ഡെൻമാർക്കിലെ ഫ്രെഡറിക് പത്താമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും മൂത്ത മകളായ 19-കാരി ഇസബെല്ല രാജകുമാരി നിർബന്ധിത സൈനിക സേവനത്തിന് തുടക്കം കുറിച്ച് ചരിത്രത്താളുകളിൽ ഇടംനേടിയിരിക്കുകയാണ്. ഡാനിഷ് രാജകുടുംബത്തിൽ നിന്ന് നിർബന്ധിത സൈനിക സേവനത്തിൽ പങ്കാളിയാകുന്ന ആദ്യ വനിതയാണ് ഇവർ. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ, ഓഗസ്റ്റ് 3-നാണ് രാജകുമാരി ഗാർഡ് ഹുസ്സാർ റെജിമെന്റിൽ ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്തത്. മുൻപ് ഇവരുടെ ജ്യേഷ്ഠൻ ക്രൗൺ പ്രിൻസ് ക്രിസ്റ്റ്യനും സേവനം അനുഷ്ഠിച്ചത് ഇതേ ബാരക്കിലായിരുന്നു.
രാജ്യത്തെ സൈനികർക്ക് പ്രതിമാസ ശമ്പളവും നികുതിരഹിത ദിനാബത്തയും ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും, യാതൊരുവിധ പ്രതിഫലവും കൈപ്പറ്റാതെ സൗജന്യമായി സേവനം ചെയ്യാനാണ് ഇസബെല്ല രാജകുമാരി തീരുമാനിച്ചിരിക്കുന്നത്. ഡെൻമാർക്ക് തങ്ങളുടെ സായുധ സേനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. 2024-ൽ സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം ബാധകമാക്കിയ ഡെൻമാർക്ക്, സേവന കാലയളവ് 4 മാസത്തിൽ നിന്ന് 11 മാസമായി ഉയർത്തുകയും ചെയ്തിരുന്നു. രാജകുമാരിക്കൊപ്പം ഈ ആഴ്ച മാത്രം ഏകദേശം 1,600 ഓളം യുവാക്കളാണ് രാജ്യത്ത് പുതിയതായി സൈനിക പരിശീലനം ആരംഭിച്ചിട്ടുള്ളത്.







