അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഇരുവരുടെയും സുഹൃത്തായ മലയാളി യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ 22 മറ്റത്ത് ജിജി മാത്യുവിന്റെയും പരേതയായ ബെസ്സിയുടെയും മകള്‍ ആന്‍ മേരി മാത്യു (40) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും അപ്പാര്‍ട്ട്മെൻ്റിലെ താമസക്കാരിയാണ് അനില.
അഞ്ജനയെ അനില കാറിടിപ്പിച്ചതിനു ദൃക്സാക്ഷികളുണ്ടെന്നു പൊലീസ് വ്യക്തമാക്കി. ആനിനെ ഫ്ലാറ്റിനുനുള്ളില് കുത്തേറ്റു മരിച്ച നിലയിലാണ് കാണപ്പെട്ടത്.ഡിക്സണ്‍ ലാന്‍ഡിങ് റോഡില്‍ മില്‍ക്രീക്ക് അപ്പാര്ട്മെൻ്റ്സിലായിരുന്നു മൂന്നുപേരും കുടുംബസമേതം താമസിച്ചിരുന്നത്. ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും ഒന്നിച്ചു സിനിമ കാണാന്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍, വെള്ളിയാഴ്ച്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാര്ട്മെൻ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള SUV ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികള്‍ കണ്ടിരുന്നു. വണ്ടിയോടിച്ചതും സ്ത്രീയാണെന്നു താമസക്കാര്‍ മില്‍പീറ്റസ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോള്‍ അഞ്ജനയെ സംഭവസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ നീല SUV മുന്‍ഭാഗം തകര്‍ന്ന നിലയില്‍ കിടക്കുന്നതും പൊലീസ് കണ്ടെത്തി. വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭര്‍ത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റു ചോര വാര്‍ന്ന് ആനും മരിച്ചുകിടക്കുന്നതു കാണുന്നത്. യുഎസിലെ സ്കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയാണ് ആൻ. ആന്‍ട്രീസ (12), അലീസ (5) എന്നിവരാണ് മക്കള്‍. അഞ്ജനയുടെ ഭര്‍ത്താവ് പീച്ചി വിലങ്ങന്നൂര്‍ സ്വദേശി വിജീഷ് കലിഫോര്‍ണിയയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറാണ്. അഞ്ജന അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. മകള്‍ വാമിക.







