ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് അമേരിക്കൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൺ ആണ് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്. വധശ്രമത്തിന് പുറമെ നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസിൽ ഏഴ് വർഷം അധിക തടവും പ്രതി അനുഭവിക്കണം.
2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ചാണ് ട്രംപിനെതിരെ വധശ്രമമുണ്ടായത്. പ്രസിഡന്റ് സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമിച്ചു, കുറ്റകൃത്യത്തിനായി മാരകായുധം ഉപയോഗിച്ചു, ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു, സീരിയൽ നമ്പർ മാറ്റിയ തോക്ക് കൈവശം വെച്ചു തുടങ്ങിയ അഞ്ച് ഗൗരവകരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പ്രതിയുടെ പ്രവൃത്തി ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഫെഡറൽ പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ കേസിൽ റയാൻ റൂത്ത് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. വിധി കേട്ടതിന് പിന്നാലെ കോടതി മുറിയിൽ വെച്ച് സ്വയം കുത്തിപ്പരിക്കേൽപ്പിക്കാൻ പ്രതി ശ്രമിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അതീവ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് കേസിന്റെ വിധിന്യായം പൂർത്തിയായത്.
സ്കാർബറോയിലെ സെൻ്റ് തോമസ് ദേവാലയത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് റിപ്പോർട്ട് ചെയ്തു. 32 വയസ്സുള്ള യുവതിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഡിഎൻഎ (DNA) ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
മുൻപ് നടത്തിയ മറ്റ് കുറ്റകൃത്യങ്ങൾക്ക് ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് ഇവർ. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും അടുത്തയാഴ്ച പുറത്തിറങ്ങും. കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി മുതിർന്ന യുഎസ് ഭരണകൂട ഉദ്യോഗസ്ഥരുടെ സംഘം ഉടൻ ന്യൂഡൽഹി സന്ദർശിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 50% താരിഫ് 18% ആയി കുറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതോടെ മാസങ്ങൾ നീണ്ട വ്യാപാര തർക്കങ്ങൾക്കാണ് അയവുണ്ടായിരിക്കുന്നത്.
ഈ കരാറിൽ ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വശം. സെൻസിറ്റീവായ കാർഷിക ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ, ജിഎം ഭക്ഷണങ്ങൾ എന്നിവയെ കരാറിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ അമേരിക്കയ്ക്ക് ഇളവുകൾ അനുവദിക്കില്ലെന്ന ഇന്ത്യയുടെ ‘റെഡ് ലൈൻ’ നയം ചർച്ചകളിൽ വിജയിച്ചു. അതേസമയം, വരും വർഷങ്ങളിൽ 50,000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും ചില വിദേശ ഉൽപ്പന്നങ്ങൾക്ക് പൂജ്യം താരിഫ് അനുവദിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങുമെന്നും ഇന്ത്യ ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചിരുന്നുവെങ്കിലും, ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഏർപ്പെടുത്തിയ 25% അധിക പെനാൽറ്റി താരിഫ് അമേരിക്ക പൂർണ്ണമായും പിൻവലിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ എത്തിയ ഈ യുഎസ് കരാർ, ഇന്ത്യൻ ഐടി, ഫാർമ, ടെക്സ്റ്റൈൽ മേഖലകൾക്ക് വൻ കുതിപ്പേകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ആണവായുധ ചർച്ചകൾ ശക്തമാകുന്ന സാഹചര്യത്തിൽ, സ്വന്തമായി ആണവായുധങ്ങൾ വികസിപ്പിക്കാൻ കാനഡയ്ക്ക് ഉദ്ദേശമില്ലെന്ന് ഫെഡറൽ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിൻ്റി. മുൻ പ്രതിരോധ സേനാ മേധാവി ജനറൽ വെയിൻ എയർ നടത്തിയ പരാമർശങ്ങൾ തള്ളിക്കൊണ്ടാണ് മന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ആണവവ്യാപന വിരുദ്ധ ഉടമ്പടികളിൽ (NPT) കാനഡ ഒപ്പുവച്ചിട്ടുണ്ടെന്നും ആ വാഗ്ദാനങ്ങളിൽ രാജ്യം ഉറച്ചുനിൽക്കുമെന്നും മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡിന് മേൽ ഉന്നയിച്ച അവകാശവാദങ്ങളും നാറ്റോ സഖ്യത്തോടുള്ള കർശന നിലപാടും കാനഡയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിരുന്നു. യുഎസും റഷ്യയും തമ്മിലുള്ള ‘ന്യൂ സ്റ്റാർട്ട്’ ആണവ ഉടമ്പടിയുടെ കാലാവധി ഈ ആഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത വേണമെന്ന വാദം ഉയർന്നത്. കാനഡയ്ക്ക് തന്ത്രപരമായ സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ സ്വന്തമായി ആണവായുധങ്ങൾ വേണമെന്നായിരുന്നു ജനറൽ വെയിൻ എയറിന്റെ നിരീക്ഷണം. എന്നാൽ, പരമ്പരാഗത ആയുധശേഷി വർധിപ്പിക്കുന്നതിനും ആർട്ടിക് മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മക്ഗ്വിന്റി വ്യക്തമാക്കി.
