യുഎസിലെ ഷിക്കാഗോയിലും ന്യൂജഴ്സിയിലെ ട്രെന്‍റണിലുമുണ്ടായ വെടിവെപ്പുകളിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഷിക്കാഗോയിലെ സൗത്ത് സൈഡിലുള്ള വാഷിങ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി വൈകിയാണ് വെടിവെപ്പുണ്ടായത്.
പ്രാദേശിക സമയം രാത്രി 11 ഓടെ ഹൈഡ് പാര്‍ക്ക് മേഖലയിലെ വാഷിങ്ടണ്‍ പാര്‍ക്കിലായിരുന്നു സംഭവം. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ 35 വയസ്സുള്ള യുവാവിനെ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമുള്‍പ്പെടെ ഒമ്പത് പേര്‍ക്കും വെടിയേറ്റതായി പൊലീസ് അറിയിച്ചു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നിലധികം അക്രമികള്‍ വെടിയുതിര്‍ത്തിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ന്യൂജഴ്സിയിലെ ട്രെന്‍റണിലും സമാനമായ കൂട്ട വെടിവപ്പുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 12.25ഓടെ ഗ്രീന്‍വുഡ് ആന്‍ഡ് ഹാമില്‍ട്ടണ്‍ മേഖലയിലെ ലോക്കസ്റ്റ് സ്ട്രീറ്റിലായിരുന്നു സംഭവം. നിരവധി വെടിയൊച്ചകള്‍ കേട്ടതായി 911-ല്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വെടിവപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ട്രെന്‍റണ്‍ പൊലീസ് അറിയിച്ചു. പരുക്കേറ്റ ഒമ്പത് പേരെയും ക്യാപിറ്റല്‍ ഹെല്‍ത്ത് റീജിയണല്‍ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ട്രെന്‍റണ്‍ സംഭവത്തിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.







