വൻകൂവർ: കാനഡയിലെ പ്രിൻസ് ജോർജിൽ തോളെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി യുവതി ഉറക്കത്തിനിടെ മരിച്ചു. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
തോളെല്ല് സ്ഥാനം തെറ്റിയതിനെ തുടർന്നാണ് നമിതയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പേസ്‌മേക്കർ ഉപയോഗിച്ചിരുന്ന നമിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് കണക്കിലെടുക്കാതെ, ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ നമിതയെ ഡിസ്‌ചാർജ് ചെയ്തു. ഗുരുതരമായ ആരോഗ്യാവസ്ഥയിലുള്ള രോഗിയെ വേണ്ടത്ര നിരീക്ഷണത്തിലോ പരിചരണത്തിലോ നിർത്താതെ വീട്ടിലേക്ക് അയച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ നമിത ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.
പ്രിൻസ് ജോർജിലെ മലയാളി സമൂഹത്തെ നടുക്കിയ ഈ വിയോഗം കാനഡയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും വഴിമാറിയിട്ടുണ്ട്. ജിതിൻ തോമസാണ് നമിതയുടെ ഭർത്താവ്. അഞ്ച് വയസ്സുകാരി നതാനിയ ഏക മകളാണ്.






