ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന് മെസ്സിപ്പട. 84 മിനിട്ടു വരെ പിന്നിൽ നിന്ന നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന എൻസോ ഫെർണാണ്ടസിന്‍റെയും ലൗട്ടാരോ മാർട്ടിനെസിന്‍റെയും ഗോളുകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജൻ്റീന മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ നേരിടും.
പരുക്കൻ കളി കണ്ട ആദ്യപകുതിക്ക് ശേഷം 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്‍റെ ക്രോസ് വലയിലെത്തിച്ച് ആന്തണി ഗോർഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. സമനിലയ്ക്കായി തുടർച്ചയായി നടത്തിയ നീക്കങ്ങളുടെ ഫലം 85–ാം മിനിറ്റിൽ അർജൻ്റീനയ്ക്കു ലഭിച്ചു. ലയണൽ മെസ്സി നൽകിയ പന്തിൽ ബോക്സിനു മുന്നിൽ മധ്യഭാഗത്തുനിന്ന് എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് ചാമ്പ്യൻ ടീമിന് സമനില ഗോൾ സമ്മാനിച്ചു. ഇൻജറി ടൈമിന്‍റെ രണ്ടാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അർജൻ്റീന ലീഡെടുത്തു. ലയണൽ മെസ്സി നൽകിയ ക്രോസിൽ പകരക്കാരൻ താരം ലൊതാരോ മാർട്ടിനസിന്റെ ഹെഡ്ഡർ ഇംഗ്ലണ്ട് വലകുലുക്കി.







