കാനഡയിൽ ഓരോ ഏഴ് മിനിറ്റിലും ഒരാൾ ഹൃദ്രോഗം മൂലമോ പക്ഷാഘാതം മൂലമോ മരണപ്പെടുന്നുണ്ടെന്ന് ‘ഹാർട്ട് ആൻഡ് സ്ട്രോക്ക്’ സംഘടന പുറത്തുവിട്ട വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ആറ് ദശലക്ഷത്തിലധികം കനേഡിയൻ പൗരന്മാർ ഇത്തരം രോഗബാധകളുമായി കഴിയുന്നതായാണ് കണക്ക്. രാജ്യത്തെ ആകെ മരണനിരക്കിൻ്റെ അഞ്ചിലൊന്ന് ഭാഗവും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടതാണെങ്കിലും, കൃത്യമായ ജീവിതശൈലീ മാറ്റങ്ങളിലൂടെയും മെഡിക്കൽ റിസ്ക് ഘടകങ്ങളുടെ കൃത്യമായ മാനേജ്മെൻ്റിലൂടെയും 80 ശതമാനം അകാലമരണങ്ങളും തടയാനാകുമെന്ന് റിപ്പോർട്ട് പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദം , പ്രമേഹം എന്നിവയുടെ നിയന്ത്രണം അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ജീവിതത്തിലെ അടിസ്ഥാനപരമായ ആരോഗ്യശീലങ്ങളിൽ കാനഡക്കാർ വരുത്തുന്ന വീഴ്ചയാണ് രോഗസാധ്യത വർദ്ധിപ്പിക്കുന്നത്. പുകവലി നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പത്തിൽ എട്ട് പേരും ആവശ്യമായ അളവിൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നില്ല എന്നത് ആശങ്കാജനകമാണ്.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പോഷകാഹാര ലഭ്യതയ്ക്ക് തടസ്സമാകുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, ചെലവ് കുറഞ്ഞ രീതിയിൽ ശരിയായ ഭക്ഷണക്രമം നിലനിർത്താൻ ഫ്രോസൺ പച്ചക്കറികളും മറ്റും പ്രയോജനപ്പെടുത്താമെന്ന് ഡയറ്റീഷ്യൻമാർ നിർദ്ദേശിക്കുന്നു. ശാരീരിക വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കൽ, ലളിതമായ ഭക്ഷണരീതികൾ എന്നിവയിലേക്ക് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാനഡയുടെ സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തിൻ്റെ നിഴലിലാണെന്നും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പലിശ നിരക്കുകൾ ഗണ്യമായി കുറച്ചിട്ടും രാജ്യത്തിൻ്റെ ആളോഹരി ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുന്നില്ലെന്ന് ‘റോസെൻബെർഗ് റിസർച്ച്’ പുറത്തിറക്കിയ ‘കനേഡിയൻ ഇക്കണോമി ഓൺ ലൈഫ് സപ്പോർട്ട്’ എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ കേവലം ഒരു ശതമാനം വാർഷിക വളർച്ച മാത്രമാണ് കാനഡ രേഖപ്പെടുത്തുന്നത്. നിർമ്മാണ മേഖല അഞ്ച് ശതമാനവും ഭവന വിപണി രണ്ട് ശതമാനവും ഇടിവ് നേരിടുന്നത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ ഇനിയും കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡേവിഡ് റോസെൻബെർഗ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം അഞ്ച് ശതമാനമായിരുന്ന പലിശ നിരക്കിൽ 2.75 ശതമാനത്തിൻ്റെ കുറവ് വരുത്തിയിട്ടും വിപണിയിൽ പ്രതീക്ഷിച്ച ചലനം ഉണ്ടായിട്ടില്ല. നാലാം പാദത്തിൽ സമ്പദ്വ്യവസ്ഥ 0.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം. കഴിഞ്ഞ മൂന്ന് പാദങ്ങളിൽ രണ്ടിലും സാമ്പത്തിക വളർച്ചാ നിരക്ക് നെഗറ്റീവ് ആയ സാഹചര്യത്തിൽ, രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റോസെൻബെർഗ് റിസർച്ച് വ്യക്തമാക്കുന്നു.
