കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 48 കിലോ വനിതാ വിഭാഗം ജൂഡോയിൽ അസ്മിത ഡേയാണ് ഇന്ത്യയുടെ സുവർണ്ണ നേട്ടം നാലിലെത്തിച്ചത്. ജൂഡോയിൽ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലാദ്യ സ്വർണ്ണമെന്ന നേട്ടവും അസ്മിത ഡേ സ്വന്തം പേരിൽ കുറിച്ചു. ഫൈനലിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെയാണ് അസ്മിത തോൽപിച്ചത്. അതേസമയം ബോക്സിങ്ങിൽ പ്രീതി പവാർ, അങ്കുഷ് പങ്കൽ, ജയ്സ്മിൻ ലംബോരിയ, ജാദുമനി സിങ്, അരുന്ധതി ചൗധരി എന്നിവർ ഫൈനലിൽ കടന്നു.
ഇതിനകം 18 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ, 10 എണ്ണം ബോക്സിങ്ങിലും രണ്ടെണ്ണം ജൂഡോയിലുമായി 12 മെഡലുകൾ ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ 4×400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഹീറ്റ്സിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ മുന്നേറിയത്. ഇന്ത്യയ്ക്കായി വിശാൽ ടി.കെ, അൻസ, രാജേഷ് രമേഷ്, റാഷ്ദീപ് കൗർ എന്നിവർ 3:20:98 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
കാനഡയുടെ ഔദ്യോഗിക ടൂറിസം ബോർഡായ ‘ഡെസ്റ്റിനേഷൻ കാനഡ’യുടെ തലപ്പത്തേക്ക് എൻഡിപി മുൻ ലീഡർ ജഗ്മീത് സിങിനെ നിയമിക്കുമെന്ന് റിപ്പോർട്ട്. മുൻ സിഇഒ മാർഷ്യ വാൾഡൻ വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിൻ്റെ പേര് പരിഗണിക്കുന്നത്. എന്നാൽ ജഗ്മീത് സിങിന്റെ നിയമനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ട്രൂഡോ സർക്കാരിനു എൻഡിപി നൽകിയ പിന്തുണയ്ക്കുള്ള പ്രതിഫലമാണ് ഈ നിയമനമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
2024-ൽ ട്രൂഡോ സർക്കാരിനുള്ള പിന്തുണ ജഗ്മീത് സിങ് പിൻവലിച്ചിരുന്നെങ്കിലും, തുടർന്നു നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ അദ്ദേഹവും പാർട്ടിയും വൻ തിരിച്ചടി നേരിട്ടിരുന്നു. സ്വന്തം സീറ്റും ഔദ്യോഗിക പാർട്ടി പദവിയും നഷ്ടപ്പെട്ട ജഗ്മീത് സിങിൻ്റെ നിയമനം ടൂറിസം മേഖലയോടുള്ള അവഹേളനമാണെന്ന് കൺസർവേറ്റീവ് ടൂറിസം ക്രിട്ടിക് ടോണി ബാൽഡിനെല്ലി കുറ്റപ്പെടുത്തി. ടൂറിസം രംഗത്ത് യാതൊരു പരിചയവുമില്ലാത്ത ഒരാളെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. കാനഡയുടെ സമ്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള ഒരു മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ തലപ്പത്തേക്ക് ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാൾ കടന്നുവരുന്നത് ഗുണകരമാകില്ലെന്നും ടോണി ബാൽഡിനെല്ലിചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബ്രിട്ടീഷ് കൊളംബിയയിലെ സറെ ആണെന്ന് പുതിയ റിപ്പോർട്ട്. രാജ്യത്ത് കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം സറെ ആണെന്ന് ഓസ്ട്രേലിയൻ ഗവേഷണ സ്ഥാപനമായ ‘കംപെയർ ദി മാർക്കറ്റ്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. അൽബർട്ടയിലെ ലെത്ബ്രിഡ്ജ്, റെഡ് ഡിയർ എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഒൻ്റാരിയോയിലെ സഡ്ബറിയാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യ നിരക്കുള്ള മറ്റൊരു നഗരം. 2019-ന് ശേഷം കുറ്റകൃത്യങ്ങളിൽ വലിയ വർധനവുണ്ടായ ലോക നഗരങ്ങളിൽ ബ്രിട്ടീഷ് കൊളംബിയയിലെ കെലോന എട്ടാം സ്ഥാനത്തെത്തി.
