5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോർട്ടം ചെയ്തു, ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തും; രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള സംഘം എത്തി
തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ 5 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു കഴിഞ്ഞു; ഇനി 15 ശരീരഭാഗങ്ങൾ കൂടി പോസ്റ്റ്മോർട്ടം ചെയ്യാനുണ്ട്. തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയുന്നതിനായി രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ നിന്നുള്ള സംഘം തൃശ്ശൂരിലെത്തിയിട്ടുണ്ട്. ഈ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കും.
അപകടത്തെത്തുടർന്ന് കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജ് സംവിധാനങ്ങൾ കേന്ദ്രീകരിക്കുകയും നാല് സ്ഥലങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം സംബന്ധിച്ച തീരുമാനം ഇന്നത്തെ ക്യാബിനറ്റ് യോഗത്തിൽ ഉണ്ടാകും. ചികിത്സയിലുള്ള ലൈസൻസി സതീശന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റൊരാളെ ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്.
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്. അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്ന് ഗിരീഷ് കൂട്ടിച്ചേർത്തു.
തൃശ്ശൂർ പൂരം നടത്തിപ്പ്: ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ്. ജില്ല ഭരണകൂടവുമായി ആലോചിക്കും, സർക്കാർ തീരുമാനം അനുസരിക്കുമെന്നും ജി രാജേഷ്

പാറമേക്കാവ് ദേവസ്വം ഇന്ന് വൈകിട്ട് ആഘോഷ കമ്മിറ്റിയുടെ യോഗം ചേരുന്നുണ്ട്. ആ യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യും. തുടർന്ന് തിരുവമ്പാടിയുമായും കൂടിയാലോചിക്കുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
തൃശ്ശൂർ പൂരം നടത്തിപ്പിൽ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. ജില്ല ഭരണകൂടവുമായി ആലോചിക്കുമെന്ന് രാജേഷ് വ്യക്തമാക്കി. സർക്കാർ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും ജി രാജേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുടർ നടപടി തീരുമാനിക്കും. ദുരന്തം ഉണ്ടായപ്പോൾ ജനങ്ങളുടെ വികാരം കൂടി പരിഗണിക്കണം. ജില്ലാ ഭരണകൂടം എന്തുപറയുന്നു അക്കാര്യം അനുസരിക്കും. സർക്കാർ നിർദ്ദേശം, ജനവികാരം കണക്കിൽ എടുത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.






