തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ്റെ മൊഴിയെടുത്ത് ഇ ഡി. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ ഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും മരുമകൻ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്.
സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്. മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്നതാണ് പ്രധാന ആരോപണം.
ഇ ഡി റെയ്ഡിനെ തുടർന്ന് പലയിടങ്ങളിലും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തി. പിബി അംഗമായ പിണറായി വിജയനും പാര്‍ട്ടിക്കും എതിരായ ഹീനമായ ആക്രമണമാണ് ഇ ഡി റെയ്ഡെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. യുഡിഎഫ് അതിനു കൂട്ടുനില്‍ക്കുന്നുവെന്നും എം എ ബേബി കുറ്റപ്പെടുത്തി. ഇ ഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇ ഡി റെയ്‌ഡിന്‍റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായിക്ക് എതിരായ വേട്ടയാടലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.






