ബ്രിട്ടിഷ് കൊളംബിയയിലെ വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കിറ്റ്സിലാനോയിലെ കോണാട്ട് പാർക്കിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പാർക്കിൽ ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കെ, പ്രതി പിച്ച് മുറിച്ചുകടക്കുകയും കളി തുടർച്ചയായി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് കളിക്കാരും അവിടെയുണ്ടായിരുന്ന കാണികളും ഇയാളോട് മാറിപ്പോകാൻ ആവശ്യപ്പെട്ടതോടെ പ്രതി അക്രമാസക്തനാവുകയും ചീത്തവിളിക്കുകയുമായിരുന്നു. അക്രമാസക്തനായ പ്രതി കളിക്കാർക്ക് നേരെ ബിയർ സ്പ്രേ പ്രയോഗിക്കുകയും കളിക്കാരിൽ ഒരാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടി.
പരുക്കേറ്റ കളിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. പരുക്കേറ്റവരുമായി യാതൊരുവിധത്തിലും സമ്പർക്കം പുലർത്തരുത്, നിർദ്ദിഷ്ട പ്രദേശങ്ങളിൽ പ്രവേശിക്കരുത് തുടങ്ങിയ കർശന നിബന്ധനകളോടെ മുൻപും പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ള പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.