കാൽഗറിയിലെ വീട്ടുടമസ്ഥർക്ക് ഇരുട്ടടിയായി ആൽബർട്ട സർക്കാരിന്റെ പുതിയ നികുതി പരിഷ്കാരം. പ്രൊവിൻഷ്യൽ പ്രോപ്പർട്ടി ടാക്സ് (വസ്തു നികുതി) വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം കാൽഗറി നിവാസികളുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചേക്കും. വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ വർദ്ധനവ് എന്നാണ് സർക്കാരിന്റെ വിശദീകരണം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബില്ലുകളും കാരണം വലയുന്ന സാധാരണക്കാർക്ക് ഈ നികുതി വർദ്ധനവ് താങ്ങാനാവില്ലെന്ന് കാൽഗറി മേയർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
താമസിയാതെ തന്നെ നിങ്ങളുടെ പ്രോപ്പർട്ടി ടാക്സ് ബില്ലുകളിൽ ഈ വർദ്ധനവ് പ്രതിഫലിക്കും. ചിലർക്ക് വർഷം നൂറുകണക്കിന് ഡോളറുകൾ അധികമായി നൽകേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. സ്കൂളുകളുടെ പ്രവർത്തനത്തിനാവശ്യമായ തുക കണ്ടെത്തുന്നതിനാണ് ഈ ‘എഡ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സ്’ വർദ്ധിപ്പിക്കുന്നത്. ഭക്ഷണത്തിനും വാടകയ്ക്കും പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് വിമർശകർ പറയുന്നു.
ഈ വർദ്ധനവ് പ്രൊവിൻഷ്യൽ സർക്കാരിന്റെ നേരിട്ടുള്ള തീരുമാനമായതിനാൽ കാൽഗറി സിറ്റി കൗൺസിലിന് ഇതിൽ കാര്യമായ ഇടപെടലുകൾ നടത്താൻ കഴിയില്ല. പണം കണ്ടെത്താൻ മറ്റു വഴികൾ നോക്കാതെ സാധാരണക്കാരനെ ബാധിക്കുന്ന സർക്കാരിന്റെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വാൻകൂവർ ഭവന വിപണിയിൽ വൻ വിലയിടിവ്. 1.7 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. വിലകൂടിയ പല പ്രോപ്പർട്ടികളും ഇപ്പോൾ പഴയതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിയുന്നത്. വീടുകളുടെ വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ച് പലരും ഇപ്പോൾ വാങ്ങാൻ മടിച്ചുനിൽക്കുകയാണ്.
വിപണി അതിൻ്റെ സ്വാഭാവികമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നത്. വാൻകൂവറിലെ വെസ്റ്റ് 37-ാം അവന്യൂവിലുള്ള ഒരു വീട് അടുത്തിടെ വിൽക്കുകയുണ്ടായി. മുൻപ് വാങ്ങിയ വിലയേക്കാൾ വളരെ കുറഞ്ഞ തുകയ്ക്കാണ് ഉടമ ഇപ്പോൾ വിൽപന നടന്നത്. മുൻപ് വാങ്ങിയ വിലയെ അപേക്ഷിച്ച് ഏകദേശം 1.7 മില്യൺ ഡോളർ (ഏകദേശം 14 കോടി രൂപ) കുറഞ്ഞ വിലയ്ക്കാണ് ഈ വീട് വിറ്റുപോയത്. വാൻകൂവർ ഭവന വിപണിയിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. വിപണി അതിൻ്റെ ഏറ്റവും ഉയർന്ന നിലയിൽ നിന്നിരുന്ന സമയത്താണ് ഈ വീട് വാങ്ങിയത്. അതിനുശേഷം, വാൻകൂവറിലെ വീടുകളുടെ വിലയിൽ വലിയ ഇടിവ് സംഭവിച്ചു.
വർദ്ധിച്ചുവരുന്ന പലിശ നിരക്ക് കാരണം വീടുകൾ വാങ്ങുന്നത് പലർക്കും താങ്ങാനാവുന്നതിലും അപ്പുറമായിരിക്കുന്നു. വിലകൂടിയ പല പ്രോപ്പർട്ടികളും ഇപ്പോൾ പഴയതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിയുന്നത്. ഉയർന്ന വിലയ്ക്ക് വീട് വാങ്ങിയ ഉടമകൾ ഇപ്പോൾ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. വാൻകൂവർ ഭവന വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് ഈ വലിയ വിലക്കുറവ് കാണിക്കുന്നത്.
കാനഡയെ നടുക്കിയ ഹംബോൾട്ട് ബ്രോങ്കോസ് ബസ് അപകടത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവർ ജസ്കിരത് സിംഗ് സിദ്ധുവിന് കാനഡയിൽ തുടരാനാകില്ലെന്ന് ഏകദേശം ഉറപ്പായി. അഭയാർത്ഥിയായി കാനഡയിൽ കഴിയാനുള്ള സിദ്ധുവിൻ്റെ അപേക്ഷ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് തള്ളിയതോടെ, അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള സാധ്യതകൾ ഏറിയിരിക്കുകയാണ്.
