ഒക്ലഹോമയില്‍ 15 വയസ്സുള്ള സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് വയസ്സുള്ള പെൺകുട്ടി അറസ്റ്റിൽ. ഒക്ലഹോമയിലെ എഡ്മണ്ടിലാണ് സംഭവം. പെണ്‍കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി എഡ്മണ്ട് പൊലീസ് ഡിപ്പാര്‍ട്ട്‌മെൻ്റ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വെടിവെപ്പ് നടന്ന സമയത്ത് സ്ഥലത്തില്ലായിരുന്ന അമ്മയെയാണ് മകള്‍ ഫോണില്‍ ബന്ധപ്പെട്ടതെന്ന് പൊലീസ് വ്യകതമാക്കി. ആരോ സഹോദരനെ വെടിവെച്ചുവെന്ന് മകള്‍ ഫോണില്‍ അറിയിച്ചതായാണ് അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വെടിയേറ്റ കുട്ടിയുടെ തലയിലാണ് ഗുരുതര പരുക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണം തുടരുന്നു.







