ലോകകപ്പിൽ നിർണ്ണായക പോരാട്ടത്തിനൊരുങ്ങുകയാണ് കാനഡ. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ആഥിതേയരായ കാനഡ സ്വിറ്റ്സർലൻഡിനെ നേരിടും. ഖത്തറിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസത്തോടെയാണ് കനേഡിയൻ ടീം മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ബിയിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടാനുള്ള സുവർണ്ണാവസരമാണ് കാനഡയ്ക്ക് മുന്നിലുള്ളത്.
ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ഒരു വിജയമോ സമനിലയോ നേടിയാൽ കാനഡയ്ക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റാണ് കാനഡയ്ക്കുള്ളത്. മികച്ച ഗോൾ ശരാശരി ഉള്ളതിനാൽ സമനിലയും കാനഡയെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കും. ഗ്രൂപ്പിൽ ഒന്നാമതെത്തിയാൽ റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങൾ സ്വന്തം തട്ടകമായ വാൻകൂവറിൽ തന്നെ കളിക്കാം എന്ന ആനുകൂല്യവുമുണ്ട്. കൂടാതെ, കളിക്കാർക്ക് അടുത്ത മത്സരത്തിന് മുൻപ് കൂടുതൽ വിശ്രമവും ലഭിക്കും ജൂലൈ രണ്ടിനായിരിക്കും അടുത്ത മത്സരം.
ഖത്തറിനെതിരെയുള്ള മത്സരത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ മിഡ്‌ഫീൽഡർ ഇസ്മായിൽ കോനെയുടെ അഭാവം കാനഡയ്ക്ക് വലിയ തിരിച്ചടിയാണ്. അതേസമയം, സൂപ്പർ താരം അൽഫോൻസോ ഡേവിസ് ഈ ലോകകപ്പിൽ കാനഡയ്ക്കായി തൻ്റെ ആദ്യ മത്സരത്തിന് ഇറങ്ങിയേക്കും. ഫിഫ റാങ്കിംഗിൽ 19-ാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡ് ശക്തരായ എതിരാളികളാണ്. ആദ്യ മത്സരത്തിൽ ഖത്തറിനോട് സമനില വഴങ്ങിയ സ്വിറ്റ്സർലൻഡ് രണ്ടാമത്തെ മത്സരത്തിൽ ബോസ്നിയയെ 4-1 ന് തകർത്തിരുന്നു.