2018-ലാണ് കാനഡയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ദുരന്തം നടന്നത്. സിദ്ധു ഓടിച്ചിരുന്ന ട്രക്ക് ബസ്സിലിടിച്ച് 16 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സിദ്ധു കാനഡയിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയായതോടെ അദ്ദേഹത്തിൻ്റെ പെർമനൻ്റ് റെസിഡൻ്റ് (PR) പദവി അധികൃതർ റദ്ദാക്കിയിരുന്നു.
പിആർ പദവി നഷ്ടമായതിനെത്തുടർന്നാണ് അഭയാർത്ഥി പദവിക്കായി സിദ്ധു അപേക്ഷ നൽകിയത്. എന്നാൽ ബോർഡ് ഈ അപേക്ഷ നിരസിച്ചതോടെ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് നാടുകടത്തൽ നടപടികളുമായി മുന്നോട്ട് പോകാൻ വഴിതെളിഞ്ഞു. ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ വൈകിപ്പിക്കാൻ അപേക്ഷ നൽകുമെന്ന് സിദ്ധുവിന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിലെ വിധി അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ്. നിയമപോരാട്ടങ്ങൾ തുടരുന്നുണ്ടെങ്കിലും, ജസ്കിരത് സിംഗ് സിദ്ധു ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന കാര്യത്തിൽ ഇപ്പോൾ ഒരു പടി കൂടി അടുത്തിരിക്കുകയാണ് രാജ്യം.
യു.എസ്. ഇമിഗ്രേഷൻ ഏജൻസിയുടെ (ICE) കാനഡയിലെ പ്രവർത്തനങ്ങളിൽ പ്രാദേശിക നിവാസികൾക്കിടയിൽ ആശങ്ക പുകയുന്നു. കാൽഗറി ഉൾപ്പെടെ കാനഡയിലെ അഞ്ച് പ്രധാന നഗരങ്ങളിലാണ് അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് നിലവിൽ ഓഫീസുകളുള്ളത്. അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികൾക്കിടെയുണ്ടായ വെടിവെയ്പ്പുകളിൽ ആറുപേർ കൊല്ലപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെയാണ് കാനഡയിലെ ഇവരുടെ സാന്നിധ്യം ചർച്ചയാകുന്നത്.
കാൽഗറിയിലെ യു.എസ്. കോൺസുലേറ്റിനുള്ളിലാണ് ഐസിഇയുടെ ഒരു ഓഫീസ് പ്രവർത്തിക്കുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് ടീമാണ് ഇവിടെയുള്ളത്. ഇവർക്ക് കാനഡയിൽ ആരെയും അറസ്റ്റ് ചെയ്യാനോ നാടുകടത്താനോ ഉള്ള അധികാരമില്ല. പകരം, അതിർത്തി കടന്നുള്ള കള്ളക്കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാൻ കനേഡിയൻ അധികൃതരെ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഓട്ടവ, ടൊറൻ്റോ, മോൺട്രിയൽ, വാൻകൂവർ, കാൽഗറി എന്നീ നഗരങ്ങളിലും ഐസിഇയ്ക്ക് ഓഫീസുകളുണ്ട്. സുരക്ഷാ വിവരങ്ങൾ പരസ്പരം പങ്കുവെക്കുകയും ഇരുരാജ്യങ്ങളെയും ബാധിക്കുന്ന കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്യുകയാണ് ഇവരുടെ ദൌത്യം. അമേരിക്കയിൽ ഐസിഇ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളും വെടിവെയ്പ്പുകളും കനേഡിയൻ ജനതയ്ക്കിടയിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. കാനഡയിലെ തങ്ങളുടെ പ്രവർത്തനം കേവലം അന്വേഷണങ്ങളിൽ ഒതുങ്ങുന്നതാണെന്നും നാട്ടുകാർക്കെതിരെയുള്ള നിയമനടപടികൾ ലക്ഷ്യമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ടെങ്കിലും പലരും ഈ വിശദീകരണത്തിൽ പൂർണ്ണ തൃപ്തരല്ല. സുരക്ഷാ കാര്യങ്ങളിൽ അമേരിക്കയും കാനഡയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തിന്റെ തെളിവായിട്ടാണ് ഈ ഓഫീസുകളെ അധികൃതർ കാണുന്നത്.
