുള്ള വിദേശ ജീവനക്കാർക്കായി നേരിട്ടുള്ള സ്പെഷ്യൽ പാത്ത് വേ എന്നിവയാണ് പ്രധാന കാറ്റഗറി നിർദ്ദേശങ്ങൾ.
ഫെഡറൽ സർക്കാരിന്റെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ പ്രധാനമായും ഹെൽത്ത്കെയർ, ട്രേഡ്സ്, എഡ്യൂക്കേഷൻ, ട്രാൻസ്പോർട്ടേഷൻ എന്നീ മൂന്ന് പാത്ത് വേകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കൂടാതെ ക്യുബെക്ക് ഒഴികെയുള്ള പ്രവിശ്യകളിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവരുടെ സാന്നിധ്യം വർധിപ്പിക്കുക എന്നതും പുതിയ ഇമിഗ്രേഷൻ നയത്തിന്റെ ലക്ഷ്യമാണ്. 2026-ൽ നിലവിലുള്ള പത്ത് വിഭാഗങ്ങളിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, ഹെൽത്ത്കെയർ, STEM, ട്രേഡ്സ്, വിദ്യാഭ്യാസം, ഗതാഗതം, ഡോക്ടർമാർ, ഗവേഷകർ, സീനിയർ മാനേജർമാർ എന്നീ ഒൻപത് വിഭാഗവും 2027-ലേക്കും തുടരണമോ എന്നതും കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്താം.
കാനഡയിലെ നോവ സ്കോഷ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഫീസ് നിശ്ചയിച്ച് പ്രവിശ്യാ സർക്കാർ. നോവ സ്കോഷ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (NSNP) വർക്കർ സ്ട്രീം വഴി കുടിയേറ്റത്തിന് അപേക്ഷിക്കുന്ന വിദേശികൾ 1,000 ഡോളർ അപേക്ഷാ ഫീസ് നൽകണം. സംരംഭക സ്ട്രീം വഴി അപേക്ഷിക്കുന്നവർക്ക് 2,000 ഡോളർ അപേക്ഷാ ഫീസും നൽകണമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. പുതിയ ഫീസുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
വർക്കർ സ്ട്രീമിൽ ഉൾപ്പെടുന്ന സ്കിൽഡ് വർക്കർ, നോവ സ്കോഷ്യ ഗ്രാജുവേറ്റ്, നോവ സ്കോഷ്യ എക്സ്പ്രസ് എൻട്രി എന്നിവയ്ക്ക് 1,000 ഡോളറും ഓൻ്റർപ്രണർ സ്ട്രീമിലെ ന്യൂ ബിസിനസ് പർച്ചേഴ്സ്, പർച്ചേഴ്സ് ഓഫ് എക്സിസ്റ്റിങ് ബിസിനസ്, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് ഓൻ്റർപ്രണർ എന്നീ പാത്ത് വേകൾക്ക് 2,000 ഡോളറുമാണ് ഫീസ്. എന്നാൽ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സമർപ്പിക്കുന്നതിനും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിനും (AIP) ഫീസ് ഈടാക്കില്ല.
സെപ്റ്റംബർ 1-നോ അതിനു ശേഷമോ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മാത്രമേ പുതിയ ഫീസ് ബാധകമാകൂ. EOI പൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫീസ് അടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇമെയിൽ വഴി ലഭിക്കും. വർക്കർ സ്ട്രീമിൽ ഉള്ളവർ തിരഞ്ഞെടുക്കപ്പെട്ട് 7 ദിവസത്തിനുള്ളിൽ ഫീസ് അടയ്ക്കണം. ഓൻ്റർപ്രണർ സ്ട്രീമിൽ ഉള്ളവർ അപേക്ഷിക്കുന്ന പാത്ത് വേ അനുസരിച്ച് 90 മുതൽ 180 ദിവസത്തിനകം ഫീസ് അടയ്ക്കണം.






























ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം