പെന്റിക്ടൺ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള (B.C.) സർമർലാന്റിൽ ആളിപ്പടരുന്ന കാട്ടുതീയെക്കുറിച്ചും പ്രദേശത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും ഔദ്യോഗിക വിവരങ്ങൾ ലഭിക്കാത്തതിൽ ആകുലരായി ദുരിതബാധിതർ. കാട്ടുതീ നാശം വിതച്ച സ്വന്തം നാടിന്റെ വിവരങ്ങൾ അറിയാൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തുനിൽക്കാതെ, വ്യാജവാർത്താ മുന്നറിയിപ്പുകൾക്കിടയിലും ജനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ സന്ദേശങ്ങളെയും ദൃശ്യങ്ങളെയുമാണ് ആശ്രയിക്കുന്നത്.
ഒഴിഞ്ഞുപോയ പ്രദേശങ്ങളിൽ തുടരുന്ന ചിലർ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഒഴിഞ്ഞുപോയവർക്ക് ഇപ്പോൾ ഏക ആശ്വാസം. ഒക്കനാഗൻ തടാകക്കരയിലുള്ള ആളൊഴിഞ്ഞ തെരുവുകളിലൂടെ ഒരു ഇ-ബൈക്ക് യാത്രക്കാരൻ ചിത്രീകരിച്ചു പങ്കുവെച്ച ദൃശ്യങ്ങൾ തങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് പ്രദേശവാസിയായ കെറി ഗോൾഡ് പറഞ്ഞു. സുരക്ഷ അവഗണിച്ച് ഇത്തരം പ്രദേശങ്ങളിൽ തുടരുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും, സ്വന്തം വീട് സുരക്ഷിതമാണോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ ഇത്തരം ദൃശ്യങ്ങൾ വലിയ പ്രതീക്ഷ നൽകുന്നുവെന്നും അവർ വ്യക്തമാക്കി.
അതേസമയം, താമസക്കാർക്കുണ്ടായ അമർഷവും നിരാശയും റീജിയണൽ ഡിസ്ട്രിക്റ്റ് അധികൃതർ അംഗീകരിച്ചു. സുരക്ഷാ മുൻകരുതലുകളോടെ പ്രദേശത്തു പ്രവേശിച്ച് നഗരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബോൾഡ് റേഞ്ച് (Bald Range) കാട്ടുതീയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രവിശ്യാ സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ പ്രദേശത്തെ കനത്ത പുകയും അപകടകരമായ സാഹചര്യവും കാരണം നാശനഷ്ടങ്ങളുടെ പൂർണ്ണമായ കണക്കെടുപ്പ് നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ ആർ.സി.എം.പി (RCMP) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറാകാത്തതാണ് ജനങ്ങൾ മറ്റ് വഴികൾ തേടാൻ കാരണമെന്ന് ഇവിടുത്തുകാർ ആരോപിക്കുന്നു. 20,000-ത്തോളം ആളുകളാണ് പ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ളത്.
സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാലാണ് വീടുകളുടെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടാത്തതെന്നും, സോഷ്യൽ മീഡിയയിലൂടെയോ ടിവിയിലൂടെയോ സ്വന്തം വീട് തകർന്ന വിവരം ഉടമസ്ഥർ അറിയുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും എമർജൻസി മാനേജ്മെന്റ് മന്ത്രി കെല്ലി ഗ്രീൻ വ്യക്തമാക്കി. 178 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുപിടിച്ച തീ അണയ്ക്കാനായി നിലവിൽ മെക്സിക്കോയിൽ നിന്നുള്ള 100 അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 193 പേർ പൊരുതുകയാണ്. കാട്ടുതീയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 80 കാരിയായ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ ആർ.സി.എം.പി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പകൽ വെളിച്ചം മാറി ആകാശം പെട്ടെന്ന് ഇരുളിലേക്ക് പോകുന്ന അപൂർവ ആകാശ പ്രതിഭാസത്തിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പൂർണ സൂര്യഗ്രഹണമാണ് (Total Solar Eclipse) ഓഗസ്റ്റ് 12ന് നടക്കുന്നത്. യൂറോപ്പ്, ഗ്രീൻലൻഡ്, ഐസ്ലൻഡ്, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ ഈ ഗ്രഹണം ദൃശ്യമാകും.
