ആൽബർട്ടയിലെ സൗത്ത് എഡ്മിന്‍റനിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായതായി റിപ്പോർട്ട്. ഓഗസ്റ്റ് ആറിന് നഗരത്തിലെ വാൾമാർട്ട് സ്റ്റോറിലാണ് സംഭവം. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ തൽവിന്ദർ സിംഗ് അത്വാലിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. കേസിൽ എഡ്മിന്‍റൻ പോലീസ് സർവീസിൻ്റെ ‘ഹേറ്റ് ക്രൈംസ് യൂണിറ്റ്’ അന്വേഷണം ആരംഭിച്ചു.
സാധനങ്ങൾ വാങ്ങാനായി കടയിലെത്തിയ തന്നെ ഒരു പുരുഷനും സ്ത്രീയും ചേർന്ന് പരിഹസിച്ചതായി അത്വൽ പറയുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും പുരുഷൻ അത്വാലിൻ്റെ കഴുത്തിന് പിടിച്ച് മുഖത്തടിക്കുകയും താടിക്ക് പിടിച്ചുവലിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സ്ത്രീ അത്വാലിനെ തള്ളിമാറ്റുകയും ചെയ്തു. അത്വാലിൻ്റെ തലപ്പാവ് ഭാഗികമായി അഴിഞ്ഞുപോയ നിലയിൽ തറയിൽ വീണുകിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് എത്തുന്നതിന് മുൻപ് തന്നെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രാഥമിക പ്രതികരണത്തിൽ അത്വൽ നിരാശ പ്രകടിപ്പിച്ചു. ഇരുവിഭാഗത്തിനെതിരെയും കേസ് എടുക്കാമെന്നാണ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതെന്ന് തൽവിന്ദർ സിംഗ് അത്വാൽ ആരോപിച്ചു. സംഭവം ഗൗരവമായി കാണണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ ആവശ്യപ്പെട്ടു.







