ഇറാനും അബുദാബിയും ഒരേ സംഘത്തിൽ എതിർപക്ഷത്ത് നിൽക്കുന്നതും, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇറാൻ യുദ്ധം അംഗരാജ്യങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നതുമായ സാഹചര്യത്തിലാണ്, ബ്രിക്സിന്റെ ആഗോള സ്വാധീനം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഈ വാരാന്ത്യത്തിൽ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ന്യൂഡൽഹിയിലാണ് ഉച്ചകോടി നടക്കുന്നത്.
2024 മുതൽ ബ്രിക്സിലെ അംഗമായ ഇറാനുനേരെ യുഎസും ഇസ്രായേലും ആക്രമണം നടത്തി ആറുമാസത്തിലേറെ കഴിഞ്ഞാണ് സെപ്റ്റംബർ 12-13 തീയതികളിൽ ഡൽഹിയിൽ ഈ ഉച്ചകോടി നടക്കുന്നത്. എണ്ണ വ്യാപാരത്തിലെ പ്രധാന പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ പ്രവർത്തനം ഈ സംഘർഷം മൂലം സ്തംഭിച്ചു. ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരാൻ കാരണമായി.
യുദ്ധം ആരംഭിച്ചതു മുതൽ ഇറാനിയൻ മിസൈൽ ആക്രമണത്തിന് ഇരയായ ബ്രിക്സ് അംഗമായ യുഎഇ, ഓഗസ്റ്റിൽ ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും നിർത്തിവച്ചു.
അബുദാബിക്കും ഇറാനും ഒരുപോലെ സ്വീകാര്യമായ രീതിയിൽ മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെക്കുറിച്ചുള്ള വാക്കുകൾ കണ്ടെത്തുക എന്നതാണ് കൂട്ടായ്മ നേരിടാൻ പോകുന്ന പ്രധാന പരീക്ഷണമെന്ന് നയതന്ത്ര വിദഗ്ധർ പറയുന്നു. ഇത് സംയുക്ത പ്രസ്താവനയ്ക്കുള്ള വഴി തുറക്കും.
ഇത്തരം ഒരു സംയുക്ത പ്രസ്താവനയ്ക്ക് നിലവിലെ ഭൂരാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞേക്കില്ലെങ്കിലും, പാശ്ചാത്യ ഉപരോധങ്ങൾ പോലെയുള്ള സാമ്പത്തികമായി തളർത്തുന്ന നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന രാജ്യങ്ങളുടെ ഒരു ഫോറത്തിന് ഒത്തൊരുമയോടെ നിൽക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കുമെന്ന് അവർ പറഞ്ഞു.
ഏഴു വർഷത്തിനിടയിലെ തന്റെ ആദ്യ ഇന്ത്യ സന്ദർശനത്തിനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കും. ഇത് ബ്രിക്സിനോട് ബെയ്ജിങ് പുലർത്തുന്ന പ്രാധാന്യത്തെയും, വികസിത കൂട്ടായ്മയെ ഒന്നിപ്പിച്ച് നിർത്താനുള്ള ശ്രമങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ആതിഥേയരായ ഇന്ത്യയ്ക്കൊപ്പം ചൈനയെയും ഇത് പ്രതിഷ്ഠിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ദക്ഷിണാഫ്രിക്കയുടെ സിറിൽ റമാഫോസ, ഈജിപ്തിൻ്റെ അബ്ദുൽ ഫത്താഹ് അൽ-സിസി, ഇന്തോനേഷ്യയുടെ പ്രബോവോ സുബിയാന്റോ എന്നിവരും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഉച്ചകോടിയിൽ പങ്കെടുക്കും.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ ആയിരിക്കും യുഎഇയെ പ്രതിനിധീകരിച്ച് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രിക്സ് കൂട്ടായ്മയിൽ ഇറാൻ യുദ്ധത്തിന്റെ നെഗറ്റീവ് സ്വാധീനം
യുഎഇയും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂട്ടായ്മയിൽ “നിഷേധാത്മകമായ സ്വാധീനം” ചെലുത്തുന്നുണ്ടെന്നും ഒരു സംയുക്ത പ്രസ്താവന “തയ്യാറാക്കുന്നതിന്” അത് തടസ്സമാകുന്നുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച പറഞ്ഞു. എങ്കിലും ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിലുള്ള വാക്കുകൾ കണ്ടെത്താൻ നേതാക്കൾക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തുടക്കത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, പിന്നീട് ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെട്ടിരുന്ന ബ്രിക്സ് കൂട്ടായ്മ, വിശാലമായ ഗ്ലോബൽ സൗത്തിനെ പ്രതിനിധീകരിക്കാനുള്ള തന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യ പൂർണ്ണ അംഗത്വം സ്വീകരിച്ചിട്ടില്ലാത്തതിനാലും താഴ്ന്ന തലത്തിലുള്ള പ്രതിനിധികളെ അയച്ചു പങ്കെടുക്കുന്നതിനാലും കൂട്ടായ്മയിലെ അവരുടെ പങ്ക് ഇപ്പോഴും അവ്യക്തമാണ്. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പങ്കെടുക്കും.
“ബ്രിക്സിന്റെ പുതിയ അംഗങ്ങളിൽ ചിലരായ ഇറാഖും യുഎഇയും, ഈജിപ്തും എത്യോപ്യയും തമ്മിൽ സംഘർഷങ്ങളുണ്ട്, അവരതധികം യോജിക്കുന്നില്ലമില്ല. സമവായത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഇത് മോശം വാർത്തയാണ്,” അറ്റ്ലാന്റിക് കൗൺസിലിലെ സീനിയർ ഫെലോ മൈക്കൽ കുഗെൽമാൻ പറഞ്ഞു.
