കാനഡയുടെ കുടിയേറ്റ-അഭയാർത്ഥി നിയമങ്ങളിൽ നിർണായക ഭേദഗതികൾ വരുത്തുന്ന ബിൽ C-12 പ്രാബല്യത്തിൽ. 2026 മാർച്ച് 26-നാണ് ഗവർണർ ജനറൽ ബില്ലിൽ ഒപ്പുവെച്ചത്. കുടിയേറ്റ സംവിധാനത്തിലെ പഴുതുകൾ അടയ്ക്കുന്നതിനും അഭയാർത്ഥി അപേക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുമായി നാല് പ്രധാന മേഖലകളിലാണ് നിയമം മാറ്റങ്ങൾ കൊണ്ടുവരുന്നത്.
പുതിയ നിയമപ്രകാരം അഭയാർത്ഥി അപേക്ഷകൾ നൽകുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാനഡയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷം നൽകുന്ന അപേക്ഷകൾ ഇനി മുതൽ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന്റെ (IRB) പരിഗണനയ്ക്ക് അയക്കില്ല. കൂടാതെ, കാനഡ-യുഎസ് അതിർത്തിയിലൂടെ അനധികൃതമായി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം അപേക്ഷ നൽകുന്നവരെയും പരിഗണിക്കില്ല. അഭയാർത്ഥി സംവിധാനത്തെ കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി ഉപയോഗിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.
അപേക്ഷകരുടെ വിവരങ്ങൾ വിവിധ ഗവൺമെന്റ് വകുപ്പുകൾക്കിടയിൽ സുരക്ഷിതമായി പങ്കുവെക്കാനും വ്യാജരേഖകൾ കണ്ടെത്തിയാൽ വീസകളും വർക്ക് പെർമിറ്റുകളും കൂട്ടത്തോടെ റദ്ദാക്കാനും സർക്കാരിന് ഇനി പുതിയ നിയമം അധികാരം നൽകുന്നു. അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി ലഘൂകരിക്കുന്നതിനൊപ്പം, കാനഡയിൽ നേരിട്ട് ഹാജരുള്ളവരുടെ അപേക്ഷകൾ മാത്രമേ ഇനി മുതൽ പരിഗണിക്കുകയുള്ളൂ. പൊതുതാൽപ്പര്യം മുൻനിർത്തി അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും സർക്കാരിന് സാധിക്കും.
കാൽഗറി : ഹരിത നഗരമാകുക എന്ന ലക്ഷ്യത്തോടെ ഈ വസന്തകാലത്ത് നഗരത്തിലുടനീളം പതിനായിരം വൃക്ഷതൈകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് കാൽഗറി സിറ്റി കൗൺസിൽ അറിയിച്ചു. നഗരസഭയുടെ ‘ബ്രാഞ്ചിങ് ഔട്ട്’ എന്ന വാർഷിക പദ്ധതിയുടെ ഭാഗമായാണ് വൃക്ഷതൈ വിതരണം. കഴിഞ്ഞ വർഷം നൽകിയതിന്റെ ഇരട്ടി തൈകളാണ് ഇത്തവണ വിതരണം ചെയ്യുന്നതെന്ന് സിറ്റി കൗൺസിൽ പറയുന്നു.
നിലവിൽ കാൽഗറി നഗരത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ ഉള്ളത്. ഇത് 2060-ഓടെ 16 ശതമാനമായി ഉയർത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ താമസക്കാരനും പരമാവധി രണ്ട് മരങ്ങൾ വരെ സ്വന്തമാക്കാം. ഏപ്രിലിൽ രജിസ്ട്രേഷൻ ആരംഭിക്കും. ഓരോ മേഖലയ്ക്കും പ്രത്യേക തീയതികൾ ഉണ്ടായിരിക്കും. നോർത്ത് ഈസ്റ്റ്, സൗത്ത് ഈസ്റ്റ് മേഖലകളിൽ 3,000 വീതം തൈകളും, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളിൽ 2,000 വീതം തൈകളും വിതരണം ചെയ്യും. ലാർച്ച് , ഫ്ലവറിങ് ക്രാബ് ആപ്പിൾ തുടങ്ങിയവൃക്ഷതൈകളാണ് നൽകുന്നത്.
