അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ലേക്ക് ഒൻ്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക രേഖകളിലും മാപ്പുകളിലും പുതിയ പേര് ഉപയോഗിക്കാനാണ് ഉത്തരവ്. അമേരിക്ക-കാനഡ വ്യാപാരയുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്‍റെ നടപടി. ഇതിനിടെ, ഭാവിയില്‍ അറ്റ്‌ലാൻ്റിക്, പസഫിക് സമുദ്രങ്ങളുടെ പേരിലും മാറ്റം വരുത്തിയേക്കുമെന്ന സൂചന ട്രംപ് നല്‍കി. ”ഇനി നമുക്ക് ഒരു സമുദ്രം കൂടി വേണം” എന്നായിരുന്നു ഓവല്‍ ഓഫീസിലെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റിയതിന് പിന്നാലെയാണ് ട്രംപ് വീണ്ടും വലിയൊരു ഭൂമിശാസ്ത്രപരമായ പേരുമാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലേക്ക് ഒൻ്റാരിയോയുടെ പേരുമാറ്റം അമേരിക്കയിലെ ഫെഡറല്‍ ഉപയോഗത്തിന് മാത്രമാണ് ബാധകമാകുക. കാനഡയോ അന്താരാഷ്ട്ര സ്ഥാപനങ്ങളോ മറ്റ് രാജ്യങ്ങളോ തടാകത്തെ ‘ലേക്ക് അമേരിക്ക’ എന്ന് വിളിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. അമേരിക്കന്‍ ആഭ്യന്തര രേഖകളിലെ പേര് മാറ്റുന്നതിനായി 30 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര വകുപ്പിനും യുഎസ് ബോര്‍ഡ് ഓണ്‍ ജിയോഗ്രാഫിക് നെയിംസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്ക-കാനഡ വ്യാപാര തര്‍ക്കമാണ് പേരുമാറ്റത്തിന് പിന്നിലെ പ്രധാന കാരണം. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയതിനു പിന്നാലെ കാനഡയും തിരിച്ചടി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സംഘര്‍ഷം കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് ട്രംപ് തടാകത്തിന്‍റെ പേരും മാറ്റിയത്. അതേസമയം ട്രംപിന്‍റെ നടപടിയെ കാനഡ തള്ളി. കാനഡയിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും തടാകം ‘ലേക്ക് ഒൻ്റാരിയോ’ എന്നുതന്നെ അറിയപ്പെടുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുലും പുതിയ പേര് ഉപയോഗിക്കില്ലെന്ന് അറിയിച്ചു. 400 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ‘ലേക്ക് ഒൻ്റാരിയോ’ എന്ന പേര്.







