മ്യാൻമറിൽ ബോട്ട് മുങ്ങി അഞ്ഞൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ടു ബോട്ടുകൾ മറിഞ്ഞാണ് അപകടം. മ്യാൻമറിലെ രാഖൈൻ തീരത്തുനിന്നും ബംഗ്ലാദേശിലെ അഭയകേന്ദ്രങ്ങളിൽനിന്നും യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങളും മരണസംഖ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ ആദ്യവാരം നടന്ന അപകടത്തിൽപ്പെട്ട ബോട്ടുകളിൽ ഉണ്ടായിരുന്നവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
കനത്ത കാലവർഷവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. പ്രാഥമിക വിവരങ്ങൾ പ്രകാരം, ജൂൺ അവസാനത്തോടെ മ്യാൻമറിലെ സംഘർഷബാധിതമായ രാഖൈൻ സംസ്ഥാനത്തുനിന്നാണ് ബോട്ടുകൾ പുറപ്പെട്ടത്. അയൽരാജ്യമായ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരും യാത്രക്കാരിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. ഏകദേശം 250 പേരുമായി യാത്ര തിരിച്ച ഒരു ബോട്ടുമായുള്ള ബന്ധം പുറപ്പെട്ടതിന് പിന്നാലെതന്നെ നഷ്ടപ്പെട്ടു. മറ്റൊന്ന് ഏകദേശം 280 യാത്രക്കാരുമായി ജൂലൈ എട്ടിന് മ്യാൻമറിലെ അയ്യർവാഡി തീരത്ത് മറിഞ്ഞതായാണ് കരുതപ്പെടുന്നത്. മൺസൂൺ സാഹചര്യങ്ങൾ ബംഗാൾ ഉൾക്കടലിലെ യാത്രയെ കൂടുതൽ അപകടകരമാക്കുന്നതിനാൽ റോഹിംഗ്യകൾ അപൂർവമായി മാത്രം സമുദ്രയാത്രകൾ നടത്തുന്ന സമയത്താണ് ഈ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ കനത്ത മഴയും വ്യാപകമായ വെള്ളപ്പൊക്കവും യാത്രയെ കൂടുതൽ അപകടത്തിലാക്കിയിരിക്കാമെന്ന് യുഎൻ ഏജൻസികൾ നിരീക്ഷിച്ചു.