അതേ സമയം കാനഡയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ക്യുബെക് സിറ്റിയാണ്. ഒൻ്റാരിയോയിലെ ഓക്വിൽ, മാർക്കം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പ്രമുഖ നഗരമായ ടൊറൻ്റോ രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ്. അതേസമയം ലോകത്ത് കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള അപകടകരമായ നഗരം ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിറ്റ്സ്ബർഗ് ആണ്. പട്ടികയിലെ ആദ്യ പത്ത് നഗരങ്ങളിൽ അഞ്ചെണ്ണവും ദക്ഷിണാഫ്രിക്കയിലാണ്. പ്രിട്ടോറിയ (ദക്ഷിണാഫ്രിക്ക), കാരക്കാസ് (വെനിസ്വേല) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മൊറോക്കോയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ. വടക്കൻ ആഫ്രിക്കൻ തീരത്ത് നിന്നും ആയിരക്കണക്കിന് മൊറോക്കൻ അഭയാർത്ഥികൾ നുഴഞ്ഞു കയറിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും അതിർത്തി സുരക്ഷ ഉറപ്പാക്കാനുമായി സ്പെയിൻ തങ്ങളുടെ സായുധ സേനയെ (Armed Forces) പ്രദേശത്ത് നിയോഗിച്ചു. അതേസമയം വൻ തോതിലുള്ള അഭയാർത്ഥി പ്രവാഹത്തിനിടെ ഒമ്പത് പേർ മരിച്ചതായി സ്പാനിഷ് അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്കയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി സ്യൂട്ട സന്ദർശിക്കുമെന്ന് വ്യക്തമാക്കി.
വ്യാഴാഴ്ച സ്യൂട്ടയിലെ തരാജൽ (Tarajal) അതിർത്തി തുറന്ന സാഹചര്യത്തിലാണ് വൻതോതിലുള്ള ജനക്കൂട്ടം നുഴഞ്ഞുകയറിയത്. ഭൂരിഭാഗവും യുവാക്കളാണെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. കടൽ വഴി നീന്തിയും അതിർത്തി വേലികൾ കടന്നുമാണ് ആളുകൾ സ്പാനിഷ് മേഖലയിലേക്ക് കടക്കുന്നത്. മൊറോക്കൻ നഗരങ്ങളായ ഫ്നിഡെക് (Fnideq), ബെലിയോനെഷ് (Belyounech) എന്നിവിടങ്ങളിൽ നിന്ന് അഞ്ച് കിലോമീറ്ററോളം നീന്തിയാണ് പലരും സ്യൂട്ട തീരത്ത് എത്തുന്നത്.
ലോകഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളും ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. ലോകകപ്പ് നേടിയ 1982 ലെ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു.
20 വർഷത്തെ ക്ലബ്ബ് കരിയറിൽ എസി മിലന് മാത്രമായി കളിച്ച ബറേസി ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും നേടി. 1977 മുതൽ 1997 വരെ 719 മത്സരങ്ങളിൽ ബറേസി എസി മിലാൻ ജേഴ്സി അണിഞ്ഞു. താരം 33 ഗോളുകളും നേടിയിട്ടുണ്ട്. ബറേസി വിരമിച്ചതിന് പിന്നാലെ താരത്തിന്റെ ആറാം നമ്പർ ജേഴ്സി ക്ലബ്ബ് പിൻവലിച്ചിരുന്നു. ഇറ്റലിക്കായി 81 മത്സരങ്ങൾ കളിച്ച ബറേസി ടീമിന്റെ നായകസ്ഥാനവും വഹിച്ചിരുന്നു. 982 ലെ കിരീടനേട്ടത്തിന് പുറമേ 1994 ൽ ലോകകപ്പ് ഫൈനലിലുമെത്തി.