ഗ്രഹണ സമയത്ത് ഇന്ത്യയിൽ രാത്രിയായതിനാൽ രാജ്യത്ത് ഇത് നേരിട്ട് ദൃശ്യമാകില്ല. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) അനുസരിച്ച് രാത്രി 9.04-ഓടെ ഗ്രഹണ ഘട്ടങ്ങൾക്ക് തുടക്കമാവുകയും ഓഗസ്റ്റ് 13 പുലർച്ചെയോടെ അവസാനിക്കുകയും ചെയ്യും.
ഗ്രഹണം കാണാൻ കഴിയുന്ന സ്ഥലങ്ങൾ
വടക്കൻ റഷ്യയിലെ വിജനമായ മേഖലകളിൽ നിന്നാണ് ഗ്രഹണം ആദ്യം ദൃശ്യമാകുന്നത്. തുടർന്ന് ചന്ദ്രന്റെ നിഴൽ സഞ്ചരിക്കുന്ന ‘പാത്ത് ഓഫ് ടോട്ടാലിറ്റി’ ഗ്രീൻലൻഡ്, ഐസ്ലൻഡ്, സ്പെയ്ൻ, പോർച്ചുഗലിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവയിലൂടെ കടന്നുപോകും. സ്പെയിനിൽ വടക്കൻ നഗരമായ ഓവീഡോ മുതൽ മയോർക്ക ദ്വീപ് വരെ ഇത് കാണാനാകും. സ്പെയിനിൽ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് രണ്ട് മിനിറ്റിൽ താഴെ സമയമേ പൂർണ്ണ ഗ്രഹണം നീണ്ടുനിൽക്കൂ. റഷ്യ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിൽ ഇത് പരമാവധി രണ്ടര മിനിറ്റ് വരെ നീളാം. ഭാഗിക ഗ്രഹണ ഘട്ടം ഏകദേശം 1 മണിക്കൂർ 45 മിനിറ്റ് വരെ നീണ്ടുനിൽക്കും.
തത്സമയ സംപ്രേഷണം (Live Streaming)
ഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി രാജ്യാന്തര ബഹിരാകാശ ഏജൻസികൾ തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്:
നാസ (NASA): സൂര്യഗ്രഹണത്തിന്റെ ശാസ്ത്രീയ വശങ്ങളും തത്സമയ ദൃശ്യങ്ങളും ഉൾപ്പെടുത്തി പ്രത്യേക സ്ട്രീമിങ് നടത്തുന്നു.
യൂറോപ്യൻ സ്പേസ് ഏജൻസി (ESA): സ്പെയിനിലെ ജവലാമ്പ്ര ഒബ്സർവേറ്ററിയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങളും ജ്യോതിശാസ്ത്രജ്ഞരുടെ ചർച്ചകളും സ്ട്രീം ചെയ്യുന്നു.
റോയൽ ഒബ്സർവേറ്ററി ഗ്രീൻവിച്ച്: ലണ്ടൻ നഗരത്തിന് മുകളിൽ ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണത്തിന്റെ തത്സമയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നു.
സുരക്ഷാ മുൻകരുതലുകൾ
സൂര്യഗ്രഹണം നേരിട്ട് കാണുന്നത് കണ്ണിന് ഗുരുതരമായ കാഴ്ചവൈകല്യങ്ങൾ ഉണ്ടാക്കും. അതിനാൽ അംഗീകൃത ഐഎസ്ഒ സാക്ഷ്യപ്പെടുത്തിയ എക്ലിപ്സ് ഗ്ലാസുകൾ മാത്രം ഉപയോഗിക്കുക. സാധാരണ സൺഗ്ലാസുകളോ, സോളാർ ഫിൽട്ടറുകൾ ഇല്ലാത്ത ക്യാമറകൾ, ബൈനോക്കുലറുകൾ, ടെലിസ്കോപ്പുകൾ എന്നിവയോ ഉപയോഗിച്ച് സൂര്യനെ നോക്കരുത്.
രാത്രിയിലെ അപൂർവ്വ വിസ്മയം: പെഴ്സീഡ് ഉൾക്കാവർഷം
ഗ്രഹണത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 12 രാത്രിയെ കൂടുതൽ ആകർഷകമാക്കുന്നത് പെഴ്സീഡ് ഉൾക്കാവർഷവും കൂടിയാണ്. കറുത്തവാവ് ദിനമായതിനാൽ ഇരുണ്ട ആകാശം ഉൾക്കാവർഷത്തിന്റെ ദൃശ്യചാരുത വർദ്ധിപ്പിക്കും. മണിക്കൂറിൽ 50 മുതൽ 100 ഉൾക്കകൾ വരെ ഈ പ്രവാഹത്തിൽ കാണാറുണ്ട്. വടക്കു കിഴക്കൻ മാനത്ത് ഉദിക്കുന്ന പെഴ്സ്യൂസ് നക്ഷത്ര ഗണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് പ്രത്യക്ഷപ്പെടുക.
പ്രകാശ് മലിനീകരണം കുറവുള്ള ഗ്രാമീണ മേഖലകളിൽ ടെറസ്സോ തുറസ്സായ മൈതാനങ്ങളോ കേന്ദ്രീകരിച്ച് ഉൾക്കാവർഷം കൂടുതൽ വ്യക്തമായി നിരീക്ഷിക്കാനാകും.
സുരക്ഷാ ആശങ്കകളെ തുടർന്ന് ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വൺ’ ഒഴിവാക്കി താൻ നടത്തിയ രഹസ്യയാത്രയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം ബ്രിട്ടനിലേക്ക് നടത്തിയ യാത്രയിലാണ് തികച്ചും നാടകീയമായ രീതിയിൽ വിമാനം മാറിയത്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന്, യു.എസ് സീക്രട്ട് സർവീസും സൈന്യവും ചേർന്നാണ് ഇത്തരം ഒരു സുരക്ഷാ പദ്ധതി ആവിഷ്കരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അങ്കാറയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് സാധാരണ രീതിയിൽ എയർഫോഴ്സ് വണ്ണിൽ കയറിയ ട്രംപ്, മിനിറ്റുകൾക്കകം വിമാനത്തിന്റെ മറുവശത്തെ വാതിലിലൂടെ രഹസ്യമായി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് റൺവേയിൽ സജ്ജമാക്കിയിരുന്ന കേറ്ററിങ് ട്രക്കിലേക്ക് കയറുകയും, ഈ ട്രക്കിൽ വച്ച് ആരുടെയും ശ്രദ്ധയിൽപ്പെടാതെ അല്പം അകലെ കിടന്നിരുന്ന ‘എയർഫോഴ്സ് സി32 എ’ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറുകയും ചെയ്തു. ഇതിനുശേഷം, ട്രംപ് ഉള്ളിലുണ്ടെന്ന ധാരണയിൽ എയർഫോഴ്സ് വൺ വിമാനം ടേക്ക് ഓഫ് ചെയ്തു. ജനലുകളുടെ ഷേഡുകൾ താഴ്ത്തിയിരുന്നതിനാൽ മാധ്യമപ്രവർത്തകർക്കോ ജീവനക്കാർക്കോ ഈ മാറ്റം തിരിച്ചറിയാൻ സാധിച്ചില്ല.
