



ലാഹോർ: ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുമ്പോൾ പാകിസ്ഥാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന. സഹായം തേടി പാകിസ്ഥാൻ വിദേശകാര്യമന്ത്രി വിളിച്ചതോടെയാണ് ചൈന പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. പാകിസ്ഥാൻ എല്ലാ കാലത്തെയും സുഹൃത്താണെന്ന് ചൈന വ്യക്തമാക്കി. പാകിസ്ഥാന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാൻ കൂടെയുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം ആണ് വേണ്ടതെന്നും ചൈന വ്യക്തമാക്കി. ചൈനയോ റഷ്യയോ ഉൾപ്പെട്ട അന്വേഷണം ആണെങ്കിൽ അംഗീകരിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായുള്ള സംഭാഷണത്തിനു ശേഷം പറഞ്ഞു.
വത്തിക്കാൻ: പുടിൻ തന്റെയും ഫോൺ ചോർത്തുന്നുണ്ടോയെന്ന് ആശങ്കയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ റോമിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും പുടിൻ തന്നെയും ടേപ്പ് ചെയ്യുന്നുവെന്നുമാണ് സംശയിക്കുന്നതെന്നുമാണ് ട്രംപ് പ്രതികരിച്ചത്. ഇത് മറ്റൊരു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഒരു പാട് ആളുകളാണ് മരിക്കുന്നതെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ വ്ലാഡ്മിർ സെലൻസ്കിയും ഡൊണാൾഡ് ട്രംപും ജെഡി വാൻസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞിരുന്നു. വലിയ രീതിയിലുള്ള തർക്കമാണ് ഇരു നേതാക്കാളും തമ്മിൽ ഓവൽ ഓഫീസിലുണ്ടായത്. ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചർച്ച നടത്തുന്നതും വത്തിക്കാനിൽ വച്ചാണ്. ഫെബ്രുവരിയിൽ തെറ്റിപ്പിരിഞ്ഞ ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നടക്കം പുറത്തുവരുന്നത്. മാർപാപ്പയുടെ സംസ്കാര ചടങ്ങിന് മുന്നെ ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയെന്ന് സെലൻസ്കിയുടെ വക്താവ് ആണ് ആദ്യം അറിയിച്ചത്. പിന്നാലെ വൈറ്റ് ഹൗസും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. കൂടികാഴ്ച ഫലപ്രദം എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും വീണ്ടും ചർച്ച നടത്തുമെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വത്തിക്കാനിലെ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിനെതിരെ രൂക്ഷമായ വിമർശനമാണ് ട്രംപ് സമൂഹമാധ്യമങ്ങളിൽ നടത്തിയത്. സാധാരണ ജനങ്ങൾ താമസിക്കുന്ന മേഖലയിൽ മിസൈൽ ആക്രമണം നടത്തുന്നതിന് പുടിന് ഒരു കാരണവുമില്ലെന്നാണ് ട്രംപ് വിമർശിച്ചത്. അതേസമയം 100 ദിവസത്തെ പ്രവർത്തനത്തിനുള്ള അമേരിക്കൻ പ്രസിഡന്റുമാർക്കുള്ള റേറ്റിംഗിൽ ഏറ്റവും പിന്നിലാണ് നിലവിലെ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ്. വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള ട്രംപിന്റെ 100 ദിവസത്തെ പെർഫോമൻസ് റേറ്റിംഗാണ് ഇതുവരെയുള്ളതിൽ ഏറ്റവും കുറവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന ആശങ്ക ഉയർത്തുന്ന രീതിയിലുള്ള നയമാറ്റങ്ങളാണ് റേറ്റിംഗ് ഇടിയാൻ കാരണമായതെന്നാണ് പോളിൽ വിശദമായത്. എബിസി ന്യൂസ്, വാഷിംഗ്ടൺ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് ട്രംപിന്റെ പെർഫോമൻസിൽ രാജ്യത്തിന്റെ പ്രതികരണം എങ്ങനെയാണെന്ന് പോളിലൂടെ തിരക്കിയത്.
