2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്‍റെ 25-ാം വാര്‍ഷികം വെള്ളിയാഴ്ച ന്യൂയോര്‍ക്ക് അനുസ്മരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് ലോവര്‍ മാന്‍ഹട്ടനിലെ ഗ്രൗണ്ട് സീറോയിലാണ് അനുസ്മരണച്ചടങ്ങ് നടക്കുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ല. ആക്രമണസമയത്ത് അധികാരത്തിലുണ്ടായിരുന്ന മുന്‍ പ്രസിഡൻ്റ് ജോര്‍ജ് ഡബ്ല്യു. ബുഷ്, മുന്‍ പ്രസിഡൻ്റുമാരായ ജോ ബൈഡന്‍, ബറാക് ഒബാമ, ബില്‍ ക്ലിന്‍റണ്‍ എന്നിവരും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുസ്മരണ ചടങ്ങില്‍ ഔദ്യോഗിക പ്രസംഗങ്ങള്‍ ഉണ്ടാകില്ല. പകരം കൊല്ലപ്പെട്ടവരുടെ പേരുകള്‍ ബന്ധുക്കള്‍ വായിക്കുകയും ആക്രമണത്തിലെ പ്രധാന നിമിഷങ്ങളെ അനുസ്മരിച്ച് മണി മുഴക്കുകയും ചെയ്യും. ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യ മുസ്ലിം മേയറായ ഡെമോക്രാറ്റിക് മേയര്‍ സോഹ്രാന്‍ മംദാനിയുടെ ചടങ്ങിലെ സാന്നിധ്യം വലതുപക്ഷത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിലേക്ക് വന്‍ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷ. 9/11 മെമ്മോറിയലിനും മ്യൂസിയത്തിനും ചുറ്റും യുഎസ് സീക്രട്ട് സര്‍വീസ് ശക്തമായ സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. മുന്‍കരുതലിന്‍റെ ഭാഗമായി ആൻ്റി-ഡ്രോണ്‍ സംഘത്തെയും വിന്യസിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ഖാഇദ അന്തരിച്ച നേതാവ് ഒസാമ ബിന്‍ ലാദന്‍റെയും മകന്‍ ഹംസയുടെയും ദൃശ്യങ്ങളടങ്ങിയ വിഡിയോ പുറത്തുവിട്ടു. 2019ല്‍ ഹംസയും കൊല്ലപ്പെട്ടതായി ട്രംപ് വ്യക്തമാക്കിയിരുന്നു.







