ടൊറൻ്റോ: ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം. ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും ജീവിക്കുന്നവരിൽ 85 ശതമാനം പേരും ജീവിതച്ചെലവ് കുതിച്ചുയർന്നതായി അഭിപ്രായപ്പെട്ടു. നിലവിലെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെക്കുറിച്ചുള്ള വിവരങ്ങളാണ് ടൊറൻ്റോ, ജി.ടി.എ. നിവാസികളിൽ നിന്ന് സർവ്വെയിലൂടെ തേടിയത്. കാനഡ പൾസ് ഇൻസൈറ്റ്സ് എന്ന സ്ഥാപനമാണ് സർവ്വെ നടത്തിയത്. ടൊറൻ്റോയിൽ 59 ശതമാനം പേരും ജി.ടി.എയിൽ 65 ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും നിത്യവൃത്തിക്ക് പ്രയാസം നേരിടുകയാണെന്നും അറിയിച്ചു.
ഗ്രോസറി, വാടക എന്നീ ചെലവുകളണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗ്രോസറിക്ക് 48 ശതമാനവം വാടകയ്ക്ക് 30 ശതമാനത്തോളവും ചെലവാക്കേണ്ടി വരുന്നുണ്ട്. വർധിച്ച ജീവിതച്ചെലവ് കാരണം ജി.ടി.എയിലുള്ള 72 ശതമാനം പേരും വ്യക്തിഗത ആവശ്യങ്ങൾ വെട്ടിക്കുറച്ചു. വിനോദം, ഭക്ഷണം, യാത്ര, സമ്മാനങ്ങൾ എന്നിവയ്ക്കായി ചെലവാക്കുന്ന തുകയിൽ പലരും കുറവ് വരുത്തിയിട്ടുണ്ട്.
എഡ്മിൻ്റൺ: കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ രണ്ട് വർഷത്തെ മലയാള പഠന പദ്ധതിയാണ് കണിക്കൊന്ന. റെയ്ഹാൻ മുഹമ്മദ്, മുഹമ്മദ് യാസീൻ, ജമീൽ കുഞ്ഞുമുഹമ്മദ്, അഥിതി ബെവിൻ, ഒലിവിയ അനിൽ,ഒസാന അനിൽ, അന്ന മരിയ ഡോണിൽ, ഇവാൻ അലക്സ് എന്നീ എട്ട് വിദ്യാർത്ഥികളാണ് കണിക്കൊന്ന പരീക്ഷ പാസായി, മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.
ഏകദേശം ഇരുപതിനായിരത്തിലധികം മലയാളികൾ താമസിക്കുന്ന കാനഡയിലെ എഡ്മിൻ്റ്റണിൽ ആദ്യമായാണ് കുട്ടികൾ മലയാളം മിഷൻ്റെ സർട്ടിഫിക്കേറ്റ് പരീക്ഷ പൂർത്തിയാക്കുന്നത്. മഞ്ചാടി മലയാളം സ്കൂളിൽ കണിക്കൊന്ന കോഴ്സിലും സൂര്യകാന്തി ഡിപ്ലോമ കോഴ്സിലും ആയി അൻപതോളം വിദ്യാർത്ഥികൾ മലയാളം പഠിക്കുന്നുണ്ട്.

ബ്രൂക്ക്സൈഡ് ഹാളിൽ നടന്ന കേരള ദിനാഘോഷത്തിന് മഞ്ചാടി മലയാളം സ്ക്കൂൾ പ്രിൻസിപ്പൽ അമ്പിളി സാജു സ്വാഗതം പറഞ്ഞു. എഡ്മിൻ്റൻ ഹിന്ദി പരിഷത്ത് പ്രസിഡന്റ് പുനീത്, ഹിന്ദി സ്കൂൾ പിൻസിപ്പൽ അൽക്ക എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട വിദ്യാർത്ഥികൾക്ക് അഭിനന്ദന സന്ദേശം നൽകി. മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ ആശംസ നൽകി.
