ലേക്ക് ഒൻ്റാരിയോയുടെ പേര് ലേക്ക് അമേരിക്ക എന്നാക്കി മാറ്റാനുള്ള പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശത്തിനെതിരെ സ്വന്തം പാര്‍ട്ടിക്കാരനായ മേയര്‍ രംഗത്ത്. ന്യൂയോര്‍ക്കിലെ ഒസ്വീഗോ നഗരത്തിന്‍റെ റിപ്പബ്ലിക്കന്‍ മേയര്‍ റോബര്‍ട്ട് കൊറാഡിനോയാണ് ട്രംപിന്‍റെ നിര്‍ദേശത്തിനെതിരേ രംഗത്തു വന്നത്. ലേക്ക് ഒൻ്റാരിയോ, ഒൻ്റാരിയോയുടെ സ്വത്വത്തിന്‍റെയും ചരിത്രത്തിന്‍റെയും അവിഭാജ്യ ഭാഗമാണെന്നും പേര് മാറ്റാനുള്ള തീരുമാനത്തെ നഗരവാസികള്‍ എതിര്‍ക്കുന്നുവെന്നും മേയര്‍ വ്യക്തമാക്കി. ഒസ്വീഗോ ഉള്‍പ്പെടുന്ന പ്രദേശം 2016, 2020, 2024 പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളില്‍ ട്രംപിനെ പിന്തുണച്ചിരുന്നു.
ലേക്ക് ഒൻ്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാന്‍ ട്രംപ് ഓഗസ്റ്റ് 27ന് എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയിരുന്നു. അമേരിക്കന്‍ ഫെഡറല്‍ സംവിധാനത്തില്‍ ഉപയോഗിക്കുന്ന പേരിനാണ് ഈ മാറ്റം ബാധകമാകുന്നത്. എന്നാല്‍ ന്യൂയോര്‍ക്കിലെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും കാനഡയ്ക്കും പൊതുജനങ്ങള്‍ക്കും പുതിയ പേര് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല.
ഒസ്വീഗോ നഗരം ട്രംപിന്‍റെ നിര്‍ദേശം അംഗീകരിക്കില്ലെന്നും നഗരത്തിലെ ഔദ്യോഗിക രേഖകളിലും വിനോദസഞ്ചാര സൈന്‍ബോര്‍ഡുകളിലും നിലവില്‍ മാറ്റം വരുത്തില്ലെന്നും മേയര്‍ വ്യക്തമാക്കി. ലേക്ക് ഒൻ്റാരിയോ ടൂറിസം, മത്സ്യബന്ധനം, കപ്പല്‍ ഗതാഗതം തുടങ്ങി നിരവധി മേഖലകളുമായി അടുത്ത ബന്ധമുള്ളതാണെന്നും അതിനാല്‍ പേര് മാറ്റുന്നത് ചരിത്രപരമായ വ്യക്തിത്വത്തെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







