തന്റെ 13 മാസം പ്രായമുള്ള മകളിൽ നിന്ന് 2,400 കിലോമീറ്റർ അകലെ, ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ മൂന്ന് മാസം ചെലവഴിച്ചതോടെ എൽ.ടി (LT) എന്ന അമ്മയുടെ മുന്നിലെ വഴികളെല്ലാം അടയുകയായിരുന്നു. ബേബി ഫോർമുലകളോടും മറ്റ് ഭക്ഷണങ്ങളോടും അലർജിയുള്ള ആ കുഞ്ഞിന് മുലപ്പാൽ അത്യാവശ്യമായിരുന്നു. എന്നാൽ ഹെയ്തിയിൽ നിന്നുള്ള അഭയാർത്ഥിയായ എൽ.ടിയെ ബോണ്ടിൽ വിട്ടയക്കാൻ സർക്കാർ തയ്യാറായില്ല. തുടർന്ന്, ടെക്സസിലെ ഡിറ്റൻഷൻ സെന്ററിൽ നിന്ന് ഫ്ലോറിഡയിലുള്ള കുഞ്ഞിന് മുലപ്പാൽ ശേഖരിച്ച് അയക്കാൻ അനുവദിക്കണമെന്ന് കുടുംബ ഡോക്ടർ അപേക്ഷിച്ചെങ്കിലും സർക്കാർ അത് നിരസിച്ചു.
നിരാശയായ എൽ.ടി തന്റെ കുഞ്ഞിനെ ഡിറ്റൻഷൻ സെന്ററിൽ തന്നോടൊപ്പം നിർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കുട്ടി യുഎസ് പൗരയായതിനാൽ ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ പാർപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സർക്കാർ ആ അപേക്ഷയും തള്ളി. “എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു,” അവർ പറഞ്ഞു.
2025 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റത് മുതൽ എൽ.ടിയെപ്പോലെയുള്ള ആയിരക്കണക്കിന് മാതാപിതാക്കളെയാണ് നാടുകടത്താനായി ലക്ഷ്യമിട്ടിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ കുറഞ്ഞത് 27,000 കുട്ടികളുടെ മാതാപിതാക്കളെയെങ്കിലും അധികൃതർ അറസ്റ്റ് ചെയ്തതായി ‘ദി ഗാർഡിയൻ’ നടത്തിയ വിശകലനത്തിൽ വ്യക്തമാകുന്നു. 2024-നെ അപേക്ഷിച്ച് ഓരോ മാസവും നാടുകടത്തപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം 2025-ൽ ഇരട്ടിയായി വർധിച്ചു.
ട്രംപ് ഭരണകൂടത്തിന് കീഴിൽ അമേരിക്കയിൽ വലിയൊരു കുടുംബ വേർപിരിയൽ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ലെ ആദ്യ ഏഴ് മാസങ്ങളിൽ മാത്രം 15,000 പിതാക്കന്മാരും 3,000 അമ്മമാരും ഉൾപ്പെടെ ഏകദേശം 18,400 മാതാപിതാക്കളെ അധികൃതർ അറസ്റ്റ് ചെയ്തു. ഇത് ഏകദേശം 27,000 മുതൽ 32,000 വരെ കുട്ടികളെ ബാധിച്ചിട്ടുണ്ട്. അറസ്റ്റിലായവരിൽ കുറഞ്ഞത് 12,000 കുട്ടികളെങ്കിലും അമേരിക്കൻ പൗരത്വമുള്ളവരാണ് എന്നതാണ് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നത്. കൂടാതെ, 7,500 പിതാക്കന്മാരുടെയും 1,000 അമ്മമാരുടെയും പൗരത്വം സ്വന്തം കുട്ടികളുടേതിൽ നിന്ന് വ്യത്യസ്തമായതിനാൽ ഇവരെ നാടുകടത്തുന്നത് കുടുംബങ്ങളെ നിയമപരമായി വേർപിരിക്കാൻ കാരണമാകുന്നു. ഓരോ മാസവും ശരാശരി 2,300 മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും 1,400 പേരെ നാടുകടത്തുകയും ചെയ്യുന്ന ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടികൾ, മുൻപ് ബൈഡൻ ഭരണകാലത്തുണ്ടായിരുന്ന പ്രതിമാസ കണക്കുകളേക്കാൾ (700 പേർ) വളരെ കൂടുതലാണ്.
ആദ്യ ട്രംപ് ഭരണകാലത്തെ വിവാദമായ ‘സീറോ ടോളറൻസ്’ നയത്തേക്കാൾ വലിയൊരു കുടുംബ വേർപിരിയൽ പ്രതിസന്ധിയാണ് ഇപ്പോൾ യുഎസ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.






