ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും വർക്ക് പെർമിറ്റിനായി കാത്തിരിക്കുന്നവർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് ഇമിഗ്രേഷൻ വിഭാഗം പുതിയ കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അപേക്ഷകളുടെ ബാക്ക്‌ലോഗിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരി 28-ലെ കണക്കുകൾ പ്രകാരം ഏകദേശം 48,900 അപേക്ഷകളാണ് ഒത്തുതീർപ്പാക്കിയത്.
ഇമിഗ്രേഷൻ റിഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ കണക്കനുസരിച്ച് ഏറ്റവും വലിയ കുറവുണ്ടായത് വർക്ക് പെർമിറ്റ് അപേക്ഷകളിലാണ്. ഏകദേശം 11 ശതമാനം വർക്ക് പെർമിറ്റ് അപേക്ഷകളാണ് കഴിഞ്ഞ മാസം മാത്രം തീർപ്പാക്കിയത്. കൂടാതെ വിസിറ്റർ വിസ അപേക്ഷകളിൽ 6 ശതമാനവും എക്സ്പ്രസ് എൻട്രി, സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 4 ശതമാനം വീതവും കുറവുണ്ടായിട്ടുണ്ട്. 2025 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ബാക്ക്‌ലോഗ് നിരക്കാണിത്. നിലവിൽ ഐ.ആർ.സി.സി-യുടെ കൈവശം ഏകദേശം 9.4 ലക്ഷം അപേക്ഷകളാണ് ഇനി തീർപ്പാക്കാനുള്ളത്.
പെർമനന്റ് റെസിഡൻസി (PR) അപേക്ഷകളുടെ കാര്യമെടുത്താൽ, ആകെ 10 ലക്ഷത്തിലധികം അപേക്ഷകൾ പരിഗണനയിലുണ്ട്. ഇതിൽ എക്സ്പ്രസ് എൻട്രി വഴിയുള്ള അപേക്ഷകളിൽ ബാക്ക്‌ലോഗ് 15 ശതമാനത്തിൽ നിന്നും 11 ശതമാനമായി കുറഞ്ഞു. ഈ വിഭാഗത്തിൽ ഐ.ആർ.സി.സി കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അപേക്ഷകളിലും ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾ മുൻ മാസത്തെപ്പോലെ തന്നെ 22 ശതമാനത്തിൽ തുടരുകയാണ്.
താൽക്കാലിക താമസത്തിനായുള്ള അപേക്ഷകളിലും വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ജനുവരി മാസത്തെ അപേക്ഷിച്ച് 20,900 അപേക്ഷകൾ കുറഞ്ഞു. വർക്ക് പെർമിറ്റ് അപേക്ഷകളിലെ ബാക്ക്‌ലോഗ് 38 ശതമാനത്തിൽ നിന്നും 27 ശതമാനമായി കുറഞ്ഞത് പുതിയ തൊഴിൽ അന്വേഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്റ്റഡി പെർമിറ്റുകളുടെ ബാക്ക്‌ലോഗും 50 ശതമാനത്തിൽ നിന്നും 46 ശതമാനമായി കുറഞ്ഞു. കാനഡ പൗരത്വത്തിനായുള്ള അപേക്ഷകളിൽ 77 ശതമാനവും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ തീർപ്പാക്കാൻ അധികൃതർക്ക് സാധിക്കുന്നുണ്ട്.
അപേക്ഷകൾ തീർപ്പാക്കുന്നതിലെ ഈ വേഗത കാനഡയിലേക്കുള്ള കുടിയേറ്റം കൂടുതൽ സുഗമമാക്കുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഇത് വലിയ ഗുണകരമാകും. സാധാരണയായി എക്സ്പ്രസ് എൻട്രി അപേക്ഷകൾ ആറ് മാസത്തിനുള്ളിലും ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾ 12 മാസത്തിനുള്ളിലും തീർപ്പാക്കാനാണ് ഐ.ആർ.സി.സി ലക്ഷ്യമിടുന്നത്.