വൃക്ഷതൈകൾ വാങ്ങുന്നവർ അത് സ്വയം നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും വേണം. വൃക്ഷതൈകൾ നടുമ്പോൾ ഭൂഗർഭ പൈപ്പുകൾക്കും മറ്റും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഓൺലൈൻ പരിശീലന ക്ലാസുകളും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ചിലയിടങ്ങളിൽ 30 ശതമാനത്തിലധികം മരങ്ങൾ ഉണ്ടെങ്കിലും, നോർത്ത് ഈസ്റ്റ് പോലുള്ള മേഖലകളിൽ ഇത് രണ്ട് ശതമാനത്തിൽ താഴെയാണിത്. ഈ കുറവ് പരിഹരിക്കാൻ കൂടുതൽ മരങ്ങൾ ഇത്തരം പ്രദേശങ്ങളിൽ എത്തിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും കോണ്ടോമിനിയങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ടൊറൻ്റോ ഒരുങ്ങുമ്പോൾ, നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിന് ആളുകളെ പരിഗണിച്ചാണ് സിറ്റി കൗൺസിൽ പുതിയ ‘മൊബിലിറ്റി പ്ലാൻ’ തയ്യാറാക്കിയിരിക്കുന്നത്.
മത്സരദിവസങ്ങളിൽ ബാതര്സ്റ്റ് സ്ട്രീറ്റ് മുതൽ ബ്രിട്ടിഷ് കൊളംബിയ റോഡ് വരെയുള്ള ഭാഗം പൂർണ്ണമായും അടച്ചിടും. ലേക് ഷോർ ബൊളിവാർഡ് വെസ്റ്റ് മുതൽ ഈസ്റ്റ് ലിബർട്ടി സ്ട്രീറ്റ് വരെയുള്ള ഭാഗങ്ങളിൽ നിയന്ത്രണമുണ്ടാകും. നഗരത്തിലെ മറ്റു ചില റോഡുകളും അടച്ചിടുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും സിറ്റി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. സർവീസ് നടത്തുന്ന ബസ്സുകളുടെയും ട്രെയിനുകളുടെയും എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ജൂൺ 12 മുതൽ ജൂലൈ 2 വരെ ടൊറന്റോ സ്റ്റേഡിയത്തിൽ ആറ് മത്സരങ്ങളാണ് നടക്കുന്നത്. ടൂർണമെന്റ് സമയത്ത് നഗരത്തിലെ വാഹനത്തിരക്ക് 15 ശതമാനം വരെ വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഗതാഗത പരിഷ്കരണത്തിന്റെ ഒരു പൂർണ്ണ ചിത്രം വരും
ഒൻ്റാരിയോയിൽ പുതിയ വീടുകൾ വാങ്ങുന്നവർക്ക് ആശ്വാസമായി ഒരു വർഷത്തേക്ക് ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (HST) ഒഴിവാക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. ഉയർന്ന നിർമ്മാണച്ചെലവും സാമ്പത്തിക അനിശ്ചിതത്വവും കാരണം സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് ഈ നീക്കമെന്ന് മിസ്സിസാഗയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രീമിയർ വ്യക്തമാക്കി.