ദില്ലി: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവിൽ 9 നയതന്ത്ര ഉദ്യോഗസ്ഥരടക്കം 537 പാകിസ്ഥാനികൾ അടാരി അതിർത്തി വഴി ഇന്ത്യ വിട്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇനിയും പാക് സ്വദേശികൾ കേരളമടക്കം സംസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. നിശ്ചിത സമയപരിധി ഇന്ന് അവസാനിച്ചു. രാജ്യം വിടാത്ത പാകിസ്ഥാൻ പൗരർ അറസ്റ്റ്, പ്രോസിക്യൂഷൻ, മൂന്ന് വർഷം വരെ തടവ് അല്ലെങ്കിൽ 3 ലക്ഷം രൂപ വരെ പിഴ അല്ലെങ്കിൽ രണ്ടും കൂടി ശിക്ഷിക്കപ്പെടാം.
ഏപ്രിൽ 22ന് പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വിടാൻ പാകിസ്ഥാനികൾക്ക് നിർദ്ദേശം നൽകിയത്. വിവിധ വിഭാഗത്തിലുള്ള പാകിസ്ഥാൻ പൗരന്മാർക്ക് അവരുടെ വിസ തരങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത സമയപരിധികൾ നിശ്ചയിച്ചിരുന്നു.
സാർക്ക് വിസ കൈവശമുള്ള പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ ഏപ്രിൽ 27 വരെ സമയപരിധി നൽകിയിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 ആണ് അവസാന തീയതി.ബിസിനസ്, ഫിലിം, ജേണലിസ്റ്റ്, ട്രാൻസിറ്റ്, കോൺഫറൻസ്, പർവതാരോഹണം, വിദ്യാർത്ഥി, സന്ദർശകൻ, ഗ്രൂപ്പ് ടൂറിസ്റ്റ്, തീർത്ഥാടകൻ, ഗ്രൂപ്പ് തീർത്ഥാടക വിസകൾ എന്നിവർക്ക് മടങ്ങാനുള്ള സമയ പരിധിയും അവസാനിച്ചു.
ദില്ലി: പ്രവാസികൾക്കായി ഒരു വർഷം വാലിഡിറ്റിയുള്ള റോമിംഗ് പ്ലാനുമായി എയർടെൽ. വിദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് റീ ചാർജ്ജ് ചെയ്യാനാവാത്തത് മൂലം കണക്ഷൻ നഷ്ടമാകുന്നതടക്കമുള്ള പരാതിക്ക് പരിഹാരവുമായി എയർടെൽ. ഇന്റർനാഷണൽ റോമിംഗ് പോർട്ട്ഫോളിയോയിൽ പ്രധാന അപ്ഗ്രേഡാണ് എയർടെൽ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയൊരു അന്താരാഷ്ട്ര റോമിംഗ് പ്ലാൻ ആണ് എയർടെൽ അവതരിപ്പിച്ചത്. ലളിതവും താങ്ങാനാവുന്നതും തടസരഹിതവുമായ റോമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ അൺലിമിറ്റഡ് ഐആർ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്.
ഈ പുതിയ എയർടെൽ റീചാർജ് പ്ലാനിൽ 189 രാജ്യങ്ങളിലെ കണക്റ്റിവിറ്റി ലഭിക്കും. അതിനാൽ വ്യത്യസ്ത റീചാർജ് പാക്കുകളെക്കുറിച്ചോ റോമിംഗ് സോണുകളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. ഈ പ്ലാനിൽ പരിധിയില്ലാത്ത ഡാറ്റയും ലഭ്യമാണ്. കൂടാതെ ഓട്ടോമാറ്റിക് ആക്ടിവേഷൻ, ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും ഇതിൽ ലഭ്യമാണ്. ഈ പ്ലാനിൽ ഓട്ടോ-റിന്യൂവൽ ഓപ്ഷനും ഉൾപ്പെടുന്നുണ്ടെന്ന് കമ്പനി വിശദമാക്കുന്നത്. എൻആർഐകൾക്കും സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പ്ലാൻ എന്നാണ് എയർടെൽ അവകാശപ്പെടുന്നത്.
4,000 രൂപ വിലയുള്ള ഈ പ്രത്യേക അന്താരാഷ്ട്ര റോമിംഗ് പ്ലാനിന് ഒരു വർഷത്തെ വാലിഡിറ്റിയുണ്ട്. ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് 5 ജിബി അന്താരാഷ്ട്ര റോമിംഗ് ഡാറ്റയും വിദേശത്ത് ഉപയോഗിക്കുന്നതിന് 100 വോയ്സ് മിനിറ്റുകളും ലഭിക്കും. ഇന്ത്യയിൽ, ഉപഭോക്താക്കൾക്ക് ഒരേ നമ്പർ ഉപയോഗിച്ച് അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 1.5 ജിബി ഡാറ്റയും ആസ്വദിക്കാൻ കഴിയും. ഇത് പ്രത്യേക റീചാർജുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.
