റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കാനഡയിൽ അഭയം പ്രാപിച്ച യുക്രേനിയൻ പൗരന്മാർക്ക് ആശ്വാസമേകി കാനഡ സർക്കാർ. കാനഡ-യുക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ (CUAET) പദ്ധതി വഴി രാജ്യത്തെത്തിയവരുടെ വർക്ക് പെർമിറ്റ് കാലാവധി 2027 മാർച്ച് 31 വരെ നീട്ടിയതായി ഫെഡറൽ സർക്കാർ അറിയിച്ചു. ഇളവുകൾ 2026 മാർച്ച് 31-ന് അവസാനിച്ചതോടെയാണ് ഈ പുതിയ നീക്കം.
പുതിയ ഉത്തരവ് പ്രകാരം അർഹരായ യുക്രേനിയൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മൂന്ന് വർഷം വരെ കാലാവധിയുള്ള വർക്ക് പെർമിറ്റ് നീട്ടി ലഭിക്കും. എന്നാൽ ഈ പ്രത്യേക ആനുകൂല്യം ഒരാൾക്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. അപേക്ഷ സമർപ്പിക്കുമ്പോഴും അത് അനുവദിക്കുമ്പോഴും അപേക്ഷകൻ കാനഡയിൽ സാധുവായ താത്കാലിക താമസ പദവിയിൽ തുടരുന്നുണ്ടാകണം. പ്രധാനമായും രണ്ട് വിഭാഗത്തിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2024 മാർച്ച് 31-നോ അതിനു മുൻപോ കാനഡയിൽ എത്തിയവരാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 2024 ഏപ്രിൽ 1-നും ഡിസംബർ 31-നും ഇടയിൽ കാനഡയിൽ എത്തിയവർ രണ്ടാമത്തെ വിഭാഗത്തിലും ഉൾപ്പെടും. യുദ്ധബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ CUAET പദ്ധതിയിലൂടെ ഇതുവരെ ഏകദേശം മൂന്ന് ലക്ഷത്തോളം യുക്രേനിയൻ പൗരന്മാരാണ് കാനഡയിൽ എത്തിയത്. മാനുഷിക പരിഗണന മുൻനിർത്തി ഇറാൻ, സുഡാൻ, ഗാസ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും കാനഡ നേരത്തെ സമാനമായ ഇളവുകൾ നൽകിയിരുന്നു. പുതിയ പോളിസി പ്രകാരം വർക്ക് പെർമിറ്റ് പുതുക്കാൻ ആഗ്രഹിക്കുന്നവർ ഐ.ആർ.സി.സി (IRCC) വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മാരക മയക്കുമരുന്നായ ഫെന്റനൈൽ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെ അതിർത്തികളിൽ നിയോഗിക്കുമെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്നത് തടയാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
നിലവിൽ പലതരം മയക്കുമരുന്നുകൾ കണ്ടെത്താൻ കാനഡയിൽ ഡോഗ് സ്ക്വാഡുകളുടെ സേവനമുണ്ടെങ്കിലും, ഫെന്റനൈൽ മാത്രം കണ്ടെത്താനായി ഒരു പ്രത്യേക വിഭാഗം വരുന്നത് ഇതാദ്യമായാണ്. അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കാനും മയക്കുമരുന്ന് മാഫിയകളെ പിടികൂടാനും ഈ പുതിയ സേന സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 130 കോടി ഡോളറാണ് രാജ്യത്തിന്റെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത്.
അമേരിക്കൻ അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്നത് തടയാൻ കാനഡ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മാത്രം മുപ്പതിനായിരത്തിലധികം തവണയാണ് അതിർത്തിയിൽ നിന്ന് ഫെന്റനൈൽ പിടികൂടിയത്. ഈ സാഹചര്യത്തിലാണ് അത്യാധുനിക സംവിധാനങ്ങളും പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ച് പരിശോധന കർശനമാക്കാൻ കാനഡ തീരുമാനിച്ചത്.
യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു. ലോകപാപങ്ങൾക്കായി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക ശുശ്രൂഷകൾ നടക്കും.
വിവിധ ദേവാലയങ്ങളിൽ രാവിലെ മുതൽ പീഡാനുഭവ വായനയും ആരാധനയും നടക്കും. ക്രിസ്തുവിന്റെ അന്ത്യയാത്രയെ അനുസ്മരിച്ച് ഇടവകകളുടെ നേതൃത്വത്തിൽ ‘കുരിശിന്റെ വഴി’ പ്രാർത്ഥനകളും നടക്കും. ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടക്കും. വിശ്വാസികൾ നോമ്പും പ്രാർത്ഥനയുമായി ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകളിൽ മുഴുകുന്ന ദിനമാണിന്ന്.
കാനഡയിൽ ഒസിഐ (OCI) അപേക്ഷകൾക്ക് ഇനി നേരിട്ടെത്തിക്കണമെന്ന നിർദ്ദേശവുമായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഏപ്രിൽ 5 മുതൽ അപേക്ഷകൾ ബയോമെട്രിക് എൻറോൾമെന്റിനായി നേരിട്ട് ബിഎൽഎസ് (BLS) സെന്ററുകളിൽ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അപേക്ഷാ നടപടികൾ കൂടുതൽ കൃത്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നത്. അപേക്ഷകർ നേരിട്ട് ബിഎൽഎസ് സെന്റർ സന്ദർശിച്ച് ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ട്. ഇനി മുതൽ തപാൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഏപ്രിൽ 1-ന് പുറത്തിറങ്ങിയ അറിയിപ്പ് പ്രകാരം ഈ ഞായറാഴ്ച (ഏപ്രിൽ 5) മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇന്ത്യ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ഓട്ടവ ആണ് ഈ വിവരം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
തപാൽ വഴി അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തുന്നതോടെ, അപേക്ഷകന്റെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, ഫോട്ടോ) നേരിട്ട് ശേഖരിക്കാൻ സാധിക്കും. ഇത് രേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെറ്റായ അപേക്ഷകൾ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഇതുവരെ തപാൽ വഴി അയച്ചിരുന്ന സൗകര്യം നിലയ്ക്കുന്നതോടെ, കാനഡയിലെ ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ഇനി ബിഎൽഎസ് (BLS) സെന്ററുകളിൽ നേരിട്ട് എത്തേണ്ടി വരും. ബയോമെട്രിക് വിവരങ്ങൾ അപേക്ഷാ സമയത്തുതന്നെ നേരിട്ട് നൽകുന്നതിനാൽ, പിന്നീട് ഓഫീസ് തലത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കാലതാമസം ഒഴിവാക്കാം. വെരിഫിക്കേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഈ മാറ്റം സഹായിക്കും.
കാനഡയിലേക്ക് കുടിയേറാൻ കൊതിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക് പ്രതീക്ഷയേകി, പുതിയ ട്രേഡ്സ് വിഭാഗത്തിൽ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നു. എക്സ്പ്രസ് എൻട്രിയുടെ ‘ട്രേഡ്സ് ഒക്യുപേഷൻസ്’ (Trades Occupations) കാറ്റഗറിയിൽ ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 2026-ലെ ഇരുപതാമത്തെയും ട്രേഡ്സ് വിഭാഗത്തിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമാണിത്. 477 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
2026-ൽ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പരിശോധിച്ചാൽ കാനഡയിലുള്ളവർക്കും പ്രത്യേക അനുഭവസമ്പത്തുള്ളവർക്കുമാണ് ഐആർസിസി കൂടുതൽ മുൻഗണന നൽകിയിരിക്കുന്നതെന്ന് വ്യക്തമാകും. പ്രത്യേകിച്ചും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എന്നിവയിലൂടെ ഇതിനകം കാനഡയിലുള്ളവർക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നത്. 2026-ൽ ഇതുവരെ ഐആർസിസി 58,830 ഇൻവിറ്റേഷൻ നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ ഇൻവിറ്റേഷൻ ലഭിച്ചത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (30,250), ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ (18,000) എന്നീ കാറ്റഗറികളിലാണ്.
