കടുത്ത ചൂടിൽ വിയർത്ത് കനേഡിയൻ ജനത. കാനഡയിലെ വിവിധ പ്രവിശ്യകളിൽ അന്തരീക്ഷ ഊഷ്മാവും ആർദ്രതയും (ഈർപ്പം) കൂടിച്ചേരുമ്പോൾ മനുഷ്യർക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതയുടെ തോത് കണക്കാക്കാൻ ഉപയോഗിക്കുന്ന ഹ്യുമിഡെക്സ് സൂചിക 45 വരെ ഉയരുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗത്തെ തുടർന്ന് മാനിറ്റോബ, ക്യുബെക്, ഒൻ്റാരിയോ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗം ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. കടുത്ത ചൂടിനൊപ്പം കാട്ടുതീ പടരുന്നതും മാനിറ്റോബ, ഒൻ്റാരിയോ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് എന്നിവിടങ്ങളിലെ വായുനിലവാരത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
നിരവധി നഗരങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ഈർപ്പവും കൂടിച്ചേരുമ്പോൾ ഇത് 45 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഒൻ്റാരിയോയിലെ ഹാമിൽട്ടൺ, ലണ്ടൻ ഒൻ്റാരിയോ, വിൻസർ തുടങ്ങിയ നഗരങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും. തണ്ടർ ബേ, കെനോറ എന്നിവിടങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസായിരിക്കും. വടക്കൻ മാനിറ്റോബയിലെ നോർവേ ഹൗസ്, ഫ്ലിൻ ഫ്ലോൺ എന്നീ കമ്മ്യൂണിറ്റികളിലും വെസ്റ്റേൺ ക്യുബെക്കിലെ മാറ്റഗാമി, വേക്ക്ഫീൽഡ്, റൂയിൻ, ഗാറ്റിനോ തുടങ്ങിയ പ്രദേശങ്ങളിലും ഉയർന്ന താപനിലയെ തുടർന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നോർത്ത് വെസ്റ്റ് ടെറിട്ടറീസിലെ ഫോർട്ട് സിംപ്സൺ, ഹേ റിവർ എന്നിവിടങ്ങളിൽ പകൽ താപനില 30 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തിയേക്കാം. ഇവിടെ പകൽ സമയത്തെ കടുത്ത ചൂട് വാരാന്ത്യം വരെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ചര്‍മ്മം ചുവന്നു തടിക്കുക, തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവയാണ് ഹീറ്റ് സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങള്‍. വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക, ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രങ്ങളും തൊപ്പിയും ധരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് പ്രധാന മുന്‍കരുതലുകള്‍.