മഞ്ചാടി മലയാളം സ്കൂൾ വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ കേരളത്തിൻ്റെ തനിമ വിളിച്ചോതുന്ന മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, നാടൻപാട്ട്, തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. അസറ്റ് പ്രസിഡൻ്റ് ഡോ.ബൈജു പി.വി. പരിപാടിക്ക് നന്ദി പറഞ്ഞു. അസറ്റ് സെക്രട്ടറി ജോഷി ജോസഫ്, ട്രഷറർ അനിൽ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാൽ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് കാനഡ. ട്രാവൽ അഡ്വൈസ് ആൻ്റ് അഡ്വൈസറീസ് (TAAs) നൽകിയ അപകടസാധ്യത പരിഗണിച്ചാണ് നിർദ്ദേശം. ഫിലിപ്പീൻസിൽ ടൈഫൂൺ ടിനോ എന്നറിയപ്പെടുന്ന കൽമേഗി ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
ഈ വർഷം ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന 20ാമത്തെ ചുഴലിക്കാറ്റാണിത്. കിഴക്കൻ സമറിനും ഡിനഗട്ട് ദ്വീപുകൾക്കും ഇടയിൽ 150 കിലോമീറ്റർ-205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും തീരദേശ സമൂഹങ്ങളിലും വൻനാശനഷ്ടം വിതയ്ക്കാനുള്ള സാധ്യതയമുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം. കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും ഗതാഗതം, വൈദ്യുത വിതരണം, വെള്ളം, ഭക്ഷ്യവിതരണം, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ തുടങ്ങിയ സേവനങ്ങളെ തടസപ്പെടുത്താമെന്നും സൂചനയുണ്ട്. ഫിലിപ്പീൻസിലുള്ള കനേഡിയൻ പൗരൻമാർ പ്രാദേശിക വാർത്തകളും കാലാവസ്ഥാ റിപ്പോർട്ടുകളും നിരന്തരം നിരീക്ഷിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റിനോടനുബന്ധിച്ച് നിരവധി വിമാനക്കമ്പനികൾ വിമാന സർവീസുകൾ റദ്ദാക്കി. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
താരിഫ് വിരുദ്ധ പരസ്യ ക്യാംപെയ്ൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മാർക്ക് കാർണി ഒന്നിലധികം തവണ വിളിച്ചതായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. പരസ്യം വിവാദമായതിനെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് താരിഫുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പരസ്യം പ്രവിശ്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് താൻ കരുതുന്നതായി കാർണി ഫോർഡിനോട് പറഞ്ഞു. എന്നാൽ പരസ്യം താത്കാലികമായി നിറുത്തിവയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ താന്‍ അത് ചെയ്യില്ലെന്നായിരുന്നു ഫോർഡിൻ്റെ മറുപടി.
അതേ സമയം കാർണിയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ഇല്ലെന്നും സൗഹൃദം തുടരുകയാണെന്നും ഫോർഡ് പറഞ്ഞു.യു. എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പരസ്യം അസ്വസ്ഥനാക്കി എന്ന് കാര്‍ണി പറഞ്ഞെങ്കിലും ക്ഷമാപണം നടത്തിയ കാര്യത്തിൽ ഒരു സൂചനയും നൽകിയില്ലെന്നും ഫോര്‍ഡ് വെളിപ്പെടുത്തി.
കാനഡയിൽ ഓക്സികോഡോൺ അടങ്ങിയ വേദനസംഹാരികൾക്ക് നിലവിലുള്ള ക്ഷാമം പുതുവർഷത്തിലും തുടരാൻ സാധ്യതയുണ്ടെന്ന് ഫാർമസിസ്റ്റുകൾ. വേനൽക്കാലത്ത് വിതരണം തടസ്സപ്പെട്ട codeine അടങ്ങിയ വേദനസംഹാരിയുടെ ലഭ്യത മെച്ചപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഉൽപ്പാദന തടസ്സങ്ങൾ കാരണമാണ് ഓക്സികോഡോൺ കലർന്ന അസെറ്റാമിനോഫെൻ അടങ്ങിയ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത്.
ടൈലനോൾ 3 പോലുള്ള codeine അടങ്ങിയ മരുന്നുകൾ ഇപ്പോൾ സ്റ്റോക്കിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് കനേഡിയൻ ഫാർമസിസ്റ്റ് അസോസിയേഷൻ്റെ പ്രതിനിധി സദഫ് ഫൈസൽ അറിയിച്ചു. എന്നാൽ, ഓക്സികോഡോൺ അടങ്ങിയ മരുന്നുകളുടെ ക്ഷാമം ഇപ്പോഴും തുടരുകയാണ്. കടുത്ത പരുക്കുകൾക്കും ദീർഘകാലമായുള്ള നടുവേദനയ്ക്കും ഉൾപ്പെടെ നിരവധി രോഗാവസ്ഥകൾക്ക് ഈ മരുന്നുകളാണ് നിർദ്ദേശിച്ചിരുന്നത്.