2026 ഫിഫ ലോകകപ്പിൽ കാനഡയുടെ ആദ്യ എതിരാളികൾ ആരെന്ന് തീരുമാനമായി. ഉദ്ഘാടന മത്സരത്തിൽ കാനഡ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. 2026 ജൂൺ 12-ന് ടൊറൻ്റോയിലെ ബിഎംഒ ഫീൽഡിലാണ് ഈ മത്സരം നടക്കുക. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാനുള്ള ആവേശത്തിലാണ് കാനഡയിലെ കായികപ്രേമികൾ. അതേസമയം, ലോകകപ്പിൽ തങ്ങളുടെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് കാനഡ കളത്തിലിറങ്ങുന്നത്. ടൊറൻ്റോയിലെ ഉദ്ഘാടന മത്സരത്തിന് പുറമെ, ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് രണ്ട് മത്സരങ്ങൾ വൻകൂവറിലെ ബിസി പ്ലേസിലും കാനഡ കളിക്കും.
യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ ശക്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയാണ് ബോസ്നിയ ലോകകപ്പിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് 1–1 എന്ന നിലയിൽ സമനില പാലിച്ച മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ 4–1 എന്ന സ്കോറിനാണ് ബോസ്നിയ വിജയിച്ചത്. ഇതോടെ നാല് തവണ ലോകചാമ്പ്യന്മാരായ ഇറ്റലിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് നഷ്ടമായി. ബോസ്നിയയുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പാണിത്.
മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നത് കാനഡയിലെ ഗ്രോസറി വിപണിയിൽ വൻ വിലവർധനവിന് കാരണമാകുമെന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്. ഇന്ധനച്ചെലവ് വിതരണ ശൃംഖലയെ ബാധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ ആശങ്ക രേഖപ്പെടുത്തി. നിലവിൽ അഞ്ച് ശതമാനത്തോളം അധികച്ചെലവ് തങ്ങൾ സഹിക്കുകയാണെന്നും എന്നാൽ ഇത് അധികകാലം തുടരാനാവില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി.
ചെറുകിട ഗ്രോസറി വ്യാപാരികൾ കേവലം 2% ലാഭവിഹിതത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ഗ്രോസേഴ്സ് (CFIG) ചൂണ്ടിക്കാട്ടി. വിതരണക്കാർ ഇന്ധന സർചാർജ് ഈടാക്കിത്തുടങ്ങിയ സാഹചര്യത്തിൽ, വില വർധിപ്പിക്കാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ഗാരി സാൻഡ്സ് പറഞ്ഞു. നഗരങ്ങളെ അപേക്ഷിച്ച് കാനഡയിലെ ഗ്രാമപ്രദേശങ്ങളിലാകും ഈ വിലക്കയറ്റം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുക.
