പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യേണ്ട ചടങ്ങ് നടക്കുന്ന മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് നടക്കുന്ന വേദിയിലേക്കാണ് ഇവർ എത്തിയത്.
പിടിയിലായവരിൽ ഒരാൾ 24കാരനായ രോഹൻ പരേഖ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ അവകാശപ്പെട്ടതെങ്കിലും പരിശോധനയിൽ കൈവശമുണ്ടായിരുന്നത് വ്യാജ തിരിച്ചറിയൽ കാർഡാണെന്ന് വ്യക്തമായി. രണ്ടാമത്തെ ആളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും പ്രതികളുടെ മൊബൈൽ ഫോണുകളും രേഖകളും പരിശോധിച്ച് ഇരുവരെയും ചോദ്യം ചെയ്തുവരികയുമാണ്.







