വടക്കൻ ഒൻ്റാരിയോയിൽ കത്തിപ്പടരുന്ന കാട്ടുതീ ജനജീവിതം ദുസ്സഹമാക്കുന്നു. ഏകദേശം 200 കാട്ടുതീ കത്തിപ്പടരുന്ന വടക്കൻ ഒൻ്റാരിയോയിൽ നിന്നും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. നിലവിൽ പ്രവിശ്യയിൽ 185 കാട്ടുതീ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലാണ് സ്ഥിതി കൂടുതൽ രൂക്ഷമെന്നും അധികൃതർ അറിയിച്ചു. ഭൂരിഭാഗം കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ട വടക്കുപടിഞ്ഞാറൻ മേഖലയിൽ 69 എണ്ണം നിയന്ത്രണവിധേയമായിട്ടില്ല. അതേസമയം, വടക്കുകിഴക്കൻ മേഖലയിൽ, സജീവമായ തീപിടുത്തങ്ങളിൽ അഞ്ചെണ്ണം നിയന്ത്രണവിധേയമല്ല.
നമൈഗൂസിസാഗഗുൻ ഫസ്റ്റ് നേഷൻ മേഖലയിൽ ഉണ്ടായ കാട്ടുതീയിൽ വീടുകളും കെട്ടിടങ്ങളും കത്തി നശിച്ചു. റോഡ് മാർഗമില്ലാത്ത പ്രദേശമായതിനാൽ ബോട്ടുകളിലാണ് ജനങ്ങളെ ഒഴിപ്പിച്ചത്. ആംസ്ട്രോങ് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, തീപിടുത്തത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായും വീടുകളും കമ്മ്യൂണിറ്റി കെട്ടിടങ്ങളും നശിച്ചതായും അനിഷിനബെക് നേഷൻ ഗ്രാൻഡ് കൗൺസിൽ ചീഫ് ലിൻഡ ഡെബാസിജ് പറഞ്ഞു.
കോളിൻസ് ഫസ്റ്റ് നേഷൻ, ഗകിജിവനോങ് അനിഷിനാബെ നേഷൻ (ലാക് ലാ ക്രോയിക്സ് ഫസ്റ്റ് നേഷൻ), ഗൾ ബേ ഫസ്റ്റ് നേഷൻ, ലാക് ഡെസ് മില്ലെ ലാക്സ് ഫസ്റ്റ് നേഷൻ, വൈറ്റ്സാൻഡ് ഫസ്റ്റ് നേഷൻ എന്നിവിടങ്ങളിൽ താമസിക്കുന്നവരോടും ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.







