കാനഡയിൽ മൊബൈൽ ഫോൺ, ഹോം ഇൻ്റർനെറ്റ് പ്ലാനുകൾ എന്നിവ മാറ്റുന്നതിനും റദ്ദാക്കുന്നതിനും ടെലികോം കമ്പനികൾ ഈടാക്കിയിരുന്ന അനാവശ്യ അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകൾ എടുത്തു കളയുന്നു. ജൂൺ 12 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഉപയോക്താക്കൾക്ക് കൂടുതൽ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലേക്ക് മാറുന്നത് എളുപ്പമാകുമെന്ന് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (സിആർടിസി) അറിയിച്ചു.
നിലവിൽ പ്ലാൻ ആക്ടിവേറ്റ് ചെയ്യാനും മാറ്റങ്ങൾ വരുത്താനും കനേഡിയൻ കമ്പനികൾ 30 മുതൽ 80 ഡോളർ വരെയാണ് ഈടാക്കുന്നത്. ഈ അധിക നിരക്കുകൾ ഒഴിവാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് സാമ്പത്തിക ബാധ്യതകളില്ലാതെ തങ്ങൾക്കിണങ്ങിയ മികച്ച സേവനങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് സിആർടിസി ചെയർപേഴ്‌സൺ വിക്കി ഈട്രിഡീസ് വ്യക്തമാക്കി. വ്യക്തിഗത ഉപയോക്താക്കൾക്കും ചെറുകിട ബിസിനസുകൾക്കും ഈ നിയമത്തിൻ്റെ ആനുകൂല്യം ലഭിക്കും. എന്നാൽ, ഈ പുതിയ നിയന്ത്രണം വിപണി മത്സരത്തെ ബാധിക്കുമെന്നും കമ്പനികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കനേഡിയൻ ടെലികമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, പ്ലാനുകൾ മാറ്റുമ്പോൾ ഈടാക്കുന്ന പിഴ മാത്രമാണ് നിരോധിച്ചിട്ടുള്ളതെന്നും, കരാർ കാലാവധിക്ക് മുൻപ് ഫോൺ മാറ്റുകയോ കണക്ഷൻ വിച്ഛേദിക്കുകയോ ചെയ്യുമ്പോൾ ഉപകരണങ്ങൾക്കായി നൽകാനുള്ള ബാക്കി തുക ഉപഭോക്താക്കൾ തുടർന്നും നൽകേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, പ്രൊമോഷണൽ ഓഫറുകൾ അവസാനിക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് കൃത്യമായ അറിയിപ്പ് നൽകണമെന്നും കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്.






