അമേരിക്കയിലെ ഓറിഗനിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോര്‍ട്ട്ലാന്‍ഡില്‍ നിന്ന് ഏകദേശം 30 മൈല്‍ അകലെയുള്ള ഫോറസ്റ്റ് ഗ്രോവിന് സമീപത്തെ ഗ്രാമപ്രദേശത്താണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെയും ചത്ത നിലയില്‍ കണ്ടെത്തിയതായി വാഷിംഗ്ടണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കൊലപാതകങ്ങള്‍ യാദൃച്ഛികമായി നടന്നതല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കൊലപാതകങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്ന 36 വയസ്സുള്ള ബെഞ്ചമിന്‍ ചാള്‍സ് പാര്‍ക്കറെ പിന്നീട് വാഷിംഗ്ടണിലെ എനമ്‌ക്ലോ നഗരത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തെ സ്വത്ത് രേഖകളില്‍ പാര്‍ക്കറുടെ പേരും ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.







