ന്യൂയോർക്ക്: ആഗോള സാങ്കേതികവിദ്യാ ഭീമന്മാരായ ഐബിഎമ്മിന്റെ (IBM) ഓഹരികൾക്ക് വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. ഒറ്റദിവസം കൊണ്ട് കമ്പനിയുടെ ഓഹരി മൂല്യം 25 ശതമാനം ഇടിഞ്ഞ് ഏകദേശം 211 ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്നും (Market Value) 70 ശതകോടി ഡോളറാണ് (70 ബില്യൺ ഡോളർ) ഒറ്റയടിക്ക് ഇല്ലാതായത്. ഐബിഎമ്മിന്റെ 115 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിവസത്തെ തകർച്ചയാണിത്.
രണ്ടാം പാദത്തിലെ പ്രാഥമിക സാമ്പത്തിക വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ വൻ ഇടിവ് സംഭവിച്ചത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സിഇഒ അരവിന്ദ് കൃഷ്ണ പരസ്യമായി സമ്മതിച്ചു. വൻകിട കരാറുകളിൽ ഉണ്ടായ പെട്ടെന്നുള്ള കുറവും, ഉപഭോക്താക്കൾ സോഫ്റ്റ്‌വെയർ സേവനങ്ങൾ വാങ്ങുന്നതിന് പകരം എഐ (AI) ഇൻഫ്രാസ്ട്രക്ചർ ഹാർഡ്‌വെയറുകളിലേക്ക് തങ്ങളുടെ ബജറ്റ് വൻതോതിൽ വകമാറ്റിയതുമാണ് കമ്പനിക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്പനിയുടെ രണ്ടാം പാദത്തിലെ വിശദമായ സാമ്പത്തിക ഫലങ്ങൾ ജൂലൈ 22-ന് പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.







