ഫെബ്രുവരിയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 423 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 749 എന്ന ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിങ് സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ പരിഗണിച്ചത്.
ഈ വർഷം ഇതുവരെ നടന്ന അഞ്ച് നറുക്കെടുപ്പുകളിലും കാനഡയ്ക്കകത്ത് നിലവിൽ ജോലി ചെയ്യുന്നവർക്കും പ്രവിശ്യകളുടെ നാമനിർദ്ദേശം ലഭിച്ചവർക്കുമാണ് പ്രാധാന്യം ലഭിച്ചത്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ ആകെ 19,478 പേർക്ക് വിവിധ നറുക്കെടുപ്പുകളിലൂടെ ഇമിഗ്രേഷൻ വകുപ്പ് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇതിൽ 14,000 പേർ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിൽ നിന്നുള്ളവരും ബാക്കിയുള്ളവർ പിഎൻപി വിഭാഗത്തിൽ നിന്നുള്ളവരുമാണ്.
ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ വീടിന് നേരെ വെടിയുതിർത്ത കേസിൽ മൂന്ന് ഇന്ത്യൻ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹർജോത് സിംഗ് (21), തരൺവീർ സിംഗ് (19), ദയാജീത് സിംഗ് ബില്ലിംഗ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ പണം തട്ടുന്നതിനായി ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെടിവെപ്പ് നടത്തിയതെന്ന് സറേ പൊലീസ് സർവീസ് (SPS) വിശദീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സറേയിലെ ക്രസന്റ് ബീച്ച് പരിസരത്തായിരുന്നു ആക്രമണം. വീടിന് നേരെ വെടിയുതിർത്ത അക്രമി സംഘം വീടിന് പുറത്ത് തീയിടുകയും ചെയ്തു. പിന്നീട് സംഭവസ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ട പ്രതികൾ പിന്നീട് കാർ ഉപേക്ഷിച്ച് നടന്നുപോയി. തുടർന്ന് ഒരു റൈഡ് ഷെയർ ടാക്സിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. ജനവാസ കേന്ദ്രത്തിൽ വെടിയുതിർത്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികൾ മൂന്ന് പേരും വിദേശ പൗരന്മാരായതിനാൽ ഇവരുടെ വിവരങ്ങൾ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) കൈമാറി. ഈ സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 604-599-0502 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പണം തട്ടൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഹെൽപ്പ് ലൈനും 2,50,000 ഡോളർ റിവാർഡും അധികൃതർ പ്രഖ്യാപിച്ചു.
ജപ്പാനിൽ സ്കീ റിസോർട്ടിൽ സ്നോബോർഡിങിനിടെയുണ്ടായ അപകടത്തിൽ കനേഡിയൻ പൗരൻ മരിച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. 39 വയസ്സുള്ള ആഷ്ലി കേ ബെർണീസ് ആണ് മരിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനേഡിയൻ ഉദ്യോഗസ്ഥർ കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും വിവരങ്ങൾ ശേഖരിക്കാൻ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്ലോബൽ അഫയേഴ്സ് കാനഡ വക്താവ് ജോൺ ബാബ്കോക്ക് അറിയിച്ചു.
കാൽഗറി : ദക്ഷിണ ആൽബർട്ടയിലെ ജൂനിയർ ഹോക്കി ടീമംഗങ്ങളായ മൂന്ന് താരങ്ങൾ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി ആർസിഎംപി അറിയിച്ചു. സ്റ്റേവ്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ ആൽബർട്ട മസ്റ്റാങ്സിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ടീം പരിശീലനത്തിന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ടീം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ജെ.ജെ. റൈറ്റ് (18), കാമറൂൺ കാസോർസോ (18), കേഡൻ ഫൈൻ (17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹൈവേ 2-ലും 55 അവന്യൂവിലും രാവിലെ 11 മണിയോടെയാണ് അപകടം നടന്നതെന്ന് ക്ലെയർഹോം RCMP അറിയിച്ചു. താരങ്ങൾ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കഴിഞ്ഞ ഒരു വർഷമായി ഏററവും കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശനത്തോടെ ആരംഭിച്ച ചർച്ചകൾ, പ്രതീക്ഷകളും പ്രതിസന്ധികളും നിറഞ്ഞ ഒരു വർഷത്തിന് ശേഷം ഇപ്പോൾ 18 ശതമാനം തീരുവ എന്ന സുപ്രധാന പ്രഖ്യാപനത്തിൽ എത്തിനിൽക്കുന്നു. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികൾക്കിടയിലെ ഈ കരാർ കേവലം ഒരു സാമ്പത്തിക ഇടപാടല്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിലെ മാറിയ മുൻഗണനകളുടെ പ്രതിഫലനം കൂടിയാണ്.
