നൂറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന മലയാളി യുവാക്കളുടെ വിദേശ സ്വപ്നങ്ങൾ ഇപ്പോൾ അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, നിയമപരമായ മാർഗ്ഗങ്ങൾക്ക് പകരം കനത്ത തുക നൽകിയും ‘ഡങ്കി റൂട്ടുകൾ’ പോലുള്ള അപകടകരമായ കുറുപ്പുവഴികൾ തിരഞ്ഞും അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം ആശങ്കജനകമാംവിധം വർധിച്ചിരിക്കുന്നു. ഇത് വ്യക്തികളുടെ ജീവനും ജീവിതവും ഒരുപോലെ അപകടത്തിലാക്കുന്ന വലിയൊരു പ്രതിസന്ധിയായി മാറിക്കഴിഞ്ഞു.
പ്യൂ റിസർച്ച് സെന്ററിന്റെ പഠന റിപ്പോർട്ടുകൾ പ്രകാരം, രേഖകളില്ലാതെ യുഎസിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരുടെ കണക്കിൽ മെക്സിക്കോയ്ക്കും എൽ സാൽവദോറിനും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. ഏകദേശം 7.25 ലക്ഷത്തോളം ഇന്ത്യക്കാർ ഇത്തരത്തിൽ അമേരിക്കയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു വർഷം മാത്രം ഏകദേശം 96,900-ലധികം ഇന്ത്യക്കാരാണ് അതിർത്തി കടക്കുന്നതിനിടയിൽ യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ പിടിയിലാവുകയോ തടസ്സങ്ങൾ നേരിടുകയോ ചെയ്തത്. കഠിനമായ തണുപ്പും മരുഭൂമികളും താണ്ടി, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ട്രാവൽ ഏജന്റുമാരുടെ ചതിക്കുഴികളിൽ വീണ് ദാരുണമായ അനുഭവങ്ങളെ അഭിമുഖീകരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
അനധികൃത കുടിയേറ്റം തടയുന്നതിനായി അമേരിക്കൻ ഭരണകൂടം പരിശോധനകളും നാടുകടത്തൽ നടപടികളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ കടം വാങ്ങി, വീടുകളും സ്വത്തുക്കളും പണയം വെച്ചാണ് പലരും ഈ അപകടം പിടിച്ച യാത്രയ്ക്ക് മുതിരുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയും നിയമപരമായ അനിശ്ചിതത്വങ്ങളും കാരണം കുടിയേറ്റക്കാർ പലവിധ ചൂഷണങ്ങൾക്കും ദുരിതങ്ങൾക്കും ഇരയാകുന്നുണ്ട്. കർശനമായ നിയമങ്ങളും സുരക്ഷാ പരിശോധനകളും നിലനിൽക്കെ, ഇത്തരം അനധികൃത കുടിയേറ്റങ്ങൾ ഒഴിവാക്കി സുരക്ഷിതവും നിയമപരവുമായ മാർഗ്ഗങ്ങൾ തേടേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്.
അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരി (35), ആൻമേരി മാത്യു (40) എന്നിവരുടെ ഭൗതികശരീരം ഈ മാസം 21-ാം തീയതി രാവിലെ എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശൂർ മുടിക്കോട് സ്വദേശിനിയായ അഞ്ജനയുടെയും, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻമേരിയുടെയും മൃതദേഹങ്ങൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ അന്നേദിവസം വൈകിട്ട് സ്വന്തം വീട്ടുവളപ്പിൽ നടക്കുമെന്നും, ആൻമേരിയുടെ സംസ്കാരം ഭർത്താവിന്റെ ഇടവകയായ ചിങ്ങവനം സെന്റ് ഗ്രിഗോറിയോസ് പള്ളിയിലും നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 28-നാണ് ഈ ദാരുണമായ കൊലപാതകം നടന്നത്. പോസ്റ്റ്മോർട്ടം, എംബാം ചെയ്തൽ, ഇമിഗ്രേഷൻ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം പൂർത്തിയായ ശേഷമാണ് മൃതദേഹങ്ങൾ കൈമാറുന്നത്. ഈ കേസിൽ പ്രതിയായ ഇരുവരുടെയും ഉറ്റസുഹൃത്ത്, കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനിയായ അനില ഇപ്പോൾ സാന്താക്ലാറ കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ്.