ഹരിയാനയിലെ ഫരീദാബാദ് സീകോണയിലുള്ള സരസ്വതി സീനിയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായ സന്ധ്യ (26) ക്രൂരമായി കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ഭർത്താവ് വികാസിന്റെ (വിക്കി) പേര് പറഞ്ഞ് കബളിപ്പിച്ചാണ് പ്രതിയായ അമിത് (21) സന്ധ്യയെ ക്ലാസ് മുറിക്ക് പുറത്തേക്ക് വിളിച്ചിറക്കിയത്. തുടർന്ന് സ്കൂൾ ഇടനാഴിയിൽ വെച്ച് 13 സെക്കൻഡിനുള്ളിൽ 20-ലധികം തവണ ഇയാൾ അധ്യാപികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പ്രിൻസിപ്പലിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പ്രതിയെ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി അമിത് സന്ധ്യയെ നിരന്തരം ശല്യം ചെയ്തുവരികയായിരുന്നു. സംസാരിക്കുന്നത് നിർത്തിയ സന്ധ്യ, ശല്യം തുടർന്നാൽ പോലീസിൽ പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ രണ്ട് മാസം മുമ്പേ കത്തി വാങ്ങി കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. പ്രണയവിവാഹം കഴിച്ച സന്ധ്യയ്ക്ക് അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. സംഭവ സമയം സ്കൂളിലുണ്ടായിരുന്ന കുട്ടികളെ മറ്റ് അധ്യാപകർ സുരക്ഷിതമായി ക്ലാസ് മുറികളിലേക്ക് മാറ്റി. സന്ധ്യയുടെ ഭർത്താവിന്റെ പരാതിയിൽ സെക്ടർ 58 പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