പ്രധാനമന്ത്രി മാർക്ക് കാർണി സർക്കാർ ഇന്ന് ആദ്യ ഫെഡറൽ ബജറ്റ് അവതരിപ്പിക്കും. എന്നാൽ, ഈ വർഷം സർക്കാരിന്റെ കമ്മി കുതിച്ചുയരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ സൂചന നൽകി. ഫെഡറൽ ഗവൺമെന്റ് ഈ വർഷം 6,850 കോടി ഡോളർ കമ്മി അഭിമുഖീകരിക്കേണ്ടി വരും. കഴിഞ്ഞ വർഷം ഇത് 5,170 കോടി ഡോളറായിരുന്നു. കനേഡിയൻ സമ്പദ്വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിനുള്ള കാർണിയുടെ മുൻഗണനകൾ സൈനിക, ദേശീയ പ്രതിരോധ മേഖലകളിലെ നിക്ഷേപം (15 ശതമാനം), പ്രധാന പദ്ധതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ധനസഹായം (15 ശതമാനം), യുഎസ് താരിഫുകളുടെ ആഘാതം ലഘൂകരിക്കുന്നതിനുള്ള നടപടികൾ (25 ശതമാനം) തുടങ്ങിയവ ഉൾപ്പെടുന്നു.
ഒന്റാരിയോ പ്രവിശ്യമായി സഹകരിച്ച് പ്രവർത്തിക്കുന്ന ശിശുസംരക്ഷണ പ്രോഗ്രാമുകൾ, ദേശീയ സ്കൂൾ ഭക്ഷണ പദ്ധതി, ആരോഗ്യ പദ്ധതികൾ എന്നിവയെല്ലാം പൂർത്തിയാക്കുമെന്നും കാർണി വ്യക്തമാക്കി. താരിഫ് യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കുള്ള തൊഴിൽ ഇൻഷുറൻസ് (ഇഐ) ആനുകൂല്യങ്ങളും നടപ്പിലാകും. പൊതുസേവന മേഖലയിൽ പിരിച്ചു വിടലുണ്ടാകുമോ എന്ന ചോദ്യത്തിന് സർക്കാർ ക്രമീകരണം നടത്തുമെന്നായിരുന്നു കാർണിയുടെ പ്രതികരണം. കാർണി സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് ഏകദേശം 70,000 പൊതുമേഖലാ ജോലികളെ ബാധിക്കുമെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (പിഎസ്എസി) മുന്നറിയിപ്പ് നൽകിയത് തൊഴിൽ മേഖലയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പുതിയ നാറ്റോ കരാർ രാജ്യത്തിന്റെ വാർഷിക പ്രതിരോധ ബജറ്റ് ഏകദേശം 15000 കോടി ഡോളറായി വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഉദ്യോഗസ്ഥരെ നിയമനത്തിനും പരിശീലനത്തിനുമുള്ള 260 കോടി ഡോളറും ഉപകരണങ്ങൾ സംരക്ഷിക്കുന്നതിനുള്ള 84400 കോടി ഡോളറും സൈബർ പ്രതിരോധത്തിനുള്ള 56,000 കോടി ഡോളറും ഉൾപ്പെടും. യു.എസ് ഇതര രാജ്യങ്ങളുമായുള്ള കാനഡയുടെ പ്രതിരോധ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനായി 200 കോടി ഡോളറും മാറ്റിവച്ചേക്കും. ബജറ്റിൽ കാനഡ സൈനിക സേവന അംഗങ്ങളുടെ ശമ്പളം 20 ശതമാനം വരെ വർദ്ധിപ്പിക്കുകയും അടുത്ത 12 മാസത്തിനുള്ളിൽ ആനുകൂല്യ വർദ്ധനവും ബോണസുകളും വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്നും സൂചനയുണ്ട്.
- CANADA, Immigration, India, News, World
ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി കനേഡിയൻ സർവകലാശാലകളിലേക്ക് നൽകുന്ന അപേക്ഷകളിൽ ഭൂരിഭാഗവും നിരസിക്കപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അപേക്ഷിച്ച വിദ്യാർത്ഥികളിൽ 74ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാനഡ സ്റ്റുഡന്റ വിസ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത് ഏറെ പ്രതികൂലമായി ബാധിച്ചത് ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ്. 2023-ല്‍ 34 ശതമാനം അപേക്ഷകള്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ട സ്ഥാനത്താണ് 2025 ആയപ്പോള്‍ അത് ഇരട്ടിയിലധികം വര്‍ധിച്ചത്.