ഇതോടെ 2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ 10 ലക്ഷം ഡോളർ വരെ വിലയുള്ള പുതിയ വീടുകൾ വാങ്ങുന്നവർക്ക് 13% നികുതി പൂർണ്ണമായി ഒഴിവാക്കും. 15 ലക്ഷം ഡോളർ വരെയുള്ള വീടുകൾക്ക് പരമാവധി 1.3 ലക്ഷം ഡോളർ വരെ ഇളവ് ലഭിക്കും. ഈ താൽക്കാലിക ഇളവ് പ്രവിശ്യയിലെ നിർമ്മാണ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. HST ഇളവ് ലഭിക്കുന്നതിനായി 2026 ഏപ്രിൽ ഒന്നിനും 2027 മാർച്ച് 31-നും ഇടയിൽ കരാറിൽ ഒപ്പിടണം. സ്വന്തം താമസത്തിനായി വാങ്ങുന്ന വീടുകളുടെ നിർമ്മാണം 2028 ഡിസംബർ 31-നകം ആരംഭിക്കുകയും 2031 ഡിസംബറോടെ പൂർത്തിയാക്കുകയും വേണമെന്ന നിബന്ധനയുമുണ്ട്. വാടകയ്ക്ക് നൽകാനുള്ള വീടുകളാണെങ്കിൽ 2029 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം. നേരത്തെ ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ആനുകൂല്യം ഇനി മുതൽ എല്ലാവർക്കും ലഭിക്കും.
വീടിൻ്റെ വില വർധനയ്ക്ക് അനുസരിച്ച് ഇളവ് ആനുപാതികമായി കുറയുകയും 18.5 ലക്ഷം ഡോളർ വിലയുള്ള വീടുകൾക്ക് 24,000 ഡോളർ റിബേറ്റ് ലഭിക്കുകയും ചെയ്യും. അടുത്ത വർഷം ഒൻ്റാരിയോയിൽ അധികമായി ഏകദേശം 8,000 പുതിയ വീടുകളുടെ നിർമ്മാണം ആരംഭിക്കാനും 21,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ഇതുവഴി പ്രവിശ്യാ ജിഡിപിയിൽ 270 കോടി ഡോളറിൻ്റെ വളർച്ചയുണ്ടാകുമെന്നും ഡഗ് ഫോർഡ് സർക്കാർ കണക്കുകൂട്ടുന്നു.
യുഎസ് താരിഫുകളും മറ്റു അനിശ്ചിതത്വങ്ങളും നിറഞ്ഞ ആഗോള സാഹചര്യങ്ങൾക്കിടയിലും കരുത്തുറ്റ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് മുൻഗണന നൽകി ഒൻ്റാരിയോ സർക്കാർ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തിൽ 13.8 ബില്യൺ ഡോളർ കമ്മി പ്രതീക്ഷിക്കുന്ന 244.2 ബില്യൺ ഡോളറിന്റെ ബജറ്റാണ് ഒൻ്റാരിയോ സർക്കാർ പുറത്തിറക്കിയത്.
പുതിയ വീട് വാങ്ങുന്നവർക്ക് HST ഇനത്തിൽ 130,000 ഡോളർ വരെ ഇളവ് നൽകുന്ന താൽക്കാലിക പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. 15 ലക്ഷം ഡോളർ വരെ വിലയുള്ള വീടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഇതിലൂടെ ഭവന നിർമ്മാണ മേഖലയിൽ ഉണർവുണ്ടാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
ചെറുകിട വ്യവസായങ്ങൾക്കുള്ള കോർപ്പറേറ്റ് ആദായനികുതി 3.2 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ ശുപാർശയുണ്ട്. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തിലൂടെ 375,000 ചെറുകിട സ്ഥാപനങ്ങൾക്ക് പ്രതിവർഷം ശരാശരി 5,000 ഡോളറിന്റെ ലാഭമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ, പൊതുഗതാഗത സംവിധാനങ്ങളായ ടിടിസി, ഗോ ട്രാൻസിറ്റ് എന്നിവയിൽ ഒരൊറ്റ നിരക്കിൽ യാത്ര ചെയ്യാവുന്ന ‘വൺ ഫെയർ’ (One Fare) പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ഇതുവഴി സ്ഥിരം യാത്രക്കാർക്ക് പ്രതിവർഷം 1,600 ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ എലമെന്ററി അധ്യാപകർക്കായി 750 ഡോളറിന്റെ ‘ക്ലാസ്റൂം സപ്ലൈസ് കാർഡ്’ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. അധ്യാപകർ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് പഠനോപകരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും. വിനോദ മേഖലയിലെ ടിക്കറ്റ് കരിഞ്ചന്ത തടയുന്നതിനായി, കച്ചേരികളുടെയും കായിക മത്സരങ്ങളുടെയും ടിക്കറ്റുകൾ അസ്സൽ വിലയേക്കാൾ കൂടുതൽ തുകയ്ക്ക് മറിച്ചുവിൽക്കുന്നത് നിരോധിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വർഷം ടൊറന്റോയിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ഈ നിയമം നടപ്പിലാക്കുമെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു.
