പ്രശസ്ത ഹാർഡ്‌കോർ ബാൻഡായ ‘ടേൺസ്റ്റൈൽ’ മുൻ ഗിറ്റാറിസ്റ്റ് ബ്രാഡി എബെർട്ടിനെ (33) വധശ്രമത്തിന് അറസ്റ്റ് ചെയ്തു. ബാൻ്റിലെ പ്രധാന ഗായകനായ ബ്രെൻഡൻ യേറ്റ്‌സിന്‍റെ 79 വയസ്സുകാരനായ പിതാവ് വില്യം യേറ്റ്‌സിനെ കാറിടിപ്പിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചതിനാണ് നടപടി.
വാഷിങ്ടൺ ഡി.സി.യിലെ സിൽവർ സ്പ്രിംഗിലായിരുന്നു സംഭവം. വില്യം യേറ്റ്‌സിന്‍റെ മകളും കുടുംബവും കാറിൽ നിന്നിറങ്ങുന്നതിനിടെ എബെർട്ട് കാറുമായെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും പിന്നാലെ വില്യം യേറ്റ്‌സിനെ ലക്ഷ്യമാക്കി കാർ ഇടിച്ചു കയറ്റുകയുമായിരുന്നു. എബെർട്ട് തന്‍റെ ഗോൾഡ് കളർ കാർ യേറ്റ്‌സിന് നേരെ ഓടിക്കുന്നതും, അദ്ദേഹം ഓടി മാറാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പരുക്കേറ്റു നിലത്തു കിടന്ന യേറ്റ്‌സിനോട് ഇത് നിനക്ക് അർഹതപ്പെട്ടതാണ് എന്ന് വിളിച്ചുപറഞ്ഞ ശേഷം എബെർട്ട് കാറിൽ കടന്നുകളഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വില്യം യേറ്റ്‌സ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരികയാണ്.
മോശമായ പെരുമാറ്റത്തെത്തുടർന്ന് 2022-ലാണ് എബെർട്ടിനെ ബാൻഡിൽ നിന്ന് പുറത്താക്കിയത്. അന്നുമുതൽ ബാൻഡ് അംഗങ്ങളെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് യേറ്റ്‌സിന്‍റെ കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച അറസ്റ്റിലായ എബെർട്ടിന് മേൽ വധശ്രമം, അക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച നടന്ന വാദത്തിനിടെ എബെർട്ട് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. തുടർന്ന് കോടതി എബെർട്ടിന് ജാമ്യം നിഷേധിച്ചു. എബെർട്ടിന്‍റെ അക്രമസ്വഭാവം കാരണം വർഷങ്ങൾക്ക് മുമ്പേ തങ്ങളുടെ കൂടെ പ്രവർത്തിക്കുന്നില്ലെന്നും അപകടത്തെ യേറ്റ്‌സ് അതിജീവിച്ചതിൽ ആശ്വാസമുണ്ടെന്നും ബാൻഡ് അധികൃതർ പ്രസ്‌താവനയിലൂടെ അറിയിച്ചു. ഈ വർഷം രണ്ട് ഗ്രാമി പുരസ്കാരങ്ങൾ നേടി ടേൺസ്റ്റൈൽ ബാൻ്റ് ആഗോള ശ്രദ്ധ നേടിയിരുന്നു.







