ലെജിയണയേഴ്സ് രോഗം ബാധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. കൂടാതെ അഞ്ചുപേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ബ്രോങ്ക്സിലെ മെല്‍റോസ്, മോറിസാനിയ മേഖലകളിലാണ് നിലവില്‍ അഞ്ച് കേസുകളും മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ കേസുകളുടെ പരിശോധനാ ഫലങ്ങള്‍ക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്. ഈ മേഖലയിലെ കൂളിങ് ടവറുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയും പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരില്‍ ലെജിയണയേഴ്സ് അണുബാധ സംശയിക്കുന്ന പക്ഷം ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി.
അടുത്തിടെ മാന്‍ഹട്ടനിലെ അപ്പര്‍ ഈസ്റ്റ് സൈഡിലും ലെജിയണയേഴ്സ് അണുബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 90ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 11 പേര് മരിക്കുകയും ചെയ്ത ആ അണുബാധ ചില കെട്ടിടങ്ങളിലെ കൂളിങ് ടവറുകളിലുള്ള ബാക്ടീരിയയുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്നു ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മിഷണര്‍ ഡോ. അലിസ്റ്റര്‍ എഫ്. മാര്ട്ടിന് പറഞ്ഞു. പരിശോധനയില്‍ ബാക്ടീരിയ കണ്ടെത്തുന്ന കൂളിങ് ടവറുകള്‍ ഉടന്‍ തന്നെ പൂര്‍ണമായി വൃത്തിയാക്കി അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്ടീരിയ കലര്‍ന്ന ജലത്തുള്ളികളിലൂടെയാണ് സാധാരണയായി രോഗബാധയുണ്ടാകുന്നത്. പനി, ചുമ, ശ്വാസതടസ്സം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
സാൽമൊണെല്ല അണുബാധ സാധ്യതയെ തുടർന്ന് കാനഡയിലെ രണ്ടു പ്രവിശ്യകളിൽ വിറ്റഴിച്ച ചില്ലി പീനട്ട്സ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ക്യുബെക്ക്, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വിതരണം ചെയ്തതും ‘എവറസ്റ്റ് ട്രേഡേഴ്സ്’ (Everest Traders Inc.) പുറത്തിറക്കിയതുമായ “റോസ്റ്റഡ് ലെമൺ ആൻഡ് ചില്ലി പീനട്ട്സ്” (Roasted Lemon N’ Chilli Peanuts) ആണ് ബാധിച്ച ഉൽപ്പന്നം.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും, അവ ഉപേക്ഷിക്കുകയോ തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു. സാൽമൊണെല്ല ബാധിച്ച ഭക്ഷണം കേടായതായി കാഴ്ചയിലോ ഗന്ധത്തിലോ തോന്നില്ലെങ്കിലും അത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. “റോസ്റ്റഡ് ലെമൺ ആൻഡ് ചില്ലി പീനട്ട്സ്” ആയി ബന്ധപ്പെട്ട് ഇതുവരെ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡ വയർലെസ് ഉപയോക്താക്കളുടെ പ്രതിമാസ പ്ലാൻ നിരക്കുകൾ വീണ്ടും വർധിപ്പിച്ചു. ഒക്ടോബർ മുതൽ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളുടെ പ്ലാനുകൾക്ക് പ്രതിമാസം 6 ഡോളർ വീതം വർധനയാണ് ഉണ്ടാകുക. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ മൊബൈൽ ബില്ലും മാർച്ചിൽ ഇന്റർനെറ്റ് ബില്ലും വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിരക്ക് വർധന ബെൽ കാനഡ നടപ്പിലാക്കുന്നത്. നിരക്ക് വർധന സംബന്ധിച്ച് ഉപയോക്താക്കൾക്ക് പ്രതിമാസ ബില്ലുകളിലൂടെയും മൈബെൽ ആപ്പ് വഴിയും അറിയിപ്പുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ നിരക്ക് വർധനയോടെ രണ്ട് ലൈനുകളുള്ള ഒരു കുടുംബത്തിന് ഒരു വർഷം നികുതിക്ക് പുറമെ 144 ഡോളറും നാല് ലൈനുകളുള്ള കുടുംബങ്ങൾക്ക് 288 ഡോളറും അധികമായി ചെലവാകും. ഇതോടൊപ്പം മാനിറ്റോബയിലെ ബെൽ എം.ടി.എസ് സേവനങ്ങളായ ഫൈബർ ഇന്റർനെറ്റ്, ടിവി, ഫോൺ ലൈനുകൾ എന്നിവയ്ക്കും ഒക്ടോബർ ഒന്നു മുതൽ ചാർജ്ജ് കൂടും.
