ഫ്ലൈയിംഗ് പരിശീലനത്തിനായി റൺവേയിൽ നിന്നും ആകാശത്തേക്ക് ഉയർന്നതായിരുന്നു ആ ചെറുവിമാനം. അർജന്റീനയിലെ കോർഡോബയിലുള്ള ഒരു ഫ്ലൈയിംഗ് സ്കൂളിൽ നിന്ന് പതിവുപോലെ തുടങ്ങിയ ആ യാത്ര ഏതാനും മിനിറ്റുകൾക്കകം ഒരു വലിയ ദുരന്തത്തിനും അതിലൊളിഞ്ഞിരുന്ന അതിസാഹസികതയ്ക്കും സാക്ഷ്യം വഹിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
വിമാനം ഏകദേശം 850 അടി ഉയരത്തിൽ പറക്കുന്നതിനിടെ, 42 കാരനായ ഇൻസ്ട്രക്ടർ ലിയാൻഡ്രോ ബെർട്ടാസ്സോ തന്റെ സീറ്റ് ബെൽറ്റും ഹെഡ്‌സെറ്റും ഊരിമാറ്റി വിമാനത്തിന്റെ വാതിൽ തുറന്നു. തൊട്ടടുത്തിരുന്ന ട്രെയിനിയായ റൊസാരിയോ എന്ന വിദ്യാർത്ഥിനിയെ നോക്കി, “നിനക്ക് ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമല്ലോ, മുന്നോട്ട് പോവുക” എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആ അവസാന വാക്കുകൾക്ക് പിന്നാലെ അദ്ദേഹം വിമാനത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
ഭയത്തെ അതിജീവിച്ച നിമിഷങ്ങൾ ഗുരുവും സഹായിയുമായ ഇൻസ്ട്രക്ടർ ആകാശത്തുവെച്ച് പെട്ടെന്ന് അപ്രത്യക്ഷനായതോടെ 26-കാരിയായ റൊസാരിയോ വിമാനത്തിനുള്ളിൽ പൂർണ്ണമായും ഒറ്റപ്പെട്ടു. എൻജിൻ തകരാറോ മോശം കാലാവസ്ഥയോ ഉണ്ടായാൽ എന്തുചെയ്യണമെന്ന് പൈലറ്റുമാർക്ക് പരിശീലനം ലഭിക്കാറുണ്ട്, എന്നാൽ കൂടെയുള്ളയാൾ പെട്ടെന്ന് ചാടിമരിച്ചാൽ എന്തുചെയ്യണമെന്ന് ആരും പഠിപ്പിക്കാറില്ല.
എന്നാൽ, ആ കടുത്ത മാനസിക സമ്മർദ്ദത്തിലും റൊസാരിയോ നിയന്ത്രണം കൈവിട്ടില്ല. അസാധാരണമായ ധൈര്യം സംഭരിച്ച് അവൾ വിമാനം സുരക്ഷിതമായി എയർഫീൽഡിൽ തിരിച്ചിറക്കി. തുടർന്ന് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇൻസ്ട്രക്ടർ വീണ സ്ഥലം കണ്ടെത്താൻ സഹായിക്കുകയും ചെയ്തു. പിന്നീട് നടത്തിയ തിരച്ചിലിൽ ടോളിഡോ നഗരത്തിന് സമീപത്തുനിന്ന് ബെർട്ടാസ്സോയുടെ മൃതദേഹം കണ്ടെടുത്തു.
അന്വേഷണം പുരോഗമിക്കുന്നു ഈ സംഭവത്തിൽ ദുരൂഹതകളോ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളോ ഉള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് പ്രൊസിക്യൂട്ടർമാർ വ്യക്തമാക്കി. ബെർട്ടാസ്സോ മാനസികമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും മരണത്തിന് മുൻപ് ചികിത്സ തേടിയിരുന്നതായും അദ്ദേഹത്തിന്റെ കുടുംബം പിന്നീട് വെളിപ്പെടുത്തി. എന്നാൽ സഹപ്രവർത്തകർക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല.
ഒരു വശത്ത് പ്രിയപ്പെട്ട ഇൻസ്ട്രക്ടറുടെ വിയോഗത്തിന്റെ ഞെട്ടലിലുമാണെങ്കിലും, അതിഭയനാകമായ ഒരു സാഹചര്യത്തിൽ നിന്ന് വിമാനവും സ്വന്തം ജീവനും രക്ഷിച്ച റൊസാരിയോയുടെ ധീരതയെ വ്യോമയാന രംഗത്തെ വിദഗ്ദ്ധർ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം അധികൃതർ തുടരുകയാണ്.







