കർണാടകയിൽ ഭരണപക്ഷ-പ്രതിപക്ഷ തർക്കങ്ങൾക്കിടയിൽ ബിജെപി എംഎൽഎയുടെ മകൾക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്നിരിക്കുകയാണ്. തുമകുരു റൂറൽ മണ്ഡലത്തിലെ എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ചതായി പരാതി ലഭിച്ചിട്ടുള്ളത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലുള്ള ആരതി ഉക്കട ക്ഷേത്രത്തിൽ ഭീമ അമാവാസി ചടങ്ങുകളോട് അനുബന്ധിച്ച് പ്രത്യേക സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മാണ്ഡ്യ വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ സവിതാ പാട്ടീലിനാണ് മർദ്ദനമേറ്റത്. ഓഗസ്റ്റ് 12-ന് രാത്രി 8.15-ഓടെ ക്ഷേത്ര സമുച്ചയത്തിൽ വെച്ചായിരുന്നു ഈ സംഭവം.
ക്ഷേത്രത്തിനുള്ളിൽ ദർശനത്തിനായി എത്തിയ ഐശ്വര്യയ്ക്ക് പ്രവേശനം വൈകിയതിനെ തുടർന്ന് പോലീസുകാരുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഐശ്വര്യ മോശമായ രീതിയിൽ സംസാരിക്കുകയും തന്നോട് അനാദരവ് കാണിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്തതായി സവിതാ പാട്ടീൽ പരാതിയിൽ ആരോപിക്കുന്നു. സവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാതനഹള്ളി പോലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെങ്കിലും ഐശ്വര്യയെ ഇതുവരെ കസ്റ്റഡിയിലെടുക്കാനോ നോട്ടീസ് അയക്കാനോ പോലീസ് തയ്യാറായിട്ടില്ല.
അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡ രംഗത്തെത്തി. മകൾ ശ്രീകോവിലിനുള്ളിൽ കയറാൻ അനുവാദം ചോദിച്ചപ്പോൾ മറ്റ് ചിലരെ കടത്തിവിട്ടിട്ടും അവളോട് പോലീസ് കയർത്തു സംസാരിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മകൾ പോലീസുകാരിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്നും, എങ്കിലും നടന്ന സംഭവത്തിൽ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