കാൽഗറിയിൽ വീട്ടമ്മയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വംശജർ അറസ്റ്റിലായി. കാൽഗറി സ്കൈവ്യൂവിൽ മാർച്ച് 25-നാണ് സംഭവം. പണം നൽകണമെന്ന് വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയയ്ക്കുകയും തുടർന്ന് ഇരയായ വീട്ടമ്മയുടെ വീടിന് നേരെ വെടിവെപ്പ് നടക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭീഷണിപ്പെടുത്തിയ ക്രിമിനൽ സംഘത്തിന് വീട്ടമ്മയുടെ വിവരങ്ങൾ ചോർത്തി നൽകിയ ഇവരുടെ ജീവനക്കാരി ഇന്ത്യൻ വംശജയായ കനുരീത് കൗർ (23) ആണെന്ന് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് കനുരീത് കൗറിനെയും, 17 വയസ്സുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മൂന്നാമനായ തൻവീർ സിങിനായി (21) പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വെടിവെപ്പിനായി മോഷ്ടിച്ച വാഹനം ഉപയോഗിച്ചു എന്നതാണ് തൻവീറിനെതിരെയുള്ള കുറ്റം. കനുരീതിനെയും പ്രായപൂർത്തിയാകാത്ത യുവാവിനെയും നിലവിൽ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. കനുരീത് ഒക്ടോബർ 6-ന് കോടതിയിൽ ഹാജരാകണം.
ടെംപററി വീസയിൽ കാനഡയിലെത്തുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവാക്കളെ വലയിലാക്കി കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘം ആൽബർട്ടയിൽ സജീവമാകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വംശജരായ യുവതീയുവാക്കളാണ് പ്രധാനമായും ഈ സംഘത്തിന്റെ ഭാഗമാകുന്നത്.
യുഎസ്-കാനഡ വ്യാപാര യുദ്ധം രൂക്ഷമാകുന്നു. കാനഡയുടെ പ്രതികാര തീരുവയ്ക്ക് മറുപടിയായി വിവിധ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവയും നിരോധനവും നടപ്പിലാക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. അമേരിക്കൻ കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്നും അധികൃതർ വ്യക്തമാക്കി. ഗോൾഫ് കാർട്ടുകൾ, പോണി ഫർ (Pony Fur), മുളകൊണ്ടുള്ള ഫർണിച്ചർ, മെസ്കാൽ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളാണ് പുതിയ തീരുവ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയുടെ ദേശീയ കായിക വിനോദമായ ഐസ് ഹോക്കി സ്റ്റിക്കുകൾക്കും തീരുവ ചുമത്തിയിട്ടുണ്ട്.
അതേസമയം പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല ഉൽപ്പന്നങ്ങളും അമേരിക്ക സാധാരണയായി കൂടുതൽ ഇറക്കുമതി ചെയ്യുന്നവയല്ല. കാനഡയിൽ നിന്നുള്ള ചില പാലുൽപ്പന്നങ്ങൾ, മോട്ടോർസൈക്കിളുകൾ, മദ്യങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് സെപ്റ്റംബർ 29 മുതൽ അമേരിക്ക പൂർണമായി നിരോധിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ അമേരിക്കയിലെ വലിയ സർക്കാർ കരാറുകളിൽ നിന്ന് കനേഡിയൻ ഉൽപ്പന്നങ്ങളെ ഒഴിവാക്കാനും ട്രംപ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാലസ്–ഫോർട്ട് വർത്തിന്റെ (KCADFW) ഈ വർഷത്തെ ഓണാഘോഷം നാളെ (സെപ്റ്റംബർ 12 ശനിയാഴ്ച) ഫാർമേഴ്സ് ബ്രാഞ്ചിലെ ക്നായി തോമൻ ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും. “Together in Faith, Family & Tradition” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ആഘോഷത്തിൽ സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. KCADFW പ്രസിഡൻ്റ് ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വൈസ് പ്രസിഡൻ്റ് ജോബി പഴുക്കയിൽ, സെക്രട്ടറി ബിനോയ് പുത്തൻ മഠത്തിൽ, ജോയിൻ്റ് സെക്രട്ടറി അജീഷ് മുളവിനാൽ, ട്രഷറർ ഷോൺ ഏലൂർ, ഡോ. സ്റ്റീഫൻ പോട്ടൂർ, സിൽവെസ്റ്റർ കോടുനിനാംകുന്നേൽ, സേവ്യർ ചിറയിൽ, തങ്കച്ചൻ കിഴെക്കെപുറത്തു, ജിജി കുന്നശ്ശേരിൽ, കെവിൻ പല്ലാട്ടുമഠം, ലൂസി തറയിൽ, ബിബിൻ വില്ലൂത്തറ, സുജിത് വിശാഖംതറ, ലിബി എരിക്കാട്ടുപറമ്പിൽ, ഫെബിൻ പല്ലാട്ടുമഠം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 വരെ ടാലൻ്റ് ഫെസ്റ്റ് നടക്കും. 400 ഓളം മത്സരാർത്ഥികൾ 35-ലധികം ഇനങ്ങളിൽ മാറ്റുരയ്ക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി വിവിധ കലാ ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ടാലൻ്റ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. വൈകുന്നേരം 6 മണിക്ക് മഹാബലി എഴുന്നള്ളിപ്പോടെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിനു ശേഷം പരമ്പരാഗത ഓണസദ്യ ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രശസ്ത കോമഡി കലാകാരനും നടനുമായ ജോബി പാല മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുക്കും. കേരള അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡൻ്റ് ഷിജു അബ്രഹാമും പ്രത്യേക അതിഥിയായി പങ്കെടുക്കും. ഓണസദ്യയ്ക്ക് ശേഷം കേരളത്തിന്റെ തനതായ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിപുലമായ സാംസ്കാരിക പരിപാടികൾ അരങ്ങേറും. വിവിധ കലാപരിപാടികൾ, നൃത്തം, സംഗീതം, ചെണ്ടമേളം എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകരും. സാംസ്കാരിക പരിപാടികൾ രാത്രി 10 മണി വരെ തുടരും.
കനത്ത തീരുവയ്ക്ക് പിന്നാലെ യുഎസ്-കാനഡ അതിര്‍ത്തി വഴിയുള്ള ചരക്കുനീക്കത്തില്‍ കര്‍ശന പരിശോധനയും കസ്റ്റംസ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ കര്‍ശന നടപടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരു വശത്തുനിന്നും പുതിയ തീരുവകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
അതിർത്തിയിൽ കസ്റ്റംസ് പരിശോധനകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കസ്റ്റംസ് ബ്രോക്കേഴ്സിലെ യുഎസ് ഓപ്പറേഷന്‍സ് തലവന്‍ ബ്രിയാന ലൈനിംങർ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പന്നങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ആവശ്യങ്ങള്‍ പത്തിരട്ടിയായി വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം നടത്തുന്ന പരിശോധനകളുടെയും ഓഡിറ്റുകളുടെയും എണ്ണം 2024-നെ അപേക്ഷിച്ച് 26 ശതമാനം വരെ വര്‍ധിക്കാനാണ് സാധ്യത.
നഗരത്തിലെ വീടുകളുടെ വിൽപ്പന വീണ്ടും കുത്തനെ ഇടിഞ്ഞതായി പുതിയ റിപ്പോർട്ട്. വീടുകളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ 16% ഇടിഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. ആകെ 1,660 വീടുകളാണ് ഓഗസ്റ്റിൽ വിറ്റത്. വിപണിയിലേക്ക് പുതുതായി എത്തുന്ന വീടുകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവും ഉണ്ടായിട്ടുണ്ട്.
