നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ (FOKANA) 2026 അന്തർദേശീയ കൺവൻഷന്റെ ഭാഗമായി പുരുഷന്മാർക്കായി 56 കാർഡ് ഗെയിം (Playing Cards – 56 Game) മത്സരം സംഘടിപ്പിക്കുന്നു. മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 56 ഗെയിം മത്സരം കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ട്രോഫികളും പ്രത്യേക ക്യാഷ് സമ്മാനങ്ങളും നൽകും.
ഈ വർഷത്തെ ഫൊക്കാന കൺവൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. കൺവൻഷന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, യുവജന-വനിതാ ഫോറം പരിപാടികൾ, ബിസിനസ് നെറ്റ്വർക്കിംഗ് സെഷനുകൾ, സൗന്ദര്യ മത്സരങ്ങൾ, കായിക-വിനോദ മത്സരങ്ങൾ, മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും വേൾഡ് റെക്കോർഡിനുള്ള ശ്രമം, സാഹിത്യ സമ്മേളനങ്ങൾ, മീഡിയ സെമിനാറുകൾ, അവാർഡ് നിശകൾ എന്നിവയും അരങ്ങേറും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവൻഷൻ രജിസ്ട്രേഷനോടൊപ്പം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കണ്വെന്ഷന് ഇനി ആഴ്ചകള്‍ മാത്രം ബാക്കി. സംഘടനയ്ക്ക് ജന്മം നല്കിയ ഹ്യൂസ്റ്റണില്‍ നടക്കുന്ന ഈ മഹാസമ്മേളനം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സതേണ്‍ റീജിയന് പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
കണ്‍വെന്‍ഷനായി ഇതിനോടകം തന്നെ ആയിരത്തിലധികം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 23-ന് അപ്ന ബസാറില്‍ ചേര്‍ന്ന സതേണ്‍ റീജിയന് പ്രവര്‍ത്തകയോഗത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയണല്‍ ചെയര്മാന് വര്‍ഗീസ് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു. ജൂലൈ 30, 31 ഓഗസ്റ്റ് ഒന്ന്, രണ്ട് (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ‘വിന്ധം ഹ്യൂസ്റ്റണി’ലാണ് ഫോമാ ഫാമിലി കണ്വന്ഷൻ അരങ്ങേറുന്നത്.
സാമ്പത്തികമാന്ദ്യ ഭീതിക്കിടെ കനേഡിയൻ കറൻസിയായ ലൂണി 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണതായി റിപ്പോർട്ട്. ഡോളറിൻ്റെ കുതിപ്പിനെ നേരിടാനാകാതെ കനേഡിയൻ ഡോളറിൻ്റെ മൂല്യം നിലവിൽ 70 യു.എസ് സെൻ്റ് എന്ന നിരക്കിലേക്ക് താഴ്ന്നു. മെയ് മാസത്തിൻ്റെ തുടക്കത്തിൽ 74 യു.എസ് സെൻ്റിൽ വ്യാപാരം നടന്നിരുന്ന സ്ഥാനത്തു നിന്നാണ് ഈ ഇടിവ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശനിരക്കിലെ വലിയ വ്യത്യാസം കാനഡയിൽ നിന്നുള്ള നിക്ഷേപം വൻതോതിൽ അമേരിക്കയിലേക്ക് ഒഴുകാൻ കാരണമാകുകയും ഇത് ലൂണിയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തതായിസാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം അവസാനത്തോടെ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കാനും ബാങ്ക് ഓഫ് കാനഡ നിരക്ക് വർധിക്കാനും സാധ്യതയുണ്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശ വ്യത്യാസം കുറയുന്നതോടെ വർഷാവസാനത്തോടെ കനേഡിയൻ ഡോളറിൻ്റെ മൂല്യം 75 യു.എസ് സെൻ്റ് വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പസഫിക് റിംഗ് ഓഫ് ഫയർ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ശക്തമായ ഭൂചലനങ്ങൾ ബ്രിട്ടീഷ് കൊളംബിയയ്ക്കും മുന്നറിയിപ്പാണെന്ന് ഭൗമശാസ്ത്രജ്ഞർ. വെനസ്വേലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ 160-ലധികം പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലയായ റിംഗ് ഓഫ് ഫയറിൽ ഒരേ ദിവസം ഇത്രയധികം ചലനങ്ങൾ ഉണ്ടായത് യാദൃശ്ചികമാണ്. എങ്കിലും ബ്രിട്ടീഷ് കൊളംബിയയും ഇതേ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ജനങ്ങളും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചു. ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിൽ പ്രതിവർഷം രണ്ടായിരത്തോളം ചെറിയ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അവ സാധാരണയായി ജനങ്ങൾ അറിയാറില്ലെന്ന് കാനഡയിലെ ഭൗമശാസ്ത്രജ്ഞർ പറയുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെ നേരിടാൻ അടിയന്തര രക്ഷാസാമഗ്രികൾ കരുതിവെക്കാനുള്ള ശരിയായ സമയമാണിതെന്നും അവർ വ്യക്തമാക്കി.