പുതുതായി അച്ചടിക്കുന്ന എല്ലാ യുഎസ് പേപ്പർ കറൻസികളിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. സാധാരണയായി യുഎസ് കറൻസികളിൽ ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് ഉണ്ടാകാറുള്ളത്. ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ വരുന്നത് ഇതാദ്യമായാണ്.
അമേരിക്കയുടെ സാംസ്കാരിക സ്ഥാപനങ്ങളിൽ ട്രംപിന്റെ പേരും രൂപവും ഉൾപ്പെടുത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തേ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, കെന്നഡി സെന്റർ പെർഫോമിങ് ആർട്സ് വേദി, പുതിയ ക്ലാസ് യുദ്ധക്കപ്പലുകൾ എന്നിവയ്ക്ക് ട്രംപിന്റെ പേര് നൽകിയിരുന്നു. കൂടാതെ, ട്രംപിന്റെ മുഖം ആലേഖനം ചെയ്ത സ്വർണനാണയം പുറത്തിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അമേരിക്കയുടെ 250ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ കറൻസിയിൽ ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പും ഇതിനൊപ്പമുണ്ടാകും. രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗമാണിതെന്ന് സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു. നടപടി ഉചിതവും അർഹവുമാണെന്ന് യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ചും അഭിപ്രായപ്പെട്ടു.അമേരിക്കയിലെ പേപ്പർ കറൻസികൾ അച്ചടിക്കുന്നത് ബ്യൂറോ ഓഫ് എൻഗ്രേവിങ് ആൻഡ് പ്രിന്റിങ് ആണ്. നാണയങ്ങൾ നിർമിക്കുന്നത് യുഎസ് മിന്റാണ്.
ടൊറൻ്റോ സിറ്റി ഹാളിന് മുന്നിലും മറ്റ് സിവിക് സെന്ററുകളിലും വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്ന ചടങ്ങുകൾ നിരോധിക്കാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ ഏഴിനെതിരെ 19 വോട്ടുകൾക്കാണ് ഈ നിർണ്ണായക പ്രമേയം പാസാക്കിയത്. കൗൺസിലർ ജോൺ ബേൺസൈഡ് അവതരിപ്പിച്ച ഈ പ്രമേയം അനുസരിച്ച്, ഡിസംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളുടെ പതാകകളോ അവയുടെ ചിത്രങ്ങളുള്ള മറ്റ് പതാകകളോ ഉയർത്തുന്നത് പൂർണ്ണമായും നിർത്തലാക്കും. നിലവിൽ ബുക്ക് ചെയ്തിട്ടുള്ള ചടങ്ങുകൾക്ക് മാത്രമായിരിക്കും ഇനി അനുമതി നൽകുക.
ലില്ലി ചെങ്, മൈക്ക് കോൾ, അസ്മ മാലിക്, നിക്ക് മന്റാസ്, ജമാൽ മിയേഴ്സ്, ജെയിംസ് പാസ്റ്റർനാക്, നീതൻ ഷാൻ എന്നീ കൗൺസിലർമാർ നിരോധനത്തെ എതിർത്ത് വോട്ട് ചെയ്തു. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ പ്രവാസി ഗ്രൂപ്പുകൾക്കിടയിൽ വർധിച്ചു വരുന്ന ഭിന്നതയുമാണ് പതാക ഉയർത്തുന്നത് നിരോധിക്കാൻ കാരണമായി പല കൗൺസിലർമാരും ചൂണ്ടിക്കാണിച്ചത്.