പിന്നീട് യുകെയിലെ മിൽഡൻഹാളിൽ എയർഫോഴ്സ് വൺ ലാൻഡ് ചെയ്തതിന് പിന്നാലെ, ചെറിയ വിമാനത്തിലെത്തിയ ട്രംപ് ആരുമറിയാതെ വീണ്ടും എയർഫോഴ്സ് വണ്ണിലേക്ക് മാറിക്കയറുകയായിരുന്നു. തുടർന്ന് ക്യാമറകൾക്ക് മുന്നിലേക്ക് ഉഷാറായി ഇറങ്ങിവന്ന അദ്ദേഹം, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ജനങ്ങൾക്ക് അറിയാത്ത നിരവധി ഭീഷണികൾ താൻ നേരിടുന്നുണ്ടെന്നും സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് ഈ നീക്കം നടത്തിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ദുബായ്: വ്യോമയാന, കോർപ്പറേറ്റ് മേഖലകളിൽ നൂറിലധികം പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് ഗ്രൂപ്പ്. പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കും തുടക്കക്കാർക്കും ഒരേപോലെ അവസരം നൽകുന്ന ഈ റിക്രൂട്ട്മെന്റ് ഡ്രൈവിൽ യുഎഇ സ്വദേശികളായ ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പിനും വികസനത്തിനും പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ് ആൻഡ് മെയിന്റനൻസ്, എയർപോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിസോഴ്സ്, കസ്റ്റമർ സർവീസ് എന്നീ മേഖലകളിലാണ് പ്രമുഖ തസ്തികകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തികയ്ക്കും പരിചയ സമ്പത്തിനും അനുയോജ്യമായ ആകർഷകമായ ശമ്പള പാക്കേജാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. നികുതിരഹിത ശമ്പളം, ഫർണിഷ് ചെയ്ത താമസസൗകര്യം അല്ലെങ്കിൽ ഹൗസിംഗ് അലവൻസ്, സമഗ്രമായ മെഡിക്കൽ ഇൻഷുറൻസ്, വാർഷിക വിമാന ടിക്കറ്റുകൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക യാത്രാ ഇളവുകൾ എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള പൈലറ്റ് തസ്തികയ്ക്ക് പ്രതിവർഷം ഏകദേശം 12 ലക്ഷം ദിർഹം (3,20,000 യു.എസ് ഡോളർ) മൂല്യമുള്ള പാക്കേജാണ് ലഭിക്കുക. മാസം ശരാശരി 85 മണിക്കൂർ ഫ്ലയിംഗ് സമയം കണക്കാക്കി 5,75,000 ദിർഹം ക്യാഷ് സാലറിയും 42 ദിവസത്തെ വാർഷിക അവധിയും ഇതിലൂടെ ലഭ്യമാകും.
കൂടാതെ ‘നാഷണൽ കേഡറ്റ് പൈലറ്റ് പ്രോഗ്രാമിലേക്കുള്ള’ അപേക്ഷകളും എമിറേറ്റ്സ് ക്ഷണിക്കുന്നുണ്ട്. പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ 6,365 ദിർഹം പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കുന്ന ട്രെയിനികൾക്ക് പരിശീലനം പൂർത്തിയാക്കി ഫസ്റ്റ് ഓഫീസറായി മാറുമ്പോൾ പ്രതിമാസം 52,000 ദിർഹം വരെ പാക്കേജ് ലഭിക്കും. കാബിൻ ക്രൂ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളവും ഫ്ലയിംഗ് അവറുകൾക്ക് മണിക്കൂറിന് 69.60 ദിർഹം നിരക്കിലുള്ള പടിയും ചേർത്ത് പ്രതിമാസം ശരാശരി 11,000 ദിർഹത്തോളം നികുതിരഹിത വരുമാനം നേടാനാകും. ലേ-ഓവറുകളിലെ ഹോട്ടൽ താമസവും ഭക്ഷണ അലവൻസുകളും കമ്പനി നേരിട്ട് നൽകും.
കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ നാല് വയസ്സുള്ള കുട്ടിയ്ക്ക് ഷിഗെല്ല രോഗബാധ കണ്ടെത്തി. കടുത്ത പനി, വയറുവേദന, ഛർദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 8-നാണ് കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ട്.