എയർടെല്ലിൻറെ ഈ പുതിയ റീചാർജ് പ്ലാനിൽ വിമാനത്തിനുള്ളിൽ കണക്റ്റിവിറ്റി, വിവിധ രാജ്യങ്ങളിൽ ലാൻഡ് ചെയ്യുമ്പോൾ സേവനങ്ങൾ ഓട്ടോമാറ്റിക്കായി ആക്ടിവേറ്റ് ചെയ്യൽ, 24×7 കസ്റ്റമർ സപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സോണുകളോ പായ്ക്കുകളോ തിരഞ്ഞെടുക്കേണ്ടതില്ല, ഈ ഒരൊറ്റ പ്ലാൻ എല്ലാം ഉൾക്കൊള്ളുന്നു. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ഉപയോഗം നിയന്ത്രിക്കാനും ബില്ലിംഗ് പരിശോധിക്കാനും അധിക ഡാറ്റയും മിനിറ്റുകളും ചേർക്കാനും കഴിയും. റീചാർജ് ചെയ്യുന്നതിന്, ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് അല്ലെങ്കിൽ പേടിഎം, ജിപേ തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാം.
ഈ പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളിലൂടെ, ഇന്ത്യൻ യാത്രക്കാർക്കും എൻആർഐകൾക്കും തടസരഹിതമായ ആഗോള കണക്റ്റിവിറ്റി എയർടെൽ ഉറപ്പാക്കുന്നു. എയർടെൽ താങ്ക്സ് ആപ്പിലൂടെ സമാനതകളില്ലാത്ത സൗകര്യം, താങ്ങാനാവുന്ന വില, തടസമില്ലാത്ത നിയന്ത്രണം എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ, കമ്പനി ടെലികോം വ്യവസായത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയാണ്. നിങ്ങൾ ബിസിനസിനോ, വിനോദത്തിനോ, വിദേശത്ത് ദീർഘകാല താമസത്തിനോ യാത്ര ചെയ്യുകയാണെങ്കിലും ഏറ്റവും പുതിയ ഐആർ പ്ലാനുകൾ ഇപ്പോൾ മുമ്പത്തേക്കാൾ ലളിതവും മികച്ചതും താങ്ങാനാവുന്നതുമാണെന്ന് ഉറപ്പാക്കുന്നുവെന്നും കമ്പനി വിശദമാക്കുന്നത്.
പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ച് കഴിഞ്ഞു. ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് താമസിയാതെ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങും. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്വെയര് 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും കണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. അതേ സമയം പ്രവാസികള്‍ക്ക് പാൻ കാർഡ് പുതുക്കണോ?
പ്രവാസികള്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കിലോ നാട്ടില്‍ എന്തെങ്കിലും ബിസിനസ് ഇടപാടുകള്‍ നടത്തണമെങ്കിലോ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആവശ്യമായ രേഖകളും നിശ്ചിത ഫീസും സഹിതം ഫോം നമ്പര്‍ 49 എ സമര്‍പ്പിച്ചുകൊണ്ട് ഒരു പ്രവാസിക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍കാര്‍ഡ് സേവന കേന്ദ്രങ്ങള്‍ വഴിയോ, യുടിഐഐഎസ്എല്‍ വഴി ഓണ്‍ലൈനായോ അപേക്ഷ നല്‍കാം.
എന്‍ആര്‍ഐ അപേക്ഷകര്‍ക്ക് സ്വന്തമായി ഇന്ത്യന്‍ വിലാസം ഇല്ലെങ്കില്‍, വിദേശത്തെ വീടോ, ഓഫീസ് വിലാസമായി നല്‍കാം. വിദേശത്തേക്കാണ് പാന്‍കാര്‍ഡ് അയയ്ക്കേണ്ടതെങ്കില്‍ 994 (അപേക്ഷാ ഫീസ് + ഡിസ്പാച്ച് ചാര്‍ജുകള്‍) രൂപ നല്‍കണം.
പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് പാന്‍ അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖയായി നല്‍കണം. വിലാസത്തിന്റെ തെളിവായി ഇനിപ്പറയുന്ന ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്:
1) പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്; അല്ലെങ്കില്‍
2) താമസിക്കുന്ന രാജ്യത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ പകര്‍പ്പ്; അല്ലെങ്കില്‍
3) എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ പകര്‍പ്പ്
ഇന്ത്യൻ പൗരന്മാർ റിസർവ് ബാങ്കിൻറെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ (രക്ഷിതാവ് ഒപ്പിട്ടത്) ഓരോ പൗരൻമാർക്കും ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം യുഎസ് ഡോളർ (2.15 കോടി രൂപ) വരെ അയയ്ക്കാൻ അനുവാദമുണ്ട്. മാർച്ച് 31ന് മുമ്പ് ഒരാൾ 2.5 ലക്ഷം ഡോളർ അയയ്ക്കുകയും അടുത്ത സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്താൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരാൾക്ക് 5 ലക്ഷം ഡോളർ വിദേശത്തേക്ക് അയയ്ക്കാൻ കഴിയും.
അംഗീകൃത ഡീലർമാരിൽ നിന്ന് ഇന്ത്യൻ രൂപ ഉപയോഗിച്ച് ഡോളർ വാങ്ങാം, ഇത് ഉപയോഗിച്ച് വിദേശത്ത് ഓഹരികൾ പോലുള്ള ആസ്തികൾ വാങ്ങാനോ അവിടെ ചെലവഴിക്കാനോ കഴിയും. നിയമ പ്രകാരം വിദേശനാണ്യം (ഫോറെക്സ്) അുവദീയമായ കറൻറ് അക്കൗണ്ട് ഇടപാടുകൾ,ക്യാപിറ്റൽ അക്കൗണ്ട് ഇടപാടുകൾ അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ചാൽ മാത്രമേ പണം അയയ്ക്കാൻ കഴിയൂ. ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിൻറെ വലിയൊരു ഭാഗം വിദേശ സാമ്പത്തിക ആസ്തികൾ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് അയയ്ക്കുന്നതെന്നാണ് കണക്കുകൾ. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം വിദേശ ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങളിൽ വർഷം തോറും 78% വർദ്ധനവ് ഉണ്ടായതായി 2024 ഒക്ടോബറിലെ കണക്കുകൾ കാണിക്കുന്നു.
പുതിയ ആർബിഐ നിയമം അനുസരിച്ച്, ഉപയോഗിക്കാത്ത ഏതെങ്കിലും വിദേശാണ്യം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അത് തിരികെ ൽകണം. തിരിച്ചെടുക്കപ്പെട്ട/ ചെലവഴിക്കാത്ത/ ഉപയോഗിക്കാത്തതും വീണ്ടും നിക്ഷേപിക്കാത്തതുമായ വിദേശ നാണ്യം, ഇന്ത്യയിലേക്ക് മടങ്ങിയ തീയതി മുതൽ 180 ദിവസത്തിുള്ളിൽ തിരിച്ചയക്കുകയും അംഗീകൃത ഡീലർക്ക് കൈമാറുകയും വേണം
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷം, വിനോദസഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. ഏപ്രിൽ 22ലെ ആക്രമണത്തിനു ശേഷമുള്ള ആദ്യത്തെ അവധിക്കാല ദിനമായ ഞായറാഴ്ച, നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹൽഗാം പട്ടണം സന്ദർശിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാധാരണ ദിവസങ്ങളിൽ 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
”ഞങ്ങൾക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു, നിങ്ങളുടെ രാജ്യം വളരെ മനോഹരമാണ്. ഇവിടെ താമസിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കശ്മീർ മനോഹരമാണ്” -ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ ലിജിൽജന എഎൻഐയോട് പറഞ്ഞു. 12 അംഗ സംഘത്തോടൊപ്പമാണ് അവർ എത്തിയത്. ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ വ്ലാറ്റ്കോയും സംഘവും സംതൃപ്തി രേഖപ്പെടുത്തി.