കാനഡയിലെ അതിസമ്പന്ന കുടുംബങ്ങളിൽ പകുതിയോളവും താമസിക്കുന്നത് ഒൻ്റാരിയോയിലാണെന്ന് ‘കനേഡിയൻസ് ഫോർ ടാക്സ് ഫെയർനസ്’ റിപ്പോർട്ട്. രാജ്യത്തെ ആകെ 86 ശതകോടീശ്വര കുടുംബങ്ങളിൽ 38 എണ്ണവും ഒൻ്റാരിയോയിലാണ്. പ്രവിശ്യയിലെ അതിസമ്പന്നരായ കുടുംബങ്ങളുടെ ശരാശരി ആസ്തി 546 മില്യൺ ഡോളറാണ്. കാനഡയിലെ പ്രവിശ്യകളിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. കാനഡയിലാകെ 10 കോടി ഡോളറിലധികം ആസ്തിയുള്ള 3,380 കുടുംബങ്ങളുള്ളതിൽ 1,570 കുടുംബങ്ങളും ഒൻ്റാരിയോയിലാണ് ജീവിക്കുന്നത്. ആസ്തിയുടെ കാര്യത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ അതിസമ്പന്നർ (50.1 കോടി ഡോളർ) രണ്ടാം സ്ഥാനത്തും, ക്യൂബെക്ക് (40.8 കോടി ഡോളർ), ആൽബർട്ട (39.3 കോടി ഡോളർ) എന്നിവർ അടുത്ത സ്ഥാനങ്ങളിലുമുണ്ട്. ഭൂമി, പാർപ്പിട സമുച്ചയങ്ങൾ, ഓഹരി നിക്ഷേപങ്ങൾ, ഇൻഷുറൻസ്, പെൻഷൻ എന്നിവയെല്ലാം കണക്കാക്കിയാണ് കുടുംബങ്ങളുടെ മൊത്തം ആസ്തി നിർണ്ണയിച്ചിരിക്കുന്നത്.
അതേസമയം ഒൻ്റാരിയോയിൽ കടുത്ത സാമ്പത്തിക അസമത്വം നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിസമ്പന്നരുടെ എണ്ണം വർധിക്കുമ്പോളും പ്രവിശ്യയിലെ 19 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
കാനഡയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി പുതിയ റിപ്പോർട്ട്. ആശുപത്രികളിലെ എമർജൻസി റൂമുകളിൽ രോഗികൾ ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതായി ‘കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ’ (CIHI) റിപ്പോർട്ട് ചെയ്തു. 2024-2025 സാമ്പത്തിക വർഷത്തിൽ എമർജൻസി വിഭാഗത്തിൽ എത്തുന്ന പത്തിൽ ഒരാൾ ചികിത്സയ്ക്കായി 14 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ട്. കൂടാതെ എമർജൻസി റൂമുകളിൽ നിന്ന് വാർഡുകളിലേക്ക് മാറ്റാൻ നിർദ്ദേശിക്കപ്പെടുന്ന രോഗികളിൽ പത്തിൽ ഒരാൾ വീതം 48 മണിക്കൂറിലധികം എമർജൻസി വിഭാഗത്തിൽ തന്നെ തുടരേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യരംഗത്തെ മറ്റ് അനുബന്ധ സംവിധാനങ്ങളുടെ അഭാവമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ലോങ് ടേം കെയർ ഹോമുകൾ, ഹോം കെയർ പ്രോഗ്രാമുകൾ എന്നിവയുടെ കുറവ് കാരണം തീവ്രപരിചരണം ആവശ്യമില്ലാത്ത പ്രായമായ രോഗികളെപ്പോലും ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. കൂടാതെ ഫാമിലി ഫിസിഷ്യന്മാരുടെ കുറവും ആരോഗ്യ മേഖലയിലെ പ്രതിസന്ധിക്ക് കാരണമാകുന്നു.
