ആൽബർട്ടയിലെ വെറ്റാസ്കവിൻ ഹോസ്പിറ്റൽ ആൻഡ് കെയർ സെന്ററിൽ അഞ്ചാംപനി സ്ഥിരീകരിച്ചു. മാർച്ച് ഒന്നിന് രാത്രി 8:10-നും 10:40-നും ഇടയിൽ ആശുപത്രിയിലെ ട്രയേജ് സെന്ററിലോ, 8:35 മുതൽ മാർച്ച് രണ്ടിന് പുലർച്ചെ 1:10 വരെയുള്ള സമയത്തിനിടയിൽ ആശുപത്രിയുടെ അക്യൂട്ട് കെയർ വെയിറ്റിങ് റൂമിലോ
എമർജൻസി വിഭാഗത്തിലോ ഉണ്ടായിരുന്നവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സമ്പർക്കം കഴിഞ്ഞ് ഏഴ് മുതൽ 21 ദിവസം വരെ അഞ്ചാംപനി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം, തലയിലും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും താഴേക്ക് പടരുന്ന ചുവന്ന ചുണങ്ങു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവർ വീട്ടിൽ തന്നെ തുടരണമെന്നും ആശുപത്രികളോ ഫാർമസികളോ നേരിട്ട് സന്ദർശിക്കുന്നതിന് മുൻപ് 1-844-944-3434 എന്ന മീസിൽസ് ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് നിർദ്ദേശങ്ങൾ തേടണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.
ലോസ് ആഞ്ചലസ്/ഒട്ടാവ: പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന് കാനഡയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടേക്കുമെന്ന് സൂചന. 2026 മാര്‍ച്ച് 4ന് കാലിഫോര്‍ണിയയില്‍ വെച്ച് മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ചതിന് താരം അറസ്റ്റിലായതാണ് ഈ പ്രതിസന്ധിക്ക് കാരണം. കാനഡയുടെ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം, വിദേശ രാജ്യങ്ങളില്‍ വെച്ച് മദ്യപിച്ച് വാഹനമോടിക്കുന്നത് ‘ഗൗരവകരമായ കുറ്റകൃത്യമായി’ ആണ് കണക്കാക്കുന്നത്. അതിനാല്‍, സാധാരണ പൗരന്മാര്‍ക്കായാലും സെലിബ്രിറ്റികള്‍ക്കായാലും ഇത്തരം കേസുകള്‍ ഉള്ളവര്‍ക്ക് കാനഡയിലേക്ക് പ്രവേശനം ലഭിക്കുന്നത് വളരെ പ്രയാസകരമാണ്. വെഞ്ചുറ കൗണ്ടിയിലെ യുഎസ്-101 ഹൈവേയിലൂടെ തന്റെ ബിഎംഡബ്ല്യു കാര്‍ അമിതവേഗതയില്‍ ഓടിച്ചതിനെത്തുടര്‍ന്നാണ് 44-കാരിയായ ബ്രിട്ട്നിയെ പോലീസ് പിടികൂടിയത്.
അറസ്റ്റിന് ശേഷം ജയിലിലായ താരത്തെ പിറ്റേന്ന് രാവിലെയാണ് റിലീസ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് മെയ് 4-ന് ബ്രിട്ട്നി കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. കാനഡയുടെ നിയമമനുസരിച്ച് 2018 ഡിസംബറിന് ശേഷം നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗൗരവകരമായ കുറ്റമായാണ് പരിഗണിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും, ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന്റെ റെക്കോര്‍ഡ് ഒരാളെ കാനഡയില്‍ നിന്ന് പുറത്താക്കാന്‍ മതിയായ കാരണമാണ്. ബ്രിട്ട്നിയുടെ പ്രതിനിധി ഈ സംഭവത്തെ ‘തികച്ചും ഒഴികഴിവില്ലാത്ത തെറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. താരത്തിന് ആവശ്യമായ ചികിത്സയും പിന്തുണയും നല്കാന് കുടുംബം ശ്രമിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ കാനഡയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ബ്രിട്ട്നി സ്പിയേഴ്സിന് പ്രത്യേക അനുമതി പത്രമോ അല്ലെങ്കില്‍ ക്രിമിനല്‍ റീഹാബിലിറ്റേഷനോ ആവശ്യമായി വരും. ഇത്തരം അപേക്ഷകള്‍ അംഗീകരിക്കുക എന്നത് കനേഡിയന്‍ ബോര്‍ഡര്‍ ഓഫീസര്‍മാരുടെ വിവേചനാധികാരമാണ്. മുന്‍പ് ക്രിസ് ബ്രൗണ്‍, ലില്‍ വെയ്ന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കും സമാനമായ കാരണങ്ങളാല്‍ കാനഡ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ മ്യൂസിക് കാറ്റലോഗ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് ഈ പുതിയ നിയമക്കുരുക്ക് ബ്രിട്ട്നിയെ തേടിയെത്തിയിരിക്കുന്നത്. വരും മാസങ്ങളില്‍ കോടതിയുടെ വിധി കൂടി വരുന്നതോടെ മാത്രമേ താരത്തിന് കാനഡയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അന്തിമ വ്യക്തത ലഭിക്കൂ.
