2026-27 അധ്യയന വർഷത്തിൽ അമേരിക്കൻ കോളേജുകളിലേക്കും സർവകലാശാലകളിലേക്കും അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 14 ശതമാനത്തിന്‍റെ കുറവുണ്ടായതായി റിപ്പോർട്ട്. 2026-ലെ ഫാൾ സീസണിൽ യുഎസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1,11,000 വരെ കുറവുണ്ടാകാമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. ഇതോടെ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ 3.4 ബില്യൺ ഡോളറിന്‍റെ കുറവുണ്ടാകാനും ഏകദേശം 40,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് വീസ അപ്പോയിൻ്റ്മൻ്റുകൾ ലഭിക്കുന്നതിലെ പരിമിതിയും കാലതാമസവുമാണ് അപേക്ഷകരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അന്താരാഷ്ട്ര തലത്തിൽ യുഎസ് വിദ്യാഭ്യാസത്തോടുള്ള താൽപര്യത്തിലുണ്ടായ പൊതുവായ ഇടിവിന്‍റെ പ്രതിഫലനമാണ് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിലെ കുറവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. കോമൺ ആപ്പ് വഴി ലഭിച്ച അന്താരാഷ്ട്ര അപേക്ഷകളിലും 2026-27 അധ്യയന വർഷത്തിൽ ഒൻപത് ശതമാനത്തിന്‍റെ കുറവുണ്ടായി.