ആഗോള സാമ്പത്തിക-പ്രതിരോധ മേഖലകളിൽ നിർണായക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കാനഡയും ജപ്പാനും തമ്മിൽ 130 കോടിയിലധികം കനേഡിയൻ ഡോളറിന്റെ (1.3 Billion) ചരിത്രപരമായ വ്യാപാര നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. ടോക്കിയോയിൽ നടന്ന കാനഡയുടെ പ്രത്യേക വ്യാപാര ദൗത്യത്തിലാണ് (Trade Mission) ഇരു രാജ്യങ്ങളിലെയും പ്രമുഖ കമ്പനികൾ തമ്മിൽ കരാറിലെത്തിയത്. കാനഡയുടെ ചരിത്രത്തിൽ ഒരു ഏഷ്യൻ രാജ്യവുമായി നടത്തുന്ന ഏറ്റവും വലിയ ബിസിനസ്സ് പങ്കാളിത്തമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സുസ്ഥിര ഊർജ്ജം, പ്രതിരോധം, കൃഷി, സോഫ്റ്റ്വുഡ് വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലെ നൂറ്റമ്പതിലധികം കമ്പനികൾ കരാറിന്റെ ഭാഗമാണ്. വ്യാപാര വൈവിധ്യവൽക്കരണത്തിലൂടെ ഇരു രാജ്യങ്ങളുടെയും വിപണി വിപുലീകരിക്കുകയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കാനഡ രാജ്യാന്തര വ്യാപാര മന്ത്രി മാരിന്ദർ സിദ്ധു വ്യക്തമാക്കി.
ഒൻ്റാരിയോയിലെ വിറ്റ്ബിയിൽ മാതാപിതാക്കളോടൊപ്പം പൊതുസ്ഥലത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കയോടി ആക്രമിച്ചു. ജൂൺ 22 തിങ്കളാഴ്ച കോറണേഷൻ റോഡ്, റോസ്ലാൻഡ് റോഡ് എന്നിവയ്ക്ക് സമീപമുള്ള വനമേഖലയോട് ചേർന്നുള്ള മൈതാനത്താണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ടൊറൻ്റോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡർഹാം റീജിയണൽ പോലീസ് അറിയിച്ചു.
മേഖലയിൽ വന്യജീവികളുടെ സാന്നിധ്യവും ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുലർച്ചെയും സന്ധ്യാസമയങ്ങളിലുമാണ് വന്യമൃഗങ്ങൾ കൂടുതലും പുറത്തിറങ്ങുന്നത്. ഈ സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വന്യമൃഗങ്ങളെ നേരിടേണ്ടി വന്നാൽ ഭയന്നോടരുതെന്നും, കൈകൾ ഉയർത്തിയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും അവയെ തുരത്താൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസസ് ഒക്യുപേഷൻസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ജൂൺ 25-ന് നടന്ന ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ 475 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്.
