ഒരു മാസമായി പണിമുടക്കുന്ന ബാങ്ക് ഓഫ് കാനഡ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പകരമായി കരാർ അടിസ്ഥാനത്തിൽ താൽക്കാലിക തൊഴിലാളികളെ നിയമിക്കുന്നത് തടഞ്ഞ് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB). പണിമുടക്ക് സമയത്ത് കരാർ തൊഴിലാളികളെയും മറ്റ് യൂണിയൻ അംഗങ്ങളെയും ജോലിക്ക് നിയോഗിച്ചതിലൂടെ ബാങ്ക് ഓഫ് കാനഡ ലേബർ കോഡ് ലംഘിച്ചതായി CIRB ചൂണ്ടിക്കാട്ടി. പുതിയ തൊഴിൽ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ജൂൺ മുതൽ സുരക്ഷാ ജീവനക്കാർ സമരം ആരംഭിച്ചു.
വേതന വർധന, ആനുകൂല്യങ്ങൾ, കൃത്യമായ ജോലി സമയം എന്നിവ ആവശ്യപ്പെട്ട് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) യൂണിയനു കീഴിലുള്ള 63 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒട്ടാവയിലും മോൺട്രിയലിലുമായി പണിമുടക്കുന്നത്. ഇതിനിടെ ബാങ്ക് അധികൃതർ മാനദണ്ഡങ്ങൾ ലംഘിച്ച് സുരക്ഷാ ചുമതലകൾക്കായി മൂന്നാം കക്ഷി ഏജൻസിയെ നിയമിക്കാൻ ശ്രമിച്ചതിനെതിരെ യൂണിയൻ നൽകിയ പരാതിയിലാണ് വിധി വന്നിരിക്കുന്നത്. ഫെഡറൽ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ പണിമുടക്ക് നടക്കുമ്പോൾ പകരം ജീവനക്കാരെ വെക്കുന്നത് നിരോധിച്ച് കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന നിയമത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടി. അതേസമയം ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സെൻട്രൽ ബാങ്ക് ചർച്ചയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് PSAC ദേശീയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് അലക്സ് സിലാസ് പ്രതികരിച്ചു. ബോർഡ് തീരുമാനം മാനിക്കുന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം ഉത്തരവ് എത്രയും വേഗം നടപ്പാക്കുമെന്നും ബാങ്ക് ഓഫ് കാനഡ പ്രസ്താവനയിലൂടെ അറിയിച്ചു.







