പസഫിക് റിംഗ് ഓഫ് ഫയർ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ശക്തമായ ഭൂചലനങ്ങൾ ബ്രിട്ടീഷ് കൊളംബിയയ്ക്കും മുന്നറിയിപ്പാണെന്ന് ഭൗമശാസ്ത്രജ്ഞർ. വെനസ്വേലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ 160-ലധികം പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലയായ റിംഗ് ഓഫ് ഫയറിൽ ഒരേ ദിവസം ഇത്രയധികം ചലനങ്ങൾ ഉണ്ടായത് യാദൃശ്ചികമാണ്. എങ്കിലും ബ്രിട്ടീഷ് കൊളംബിയയും ഇതേ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ജനങ്ങളും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചു. ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിൽ പ്രതിവർഷം രണ്ടായിരത്തോളം ചെറിയ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അവ സാധാരണയായി ജനങ്ങൾ അറിയാറില്ലെന്ന് കാനഡയിലെ ഭൗമശാസ്ത്രജ്ഞർ പറയുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെ നേരിടാൻ അടിയന്തര രക്ഷാസാമഗ്രികൾ കരുതിവെക്കാനുള്ള ശരിയായ സമയമാണിതെന്നും അവർ വ്യക്തമാക്കി.