“ഇവിടെ ഒരു വിരോധാഭാസമുണ്ട്: ബ്രിക്സിന്റെ വിപുലീകരണം അതിന്റെ വളരുന്ന സ്വാധീനത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നു. എന്നാൽ പുതിയ അംഗങ്ങളുടെ വ്യത്യസ്ത വീക്ഷണങ്ങൾ കാരണം ആ വിപുലീകരണം തന്നെ ഈ സംഘത്തെ കുറഞ്ഞ ഫലപ്രാപ്തിയുള്ളതാക്കി മാറ്റിയേക്കാം.”
കഴിഞ്ഞ മെയ് മാസത്തിൽ ന്യൂഡൽഹിയിൽ നടന്ന യോഗത്തിന് ശേഷം, ഇറാഖും യുഎഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർക്ക് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നിരുന്നാലും, ഈ മാസം ആദ്യം നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടി ശുഭപ്രതീക്ഷ നൽകി. കാരണം വ്യത്യസ്ത നിലപാടുകളുള്ള രാജ്യങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള വാക്കുകൾ കണ്ടെത്താൻ അതിലെ അംഗങ്ങൾക്ക് കഴിഞ്ഞിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷി ജിൻപിങ്, പുടിൻ, പെസെഷ്കിയൻ തുടങ്ങിയവർ ഇറാനുഎതിരെയുള്ള യുഎസ്-ഇസ്രായേൽ സൈനിക നടപടിയെയും പാശ്ചാത്യ ഉപരോധങ്ങളെയും അപലടിച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
യുഎഇ ഉൾപ്പെടാത്ത എസ്സിഒ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന, ഭിന്നതകൾ പരിഹരിക്കാൻ ബ്രിക്സിന് സാധിക്കുമെന്ന പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ രാജീവ് ഭാട്ടിയ പറഞ്ഞു.
“ബിഷ്കെകിൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ കാര്യമായ മുന്നേറ്റമുണ്ടായിട്ടുണ്ട്,” ഭാട്ടിയ പറഞ്ഞു. എസ്സിഒയിൽ യുഎസിനെ അനുകൂലിക്കുന്ന അംഗങ്ങളുണ്ടായിരുന്നിട്ടും, “എല്ലാ കക്ഷികൾക്കും സ്വീകാര്യമായ രീതിയിലുള്ള ഒരു രൂപീകരണം കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു.”
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംരക്ഷണവാദവും ഏകപക്ഷീയമായ താരിഫ് നയങ്ങളും ബ്രിക്സ് രാജ്യങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കാരണമായിട്ടുണ്ടെന്നും, ഇത് രാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള ഉഭയകക്ഷി അല്ലെങ്കിൽ ത്രികക്ഷി കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കുമെന്നും വിദഗ്ധർ പറഞ്ഞു.
ഈ മാസം പിന്നീട് ഷി ജിൻപിങ് അമേരിക്ക സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, ഉച്ചകോടിയുടെ ഇടവേളയിൽ അദ്ദേഹം ഡൽഹിയിൽ വെച്ച് പുടിനുമായി ചർച്ച നടത്തുമോ എന്നത് വ്യക്തമല്ല.
പ്രധാന ഉഭയകക്ഷി ചർച്ചകൾ
മിഡിൽ ഈസ്റ്റ് വിഷയത്തിൽ ധാരണയിലെത്താനുള്ള ശ്രമങ്ങൾക്ക് പുറമേ, മോദിയും ഷിയും തമ്മിലുള്ള സാധ്യതയുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിലും, മോദിയും പുടിനും തമ്മിൽ നിശ്ചയിച്ചിട്ടുള്ള ചർച്ചകളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
തർക്കത്തിലുള്ള ഹിമാലയൻ അതിർത്തിയിലെ സൈനിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള കരാറിനെ തുടർന്ന് കഴിഞ്ഞ വർഷം ബന്ധം മെച്ചപ്പെടാൻ തുടങ്ങിയതിനുശേഷമുള്ള ഇവരുടെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കും മോദി-ഷി കൂടിക്കാഴ്ച.
ഉച്ചകോടിയുടെ ഇടവേളയിൽ ഷി ജിൻപിങ് മോദിയുമായി ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധങ്ങൾ സുസ്ഥിരമാക്കാനും സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കാനുമുള്ള ശ്രമങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തേക്കും.
ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച മോദിയുമായി പുടിൻ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് ചൊവ്വാഴ്ച പെസ്കോവ് പറഞ്ഞു. വ്യാപാരത്തിനും സാമ്പത്തിക സഹകരണത്തിനുമായിരിക്കും ചർച്ചകളിൽ മുൻഗണന ലഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ ഊർജ്ജ വിതരണക്കാരിൽ ഒരാളായി റഷ്യ തുടരുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടണിൽ നിന്നുള്ള സമ്മർദ്ദത്തെ പ്രതിരോധിച്ചുകൊണ്ട് മോസ്കോയുമായുള്ള തങ്ങളുടെ ദീർഘകാല തന്ത്രപരമായ പങ്കാളിത്തം സന്തുലിതമാക്കാൻ ന്യൂഡൽഹി ശ്രമിക്കുകയും ചെയ്യുന്നു.







