തൃശൂരിലെ പ്രമുഖ മെഡിക്കൽ കോളജുകളായ ജൂബിലി മിഷൻ, അമല എന്നീ സ്ഥാപനങ്ങളിൽ നടക്കുന്ന നഴ്സിംഗ് സമരത്തിന്റെ പശ്ചാത്തലത്തിൽ, തൃശൂർ അതിരൂപതയ്ക്കും അതിന്റെ നേതൃത്വത്തിനുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളെയും സോഷ്യൽ മീഡിയ ആക്രമണങ്ങളെയും ശക്തമായി നേരിടുമെന്ന് അതിരൂപത ആശുപത്രി സംരക്ഷണ സമിതി പ്രഖ്യാപിച്ചു. ഈ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി എല്ലാ ഇടവകകളിലും പ്രാദേശിക തലത്തിൽ ആശുപത്രി സംരക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അതിരൂപതയിലെ മുഴുവൻ വൈദികരുടെയും പാസ്റ്ററൽ കൗൺസിലിന്റെയും അടിയന്തര യോഗങ്ങൾ നേതൃത്വം വിളിച്ചുചേർത്തിട്ടുമുണ്ട്.
കേരളത്തിൽ നഴ്സുമാർക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന സ്ഥാപനങ്ങളാണ് ജൂബിലി മിഷനും അമലയുമെന്ന് യോഗം ചൂണ്ടിക്കാട്ടി. തൃശൂർ ജില്ലയിൽ തന്നെ വളരെ കുറഞ്ഞ വേതനം നൽകുന്ന മറ്റ് നിരവധി ആശുപത്രികൾ നിലവിലുണ്ടായിട്ടും, അവയെയെല്ലാം ഒഴിവാക്കി ഉയർന്ന ആനുകൂല്യങ്ങൾ നൽകുന്ന ഈ രണ്ട് മിഷൻ ആശുപത്രികളെ മാത്രം ലക്ഷ്യമിട്ട് യു.എൻ.എ (UNA) സമരം നയിക്കുന്നത് ദുരൂഹമാണ്. പരമ്പരാഗതമായ ഇത്തരം ചാരിറ്റബിൾ മിഷൻ ആശുപത്രികളെ തകർത്ത് കോർപ്പറേറ്റ് ലോബികൾക്ക് വിപണിയിൽ വഴിതുറന്നു കൊടുക്കാനാണ് സംഘടന ശ്രമിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
മറ്റ് ചില ആശുപത്രികളുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന യു.എൻ.എ, എന്തുകൊണ്ടാണ് ആ കരാറുകളുടെ വിവരങ്ങൾ പൊതുസമക്ഷം പുറത്തുവിടാൻ മടിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി ജനറൽ മോൺ. ജെയ്സൺ കൂനപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഏകോപനസമിതി സെക്രട്ടറി ഷിന്റോ മാത്യു, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ജോബി കാക്കശ്ശേരി എന്നിവർ സംസാരിച്ചു.