വാഷിങ്ടൻ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനിൽ നിന്നു പുറത്തുകടക്കാൻ ഒരു പദ്ധതി തയാറാക്കണമെന്നാണു ഇറാനിലെ യുഎസ് വെർച്വൽ എംബസിയുടെ മുന്നറിയിപ്പ്. ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ ആശയവിനിമയത്തിനു ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും നിർദേശത്തിൽ പറയുന്നു. സുരക്ഷിതമാണെങ്കിൽ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അറിയിപ്പിലുണ്ട്.
‘‘മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ റദ്ദാക്കാനോ തടസപ്പെടാനോ സാധ്യതയുണ്ട്. വിവരങ്ങൾക്കായി എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടുക. നിങ്ങൾക്ക് പുറത്തുപോകാൻ കഴിയുന്നില്ലെങ്കിൽ, താമസസ്ഥലത്തോ മറ്റൊരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ കഴിയുക. ഭക്ഷണം, വെള്ളം, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ കരുതുക. പ്രകടനങ്ങൾ ഒഴിവാക്കുക, ലോ പ്രൊഫൈൽ പാലിക്കുക, ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുക’’ – നിർദേശത്തിൽ പറയുന്നു.
‘‘ബ്രേക്കിങ് ന്യൂസുകൾക്കായി പ്രാദേശിക മാധ്യമങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്താൻ തയാറായിരിക്കുക. ഫോൺ ചാർജ് ചെയ്ത് സൂക്ഷിക്കുകയും നിങ്ങളുടെ അവസ്ഥയെക്കുറിച്ചു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുകയും ചെയ്യുക. ഇറാനിലെ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യുക’’– അറിയിപ്പിൽ പറയുന്നു.
നോവ സ്കോഷ്യയിലെ ട്രൂറോ മേഖലയിൽ ജൂനിയർ ഹോക്കി ടീമിലെ അംഗങ്ങൾക്കിടയിൽ നടന്ന ക്രൂരമായ റാഗിങ്ങുമായി ബന്ധപ്പെട്ട് മൂന്ന് ജൂനിയർ ഹോക്കി ടീം അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വിവരങ്ങൾ പുറത്തുവന്നതോടെ ബന്ധപ്പെട്ട ഹോക്കി ടീമിനെ പൂർണ്ണമായും അധികൃതർ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഒരു സ്വകാര്യ ടീം ഒത്തുചേരലിനിടെ താൻ ആക്രമിക്കപ്പെട്ടതായി ഒരു ടീം അംഗം നൽകിയ പരാതിയിലാണ് കൊൾചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് ആർസിഎംപി അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ മറ്റ് സ്ഥലങ്ങളിലും സമാനമായ അതിക്രമങ്ങൾ നടന്നതായും കൂടുതൽ സാക്ഷികൾ ഉണ്ടെന്നും പോലീസ് കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതിക്കെതിരെ ലൈംഗിക അതിക്രമം, ആയുധം ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമം, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തി. രണ്ടാമത്തെ താരത്തിനെതിരെ ലൈംഗിക അതിക്രമത്തിന് പുറമെ ഉപദ്രവത്തിനും കേസ് രജിസ്റ്റർ ചെയ്തു. മൂന്നാം പ്രതിക്കെതിരെ ആയുധം ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാനഡയിലെ യുവജന ക്രിമിനൽ നീതി നിയമം പ്രകാരം പ്രതികളുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ജയിൽ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയ കേസിൽ ടൊറൻ്റോ പോലീസ് സേനയിലെ ഏഴ് ഉദ്യോഗസ്ഥരും ഒരു മുൻ ഉദ്യോഗസ്ഥനും അറസ്റ്റിലായി. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ജോൺ മാഡ്ലി സീനിയർ, നിലവിൽ സർവീസിലുള്ള അദ്ദേഹത്തിന്റെ മകൻ ജോൺ മാഡ്ലി ജൂനിയർ, കോൺസ്റ്റബിൾ ഡെറക് മക്കോർമിക്, തിമോത്തി ബേൺഹാർട്ട്, റോബർട്ട് ബ്ലാക്ക്, കാൾ ഗ്രെല്ലെറ്റ്, സൗരബ്ജിത് ബേഡി, ഏലിയാസ് മൗവാദ് എന്നിവരാണ് പിടിയിലായ ഉദ്യോഗസ്ഥർ.
