ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. നാളെ സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.
സഭയിൽ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി നാളെ രാവിലെ 9.30ന് പാർട്ടി എംപിമാരുടെ യോഗം കോൺഗ്രസ് വിളിച്ചുകൂട്ടും. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കില്ല. ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് നാളെ ലോക്സഭയിൽ അവതരിപ്പിക്കുന്നത്.
പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങൾ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാൽ സർക്കാരിന് ആശങ്കയില്ല. എൻഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും പരസ്യ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല.







