ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ഒത്തുതീര്‍പ്പില്‍ എത്തിയതായി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. വാരാന്ത്യത്തോടെ യൂറോപ്പില്‍ ഇരുരാജ്യങ്ങളും ഔദ്യോഗിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഞായറാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന കേജ് ഫൈറ്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, സമാധാന കരാറിൽ ഒപ്പിടുന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സ് യുഎസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഏപ്രിലില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവിഭാഗവും ശക്തമായ ആക്രമണങ്ങള്‍ തുടരുകയായിരുന്നു.
രേഖകളുടെ അന്തിമരൂപം അടുത്ത കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തയാറാകുന്ന മുറയ്ക്ക്, ഒരുപക്ഷേ ഈ വാരാന്ത്യത്തില്‍ യൂറോപ്പില്‍ സമാധാന കരാർ ഒപ്പിടും. നിരന്തരമായ ആക്രമണങ്ങളാല്‍ കടുത്ത തിരിച്ചടി നേരിട്ടതുകൊണ്ടാണ് ഇറാന്‍ കരാറിന് സമ്മതിച്ചതെന്നും, പുതിയ കരാര്‍ പ്രകാരം ഇറാന്‍ ഇനി ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കുകയോ വാങ്ങുകയോ ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി കരാറിന് വ്യക്തിപരമായി അനുമതി നല്‍കിയതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കരാറിനെക്കുറിച്ച് ഇറാന്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ നല്‍കിയിട്ടില്ല.