കൂടാതെ ഓഗസ്റ്റിൽ വീടുകളുടെ ശരാശരി വില 5,69,000 ഡോളർ ആയി കുറഞ്ഞു. സിറ്റി സെൻ്റർ, വെസ്റ്റ് കാൽഗറി തുടങ്ങിയ മേഖലകളിൽ വീടുകളുടെ വിലയിൽ നേരിയ വർധന ഉണ്ടായിട്ടുണ്ടെങ്കിലും നോർത്ത് ഈസ്റ്റ് മേഖലകളിൽ വില കുത്തനെ ഇടിഞ്ഞു. നോർത്ത് ഈസ്റ്റ് മേഖലയിൽ പ്രൈവറ്റ് വീടുകളുടെ വിലയിൽ 6.4 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. ഉയർന്ന പലിശനിരക്കുകൾ കാരണം വാങ്ങുന്നവർ പുലർത്തുന്ന ജാഗ്രതയാണ് ഈ മാന്ദ്യത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
റഫറണ്ടത്തിന് മുന്നോടിയായി കാനഡയ്ക്ക് ഒപ്പമെന്ന പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് ആൽബർട്ട സർക്കാർ. കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ജനഹിതപരിശോധന നടക്കാനിരിക്കെയാണ് പ്രവിശ്യാ സർക്കാർ നാല് മില്യൺ ഡോളറിൻ്റെ പരസ്യ പ്രചാരണത്തിന് തുടക്കമിട്ടത്. ഓൺലൈൻ മാധ്യമങ്ങൾ, ടെലിവിഷൻ, റേഡിയോ, ബിൽബോർഡുകൾ എന്നിവ വഴിയാണ് പരസ്യങ്ങൾ വന്നുതുടങ്ങിയത്. ഒക്ടോബർ 19-ന് നടക്കുന്ന വോട്ടെടുപ്പിൻ്റെ പ്രാധാന്യവും കാനഡയിൽ തുടരുന്നതിൻ്റെ ആവശ്യകതയും പൗരന്മാരെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് പ്രീമിയറുടെ ഓഫീസ് വ്യക്തമാക്കി.
റഫറണ്ടത്തിൽ പത്ത് പ്രധാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഒമ്പതെണ്ണവും കുടിയേറ്റം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, കാനഡയുടെ ഭാഗമായി തുടരണമോ അതോ വേർപിരിയൽ നടപടികളിലേക്ക് കടക്കാൻ രണ്ടാമതൊരു നിർണായക റഫറണ്ടം നടത്തണമോ എന്ന അവസാനത്തെ ചോദ്യമാണ് ചർച്ചാവിഷയമായിരിക്കുന്നത്.
അതേസമയം രാജ്യത്തിൻ്റെ ഐക്യം നിലനിർത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും വേർപിരിയൽ ചർച്ചകൾക്ക് എന്നെന്നേക്കുമായി വിരാമമിടാൻ ആൽബർട്ടയിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികം വെള്ളിയാഴ്ച ന്യൂയോര്‍ക്ക് അനുസ്മരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് ലോവര്‍ മാന്‍ഹട്ടനിലെ ഗ്രൗണ്ട് സീറോയിലാണ് അനുസ്മരണച്ചടങ്ങ് നടക്കുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ല. ആക്രമണസമയത്ത് അധികാരത്തിലുണ്ടായിരുന്ന മുന്‍ പ്രസിഡൻ്റ് ജോര്‍ജ് ഡബ്ല്യു. ബുഷ്, മുന്‍ പ്രസിഡൻ്റുമാരായ ജോ ബൈഡന്, ബറാക് ഒബാമ, ബില്‍ ക്ലിന്റണ് എന്നിവരും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുസ്മരണ ചടങ്ങില്‍ ഔദ്യോഗിക പ്രസംഗങ്ങള്‍ ഉണ്ടാകില്ല. പകരം കൊല്ലപ്പെട്ടവരുടെ പേരുകള്‍ ബന്ധുക്കള്‍ വായിക്കുകയും ആക്രമണത്തിലെ പ്രധാന നിമിഷങ്ങളെ അനുസ്മരിച്ച് മണി മുഴക്കുകയും ചെയ്യും. ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യ മുസ്ലിം മേയറായ ഡെമോക്രാറ്റിക് മേയര്‍ സോഹ്രാന്‍ മംദാനിയുടെ ചടങ്ങിലെ സാന്നിധ്യം വലതുപക്ഷത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിലേക്ക് വന്‍ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷ. 9/11 മെമ്മോറിയലിനും മ്യൂസിയത്തിനും ചുറ്റും യുഎസ് സീക്രട്ട് സര്‍വീസ് ശക്തമായ സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ആൻ്റി-ഡ്രോണ്‍ സംഘത്തെയും വിന്യസിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ഖാഇദ അന്തരിച്ച നേതാവ് ഒസാമ ബിന്‍ ലാദന്റെയും മകന് ഹംസയുടെയും ദൃശ്യങ്ങളടങ്ങിയ വിഡിയോ പുറത്തുവിട്ടു. 2019ല്‍ ഹംസയും കൊല്ലപ്പെട്ടതായി ട്രംപ് വ്യക്തമാക്കിയിരുന്നു.


