കരാറിലേക്കുള്ള നാൾവഴികൾ പരിശോധിച്ചാൽ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വ്യക്തമാകും. 2025 പകുതിയോടെ ചർച്ചകൾ വഴിമുട്ടിയതും കാർഷിക ഉൽപ്പന്നങ്ങളിലെ നികുതിയെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങളും ഇരു രാജ്യങ്ങളെയും അകറ്റിയിരുന്നു. ട്രംപിന്റെ വാഷിംഗ്ടൺ ക്ഷണം മോദി നിരസിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ബന്ധം വഷളാകുന്നു എന്ന തോന്നലുണ്ടാക്കി. ദേശീയ താൽപര്യങ്ങൾ ബലികഴിച്ച് ഒരു കരാറിനും ഇന്ത്യ തയ്യാറല്ലെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കിയത്, വികസ്വര രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ശക്തമായ നിലപാടായി അടയാളപ്പെടുത്തപ്പെട്ടു.
ന്യൂഫൗണ്ട്ലൻഡ് പ്രവിശ്യയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച ശക്തമായ മഞ്ഞുവീഴ്ചയിലും മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിലും കിഴക്കൻ-മധ്യ മേഖലകൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. തലസ്ഥാനമായ സെന്റ് ജോൺസ് ഉൾപ്പെടെയുള്ള നഗരങ്ങൾ മഞ്ഞിനടിയിലായതോടെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഏകദേശം 50 സെന്റിമീറ്ററോളം മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.
ശക്തമായ കാറ്റിൽ കാഴ്ചപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ട്രാൻസ്-കാനഡ ഹൈവേയിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായും മഞ്ഞിൽ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് റോയൽ കാനഡ മൗണ്ടഡ് പോലീസ് (RCMP) നിർദ്ദേശം നൽകി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മേഖലയിലെ വൈദ്യുത ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. ലോംഗ് പോണ്ട്, ടോർസ് കോവ് തുടങ്ങിയ ഇടങ്ങളിൽ നൂറുകണക്കിന് ഉപയോക്താക്കൾ ഇരുട്ടിലായതായി ന്യൂഫൗണ്ട്ലൻഡ് പവർ അറിയിച്ചു.
വാഷിങ്ടൺ: അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോർട്ട്. 20000 മുതൽ 30000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന. കമ്പനിയിലെ ഏകദേശം 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കമ്പനി ആലോചിക്കുന്നതായി സിഐഒ റിപ്പോർട്ട് ചെയ്തു. എഐ ഡാറ്റാ സെന്ററുകൾ വിപുലീകരിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായാണ് കൂട്ടപ്പിരിച്ചുവിടൽ. 2022ൽ 2,830 കോടി ഡോളറിന് സ്വന്തമാക്കിയ ഹെൽത്ത് കെയർ യൂണിറ്റ് സെന്ററിന്റെ ബിസിനസുകൾ ഉൾപ്പെടെ വിൽക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാൽ ഒറാക്കിൾ ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റെടുത്തിരിക്കുന്ന ഐഐ പദ്ധതികൾ പൂർത്തിയാക്കാൻ ചെലവേറും എന്നതാണ് കമ്പനി നേരിടുന്ന പ്രധാന പ്രശ്നം. സാം ആൾട്ട്മാന്റെ ഓപ്പൺഎഐ ഉൾപ്പെടെയുള്ള പ്രധാന ക്ലയന്റുകൾക്കായി ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്ന പദ്ധതികൾ ഒറിക്കിൾ ഏറ്റെടുത്ത് നടത്തിവരുന്നു. ഒറാക്കിളിന്റെ ഡാറ്റാ സെന്റർ വിപുലീകരണത്തിന് ഏകദേശം 15600 കോടി ഡോളർ മൂലധനച്ചെലവ് ആവശ്യമായി വരുമെന്നാണ് ടിഡി കോവന്റെ കണക്ക്. ഇത് കണ്ടെത്തുന്നതിനായി ആഭ്യന്തര ചെലവുകൾ കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്.
രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ് ആക്ട്’ ഈ ആഴ്ച തന്നെ പാസാക്കുക എന്ന ലക്ഷ്യത്തോടെ ചർച്ചകൾ വേഗത്തിലാക്കി പാർലമെൻ്റ് അംഗങ്ങൾ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ പുതിയ നടപടികൾ പ്രഖ്യാപിച്ചത്. ഇതിനായി കാനഡ അഞ്ച് വർഷത്തിനുള്ളിൽ 1,240 കോടി ഡോളർ ചെലവിടും.
പുതിയ പ്രഖ്യാപനം അനുസരിച്ച് അടുത്ത അഞ്ച് വർഷത്തേക്ക് ജിഎസ്ടി ക്രെഡിറ്റിൽ 25% വർധന നടപ്പിലാക്കും. കൂടാതെ, ഏപ്രിൽ-മെയ് മാസങ്ങളിലായി ക്രെഡിറ്റിന്റെ 50% തുക പ്രത്യേക പെയ്മെന്റായി ഒറ്റത്തവണ നൽകുകയും ചെയ്യും. ഈ ഒറ്റത്തവണ പെയ്മെന്റിന് മാത്രം ഈ വർഷം 310 കോടി ഡോളർ ചിലവാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2031 വരെയുള്ള ഓരോ വർഷവും ഏകദേശം 170 കോടി മുതൽ 190 കോടി ഡോളർ വരെയാണ് ക്രെഡിറ്റ് വർധനവിനായി അധികമായി ചിലവിടേണ്ടി വരിക.
കുറഞ്ഞ വരുമാനമുള്ള ഏകദേശം 1.2 കോടിയിലധികം കനേഡിയൻ പൗരന്മാർക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകും. മൂന്ന് മാസത്തിലൊരിക്കലാണ് സാധാരണയായി ജിഎസ്ടി ക്രെഡിറ്റ് നൽകുന്നത്. സർക്കാരിന്റെ ഈ നീക്കത്തെ ‘ഒരു താൽക്കാലിക ആശ്വാസം’ എന്ന് വിശേഷിപ്പിച്ചെങ്കിലും, പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് അദ്ദേഹത്തിന്റെ പാർട്ടിയും ഈ പദ്ധതിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അച്ചടക്ക ലംഘനത്തെ തുടർന്ന് കനേഡിയൻ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. ലൈംഗിക അതിക്രമങ്ങൾ, അധികാര ദുർവിനിയോഗം, ക്രിമിനൽ കുറ്റങ്ങൾ, സോഷ്യൽ മീഡിയയിലെ മോശം പെരുമാറ്റം തുടങ്ങിയവയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങളിൽ ഏറെയും. പൊലീസ് സേനയിൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് അസിസ്റ്റന്റ് കമ്മീഷണർ ആൽഫ്രെഡോ ബാംഗ്ലോയ് പറഞ്ഞു. പൊതുജനങ്ങൾക്ക് സേനയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഇത്തരം കർശനമായ നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 നവംബറിൽ പ്രാബല്യത്തിൽ വന്ന ‘കണ്ടക്ട് മെഷേഴ്സ് ഗൈഡ്’ പ്രകാരം ലൈംഗിക അതിക്രമം പോലുള്ള ഗൗരവകരമായ കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ ഉടൻ പിരിച്ചുവിടാനാണ് തീരുമാനം.