ഓഗസ്റ്റ് 6-ന് ഈ കുടുംബം ഒരു ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ മന്തി കഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയും ജലത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത് എന്നതിനാൽ, ഈ ഭക്ഷണത്തിൽ നിന്നാണോ ബാക്ടീരിയ ഉള്ളിൽ ചെന്നതെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നു.
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) മെഗാ ഓണത്തിന്റെ കിക്ക് ഓഫ് ‘അത്തത്തിളക്കം’ ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ മാഗ് ആസ്ഥാനമായ കേരള ഹൗസ് ഗ്രൗണ്ടില്‍ നടക്കും. ഉറിയടി മല്‍സരം, കബിഡി, വടം വലി, അത്തപ്പൂക്കള മല്‍സരം തുടങ്ങി നിരവധി മല്‍സരങ്ങള്‍ അത്തദിനമായ ഞായറാഴ്ച അരങ്ങേറും. കേരള തനിമ നിലനിര്‍ത്തുന്ന അത്തത്തിളക്കം പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാഗ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അറിയിച്ചു.
ഓഗസ്റ്റ് 22 ശനിയാഴ്ച നടക്കുന്ന ഹ്യൂസ്റ്റണ്‍ ഓണമായ മാഗ് മെഗാ ഓണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചതായി പ്രസിഡൻ്റ് റോയി മാത്യു, സെക്രട്ടറി വിനോദ് ചെറിയാന്, ട്രഷറര്‍ സുനില്‍ തങ്കപ്പന്, വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ മേപ്പിൾ റിഡ്ജ് നഗരത്തിൽ അക്രമകാരിയായ കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നഗരത്തിൽ ഒരു കൊച്ചു പെൺകുട്ടി കരടിയുടെ ആക്രമണത്തിന് ഇരയായതോടെയാണ് മേപ്പിൾ റിഡ്ജ് പോലീസും , ബി.സി. കൺസർവേഷൻ ഓഫീസർ സർവീസും മുന്നറിയിപ്പ് നൽകിയത്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികളോട് സ്വന്തം വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ പോലീസ് കർശന നിർദ്ദേശം നൽകി.
പെൺകുട്ടിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, കരടിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ആക്രമകാരിയായ കരടിയെ കണ്ടെത്താൻ നഗരത്തിലെ 123-ാം അവന്യൂ, 240-ാം സ്ട്രീറ്റ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തുന്നത്. സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ യാതൊരു കാരണവശാലും കരടിയുടെ അടുത്തേക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കരടിയെ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ ആർ.സി.എം.പിയെയോ കൺസർവേഷൻ ഓഫീസർ സർവീസിനെയോ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നത് വരെ എല്ലാവരും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഡിസ്പ്ലേ സ്ക്രീനിനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് കാനഡയിൽ 11,000-ത്തിലധികം ടൊയോട്ട കാമ്രി വാഹനങ്ങൾ തിരിച്ചുവിളിച്ചു. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ടേൺ സിഗ്നലുകൾ, ഹസാർഡ് ലൈറ്റുകൾ, ചില മുന്നറിയിപ്പ് ശബ്ദങ്ങൾ എന്നിവ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2025-2026 മോഡൽ ഏകദേശം 11,159 കാമ്രി വാഹനങ്ങളെ തിരിച്ചുവിളിക്കൽ ബാധിക്കുമെന്ന് ടൊയോട്ട അറിയിച്ചു.