ഒട്ടാവ: കാനഡയുടെ പൗരത്വ നിയമത്തില്‍ വരുത്തിയ സുപ്രധാന ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നതോടെ, ദശലക്ഷക്കണക്കിന് അമേരിക്കന്‍ പൗരന്മാര്ക്ക് കനേഡിയന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കാന്‍ വഴിതെളിഞ്ഞു. ഡിസംബര്‍ 15, 2025-ന് നിലവില്‍ വന്ന പുതിയ നിയമപ്രകാരം, കനേഡിയന്‍ പാരമ്പര്യമുള്ള വിദേശികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നത് കൂടുതല്‍ ലളിതമാക്കി. മുന്‍പ് നിലനിന്നിരുന്ന ‘ഫസ്റ്റ് ജനറേഷന് ലിമിറ്റ്’ എന്ന കര്‍ശന നിബന്ധന ഒഴിവാക്കിയതാണ് ഇതില്‍ നിര്‍ണ്ണായകമായത്. ഇതോടെ, കാനഡയ്ക്ക് പുറത്ത് ജനിച്ചവരാണെങ്കിലും മാതാപിതാക്കളോ അല്ലെങ്കില്‍ മുത്തശ്ശി-മുത്തശ്ശന്മാരോ കനേഡിയന്‍ പൗരന്മാരാണെങ്കില് അവര്‍ക്കും ഇനി പൗരത്വം അവകാശപ്പെടാം.
പുതിയ നിയമം മൂലം അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിലുള്ള ഏകദേശം മൂന്ന് മില്യണ്‍ ആളുകള്‍ക്ക് കനേഡിയന്‍ പൗരത്വത്തിന് അര്‍ഹത ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 1870-നും 1930-നും ഇടയില്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരുടെ പിന്‍ഗാമികള്‍ക്കാണ് ഇതിന്റെ പ്രധാന പ്രയോജനം ലഭിക്കുക. പൗരത്വത്തിനുള്ള തെളിവ് ലഭിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് കനേഡിയന്‍ പാസ്പോര്‍ട്ടിനായി അപേക്ഷിക്കാം. ഇരട്ട പൗരത്വം ലഭിക്കുന്നതിലൂടെ ഇവര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശങ്ങള്‍ ലഭിക്കും. കൂടാതെ, കാനഡയില്‍ താമസിക്കുന്നില്ലെങ്കില്‍ ഇവര്‍ക്ക് കാനഡയില്‍ ആദായനികുതി അടയ്ക്കേണ്ട ബാധ്യതയുമില്ല എന്നത് ശ്രദ്ധേയമാണ്.
2025 ഡിസംബര്‍ 15-ന് മുന്‍പ് ജനിച്ചവര്‍ക്കാണ് ഈ ഇളവുകള്‍ നേരിട്ട് ബാധകമാകുന്നത്. അതിനുശേഷം വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍, അവരുടെ കനേഡിയന്‍ മാതാപിതാക്കള്‍ കുട്ടി ജനിക്കുന്നതിന് മുന്‍പ് കുറഞ്ഞത് 1,095 ദിവസങ്ങള്‍ (മൂന്ന് വര്‍ഷം) കാനഡയില്‍ താമസിച്ചിരിക്കണം എന്ന ‘സബ്സ്റ്റാന്‍ഷ്യല്‍ കണക്ഷന്’ ടെസ്റ്റ് പാസാകേണ്ടതുണ്ട്. പൗരത്വത്തിനുള്ള അപേക്ഷകള്‍ നിലവില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാന്‍ ഏകദേശം 11 മാസത്തോളം സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാരമ്പര്യമായി പൗരത്വം നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ‘ലോസ്റ്റ് കനേഡിയന്സിന്’ നീതി ഉറപ്പാക്കുന്നതാണ് ഈ ചരിത്രപരമായ നിയമ ഭേദഗതി.
