സസ്‌കാറ്റൂൺ: നഗരത്തിൽ അടുത്തിടെ വൻ വിവാദങ്ങൾക്ക് വഴിവെച്ച കലാരൂപത്തിന്റെ (Art Installation) പശ്ചാത്തലത്തിൽ, പൊതു കലാരൂപങ്ങൾക്കുള്ള ഫണ്ടിംഗ് പദ്ധതി റദ്ദാക്കണമെന്ന പ്രമേയം സസ്‌കാറ്റൂൺ സിറ്റി കൗൺസിൽ തള്ളി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിലാണ് ഫണ്ടിംഗ് തുടരാൻ കൗൺസിലർമാർ തീരുമാനിച്ചത്.
5 ദശലക്ഷം ഡോളറിലധികം തുക ചെലവഴിക്കുന്ന നഗര വികസന പദ്ധതികളുടെ (Capital Projects) ആകെ തുകയുടെ ഒരു ശതമാനം വരെ (പരമാവധി 500,000 ഡോളർ) പൊതു കലാരൂപങ്ങൾക്കോ കലാപരമായ ഡിസൈനുകൾക്കോ ആയി മാറ്റിവെക്കണമെന്നാണ് ‘സിവിക് ക്യാപിറ്റൽ പ്രൊജക്ട് പബ്ലിക് ആർട്ട് ഫണ്ടിംഗ് സ്ട്രീം’ നയം അനുശാസിക്കുന്നത്.
കഴിഞ്ഞ ജൂണിൽ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച, ഹിമാനികളുടെ (glacier) ആകൃതിയിലുള്ള മൂന്ന് ശില്പങ്ങൾ നഗരത്തിൽ അനാച്ഛാദനം ചെയ്തിരുന്നു. 2,97,000 ഡോളർ ചെലവഴിച്ചു നിർമ്മിച്ച ഈ ശില്പങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെയാണ് വാർഡ് 5 കൗൺസിലർ റാണ്ടി ഡോണോവർ ഈ ഫണ്ടിംഗ് നയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ വോട്ടെടുപ്പിൽ 8-3 എന്ന ഭൂരിപക്ഷത്തിൽ പ്രമേയം തള്ളപ്പെട്ടു. റാണ്ടി ഡോണോവറെ കൂടാതെ കൗൺസിലർമാരായ ബെവ് ഡുബോയിസ്, ട്രോയ് ഡേവീസ് എന്നിവർ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്.
കലാരൂപത്തിനെതിരെയും അതിന്റെ കനത്ത ചെലവിനെതിരെയും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും, കലാമേഖലയ്ക്കുള്ള ഫണ്ടിംഗ് നിർത്തലാക്കുന്നത് ഭാവിയിൽ വലിയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രമുഖർ നയത്തെ പിന്തുണച്ച് രംഗത്തെത്തി.
“മോഡേൺ എറാറ്റിക്സ്” (Modern Erratics) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊജക്റ്റിന്റെ നിർമ്മാണത്തിന് 1,50,000 ഡോളർ സാമഗ്രികൾക്കായും 1,48,000 ഡോളർ നിർമ്മാണ തൊഴിലാളികൾക്കുമാണ് ചെലവായതെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച ‘സാന്സ് ഫാക്കോൺ’ (Sans Facon) കൂട്ടായ്മയിലെ കലാകാരനായ ട്രിസ്റ്റൻ സർട്ടീസ് വ്യക്തമാക്കി. മൂന്ന് വർഷത്തെ ഈ പദ്ധതിയിലൂടെ തങ്ങൾക്ക് ലഭിച്ച ആകെ ലാഭം 11,000 ഡോളർ മാത്രമാണെന്നും ലാഭത്തിനപ്പുറം കമ്മ്യൂണിറ്റിയിലുണ്ടാക്കുന്ന സ്വാധീനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അദ്ദേഹം കൗൺസിലിനെ അറിയിച്ചു.
സസ്‌കാറ്റൂണിലെ ധാന്യ സഞ്ചികൾ, കുപ്പി അടപ്പുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ പുനരുപയോഗിച്ചാണ് ഹിമാനികളുടെ രൂപത്തിലുള്ള ഈ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നഗരത്തിലെ ഫോറെസ്ട്രി ഫാം പാർക്ക്, ഡീഫൻബേക്കർ പാർക്ക്, മെറ്റീരിയൽ റിക്കവറി സെന്റർ (MRC) എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഇ എം ആർ സി പദ്ധതിയുടെ ആകെ ബജറ്റിന്റെ 0.8 ശതമാനം മാത്രമാണ് ഈ കലാരൂപത്തിനായി ചെലവഴിച്ചതെന്ന് പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടർ ലെസ്ലി ആൻഡേഴ്സൺ വ്യക്തമാക്കി.
വരുംദിവസങ്ങളിൽ വലിയ വികസന പദ്ധതികൾ വരാനിരിക്കെ ഇത്തരം ഫണ്ടിംഗുകൾ കനത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുമെന്നായിരുന്നു പ്രമേയത്തെ അനുകൂലിച്ചവരുടെ വാദം. അതേസമയം, ഇത്തരം പൊതു കലാരൂപങ്ങളുടെ ഫണ്ടിംഗും പ്രൊക്യൂർമെന്റ് നടപടികളും സുതാര്യമാക്കുന്നതിനും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.