2024-ൽ മാത്രം 408 ഉദ്യോഗസ്ഥർക്കെതിരെ സ്വഭാവദൂഷ്യത്തിന് ആരോപണം ഉയർന്നതായും ഇതിൽ 30-ഓളം പേരെ പിരിച്ചുവിടുകയോ തരംതാഴ്ത്തുകയോ ചെയ്തതായി പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024-ൽ മാത്രം 443 അച്ചടക്കലംഘന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്. അന്ന് കുറ്റാരോപിതരായവരിൽ ഏകദേശം 22 പേരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയോ രാജിവെക്കാൻ നിർദ്ദേശിക്കുകയോ ചെയ്തിരുന്നു. ഇവരിൽ 10 പേരെ തരംതാഴ്ത്തിയിരുന്നു. കുറ്റാരോപിതരായവരിൽ നാലിലൊന്ന് പേരുടെയും സ്ഥാനക്കയറ്റം തടയുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. 70 ശതമാനം കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെയും പ്രത്യേക പരിശീലനത്തിനും കർശന മേൽനോട്ടത്തിനും അയച്ചാണ് തിരുത്തൽ നടപടികൾ സേന സ്വീകരിച്ചത്. സേനയിലെ ആകെ അംഗങ്ങളിൽ 2 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഇത്തരം നടപടികൾ നേരിട്ടത്. ഇതിൽ 61 ശതമാനവും കോൺസ്റ്റബിൾ റാങ്കിലുള്ളവരാണ്.
യു.കെയിലെ കാനഡയുടെ പുതിയ ഹൈക്കമ്മീഷണറായി കാനഡയുടെ മുൻ പ്രതിരോധ മന്ത്രിയും ലിബറൽ പാർട്ടി നേതാവുമായ ബിൽ ബ്ലെയറിനെ പ്രധാനമന്ത്രി മാർക്ക് കാർണി നിയമിച്ചു. 2021 മുതൽ 2025 വരെ യു.കെയിലെ ഹൈക്കമ്മീഷണറായിരുന്ന റാൽഫ് ഗുഡെയ്ലിന് പകരക്കാരനായാണ് ബിൽ ബ്ലെയർ ചുമതലയേൽക്കുന്നത്. നിയമനത്തിന് പിന്നാലെ അദ്ദേഹം ഹൗസ് ഓഫ് കോമൺസിലെ തന്റെ അംഗത്വം രാജിവെക്കും. കാനഡയുടെ ദേശീയ സുരക്ഷാ-ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൂയിനെ, ഫ്രാൻസിലെയും മൊണാക്കോയിലെയും അംബാസഡറായി നിയമിച്ചതായും കാർണി അറിയിച്ചു.
ടൊറന്റോ പൊലീസ് സർവീസ് മുൻ ചീഫ് ആയിരുന്ന ബ്ലെയർ 2015-ലാണ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധം, ദേശീയ സുരക്ഷ, ദുരന്തനിവാരണം തുടങ്ങിയ നിർണ്ണായക വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബിൽ ബ്ലെയറിന്റെ രാജിയോടെ സ്കാർബ്റോ സൗത്ത് വെസ്റ്റ് റൈഡിംഗിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. ഈ വർഷം ജനുവരിയിൽ മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് രാജിവെച്ചതിന് പിന്നാലെയാണ് ലിബറൽ പാർട്ടിയിൽ നിന്നും പ്രധാനപ്പെട്ട ഒരു നേതാവ് കൂടിയാണ് സ്ഥാനമൊഴിയുന്നത്. ക്രിസ്റ്റിയ ഫ്രീലാന്റ് നിലവിൽ യുക്രെയ്ൻ ഗവൺമെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റിരിക്കുകയാണ്. ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ നിർണ്ണായക പങ്ക് വഹിച്ച മുതിർന്ന നേതാക്കൾ നയതന്ത്ര രംഗത്തേക്ക് മാറുന്നത് കാനഡയുടെ വിദേശനയങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.