പ്രവിശ്യയിലെ വൈൻ നികുതിയിൽ മാറ്റം വരുത്തി ആൽബർട്ട സർക്കാർ. കഴിഞ്ഞ വർഷം നടപ്പിലാക്കിയ വിലയെ അടിസ്ഥാനമാക്കിയുള്ള (Ad Valorem) നികുതി സർക്കാർ പിൻവലിച്ചു. ഈ നികുതി സംവിധാനം ഉപഭോക്താക്കൾക്കിടയിലും വ്യാപാരികൾക്കിടയിലും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ പഴയതുപോലെ മദ്യത്തിന്റെ അളവ് (Volume) മാത്രം കണക്കിലെടുത്തുള്ള നികുതി രീതിയിലേക്ക് മാറും.
പഴയ നികുതി ഘടനയിലേക്ക് മാറുന്നതോടെ ഏപ്രിൽ 1 മുതൽ വൈൻ ലിറ്ററിന് 0.58 ഡോളർ വർധിക്കും. ഇതനുസരിച്ച് 750 മില്ലി ലിറ്റർ വരുന്ന ഒരു ബോട്ടിൽ വൈനിന് ശരാശരി 3.52 ഡോളർ വരെയാകും നികുതി ചുമത്തുക. വിലകൂടിയ വൈനുകൾക്ക് കൂടുതൽ നികുതി നൽകേണ്ടി വന്നിരുന്ന മുൻപത്തെ രീതി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘മെട്രോവിനോ ഫൈൻ വൈൻസ്’ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ രംഗത്തെത്തിയിരുന്നു. ഈ നികുതിയിലൂടെ വർഷം 23 മില്യൺ ഡോളർ വരുമാനം സർക്കാർ ലക്ഷ്യമിട്ടിരുന്നെങ്കിലും ഏകദേശം 10 മില്യൺ ഡോളർ മാത്രമാണ് സമാഹരിക്കാനായത്.
കാനഡയിലുള്ള ഇറാൻ പൗരന്മാർക്ക് ആശ്വാസമേകി ഫെഡറൽ സർക്കാർ പുതിയ പ്രഖ്യാപനം നടത്തി. ഇറാനിലെ നിലവിലെ യുദ്ധസാഹചര്യവും അസ്ഥിരതയും കണക്കിലെടുത്ത് ഇറാനിയൻ തൊഴിലാളികൾക്ക് കാനഡയിൽ തുടരാനുള്ള പ്രത്യേക വർക്ക് പെർമിറ്റ് ആനുകൂല്യങ്ങൾ 2027 മാർച്ച് വരെ നീട്ടുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. മാർച്ച് 1 മുതൽ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വന്നതായും ഐആർസിസി പറയുന്നു.
മുൻപ് നിലവിലുണ്ടായിരുന്ന നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതൽ കർശനമായ നിബന്ധനകളാണ് ഇമിഗ്രേഷൻ വകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ കാനഡയിൽ വർക്ക് പെർമിറ്റിൽ കഴിയുന്ന ഇറാൻ പൗരന്മാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സന്ദർശക വിസയിലുള്ളവർക്കും വിദ്യാർത്ഥികൾക്കും ഇത്തവണ പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവർ സാധാരണ രീതിയിലുള്ള ഇമിഗ്രേഷൻ നടപടികളിലൂടെ മാത്രമേ വിസ നീട്ടാൻ ശ്രമിക്കേണ്ടതുള്ളൂ.