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിലെ അസോസിയേറ്റ് വികാരി ഫാ. തോമസ് കോര പുൽപ്പാറയിലിന്റെ നേതൃത്വത്തിലാണ് കലിഫോർണിയയിലെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത്. വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ നോർക്കയുടെ സഹായത്തോടെ ബന്ധവീടുകളിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ അഞ്ചാംപനിയുടെ വ്യാപനം വീണ്ടും ആശങ്ക പരത്തുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വളവന്നൂർ ആരോഗ്യ ബ്ലോക്കിൽ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് പ്രതിരോധ നടപടികൾ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിൽ ഉടൻതന്നെ ഔദ്യോഗിക ജാഗ്രതാ സന്ദേശം പുറപ്പെടുവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് യോഗം വരുന്ന 21-ാം തീയതി ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
പെട്ടെന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ള ഒരു വൈറൽ രോഗമാണിത്. ഈ വർഷം ഇതുവരെ ജില്ലയിൽ 63 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നൂറിലധികം ആളുകളിൽ രോഗലക്ഷണങ്ങൾ സംശയിക്കുന്നുണ്ട്. കൂടാതെ, ഒരു മരണം അഞ്ചാംപനിമൂലമാണെന്ന് സംശയമുണ്ടെങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വളവന്നൂർ മേഖലയിൽ മാത്രം സ്ഥിരീകരിച്ചവരും സംശയമുള്ളവരുമായി 74 രോഗികളാണുള്ളത്. ആതവനാട്, കൽപകഞ്ചേരി തുടങ്ങി ജില്ലയുടെ മറ്റ് വിവിധ ഭാഗങ്ങളിലും രോഗം പടരുന്നതായി ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി. ഷുബിൻ അറിയിച്ചു.
ഈ മേഖലകളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികളും വാക്സിനേഷൻ ക്യാമ്പുകളും സംഘടിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമീപകാലത്ത് 2023-ലാണ് ജില്ലയിൽ അഞ്ചാംപനി ഏറ്റവും രൂക്ഷമായത്; അന്ന് 1304 പേർക്ക് രോഗം ബാധിക്കുകയും 3 പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. വാക്സിൻ സ്വീകരിക്കാത്തവരിലാണ് ഇപ്പോൾ രോഗം കൂടുതലായി കണ്ടുവരുന്നത് എന്നതിനാൽ, ഇത് രോഗവ്യാപനം വേഗത്തിലാക്കാൻ ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അഞ്ചാം പനി: ലക്ഷണങ്ങൾ
- പനി, ജലദോഷം, കണ്ണിന് ചുവപ്പ് എന്നിവയോടെ തുടക്കം.
- പനി 5 ദിവസം പിന്നിടുമ്പോൾ ദേഹം മുഴുവൻ മണലുപോലെ ചുവന്ന പാടുകൾ പൊന്തും
- ഗുരുതമായാൽ ശ്വാസകോശത്തെ ബാധിച്ച് ന്യൂമോണിയ, തലച്ചോറിനെ ബാധിച്ച് മസ്തിഷ്കജ്വരം എന്നിവയായി മാറാം
- മരണം സംഭവിക്കാനും സാധ്യത
പരുന്ന രീതി
- പെട്ടെന്ന് കൂടുതൽ പേരിലേക്ക് പകരണ സാധ്യതയുള്ള രോഗം
- രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന കണങ്ങളിലൂടെയും വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കം വഴിയും പകരാം
- കുട്ടികൾക്കും മുതിർന്നവർക്കും വരാം. അഞ്ചാംപനിക്കെതിരായ 2 ഡോസ് വാക്സീൻ എടുക്കാത്തവരിൽ ഗുരുതരമാകാൻ സാധ്യത.
ശ്രദ്ധിക്കേണ്ടത്
- അഞ്ചാംപനിക്കെതിരായ വാക്സീൻ 2 ഡോസ് കൃത്യമായി എടുക്കുക. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യം
- ചെറുപ്പത്തിൽ വാക്സീൻ എടുത്തിട്ടില്ലെങ്കിൽ മുതിർന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങൾ വഴിയും വാക്സീൻ എടുക്കാം
- രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്താതിരിക്കുക
- രോഗികളുമായും തിരക്കുള്ള സ്ഥലങ്ങളിലും ആശുപത്രികളിലും പോകുമ്പോൾ മാസ്ക് ധരിക്കുക
- ഇടയ്ക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
രോഗികളുടെ ശ്രദ്ധയ്ക്ക്
- രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടുക
- പനി ബാധിച്ച് 10 ദിവസം വരെ രോഗം പകരാൻ സാധ്യതയുള്ളതിനാൽ രോഗികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുക
- പൂർണ വിശ്രമം വേണം.
- ആവശ്യത്തിന് വെള്ളം കുടിക്കണം
- രോഗം ഗുരുതരമാകാതിരിക്കാൻ ഡോക്ടർ നിർദേശിക്കുന്ന അളവിൽ വൈറ്റമിൻ എ എടുക്കണം
- ശ്വാസം മുട്ടോ അപസ്മാരമോ കണ്ടാൽ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടണം.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നതിന് വിലക്കേർപ്പെടുത്താൻ ഓസ്ട്രേലിയ. താൽക്കാലിക കുടിയേറ്റക്കാർ വീസ മാറ്റുന്നതിനുള്ള ചട്ടങ്ങൾ കൂടുതൽ കർശനമാക്കുമെന്നും സർക്കാർ അറിയിച്ചു. കുടിയേറ്റ നയത്തിലെ മാറ്റങ്ങളെക്കുറിച്ച് ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് നടത്തുന്ന പ്രസംഗത്തിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
ദേശീയ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര കാര്യ മന്ത്രി ടോണി ബർക്ക് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള പ്രതിവർഷ കുടിയേറ്റ കണക്കുകൾ 300,000 ത്തിൽ നിന്ന് 2028-ഓടെ 225,000 ആയി കുറയ്ക്കുകയാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ജീവിതപങ്കാളികൾക്ക് ഓസ്ട്രേലിയയിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ വിദ്യാർത്ഥിയുടെ കോഴ്സിനെ ആശ്രയിച്ച് അവർക്ക് ജോലി ചെയ്യാനാകുന്ന സമയത്തിൽ വ്യത്യാസമുണ്ടാകാറുണ്ട്. കൂടാതെ 18 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികളെയും വിദ്യാർത്ഥികൾക്ക് ഒപ്പം കൂട്ടാമായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇതിന് നിയന്ത്രണമാകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വൻ മുന്നേറ്റം നടത്തുന്ന ‘വൺ നേഷൻ’ പാർട്ടി, ഓസ്ട്രേലിയക്കാർക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം 750,000 ആയി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം 2022 ഫെബ്രുവരിയിൽ അതിർത്തികൾ തുറന്നതോടെ രാജ്യത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾ, താൽക്കാലിക വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ വരവ് വലിയ തോതിൽ വർധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും, പുതിയതായി എത്തുന്നവരുടെ വർധന ഭവന നിർമ്മാണ മേഖലയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ജൂണിൽ അവസാനിച്ച വർഷം ആകെ വിദേശ കുടിയേറ്റം 306,000 ആയിരുന്നു. ഇതിൽ ഭൂരിഭാഗവും അന്താരാഷ്ട്ര വിദ്യാർത്ഥികളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കുനേരെ ക്രൂര ആക്രമണം. ശുചിമുറിയില്‍ കയറിയ ഡ്രൈവറെ ഒരാള്‍ പിന്തുടര്ന്ന് ആക്രമിക്കുകയും നിരവധി തവണ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ട്രംപ് ടീമിന്റെ ‘മിസ്റ്റര്‍ സിങ്’ എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചയായിരിക്കുകയാണ്.
ആക്രമണത്തില്‍ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിങ്, സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണം തന്റെ പേരിന്റെ അവസാനഭാഗം മാത്രമാണ് പുറത്തുവിടാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ താന്‍ ഇപ്പോഴും നടുങ്ങിയിരിക്കുകയാണെന്നും എന്തുകൊണ്ടാണ് തന്നെ ലക്ഷ്യമിട്ടതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെൻസിൽവേനിയയിലേക്ക് ട്രക്ക് ഓടിച്ചുപോകുന്നതിനിടെ തെക്കന്‍ വ്യോമിങ്ങിലെ ഒരു വിശ്രമകേന്ദ്രത്തില്‍ ശുചിമുറി ഉപയോഗിക്കാനായി സിങ് വാഹനം നിര്‍ത്തുകയായിരുന്നു. ശുചിമുറിയിലേക്ക് നടക്കുന്നതിനിടെ ഒരാള്‍ തനിക്ക് പിന്നാലെ വരുന്നത് ശ്രദ്ധിച്ചെങ്കിലും ആദ്യം അതില്‍ സംശയം തോന്നിയില്ലെന്ന് സിങ് പറഞ്ഞു.