സ്വന്തമായി ആണവായുധങ്ങൾ നിർമ്മിക്കുന്നത് കാനഡയെപ്പോലൊരു രാജ്യത്തിന് നയതന്ത്രപരമായും സാമ്പത്തികമായും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആണവായുധങ്ങൾ വർധിപ്പിക്കുന്നത് പ്രശ്നപരിഹാരത്തിന് പകരം ഭീഷണി കൂട്ടാനേ സഹായിക്കൂ എന്ന് വാഷിങ്ടണിലെ സെന്റർ ഫോർ ആംസ് കൺട്രോൾ ഡയറക്ടർ ജോൺ എറാത്ത് പറഞ്ഞു. റഷ്യയും ചൈനയും തങ്ങളുടെ ആണവശേഖരം വിപുലീകരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുമായും നാറ്റോയുമായും ചേർന്ന് കൂട്ടായ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക എന്ന പഴയ നിലപാടിൽ തന്നെ കാനഡ തുടരാനാണ് സാധ്യത.
കനേഡിയൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും അമേരിക്കൻ വിപണിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ. അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അപ്രതീക്ഷിത നീക്കങ്ങളും വ്യാപാര കരാറുകളുടെ ലംഘനവും കാനഡയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നീണ്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്നത് കാനഡ ഗൗരവമായി പരിഗണിക്കണമെന്ന് ഹാർപ്പർ നിർദ്ദേശിച്ചു. അമേരിക്കൻ വിപണി പഴയപോലെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നത് പ്രായോഗികമല്ല. കൂടാതെ നിർണ്ണായകമായ ഊർജ്ജ-ധാതു വിഭവങ്ങൾ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങൾക്ക് കൂടി വിൽക്കാനുള്ള അവകാശം രാജ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ ആഗോള സാഹചര്യങ്ങളോട് കാനഡ പൊരുത്തപ്പെടേണ്ടത് അനിവാര്യമാണെന്ന് ഹാർപ്പർ ഓർമ്മിപ്പിച്ചു. ഇതിനായി ബ്രിട്ടിഷ് കൊളംബിയ തീരത്തേക്കുള്ള എണ്ണ പൈപ്പ്ലൈൻ പദ്ധതി വേഗത്തിലാക്കണമെന്നും ഊർജ്ജ മേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ വിപണികളിലേക്ക് എണ്ണ വിതരണം വർധിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കും. ചരിത്രപരമായി ഇത്തരം വെല്ലുവിളികളെ നേരിട്ടാണ് കാനഡ എന്ന രാജ്യം രൂപപ്പെട്ടതെന്നും, നിലവിലെ സാഹചര്യത്തിലും അത്തരമൊരു ഐക്യവും ദീർഘവീക്ഷണവുമാണ് ആവശ്യമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
കാനഡയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം തുടരുമ്പോഴും, രണ്ടായിരത്തിലധികം രോഗികളെ ചികിത്സിക്കുന്ന ഒരു അമേരിക്കൻ ഡോക്ടർ സ്ഥിരതാമസ അനുമതി (PR) കിട്ടാതെ വലയുന്നു. നോർത്ത് കരോലിനയിൽ നിന്നും കാനഡയിലെത്തിയ ഡോ. മൈക്കൽ ആൻ്റിലാണ് ചുവപ്പുനാടയിൽ കുടുങ്ങി പ്രതിസന്ധിയിലായിരിക്കുന്നത്.
