ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എന്റർപ്രൈസസ് ഐഡന്റിറ്റി) നമ്പർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും, മൂന്നു വർഷം വരെ തടവുശിക്ഷ, 50 ലക്ഷം രൂപ വരെ പിഴ അല്ലെങ്കിൽ രണ്ടും ഒരുമിച്ച് ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും ടെലികോം മന്ത്രാലയം. ഐഎംഇഐ നമ്പറുകൾ ഉൾപ്പെടെയുള്ള ടെലികമ്യൂണിക്കേഷൻ തിരിച്ചറിയൽ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുന്നത് 2023 ലെ ടെലികോം നിയമപ്രകാരം കർശനമായ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും നിലവിലുള്ള നിയമ ചട്ടക്കൂടുകൾ പൂർണമായി പാലിക്കണമെന്നും എല്ലാ നിർമ്മാതാക്കൾക്കും, ബ്രാൻഡ് ഉടമകൾക്കും ഇറക്കുമതിക്കാർക്കും വിൽപനക്കാർക്കും നൽകിയ മുന്നറിയിപ്പിൽ ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു. ഫോണുകൾ ട്രാക് ചെയ്യാനും മറ്റും സുരക്ഷാ ഏജൻസികൾ ഫോണിന്റെ ഐഎംഇഐ ആണ് ആശ്രയിക്കുന്നത്. ഐഎംഇഐയിൽ കൃത്രിമം കാണിക്കുന്നത് കുറ്റവാളികളെ കണ്ടെത്തുന്നതിന് പ്രയാസമാകും.
‘ടെലികോം ശൃംഖലകൾ സുരക്ഷിതമാക്കാനും വ്യാജ ഉപകരണങ്ങൾ തടയാനും 2023 ലെ ടെലികോം നിയമം, 2024 ലെ ടെലികോം സൈബർ സുരക്ഷാ നിയമം എന്നിവ പ്രകാരം ഐഎംഇഐ റജിസ്ട്രേഷനിൽ കേന്ദ്ര സർക്കാർ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും കൃത്രിമം കാണിക്കുന്നത് നിരോധിക്കുകയും ചെയ്യുന്നു. 2024 ലെ ടെലികോം സൈബർ സുരക്ഷാ നിയമപ്രകാരം, ഐഎംഇഐ നമ്പർ മനഃപൂർവ്വം നീക്കം ചെയ്യുന്നതും മായിച്ചുകളയുന്നതും മാറ്റം വരുത്തുന്നതും അല്ലെങ്കിൽ ഭേദഗതി വരുത്തുന്നതും വിലക്കുന്നു.’ – മുന്നറിയിപ്പിൽ പറയുന്നു.