ഭീകരാക്രമണത്തിന് ശേഷം കശ്മീരിലേക്കുള്ള ടൂറിസ്റ്റ് ബുക്കിംഗുകളിൽ 80 ശതമാനവും റദ്ദാക്കിയതായി ശനിയാഴ്ച കശ്മീർ ഹോട്ടൽ അസോസിയേഷൻ (കെഎച്ച്എ) അറിയിച്ചു. എങ്കിലും ഞായറാഴ്ചയോടെ ആളുകൾ വന്നുതുടങ്ങി. 2022-ൽ 26 ലക്ഷമായിരുന്നു കശ്മീരിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണമെങ്കിൽ കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷമായി വർധിച്ചു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 66,000 ആയി.
കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ പ്രമുഖ സംവിധായകരടക്കം മൂന്നു പേർ എക്സൈസിൻറെ പിടിയിലായി. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചിഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു.
കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമൻറെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.
ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാൻറെ സിനിമകൾ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്സൈസിൻറെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നതാണ് ഇപ്പോഴത്തെ അറസ്റ്റിൻറെ പ്രധാന്യം. വാണിജ്യ അളവിൽ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്.
ഒന്റാരിയോ: തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മെയ് 3-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്കാർബൊറോ സെയിന്റ് ജോൺ ഹെന്റി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. സംഗീതം, നൃത്തം, ലൈവ് ഓർക്കസ്ട്ര തുടങ്ങി ഉത്തമ കലാസാംസ്കാരിക പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ മുഖ്യാതിഥികളായി പങ്കെടുക്കും.
ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർധനരായവർക്ക് ജാതി മത വർണ്ണ വ്യത്യാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്. തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ ഈ മെഗാ പ്രോഗ്രാമിൽ പങ്കെടുത്ത് ഇതിനെ ഒരു വൻ വിജയം ആക്കിത്തീർക്കണമെന്നു സ്നേഹ പൂർവം അഭ്യർഥിക്കുന്നു.
പണത്തിന്റെ ദൗർലഭ്യം കാരണം തീർപ്പാക്കാൻ സാധിക്കാത്ത നിരവധി അഭ്യർഥനകളുണ്ട്. തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ തണൽ കാനഡയുടെ അംഗത്വം എടുത്തു വിജയമാക്കിത്തീർക്കണം. പുതിയ രജിസ്ട്രേഷനുള്ള ലിങ്കും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. രോഗത്താൽ വലയുന്നവർക്കു ആശ്വാസത്തണൽ ആകുവാൻ കൈകോർക്കാം
http://www.thanalcanada.com/membership-form.html
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (647) 8569965, (647) 9963707, (416) 8772763, (647) 5318115, (647) 8953078, (647) 7215770. EMail: thanalcanada@gmail.com
എഡ്മിന്റൻ: അപ്രൻ്റിസ്ഷിപ്പ് പരിശീലനത്തിനായി 1.5 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആൽബർട്ട സർക്കാർ. ഇലക്ട്രിക്കൽ, വെൽഡിങ് ജോലികൾ പോലുള്ള ഉയർന്ന ഡിമാൻഡുള്ള മേഖലകളിലെ വൈദഗ്ധ്യമുള്ള ട്രേഡുകളെ പിന്തുണയ്ക്കുന്നതിനായാണ് സർക്കാർ ഗ്രാൻ്റ് പ്രോഗ്രാം ആരംഭിക്കുന്നതെന്ന് പ്രവിശ്യാ അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മന്ത്രി രാജൻ സാവ്നി പറഞ്ഞു. യൂണിയനുകളുമായുള്ള പങ്കാളിത്തത്തിലൂടെ പരിശീലന സീറ്റുകൾ ഏകദേശം 650 ആക്കി വർധിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
പ്രതിവർഷം 50 ലക്ഷം ഡോളർ എന്ന നിലയിൽ മൂന്ന് വർഷത്തേക്കാണ് ഫണ്ടിങ് നടത്താൻ സർക്കാർ പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ പരിശീലന അവസരങ്ങൾ നൽകിക്കൊണ്ട് വൈദഗ്ധ്യമുള്ള ട്രേഡുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ആൽബർട്ട ഇതിനകം തന്നെ വൈദഗ്ധ്യമുള്ള ട്രേഡുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി 50 ലക്ഷം ഡോളറിന്റെ പൈലറ്റ് പ്രോഗ്രാമായ ആൽബർട്ട ഇൻഡസ്ട്രി സ്കിൽസ് ഗ്രാൻ്റ് അവതരിപ്പിച്ചിട്ടുണ്ട്.