ബ്രിട്ടീഷ് കൊളംബിയയിൽ മുങ്ങിമരണങ്ങളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പ്രവിശ്യയിൽ കുറഞ്ഞത് 30 പേരെങ്കിലും മുങ്ങിമരിച്ചതായി ബി.സി ആൻഡ് യൂക്കോൺ ലൈഫ് സേവിങ് സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20 മരണങ്ങൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. പ്രവിശ്യയിലെ ഭൂരിഭാഗം മുങ്ങിമരണങ്ങളും നദികൾ, തടാകങ്ങൾ, കടൽ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളിലാണ് സംഭവിക്കുന്നത്. പലരും സാഹസങ്ങൾക്ക് മുതിരുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ബി.സി അഡ്വഞ്ചർസ്മാർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ സാന്ദ്ര റിച്ചസ് ചൂണ്ടിക്കാണിക്കുന്നു.
മുങ്ങിമരണങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നതായി സൊസൈറ്റി പറയുന്നു. ജലാശയങ്ങളിൽ ഇറങ്ങുന്നവർ ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കണമെന്ന് സൊസൈറ്റി കർശന നിർദ്ദേശം നൽകി. നീന്തൽ, ബോട്ടിംഗ്, കയാക്കിങ്, പാഡിൽബോർഡിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടതിൽ ഭൂരിഭാഗവും. ഈ അപകടങ്ങളിലെല്ലാം തന്നെ ആളുകൾ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നില്ല. യാത്ര കൃത്യമായി പ്ലാൻ ചെയ്യുക, ആവശ്യമായ പരിശീലനം നേടുക, അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ കരുതുക എന്നീ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ ജലാശയങ്ങളിലെ വിനോദങ്ങൾ സുരക്ഷിതമാക്കാൻ സാധിക്കൂ എന്ന് സുരക്ഷാ വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു.