2026 ലെ മൂന്നാമത്തെ ഹെൽത്ത് കെയർ കാറ്റഗറി നറുക്കെടുപ്പാണിത്. ഫെബ്രുവരി 20-നായിരുന്നു ആദ്യ ഹെൽത്ത് കെയർ കാറ്റഗറി നറുക്കെടുപ്പ് നടന്നത്. ജൂൺ 22 മുതൽ തുടർച്ചയായി നാല് ദിവസങ്ങളിൽ നടന്ന എക്പ്രസ് എൻട്രി നറുക്കെടുപ്പിൽ 9,226 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. ഈ വർഷത്തെ 34-ാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായിരുന്നു ഇന്നലെ നടന്നത്. 2026-ൽ, ഇതുവരെ IRCC 89,067 ITAകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ തർക്കങ്ങളും കൗൺസിലർമാർ തമ്മിലുണ്ടായ കയ്യാങ്കളിയും നിലവിലെ ഭരണസംവിധാനത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോർപ്പറേഷനിൽ പൂർണ്ണമായ ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച് ഭരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശക്തമായ നീക്കത്തിലാണ് യുഡിഎഫ്. കൗൺസിൽ യോഗങ്ങൾ പോലും കൃത്യമായി വിളിച്ചുചേർക്കാൻ ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതി തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്.
നിലവിലെ കൗൺസിലിലെ കക്ഷിനില പരിശോധിച്ചാൽ അവിശ്വാസ പ്രമേയം വിജയിപ്പിക്കാൻ യുഡിഎഫിന് ഒറ്റയ്ക്ക് സാധിക്കില്ല. ആകെ 101 അംഗങ്ങളുള്ള കോർപ്പറേഷനിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് 50 സീറ്റുകളുള്ള ബിജെപി ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് യുഡിഎഫിന് 20 സീറ്റുകളും എൽഡിഎഫിന് 29 സീറ്റുകളുമാണുള്ളത്. ഇവർക്ക് പുറമെ യുഡിഎഫ് വിമതനായി ജയിച്ച ഒരു സ്വതന്ത്രൻ കൂടിയുണ്ട്. നിലവിൽ ബിജെപിയുടെ ഒരു കൗൺസിലർ (ആർ. സുഗതൻ) കാപ്പ കേസിൽപ്പെട്ട് ജയിലിലാണ്. ഈ സാഹചര്യത്തിൽ വരുന്ന 29-ാം തീയതി നടക്കുന്ന കൗൺസിൽ യോഗത്തിൽ യുഡിഎഫും എൽഡിഎഫും ഈ സ്വതന്ത്രനും ഒരുമിച്ച് നിന്നാൽ ഭരണപക്ഷത്തിനെതിരെ കൃത്യം 50 വോട്ടുകൾ തികയ്ക്കാനാകും. അതിനാൽ തന്നെ അവിശ്വാസ നീക്കത്തോട് എൽഡിഎഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
അതിനിടെ, കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ സിപീഎം-ബിജെപി ജനപ്രതിനിധികൾക്കെതിരെ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയും, ബിജെപി കൗൺസിലറുടെ പരാതിയിൽ മുൻ മേയർ ശ്രീകുമാർ അടക്കമുള്ള അഞ്ച് പേർക്കെതിരെയുമാണ് കേസ്. എന്നാൽ കേസിന്റെ എഫ്ഐആറിൽ ഒന്നാം പ്രതിയായ സിപിഎം കൗൺസിലർ എസ്.പി ദീപക്കിന്റെ പേര് ‘ദീപക് ദേവ്’ എന്ന് തെറ്റായി രേഖപ്പെടുത്തിയത് പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഈ പിഴവ് ഉടൻ തിരുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന സംഭവത്തിൽ, വിഴിഞ്ഞം ഹാർബർ വാർഡിൽ നിർമ്മിച്ച രാജീവ് ഗാന്ധി ആവാസ് യോജന ഫ്ലാറ്റുകൾ നാല് വർഷത്തിനുള്ളിൽ തകർച്ച നേരിട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം എൻജിനീയറിങ് കോളേജിനെ ചുമതലപ്പെടുത്തുമെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. കൂടാതെ സ്മാർട്ട് സിറ്റി പദ്ധതികളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഫൊറൻസിക് ഓഡിറ്റിങ് നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും മേയർ കൂട്ടിച്ചേർത്തു.





