അർഹരായ അപേക്ഷകർക്ക് അവരുടെ പാസ്പോർട്ട് കാലാവധി അനുസരിച്ച് രണ്ട് വർഷം വരെ വർക്ക് പെർമിറ്റ് നീട്ടി ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ അപേക്ഷകർ ഇറാനിയൻ പാസ്പോർട്ട് ഉള്ളവരായിരിക്കണം. കൂടാതെ അവരുടെ ആദ്യത്തെ വർക്ക് പെർമിറ്റ് 2025 ഫെബ്രുവരി 28-ന് മുൻപ് ലഭിച്ചതായിരിക്കുകയും വേണം. മുൻപ് ഒരിക്കൽ പോലും ഈ പ്രത്യേക നിയമപ്രകാരം ആനുകൂല്യം കൈപ്പറ്റാത്തവർക്ക് മാത്രമാണ് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുക.
അപേക്ഷാ നടപടികളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മുൻപ് അപേക്ഷാ ഫീസ് ഒഴിവാക്കി നൽകിയിരുന്നെങ്കിലും പുതിയ നിയമപ്രകാരം അപേക്ഷകർ നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ട്. വർക്ക് പെർമിറ്റ് വിഭാഗം അനുസരിച്ച് 155 ഡോളർ മുതൽ 355 ഡോളർ വരെയാണ് ചിലവ് വരുന്നത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 31 ആണ്. നിലവിലെ വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നതിന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കാൻ ഐആർസിസി നിർദ്ദേശിക്കുന്നു.
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ മുൻ പ്രീമിയർ ആൻഡ്രൂ ഫ്യൂറി നാഷണൽ ബാങ്ക് ഓഫ് കാനഡയുടെ വൈസ് ചെയർമാൻ പദവിയിലേക്ക്. മാർച്ച് 16 ന് അദ്ദേഹം ഈ പദവിയിൽ നിയമിതനാകുമെന്ന് മോൺട്രിയൽ ആസ്ഥാനമായുള്ള ബാങ്ക് അറിയിച്ചു. ബാങ്കിന്റെ കൊമേഴ്സ്യൽ ബാങ്കിംഗ്, ക്യാപിറ്റൽ മാർക്കറ്റ് വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്തൃ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാകും അദ്ദേഹം പ്രധാനമായും പ്രവർത്തിക്കുക.
ഓർത്തോപീഡിക് സർജനായ ഫ്യൂറി, 2020 മുതൽ 2025 വരെയാണ് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയറായി സേവനമനുഷ്ഠിച്ചത്. തന്റെ ഭരണകാലത്ത് ഹൈഡ്രോ-ക്യൂബെക്കുമായുള്ള ചർച്ചിൽ ഫാൾസ് വൈദ്യുതി കരാറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് വലിയ ബാങ്കുകളിൽ ഒന്നായ നാഷണൽ ബാങ്കിന്റെ വളർച്ചയിൽ ഫ്യൂറിയുടെ സാന്നിധ്യം വലിയ ഗുണം ചെയ്യുമെന്ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ലോറന്റ് ഫെറേറ വ്യക്തമാക്കി.
ന്യൂഡൽഹി: അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ് എസ്.യു-30 എം.കെ.ഐ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ്, ലഫ്റ്റനന്റ് പർവേഷ് ദുരഗ്കർ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ജോർഹട്ട് വ്യോമതാവളത്തിൽ നിന്നും പറന്നുയർന്ന വിമാനവുമായുള്ള റഡാർ ബന്ധം രാത്രി 7.42 ഓടെ വിച്ഛേദിക്കപ്പെട്ടു. ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് വനമേഖലയിലാണ് വിമാനം തകർന്നുവീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരുടെ മരണം വ്യോമസേനയുടെ മീഡിയ കോ-ഓർഡിനേഷൻ സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു. റഷ്യൻ നിർമ്മിത രണ്ട് സീറ്റുള്ള, മൾട്ടിറോൾ, ദീർഘദൂര യുദ്ധവിമാനമാണ് സുഖോയ് എസ്.യു-30. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വ്യോമ സേന അന്വേഷണം ആരംഭിച്ചു. ഇതിനു മുമ്പു രണ്ടു തവണ സുഖോയ് യുദ്ധവിമാനങ്ങൾ തകർന്നു വീണിരുന്നു. 2024 ജൂണിൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഒരു സുഖോയ് യുദ്ധവിമാനം തകർന്നുവീണു. 2023 ജനുവരിയിൽ ഗ്വാളിയോർ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം മറ്റൊരു സുഖോയ്-30 ജെറ്റ് തകർന്നുവീണു.