ഗതാഗത മേഖലയിലും ഡീസൽ വില വർധന കനത്ത ആഘാതമുണ്ടാക്കിയിട്ടുണ്ട്. ബിസി ട്രക്കിങ് അസോസിയേഷന്റെ കണക്കനുസരിച്ച് ലിറ്ററിന് 269.9 സെന്റ് വരെയായി ഡീസൽ വില ഉയർന്നു. കാലിഫോർണിയയിൽ നിന്ന് ഗ്രോസറി എത്തിക്കുന്ന ട്രക്കുകളുടെ വാടക വർധിക്കുന്നത് ഓരോ ഉൽപ്പന്നത്തിലും ചെറിയ വിലമാറ്റമുണ്ടാക്കും. ഓരോ സാധനത്തിനും ഏതാനും സെന്റുകൾ വീതം വർധിക്കുന്നത് ഒടുവിൽ ഉപഭോക്താവിന്റെ ബില്ലിൽ വലിയൊരു തുകയായി മാറുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. ആഗോള വിതരണ ശൃംഖലയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കാൽഗറി നഗരത്തിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്ച രാത്രി മുതൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡയുടെ (ECCC) മുന്നറിയിപ്പ്. സെൻട്രൽ ആൽബർട്ട, ഹൈവേ 1, ഹൈവേ 2 എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച യാത്രാതടസ്സങ്ങൾക്ക് കാരണമായേക്കാം. 5 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും വാരാന്ത്യത്തോടെ താപനില ഉയരുന്നതോടെ മഞ്ഞ് വേഗത്തിൽ ഉരുകുമെന്നും അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന ലോങ്ങ് വീക്കെൻഡിൽ യാത്രാസൗകര്യം സാധാരണ നിലയിലാകും. കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെയാണ് നഗരത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ ഓർമ പുതുക്കി ഇന്ന് ക്രൈസ്തവർ പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടക്കും. കുരിശുമരണം വരിക്കുന്നതിനുമുമ്പ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. അന്ത്യത്താഴത്തിൻറെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ വൈകിട്ട് പെസഹാ അപ്പം മുറിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ഉണ്ടാകും. യേശു ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചു വിനയത്തിൻറെ മാതൃക നൽകിയതിൻറെ ഓർമ പുതുക്കലാണു കാൽകഴുകൽ ശുശ്രൂഷ. യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയിൽ ‘എല്ലാവരിലും വലിയവൻ എല്ലാവരുടെയും സേവകനായിരിക്കണം’ എന്ന മാതൃക പകർന്ന്, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ ഓർമിപ്പിച്ച് എല്ലാ ദേവാലയങ്ങളിലും പുരോഹിതർ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദം കഴുകുന്ന ശുശ്രൂഷയുണ്ടാകും. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ. അൻപതുനോമ്പിലെ അവസാന ആഴ്ചയാണിത്.
ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്നാനായ സഭ, ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ തിരുവത്താഴ ദിവ്യബലി, പൗരോഹിത്യ സ്ഥാപന അനുസ്മരണം, പാദക്ഷാളനം എന്നിവ നടത്തും. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് 3-ന് ദുഃഖവെള്ളി ആചരിക്കും. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാംദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിർപ്പുതിരുനാൾ (ഈസ്റ്റർ) ആഘോഷിക്കുന്നതോടെ വലിയ നോമ്പാചരണം സമാപിക്കും.
കാനഡ റവന്യൂ ഏജൻസിയിലെ (CRA) നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ വകുപ്പുകളിലായി നാനൂറ്റി അമ്പതിലധികം ജീവനക്കാർക്ക് ഔദ്യോഗിക മുന്നറിയിപ്പ് ഈ ആഴ്ച ലഭിച്ചു. പിഎസ്എസി (PSAC) അംഗങ്ങളായ 284 പേർക്കും പിഐപിഎസ്സി (PIPSC) അംഗങ്ങളായ 195 പേർക്കും ഉൾപ്പെടെയാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
ഡിജിറ്റൽ സർവീസ് ടാക്സ്, ഫെഡറൽ ഫ്യൂവൽ ചാർജ്, കാനഡ കാർബൺ റിബേറ്റ്, ലക്ഷ്വറി ടാക്സ് തുടങ്ങിയ പ്രധാന നികുതി പദ്ധതികൾ നിർത്തലാക്കാനുള്ള ഫെഡറൽ സർക്കാർ തീരുമാനമാണ് ഈ പിരിച്ചുവിടലുകളിലേക്ക് നയിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഭരണനിർവഹണ ചിലവിൽ 1.2 ബില്യൺ ഡോളറിന്റെ കുറവ് വരുത്താനാണ് ഏജൻസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒട്ടാവയിലെ ഓഫീസ് ആസ്ഥാനത്തും വിവിധ പ്രാദേശിക ഓഫീസുകളിലുമുള്ള ജീവനക്കാർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു.






