യുഎസ് ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാമേകുന്ന പുതിയ ബിൽ സെനറ്റിൽ ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പഡില്ല അവതരിപ്പിച്ചു. യുഎസിൽ വർഷങ്ങളായി താമസിക്കുന്ന ആളുകളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഗ്രീൻ കാർഡ് അല്ലെങ്കിൽ സ്ഥിരതാമസം. റീന്യൂയിങ് ഇമ്മിഗ്രേഷൻ പ്രൊവിഷൻസ് ഓഫ് ദി ഇമ്മിഗ്രേഷൻ ആക്ട് ഓഫ് 1929 എന്ന പേരിലുള്ള ഈ ബിൽ 1929-ൽ യുഎസിൽ ഉണ്ടായിരുന്ന ബിൽ ഭേദഗതി ചെയ്തതാണ്. ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 249 അഥവാ രജിസ്ട്രി പ്രൊവിഷൻ എന്ന ബില്ലിന്റെ പുതിയ ഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ യുഎസിൽ തുടർച്ചയായി 7 വർഷം നിയമപരമായി താമസിച്ചിട്ടുള്ള ഏത് വ്യക്തിക്കും ഗ്രീൻ കാർഡിന് അപേക്ഷിക്കാം.
അപ്രായോഗികമായ യുഎസ് ഇമിഗ്രേഷൻ നിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കാനുള്ള നിർണ്ണായക ചുവടുവെപ്പാണിത്. എന്നാൽ ഈ ബിൽ സെനറ്റിലും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലും പാസ്സായി പ്രസിഡൻ്റ് ഒപ്പുവെച്ചാൽ മാത്രമേ നിയമമാകൂ.
ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആൻ്റ് ആര്‍ട്സ് ക്ലബ്ബ് (ടിസാക്ക്) സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ തുടർച്ചയായ അഞ്ചാം തവണയും കോട്ടയം ബ്രദേഴ്സ് കാനഡ (ബ്ലൂ) ചാമ്പ്യന്മാരായി. കാനഡയിൽ നിന്നുതന്നെയുള്ള ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണേഴ്സ് അപ്പ് ട്രോഫി ഉയർത്തി. മൂന്നാം സ്ഥാനം കോട്ടയം ബ്രദർസ് കാനഡ (ബ്ലാക്ക്) ടീമാണ് സ്വന്തമാക്കിയത്. നാലാം സ്ഥാനം തോടുകൻസ് ന്യൂയോർക് കിംഗ്സ് ടീം നേടി. വനിതാ വിഭാഗത്തിൽ ആഹാ ഡാർലിംഗ്സ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം ഹ്യൂസ്റ്റൺ വാരിയേഴ്സും മൂന്നാം സ്ഥാനം ഡാലസ് ക്യുൻസും കരസ്ഥമാക്കി. ഹെവി വെറ്റ് കാറ്റഗറിയിൽ ഹ്യൂസ്റ്റൺ ടൈഗേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മിസോറി മേയര്‍ റോബിന് ഇലക്കാട്ട് അഡൈ്വസറി ചെയര്‍മാനായുള്ള കമ്മറ്റിയുടെ നേതൃത്വത്തിലാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ. സക്കറിയ തോമസ്, പ്രസിഡൻ്റ് ഡാനി വി രാജു, സെക്രട്ടറി മാത്യൂസ് കറുകക്കളം, ട്രഷറര്‍ റിമല്‍ തോമസ്, പി ആര് ഒ സിബു ടോം, വൈസ് പ്രസിഡൻ്റ് മാത്യു ചിറപ്പുറത്തു, ജോയിൻ്റ് സെക്രട്ടറി പ്രിൻസ് പോൾ, ജോയിൻ്റ് ട്രഷറര്‍ ജോസഫ് കൈതമറ്റം, സോഷ്യൽ മീഡിയ കോർഡിനേറ്റർ ഫിലിപ്പ് ചോരത്ത്, ടൂര്‍ണമെൻ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന് മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത്, പ്രബിട് വെള്ളിയാൻ തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.
വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കൺവെൻഷന് ഓഗസ്റ്റ് 6-ന് ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ തുടക്കമാകും. ഉദ്ഘാടനച്ചടങ്ങിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ക്നാനായ കുടുംബങ്ങൾ പങ്കെടുക്കും. വിശ്വാസം, പാരമ്പര്യം, കുടുംബമൂല്യങ്ങൾ, സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ആത്മീയ, സാംസ്കാരിക, വിദ്യാഭ്യാസ, യുവജന, കുടുംബ, കായിക, വിനോദ പരിപാടികളുടെ സമന്വയമാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്.
