അബുദാബി : തെക്കൻ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെയായിരുന്നു ആക്രമണം.
അതേസമയം, അബുദാബിയിലുണ്ടായ മിസൈൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇറാഖിലും ആക്രമണങ്ങളിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.
ദുബായ് : ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഏഷ്യൻ വംശജനാണ് കൊല്ലപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, ഇറാനിയൻ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരവധി മിസൈലുകൾ പ്രതിരോധിച്ചെന്നും യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.
അബുദാബിയിലെ ജനവാസമേഖലയിലാണ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിലാണ് നാശനഷ്ടങ്ങളുണ്ടായതെന്നും ഏഷ്യൻ പൗരൻ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ, സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങൾ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും കുറ്റപ്പെടുത്തി. ഇത്തരം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരേ തിരിച്ചടിക്കാൻ രാജ്യത്തിന് പൂർണമായ അവകാശമുണ്ടെന്നും യുഎഇ മുന്നറിയിപ്പ് നൽകി.
ഇസ്രയേലിന് പിന്നാലെ ഇറാൻ അമേരിക്കയ്ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചു. മിഡ്ഡിൽ ഈസ്റ്റിലെ ഏഴ് യുഎസ് സൈനിക താവളങ്ങൾ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, സൗദി അറേബ്യ, ജോർദാൻ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് നാവിക താവളങ്ങളാണ് ഇറാൻ ആക്രമിച്ചത്.
രാജ്യത്തിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തെയാണ് മിസൈൽ ആക്രമണം ലക്ഷ്യമിട്ടതെന്ന് ബഹ്റൈൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിഡിൽ ഈസ്റ്റിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. യുഎഇയിലെ അൽ ദഫ്ര വ്യോമതാവളം, കുവൈത്തിലെ ഒരു യുഎസ് സൈനികതാവളം, സൗദി അറേബ്യയിലെ ഒരു യുഎസ് താവളവും ബഹ്റൈനിലെ ഒരു യുഎസ് താവളവും ഇറാൻ ആക്രമിച്ചു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലും സ്ഫോടനങ്ങൾ കേട്ടു. ദോഹ വ്യോമതാവളം അടച്ചുപൂട്ടി.
ഇറാനിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. മേഖലയിലെ ചില ഭാഗങ്ങളിലെ സുരക്ഷാ സാഹചര്യം പ്രവചനാതീതമാണെന്ന് അനിത ആനന്ദ് പറഞ്ഞു. കാനഡക്കാർ പ്രാദേശിക, രാജ്യാന്തര മാധ്യമങ്ങൾ നിരീക്ഷിക്കണമെന്നും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. വിമാന സർവീസുകൾ ലഭ്യമാകുന്നത് അനുസരിച്ച് ഇസ്രയേൽ, പലസ്തീൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലുള്ള കനേഡിയൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും അനിത ആനന്ദ് നിർദ്ദേശിച്ചു.
പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേൽ ശക്തമായ മിസൈല്‍ ആക്രമണം ആരംഭിച്ചു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളില്‍ നിരവധി മിസൈലുകള്‍ പതിച്ചതായും മൂന്ന് തവണ വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിന് തൊട്ടടുത്താണ് ആക്രമണം നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്. ഇറാനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ആക്രമണം അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ ‘ചാനല്‍ 12’ ആണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇറാന്റെ ആകാശത്ത് നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ (US Navy) ഡ്രോണുകളും രംഗത്തുണ്ട്.
ന്യൂഡൽഹി : ഇറാനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും കമ്പനി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായ പാലിക്കണമെന്നും എംബസി നിര്‍ദേശം നൽകി. എല്ലാവരും ഷെൽട്ടറുകളിൽ തന്നെ തുടരണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ വഴി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോൺ: +972-54-7520711, ഇ-മെയിൽ: cons1.telaviv@mea.gov.in
ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസിയും നിർദ്ദേശിച്ചിട്ടുണ്ട്. വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും എംബസി പുറപ്പെടുവിക്കുന്ന കൂടുതൽ മാർഗനിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.
മനാമ : യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈനിലും കുവൈത്തിലും അബുദാബിയിലും സ്ഫോടനം നടന്നതായി റിപ്പോർട്ട്. യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്തു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.
സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നിൽക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങൾ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.
ടെഹ്റാൻ : പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാഴ്ത്തി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ സേന (IDF) നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ പ്രമുഖ കേന്ദ്രങ്ങളായ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൗറി എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.