2023-ലാണ് കൂടുതൽ സുരക്ഷിതമായ ജീവിത സാഹചര്യവും കാനഡയിലെ മികച്ച ആരോഗ്യസംവിധാനവും തേടി ഡോ. മൈക്കൽ ആൻ്റിൽ കുടുംബസമേതം ടൊറൻ്റോയിലെത്തിയത്. നിലവിൽ ടൊറൻ്റോയിലെ ഒരു തിരക്കേറിയ ക്ലിനിക്കിൽ 2,000-ത്തിലധികം രോഗികളുടെ ആശ്രയമാണ് ഈ ഡോക്ടർ.കാനഡയിൽ എത്തിയിട്ട് മൂന്ന് വർഷമായെങ്കിലും മൈക്കലിന് ഇതുവരെ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. അപേക്ഷകളിലെ ചെറിയ സാങ്കേതിക പിഴവുകളും രേഖകളിലെ പോരായ്മകളും കാരണമാക്കി മൂന്ന് തവണയാണ് അധികൃതർ ഇദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചത്. കുടിയേറ്റ നിയമങ്ങൾ അത്രമേൽ കർക്കശമായതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കുന്നു.
സ്ഥിരതാമസ അനുമതി ഇല്ലാത്തതിനാൽ താൽക്കാലിക വിസയിലാണ് കുടുംബം കഴിയുന്നത്. ഇതിനാൽ തന്നെ അദ്ദേഹത്തിൻ്റെ മക്കൾക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വലിയ തുക ഫീസായി നൽകേണ്ടി വരുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ഫാമിലി ഡോക്ടറുടെ സേവനം പോലും ലഭിക്കാത്ത ഒൻ്റാരിയോയിൽ, ഇത്രയും വൈദഗ്ധ്യമുള്ള ഒരാൾക്ക് ഈ ഗതി വന്നത് ഞെട്ടിക്കുന്നതാണെന്ന് ക്ലിനിക്ക് ജീവനക്കാരും പറയുന്നു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ പുതിയ വിസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ കനേഡിയൻ മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്തു. “എനിക്ക് ടൊറൻ്റോയിലെ ജോലി ഇഷ്ടമാണ്, കാനഡയെ സ്വന്തം വീടായി കാണാൻ കഴിയുമെന്നാണ് ഇപ്പോഴും എൻ്റെ പ്രതീക്ഷ,” ഡോ. മൈക്കൽ ആൻ്റിൽ പറയുന്നു.
കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ 14 മുതൽ 20 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ സൈക്കോസിസ് , സ്കീസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ മാനസികരോഗങ്ങൾ വർദ്ധിച്ചുവരുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
1960 മുതൽ 2009 വരെ ജനിച്ച 1.2 കോടിയിലധികം നിവാസികളുടെ മുപ്പത് വർഷത്തെ ആരോഗ്യവിവരങ്ങളാണ് വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഠനമനുസരിച്ച്, 14-20 പ്രായപരിധിയിലുള്ളവർക്കിടയിൽ ഇത്തരം രോഗനിർണ്ണയ നിരക്ക് 60 ശതമാനം വർദ്ധിച്ചതായി കണ്ടെത്തി. എന്നാൽ 21 മുതൽ 50 വയസ്സ് വരെയുള്ളവരിൽ ഈ നിരക്ക് മാറ്റമില്ലാതെ തുടരുകയോ കുറയുകയോ ആണ് ചെയ്തത്. ഈ പ്രവണത യുവാക്കളുടെ മാനസികാരോഗ്യ രംഗത്ത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കാനഡയിലെ ജനസംഖ്യയിൽ ഏകദേശം ഒരു ശതമാനം പേരെ ബാധിക്കുന്ന, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയാണ് സ്കീസോഫ്രീനിയ. ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. കഞ്ചാവിൻ്റെ ഉപയോഗം, മറ്റ് ലഹരിമരുന്നുകൾ, കുട്ടിക്കാലത്തുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ എന്നിവ രോഗകാരണങ്ങളായേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
യുവാക്കളിലും കുറഞ്ഞ വരുമാനമുള്ള ചുറ്റുപാടുകളിൽ കഴിയുന്നവരിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ഡെന്മാർക്ക്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, രോഗം ബാധിച്ചവർക്ക് നേരത്തെ ലഭിക്കുന്ന സഹായവും പിന്തുണയും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാനഡയിലെ വിമാനയാത്രക്കാരുടെ പരാതികൾക്ക് പരിഹാരം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഈ പരാതികൾ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിക്ക് (CTA) ആണ്. നിലവിൽ 85,000-ത്തിലധികം കേസുകളാണ് ഏജൻസിയുടെ മുന്നിൽ കെട്ടിക്കിടക്കുന്നത്. വിമാനം വൈകൽ, യാത്ര റദ്ദാക്കൽ, മോശം സേവനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം പരാതികളും. വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുമ്പോഴാണ് യാത്രക്കാർ പലപ്പോഴും ഔദ്യോഗികമായി പരാതി നൽകുന്നത്. ചില കേസുകളിൽ തീർപ്പാകാൻ രണ്ട് വർഷത്തിലധികം സമയമെടുക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി.
യാത്രക്കാർക്ക് തുക തിരികെ ലഭിക്കുന്നതിനും മറുപടികൾ ലഭിക്കുന്നതിനും ഈ നീണ്ട കാത്തിരിപ്പ് തടസ്സമാകുന്നുണ്ട്. നിലവിലെ സംവിധാനം വളരെ മന്ദഗതിയിലാണെന്നും വലിയ മാറ്റങ്ങൾ ആവശ്യമാണെന്നും വിദഗ്ധർ പറയുന്നു. പരാതികളുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പുരോഗതി വളരെ സാവധാനത്തിലാണെന്ന് സിടിഎ (CTA) അറിയിച്ചു. അടുത്ത കാലത്തുണ്ടായ വിമാനക്കമ്പനി പണിമുടക്കുകളും സർവീസ് തടസ്സങ്ങളും പരാതികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.യാത്രക്കാർക്ക് വേഗത്തിൽ നീതിയുക്തവുമായ പരിഗണന ലഭിക്കണമെന്നാണ് ഉപഭോക്തൃ സംഘടനകൾ വാദിക്കുന്നത്.
ക്യൂബയിലേക്ക് യാത്ര ചെയ്യുന്നവർക്കായി കാനഡ സർക്കാർ പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. ഒറോപൗച്ച് വൈറസ് (Oropouche virus) രോഗം പടരുന്ന സാഹചര്യത്തിലാണ് സർക്കാർ കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. ചെറിയ ഈച്ചകൾ, ചിലതരം കൊതുകുകൾ എന്നിവ വഴിയാണ് ഈ വൈറസ് പകരുന്നത്.കടിയേറ്റ് മൂന്ന് മുതൽ എട്ട് ദിവസത്തിനുള്ളിൽ ആളുകൾക്ക് അസുഖം ബാധിക്കാം. പനി, വിറയൽ, തലവേദന, പേശി വേദന, സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ സാധാരണയായി ഒരാഴ്ച വരെ നീണ്ടുനിൽക്കും, എന്നാൽ പിന്നീട് വീണ്ടും വരാനും സാധ്യതയുണ്ട്.
