കഴിഞ്ഞ വർഷം ഒൻ്റാരിയോയിലെ ടൊറൻ്റോയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. ടൊറൻ്റോ സ്വദേശി അബ്ദുൾ ഗഫൂരി (32) ആണ് അറസ്റ്റിലായത്. 30 വയസ്സുള്ള ഹിമാൻഷി ഖുറാനയാണ് കൊല്ലപ്പെട്ടത്. ഇവരെ 2025 ഡിസംബർ 20 മുതൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സ്ട്രാച്ചൻ അവന്യൂവിനും വെല്ലിംഗ്ടൺ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള ക്വീൻ വെസ്റ്റ് മേഖലയിലെ വീടിനുള്ളിൽ ഹിമാൻഷി ഖുറാനയെ മരിച്ചനിലയിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഹിമാൻഷിയും പ്രതിയുംഅടുപ്പത്തിലായിരുന്നുവെന്ന് ടൊറൻ്റോ പോലീസ് പറയുന്നു. കൊലപാതകശേഷം രാജ്യം വിട്ട പ്രതി അബ്ദുൾ ഗഫൂരിക്കായി രാജ്യത്തുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് 7 ന് ഗഫൂരിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക്കുറ്റം ചുമത്തി. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. അന്വേഷണം തുടരുന്നു.







