ഓട്ടവ: ചന്ദ്രന്റെ അജ്ഞാതമായ മേഖലകളിലേക്ക് ചരിത്രയാത്ര നടത്തിയ ആർട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശ യാത്രികർക്ക് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഗംഭീര സ്വീകരണം നൽകി. പത്ത് ദിവസം നീണ്ടുനിന്ന ദൗത്യത്തിലൂടെ മനുഷ്യചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച ജെറമി ഹാൻസൻ, റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക് എന്നിവരെ പ്രധാനമന്ത്രി നേരിൽ കണ്ട് അഭിനന്ദിച്ചു. ചന്ദ്രോപരിതലത്തെ ലക്ഷ്യം വച്ചുള്ള മനുഷ്യന്റെ വരാനിരിക്കുന്ന കുതിപ്പിന് ആവേശകരമായ തുടക്കമാണ് ഈ സംഘം നൽകിയതെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി. ഈ ചരിത്രനേട്ടത്തിൽ പങ്കാളികളായ ഓരോ യാത്രികനെയും അവരുടെ അസാധാരണമായ ധൈര്യത്തിനും അർപ്പണബോധത്തിനും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ഭാവിയിൽ നാസയുമായി സഹകരിച്ച് ബഹിരാകാശ രംഗത്ത് കാനഡയ്ക്ക് നൽകാവുന്ന നൂതനപദ്ധതികളെക്കുറിച്ച് കാർണി ചർച്ച ചെയ്തു. ഈ ദൗത്യം വലിയൊരു ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണെന്നും വരാനിരിക്കുന്ന പദ്ധതികളിൽ അംഗമാകാൻ കാനഡ സജ്ജമാണെന്നും കാർണി ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി യാത്രികർക്ക് പ്രത്യേക വെള്ളിനാണയങ്ങളും ഹാൻസന് കാനഡയുടെ ദേശീയ പതാകയും അദ്ദേഹം സമ്മാനിച്ചു. പകരമായി ബഹിരാകാശത്ത് കൊണ്ടുപോയ കനേഡിയൻ ഫ്ലാഗ് പാച്ച് ഹാൻസൻ പ്രധാനമന്ത്രിക്ക് കൈമാറി.
അടുത്ത വർഷം നടക്കാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിന് മുന്നോടിയായാണ് ഈ സന്ദർശനം. 2028 ൽ മനുഷ്യനെ ചന്ദ്രോപരിതലത്തിൽ എത്തിക്കുന്ന ആർട്ടെമിസ് IV ദൗത്യമാണ് ബഹിരാകാശ ഏജൻസികളുടെ പ്രധാന ലക്ഷ്യം. ബുധനാഴ്ച ഉച്ചയ്ക്ക് ആർട്സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ബഹിരാകാശ അനുഭവങ്ങൾ യാത്രികർ ആളുകളുമായി പങ്കുവെച്ചു. ഈ ചരിത്ര ദൗത്യം ഭാവിയിലെ ശാസ്ത്ര ഗവേഷണങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് സംഘം പങ്കുവെച്ചു.






