വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് ഗൂഡാലോചന നടത്തി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. വില്യം ലീ സ്പ്രാക്ടസ് ഫോക്നര്‍ എന്നയാളെ വെള്ളിയാഴ്ച്ച വാഷിംഗ്ടണില്‍ നിന്നും ജോര്‍ദാന്‍ ഡബ്ല്യു റിങ്കറെ മിസോറിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ യുഎഫ്‌സി പരിപാടി ആക്രമണ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ പരിപാടിക്ക് മുകളിലൂടെ പറത്തുകയും തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുമ്പോള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്യാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. അറസ്റ്റിലായ ഫോക്നറിനും റിങ്കറിനും എതിരെ കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റിങ്കര്‍, മുമ്പ് അറസ്റ്റിലായ മറ്റൊരാളില്‍ നിന്ന് 1,200 ഡോളര്‍ വാങ്ങി അത് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം. റിങ്കറിന്‍റെ വീട്ടിലും സ്റ്റോറേജ് കണ്ടെയ്നറിലും ഞായറാഴ്ച നടത്തിയ പരിശോധനയില്‍ രണ്ട് റൈഫിളുകള്‍, ഒരു 9 മില്ലീമീറ്റര്‍ പിസ്റ്റള്‍, ത്രീഡി പ്രിൻ്റ് ചെയ്ത ഗ്ലോക്ക് മാതൃകയിലുള്ള കൈത്തോക്ക്, ഗ്യാസ് മാസ്ക്, ബാലിസ്റ്റിക് പ്ലേറ്റ്, പ്ലേറ്റ് കാരിയര്‍, ഒരു ഷീല്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.






