ന്യൂഡൽഹി: 2027 ഏകദിന ലോകകപ്പിൽ മുൻ സഹതാരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. പ്രായം ചൂണ്ടിക്കാട്ടി ഇരുവർക്കുമെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഇരുവരുടെയും സാന്നിധ്യം ടീമിന് വലിയ കരുത്ത് പകരുമെന്നും ലോകകപ്പ് കിരീടം നേടാൻ ഇന്ത്യയെ സഹായിക്കുമെന്നും ധവാൻ അഭിപ്രായപ്പെട്ടു.
നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഹിതും കോഹ്ലിയും അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയിൽ ഇന്ത്യ 2-1 ന് പരാജയപ്പെട്ടെങ്കിലും കോഹ്ലി രണ്ട് അർദ്ധ സെഞ്ചുറികൾ നേടുകയും, ലോർഡ്സിൽ നടന്ന മത്സരത്തിൽ മികച്ചൊരു സെഞ്ചുറിയുമായി രോഹിത് വിമർശകരുടെ വായടപ്പിക്കുകയും ചെയ്തു.
വാർത്താ ഏജൻസിയായ എഎൻഐയോട് (ANI) സംസാരിക്കവെയാണ് ധവാൻ ഇരുവരെയും പ്രശംസിച്ചത്. “അവർ ഇന്ത്യൻ ക്രിക്കറ്റിലെ ലെജൻഡുകളാണ്. 16 വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്. പ്രയാസകരമായ ഘട്ടങ്ങളെ അതിജീവിച്ച് ബാറ്റുകൊണ്ട് മറുപടി നൽകാൻ രോഹിതിന് സാധിച്ചു. കോഹ്ലിയുടെ ഫിറ്റ്നസിനെയും സ്ഥിരതയെയും എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇരുവരുടെയും വലിയ പരിചയസമ്പത്ത് വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് വലിയ നേട്ടമാകും,” ധവാൻ പറഞ്ഞു.
തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ ‘ശിഖർ ധവാൻ ഫൗണ്ടേഷൻ’ ആരംഭിച്ച ആദ്യ STEM (സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ്) ലാബിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ധവാൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.