സമാനമായ രീതിയിൽ കഴിഞ്ഞ വർഷം കാൽഗറി സിറ്റിയും വിദേശ പതാകകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിരോധനം എല്ലാ പതാകകൾക്കും ബാധകമല്ല. തദ്ദേശീയരായ ഗോത്രവർഗക്കാരുടെ പതാകകൾ, ഇന്റർസെക്സ് പ്രൈഡ് ഫ്ലാഗ്, ബ്ലാക്ക് ലിബറേഷൻ ഫ്ലാഗ്, പ്രൊഫഷണൽ കായിക സംഘടനകളുടെ പതാകകൾ, ടൊറന്റോയുടെ ഇന്റർനാഷണൽ അലയൻസ് പ്രോഗ്രാമിന്റെ ഭാഗമായ നഗരങ്ങളുടെ പതാകകൾ എന്നിവ ഉയർത്തുന്നതിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ജയിലിൽ മരിച്ച രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി പുതിയ വെളിപ്പെടുത്തൽ. എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടതോടെയാണ് ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. 2019 ഓഗസ്റ്റിൽ മാൻഹട്ടനിലെ മെട്രോപൊളിറ്റൻ കറക്ഷനൽ സെന്ററിൽ വെച്ചാണ് എപ്സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ രാത്രിയിൽ ഓരോ 30 മിനിറ്റിലും സെല്ലുകൾ പരിശോധിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നുവെന്നും ഇന്റർനെറ്റിൽ സമയം ചിലവഴിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുറത്തുവന്ന രേഖകൾ പ്രകാരം, എപ്സ്റ്റീനെ നിരീക്ഷിക്കേണ്ടിയിരുന്ന രണ്ട് ഉദ്യോഗസ്ഥർ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നില്ല. പകരം അവർ തങ്ങളുടെ ഡെസ്കുകളിൽ ഇരുന്ന് ലേലം വിളിക്കുന്ന വെബ്സൈറ്റുകൾ നോക്കുകയോ അല്ലെങ്കിൽ വിശ്രമിക്കുകയോ ആയിരുന്നു. എന്നാൽ പരിശോധനകൾ കൃത്യമായി നടത്തിയെന്ന് കാണിക്കാൻ ഇവർ ജയിൽ രേഖകളിൽ കള്ളം രേഖപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. എപ്സ്റ്റീൻ മുൻപ് ആത്മഹത്യാശ്രമം നടത്തിയിരുന്ന വ്യക്തിയായതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല.
അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ കള്ളക്കളി പുറത്തായത്. ഈ ഉദ്യോഗസ്ഥർ പിന്നീട് തങ്ങൾക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ സമ്മതിച്ചിരുന്നു. എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ജയിൽ അധികൃതരുടെ വീഴ്ചയെക്കുറിച്ച് ഇപ്പോഴും വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്രയും ഉന്നതനായ ഒരു തടവുപുള്ളിക്ക് എങ്ങനെ സ്വന്തം സെല്ലിൽ ആത്മഹത്യ ചെയ്യാൻ സാധിച്ചു എന്നത് ഇപ്പോഴും ദുരൂഹതയായി തുടരുന്നു.
ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ അമേരിക്കൻ നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. എപ്സ്റ്റീൻ ഫയലുകളിലെ പുതിയ വിവരങ്ങൾ ഈ കേസിലെ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്. ജയിലുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. മരിച്ച രാത്രിയിൽ ഉദ്യോഗസ്ഥർ എന്തുചെയ്യുകയായിരുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കും.