എന്നാല്‍ അകത്ത് എത്തിയതിന് പിന്നാലെ ഇയാള്‍ സിങിനെ ആക്രമിച്ചതായാണ് ആരോപണം. ആദ്യം മര്‍ദിച്ച ശേഷം കത്തി പുറത്തെടുത്ത് തുടര്‍ച്ചയായി കുത്തുകയായിരുന്നുവെന്ന് സിങ് പറഞ്ഞു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ സിങിന്റെ കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തന്നെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് അറിയില്ലെന്ന് സിങ് ആവര്‍ത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെ ബ്രിട്ടിഷ് കൊളംബിയയിലെ കൂറ്റനീസ് (Kootenays) മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 5:31- ഓടെയാണ് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നെൽസൺ നഗരത്തിന് വടക്കുകിഴക്കായി ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ക്രോഫോർഡ് ബേയ്ക്ക് സമീപമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ തീവ്രത ആദ്യം 4.4 മാഗ്നിറ്റ്യൂഡ് ആണെന്ന് ‘എർത്ത്ക്വേക്ക്സ് കാനഡ’ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് അത് 3.7 ആയി തിരുത്തി. അതേസമയം, യു.എസ്. ജിയോളജിക്കൽ സർവേ തീവ്രത 4.2 മാഗ്നിറ്റ്യൂഡ് ആണെന്നാണ് രേഖപ്പെടുത്തിയത്.
ക്രാൻബ്രൂക്ക്, നെൽസൺ, കാസിൽഗാർ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ബി.സി. എമർജൻസി മാനേജ്മെൻ്റ് ഓഫീസ് അറിയിച്ചു; എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിൽ, ക്രെസ്റ്റൺ, സ്ലോക്കാൻ വാലി തുടങ്ങിയ വിദൂര പ്രദേശങ്ങളിലുള്ള നിരവധി ആളുകളും ഭൂചലനം അനുഭവപ്പെട്ടതായി ‘എർത്ത്ക്വേക്ക്സ് കാനഡ’യെ അറിയിച്ചു.
ടെക്സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ F-16 യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ മിഷിഗണില്‍ തകര്‍ന്നുവീണു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. വിമാനാപകടവുമായി ബന്ധപ്പെട്ട് അപകടകരമായ രാസവസ്തുക്കള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടസ്ഥലത്തിന് ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ചു. മിഷിഗണിലെ ആല്‍പീനയിലുള്ള എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ കോംബാറ്റ് റെഡിനസ് ട്രെയിനിങ് സെന്ററില്‍ നിന്നാണ് F-16 ഫൈറ്റിംഗ് ഫാല്‍ക്കണ്‍ പതിവ് പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്നത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് പരിശീലനത്തിനായി മിഷിഗണിലെത്തിയ ടെക്സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ മറ്റു എല്ലാ വിമാനങ്ങളും ഉടന്‍ നിലത്തിറക്കി. അടുത്ത 24 മണിക്കൂറിലേക്ക് പരിശീലനം നിര്‍ത്തിവെച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ കാനഡ. ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ നിന്നും ടെൽ അവീവ് ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള എയർ കാനഡ വിമാന സർവീസുകൾ നവംബർ 30 മുതൽ വീണ്ടും തുടങ്ങുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027 ജനുവരി മുതൽ സർവീസ് പുനഃരാരംഭിക്കാനിരുന്ന കമ്പനി ഇസ്രയേലിലെ സുരക്ഷയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. എയർ കാനഡയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ ആഴ്ചയിൽ നാല് ദിവസമായിരിക്കും ഇനി സർവീസ് നടത്തുക.
അതേസമയം കാനഡ-ഇസ്രയേൽ റൂട്ടിൽ നിലവിൽ മറ്റ് വിമാനക്കമ്പനികളൊന്നും നേരിട്ട് സർവീസ് നടത്തുന്നില്ല. 2022-ൽ ഇസ്രായേലി വിമാനക്കമ്പനിയായ ‘എൽ അൽ’ ടൊറൻ്റോയിലേക്കുള്ള സർവീസ് അവസാനിപ്പിച്ചതോടെ എയർ കാനഡ മാത്രമായിരുന്നു ഈ റൂട്ടിൽ പറന്നിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം എയർ കാനഡയും സർവീസ് നിർത്തിവെച്ചിരുന്നു.
