ഓണത്തോടനുബന്ധിച്ച് യുകെയിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയ നിരക്കിലെ വർധനവ്. വിപണിയിലെ പുതിയ വിവരമനുസരിച്ച് ഒരു പൗണ്ടിന് 130.63 രൂപ വരെ ലഭിക്കുന്നുണ്ട്. ഇത് നാട്ടിലുള്ള കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക നേട്ടം നൽകുമെങ്കിലും യുകെയിലെ ഉയർന്ന ജീവിതച്ചെലവ് പ്രവാസികൾക്ക് ഇപ്പോഴും തിരിച്ചടിയാണ്.
യുകെയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 2.9 ശതമാനമായി ഉയർന്നിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങളായ ഊർജ നിരക്ക്, വാടക, ഗ്യാസ്, വൈദ്യുതി ബില്ലുകൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെ ഉയർന്ന ചെലവുകൾ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭക്ഷണസാധനങ്ങളുടെയും പാനീയങ്ങളുടെയും വിലയിൽ വലിയ വർധനവുണ്ടായതിനാൽ നിലവിലെ ഭക്ഷ്യപണപ്പെരുപ്പ നിരക്കിൽ നേരിയ കുറവുണ്ടെങ്കിലും ജീവനക്കാരുടെ യഥാർത്ഥ ചെലവ് ഭാരം കുറഞ്ഞിട്ടില്ല.
നാട്ടിലേക്ക് പണമയക്കുമ്പോൾ കൂടുതൽ തുക ലഭിക്കുന്നത് ആശ്വാസമാണെങ്കിലും, ഭൂരിഭാഗം മലയാളികളും കുടുംബത്തോടൊപ്പം യുകെയിൽ തന്നെ വസിക്കുന്നതിനാൽ വരുമാനത്തിന്റെ വലിയൊരു പങ്കും അവിടെത്തന്നെ ചെലവഴിക്കേണ്ടിവരുന്നു. കൂടാതെ, വിനിമയ നിരക്കുകൾ ദിവസേന മാറുന്നതിനാലും ബാങ്ക് ഫീസുകൾ വ്യത്യാസപ്പെടുന്നതിനാലും പണമയക്കുന്ന സമയത്തെ നിരക്കുകൾ കൃത്യമായി പരിശോധിച്ച് വേണം നടപടികൾ പൂർത്തിയാക്കാൻ.







