എ.ഐ പ്ലാറ്റ്‌ഫോമായ Chatgpt മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് കനേഡിയൻ മാതാവ് യു.എസ് കോടതിയിൽ. ഓപ്പൺ എ.ഐ കമ്പനിക്കും സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെ ക്രിസ്റ്റി കാരിയർ എന്ന സ്ത്രീയാണ് സാൻഫ്രാൻസിസ്കോ സ്റ്റേറ്റ് കോടതിയെ നടപടി ആവശ്യപ്പെട്ട് സമീപിച്ചത്. വെബ് ഡെവലപ്പറായ തന്‍റെ 24കാരി മകൾ ആലിസ് കഴിഞ്ഞ വർഷം ജീവനൊടുക്കാൻ കാരണം Chatgpt-യുടെ അപകടകരമായ ഇടപെടലുകളാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട ആലിസ് നിരവധി തവണ ആത്മഹത്യയുമായി ബന്ധപ്പെട്ട ചിന്തകൾ Chatgpt-യുമായി പങ്കുവെച്ചിരുന്നു. എന്നാൽ പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ സംവിധാനങ്ങൾ ഇത് തിരിച്ചറിയുകയോ വേണ്ട രീതിയിൽ മകളുമായി ഇടപെടൽ നടത്തിയില്ലെന്നും ക്രിസ്റ്റി കാരിയർ പറയുന്നു. പകരം, ആലിസിന്‍റെ പങ്കാളിയെയും ഹെൽപ്പ് ലൈൻ സംവിധാനങ്ങളെയും Chatgpt വിമർശിക്കുകയും യുവതിയുടെ നിഷേധാത്മക ചിന്തകളെ ശരിവെച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും ക്രിസ്റ്റി കാരിയർ ആരോപിക്കുന്നു.
സമാനമായ 18 ഓളം കേസുകളാണ് കാലിഫോർണിയ കോടതിയിൽ ഓപ്പൺ എ.ഐക്കെതിരെ നിലവിലുള്ളത്. കൂടാതെ, സ്കൂൾ വെടിവെപ്പുകാർക്ക് വിവരങ്ങൾ നൽകിയെന്നും കുട്ടികളെ അക്രമണങ്ങൾക്ക് ആസക്തരാക്കുന്നുവെന്നും ആരോപിച്ച് ഫ്ലോറിഡ സംസ്ഥാനവും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സ്വയംഭോഗം, ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിലെ സംഭാഷണങ്ങൾ പൂർണമായും Chatgpt-യിൽ നിരോധിക്കണമെന്നും മുന്നറിയിപ്പുകൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.






