അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയെ അനുസ്മരിച്ച് പ്രമുഖർ. ദക്ഷിണേന്ത്യയിലെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, നടന്മാരായ രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി എന്നിവർ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. “ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തന്റെ അതുല്യമായ ശബ്ദത്തിലൂടെ ഒന്നിലധികം തലമുറകളുടെ ഹൃദയം കീഴടക്കിയ ഇതിഹാസ പിന്നണി ഗായിക ശ്രീമതി എസ് ജാനകിയുടെ വിയോഗം അതിയായ ദുഃഖമേകുന്നു” എന്ന് വിജയ് തന്‍റെ എക്സ് പോസ്റ്റിൽ എഴുതി.
ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകി (88) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയെന്നും രാത്രി ഏഴരയോടെ മരിച്ചതായും സ്ഥിരീകരിക്കുകയായിരുന്നു. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിൽ പാടി ആരാധകരെ സൃഷ്ടിച്ച എസ് ജാനകിക്ക്, നാല് ദേശീയ ചലച്ചിത്ര അവാർഡുകളും 33 വ്യത്യസ്ത സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്. ജാനകി അമ്മ എന്നും അറിയപ്പെടുന്ന അവർ 2013 ൽ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നിരസിച്ചു. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയ്ക്ക് പരിഗണിക്കണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യൻ സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഈ അംഗീകാരം വളരെക്കാലമായി വൈകുന്നതായി ജാനകി പറഞ്ഞിരുന്നു.







