ആവേശം നിറഞ്ഞ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ഏഷ്യൻ ശക്തികളായ ജപ്പാൻ. മത്സരത്തിൽ ഡച്ച് പടയെ 2-2 എന്ന സ്കോറിനാണ് ജപ്പാൻ പിടിച്ചുകെട്ടിയത്. രണ്ടു തവണ പിന്നിലായ ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. വിർജിൽ വാൻ ഡിക്ക്, ക്രൈസൻസിയോ സമ്മർവിൽ എന്നിവർ നെതർലൻഡ്‌സിനായി ഗോൾ നേടിയപ്പോൾ കെയ്‌റ്റോ നകാമുറ, ഡൈച്ചി കമദ എന്നിവർ ജപ്പാനു വേണ്ടി ഗോൾ നേടി. ഗോൾരഹിത ഒന്നാംപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നാലു ഗോളും പിറന്നത്.
2014 ലോകകപ്പ് സെമി ഫൈനലിന്‍റെ തനിയാവർത്തനമായി ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരം. ആദ്യ ലോകകപ്പിന് എത്തിയ ക്യുറസാവോയെ ജർമ്മനി ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്തു. ആദ്യമായി ലോകകപ്പ് കളിക്കുന്ന ക്യുറസാവോ 20–ാം മിനിറ്റിൽ ടൂർണമെൻ്റിലെ അവരുടെ ആദ്യ ഗോളടിച്ച് ചരിത്രം സൃഷ്ടിച്ചു. കായ് ഹാവെർട്‌സ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഫെലിക്‌സ് മേച്ച, നിക്കോ ഷ്‌ളോട്ടെർബെക്ക്, ജമാൽ മുസിയാല, നഥാനിയെൽ ബ്രൗൺ, ഡെനിസ് ഉൻഡാഫ് എന്നിവരായിരുന്നു ജർമ്മനിയുടെ മറ്റ് സ്‌കോറർമാർ. ക്യുറസാവോയുടെ ആശ്വാസ ഗോൾ ലിവാനോ കോമെൻസിയയുടെ ബൂട്ടിൽ നിന്നായിരുന്നു.
മത്സരവിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം എന്ന റെക്കോർഡും ജർമ്മനി സ്വന്തം പേരിലാക്കി. ബ്രസീലിനെ മറികടന്നാണ് ജർമനിയുടെ നേട്ടം. ലോകകപ്പിൽ ജർമനിയുടെ ആകെ ഗോൾ നേട്ടം 239 ആയി മാറി. ബ്രസീൽ 238 ഗോളുകളാണ് ഇതുവരെ നേടിയത്. 152 ഗോളുകളുമായി അർജന്റീന മൂന്നാമതും 136 ഗോളുകളുമായി ഫ്രാൻസ് നാലാമതുമാണ്. 128 ഗോളുകൾ നേടിയ ഇറ്റലിയാണ് പട്ടികയിൽ അഞ്ചാമത്.