മാർച്ച് 5-ന് നടത്തിയ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികളെ സ്ഥിരതാമസത്തിനായി (PR) ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡ (ഐആർസിസി) ക്ഷണിച്ചു. പുതുതായി ആരംഭിച്ച ‘സീനിയർ മാനേജർ’ എന്ന പ്രത്യേക വിഭാഗത്തിലാണ് ഇത്തവണ നറുക്കെടുപ്പ് നടന്നത്. കാനഡയിൽ പ്രവൃത്തിപരിചയമുള്ള 250 സീനിയർ മാനേജർമാർക്കാണ് ഈ ഘട്ടത്തിൽ ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) നൽകിയിരിക്കുന്നത്.
ഈ പ്രത്യേക വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 429 സി.ആർ.എസ് (CRS) സ്കോർ ആണ് നിശ്ചയിച്ചിരുന്നത്. 2025 ഓഗസ്റ്റ് 19-ന് മുമ്പ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ ഡ്രോയിൽ പ്രധാനമായും പരിഗണിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കുറഞ്ഞത് 12 മാസമെങ്കിലും കാനഡയിൽ സീനിയർ മാനേജ്മെന്റ് തസ്തികകളിൽ ജോലി ചെയ്തവർക്കാണ് ഈ വിഭാഗത്തിൽ മുൻഗണന ലഭിക്കുന്നത്. നിർമ്മാണം, ഗതാഗതം, ഉൽപ്പാദനം, ധനകാര്യം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലെ മാനേജർമാരെയാണ് ഈ പുതിയ പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം മിഡിൽ ഈസ്റ്റിൽ അതീവ ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ സൈനിക-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യത്തിൽ കാനഡയുടെ സൈനിക ഇടപെടൽ തള്ളിക്കളയാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സഖ്യകക്ഷികൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും, കാനഡയുടെയും സഖ്യകക്ഷികളുടെയും സുരക്ഷ കണക്കിലെടുത്ത് ഉചിതമായ സമയത്ത് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയം പ്രതിരോധവും സൈനിക നടപടികളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും, കാനഡയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ രാജ്യം സജ്ജമാണെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.
ഇസ്രയേലിനും മറ്റ് യുഎസ് സഖ്യകക്ഷികൾക്കും നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഇറാനിൽ മാത്രം മരണസംഖ്യ 1,045 കടന്നതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
വൈദ്യുതി സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി ഏകീകൃത എനർജി ഗ്രിഡ് രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ എട്ട് കനേഡിയൻ പ്രവിശ്യകളും രണ്ട് ടെറിറ്ററികളും ഒപ്പുവെച്ചു. ഒൻ്റാരിയോയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ടൊറൻ്റോയിൽ നടന്ന ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സസ്ക്കച്ചെവൻ , മാനിറ്റോബ, ഒൻ്റാരിയോ, ന്യൂ ബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവ സ്കോഷ്യ എന്നീ പ്രവിശ്യകളും യൂക്കോൺ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നീ മേഖലകളുമാണ് പദ്ധതിയുടെ ഭാഗമാകും. നിലവിൽ 13 വ്യത്യസ്ത ഗ്രിഡുകളായി പ്രവർത്തിക്കുന്ന കാനഡയുടെ വൈദ്യുതി മേഖലയെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
പുതിയ ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതി പദ്ധതികളും നിർമ്മിച്ച് രാജ്യത്തുടനീളം ഒറ്റ ശൃംഖലയായി മാറ്റാനാണ് തീരുമാനം. നിലവിൽ ഒൻ്റാരിയോ ഉൾപ്പെടെയുള്ള പ്രവിശ്യകൾ അയൽ രാജ്യമായ അമേരിക്കയിലേക്ക് വൈദ്യുതി വിൽക്കുമ്പോൾ മറ്റ് പ്രവിശ്യകൾ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഈ നീക്കം സഹായിക്കും. എന്നാൽ പദ്ധതിയുടെ പൂർത്തീകരണത്തിനായുള്ള കൃത്യമായ സമയപരിധിയോ പ്രതീക്ഷിക്കുന്ന ചെലവോ നിലവിൽ പുറത്തുവിട്ടിട്ടില്ല.


