ഡിസ്പ്ലേ സ്ക്രീനിലെ പ്രധാന വിവരങ്ങൾ തെളിയാതിരിക്കുകയോ, ഇൻഡിക്കേറ്ററുകളും വാണിങ് ശബ്ദങ്ങളും പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്നത് അപകട സാധ്യത വർധിക്കുമെന്ന് ടൊയോട്ട മുന്നറിയിപ്പ് നൽകി. തിരിച്ചുവിളി ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ഉടൻ ബന്ധപ്പെടുമെന്നും ഈ വാഹനങ്ങൾ ടൊയോട്ട ഡീലർഷിപ്പുകളിൽ സൗജന്യമായി സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തു നൽകുകയും ചെയ്യും. ഇതുസംബന്ധിച്ച് ഒക്ടോബർ തുടക്കത്തോടെ കസ്റ്റമേഴ്സിന് ഇമെയിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടൊയോട്ട കാനഡ ഉപയോക്താക്കൾക്ക് 1-888-869-6828 എന്ന നമ്പറിൽ ടൊയോട്ട കസ്റ്റമർ ഇന്ററാക്ഷൻ സെന്ററുമായോ 1-800-265-3987 എന്ന നമ്പറിൽ ലെക്സസ് ഗസ്റ്റ് സർവീസുമായോ ബന്ധപ്പെടാം.
ലോകമെമ്പാടുമായി ഏകദേശം 6,55,000 കാമ്രി വാഹനങ്ങളെ ബാധിച്ച വലിയ തിരിച്ചുവിളിക്കൽ നടപടിയുടെ ഭാഗമായാണ് കാനഡയിലെയും ഈ തിരിച്ചുവിളിക്കൽ. അമേരിക്കയിൽ മാത്രം 2025-2026 മോഡൽ 5,08,000-ത്തിലധികം കാമ്രി ഹൈബ്രിഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്.
പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസ് (PCIC) സംഘടിപ്പിക്കുന്ന രണ്ടാമത് PCIC കോൺഫറൻസ് ഓഗസ്റ്റ് 13 മുതൽ 16 വരെ കാൽഗറിയിൽ നടക്കും. ബെസ്റ്റ് വെസ്റ്റേൺ പ്രീമിയർ കാൽഗറി പ്ലാസ ഹോട്ടൽ & കോൺഫറൻസ് സെന്റർ ആണ് സമ്മേളന വേദി. “Not by might nor by power but by My Spirit” — സെഖര്യാവ് 4:6 എന്ന വചനമാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം.
നാലുദിവസം നീണ്ടുനിൽക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഫെയ്ത്ത് ബ്ലെസൺ, പാസ്റ്റർ ജോഷ് മാത്യു, ഡോ. ദീപക് മാത്യു എന്നിവർ ദൈവവചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡോ. ടോം ഫിലിപ്പ് തോമസും PCIC ക്വയറും ആരാധനയ്ക്ക് നേതൃത്വം നൽകും. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ പെന്തെക്കോസ്ത് വിശ്വാസികൾ ഒരുമിച്ചുകൂടുന്ന സമ്മേളനത്തിൽ വചനശുശ്രൂഷ, ആരാധന, ആത്മീയ കൂട്ടായ്മ തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ കൺവീനർ റവ. ഡോ. വിൽസൺ കടവിലിനെ +1 780-977-3374 എന്ന നമ്പറിൽ ബന്ധപ്പെടാം.
കേബിൾ മോഷണത്തിനിടെ പ്രധാന ഫൈബർ ഒപ്റ്റിക് കേബിൾ മുറിച്ചു മാറ്റിയതോടെ കാൽഗറി നഗരത്തിൽ റോജേഴ്സ് ടെലികോം സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. അടിയന്തര ആശയവിനിമയ സംവിധാനങ്ങളെപ്പോലും ബാധിച്ച ഈ സംഭവം ജനങ്ങളെ കടുത്ത ദുരിതത്തിലാക്കി. സംഭവത്തിൽ ആർസിഎംപി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 6:20-ഓടെ എർൾട്ടൺ സ്ട്രീറ്റിലാണ് കേബിൾ മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് കാൽഗറി മേഖലകളിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇൻ്റർനെറ്റ്, ടിവി, ലാൻഡ് ഫോൺ സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി 10 മണിയോടെ തടസ്സപ്പെട്ട സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി റോജേഴ്സ് അധികൃതർ അറിയിച്ചു. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കേബിളുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

































ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം