ഒൻ്റാരിയോ വിറ്റ്ബിയിൽ വീണ്ടും കയോടിയുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റതായി ഡർഹാം റീജിയണൽ പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 8:30 ന് ബ്രോക്ക് സ്ട്രീറ്റ് നോർത്തിനും റോസ്‌ലാൻഡ് റോഡ് ഈസ്റ്റിനും സമീപമുള്ള വാനിയർ പാർക്കിലാണ് സംഭവം. പാർക്കിൽ കളിക്കുകയായിരുന്ന രണ്ട് വയസ്സുള്ള ആൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ മാതാപിതാക്കളും സമീപത്തുള്ള നിരവധി ആളുകളും കയോടിയെ തുരത്തുന്നതിന് മുമ്പ് കുട്ടിയുടെ മുഖത്ത് കടിയേറ്റു. പ്രകോപനമില്ലാതെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ജൂൺ 22 തിങ്കളാഴ്ച കോറണേഷൻ റോഡ്, റോസ്‌ലാൻഡ് റോഡ് എന്നിവയ്ക്ക് സമീപമുള്ള വനമേഖലയോട് ചേർന്നുള്ള മൈതാനത്ത് പിഞ്ചുകുഞ്ഞിനെ കയോടി ആക്രമിച്ചിരുന്നു.
മേഖലയിൽ വന്യജീവികളുടെ സാന്നിധ്യവും ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുലർച്ചെയും സന്ധ്യാസമയങ്ങളിലുമാണ് വന്യമൃഗങ്ങൾ കൂടുതലും പുറത്തിറങ്ങുന്നത്. ഈ സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വന്യമൃഗങ്ങളെ നേരിടേണ്ടി വന്നാൽ ഭയന്നോടരുതെന്നും, കൈകൾ ഉയർത്തിയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും അവയെ തുരത്താൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു.







