ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കില്ലെന്ന് ആവർത്തിച്ച് കാനഡയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ. നിജ്ജാർ വധം കാനഡയിലെ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിജ്ജാർ വധത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗാങ്‌സ്റ്റർ ഗോൾഡി ബ്രാർ നടത്തുന്നതായി പറയപ്പെടുന്ന ഓഡിയോ സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് വർമ്മയുടെ പ്രതികരണം. 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ നാല് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരമ്ജിത് സിങ് പമ്മയും ഗോൾഡി ബ്രാറും നടത്തുന്നതായി പ്രചരിക്കുന്ന ഈ ഓഡിയോ സന്ദേശത്തിൽ ആർഷ് ദല്ല, സുഖാ എന്നിവരുൾപ്പെടെയുള്ള കാനഡയിലെ ക്രിമിനൽ സംഘാംഗങ്ങളും നിജ്ജാറും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ച് സൂചനകളുണ്ട്. അതേസമയം ഈ ഓഡിയോയുടെ വിശ്വസനീയത പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