വാൻകൂവർ/ഒട്ടാവ: കാനഡയിലെ ഉയർന്ന വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് നൽകി വരുന്ന ഓൾഡ് ഏജ് സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പുതിയ നിർദ്ദേശം. സാമ്പത്തികമായി ഭദ്രതയുള്ളവർക്ക് നൽകുന്ന ഈ തുക വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യുന്നതിലൂടെ സർക്കാരിന് പ്രതിവർഷം കോടിക്കണക്കിന് ഡോളർ ലാഭിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കാനഡ നേരിടുന്ന വർദ്ധിച്ചുവരുന്ന ബജറ്റ് കമ്മി പരിഹരിക്കാൻ ഇത്തരം കർശനമായ നടപടികൾ അനിവാര്യമാണെന്നാണ് പാർലമെന്ററി ബജറ്റ് ഓഫീസറുടെ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ നിയമമനുസരിച്ച്, 65 വയസ്സിന് മുകളിലുള്ള ഭൂരിഭാഗം കനേഡിയൻ പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ ഒ.എ.എസ് ലഭിക്കുന്നുണ്ട്. എന്നാൽ വരുമാനം ഒരു നിശ്ചിത പരിധിയിൽ (ഏകദേശം 86,000 ഡോളർ) കൂടുതൽ ഉള്ളവരിൽ നിന്ന് ഈ തുക ഭാഗികമായി തിരിച്ചുപിടിക്കാറുണ്ട്. ഈ പരിധി താഴ്ത്തുകയോ അല്ലെങ്കിൽ ഉയർന്ന വരുമാനമുള്ളവർക്ക് ആനുകൂല്യം പൂർണ്ണമായും നിഷേധിക്കുകയോ ചെയ്താൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സർക്കാരിന് വലിയൊരു തുക സമാഹരിക്കാൻ കഴിയും. ഈ പണം ആരോഗ്യമേഖലയിലേക്കോ ഭവന നിർമ്മാണ പദ്ധതികളിലേക്കോ മാറ്റാൻ സാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിലെ ജനസംഖ്യയിൽ മുതിർന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ഒ.എ.എസ് നൽകുന്നതിനായി സർക്കാർ ചെലവാക്കുന്ന തുക ഓരോ വർഷവും കുതിച്ചുയരുകയാണ്. ഇത് രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. എന്നാൽ, ഈ നിർദ്ദേശത്തിനെതിരെ പല മുതിർന്ന പൗരന്മാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജീവിതകാലം മുഴുവൻ നികുതി അടച്ചവർക്ക് അർഹമായ ആനുകൂല്യം നിഷേധിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. പണപ്പെരുപ്പം മൂലം ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ വരുമാനം കൂടുതലുള്ളവർക്കും ഈ തുക അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വരാനിരിക്കുന്ന ഫെഡറൽ ബജറ്റിൽ ഈ നിർദ്ദേശം ഉൾപ്പെടുത്തുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. രാഷ്ട്രീയമായി ഏറെ തർക്കങ്ങൾക്ക് വഴിമാറാൻ സാധ്യതയുള്ള വിഷയമാണിതെന്നതിനാൽ സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്. യുവാക്കളായ നികുതിദായകരുടെ മേലുള്ള ഭാരം കുറയ്ക്കാൻ ഇത്തരം മാറ്റങ്ങൾ ഉപകരിക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, മുതിർന്നവരോടുള്ള നീതികേടാണിതെന്ന് മറുഭാഗം പറയുന്നു. വാൻകൂവറിലെയും ടൊറന്റോയിലെയും സാമ്പത്തിക വിദഗ്ധർക്കിടയിൽ ഈ വിഷയത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
മിസിസാഗ/ടൊറന്റോ: ഇറാൻ യുദ്ധത്തെത്തുടർന്ന് ഡീസൽ വിലയിലുണ്ടായ വൻ വർദ്ധനവ് കാനഡയിലെ ട്രക്കിംഗ്, ഗതാഗത മേഖലകളെ പ്രതിസന്ധിയിലാക്കുന്നു. ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തെ ഭക്ഷണസാധനങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധിക്കാൻ കാരണമാകുമെന്ന് ട്രക്ക് ഉടമകളും ഡ്രൈവർമാരും മുന്നറിയിപ്പ് നൽകി. നിലവിൽ ടൊറന്റോയിൽ ഒരു ലോംഗ് ഹോൾ ട്രക്കിൽ 1,000 ലിറ്റർ ഡീസൽ അടിക്കാൻ ഏകദേശം 2,300 ഡോളറാണ് ചിലവ് വരുന്നത്. യുദ്ധം തുടങ്ങുന്നതിന് മുൻപുള്ളതിനേക്കാൾ 700 ഡോളറിലധികം വർദ്ധനവാണിത്.