കൺവെൻഷന് ആത്മീയ നേതൃത്വം നൽകുന്നതിനായി KCCNA സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത്, KCASF (മയാമി) സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ, ഫാ. തോമസ് താഴപ്പള്ളിൽ, ഫാ. ബിജു പാട്ടശ്ശേരിൽ എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് 6 വ്യാഴാഴ്ച ഉദ്ഘാടന ദിനത്തിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് 4:30-ന് വിശുദ്ധ കുർബാനയ്ക്കുശേഷം ക്നായി തൊമ്മൻ ഹാളിൽ ഉദ്ഘാടന സമ്മേളനം നടക്കും. ആതിഥേയ യൂണിറ്റുകളായ താമ്പായും മയാമിയും അവതരിപ്പിക്കുന്ന മനോഹരമായ സ്വാഗതപരിപാടികളും അരങ്ങേറും. വിവിധ വേദികളിലായി യുവജന ഐസ് ബ്രേക്കർ പരിപാടികളും ഓഫ്സൈറ്റ് യുവജന പരിപാടികളും സംഘടിപ്പിക്കും. രാത്രി 9 മണിമുതൽ ഐഡിയ സ്റ്റാർ സിംഗർ വിജയികൾ അവതരിപ്പിക്കുന്ന മെഗാ എന്റർടൈൻമെൻ്റ് ഷോ പ്രധാന ആകർഷണമായിരിക്കും.
ഫ്ലോറിഡയിൽ 54,000 ഏക്കർ വെട്ടുമരക്കാടുകൾ വിലയ്ക്കെടുത്തു. ഏകദേശം എൺപത് ലക്ഷത്തോളം പൈൻ മരങ്ങൾ നട്ടുവളർത്തിയതോടെ, അവിടെ നശിച്ചുപോയ പഴയ വനാന്തരീക്ഷം വീണ്ടും രൂപപ്പെടുകയാണ്.
എം.സി. ഡേവിസ് (M.C. Davis) ഫ്ലോറിഡ പാൻഹാൻഡിലിൽ മരംവെട്ട് കമ്പനികൾ മൊട്ടയടിച്ച 54,000 ഏക്കർ ഭൂമി വാങ്ങാൻ ഏകദേശം 90 ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്. ഇതിലൂടെ തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ സ്വകാര്യ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി അദ്ദേഹം അതിനെ മാറ്റി. 2000-ൽ ‘നൊകൂസ് പ്ലാൻ്റേഷൻ’ (Nokuse Plantation) സ്ഥാപിച്ചതിനുശേഷം, ഡേവിസും അദ്ദേഹത്തിന്റെ ടീമും പ്രദേശത്തുടനീളം 80 ലക്ഷത്തിലധികം ലോങ്ലീഫ് പൈൻ തൈകൾ നട്ടുപിടിപ്പിച്ചു. മരംവെട്ട് കാരണം ഇല്ലാതാകുന്നതിന് മുൻപ് അമേരിക്കൻ തെക്കൻ പ്രദേശങ്ങളിൽ ഏകദേശം 9 കോടി ഏക്കറോളം പടർന്നുകിടന്നിരുന്ന ഒരു വന ആവാസവ്യവസ്ഥയെ തിരികെ കൊണ്ടുവരാനാണ് അവർ ശ്രമിച്ചത്. 2015-ൽ ഡേവിസ് അന്തരിച്ചെങ്കിലും, പൂർത്തിയാകാൻ 300 വർഷമെടുക്കുമെന്ന് അദ്ദേഹം തന്നെ തുറന്നുപറഞ്ഞ ഈ പുനരുദ്ധാരണ പദ്ധതി ഇപ്പോഴും തുടർന്നുപോരുന്നു. ഡേവിസിന്റെ പദ്ധതിയുടെ വ്യാപ്തിയേക്കാൾ ഏറെ ശ്രദ്ധേയമാകുന്നത് അതിന്റെ സമയപരിധിയാണ്; തനിക്ക് ഒരിക്കലും പൂർത്തിയായി കാണാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഒന്ന്, അത് ആരംഭിക്കുന്നത് മൂല്യമുള്ള കാര്യമാണെന്ന പൂർണ്ണ വിശ്വാസത്തോടെ ഒരു മനുഷ്യൻ മനഃപൂർവ്വം നിർമ്മിച്ചെടുത്തു എന്നതാണ് അതിന്റെ പ്രത്യേകത.
അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാട് വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കാനും, തദ്ദേശീയമായ ജൈവവൈവിധ്യം വീണ്ടെടുക്കാനും, ദീർഘകാല സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകാനും സഹായിച്ചു. അർത്ഥവത്തായ പാരിസ്ഥിതിക മാറ്റങ്ങൾ പലപ്പോഴും ക്ഷമ, സ്ഥിരത, ഒരു ആയുസ്സിനപ്പുറം നീളുന്ന പ്രതിബദ്ധത എന്നിവയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു. പല വഴികളിലും, സാധാരണയായി അഞ്ച് അല്ലെങ്കിൽ പത്ത് വർഷത്തെ ഹ്രസ്വകാല ലക്ഷ്യങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കുള്ള ഒരു മറുപടിയാണ് നൊകൂസ്. ഡേവിസ് ആ സമ്മർദ്ദങ്ങളെ പൂർണ്ണമായും ഒഴിവാക്കുകയും, ഏതെങ്കിലും ഒരു ഫണ്ടിംഗ് ഏജൻസിയുടെ കണക്കുകൂട്ടലുകൾക്കും അപ്പുറത്തുള്ള ഒരു ദീർഘകാല ഭാവി ലക്ഷ്യമാക്കി പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
എം.സി. ഡേവിസ് എന്തുകൊണ്ട് മരംവെട്ടി നശിപ്പിച്ച ഫ്ലോറിഡ ഭൂമി വാങ്ങാൻ തീരുമാനിച്ചു?
ഭൂമിയും ഖനന അവകാശങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്ത് വൻസമ്പത്ത് ഉണ്ടാക്കുന്നതിന് മുമ്പ്, ഫ്ലോറിഡ പാൻഹാൻഡിലിലെ ഒരു സാധാരണ വീട്ടിലാണ് ഡേവിസ് വളർന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രശസ്തമായ വിവരണമനുസരിച്ച്, പ്രകൃതിസംരക്ഷണത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം അപ്രതീക്ഷിതമായാണ് സംഭവിച്ചത്. ഒരിക്കൽ ഒരു ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോൾ റോഡരികിലെ ഒരു ലോക്കൽ ഹൈസ്കൂളിൽ ബ്ലാക്ക് ബെയറുകളെക്കുറിച്ച് (കറുത്ത കരടികൾ) നടക്കുന്ന പ്രസംഗത്തിന്റെ ബോർഡ് കണ്ട് അദ്ദേഹം വണ്ടി നിർത്തി അങ്ങോട്ട് പോയി. ഫ്ലോറിഡയിൽ ഇത്തരം കറുത്ത കരടികൾ ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹത്തിന് അതിനുമുമ്പ് അറിയില്ലായിരുന്നു. ആ പ്രസംഗം അദ്ദേഹത്തെ പരിസ്ഥിതിയെക്കുറിച്ചും തദ്ദേശീയ ആവാസവ്യവസ്ഥകളെക്കുറിച്ചും വിപുലമായി വായിക്കാൻ പ്രേരിപ്പിക്കുകയും, ഒടുവിൽ തന്റെ സ്വത്തിന്റെ ഒരു വലിയ പങ്ക് ഫ്ലോറിഡയുടെ പഴയ പ്രകൃതിദത്തമായ ലാൻഡ്സ്കേപ്പ് വീണ്ടെടുക്കുന്നതിനായി മാറ്റിവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു.
2000 മുതൽ, പേപ്പർ-മരംവെട്ട് കമ്പനികളുടെ ഉടമസ്ഥതയിലായിരുന്ന വാൾട്ടൺ കൗണ്ടിയിലെ ഭൂമി ഡേവിസ് വാങ്ങാൻ തുടങ്ങി. വ്യാവസായിക ആവശ്യങ്ങൾക്കായി ഇവയിൽ ഭൂരിഭാഗവും വെട്ടിമാറ്റപ്പെടുകയും, അതിവേഗം വളരുന്ന തദ്ദേശീയമല്ലാത്ത പൈൻ ഇനങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ആ ഭൂമിയെ കൂടുതൽ വികസിപ്പിക്കുന്നതിന് പകരം, അതിനെ സാവധാനം പഴയ രീതിയിലുള്ള ലോങ്ലീഫ് പൈൻ കാടുകളാക്കി മാറ്റാൻ ഡേവിസ് തീരുമാനിച്ചു. ഈ പദ്ധതിക്ക് ബ്ലാക്ക് ബെയർ എന്നർത്ഥം വരുന്ന ‘നൊകൂസ്’ (Nokuse) എന്ന മുസ്കോഗി (Muscogee) വാക്കാണ് അദ്ദേഹം പേരായി നൽകിയത്.
ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തുന്നതിനും ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനുമായി ഉപഭോക്താക്കൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യം നിലവിലുണ്ട്. ഡെബിറ്റ് കാർഡ് സേവന നിരക്കുകളുടെ കാര്യത്തിൽ പൊതുമേഖലാ ബാങ്കുകൾ 90 ശതമാനത്തോളം വർധന വരുത്തിയപ്പോൾ, കുറഞ്ഞ ബാലൻസ് സൂക്ഷിക്കാത്തതിനുള്ള പിഴയിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ നിൽക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 12 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് ഡെബിറ്റ് കാർഡ് ചാർജ് ഇനത്തിൽ 3,905.5 കോടി രൂപ ഈടാക്കിയിരുന്നിടത്ത്, 2025-26 ആയപ്പോഴേക്കും ഇത് 93.7 ശതമാനം വർധിച്ച് 7,563.8 കോടി രൂപയായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതി ശീർഷ കണക്കെടുത്താൽ, ഒരു കാർഡിന്മേലുള്ള ശരാശരി മെയിന്റനൻസ് ചാർജ് 61 രൂപയിൽ നിന്ന് 88.8 ശതമാനം വർധിച്ച് 115.1 രൂപയായി ഉയർന്നിട്ടുണ്ട്.
മിനിമം ബാലൻസ് പാലിക്കാത്തതിന് ഈടാക്കുന്ന പിഴയിലും വലിയ തോതിലുള്ള വർധനവാണുണ്ടായിരിക്കുന്നത്. 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ 27 ശതമാനത്തിന്റെ വർധനവാണ് ഇതിലുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പൊതു-സ്വകാര്യ ബാങ്കുകൾ ചേർന്ന് പിഴയിനത്തിൽ 7,086.6 കോടി രൂപ ശേഖരിക്കുകയുണ്ടായി. സാധാരണ സേവിംഗ്സ് അക്കൗണ്ടുകളിലെ ശരാശരി പിഴ തുക 31 രൂപയിൽ നിന്ന് 38 രൂപയായി ഉയർന്നു. സ്വകാര്യ ബാങ്കുകൾ ഈടാക്കുന്ന ശരാശരി പിഴയിൽ 45 ശതമാനത്തിന്റെ വലിയ വർധനവ് രേഖപ്പെടുത്തിയപ്പോൾ, പൊതുമേഖലാ ബാങ്കുകളിലെ ശരാശരി പിഴയിൽ 14 ശതമാനത്തിന്റെ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്.
എന്നാൽ, സാധാരണക്കാർക്ക് ആശ്വാസമേകുന്ന ചില സർക്കാർ-ആർ.ബി.ഐ (RBI) നയങ്ങളും നിലവിലുണ്ട്. പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) ഉൾപ്പെടെയുള്ള ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളെ മിനിമം ബാലൻസ് പിഴയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളിൽ 10 എണ്ണവും സേവിംഗ്സ് അക്കൗണ്ടുകളിൽ കുറഞ്ഞ ബാലൻസ് സൂക്ഷിക്കാത്തതിനുള്ള പിഴ പിൻവലിച്ചു, രണ്ടെണ്ണം മാത്രമാണ് വാണിജ്യപരമായ ആവശ്യങ്ങൾ മുൻനിർത്തി ഈ നിരക്കുകൾ നിലനിർത്തിയത്. അക്കൗണ്ടിൽ ബാലൻസ് കുറയുമ്പോൾ ഉപഭോക്താക്കൾക്ക് എസ്.എം.എസ് (SMS), ഇമെയിൽ അല്ലെങ്കിൽ കത്തുകൾ വഴി മുന്നറിയിപ്പ് നൽകണമെന്നും, പിഴ ഈടാക്കുന്നതിന് മുൻപ് ബാലൻസ് പുനഃസ്ഥാപിക്കാൻ തക്കതായ സമയം അനുവദിക്കണമെന്നും ആർ.ബി.ഐ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.





