ഇസ്രയേൽ നടത്തിയ ഈ നീക്കത്തിന് പിന്നാലെ ഇറാനിൽ നിന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്കും ബങ്കറുകൾക്കും സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് കർശന മുന്നറിയിപ്പ് നൽകി. ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
മുംബൈ : ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണം രാജ്യാന്തര തലത്തില്‍ ഓഹരി വിപണികളെയും സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ വിലയെയും ബാധിച്ചേക്കും. ഇന്നും നാളെയും പ്രധാന വിപണികളെല്ലാം അവധിയിലാണ്. തിങ്കളാഴ്ച വിപണി തുറക്കുമ്പോഴാകും ആക്രമണത്തിന്റെ പ്രതിഫലനം പ്രകടമാകുന്നത്.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വഷളായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ വില കുതിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് രണ്ടുശതമാനത്തോളം കയറി 5,278 ഡോളറിലെത്തി. ഒരുവേള ഔണ്‍സിന് 5,280 ഡോളറിലേക്ക് വരെ എത്തി. വെള്ളി വില 7.5 ശതമാനമാണ് കയറിയത്. ഇറാന് – യുഎസ് യുദ്ധഭീഷണിക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള വാങ്ങല്‍ കൂടിയതാണ് കാരണം. കേരളത്തില്‍ ഇന്നലെ സ്വര്‍ണവില ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇന്നും വില കൂടാനാണ് സാധ്യത.
ഇറാന് – യുഎസ് യുദ്ധമുണ്ടായാല്‍ വിതരണത്തില്‍ തടസം നേരിട്ടേക്കുമെന്ന ആശങ്കയില്‍ ക്രൂഡ് ഓയില്‍ വിലയും രണ്ടു ശതമാനത്തോളം കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 2.45 ശതമാനം കയറി 72.48 ഡോളറിലെത്തി. മര്‍ബന്‍ ക്രൂഡ് 1.70 ശതമാനവും ഡബ്ല്യൂടിഐ 2.78 ശതമാനവും വര്‍ധിച്ചു. ലോകത്തിലെ ക്രൂഡ് ഓയില്‍ വ്യാപാരത്തിന്റെ പ്രധാന ഇടനാഴികളില്‍ ഒന്നായ ഹൊര്‍മുസ് കടലിടുക്ക് ഇറാന് അടച്ചേക്കുമെന്ന ഭീഷണിയും വിലക്കയറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചത് ഏഷ്യയില്‍ ക്രൂഡ് ഓയിലിന്റെ ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്. ഇതുകണക്കിലെടുത്ത് ഏപ്രില്‍ ക്രൂഡ് ഓയില്‍ വില സൗദി അറേബ്യ ബാരലിന് ഒരു ഡോളര്‍ വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്പാദനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലെ അവസാന വ്യാപാര ദിനം കനത്ത നഷ്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി ക്ലോസ് ചെയ്തത്. സെന്‍സെക്സ് 961 പോയിന്റുകള്‍ ഇടിഞ്ഞ് 81,287.19ലെത്തി. നിഫ്റ്റി 317.90 പോയിന്റ് നഷ്ടത്തില്‍ 25,178.65ലുമായി. ഇരുസൂചികകളും ഇടിഞ്ഞത് ഒരു ശതമാനത്തിന് മുകളില്‍. ബാങ്കിങ് ഓഹരികളാണ് ഇന്നലത്തെ ഇടിവില്‍ മുന്നില്‍ നിന്നത്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ രണ്ടു ശതമാനത്തോളം നഷ്ടത്തിലായി. എച്ച്ഡിഎഫ്സി ബാങ്ക് 1.3 ശതമാനവും ഇടിഞ്ഞു.
ഫെബ്രുവരിയിലെ മൊത്തം കണക്കെടുത്താല്‍ സെന്‍സെക്സ് 1.2 ശതമാനവും നിഫ്റ്റി 0.6 ശതമാനവും നഷ്ടത്തിലാണ്.
എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിലുള്ള സ്ട്രാത്ത്കോണ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്തിയവർക്ക് അഞ്ചാംപനി (Measles) ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി സന്ദർശിച്ച ഒരു വ്യക്തിക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. നിശ്ചിത സമയക്രമത്തിൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ഉണ്ടായിരുന്ന രോഗികളും സന്ദർശകരും ജീവനക്കാരും രോഗബാധയുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണമെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അങ്ങേയറ്റം പകർച്ചവ്യാധി സാധ്യതയുള്ള രോഗമായതിനാൽ കടുത്ത ജാഗ്രത വേണമെന്നാണ് നിർദ്ദേശം.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, ഫെബ്രുവരി അവസാന വാരത്തിൽ നിശ്ചിത മണിക്കൂറുകളിൽ ആശുപത്രിയിൽ ഉണ്ടായിരുന്നവർക്കാണ് രോഗസാധ്യതയുള്ളത്. അഞ്ചാംപനി വാക്സിൻ എടുക്കാത്തവർക്കും മുൻപ് ഈ രോഗം വരാത്തവർക്കും രോഗം പകരാൻ വലിയ സാധ്യതയുണ്ട്. പനി, ചുമ, കണ്ണ് ചുവക്കൽ, മൂക്കൊലിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. തുടർന്ന് ശരീരത്തിൽ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടും. ഇത്തരം ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ലിങ്ക് (811) നമ്പറിൽ വിളിച്ച് ഉപദേശം തേടണമെന്നും നിർദ്ദേശമുണ്ട്. മുൻകൂട്ടി അറിയിക്കാതെ നേരിട്ട് ക്ലിനിക്കുകളിലോ ആശുപത്രികളിലോ പോകുന്നത് രോഗം മറ്റുള്ളവരിലേക്ക് പടരാൻ കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അഞ്ചാംപനിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം എംഎംആർ (MMR) വാക്സിനേഷൻ ആണെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ വാക്സിനേഷൻ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ഈ അവസരം ഉപയോഗിക്കാവുന്നതാണ്. വായുവിലൂടെ പകരുന്ന വൈറസ് ആയതിനാൽ ആശുപത്രി പോലുള്ള പൊതുവിടങ്ങളിൽ ഇത് വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചാംപനി കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വിദേശയാത്ര കഴിഞ്ഞെത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും എച്ച്എസ് അറിയിച്ചു. നിലവിൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കാനഡയിലെ ജനാധിപത്യ പ്രക്രിയയിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവെന്ന കണ്ടെത്തൽ യാഥാർത്ഥ്യത്തിന് നിരക്കാത്തതെന്ന് ലിബറൽ പാർട്ടി എംപി സുഖ് ധലിവാൾ
ഒട്ടാവ: കാനഡയുടെ രാഷ്ട്രീയത്തിലും ആഭ്യന്തര കാര്യങ്ങളിലും ഇന്ത്യ ഇപ്പോൾ ഇടപെടുന്നില്ലെന്ന വിദേശ ഇടപെടൽ അന്വേഷണ കമ്മീഷന്റെ (Foreign Interference Commission) പ്രാഥമിക വിലയിരുത്തലിനെതിരെ കനേഡിയൻ സിഖ് സമൂഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലിബറൽ പാർട്ടി എംപിയായ സുഖ് ധലിവാളാണ് സിഖ് സമൂഹത്തിന്റെ ഈ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചത്. കാനഡയിലെ ജനാധിപത്യ പ്രക്രിയയിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവെന്ന കണ്ടെത്തൽ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും സിഖ് വംശജർക്കിടയിൽ ഇപ്പോഴും വലിയ രീതിയിലുള്ള ഭീതി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ഇടപെടലുകളെക്കുറിച്ചുള്ള പൊതു അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്ന പുതിയ നിഗമനങ്ങളാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
കാനഡയിലെ ഖലിസ്ഥാൻ വാദികളായ സിഖ് നേതാക്കളെ ലക്ഷ്യമിട്ട് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഭീഷണികൾ തുടരുന്നുണ്ടെന്നാണ് കനേഡിയൻ സിഖ് സംഘടനകൾ അവകാശപ്പെടുന്നത്. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, ഇന്ത്യ ഇടപെടലുകൾ അവസാനിപ്പിച്ചു എന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ഇവർ പറയുന്നു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇപ്പോഴും തങ്ങളുടെ സമൂഹത്തെ നിരീക്ഷിക്കുന്നുണ്ടെന്നും സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയെ ‘ക്ലീൻ ചിറ്റ്’ നൽകി ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് സുഖ് ധലിവാൾ ഉൾപ്പെടെയുള്ള നേതാക്കളുടെ പക്ഷം.
അതേസമയം, വിദേശ ഇടപെടലുകളെക്കുറിച്ച് പഠിക്കുന്ന കമ്മീഷൻ തങ്ങളുടെ അന്വേഷണം തുടരുകയാണ്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും കാനഡയുടെ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെടാൻ ശ്രമിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ പ്രധാനമായും പരിശോധിക്കുന്നത്. ഇന്ത്യക്കെതിരായ ആരോപണങ്ങളിൽ തെളിവുകൾ ശേഖരിക്കുന്നതിൽ പ്രതിസന്ധികൾ ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും സിഖ് സമൂഹം നൽകുന്ന പരാതികൾ തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തെ പ്രവാസി സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വിദേശ രാജ്യങ്ങളുടെ ഇടപെടലുകൾക്കെതിരെ കർശന നടപടി വേണമെന്നും ലിബറൽ എംപി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനാണ് സാധ്യത.