ഒൻ്റാരിയോയിലെ ജയിൽ ഓഫീസറെ ലക്ഷ്യമിട്ട് നടന്ന ഈ ഗൂഢാലോചന ‘പ്രോജക്റ്റ് സൗത്ത്’ എന്ന പേരിലുള്ള ഏഴ് മാസത്തെ രഹസ്യ അന്വേഷണത്തിലൂടെയാണ് പുറത്തുവന്നത്. 2025 ജൂണിൽ ഉദ്യോഗസ്ഥന്റെ വീടിന് നേരെ നടന്ന ആക്രമണത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തോക്കുധാരികളായ അക്രമികൾ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി പോലീസ് വാഹനത്തിൽ ഇടിക്കുന്ന ദൃശ്യങ്ങൾ യോർക്ക് റീജിയണൽ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പിടിയിലായ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് ഔദ്യോഗിക ഡാറ്റാബേസുകളിൽ നിന്ന് അതീവ രഹസ്യമായ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും അവ ക്രിമിനൽ സംഘങ്ങൾക്ക് കൈമാറുകയും ചെയ്തു. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് ക്രിമിനലുകൾ വെടിവെയ്പ്പും മറ്റ് അക്രമങ്ങളും ആസൂത്രണം ചെയ്തത്. അറസ്റ്റിലായ ഉദ്യോഗസ്ഥർക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും നിയമവിരുദ്ധമായ കഞ്ചാവ് വ്യാപാരത്തിന് സംരക്ഷണം നൽകാൻ ഇവർ കൈക്കൂലി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. ബ്രയാൻ ഡാ കോസ്റ്റ എന്ന ക്രിമിനൽ തലവനാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്.
ദേശീയ തിരഞ്ഞെടുപ്പിന് കേവലം 72 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ അമേരിക്കയുമായി നിര്‍ണ്ണായകമായ വ്യാപാര കരാറില്‍ ഒപ്പിടാനൊരുങ്ങി ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാര്‍. ഫെബ്രുവരി 9-ന് വാഷിംഗ്ടണിലാണ് കരാര്‍ ഒപ്പിടുക. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി അമേരിക്ക 18 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിന്റെ ഈ നീക്കം. നിലവില്‍ ബംഗ്ലദേശി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിരിക്കുന്ന 20 ശതമാനം നികുതി ഈ കരാറിലൂടെ 15 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരാറിലെ നിബന്ധനകള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെ ബംഗ്ലദേശില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നോണ്‍ ഡിസ്ക്ലോഷര്‍ അഗ്രീമെന്റ് പ്രകാരം കരാറിന്റെ കരട് പാര്‍ലമെന്റിലോ പൊതുസമൂഹത്തിലോ ചര്‍ച്ച ചെയ്തിട്ടില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കയില്‍ നിന്നുള്ള സൈനിക ഉപകരണങ്ങള്‍ വാങ്ങുക, യുഎസ് വാഹനങ്ങള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണമില്ലാതെ വിപണി തുറന്നുകൊടുക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ കരാറിലുണ്ടെന്നാണ് സൂചന. വിദേശ വാഹനങ്ങള്‍ക്ക് അധിക പരിശോധനകളില്ലാതെ പ്രവേശനം നല്‍കുന്നത് പ്രാദേശിക വിപണിയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
ബംഗ്ലദേശിന്റെ ആകെ കയറ്റുമതിയുടെ 80 ശതമാനവും വസ്ത്രനിര്‍മ്മാണ മേഖലയില്‍ നിന്നാണ്. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഈ മേഖലയെ കരാറിലെ പുതിയ വ്യവസ്ഥകള്‍ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ മുന്‍കൂട്ടി തടയുന്ന രീതിയിലാണ് ഇടക്കാല സര്‍ക്കാര്‍ ഇത്തരമൊരു സുപ്രധാന കരാറില്‍ ധൃതിപ്പെട്ട് ഒപ്പിടുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിമര്‍ശിക്കുന്നു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താമെന്ന ഉറപ്പിന്മേല് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി ട്രംപ് ഭരണകൂടം 18 ശതമാനമായി കുറച്ചിരുന്നു. ഇതോടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളോട് മത്സരിക്കാന്‍ നികുതി കുറയ്ക്കുകയല്ലാതെ ബംഗ്ലദേശിന് മുന്നില്‍ മറ്റ് വഴികളില്ലെന്നതാണ് നിലവിലെ സാഹചര്യം. എങ്കിലും ചൈനയെ പിണക്കിക്കൊണ്ടുള്ള ഈ അമേരിക്കന്‍ ചായവ് ബംഗ്ലദേശിന്റെ വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കുമോ എന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു.

