കനേഡിയന്‍ കുടിയേറ്റ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും കാനഡയില്‍ പഠനത്തിനായി നല്കുന്ന അപേക്ഷകളില്‍ 40 ശതമാനമാണ് നിരസിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഇത് ലോകശരാശരിയുടെ ഇരട്ടിയോളമാണ്. ചൈനയില്‍ നിന്നുള്ള അപേക്ഷകരില്‍ 2025 ഓഗസ്റ്റില്‍ നിരസിക്കപ്പെട്ടത് 24 ശതമാനം മാത്രമാണെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷയിലും വന്‍ കുറവാണുണ്ടായിട്ടുളളത്.
2 025 ഓഗസ്റ്റില്‍ 4,515 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത് – 2023 ഓഗസ്റ്റിലെ 20,900 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അപേക്ഷച്ചത്. ആ സമയത്ത് കാനഡയിലേക്കുള്ള അപേക്ഷകരില്‍ നാലില്‍ ഒരാള്‍ ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നുമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അപേക്ഷ നിരസിക്കപ്പെടുന്ന പട്ടികയില്‍ ഏറ്റവും മുന്നില്‍ ഇന്ത്യ നില്‍ക്കുന്നത്.
കാനഡയിലെ വിദ്യാര്‍ഥി വിസ പരിശോധനയില്‍ 2023-ല്‍ 1,550-ഓളം വ്യാജ അപേക്ഷകൾ കണ്ടെത്തിയതായും ഇതിൽ നിരവധി ഇന്ത്യക്കാർ ഉൾപ്പെട്ടതായും കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാനഡയിൽ സ്ഥിരതാമസവും തൊഴിൽ നേടാനുള്ള സാധ്യതയും കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി കാനഡ തെരഞ്ഞെടുക്കുന്നതിലും കുറവ് വന്നിട്ടുണ്ട്.
അമേരിക്കയിൽ നിർബന്ധിത ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഈ വർഷം 7,200-ൽ അധികം ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി. ഇന്ത്യൻ വംശജരായ ഡ്രൈവർമാർ ഉൾപ്പെട്ട വലിയ അപകടങ്ങളെ തുടർന്നാണ് യു.എസ്. ഗതാഗത വകുപ്പ് നടപടി ശക്തമാക്കിയത്. ലൈസൻസ് നഷ്ടപ്പെട്ട ഡ്രൈവർമാരിൽ ഭൂരിഭാഗവും ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരും റിക്രൂട്ട്മെൻ്റ് ശൃംഖലകൾ വഴി അമേരിക്കയിൽ ജോലി ചെയ്യുന്നവരുമാണ്.
റോഡരികിൽ വച്ചുള്ള ഇംഗ്ലീഷ് ടെസ്റ്റുകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 7,248 ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതായി യു.എസ്. ഗതാഗത സെക്രട്ടറി അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, സൈൻ ബോർഡുകൾ മനസ്സിലാക്കുന്നതിനും, ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനും ഡ്രൈവർമാർക്ക് ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും കഴിയണമെന്നാണ് നിയമം. എന്നാൽ കാലിഫോർണിയ പോലുള്ള ചില സംസ്ഥാനങ്ങൾ കർശനമായ ഇംഗ്ലീഷ് പരിശോധനകളില്ലാതെ ലൈസൻസ് നൽകുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
അടിസ്ഥാന ചോദ്യങ്ങൾ, റോഡ് അടയാളങ്ങൾ തിരിച്ചറിയൽ എന്നിവയാണ് ടെസ്റ്റിൽ ഉൾപ്പെടുന്നത്; ഇതിൽ പരാജയപ്പെടുന്നവർക്ക് വിലക്കേർപ്പെടുത്തും. വിലക്കേർപ്പെടുത്തിയ ഡ്രൈവർമാരിൽ ഭൂരിഭാഗവും പഞ്ചാബി, ഹരിയാൻവി പശ്ചാത്തലമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. ഈ നടപടി ഗതാഗത മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ട്രക്കിംഗ് കമ്പനികൾ അറിയിച്ചു.
ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, സസ്കാച്ചെവൻ എന്നിവിടങ്ങളിൽ ഹാലോവീൻ മധുര പലഹാരങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളുടെ കാൻഡികൾ ശ്രദ്ധയോടെ പരിശോധിക്കാൻ പോലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കാൻഡികളിൽ സ്റ്റേപ്പിളുകൾ, സൂചികൾ, മോർഫിൻ തുടങ്ങിയവ കണ്ടെത്തിയതായുള്ള നിരവധി റിപ്പോർട്ടുകളാണ് പോലീസിന് ലഭിക്കുന്നത്.