ഗതാഗത ചിലവിന്റെ 30 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്നുവെന്ന് സി.എസ്.എ ട്രാൻസ്പോർട്ടേഷൻ വൈസ് പ്രസിഡന്റ് റെബേക്ക ഹ്യൂബ്ഷ് പറഞ്ഞു. ടൊറന്റോയിൽ നിന്ന് കാലിഫോർണിയയിലേക്ക് ഒരു ലോഡ് എത്തിക്കാൻ കഴിഞ്ഞ മാസം 5,000 ഡോളർ മതിയായിരുന്നുവെങ്കിൽ ഇപ്പോഴത് 7,000 ഡോളറായി ഉയർന്നു. ഈ അധിക ബാധ്യത ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരുമെന്ന് അവർ ചൂണ്ടിക്കാട്ടി. പല ട്രക്കിംഗ് കമ്പനികളും ഇപ്പോൾ ആഴ്ചയിലൊരിക്കൽ തങ്ങളുടെ സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കുകയാണ്.
നാല് ട്രക്കുകൾ സ്വന്തമായി ഓടിക്കുന്ന വാനിത് പുരി എന്ന ഓണർ-ഓപ്പറേറ്റർ പറയുന്നത് ഓരോ ട്രക്കിനും മാസം 1,000 ഡോളറോളം അധിക ചിലവ് വരുന്നു എന്നാണ്. “സർക്കാർ ദയവായി ഇടപെടണം, ഡീസലിന്മേലുള്ള നികുതി കുറച്ച് ഞങ്ങളെ സഹായിക്കണം,” എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വടക്കൻ മേഖലകളിലെ കമ്മ്യൂണിറ്റികളിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത് ഇത്തരം ചെറുകിട ട്രക്ക് ഉടമകളാണ്. ഡീസൽ വില ലിറ്ററിന് 2.29 ഡോളറിലേക്ക് ഉയർന്നത് ഡ്രൈവർമാരെയും ഞെട്ടിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇത് 1.60 ഡോളർ മാത്രമായിരുന്നു.
ഇന്ധനവില വർദ്ധനവ് ചരക്ക് നീക്കം മന്ദഗതിയിലാക്കാനും സാമ്പത്തിക രംഗത്തെ തളർത്താനും സാധ്യതയുണ്ട്. വസ്ത്രങ്ങൾ മുതൽ ആരോഗ്യ അനുബന്ധ സാധനങ്ങൾ വരെ നീളുന്ന വിതരണ ശൃംഖലയെ ഈ വിലക്കയറ്റം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധം എന്ന് അവസാനിക്കുമെന്ന് നിശ്ചയമില്ലാത്തതിനാൽ വരും മാസങ്ങളിലും ഇന്ധനവില ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് വിദഗ്ധർ കരുതുന്നത്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന വെണ്ടർമാർക്ക് കൂടുതൽ തുക നൽകേണ്ടി വരുന്നത് സൂപ്പർ മാർക്കറ്റുകളിലെ വിലനിലവാരത്തെയും നേരിട്ട് ബാധിക്കും.

