അപൂർവ്വമായ സാഹചര്യങ്ങളിൽ, ഈ രോഗം മെനിഞ്ചൈറ്റിസ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിലവിൽ ഒറോപൗച്ച് വൈറസിന് വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല; രോഗലക്ഷണങ്ങൾ കുറയ്ക്കാനുള്ള ചികിത്സകൾ മാത്രമാണ് നൽകുന്നത്.ക്യൂബയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൌരന്മാർ പ്രാണികളെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കാനും ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാനും യാത്രാ മുന്നറിയിപ്പിൽ നിർദ്ദേശമുണ്ട്. ഈ വൈറസ് ഗർഭസ്ഥ ശിശുക്കളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഗർഭിണികൾ കൂടുതൽ ജാഗ്രത പാലിക്കണം.ക്യൂബയ്ക്ക് പുറമെ പനാമയിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.യാത്രയ്ക്ക് മുൻപായി ഡോക്ടറെ കണ്ട് ഉപദേശം തേടണമെന്ന് കാനഡ സർക്കാർ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.
ആൽബർട്ട സർക്കാർ കൊണ്ടുവന്ന പുതിയ ആരോഗ്യ പരിരക്ഷാ നിയമമായ ‘ബിൽ 11’ കാനഡയിലുടനീളം വലിയ ആശങ്കകൾക്ക് വഴിതുറക്കുന്നതായി റിപ്പോർട്ട്. ഈ നിയമം രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. 2025 ഡിസംബറിൽ പാസാക്കിയ ഈ നിയമം പ്രവിശ്യയിലെ പല ആരോഗ്യ നിയമങ്ങളിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇത് ആരോഗ്യമേഖലയെ ആധുനികവൽക്കരിക്കുമെന്നും രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നുമാണ് നിയമത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. എന്നാൽ, ‘പാർക്ക്ലാൻഡ് ഇൻസ്റ്റിറ്റ്യൂട്ടും’ ‘കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സും’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ നിയമം ‘കാനഡ ഹെൽത്ത് ആക്ടിനെ’ ലംഘിക്കുന്നതാണ്.
പുതിയ നിയമം ഡോക്ടർമാരെ പൊതുജനാരോഗ്യ സംവിധാനത്തിൽ നിന്ന് അകറ്റാൻ പ്രേരിപ്പിക്കുമെന്ന് ഗവേഷകർ വാദിക്കുന്നു. ഇത് രോഗികളുടെ കാത്തിരിപ്പ് സമയം വർദ്ധിപ്പിക്കുന്നതിനും ചികിത്സാ ചിലവ് കൂടുന്നതിനും കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സ്വകാര്യ ഇൻഷുറൻസുകൾക്കും യൂസർ ഫീസുകൾക്കും വഴിതുറക്കുന്നതിലൂടെ ആശുപത്രികൾ ലാഭത്തിന് പിന്നാലെ പോകാൻ ഈ നിയമം കാരണമായേക്കാം. സൗജന്യമായി ലഭിക്കേണ്ട സേവനങ്ങൾക്ക് പോലും സ്വകാര്യ ഇൻഷുറൻസ് വിപണി രൂപപ്പെടാൻ ഇത് ഇടയാക്കും.എല്ലാവർക്കും തുല്യമായ ചികിത്സ ഉറപ്പാക്കുന്ന കാനഡയുടെ പൊതുജനാരോഗ്യ മൂല്യങ്ങളെ ഇത് തകർക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ റിപ്പോർട്ട് പക്ഷപാതപരമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞ് ആൽബർട്ട സർക്കാർ ഇതിനെ തള്ളിക്കളഞ്ഞു. കുടുംബ ഡോക്ടർമാരെ കാണുന്നതിനോ മറ്റ് ചികിത്സകൾക്കോ ആർക്കും പണം നൽകേണ്ടി വരില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ ആവർത്തിച്ചു വ്യക്തമാക്കുന്നു.ബിൽ 11 ആരോഗ്യരംഗത്തെ പുരോഗതിയാണെന്ന് ഒരു വിഭാഗം കരുതുമ്പോൾ, ഇത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് മറ്റുള്ളവർ ഭയപ്പെടുന്നു.
