പശ്ചിമേഷ്യൻ മേഖലയിൽ പ്രതിസന്ധിക്ക് അയവ് വന്നതോടെ നിരവധി പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇസ്രയേലിലേക്ക് വീണ്ടും സർവീസ് ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ കമ്പനികളായ ഡെൽറ്റ എയർ ലൈൻസും യുണൈറ്റഡ് എയർലൈൻസും സെപ്റ്റംബർ മുതൽ സർവീസുകൾ പുനഃരാരംഭിച്ചു. ഒക്ടോബർ അവസാനത്തോടെ സ്കാൻഡിനേവിയൻ എയർലൈൻസും ഇസ്രയേലിലേക്ക് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങും. യൂറോപ്യൻ ബജറ്റ് വിമാനക്കമ്പനിയായ വിസ്സ് എയറും ടെൽ അവീവിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
ക്രിക്കറ്റ് ആവേശത്തിലേക്ക് എഡ്മിന്റൻ സിറ്റി. എഡ്മിന്റൻ സെൻ്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളി ആതിഥേയത്വം വഹിക്കുന്ന ‘സെൻ്റ് ജേക്കബ്സ് കപ്പ്’ (St. Jacob’s Cup) ക്രിക്കറ്റ് ടൂർണമെൻ്റ് ഈ ശനിയാഴ്ചയും ഞായറാഴ്ചയും (സെപ്റ്റംബർ 19-20) എഡ്മിന്റനിൽ അരങ്ങേറും. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ എഡ്മിന്റൻ കൊറോണേഷൻ പാർക്കിൽ (11425-142 street NW) നടക്കുന്ന ടൂർണമെൻ്റിൽ 16 ടീമുകൾ ‘സെൻ്റ് ജേക്കബ്സ് കപ്പിനായി മത്സരിക്കും.
ആകെ 6000 ഡോളർ ക്യാഷ് പ്രൈസ് നൽകുന്ന ടൂർണമെൻ്റിൽ എലൈറ്റ് കാറ്റഗറിയിൽ വിജയികളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 3000 ഡോളറാണ്. റണ്ണേഴ്സ് അപ്പിന് 1500 ഡോളറും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രീമിയർ കാറ്റഗറിയിലെ വിജയികൾക്ക് 1000 ഡോളറും റണ്ണേഴ്സ് അപ്പിന് 500 ഡോളറും സമ്മാനമായി നൽകും. പ്ലേയർ ഓഫ് സീരിസ്, ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ആൾറൗണ്ടർ, മാൻ ഓഫ് ദി മാച്ച് തുടങ്ങിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അമേരിക്കയിലെ ഇല്ലിനോയിയിലുള്ള പ്രധാന റിഫൈനറിയിലുണ്ടായ വൈദ്യുതി തടസ്സം കാരണം കാനഡയിലെ ആൽബർട്ടയിൽ ഇന്ധനവില വീണ്ടും കുത്തനെ കൂടി. ചിലയിടങ്ങളിൽ ലിറ്ററിന് 30 സെൻ്റ് വരെയാണ് പെട്രോൾ വില ഒറ്റയടിക്ക് ഉയർന്നത്. നിലവിൽ എഡ്മിന്റനിൽ ലിറ്ററിന് 1.81 കനേഡിയൻ ഡോളറും കാൽഗറിയിൽ 1.84 ഡോളറുമാണ് പെട്രോൾ വില.
ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും കാരണം ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന നിലയിലാണെങ്കിലും, ആൽബർട്ടയിലെ ഇപ്പോഴത്തെ പെട്ടെന്നുള്ള വിലവർധനവിന് കാരണം അമേരിക്കൻ റിഫൈനറിയിലെ തകരാറാണെന്ന് ‘കാനഡിയൻസ് ഫോർ അഫോർഡബിൾ എനർജി’ പ്രസിഡന്റ് ഡാൻ മക്ടീഗ് വ്യക്തമാക്കി. ഇല്ലിനോയിയിലെ എക്സോൺ മൊബീൽ ജോളിയറ്റ് റിഫൈനറിയിൽ ഞായറാഴ്ചയുണ്ടായ വൈദ്യുതി തടസ്സമാണ് പെട്രോളിന് 18 സെന്റും ഡീസലിന് 24 മുതൽ 25 സെൻ്റ് വരെയും വില കൂട്ടാൻ ഇടയാക്കിയത്.
റിഫൈനറിയുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ പെട്രോൾ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഡീസൽ വിലയുയരുന്നത് വൻ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡീസൽ വില നിലവിൽ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ട്രക്കുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, നിർമ്മാണ മേഖലയിലെ വാഹനങ്ങൾ, തീവണ്ടികൾ, വിമാനങ്ങൾ എന്നിവയിലെല്ലാം ഡീസലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാൽ ഡീസൽ വില വർധന വരും ആഴ്ചകളിൽ ചരക്കുകൂലിയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കാൻ കാരണമായേക്കുമെന്ന് ഡാൻ മക്ടീഗ് മുന്നറിയിപ്പ് നൽകി.






























