അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ അടിയന്തരമായി ഹൗസ് കോമ്മൺസ് വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. കൂടാതെ പ്രധാനമന്ത്രി മാർക്ക് കാർണി നിരസിച്ച കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അമേരിക്കയുടെ 50% താരിഫിനെതിരെ കാനഡ നടപ്പിലാക്കുന്ന നയങ്ങൾ എന്തൊക്കെയാണെന്നും അവ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കണമെന്നും പിയേർ നിർദ്ദേശിച്ചു.
കാർണിയുടെ വ്യാപാര-സാമ്പത്തിക നയങ്ങൾ കാരണം ഇന്ധനം, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് ഉണ്ടാകുന്ന വിലക്കയറ്റം ജനങ്ങളെ എത്രത്തോളം ബാധിക്കുമെന്നും, താരിഫുകൾ മൂലം ഭീഷണിയിലായ സ്റ്റീൽ, അലുമിനിയം, മരം, ഓട്ടോമൊബൈൽ മേഖലകളിലെ തൊഴിലുകൾ എങ്ങനെ സംരക്ഷിക്കുമെന്നും വ്യക്തമാക്കണം, പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. സുസ്ഥിരമായ വ്യാപാരക്കരാർ ഉണ്ടാക്കുന്നതിൽ നേരിട്ട പരാജയവും വർധിച്ചു വരുന്ന താരിഫുകളും കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