ഒൻ്റാരിയോയിലെ മാറ്റവയിൽ (Mattawa, Ont.), തുറന്ന് വീണ്ടും ഒട്ടിച്ച നിലയിലുള്ള ഒരു ചിപ്സ് പാക്കറ്റ് കണ്ടെത്തി. മോർഫിൻ അടങ്ങിയ ഒപിയോയിഡാണ് ഇതെന്നാണ് പ്രാഥമിക പരിശോധനയിലുള്ള സംശയം. പ്രദേശത്ത് മറ്റ് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്. സസ്കാച്ചെവനിൽ, റെജീനയിലെ ‘ഗ്രീൻസ് ഓൺ ഗാർഡിനർ’ സമീപ പ്രദേശത്ത് നിന്ന് ട്രിക്ക് ഓർ ട്രീറ്റിംഗിനിടെ ലഭിച്ച ഒരു ചോക്ലേറ്റ് ബാറിനുള്ളിൽ സൂചിക്ക് സമാനമായ നേർത്ത ലോഹക്കഷ്ണം കണ്ടെത്തിയതായി ഒരു കുട്ടിയുടെ പിതാവ് പോലീസിൽ റിപ്പോർട്ട് ചെയ്തു.
ഇതിന് പുറമെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഒരു ‘റീസസ് പീനട്ട് ബട്ടർ കപ്പ്’ കാൻഡിക്കുള്ളിൽ നിന്ന് ഒരു മെറ്റൽ സ്റ്റേപ്പിൾ കണ്ടെത്തിയ സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്ക് നൽകുന്ന എല്ലാ ഹാലോവീൻ മധുരപലഹാരങ്ങളും പൊട്ടലുകളോ, ദ്വാരങ്ങളോ, വീണ്ടും ഒട്ടിച്ചതിൻ്റെ ലക്ഷണങ്ങളോ ഉണ്ടോയെന്ന് ശ്രദ്ധയോടെ പരിശോധിക്കണമെന്നും, സംശയകരമായി തോന്നുന്ന എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
എഡ്മൻ്റണിൽ ആരോഗ്യപരിപാലനത്തിനായി ആളുകൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതിൽ കുടുംബങ്ങൾക്കിടയിൽ കടുത്ത ആശങ്ക. വേണ്ട സമയത്ത് ചികിത്സ ലഭിക്കാത്തത് ജനങ്ങളിൽ വലിയ സമ്മർദം ഉണ്ടാക്കുന്നുണ്ടെന്ന് ഫ്രണ്ട്സ് ഓഫ് മെഡികെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ് ഗാലവേ പറഞ്ഞു. ആരോഗ്യ സംവിധാനം സമയബന്ധിതമായി ഇടപെടണമെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവനക്കാരുടെ കുറവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. റേഡിയേഷൻ തെറാപ്പിസ്റ്റുകളുടെ വിഭാഗത്തിൽ മാത്രം 17 ശതമാനത്തോളം ഒഴിവുകൾ നികത്തിയിട്ടില്ല. പ്രമുഖ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാത്തിരിപ്പ് സമയം ഏഴ് മണിക്കൂറിലധികമായിട്ടുണ്ട്. ശിശുരോഗ ചികിത്സാ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം സാഹചര്യം കൂടുതൽ വഷളാക്കുന്നു.
കിടക്കകളുടെ അഭാവം കാരണം, സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കാൻസർ ബാധിച്ച കുട്ടികൾക്ക് പോലും കീമോതെറാപ്പി നൽകാതെ വീട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്ന സംഭവങ്ങൾ ഉണ്ടായി. ഇത് അപ്രതീക്ഷിത സംഭവമല്ലെന്നും ആശുപത്രിയിൽ സൗകര്യക്കുറവ് പതിവാണെന്നും കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു.
രോഗികളെ അഡ്മിറ്റ് ചെയ്ത് ചികിത്സ നല്കുന്നതിൽ സ്റ്റോളറി ഹോസ്പിറ്റൽ വെല്ലുവിളി നേരിടുന്നതായി ആൽബെർട്ട ഹെൽത്ത് സർവീസസ് (AHS) സമ്മതിച്ചു. ഈ പ്രതിസന്ധിക്ക് അടിയന്തിര ശ്രദ്ധയും പരിഹാരവും ആവശ്യപ്പെടുകയാണ് എഡ്മൻ്റൺ നിവാസികൾ.



































